Tuesday, December 29, 2015

പാവങ്ങളുടെ, ദുർബലരുടെ പ്രവാചകർ ﷺ

സാഹിർ(റ) കച്ചവടത്തിരക്കിലായിരുന്നു. ആരോ പിന്നിൽ വന്നു കണ്ണ് പൊത്തി കൂട്ടിപ്പിടിച്ചു. ലോലമായ പട്ടുതുണിയേക്കാൾ മാർദ്ദവത്വം അദ്ദേഹത്തിന് അനുഭവപ്പെട്ടു കാണും.

"ആരാണെന്ന് പറയൂ", സാഹിർ തങ്ങൾ ആവശ്യപ്പെട്ടു. പതിയെ തിരിഞ്ഞു നോക്കിയ അദ്ദേഹം കണ്ടത് തിരുമുസ്ഥഫാ ﷺ തങ്ങളെയായിരുന്നു.

കിട്ടിയ അസുലഭമായ അവസരം മുതലെടുത്ത്‌ മൃദുല മനോഹരമായ ആ പൂമേനിയിലെ തിരുനെഞ്ചിലേക്ക്‌ അദ്ദേഹം തന്റെ ശരീരത്തിന്റെ പുറം ഭാഗം കൂടുതൽ ചേർത്ത്‌ വെച്ച്‌ ഉരച്ചു കൊണ്ടിരുന്നു.

തിരുനബിﷺ കൂടിനിന്നവരോട്‌ തമാശയായി ചോദിച്ചു: "ഈ അടിമയെ വാങ്ങാനാരുണ്ട്‌?"

സാഹിർ(റ) തദവസരം പറഞ്ഞു: "അല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹുവാണെ സത്യം ഈ സാധുവിന്‌ ഒരു വിലയും അവിടുത്തേക്ക്‌ ലഭിക്കില്ല!"

അവിടുന്ന് ഉടനടി പ്രതികരിച്ചു: "എങ്കിലും സാഹിർ, അല്ലാഹുവിങ്കൽ നിങ്ങൾ ഏറേ വിലയുള്ളവനാണ്‌."

മരുഭൂമിയുടെ പുത്രനായ സാഹിർ(റ)വിന്റെ ദാരിദ്ര്യം ഹബീബിങ്കൽﷺ അവിടുത്തെ സ്ഥാനം ഏറെയേറെ ഉയർത്തുകയായിരുന്നു. പാവങ്ങളിലേക്ക്‌ അവിടുന്ന് ചേർന്നു നിന്നിരുന്നു..



മുഠാള ദരിദ്രനായ ഒരു സ്വഹാബി തിരുമുസ്ഥഫാ തങ്ങളുടെﷺ സദസ്സിലേക്ക്‌ കടന്നുവന്നു - സലാം പറഞ്ഞ ശേഷം സദസ്സിൽ ഒഴിവുള്ള സ്ഥലത്ത്‌ അദ്ദേഹം പോയി ഇരുന്നു.

സമ്പത്തും അല്ലാഹുവിങ്കലെ പദവിയും തമ്മിൽ ബന്ധമേതുമില്ലെന്ന് പൂർണ്ണമായും സ്വഹാബാക്കൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആദ്യകാലമായിരിക്കണം അന്ന്.

പാവപ്പെട്ട സ്വഹാബി പോയി ഇരുന്നത്‌ പണക്കാരനായ മറ്റൊരു സ്വഹാബിയുടെ അടുത്തായിരുന്നു - മനസ്സിനൊരു പ്രയാസം അനുഭവപ്പെട്ട പണക്കാരനായ സ്വഹാബി നിലത്ത്‌ നിന്നും തന്റെ വസ്ത്രത്തിന്റെ അരികുഭാഗങ്ങൾ പാവപ്പെട്ട സ്വഹാബിയെ തൊടാതിരിക്കാൻ വേണ്ടി തന്നിലേക്ക്‌ ചേർക്കാൻ തുടങ്ങി.

പുണ്യപ്രവാചകർﷺ അത്‌ കണ്ടിരുന്നു - അവിടുന്ന് പണക്കാരനോട്‌ ചോദിച്ചു:

"അയാളുടെ ദാരിദ്ര്യം നിങ്ങളെ ബാധിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നുവോ?"

"ഇല്ല പ്രവാചകരേ"

"എങ്കിൽ നിങ്ങളുടെ സമ്പത്തിൽ നിന്നും വല്ലതും അയാളിലേക്ക്‌ ചേരുമെന്ന് നിങ്ങൾ ആശങ്കപ്പെടുന്നുവോ?"

"ഇല്ല പ്രവാചകരേ"

"അതോ നിങ്ങളുടെ വസ്ത്രങ്ങൾ അദ്ദേഹം സ്പർശ്ശിച്ചാൽ അഴുക്കാകുമെന്ന് നിങ്ങൾ ഭയപ്പെട്ടോ?"

"ഇല്ല പ്രവാചകരേ"

"പിന്നെ എന്തിനായിരുന്നു നിങ്ങൾ നിങ്ങളുടെ വസ്ത്രങ്ങൾ അദ്ദേഹത്തിൽ നിന്നും മാറ്റിയത്‌?"

"പ്രവാചകരേ, ഒരിക്കലും ചെയ്യരുതാത്തൊരു കാര്യമായിരുന്നു ഞാൻ ചെയ്തത്‌. എന്നിൽ നിന്നും വന്നുപോയ തെറ്റിനെ ഞാൻ സമ്മതിക്കുന്നതോടൊപ്പം പാശ്ചാത്താപമായി എന്റെ സമ്പത്തിന്റെ പകുതി ഈ സഹോദരനു നൽകാൻ ഞാൻ തീരുമാനിക്കുന്നു - അങ്ങനെ എന്റെ തെറ്റ്‌ അല്ലാഹു പൊറുത്തു നൽകിയേക്കുമല്ലോ!"

പാവപ്പെട്ട സ്വഹാബി എഴുന്നേറ്റു നിന്ന് പറഞ്ഞു: "പ്രവാചകരേ, ഞാനിത് സ്വീകരിക്കുന്നില്ല, കാരണം സമ്പന്നനായി മാറിയാൽ എന്റെ സഹോദരന്മാരോട് ഇങ്ങനെ പെരുമാറുന്നവൻ ആയി ഞാനും മാറിയേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു".

പാവപ്പെട്ടവരെ ഇഷ്ടപ്പെട്ട, പാവപ്പെട്ടവർക്ക്‌ വേണ്ടി സംസാരിച്ച, പാവപ്പെട്ടവർക്ക്‌ അല്ലാഹുവിങ്കലുള്ള പദവിയെ പഠിപ്പിച്ച, സമ്പത്തും സ്ഥാനമാനങ്ങളും ഇലാഹീ സവിധത്തിൽ ഒന്നുമൊന്നുമല്ലെന്ന് വിവരിച്ച, പാവപ്പെട്ടവർ കടന്ന് അഞ്ഞൂറു വർഷം കഴിഞ്ഞു മാത്രമേ പണക്കാർ സ്വർഗ്ഗത്തിൽ കടക്കൂവെന്നു പറഞ്ഞ പാവങ്ങളുടെ പ്രവാചകർﷺ...

യുദ്ധശേഷം കാണാതായവരെ പറ്റി വീണ്ടും വീണ്ടും നബിതങ്ങൾﷺ അന്വേഷിച്ചു കൊണ്ടിരുന്നപ്പോ എല്ലാവരേയും അന്വേഷിച്ചു ശേഷം "ഇനിയാരുമില്ല" എന്ന് ഒത്തൊരുമിച്ച്‌ സ്വഹാബികൾ പറഞ്ഞപ്പോ:

"എനിക്കൊരാളെ കിട്ടാനുണ്ട്‌ - ഞാൻ ഇഷ്ടപ്പെടുന്ന എന്റെ ജുലൈബീബിനെ" എന്ന് പറഞ്ഞു അവിടുന്ന് സ്വഹാബത്തിനെയും കൂട്ടി യുദ്ധഭൂമിയിൽ തിരഞ്ഞപ്പോ ഏഴു കുഫ്ഫാറുകളുടെ ശവങ്ങൾക്കിടയിൽ ശഹീദായി കിടക്കുന്ന ജുലൈബീബിനെ കണ്ടെത്തി.

ആർക്കുമാർക്കും ഓർമ്മയില്ലാതിരുന്ന പാവങ്ങളിൽ പാവമായിരുന്ന ജുലൈബീബ്‌(റ)വിനെ പാവങ്ങളുടെ പ്രവാചകർﷺ മറന്നിരുന്നില്ല. അവിടുന്ന് തന്റെ പൂവുടലിലെ കാൽത്തണ്ടയിലേക്ക്‌ ജുലൈബീബ്‌ തങ്ങളുടെ മൃതശരീരം എടുത്തുവെച്ച്‌ അവസാനം ഖബറിലേക്ക്‌ ആ ശരീരം എടുത്തുവെച്ചത്‌ തിരുമുസ്ഥഫാﷺ തങ്ങളായിരുന്നു!

ആരു മറന്നാലും പാവങ്ങളിൽ പാവങ്ങളായ, അപ്രശസ്തരും ആരും വിലവെക്കാതിരുന്നവരുമായവരെ മറക്കാതിരുന്ന പ്രവാചകർﷺ..

നാമറിയുന്നില്ല നാമനുഭവിക്കുന്ന സുഖവും സന്തോഷവുമെല്ലാം നമ്മിലെ പാവങ്ങൾ കാരണത്താലാണല്ലാഹു നൽകുന്നതെന്ന്. ബലഹീനരായ, തളർന്ന, സഹായഹസ്തങ്ങൾ കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുന്നവരെയാണ്‌ നമ്മൾ കണ്ടെത്തേണ്ടത്‌.

തിരുപ്രവാചകർﷺ പറഞ്ഞു:

ابغوني في ضعفائكم ، فإنما ترزقون أو تنصرون بضعفائكم

"നിങ്ങൾ നിങ്ങളിലെ ദുർബലരെ പരിഗണിക്കുക. അവർ മുഖേനയേ നിങ്ങൾക്ക് രിസ്ഖും സഹായവും ലഭിക്കൂ"

തിരുനൂറിന്റെ പ്രകാശം അനുഗ്രഹങ്ങളുടെ മേൽ അനുഗ്രഹമായി, വെളിച്ചത്തിന്റെ മേൽ വെളിച്ചമായി, സ്നേഹത്തിന്റെ മേൽ സ്നേഹമായി, അനുകമ്പയുടെ മേൽ അനുകമ്പയായി സന്തോഷത്തിന്റെ മേൽ സന്തോഷമൊരുക്കി വിശ്വാസി മനസ്സിൽ ഫറഹായി, സുറൂറായി തെളിഞ്ഞു വന്ന പുണ്യദിനം...

അവിടുത്തെ നോട്ടം പാവങ്ങളിലേക്കായിരുന്നു..അവിടുത്തെ ഹൃദയം പതിതനോടൊപ്പമായിരുന്നു..അവിടുത്തെ മനസ്സ്‌ ദാരിദ്ര്യത്തോടൊപ്പമായൊരുന്നു..

ആ പൂമനസ്സിനോടൊപ്പം നമുക്കും ചേരണം. അവിടുന്ന് സ്നേഹിച്ചവരെ, അവിടുന്ന് കൂട്ടു കൂടിയിരുന്നവരെ നാമും സ്നേഹിക്കണം, അവിടുന്ന് കൂട്ടു കൂടിയവരുമായി നാമും കൂടണം. നമുക്കു ചുറ്റും ഒരു നേരത്തെ അന്നത്തിനായി ഗതിമുട്ടി, വഴിമുട്ടി പ്രയാസപ്പെടുന്ന പര:ശതം സാധുക്കൾക്ക്‌ നേരെ കാരുണ്യത്തിന്റെ നോട്ടം പോലും അവിടുത്തോടുള്ള സ്നേഹത്തിന്റെ പ്രതികരണമാണ്‌..

صلى الله عليه و سلم❤

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...