Wednesday, May 04, 2016

ജനൽ അടക്കാതിരുന്ന വീട്‌

അമീനും അലിയും അയൽവാസികളായിരുന്നു. അമീൻ കോടീശ്വരനായ കച്ചവടക്കാരനും അലി പാവപ്പെട്ട കൂലിപ്പണിക്കാരനുമായിരുന്നു.

ദൈനം ദിന ചിലവുകൾ കഴിച്ചാൽ മിച്ചമൊന്നും ഉണ്ടാവാറില്ല അലിയുടെ വീട്ടിൽ. എങ്കിലും യാതൊന്നും ആലോചിക്കാനില്ലാതെ സന്തോഷപൂർവ്വമായിരുന്നു അലിയുടെ ജീവിതം. ഉറങ്ങാൻ പോകുമ്പോൾ ജനലുകളും വാതിലും അടക്കാൻ പോലും അലി മിനക്കെടാറില്ല. സമ്പത്തൊന്നും സൂക്ഷിപ്പില്ലാത്ത വീട്ടിൽ ആരെ പേടിച്ചാണ്‌ അടച്ചു പൂട്ടേണ്ടത്‌?

അമീനിന്റെ അവസ്ഥ നേരെ മറിച്ചായിരുന്നു. എന്നും എല്ലായ്പ്പോഴും കച്ചവടത്തിന്റെ തിരക്കും സമ്പത്തിന്റെ കാര്യത്തിലുള്ള വേവലാതികളുമായി ജീവിതത്തിനു യാതൊരു സന്തോഷവുമില്ലായിരുന്നു. പണം കൊടുത്തു വാങ്ങാവുന്ന എല്ലാ സുഖങ്ങളും ഉണ്ടായിട്ടും അമീനിന്റെ വീട്ടിൽ അവനൊരിക്കലും സമാധാനം ലഭിച്ചില്ല.




ഉറങ്ങാൻ പോകുമ്പോൾ എല്ലാ വാതിലുകളും ജനലുകളും അലമാരകളുമെല്ലാം അടച്ചോയെന്ന് പലവട്ടം ഉറപ്പിക്കുമായിരുന്നു അവൻ. ഉറക്ക്‌ നല്ലരീതിയിൽ ഒരിക്കലും ലഭിച്ചില്ല, തന്റെ സമ്പാദ്യമൊക്കെ ഏതെങ്കിലും കൊള്ളക്കാർ വന്ന് കൊണ്ടുപോകുമോ എന്ന ഭയമായിരുന്നു അവന്‌ മുഴുസമയവും.

അയൽവാസിയായ അലിയുടെ സന്തോഷകരമായ ജീവിതം കണ്ട്‌ അമീനിനു അസൂയ തോന്നുക പതിവായിരുന്നു. 'ഒരു സമ്പത്തും ഇല്ലാഞ്ഞിട്ടും അവന്റെ ജീവിതമെത്ര ഉല്ലാസകരം' - അമീൻ നെടുവീർപ്പിട്ടു.

ഒരുനാൾ അമീൻ അലിയെ വിളിപ്പിച്ച്‌ ഒരു പെട്ടിനിറയെ പണം കൊടുത്തു കൊണ്ട്‌ പറഞ്ഞു:

"അലീ, നിന്റെ ദാരിദ്ര്യം മാറാൻ ഇതുപകരിക്കും. എന്റെ കയ്യിൽ ഒരുപാട്‌ ധനമുണ്ടായിട്ടും അയൽപ്പക്കത്ത്‌ ജീവിക്കുന്ന നീ ദരിദ്രനായി കഴിയുന്നത്‌ എനിക്ക്‌ കഷ്ടമാണ്‌".

അലി സന്തോഷത്തോടെ പണം വാങ്ങി വീട്ടിലേക്കു പോയി.

അന്ന് അലിയുടെ മനസ്സ്‌ നിറയെ ആ പണത്തെ പറ്റിയുള്ള ചിന്തയായിരുന്നു. എങ്ങനെ, എവിടെ ചിലവഴിക്കണം, എന്തൊക്കെ വാങ്ങണം, എന്ത്‌ കച്ചവടം ചെയ്യണമെന്നൊക്കെ ചിന്തിച്ചു കൊണ്ടിരുന്നു അവൻ.

ഉറങ്ങാൻ നേരമായപ്പോൾ അലിക്ക്‌ വേവലാതിയായി. ജനലുകൾ തുറന്നിട്ടാൽ പെട്ടിനിറയെ ഉള്ള പണം വല്ല കള്ളന്മാരും കൊണ്ടുപോകുമല്ലോ എന്ന് കരുതി അന്നാദ്യമായി അലി ജനലുകളും വാതിലുകളും അടച്ചു കിടന്നു. പക്ഷേ മനസ്സ്‌ നിറയെ പണത്തെ പറ്റിയുള്ള ചിന്ത നിറഞ്ഞതിനാൽ ഉറക്ക്‌ വരുന്നേയില്ല.

തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയോ അലി നേരം വെളുപ്പിച്ചു പണപ്പെട്ടിയുമായി നേരെ അമീനിന്റെ വീട്ടിലെത്തി മുട്ടിവിളിച്ചു. വാതിൽ തുറന്നു പുറത്തുവന്ന അമീനോട്‌ അലി പറഞ്ഞു:

"കൂട്ടുകാരാ ഞാനൊരു പാവപ്പെട്ടവനാണെങ്കിലും എന്റെ വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടായിരുന്നു. നിങ്ങൾ തന്ന പണം എന്റെ സമാധാനം തട്ടിയെടുത്തു, എനിക്ക്‌ സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. എന്നോട്‌. വിഷമമൊന്നും തോന്നരുത്‌, നിങ്ങളീ പണം തിരിച്ചു വാങ്ങണം."

അലി അതും കൊടുത്ത്‌ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി.

സമ്പത്ത്‌ വെട്ടിപ്പിടിക്കാൻ മനുഷ്യരെല്ലാം ഓടുകയാണ്‌. കിട്ടിയതിന്റെ മേലെ വീണ്ടും വാരിപ്പിടിക്കാൻ. എന്നാൽ സമ്പത്ത്‌ കൂടുന്നത്‌ ഇരുലോകത്തും സമാധാനം നഷ്ടപ്പെടാൻ കാരണമാകുമെന്നത്‌ ആരും ഓർക്കുന്നേയില്ല..

എല്ലാ ഓട്ടവും മണ്ണിലെത്തുന്നത്‌ വരേ മാത്രം, അവിടെയാണെങ്കിൽ ഒരു ചില്ലറപ്പൈസ പോലും കൊണ്ടുപോകാനും കഴിയില്ലല്ലോ...

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...