Sunday, January 08, 2017

മഹല്ലുകൾ ശിഥിലമാകരുത്


"മഹല്ലുകൾ ശിഥിലമാകരുത്" എന്ന കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ കാമ്പെയ്നിന്റെ ഉദ്ഘാടനത്തിൽ മഞ്ചേരിയിൽ മൗലാനാ നജീബ്‌ ഉസ്താദ്‌ നടത്തിയ പ്രസംഗത്തിന്റെ ആശയം വ്യക്തമാക്കുന്ന കുറിപ്പാണ് ഇത്.

ബിസ്മി, ഹംദ്, സ്വലാത്ത്.. മുതലായ ആമുഖങ്ങൾക്ക് ശേഷം..

പ്രാദേശികമായി മുസ്ലിമീങ്ങളെ ഏകോപിപ്പിക്കാനും യോജിപ്പിച്ച് കൊണ്ടുപോകാനും വേണ്ടി ഉള്ള സംവിധാനമാണ് ജുമുഅത്ത് പള്ളികൾ കേന്ദ്രീകരിച്ചുള്ള മഹല്ലുകൾ. കേരളത്തിൽ വന്ന ആദ്യ ഇസ്‌ലാമിക മിഷനറി സംഘം അതാത് പ്രദേശങ്ങളിൽ പള്ളി സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. അതിനെ കേന്ദ്രീകരിച്ചായിരുന്നു ഇസ്‌ലാമിക പ്രബോധനം നടന്നിരുന്നത്. അവിടെ ഇസ്‌ലാമിന്റെ ചിഹ്നങ്ങളായ ജുമുആകളും ജമാഅത്തുകളും നടത്തുവാൻ പ്രാപ്തരാക്കിയത് ഈയൊരു പള്ളികൾ കേന്ദ്രീകരിച്ച പ്രവർത്തനം മുഖേനയാണ്. അവിടത്തെ നിയന്ത്രിച്ചിരുന്നത് ഖാളിമാരായിരുന്നു. ഭരണാധികാരികൾ അംഗീകരിച്ച ഖാളികൾ എന്നതിൽ നിന്നും പിൽക്കാലത്ത് മഹല്ലിലെ ഹല്ല് അഖ്‌ദിന്റെ അധികാരികൾ തീരുമാനിക്കുന്നവർ ഖാളിയായി വരുകയായിരുന്നു. മഹല്ലുകളിലെ മത, സാമൂഹിക പ്രശ്നങ്ങളിൽ ഖാളിമാരെ അംഗീകരിച്ചായിരുന്നു മുസ്ലിമീങ്ങൾ ജീവിച്ചത്. മഹല്ലുവാസികൾക്കിടയിലെ അഭിപ്രായഭിന്നതകളെ ന്യായപൂർവ്വം കൈകാര്യം ചെയ്ത് അവർക്കിടയിൽ രഞ്ജിപ്പിന്റെ വഴി കാണിക്കുകയും ചെയ്യുമായിരുന്നു പഴയകാലത്ത് ഖാളിമാർ ചെയ്തിരുന്നത്. വൈവിധ്യങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ഖാളിക്ക് കീഴിലായി മുസ്ലിമീങ്ങൾ ഒന്നിച്ചു പോകുന്നതായിരുന്നു പതിവ്.


1920 കളിലാണ് ഈ രീതികൾക്കിടയിൽ ഒരപശബ്ദം ആദ്യമായി ഉയരുന്നത്. മഹല്ലുകളിൽ വഹ്ഹാബീ ആശയക്കാർ വരെ ഇടപെടുകയും ഭരണപരമായ പങ്ക് വഹിക്കുക വരെ ചെയ്തിരുന്നത് സാധാരണമായിരുന്നു. വണ്ടൂരിലെ താജുൽ ഉലമ(ന:മ) ഖാളിയായ മരുത പള്ളിയിലെ ഭരണസമിതിയിലെ പള്ളി പരിപാലനത്തിലുമെല്ലാം വൈസ് പ്രസിഡണ്ടും ഭാരവാഹികളും ഒക്കെയായി മുജാഹിദുകൾ ഉണ്ടായിരുന്നു. മഹല്ലിലെ അവകാശങ്ങൾ അവർക്കും വകവെച്ചു കൊടുത്തിരുന്നു. നിസ്കാര ശേഷം കൂട്ടുപ്രാർത്ഥന ഇഷ്ടമില്ലാത്തവർ നിസ്കരിച്ചു എഴുന്നേറ്റു പോകും, തറാവീഹ് എട്ടു നിസ്കരിച്ചു പോകേണ്ടവർ പോകും, എന്നാലും അതൊന്നും മഹല്ലുകൾ ശിഥിലമാകാൻ അതൊന്നും കാരണമായിരുന്നില്ല. ഇവരുടെ ഈ പ്രവർത്തികളൊക്കെ ന്യായമാണെന്നല്ല, എങ്കിലും ഇതൊന്നും മഹല്ലുകളുടെ സംവിധാനത്തെ തകർത്തിരുന്നില്ല. പിന്നീട് ബിദ്അത്തിന്റെ സംഘങ്ങൾ ആളുകൂടിയപ്പോൾ സ്വന്തമായി പള്ളിയുണ്ടാക്കി പോക്ക് തുടങ്ങിയതോടെയാണ് കാര്യങ്ങൾ മാറിവന്നത്. പലതരത്തിലുള്ള പ്രശ്നങ്ങളും ശേഷം മഹല്ലുകളിൽ വന്നു തുടങ്ങി, എങ്കിലും ഇതിലൊക്കെ പൊതു സ്വീകാര്യരായ വ്യക്തികളെ മധ്യസ്ഥരാക്കി പിടിച്ചു പരിഹരിച്ചു പോകുന്നതായിരുന്നു പതിവ്.


ഇതിനിടയിലാണ് 1989 ലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ കേന്ദ്ര മുശാവറയിൽ നിന്നും ആറ് പേരെ പുറത്താക്കി എന്ന് ഒരു കൂട്ടരും ഇറങ്ങിപ്പോന്നു എന്ന് മറുകൂട്ടരും പറയുന്ന പിളർപ്പ് ഉണ്ടായത്. ഇത് സമസ്തയുടെ ചരിത്രത്തിലെ ആദ്യത്തെ പിളർപ്പായിരുന്നില്ല. 1967 ഇൽ അവിഭക്ത സമസ്തയുടെ ഉച്ചഭാഷിണി വിഷയത്തിൽ അന്യായമായൊരു തീരുമാനവുമായി വിയോജിച്ച്, ഒരുവിധത്തിലും ഒന്നിച്ചു പോകാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ കേന്ദ്ര മുശാവറയിൽ നിന്നും അന്നത്തെ പ്രസിഡണ്ട് അടക്കം ചുരുങ്ങിയത് 6 പേർ, അതിൽ തന്നെ സ്ഥാപക മെമ്പർമാരിൽ അന്ന് ജീവിച്ചിരിപ്പുള്ള 3 പേരിൽ (താജുൽ ഉലമ സ്വദഖതുല്ലാഹ് മുസ്‌ലിയാർ, മൗലാനാ കുഞ്ഞറമൂട്ടി മുസ്‌ലിയാർ, മൗലാനാ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ - ന:മ) കണ്ണിയത്ത് അവർകൾ ഒഴിച്ചുള്ള 2 പേരും ചേർന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ഉണ്ടാക്കിയതായിരുന്നു ആദ്യപിളർപ്പ്. ഇതിന്റെ പേരിൽ ചില സ്ഥലങ്ങളിലൊക്കെ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടായി എങ്കിലും മഹല്ലുകൾ ശിഥിലമാകുന്ന രീതിയിലേക്ക് അത് ഒരിക്കലും പോയിരുന്നില്ല.



എന്നാൽ 1989 ലെ പിളർപ്പിന് ശേഷം ഇരു വിഭാഗവും രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ളത് പോലെ മഹല്ലുകളിൽ അടിപിടികളും പള്ളികൾ പൂട്ടലും, മദ്രസ്സകൾ പൂട്ടലും നാട്ടിൽ ഫസാദുണ്ടാകലും പതിവായി. നാടാകെ വ്യാപിച്ച ഈ സംഘടനാ സംഘർഷങ്ങൾ ഇല്ലായ്മ ചെയ്യാനും 'എന്തിനാണീ രീതിയിൽ വിഘടിച്ച് സമുദായത്തെ നാണം കെടുത്തുകയും ചെയ്യുന്നത്' എന്ന് ചോദിച്ചു കൊണ്ട് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ കീഴ് ഘടകമായ 'സുന്നീ യുവജന ഫെഡറേഷൻ(SYF)' സംസ്ഥാന വ്യാപകമായി 'പീസ് കാമ്പെയ്ൻ' നടത്തിയിരുന്നു. അന്നത്തെ വ്യാപകമായ വിഭാഗീയ സംഘർഷങ്ങളുടെയും പ്രശനങ്ങളുടെയും ഭാഗമായി മഹല്ലുകൾ ശിഥിലീകരിക്കപ്പെട്ട രീതിയിൽ ഇന്ന് വീണ്ടും മഹല്ലുകളിൽ സംഘർഷം വ്യാപിച്ച് ശിഥിലീകരണം നടക്കുകയാണ്.


കൊണ്ടോട്ടിയുടെ പരിസരത്ത് മാത്രം രണ്ടു പള്ളികളാണ് പൂട്ടിക്കിടക്കുന്നത്. മഹാന്മാരായ മുൻഗാമികൾ അളളാഹുവിനു ഇബാദത്ത് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ പള്ളികൾ പൂട്ടിക്കിടക്കുകയും അത് തുറക്കണം എങ്കിൽ കോഴിക്കോട്ടെ സമസ്തയുടെ (ഇരുകൂട്ടരുടെയും) ഓഫീസിൽ നിന്നും ഇടപെട്ടെങ്കിലേ പറ്റൂ എന്ന് പറയുന്ന രീതിയിലെത്തിക്കഴിഞ്ഞിരിക്കുന്നു സ്ഥിതി. എല്ലാ ജില്ലകളിലും ഇങ്ങനത്തെ പ്രശ്നമുണ്ട്. അതിനെതിരിൽ പ്രസിദ്ധീകരണങ്ങളിലൂടെ എല്ലാ രീതിയിലും പ്രതികരിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി "മഹല്ലുകൾ ശിഥിലമാകരുത്" എന്ന പേരിൽ കാമ്പെയ്ൻ നടത്തുന്നത്.


എന്താണിങ്ങനെ പ്രശ്നമുണ്ടാകാൻ കാരണം? എന്താണിത്ര വിഭാഗീയതക്ക് ന്യായം? സുന്നികൾ എല്ലാ സംഘടനക്കാരും വിശ്വാസശാസ്ത്രത്തിൽ അശ്അരികളാണ്. കർമ്മശാസ്ത്രത്തിൽ എല്ലാവരും ശാഫിഈ മദ്ഹബുകാരും അതിൽ തന്നെ ഇബ്നു ഹജർ ഹൈതമി(റ)വിനെ പ്രബലമായി മനസ്സിലാക്കുന്നവരാണ്. ഭിന്നിക്കാതിരിക്കാൻ ഇതൊക്കെ തന്നെ കാരണമായി പോരേ?. കക്ഷികൾക്കും സംഘടനകൾക്കും പള്ളികൾ തീറെഴുതി എടുക്കുന്ന രീതി എങ്ങനെയാണ് വന്നത്? 90 വർഷം പ്രായമായ സമസ്തയെങ്ങനെയാണ് നൂറുകണക്കിന് വർഷം മുമ്പ് നാട്ടുകാർ ഉണ്ടാക്കിയ പള്ളിയുടെ അവകാശിയാകുന്നത്?. അത് നാട്ടുകാരിൽ എല്ലാവരുടെയും കേന്ദ്രമായ പള്ളിയല്ലേ? അതിനെ സംഘടനയുടെ പേരിൽ ചുരുക്കാൻ വേണ്ടി നോക്കുന്നത് വ്യാജമായ അവകാശവാദമല്ലേ?. സംഘടനകൾ സ്വന്തമായി ഉണ്ടാക്കിയ പള്ളിയാണെങ്കിൽ ആ പറയുന്നതിൽ ന്യായമുണ്ടെന്നു മനസ്സിലാക്കാം, എന്നാൽ എല്ലാ ജനങ്ങളും ഒന്നിച്ചുണ്ടാക്കിയ പള്ളികളെങ്ങനെയാണ് ഒരു സംഘടനക്ക് മാത്രം അവകാശപ്പെടുന്നതായി മാറുന്നത്?.ഒരുകൂട്ടര്ക്ക് മാത്രമായി ഉണ്ടാക്കിയ പള്ളിയല്ലാത്തത് കൊണ്ട് അത്തരം പൊതുപള്ളികളല്ലേ മഹല്ലുകളുടെ കേന്ദ്രമായി മാറുന്നത്?. മഹല്ലുകൾ എല്ലാവരുടെയും അവകാശമല്ലേ?.


നാട്ടിലെ മുൻഗാമികളായ ജനങ്ങൾ സംഘടനാഭേദമില്ലാതെ ഒന്നിച്ചു കൂടി അദ്ധ്വാനിച്ചുണ്ടാക്കിയ, നാട്ടുകാർ കമ്മറ്റി ചേർന്ന് തങ്ങളുടെ മക്കളെ ദീൻ പഠിപ്പിക്കുന്ന മുഅല്ലിമീങ്ങൾക്ക് ശമ്പളം കൊടുക്കുന്ന മദ്രസ്സകൾ അവിടെ പഠിപ്പിക്കുന്ന സിലബസ് ഒരു സംഘടനയുടെ കീഴിലാണ് എന്ന് വെച്ച് എങ്ങനെയാണ് ആ സംഘടനയുടേതാകുന്നത്?!. 1950 കൾക്ക് ശേഷമാണ് സമസ്തയുടെ വിദ്യാഭ്യാസ ബോർഡ് തന്നെ വന്നത്. അതിനു മുമ്പും മദ്രസ്സകൾ ഇവിടെ ഇല്ലേ? അത്തരം മദ്രസ്സകളിൽ പഠിപ്പിക്കാനുള്ള സിലബസ് നൽകാനും പരീക്ഷ നടത്താനും മറ്റുമായി ഏറ്റെടുക്കുകയും അതിന് എല്ലാത്തിനും പൈസ വാങ്ങുകയും അവിടെ ആവശ്യത്തിനും അനാവശ്യത്തിനും പിരിവുകൾ നടത്തുകയും ചെയ്യുന്നുണ്ട് എന്നിരിക്കിൽ എങ്ങനെയാണ്  അത് സമസ്തയുടെ മദ്രസ്സയാകുന്നത്?. അവിടെ പഠിപ്പിക്കുന്നവർക്ക് ശമ്പളം കൊടുക്കുന്നത് സമസ്തയാണോ?. അവിടെ ആര് പഠിപ്പിക്കണം എന്ന് തീരുമാനിക്കേണ്ടത് അവിടെ ശമ്പളം കൊടുക്കുന്ന നാട്ടുകാരുടെ എല്ലാ വിഭാഗവും ഉൾക്കൊള്ളുന്ന ഭരണസമിതിയല്ലേ?. ഞങ്ങളുടെ സംഘടനക്കാർ മാത്രം പഠിപ്പിച്ചാൽ മതി എന്നും അതിനടുത്തുള്ള പള്ളിയിലെ ഖാളിയും മുഅദ്ദിനും നാട്ടുകാർക്ക് പറ്റിയാലും പോര, ഞങ്ങളുടെ സംഘടനക്കാരെ പറ്റൂ എന്ന് പറയാൻ അവിടെ എന്തധികാരമാണ് സമസ്തക്കുള്ളത്?.



കേവലം തുച്ഛമായ മൂവായിരമോ നാലായിരമോ അയ്യായിരമോ ശമ്പളം വാങ്ങി മദ്രസകളിൽ പഠിപ്പിക്കുന്ന പാവപ്പെട്ട മദ്രസാധ്യാപകരുടെ അവകാശങ്ങൾ പോലും ഹനിക്കുന്ന രീതിയിൽ സംഘടനയുടെ കീഴിലുള്ള വിദ്യാഭ്യാസ ബോർഡിന്റെ സിലബസ് പഠിപ്പിക്കുന്നു എന്ന കാരണത്തിന്റെ പേരിൽ ആ സംഘടനയുടെ തീട്ടൂരങ്ങൾക്ക് വഴിപ്പെടാത്തവരെ പീഡിപ്പിക്കുന്ന, മാനസികമായി തകർക്കുന്ന സമീപനം അതിനീചവും ഫാസിസവുമാണ്. പാവപ്പെട്ട മുസ്ലിയാർമാരുടെ കഞ്ഞിയിൽ പാറ്റയിടാൻ നോക്കുന്നത് എത്ര മോശമാണ്. മദ്രസ്സാ മുഅല്ലിമുകളുടെ കൊല്ലത്തിൽ ഒരു ദിവസത്തെ ശമ്പളം (മദ്രസ്സാ കമ്മറ്റി നൽകുന്ന ശമ്പളം) മുഅല്ലിം ക്ഷേമനിധിയിലേക്കായി സമസ്ത വിദ്യാഭ്യാസ ബോർഡ് പിടിക്കുന്ന സമയത്ത് അവരേത് സംഘടനക്കാരാണെന്നോ ഗ്രൂപ്പുകാരാണെന്നോ നോട്ടമില്ല, എന്നാൽ തങ്ങളുടെ കൂടെ വിയർപ്പിന്റെ അംശമുള്ള ആ പൈസയിൽ നിന്നും നിർബന്ധിതമായ ചികിത്സക്കോ മറ്റോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ക്ഷേമനിധിയിൽ നിന്നൊരു പങ്ക് ലഭിക്കണമെങ്കിൽ മുഅല്ലിം സർവ്വീസ് രെജിസ്റ്റർ (MSR) ഹാജരാക്കണം. ആ മദ്രസ്സയിൽ ഈ ഉസ്താദിന്റെ സർവ്വീസ് രെജിസ്റ്റർ സ്വീകരിക്കണമെങ്കിൽ നാട്ടിലെ SKSSF കാരന്റെ ഒപ്പു വേണമത്രെ!. ഈ വിദ്യാർത്ഥി പ്രസ്ഥാനത്തിലെ കുട്ടികളെയും അവരുടെ പിതാക്കളെ വരെയും അതെ മദ്രസ്സയിൽ പഠിപ്പിച്ച മുഅല്ലിമിന്റെ സർവ്വീസ് സാക്ഷ്യപ്പെടുത്താൻ ഈ SKSSF കാരന്റെ ഒപ്പു വേണം!!!. അവിടെ പഠിപ്പിക്കുന്ന ഉസ്താദുമാർ സിലബസ് അനുസരിച്ചു പഠിപ്പിച്ചാൽ പോരെ? അവർ തങ്ങളുടെ സംഘടനക്കാർ ആകണം എന്നും തങ്ങളുടെ സംഘടനയുടെ പ്രസിദ്ധീകരണങ്ങൾക്ക് വരിചേർക്കുന്നവർ ആകണം എന്നും വാശി പിടിക്കുന്നത് എന്തുമാത്രം ശരിയാണ്?.


ആകെക്കൂടി ഒന്നോ രണ്ടോ മണിക്കൂർ പഠിക്കാൻ വരുന്ന മദ്രസ്സയിലെ പിഞ്ചു കുട്ടികളെപ്പോലും ബാലസംഘങ്ങൾ എന്ന പേരിൽ സംഘടനകളുടെ കീഴിൽ കൊണ്ട് വന്നു സങ്കുചിത ചിന്തകളുടെ കെട്ടിൽ കുടുക്കുന്ന രീതിയിൽ സമുദായത്തിലെ വളരുന്ന തലമുറയിൽ പരസ്പര വൈരം നിറക്കുകയാണ് ഇരു സമസ്തതകളും ചെയ്യുന്നത്. വിഭാഗീയതകൾക്ക് അതീതമായി മുസ്ലിം സ്വത്വത്തിനു വേണ്ടി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്തുന്ന യുവസമൂഹം വളർന്നു വരാതെ പോകുന്നതിൽ ചെറിയ കാലത്തേ സംഘടനാ പിടിയിലാക്കി സങ്കുചിത ചിന്ത പഠിപ്പിക്കപ്പെടുന്നത് വലിയൊരു കാരണമാണ്. ഇതുകാരണം തന്നെ പൊതു രാഷ്ട്രീയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാൻ മുസ്ലിം കുട്ടികളെ കിട്ടുന്നില്ല.


മുസ്ലിം വിദ്യാർത്ഥി രാഷ്ട്രീയ സംഘങ്ങളുടെ യുവനേതാക്കളായി വരുന്നതൊക്കെ വഹ്ഹാബികളാണെന്ന് പരിതപിക്കുന്നവർ തന്നെയാണ് യഥാർത്ഥത്തിൽ അതിന്റെ മൂലകാരണക്കാർ. സുന്നീ വിദ്യാർത്ഥികളെ സംഘടനാ സങ്കുചിതത്വത്തിന്റെ കീഴിൽ തളച്ചിട്ട് വിഭാഗീയതക്ക് അതീതമായി പൊതുകാര്യത്തിനായി പ്രവർത്തിക്കുന്ന സംഘങ്ങളിൽ പ്രവർത്തിക്കാൻ വിടാതെ വരുമ്പോൾ ആ സ്ഥലം വഹ്ഹാബീ സ്ഥാപനങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ കയറിക്കൂടുകയാണ് ചെയ്യുന്നത്. മോഡിയുടെ ഇന്ത്യയിൽ സങ്കുചിത സംഘടനാ ചിന്തകൾക്ക് അപ്പുറം മുസ്ലിമീങ്ങളുടെ പൊതുകാര്യത്തിൽ യോജിച്ചു പ്രവർത്തിക്കുന്ന വിദ്യാർത്ഥികളും യുവാക്കളും നമ്മുടെ കൂട്ടത്തിൽ നിന്നും വളർന്നു വരേണ്ടതില്ലേ?


തങ്ങളുടെ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലെ സിലബസ് പഠിപ്പിക്കുന്ന മദ്രസ്സ ഉള്ളതിനാൽ അതിനോടൊപ്പമുള്ള പള്ളിയും മഹല്ലും തങ്ങളുടെ സംഘടനയുടേതാണ് എന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ സമസ്ത ശ്രമിക്കുന്നത്. ഭരണഘടനയിൽ സമസ്തയുടെ പേരുണ്ട് എന്നതാണ് ചിലയിടത്തിതിനു ന്യായം പറയുന്നത്. പള്ളികളുടെ നടത്തിപ്പിന്റെ ഭാഗമായി ഭരണഘടനയിൽ സമസ്തയുടെ പേര് ചേർക്കുന്നത് കുറച്ചു മുമ്പ് തുടങ്ങിയത് കോഴിക്കോട്ടെ പാളയം പള്ളി പോലെയുള്ള പള്ളികൾ വ്യാജമായി കയ്യടക്കിയ വഹ്ഹാബികളുടെ കള്ളക്കളികൾ പ്രതിരോധിക്കാൻ വേണ്ടി ദീർഘദൃഷ്ടിയുള്ള മുൻഗാമികളിൽ ചിലർ 'ഈ പള്ളിയിലെ ആചാരാനുഷ്ഠാനങ്ങൾ സമസ്തയുടെ ആശയാദർശങ്ങൾ അനുസരിച്ച് നടത്തേണ്ടതാണ്' എന്ന് എഴുതിക്കിച്ചേർത്തത് കാരണം.


സത്യത്തിൽ പള്ളിയിലെ ഇബാദത്തുകളിൽ സുന്നികളുടെ പരമ്പരാഗതമായ രീതികൾ തുടരാൻ വേണ്ടി സമസ്തയുടെ ആചാരാനുഷ്ഠാന രീതികൾ തുടരേണ്ടതാണ് എന്ന് എഴുതി വെച്ചതിനാൽ പള്ളി തന്നെ തങ്ങളുടേതാണ് എന്ന വാദമാണ് ഇവർ ഉയർത്തുന്നത്..! സമസ്ത രണ്ടായി പിരിഞ്ഞപ്പോൾ ഞങ്ങളാണ് സമസ്ത എന്നും പറഞ്ഞു ഈ അവകാശത്തിന്റെ പേരിൽ അടിപിടിയും ലഹളയും കൊലപാതകങ്ങൾ വരെ നടക്കുന്നു. സംഘടനകൾ എന്നും പിഴവുകൾക്കതീതമല്ലെന്നും പിൽക്കാലത്ത് പിഴക്കാമെന്നും അതിനാൽ തന്നെ നാട്ടുകാർ ഉണ്ടാക്കിയ പള്ളികൾ സംഘടനയുടെ പേരിൽ ഭരണഘടന എഴുതിവെക്കരുത് എന്ന് പഠിപ്പിച്ച കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അഭിവന്ദ്യ നേതാക്കളായ താജുൽ ഉലമാ സ്വദഖത്തുല്ലാഹ് മൗലവി(ന:മ), ശംസുൽ ഉലമാ കീഴന ഓർ (ന:മ) തുടങ്ങിയവർ പഠിപ്പിച്ചത് കൃത്യമാണ്.




മഹല്ലുകൾ അവിടെ താമസിക്കുന്ന എല്ലാവരുടെയും കൂട്ടവകാശമാണ്. അതൊരു സംഘടനയുടേതുമല്ല. മഹല്ലുകളിലെ ഭൂരിപക്ഷത്തിന്റെ ദണ്ഡുപയോഗിച്ച് ന്യൂനപക്ഷത്തെ ഭരിക്കുന്ന, ഭൂരിപക്ഷത്തിന്റെ തീരുമാനം ന്യൂനപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ഫാസിസമാണ് ഇന്ന് കണ്ടുവരുന്നത് എല്ലായിടത്തും. മഹല്ലുകളുടെയും ഖാളിമാരുടെയും പ്രസക്തി വളരെയധികം വർദ്ധിച്ചു വന്നിട്ടുണ്ട്‌. വിധവാ പെൻഷൻ അപേക്ഷിക്കാൻ പോലും ഖാളിയുടെ സാക്ഷ്യപത്രം വേണ്ടി വരുന്ന ഇക്കാലത്ത് സംഘടനാ സങ്കുചിതത്വത്തിനനുസരിച്ച് മഹല്ലുകൾ കൈകാര്യം ചെയ്‌താൽ എത്ര വലിയ ദുരന്തമാണ് സമുദായത്തിൽ നടക്കുക. മുസ്ലിമീങ്ങൾ എന്ന നിലക്ക് മഹല്ലിലെ എല്ലാവർക്കും അവിടെ അവകാശമില്ലേ? ഇന്ത്യാരാജ്യത്ത് നമ്മൾ ന്യൂനപക്ഷമാണ് എന്ന് വെച്ച് നമ്മെ അടിച്ചമർത്താൻ നോക്കിയാൽ നമ്മൾ മിണ്ടാതിരിക്കുമോ? അത് ന്യായമാണോ? അതുപോലെയോ അതിലേറെയോ പരിഗണിക്കപ്പെടാൻ അർഹതയുള്ളവരാണല്ലോ മുസ്ലിമീങ്ങളായ, മഹല്ലിലെ ന്യൂനപക്ഷമായവർ. മഹല്ലിലെ ന്യൂനപക്ഷത്തെ കൂടി നീതിപൂർവ്വം പരിഗണിച്ച് കൊണ്ട് ഭരിക്കണം എന്നതല്ലേ ന്യായമായ നിലപാട്?.


വിശ്വാസികൾ തമ്മിൽ ഇത്ര കടുത്ത വൈരാഗ്യത്തിന്റെ ആവശ്യമില്ല. അല്ലാഹുവിന്റെ പള്ളിയിൽ എല്ലാവരുടെ അവകാശവും ഭൂരിപക്ഷത്തിന്റെ പേരിലോ, സംഘടനയുടെ, പേരിലോ നിഷേധിക്കപ്പെടുന്നത് വേദനാജനകമാണ്. എല്ലാത്തിലും വലുത് സത്യവിശ്വാസികളുടെ ഹുർമത്താണ്. (സുന്നികളിൽ ഏതു സംഘടനക്കാരോ, മുജാഹിദോ ജമാഅത്തോ ആരുമാകട്ടെ, വിശ്വാസി എന്ന നിലക്ക്). ഹജ്ജത്തുൽ വിദാഇന്റെ സമയത്ത് അറഫയുടെ നാളിൽ, വെള്ളിയാഴ്ച ദിവസത്തിൽ, ദുൽഹിജ്ജ മാസത്തിലാണ് നമ്മളുള്ളത് എന്ന് ഉണർത്തിക്കൊണ്ട് തിരുനബി(സ്വ) നടത്തിയ ഖുതുബയിൽ പറഞ്ഞത്;


فإن دماءكم وأموالكم وأعراضكم عليكم حرام كحرمة يومكم هذا في بلدكم هذا في شهركم هذا


"നിങ്ങൾ ഓരോ മുസ്ലിമിന്റെയും രക്തവും സമ്പത്തും അഭിമാനവും ഹനിക്കുന്നത് നിങ്ങളുടെ മേൽ കഠിനമായ കുറ്റമാണ്. ഈ ദിവസത്തിന്റെയും സ്ഥലത്തിന്റെയും മാസത്തിന്റെയും പവിത്രത പോലെ സമമായ പവിത്രതയാണ് മുസ്ലിമിന്റെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനുമുള്ളത്". അതിനാൽ തന്നെ ഈ.കെ യാകട്ടെ ഏ.പിയാകട്ടെ, സംസ്ഥാനക്കാരാകട്ടെ, സുന്നിയാകട്ടെ മുജാഹിദാകട്ടെ, പരസ്പരം കയ്യേറ്റം ചെയ്യാനോ രക്തം ചിന്താനോ അവകാശമില്ല. ഒരു മുസ്ലിമിന്റെ അഭിമാനം വ്രണപ്പെടുത്താൻ മറ്റൊരാൾക്കും അവകാശമില്ല.

ഇമാം അബൂ യഅല(റ) സ്വഹീഹായ സനദോടെ ഉദ്ധരിക്കുന്ന ഒരു ഹദീസുണ്ട്. അല്ലാഹുവിന്റെ റസൂൽ(സ്വ) കഅബ ത്വവാഫ് ചെയ്യുന്ന സമയത്ത് ഹജറുൽ അസ്'വദിനെ മുത്തി അതിന്റെ സുഗന്ധത്തെ വാഴ്ത്തി

ما أطيبك وأطيب ريحك

എന്ന് പറഞ്ഞ ശേഷം അവിടുന്ന് കഅബയെ നോക്കിക്കൊണ്ട് തുടർന്നു:

ما أعظمك وأعظم حرمتك والذي نفس محمد بيده لحرمة المؤمن أعظم عند الله حرمة منك ماله ودمه وأن نظن به إلا خيرا

"നീ എത്ര മഹത്വമുടയതാണ്, നിന്റെ പവിത്രത എത്ര വലുതാണ്. എന്റെ നിയന്താവായ റബ്ബാണെ സത്യം - സത്യവിശ്വാസിയായ മനുഷ്യന്റെ മഹത്വവും പവിത്രതയും നിന്റേ പവിത്രതയേക്കാളും മഹത്വത്തെക്കാളും അല്ലാഹുവിങ്കൽ ഉയർന്നതാണ്".


ഇത് ഈ.കേ ക്കാരുടേതായാലും ഏ.പിക്കാരുടേതായാലും സംസ്ഥാനക്കാരുടേതായാലും മുജാഹിദിന്റേതായാലും ജമാഅത്തുകാരുടെതായാലും മുസ്ലിമാണോ അവരുടെ ഇസ്‌ലാമിന്റെ മഹത്വം കഅബയുടെ മഹത്വത്തേക്കാൾ ഉന്നതമാണ്. മുസ്ലിമെന്ന നിലക്ക് ഒരാളുടെ അഭിമാനം ഹനിക്കുന്നത് കഠിനമായ പലിശയുടെ കൂട്ടത്തിലാണ് നബിതങ്ങൾ(സ്വ) എണ്ണിയത്.

الربا نيف وسبعون بابا، أهون باب من الربا مثل من أتى أمه في الإسلام، ودرهم ربا أشد من خمس وثلاثين زنية، وأشد الربا، أو أربى الربا، أو أخبث الربا، انتهاك عرض المسلم

"പലിശ ഏഴുപതിൽ പരം വിഭാഗങ്ങളുണ്ട്. അതിന്റെ കൂട്ടത്തിൽ ഏറ്റവും നിസ്സാരമായ പലിശ സ്വന്തം മാതാവിനെ വ്യഭിചാരിക്കുന്നതിന് തുല്യമായ തെറ്റാണ്. പലിശയുടെ ഒരു ദിർഹം ഒരാൾ സ്വന്തമാക്കിയാൽ മുപ്പത്തി ആറ് തവണ വ്യഭിചാരിക്കുന്നതിന് തുല്യമാണ്. പലിശയുടെ കൂട്ടത്തിൽ ഏറ്റവും കഠിന പലിശ, മോശമായ പലിശ, ഏറ്റവും ദുഷിച്ച പലിശ ഒരു മുസ്ലിമായ മനുഷ്യനെ അന്ധമായി ശകാരിക്കുന്നതാണ്". 



മുസ്ലിമീങ്ങളുടെ ഹുർമ്മത്തിനെ പറിച്ചു കീറി പരസ്പരം ശകാരിക്കുന്നതല്ലേ ഏറ്റവും മോശമായ പലിശയായി നബിതങ്ങൾ എഴുതിയത്. ഈ രണ്ടു വിഭാഗവും പരസ്പരം എന്തൊക്കെ ശകാരങ്ങളാണ് നടത്തുന്നത്? പരസ്പരം എന്തൊക്കെ ദേഹോപദ്രവങ്ങളാണ് ഏൽപ്പിക്കുന്നത്?!. മുസ്ലിമായ മനുഷ്യനെ തമാശക്ക് വേണ്ടി അയാളുടെ ചെരുപ്പ് എടുത്തു ഒളിപ്പിച്ചു വെച്ച് പേടിപ്പിക്കുന്നത് പോലും അതികഠിനമായ അക്രമമാണ് എന്നാണ് നബിതങ്ങൾ(സ്വ) പറഞ്ഞത്. വിശുദ്ധ ഖുർആൻ ശിർക്ക്‌ എന്ന എല്ലാത്തിലും വലിയ പാപത്തിന്റെ കഠിനത വിവരിക്കാൻ ഉപയോഗിച്ച അതേ വാക്കാണ്‌ (ظلم عظيم) നബിതങ്ങൾ(സ്വ) ഇവിടെ ഉപയോഗിച്ചത്‌ എന്നത്‌ തന്നെ നമുക്ക്‌ ചിന്തയാകേണ്ടതാണ്‌. MSR ന്റെയും ക്ഷേമനിധിയുടെയും സംഘടനയുടെയും സ്ഥാപനങ്ങളുടെയും പേരിൽ മുസ്ലിമായ സഹോദരന്മാരെ പീഡിപ്പിക്കുന്നതും മനസ്സ് വേദനിപ്പിക്കുന്നതും എത്ര കഠിനമായ തെറ്റാണ്?!.


മസ്അലാപരമായും ആശയപരമായും യാതൊരു ഭിന്നിപ്പുമില്ലാത്തവരാണ് രണ്ടു സമസ്തക്കാരും. ഇവർ രണ്ടു കൂട്ടരുടെയും ജുമുഅകളിൽ പരസ്പരം കൂടാൻ പറ്റാത്ത വല്ല ആശയവ്യത്യാസവും ഇവർ തമ്മിലുണ്ടോ? പിന്നെന്തിന്റെ പേരിലാണ് ഈ സംഘർഷങ്ങളൊക്കെ. തലേക്കെട്ട്‌ കെട്ടുന്ന രീതിയിലോ മറ്റു വസ്ത്രധാരണ ശൈലിയിലോ ചിലപ്പോ വ്യത്യാസം കണ്ടെത്തിയേക്കാമെന്നല്ലാതെ ഒരു ഭിന്നിപ്പിനും ന്യായമില്ലാത്ത, ഐക്യത്തിനുള്ള എല്ലാ വകകളും ഒന്നിച്ചുള്ള രണ്ടു കൂട്ടർ തമ്മിൽ തല്ലുന്നതിനും അതിന്റെ പേരിൽ പള്ളികളും മദ്രസ്സകളും പൂട്ടുന്നതും തോന്നിവാസമാണ്.


സുന്നികൾ എല്ലാവരും ഒന്നിക്കേണ്ടിടത്ത് ഒന്നിക്കേണ്ടതാണ്, മുസ്ലിമീങ്ങൾ ഒന്നിക്കേണ്ടിടത്ത് മുസ്ലിമീങ്ങൾ ഒന്നിക്കണം, നാട്ടുകാർ ഒന്നിക്കേണ്ടിടത്ത് നാട്ടുകാർ ഒന്നിക്കണം. സുന്നികൾ മിക്ക മേഖലകളിലും പരസ്പരം ഐക്യപ്പെടാൻ ന്യായമുള്ള പൊന്നാനി സരണിയിൽ പോകുന്നതിൽ തർക്കമില്ലാത്തവരാണ്. ഒന്നിക്കേണ്ടിടത്ത് ഒന്നിക്കാനുള്ള ന്യായങ്ങളിൽ പിടിച്ചു ഒന്നിച്ചു തന്നെ നിൽക്കണം. മദ്രസ്സകളെയും പള്ളികളെയും സംഘടനാ സങ്കുചിതത്തത്തിന്റെ ഭാഗവാക്കാക്കരുത്. ബഹു: ഈ.കെ അബൂബക്കർ മുസ്‌ലിയാരുടെ(ന:മ) കാലത്തില്ലാത്ത രീതിയിൽ ഫാസിസത്തിന്റെ നിലപാട് സ്വീകരിക്കുന്നത് നിർത്തണം.


ഈ.കെ അവർകളുടെ അവസാന പ്രസംഗമായ സമസ്തയുടെ 70ആം വാർഷികപ്രസംഗമായി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് "ബഹുമാനപ്പെട്ട സമസ്ത, അതായത് മഹത്തായ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ കീഴിൽ നമ്മൾ അണിനിരക്കണം" എന്നാണ്. സമസ്ത എന്ന് പറയുന്നിടത്തെല്ലാം അതിനൊപ്പം "അതായത് അഹ്ലുസ്സുന്നത്തി വൽ ജമാഅ:" എന്നദ്ദേഹം പറഞ്ഞതിൽ തന്നെ സംഘടനയല്ല ആശയമാണ് വലുതെന്ന ശബ്ദമാണതെന്ന് നാമോർക്കണം. അത് വീണ്ടും വീണ്ടും വായിക്കണം. സംഘടനകൾ ആ ആശയത്തിന്റെ സംസ്ഥാപനത്തിന് സഹായിക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു ആ നേതാക്കൾ. അദ്ദേഹത്തിൻറെ പേരിൽ അണിനിരന്നവർ അതിനു വേണ്ടി പ്രവർത്തിക്കാതെ മദ്രസ്സയും പള്ളിയും മഹല്ലുമെല്ലാം സംഘടനാവൽക്കരിക്കുന്നത് നമ്മൾ ശ്രദ്ധിക്കണം. ഇതാണ് മഹല്ലുകളിലെ പ്രശ്നങ്ങളുടെ മൂലകാരണം. രണ്ടു സമസ്തയും ഇതിൽ ഉത്തരവാദികളായി വരുന്നുണ്ട്.

ഇതിനെ സമുദായം സൂക്ഷിക്കണം, നമ്മുടെ മഹല്ലുകൾ ശിഥിലമാകരുത്, അതിനു സമ്മതിക്കരുത് എന്നുണർത്തിക്കൊണ്ട് ഉപസംഹരിക്കുന്നു. നമ്മുടെ ഈ ദീനിനെയും മഹല്ലുകളെയും നാഥൻ കാക്കുമാറാകട്ടെ..


വൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ.


Note: എഴുത്തിലുള്ള പിഴവുകൾക്ക്‌ എഴുതിയ ആൾ മാത്രമാണുത്തരവാദി

ابو زاهد

9 comments:

  1. Masha Allah! ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഈ ലേഖനം.
    ഇനിയെങ്കിലും ഉറങ്ങുന്നവര്ക്കുണരാം.

    ReplyDelete
  2. സമസ്ത എന്നത് ഒരു സംഘടനയില്ല സുന്നത്ത് ജമാഅത്തിൻറെ യഥാര്‍ത്ഥ രൂപമാണെന്നും ശംസുൽ ഉലമ പറഞ്ഞിട്ടുണ്ട്.

    ReplyDelete
    Replies
    1. അങ്ങനെയാണ് ആവേണ്ടതും. ആയിരുന്നതും. അല്ലാഹു തുണക്കുട്ടെ. പിന്നെ മറ്റു സംഘങ്ങളുടെ പ്രസക്തി ഉണ്ടാകുകയുമില്ല.

      Delete
  3. ആ യാഥാർഥ്യത്തിൽ നിന്ന് അകന്നു പോയവരോട് സഹതാപം മാത്രം

    ReplyDelete
    Replies
    1. സഹതാപം മാത്രം മതിയോ... സമൂഹത്തിന്റെ ഉന്നമനത്തിനായി ഒന്നായി പരിശ്രമിക്കണ്ടെ...

      Delete
  4. MOULANAYUDE PRABHASHANAM AVASAROCHITHAM..CHINTHAARHAM..UPAKAARAPRADAM...CHINTHODHEEPAKAM.....
    BUT ANUVARTHIKKAAN AARE KITTUM...MAHALLU KAARANAVANMAARUM RAASHTREEYAKKAARUM....POTHU PRAVARTHAKARUM UNARUKA..... SHIDHILAMAKALIL NINNUM OTHORUMAYILEKKULLA VAZHIYILEKKU VARIKA.....

    ALLLAHU THOUFEEQ NALKATTE..AAAMEEEN.

    MOULANAKKUM ANIYARA SHILPIKALKKUM ALLLAHU JAZA NALKATTE.....خير الجزاء KODUKKATTE....آمين يارب العالمين

    ReplyDelete
  5. മഹല്ലുകൾ ഒരു വിഭാഗത്തിന്റെ മാത്രമല്ല

    എന്ന തിരിച്ചറിവ് ഉണ്ടാവട്ടെ

    ReplyDelete

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...