Monday, December 07, 2015

ഭൂമിയുടെ വർത്തമാനം കേൾക്കുന്നില്ലേ..?

ചവിട്ടി നടക്കുന്ന ഭൂമി നിശ്ശബ്ദമായി നമ്മോട്‌ വിളിച്ചു പറയുന്നുണ്ടത്രേ !

ഓ മനുഷ്യാ, ഇന്ന് നീ എന്റെ മുകളിലൂടെ നടക്കുന്നു - വൈകാതെയൊരുനാൾ നീ എന്റെയുള്ളിലേക്ക്‌ വരുക തന്നെ ചെയ്യും.. 

ഓ മനുഷ്യാ, ഇന്ന് എന്റെ മുകളിൽ വെച്ച്‌ പലതും നീ ഭക്ഷിക്കുന്നു- വൈകാതെയൊരുനാൾ എന്റെയുള്ളിൽ നീ പുഴുക്കളാലും കീടങ്ങളാലും ഭക്ഷിക്കപ്പെടും..

ഓ മനുഷ്യാ, ഇന്ന് എന്റെ മുകളിൽ വെച്ച്‌ നീ പൊട്ടിച്ചിരികളിലാണ്‌ - വൈകാതെയൊരുനാൾ എന്റെയുള്ളിൽ നീ കരയേണ്ടി വരും..

ഓ മനുഷ്യാ, ഇന്ന് എന്റെ മുകളിൽ നീ ആഹ്ലാദചിത്തനാണ്‌ - വൈകാതെയൊരുനാൾ എന്റെയുള്ളിൽ നീ ദു:ഖിതനാകേണ്ടി വരും..

ഓ മനുഷ്യാ, ഇന്ന് എന്റെ മുകളിൽ നീ പാപങ്ങൾ ചെയ്തു കൂട്ടുന്നു - വൈകാതെയൊരുനാൾ എന്റെയുള്ളിൽ നീ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും..

(തൻബീഹുൽ ഗാഫിലീൻ)

കൂടെ കൈപിടിച്ച്‌ നടന്നവർ ആരും കൂട്ടിനില്ലാതെ കൂരിരുട്ടിൽ ഏകനായി നഷ്ടമായ നിമിഷങ്ങളുടെ വേവലാതിയിൽ എരിപിരി കൊണ്ട്‌ വിദൂരമായ കാലം മണ്ണിനടിയിൽ കിടക്കണമല്ലോ..

ഒരുവേള നാം ഇതൊന്ന് ഓർത്തുവോ..?






ഇലാഹീ സവിധത്തിലേക്ക് മടങ്ങേണ്ടവനാണ് താനെന്ന ചിന്തയോളം മനുഷ്യനെ സംസ്കരിക്കുന്ന മറ്റൊന്നുമില്ല തന്നെ. ഒരൽപ്പനേരം, എല്ലാമെല്ലാം വിട്ട് താൻ ഐഹിക ജീവിതം മതിയാക്കി മരണത്തിന് കീഴടങ്ങുന്ന മരണത്തിന്റെ അവസരത്തെ കുറിച്ചും ശേഷം പോയിക്കിടക്കേണ്ട ഭീകരമായ ഖബറിലെ ഏകാന്തതയും ചൊദ്യങ്ങളുമൊക്കെ മനസ്സിൽ ഏകനായിരുന്ന് ചിന്തിച്ചു നോക്കുന്നത് കാലങ്ങൾ ചിന്തയും ആലോചനയുമില്ലാതെ യാന്ത്രികമായി ചെയ്യുന്ന ഇബാദത്തിലായി മുഴുകുന്നതിലും എത്രയോ ഉപകരിക്കുമെന്നതിൽ സംശയമില്ല.

നിരന്തരമായ മരണസ്മരണ സത്യവിശ്വാസിയിൽ അനിവാര്യമായ ഒട്ടനവധി ഗുണങ്ങൾ സമ്മാനിക്കുന്നുണ്ടെന്നത് ഹസ്രത്ത് ഹാമിദ്(റ) വിൽ നിന്നും ഉദ്ധരിക്കപ്പെടുന്നതിങ്ങനെ:

മൂന്ന് നന്മകൾ മരണസ്മരണ കാരണം അവനു ലഭിക്കുന്നു:

1) ചെയ്തു പോയ പാപത്തെ തൊട്ട് അതിവേഗം തന്നെ പാശ്ചാത്തപിച്ച് മടങ്ങാനുള്ള പ്രേരണ ലഭിക്കുന്നു.

2) തനിക്ക് ലഭിക്കുന്നതിൽ സംതൃപ്തനാകാനുള്ള മനസ്സ് അവനു ലഭിക്കുന്നു. 

3) ചെയ്യുന്ന ഇബാദതുകളിൽ ദൃഢചിത്തത ലഭിക്കുന്നു. 

നേരെ മറിച്ച് മരണസ്മരണ കുറയുന്നത് കാരണം ഒരു മനുഷ്യനിൽ മൂന്ന് നാശങ്ങൾ വന്നു ചേരുന്നു:

1) പാപത്തെ ചൊല്ലി പെട്ടെന്ന് തൗബ ചെയ്യാനുള്ള പ്രേരണ അവന് ലഭിക്കുകയില്ല.

2) ലഭ്യമാകുന്ന ഐഹിക വിഭവങ്ങളിൽ അവന് തൃപ്തി കൈവരുകയില്ല. 

3) ഇബാദതുകളെ തൊട്ട് കഠിനമായ മടി അവനിൽ വന്നു ചേരും. 

(തൻബീഹുൽ ഗാഫിലീൻ)

ഒരു മനുഷ്യന് അവന്റെ പാരത്രീക ലോകത്ത് വിജയം കരസ്ഥമാക്കാൻ ഏറ്റവും സഹായിക്കുന്ന അനുഗ്രഹങ്ങൾ ആകമാനം മരണമെന്ന നിശ്ചയമായ യാഥാർത്ഥ്യം തന്നെ വന്ന് പുണരുമെന്ന ഓർമ്മ ഏതു സമയവും ഹൃദയത്തിൽ സൂക്ഷിക്കുന്നവന് അല്ലാഹു നൽകുമെന്ന വ്യക്തമായ സൂചന മഹാന്മാർ നമുക്ക് നൽകുന്നു.

ഓർമ്മിച്ചാലും ഇല്ലെങ്കിലും മറക്കാൻ ശ്രമിച്ചാലും ഇല്ലെങ്കിലും ഒരുനാൾ, അതിവിദൂരമല്ലാത്ത ഭാവിയിൽ നമുക്ക് മടങ്ങിയേ തീരൂ. ആദരവായ നബിതങ്ങളുടെ തിരുശരീരം ഈ ലോകത്തെ പിരിഞ്ഞു മണ്ണിനടിയിലേക്ക് വെക്കപ്പെട്ടുവെങ്കിൽ നിസ്സംശയം നാമേവരും പോകണമല്ലോ.. ബാക്കിയാവുകയാണെങ്കിൽ അതിനേറ്റവും അർഹതപ്പെട്ടത് തിരുമുസ്ഥഫാ തങ്ങളായിരുന്നു..

തിരുഹുജ്ര ശരീഫിലേക്ക് അവിടുന്ന് കിടന്നിട്ടുണ്ട്...നാമും നമ്മെ പടച്ച മണ്ണിലേക്ക് ഇന്ന് അല്ലെങ്കിൽ നാളെ.....

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...