Monday, December 07, 2015

അലസമീ ജീവിതം - അടുക്കുമെൻ മരണം..

മതിമറന്ന് ആടിത്തിമർക്കുന്ന മധുര നിമിഷങ്ങളിലൂടെയാണ്‌ നാമോരോരുത്തരും കടന്നു പോകുന്നത്‌. കൂട്ടുകാരോടൊത്ത്‌, ഭാര്യമാരോടൊത്ത്‌, മക്കളോടൊത്ത്‌, താനിഷ്ടപ്പെടുന്ന തന്റെതായ സംബാദ്യങ്ങളോടൊത്ത്‌ ആസ്വദിച്ച്‌ തീർക്കുകയാണ്‌ ജീവിതം..

പ്രയാസങ്ങളില്ല, ചിന്തകളില്ല, ആകുലതകളോ വ്യാകുലതകളോ ഇല്ല. ഇന്നലെകൾ ഇന്നുകളും ഇന്നുകൾ നാളേകളും നാളെകൾ അടുത്ത ദിവസങ്ങളുമായി മാറുന്നു എന്നതൊഴിച്ചാൽ ഓരോ ദിവസത്തിലും ആസ്വാദനങ്ങളുടെ പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുന്നു എന്നത്‌ മാത്രമാണ്‌ വ്യത്യാസം.. 

ചർച്ചകളും ചിന്തകളും ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് വിഷയങ്ങൾ മാറി മാറി വരുന്നു, ആസന്നമായ തിരിച്ചു പോക്ക് വിഷയീഭവിക്കുന്നേയില്ല. കിടന്നുറങ്ങുന്ന മെത്തയുടെ സുഖം ഉറക്കിനെത്ര ഗാഢതയും ഉണരാനുള്ള ആലസ്യവും നൽകുന്നെവെന്ന പോലെ ഐഹികമായ ലോകത്തെ ജീവിതത്തിന്റെ സുഖം യാഥാർത്ഥ്യത്തിന്റെ ലോകത്തേക്കുള്ള ഉണർച്ചയിലേക്ക് നമ്മിൽ ആലസ്യം കുത്തിനിറക്കുന്നു..

സ്ഥായിയായ വാസം രക്ഷിതാവ്‌ നിശ്ചയിച്ചിട്ടില്ലാത്തതിനാൽ കൂടെയുള്ളവരെ പലരെയും ബാക്കിയാക്കി മണ്ണിനടിയിലേക്ക്‌ തീർച്ചയായും നമ്മിലോരോരുത്തരും യാത്രയാകും. സ്നേഹിച്ച, കൂട്ട്‌ കൂടിയ സകലരും തമ്മിലുള്ള ദൂരം വെറും മൺപാളിയുടേത്‌‌ മാത്രമാണ്‌ എങ്കിലും ഖിയാമം വരെ അവരിലേക്ക്‌ ചേരാൻ കഴിയുകയില്ല. 




'ഓരോ രാപ്പകലുകൾ ഖബറിനടിയിൽ നീ പിന്നിടുന്തോറും നിന്റെ മൃദുല മനോഹര ശരീരം ജീർണ്ണതയിൽ നിന്നും ജീർണ്ണതയിലേക്ക്‌ നീങ്ങുന്നു, നിന്നെ സ്നേഹിച്ചിരുന്നവരും നീ സ്നേഹിച്ചിരുന്നവരും കൂടുതൽ കൂടുതൽ വിസ്മൃതിയുടെ ആഴിയിലേക്ക്‌ നിന്റെ ഓർമ്മകളെ തള്ളി വിടുന്നു..' 

ഘടികാരത്തിലെ സൂചികളുടെ ചലനം നിൽക്കുന്നില്ല.ആയുസ്സിൽ കണക്കാക്കിയ നിമിഷങ്ങളൊക്കെ സമയസൂചികയുടെ തിരക്കിട്ട പ്രയാണത്തിൽ ഉപയോഗശൂന്യമായ കളിചിരികളുടെ കണക്കുകൾ മാത്രം ബാക്കിയാക്കി കടന്നു പോകുന്നു. 

ഒടുക്കം അവസാന ശ്വാസത്തിന്റെ വെപ്രാളത്തിൽ മരണത്തിന്റെ വേവലാതി തണുത്ത തലോടലായി പുണരുംബോൾ ശൂന്യമായ കരങ്ങളിൽ നോക്കി ചുമരിലെ ഘടികാരത്തിൽ പുറകിലേക്ക്‌ ചലിച്ച നിമിഷങ്ങളെ ചൊല്ലി വാവിട്ടു നിലവിളിക്കുക മാത്രമേ വഴിയുണ്ടാകൂ.. 

ആത്മാവ്‌ പറന്നകന്ന ശരീരവും ചുമലിലാക്കി സ്നേഹിതരും കൂട്ടുകുടുംബവും യാത്രയയപ്പ്‌ നൽകുംബോ തിരിച്ചെത്തിയ റൂഹിന്റെ അകക്കണ്ണ്‌ കൊണ്ട്‌ കോലായിൽ ചുമരിൽ തൂങ്ങുന്ന ഘടികാരത്തെ നോക്കി കേഴുന്നുണ്ടാകണം, അന്ന് സ്നേഹിതരോടൊപ്പം ഉല്ലസിക്കാൻ നിശ്ച്ചയിച്ച സമയമായോ എന്ന് നോക്കിയപ്പോ ഇഴഞ്ഞു നീങ്ങിയ ഒരു നിമിഷം എങ്കിലും തിരിച്ചു കിട്ടിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്ന്...

 'ജീവിതം ഒന്നേയുള്ളൂ അതിൽ ആസ്വദിച്ച്‌ തിന്നും കുടിച്ചും മദിച്ചും കഴിയണം' എന്ന് പറഞ്ഞു ശീലിച്ച നാം ആദരവായ നബി തങ്ങളെ തൊട്ട്‌ ഉദ്ധരിക്കപ്പെട്ട തിരുവാക്യം കാണാതെ പോയോ അതോ ദുനിയാവിലെ നൈമിഷിക സുഖത്തേക്കാൾ ആഖിറത്തെ നാം വിലകൽപ്പിക്കുന്നില്ലയൊ..?

 لو أن البهائم تعلم من الموت ما تعلمون ما أكلتم منها سمينا 

"നാമറിയുന്നത്‌ പോലെ മരണത്തെ പറ്റിയെങ്ങാനും മൃഗങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ കൊഴുത്തു തടിച്ച ഒരു മൃഗത്തെ പോലും നിങ്ങൾക്ക്‌ ഭക്ഷിക്കാൻ ലഭിക്കുമായിരുന്നില്ല". 

ആശകളും പ്രതീക്ഷകളും മുറിക്കുന്ന, സുഖങ്ങളും സന്തോഷങ്ങളും ഇല്ലാതെയാക്കുന്ന, ഉറ്റവരേയും ഉടയവരേയും ദൂരേയാക്കുന്ന പ്രയാസങ്ങളുടെ ലോകത്തേക്കുള്ള ആദ്യ കാൽ വെപ്പായ മരണം കൂടെയുണ്ട്‌..

അടുത്ത നിമിഷം മണ്ണിലേക്ക്‌ ചേരേണ്ട നമ്മുടെ ദുനിയാവിന്‌ വേണ്ടിയുള്ള ഓട്ടം കണ്ട്‌ ചിരിക്കുന്നുണ്ടാകണം മരണത്തിന്റെ മാലാഖ..

നാമപ്പോഴും രസങ്ങളിൽ നീരാടാൻ പുതിയ ലോകങ്ങൾ തേടുകയാകും...!

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...