Thursday, December 31, 2015

അത്ഭുതങ്ങളുടെ മേൽ അത്ഭുതം കാണിച്ച പ്രവാചകർ (സ്വ)

ചിലർക്ക് പ്രയാസമാണ്..

അല്ലാഹുവിന്റെ ഹബീബിന്റെ തിരുജീവിതത്തിലും ശേഷവും അവിടുത്തെ തിരുശരീരവും തിരുസാന്നിധ്യവും കരസ്പർശവും കൊണ്ട് റബ്ബിന്റെ ഖുദ്രത്തിനാൽ സംഭവിച്ച മഹാദ്ഭുതങ്ങൾ പറയുന്നതിൽ അവർക്ക് ലജ്ജയാണ്..!

സാധാരണക്കാരനായ പ്രവാചകരെ ആണത്രേ അവർ പരിചയപ്പെടുത്തുന്നത്‌, അസാധാരണത്വം കാലഹരണപ്പെട്ടത്രേ!

മഹാഭാരതത്തിലെയും പുരാണത്തിലെയും ഇതിഹാസങ്ങൾക്ക് സമാനമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണത്രേ അത്തരം മഹാസംഭവങ്ങൾ ഉദ്ധരിക്കുന്നവർ ചെയ്യുന്നത്..! അവിടുത്തെ മുഅ്ജിസാതുകളെ പറ്റി പറഞ്ഞു നടക്കേണ്ടത്രേ..!

'സാധാരണക്കാരനായ' മുഹമ്മദിനെ ലോകം അംഗീകരിച്ചിരുന്നുവെന്നും അസാധാരണത്വമുള്ള മുഹമ്മദിനെ(സ്വ) അംഗീകരിക്കുന്നിടത്താണ്‌ വിശ്വാസവും അവിശ്വാസവും വേർതിരിഞ്ഞതെന്ന് അവരോർക്കുന്നില്ല !!!

ആ വിരൽത്തലപ്പിൽ നിന്നും അരുവിയിൽ കളകളാരവത്തോടെയൊഴുകുന്ന തെളിനീരിനേക്കാൾ ശുദ്ധമായ ജലത്തുള്ളികൾ ഒഴുകിയത്‌ പറയുന്നതവർക്ക്‌ അരോചകമാണ്‌.

ആ തിരുവിരൽ ചൂണ്ടിയപ്പോ രണ്ട്‌ പിളർപ്പായ ചന്ദ്രന്റെ ചരിത്രമവർക്ക്‌ അലർജ്ജിയാണ്‌.

ആ തിരുരക്തം കുടിച്ച സ്വഹാബി വനിതയെ കേൾക്കുന്നതവർക്ക്‌ വിമ്മിഷ്ടമാണ്‌..

മുത്തുമണികൾ പോലെ തിളങ്ങുന്നയാ തിരുമേനിയിലെ വിയർപ്പുകണങ്ങൾ ശേഖരിച്ചതവർക്ക്‌ കേൾക്കേണ്ട...

ആ പൂവധരം തൊട്ട വെള്ളപ്പാത്രത്തിന്റെ ഭാഗം കൊണ്ട്‌ ബർക്കത്തെടുത്തത്‌ അവർക്ക്‌ മൂടിവെക്കണമത്രേ..

ആ തിരുവായയിൽ നിന്ന് വന്ന പരിമളം പരത്തുന്ന കഫം സ്വശരീരത്തിൽ വാരിത്തേച്ച സ്വഹാബത്തിന്റെ ഓർമ്മകൾ അവർക്ക്‌ മ്ലേഛമാണ്‌...

പൂമേനിയെ പൊതിഞ്ഞ പുണ്യ ജുബ്ബയിൽ രോഗശമനം തേടിയത്‌ പുരോഗമന സമൂഹത്തിൽ പറയുന്നതവർക്ക്‌ ലജ്ജയാണത്രേ..


അവർക്ക്‌ അൽഭുതങ്ങൾ കാണിച്ച പ്രവാചകരെ വേണ്ട - അവർക്ക്‌ വേണ്ടത്‌ "രാഷ്ട്രീയക്കാരനായ" പ്രവാചകരെയാണത്രെ..!!

അന്യന്റെ ചിന്തയിലെ മാർദ്ദവം കണക്കെ തന്റെ വിശ്വാസവും വളച്ചുകെട്ടണം എന്ന തരംതാണ ചിന്തക്കാർ ഉണ്ടെങ്കിൽ അവരെ ആ വഴിക്ക്‌ വിട്ടേക്കൂ - പവിത്ര വിജ്ഞാനത്തിന്റെ മഹോന്നതി നൽകിയാദരിക്കപ്പെട്ട സത്യദീനിന്റെ കാവൽഭടന്മാരായ മുഹദ്ദിസീങ്ങളും ചരിത്രകാരന്മാരും ഫുഖഹാക്കളുമായ പണ്ഡിത ചക്രവർത്തിമാരുടെ തിരുകരങ്ങളും നാവുകളും കൊത്തിവെച്ച മനസ്സുകളുടെ പട്ടമഹിഷിയായ ഹബീബിന്റെ മഹാത്ഭുതങ്ങളുടെ ചരിത്രങ്ങൾ കുടുംബങ്ങളിൽ താരാട്ടുപാട്ടൊരുക്കട്ടെ...

പതിനാലു നൂറ്റാണ്ടുകളായി വാഴ്ത്തിയിട്ടും തീരാത്ത ആ മദ്ഹുകളുടെ സുഗന്ധം അവരുടെ നാസാരന്ധ്രങ്ങളെ മത്ത് പിടിപ്പിക്കട്ടെ... അക്ഷരങ്ങളും അക്കങ്ങളും അവിടുത്തെ പ്രകീർത്തനങ്ങളാൽ നിറയട്ടെ. എന്റെ കരളായ ഹബീബിന്റെ ജീവിതത്തിലെ ഓരോ നിമിഷവും അത്ഭുതങ്ങളായിരുന്നു. മഹാത്ഭുതത്തിന്റെ പിറവി തൊട്ട് തിരുജസദ് മണ്ണിലേക്ക്‌ ചേരുവോളം പദാർത്ഥ ലോകത്തും ശേഷം ആത്മീയ ലോകത്തും അവിടുന്നാൽ ലഭ്യമായ അത്ഭുതങ്ങൾക്ക് കയ്യും കണക്കുമില്ല.

ഹബീബേ, അവിടുത്തെ തിരു ശഫാഅത്തല്ലാതെ തുണയില്ലാത്ത നാൾ വരാനുണ്ട്. അവിടുത്തെ കരങ്ങളാൽ ഒരു കോപ്പ മോഹിച്ച് പാരാവാരങ്ങളായ ജനസമുദ്രം ഓടിയടുക്കുന്നൊരു നാൾ വരാനുണ്ട്:

മുത്തായ തങ്ങളെ, അവിടുത്തെ പ്രകീർത്തനങ്ങൾ ചൊല്ലിയ നാവുകൾ മാത്രമാണ് പ്രതീക്ഷ..

അവിടുത്തെ വർണ്ണിച്ച അക്ഷരങ്ങൾ പൊഴിഞ്ഞു വീണ വിരലുകൾ മാത്രമാണ് പ്രതീക്ഷ..

അവിടുത്തെ തിരുനോട്ടമാണ് വിജയം..

❤അഗിസ്നാ യാ റസൂലല്ലാഹ്❤

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...