Saturday, March 05, 2016

ആളുകളെ വിട്ടേക്കൂ..അല്ലാഹു നമ്മെ കാണുന്നുണ്ട്.

കഴുതപ്പുറത്ത് മകനെയും കൂട്ടി ചന്തയിലേക്ക് പോയ കർഷകന്റെ കഥ ചെറിയ കാലത്തേ നാമെല്ലാം വായിച്ചവരാണ്. അവരുടെ യാത്രയെ പലരും പല രീതിയിലാണ് നോക്കിക്കണ്ടത് - എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കരുത് എന്ന തിരിച്ചറിവ് മകന് പകരുകയായിരുന്നു പിതാവ്. ഭൗതികമായ ഇടപാടുകളിൽ തന്നെ ഏവരെയും തൃപ്തിപ്പെടുത്തുക എന്നത് അസാധ്യമാണ് എന്നത് ആ കഥ നമുക്ക് വ്യക്തമാക്കുന്നുണ്ട്..

ആളുകൾ എന്ത്‌ പറയുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല മുസ്ലിമീങ്ങൾ അവരുടെ പ്രവൃത്തികളെ ക്രമപ്പെടുത്തേണ്ടത്‌. ഒരാൾ ചെയ്യുന്ന പ്രവൃത്തിയെ മറ്റൊരാൾ വിലയിരുത്തുന്നത്‌ തീർച്ചയായും അയാളുടെ ചിന്തകളും അറിവും താൽപ്പര്യങ്ങളുമായും ബന്ധപ്പെടുത്തിയായിരിക്കും.

മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്ക്‌ അനുസൃതമായി കർമ്മങ്ങൾ ചിട്ടപ്പെടുത്താൻ മുസ്ലിമിന്‌ ബാദ്ധ്യതയില്ല. മറിച്ച്‌ എന്തൊരു കാര്യവും ചെയ്യുമ്പോഴും അത് പരിപൂർണ്ണനായ‌ അല്ലാഹുവിങ്കൽ എങ്ങനെ വിലയിരുത്തപെടും എന്നാണ്‌ ചിന്തിക്കേണ്ടത്‌.

ലോകം മുഴുവൻ നമ്മോട് ഇഷ്ടം കാണിച്ചാലും അല്ലാഹുവിന്റെ ഇഷ്ടം നമുക്ക് ലഭിച്ചില്ലെങ്കിൽ മറ്റുള്ള സ്നേഹമെല്ലാം നമുക്ക് എന്ത് നേട്ടം? തിരിച്ചു വായിച്ചാൽ ലോകം മുഴുവൻ നമ്മോടു വെറുപ്പ് കാണിക്കുകയും അല്ലാഹു നമ്മെ ഇഷ്ടപ്പെടുകയും ചെയ്‌താൽ മറ്റെല്ലാവരുടെയും സ്നേഹം നഷ്ടപ്പെടുന്നത് കൊണ്ട് നമുക്ക് എന്ത് നഷ്ടം?


സഹജീവികളേയോ പ്രകൃതിയെയോ നമ്മുടെ കർമ്മങ്ങളിൽ തീരെ മുഖവിലക്ക്‌ എടുക്കേണ്ടതില്ല എന്നല്ല, സർവ്വവും സൃഷ്ടിച്ച റബ്ബിന്റെ നിയമങ്ങൾക്ക്‌ വിധേയപ്പെടുമ്പോൾ സ്വാഭാവികമായും ഒരു മനുഷ്യൻ ഇടപഴകുന്ന സകല മേഖലകളിലും നന്മയെ വ്യാപിപ്പിക്കാൻ അവന്‌ കഴിയും…

ആദരവായ നബി തങ്ങളുടെ തിരുജീവിതത്തിന്റെ മുഴുമേഖലയിലും മനുഷ്യ നന്മയുടെ ഗുണം ദർശിക്കാത്ത ഒരു വിമർശകൻ പോലുമില്ല എന്നത്‌ അല്ലാഹുവിനെ അനുസരിച്ച്‌ ജീവിക്കുന്നതിലൂടെ സ്വാഭാവികമായും സഹജീവികളുടെ പ്രകീർത്തനവും തേടിയെത്തും‌ എന്നതിന്‌ തെളിവാണ്.

സ്വഹാബീ പ്രമുഖരായിരുന്ന ഹസ്രത്ത്‌ അബുദർദ്ദാ(റ) വിനെ കൊണ്ട്‌ ഭാര്യ ഉമ്മു ദർദ്ദാ (റ) പറയുന്നു:

"എപ്പോഴൊക്കെ അബുദർദ്ദാ ജനങ്ങൾക്ക്‌ ആദരവായ നബി തങ്ങളുടെ തിരു ഹദീസുകൾ ഉദ്ധരിച്ചു കൊടുത്തോ, അപ്പോഴെല്ലാം അദ്ദേഹം പുഞ്ചിരിക്കുമായിരുന്നു. ഞാൻ ഒരിക്കൽ അദ്ദേഹത്തോട്‌ പറഞ്ഞു: 'നിങ്ങളുടെ ഈ ചിരി കാരണം നിങ്ങളൊരു വിഡ്ഡിയാണെന്ന് ജനങ്ങൾ വിചാരിക്കുന്നതിനെ ഞാൻ ഭയപ്പെടുന്നു'. അപ്പോൾ അദ്ദേഹം വിവരിച്ചു: റസൂലുല്ലാഹി തങ്ങൾ (സ്വ)യും വിവരിക്കുമ്പോൾ പുഞ്ചിരിക്കുമായിരുന്നു"..!

ആളുകൾ തന്നെ പറ്റി എന്ത് കരുതും എന്നതിനേക്കാൾ ആദരവായ നബി തങ്ങൾ(സ്വ) യുടെയും അത്‌ വഴി അല്ലാഹുവിന്റേയും തൃപ്തിയായിരുന്നു അവരുടെ ലക്ഷ്യം..

സൽക്കർമ്മങ്ങളിലേക്ക്‌ മുന്നിടുമ്പോൾ പരിഹസിക്കുന്നവരും ചിരിക്കുന്നവരും എമ്പാടും എന്നുമുണ്ടാകും. ഓരോരുത്തനും റബ്ബിന്റെ കോടതിയിൽ ഒറ്റ ഒറ്റയായാണ്‌ വിചാരണ ചെയ്യപ്പെടുന്നത്‌. ആരോരുമില്ലാത്ത മണ്ണിനടിയിൽ അവരാരും നമ്മെ സഹായിക്കാൻ വരില്ല. അല്ലാഹുവാണ്‌ ആയുസ്സിനെ നൽകിയവൻ, അവന്റെ ഹബീബാണ്‌ നമുക്ക്‌ ഈമാനിനെ കൈമാറിയത്‌, അവരിലാകണം നമ്മുടെ നോട്ടം..

അല്ലാഹുവിന്റെ തൃപ്തിയേക്കാൾ വലുതായി മറ്റൊന്നും തന്നെയില്ലല്ലോ.

ورضوان من الله أكبر ذلك هو الفوز العظيم

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...