Monday, December 07, 2015

മുജാഹിദാകാൻ പോയ അയമുവിന്റെ കഥ..

അയമു ഒരു സാധാരണക്കാരനാണ്. ഒരു സംഘടനയിലും ഇല്ലാതെ പണ്ട് മദ്രസ്സയിൽ പഠിച്ച രീതിയിൽ ജീവിക്കുന്ന, വഅളിലും ഉറുദിയിലും വെച്ച് അറിവ് നേടുന്ന ഒരു പാവത്താൻ.

പുതിയതായി വന്ന മുജാഹിദുകാരനായ അയൽവാസി ഹനീഫ അയമുവിനെ അവരുടെ പല പരിപാടികളിലും പങ്കെടുപ്പിച്ചു - ചെറിയ താൽപ്പര്യം ഒക്കെ അയമുവിന് അവരോടു തോന്നാൻ തുടങ്ങി, അവർ തന്നെയല്ലേ ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എന്ന് അയമു സ്വയം  ചോദിച്ചു കൊണ്ടിരുന്നു. ഇടക്കൊക്കെ കവലയിലെ മുജാഹിദ് പള്ളിയിൽ അവൻ നിസ്ക്കരിക്കാനും കയറാൻ തുടങ്ങി.

ആയിടക്കാണ് തങ്ങളുടെ കവലയിൽ മുജാഹിദിന്റെ ചേരി തിരിഞ്ഞുള്ള ജിന്ന് വിവാദവും പ്രസംഗങ്ങളും അയമു കേൾക്കാൻ തുടങ്ങിയത്. അങ്ങനെ പരസ്പരം ഉള്ള ചെളി വാരി എറിയൽ കേട്ട് മടുത്ത അയമു പതിയെ പരിപാടികൾക്ക് പോകാതെ ആയി.



അന്നൊരു ഞായറാഴ്ച്ച അയമുവിനോട് കവലയിലെ പ്രസംഗം കേൾക്കാൻ വരണം എന്ന് അയൽവാസി ഹനീഫ ക്ഷണിച്ചപ്പോ അയമു പറഞ്ഞു:

" ഇങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തോന്ന്യാസം പറേന്നത് കേട്ട് ഇരിക്കുവേൻ  ഞാനില്ല ഹനീഫാ"

ഹനീഫ പറഞ്ഞു;

"അയമൂക്കാ, ഇന്നത്തേത് ഞങ്ങളുടെ ജിന്ന് വിവാദത്തിലെ തർക്കമല്ല - മദ്ഹബുകൾ വിട്ട് ഖുർആനും സുന്നത്തും മുറുകെ പിടിക്കണം എന്നത് പഠിപ്പിക്കുന്ന വിഷയമാണ്".

അയമുവിനും സന്തോഷമായി - തന്റെ മനസ്സിൽ നാമ്പിട്ട് തുടങ്ങിയിരുന്ന ചിന്താ വിഷയം തന്നെ ആണല്ലോ - പോയി നോക്കാം എന്ന് അവൻ തീരുമാനിച്ചു.

പ്രസംഗം കത്തിക്കയറുന്നതിനിടെ ഒരിടത്ത് എത്തിയപ്പോ അയമു എഴുന്നേറ്റു.മുഖത്തെ നിറം മങ്ങിയിരുന്നു. കഴിയുന്നത് വരെ  കേൾക്കാൻ അയമുവിന് താൽപ്പര്യം ഇല്ലായിരുന്നു. അടുത്തുള്ള ഹനീഫയോടു പറഞ്ഞു:

"മതിയായിക്ക് - ഞാൻ പോന്നാണ് "

ഹനീഫ ചോദിച്ചു: "എന്ത് പറ്റി അയമൂക്കാ..?"

തനിച്ച് പോകാനുള്ള പേടി കാരണം ഹനീഫക്ക് പോരാതെ വഴിയില്ലായിരുന്നു.

അയമു നടക്കുന്നതിടെ പറഞ്ഞു:

"ഹനീഫാ, മൗലവി പ്രസംഗത്തിന് എടക്ക്  'സഹാബികൾക്ക് എടേലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഓലൊക്കെ ഖുർആനിലേക്കും സുന്നത്തിലേക്കും ആണ് മടക്കിയത്'  എന്ന് പറഞ്ഞത് ഇഞ്ഞ് കേട്ട്ക്കോ..?"

ഹനീഫ:

"അതേ - ശരിയല്ലേ, വിശ്വാസത്തിൽ അവരൊക്കെ ഒന്നായിരുന്നു എങ്കിലും ചെറിയ ചെറിയ ചില വിഷയങ്ങളിൽ അവർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു - എന്തേ..?"

അയമു:

"സുന്നിയേളും ബിശ്വാസത്തിൽ ഒന്നല്ലേ - ചെറിയ ചെറിയ വിഷയങ്ങളിളിലെല്ലേ ഓൽ തമ്മിൽ അഭിപ്രായ ബ്യത്യാസം ഉള്ളൂ, ഖുർആനും സുന്നത്തും പിമ്പറ്റിയാലും ചെറിയ അഭിപ്രായ ബ്യത്യാസങ്ങൾ ഉണ്ടാകും എന്നയിന് സഹാബത്തിന്റെ എടേലുള്ള അഭിപ്രായ ബ്യത്യാസം തെളിവല്ലേ "

ഹനീഫ:

"അവർ ഖുറാഫികളാണ് - കണ്ടതും കേട്ടതും വിശ്വസിക്കുന്നവർ, ഞങ്ങൾ ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ ആണ് "

അയമു:

"ഹനീഫാ, മൗലവി പ്രസംഗത്തിന് എടക്ക്  മദ്ഹബ് ഒന്നും തുടരരുത് എന്നും അയിന് കാരണം  അല്ലാന്റെ റസൂൽ(സ്വ)  'രണ്ടു കാര്യങ്ങൾ  ഇങ്ങളിൽ ഒഴിച്ചിട്ട് പോകുന്നു - അയിനെ മുറുക്കി പിടിച്ചാൽ ഇങ്ങൾ ഭിന്നിക്കില്ല - അതാണ്‌ ഖുർആനും സുന്നത്തും'. അയിനാൽ ഖുർആനും സുന്നത്തും ആണ് ഇങ്ങൾ പിമ്പറ്റണ്ടത്." എന്ന് പറഞ്ഞതും ആണെന്ന് സൂചിപ്പിച്ചിക്ക്".

ഹനീഫ സന്തോഷിച്ചു - അയമു ശ്രദ്ധിച്ചു കേട്ടിട്ടുണ്ട്.

അയമു തുടർന്നു:

"അപ്പോ ഖുർആനും ഹദീസും പിമ്പറ്റുന്നവർ ആണെങ്കില്  ഓൽക്കിടയിൽ ഭിന്നത ഉണ്ടാകില്ല എന്നല്ലെ അർത്ഥം, അങ്ങനെ ആവുമ്പോ മുജായിദുകൾ ഖുർആനും സുന്നത്തും പിമ്പറ്റുന്നവർ അല്ലാന്ന് അയിൽ നിന്ന് ഞാൻ മനസ്സിലാക്കി - കാരണം കഴിഞ്ഞ ആഴ്ച വരെ കവലേൽ  മുജായിദ് ഭിന്നിച്ച്‌ പലേതായി മാറിയ 4 കൂട്ടങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മറ്റേ കൂട്ടരെല്ലാം ബിശ്വാസത്തിൽ പെഴച്ചോലാണ് എന്ന് പ്രസംഗിച്ചത് ഞാൻ കേട്ട്ക്കല്ലോ."

ഹനീഫയുടെ മുഖത്തെ വെളിച്ചം മങ്ങി തുടങ്ങിയിരുന്നു:

അയമു തുടർന്നു:

 "ഹനീഫ പറഞ്ഞ പോലെ ഖുർആനും സുന്നത്തും മുറുക്കി പിടിച്ച സഹാബികൾക്ക് എടേൽ ബിശ്വാസപരമായി തർക്കം ഇല്ലെന്നും ചെറിയ, കർമ്മങ്ങളിലെ തർക്കം മാത്രേ ഉള്ളൂന്നും  മനസ്സിലായി - അപ്പോ ആ ബ്യത്യാസം മാത്രേ സുന്നികൾ പലേതായിക്കെങ്കിലും ഓലിക്ക് എടേൽ ഉള്ളത്. അപ്പോ അയിന്റെ അർത്ഥം സുന്നിയേൾ ഖുർആനും സുന്നത്തും തന്നെയാണ് പിമ്പറ്റുന്നത് എന്നല്ലേ..?"

"മാത്രേല്ല  - മുജായിദുകൾ ബിശ്വാസപരമായി പലേതായി ബിന്നിച്ചൂന്ന്  പറഞ്ഞയിൽന്നും ശരിക്കും മുജായിദുകൾ ആരും ഖുർആനും സുന്നത്തും അല്ല പിമ്പറ്റുന്നത്ന്നും മനസ്സിലായി."

ഹനീഫ:

"അത് അയമൂ, നിന്റെ തെറ്റിധാരണയാണ്...ഞങ്ങൾ വിശ്വാസപരമായി ഭിന്നിച്ചു എന്നത് ശരിയാണ് - എങ്കിലും.. "

മുഴുമിപ്പിക്കാൻ അയമു സമ്മതിച്ചില്ല - അയമുവിന്റെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു.

"അത് കൊണ്ട് ഇനി മേലാൽ എന്നെ മുജായിദിന്റെ ഒരു പരിപാടിക്കും ക്ഷണിക്കുവേൻ ബീട്ടിലേക്ക് ബരരുത്."

ഹനീഫ ആകെ പേടിച്ചു പോയി. എന്ത് പറയണം എന്ന് അവന് നിശ്ചയമില്ലായിരുന്നു.

ഹനീഫയുടെ വീട്ടിലേക്ക് അവനെ കയറ്റി വിട്ട് ഇരുട്ട് നിറഞ്ഞ പാടത്തൂടെ തനിച്ച് തന്റെ വീട്ടിലേക്ക് ടോർച്ചും അടിച്ചു നടക്കുമ്പോ പതിയെ അയമു മന്ത്രിക്കുന്നുണ്ടായിരുന്നു.

“കള്ള മുജായിദുകൾക്ക് ഖുർആനൂല്ല സുന്നത്തും ഇല്ല - ബെർതെ മനുഷ്യരെ പെയപ്പിക്കുവേൻ നടക്ക്ന്ന്..!”

ദൂരെ വാഴയില ഇരുട്ടത്ത് ഇളകുന്നത് കണ്ട അയമുവിന് അൽപ്പം പേടി തോന്നി - ഉച്ചത്തിൽ അയമു പറഞ്ഞു കൊണ്ടിരുന്നു:

"യാ ഇബാദല്ലാഹ് – അഗീനൂനീ..."

വാൽക്കഷണം: ഇത്തരം അയമുമാർ നമുക്ക് ചുറ്റിലും ഒരുപാടുണ്ട്  - കഥയിലെ അയമുവിനെ പോലെ സ്വന്തം മനസ്സാക്ഷിയോട്‌ ചില ചോദ്യങ്ങൾ ചോദിക്കാൻ അവർ തയ്യാറായാൽ യുക്തിവാദം മാത്രം തെളിവാക്കിയ വഹ്ഹാബീ വിശ്വാസത്തിൽ പെട്ട് ഈമാൻ കളയാൻ ആരും ഉണ്ടാകില്ല..

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...