Saturday, July 16, 2016

തറാവീഹ് അനര്‍ത്ഥ വിവാദം - മൗലാനാ നജീബ്‌ മൗലവി

വിശുദ്ധ റമളാനില്‍ സവിശേഷമായി ഈ ഉമ്മത്തിന്‌ മാത്രമായി നാഥന്‍ നല്‌കിയതാണ്‌ തറാവീഹ്‌ നമസ്‌കാരം.. വിശ്വാസത്തോടും പ്രതിഫലമാഗ്രഹിച്ചും റമളാനില്‍ നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന ഹദീസുകൊണ്ടുദ്ദേശ്യം റമളാന്‍ മാസത്തിലെ ഈ തറാവീഹ്‌ നമസ്‌കാരമാണെന്നു പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്‌. ഇമാം നവവി(റ)പറയുന്നു: ഈ ഹദീസലെ "റമളാനിലെ നമസ്‌കാരം" കൊണ്ടുദ്ദേശിക്കുന്നത്‌ തറാവീഹ്‌ നമസ്‌കാരമാണ്‌. അതു സുന്നത്താണെന്നു പണ്ഡിതര്‍ യോജിച്ചിട്ടുണ്ട്‌. ശര്‍ഹു മുസ്‌ലിം:1-259.



ഇമാം കര്‍മാനി പറയുന്നു. "റമളാനിലെ നമസ്‌കാരം" കൊണ്ടുദ്ദേശിക്കുന്നത്‌ തറാവീഹ്‌ നമസ്‌കാരമാണ്‌. കൗകബുദ്ദിറാറി:1-146. ഇതിലൊന്നും പണ്ഡിതന്മാര്‍ ആരും വിയോജിപ്പു രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇന്ന്‌ ഈ തറാവീഹ്‌ നമസ്‌കാരം സംബന്ധമായി അനാവശ്യ വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്‌. തറാവീഹിന്റെ റക്‌അത്തുകളെ ചൊല്ലിയുള്ള വിവാദത്തിനുമപ്പുറം അത്തരമൊരു നമസ്‌കാരമേ ഇല്ലെന്നു പോലുമാണ്‌ കോലാഹലങ്ങളുയരുന്നത്‌.യഥാര്‍ത്ഥത്തില്‍ തറാവീഹ്‌ നബി(സ)നമസ്‌കരിച്ച നമസ്‌കാരമാണെന്നും ആ നമസ്‌കാരത്തിന്‌ പ്രതിഫലമേറെയുണ്ടെന്നും ഹദീസുകളില്‍ നിന്നു സ്ഥിരപ്പെടുന്നു.


ആഇശ(റ) ഉദ്ധരിക്കുന്നു. നബി(സ)റമളാനിലെ ഒരു രാത്രിയില്‍ പള്ളിയില്‍ വന്നു നമസ്‌കരിച്ചു. ഇത്‌ ജനങ്ങളുടെ ഇടയില്‍ സംസാര വിഷയമായി. പിറ്റേന്നു ജനങ്ങള്‍ കൂടുതലുണ്ടായി. മൂന്നാം ദിവസം പള്ളി നിറഞ്ഞു. അന്നും ജനങ്ങളോടൊപ്പം നബി(സ)നമസ്‌കരിച്ചു. നാലാം ദിവസമായപ്പോള്‍ ആളുകളെ ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും ചെയ്‌തു. അന്നാകട്ടെ, നബി(സ)നമസ്‌കരിക്കാന്‍ വന്നുമില്ല. പിറ്റേന്ന്‌ പ്രഭാതമായപ്പോള്‍ നബി(സ)യോട്‌ ഉമര്‍(റ)പറഞ്ഞു. "ഇന്നലെ രാത്രി ജനങ്ങള്‍ അവിടുത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു." നബി(സ)പറഞ്ഞു. "ജനങ്ങളുടെ കാര്യം എനിക്ക്‌ അവ്യക്തമല്ല. പക്ഷേ, അവര്‍ക്കത്‌ ഫര്‍ളാക്കപ്പെടുമോ എന്നു ഞാന്‍ ഭയന്നതാണ്‌." (മുസ്‌ലിം).


നബി(സ) നമസ്‌കരിച്ച ഈ നമസ്‌കാരം റമളാനിലായിരന്നു. റമളാനിലെ പ്രത്യേക നമസ്‌കാരം തറാവീഹാണെന്ന്‌ നാം മുമ്പുദ്ധരിച്ചുവല്ലോ. മാത്രമല്ല, തറാവീഹെന്ന നാമം സ്വഹാബത്തിന്റെ കാലത്തു തന്ന സുപരിചിതമായിരുന്നു. അബുല്ലൈസ്‌ സമര്‍ഖന്‍ദി ഉദ്ധരിക്കുന്നു: അലിയ്യുബ്‌നു അബീത്വാലിബ്‌ പറഞ്ഞു: ഉമര്‍(റ) നടപ്പാക്കിയ ഈ തറാവീഹിന്റെ അടിസ്ഥാനം അദ്ദേഹം എന്നില്‍നിന്ന്‌ കേട്ട ഒരു ഹദീസാണ്‌. (തന്‍ബീഹ്‌:124)


അലി(റ) ഉപയോഗിച്ചിരിക്കുന്നത്‌ "തറാവീഹ്‌" എന്ന പദമാണ്‌. ഈ പദം സ്വഹാബത്തിന്റെ കാലത്തു തന്നെയുള്ളതാണെന്ന്‌ ഇതില്‍ നിന്നു മനസ്സിലാകുന്നുണ്ട്‌."തറാവീഹ്‌" എന്ന വാക്കിനു വിശ്രമങ്ങള്‍ എന്നാര്‍ത്ഥം. പേര്‌ ഈ നമസ്‌കാരത്തിനു വരാനുണ്ടായ കാരണം സംബന്ധമായി ഉദ്ധരിക്കപ്പെടുന്നത്‌ ഇങ്ങനെയാണ്‌. തറാവീഹ്‌ എന്ന പദം "തര്‍വീഹതി"ന്റെ ബഹുവചനമാണ്‌. ഒരു പ്രാവശ്യം വിശ്രമിക്കുന്നതിനാണ്‌ "തര്‍വീഹത്‌" എന്നു പറയുക. റമളാനിലെ രാത്രിയിലെ നമസ്‌കാരത്തിന്‌ തറാവീഹ്‌ എന്നു പറയപ്പെടാന്‍ കാരണം ഈ നമസ്‌കാരത്തിന്‌ ഒരുമിച്ച്‌ കൂടുന്നവര്‍ എല്ലാ ഈ റക്‌അത്തുകള്‍ക്കിടയിലും വിശ്രമിച്ചിരുന്നതുകൊണ്ടാണ്‌. (ഫത്‌ഹുല്‍ മബാദി:2-165) നമസ്‌കാരം സുദീര്‍ഘമായതിനാലാണ്‌ എല്ലാ ഈ രണ്ട്‌ നാലു റക്‌അത്തുകള്‍ക്കിടയിലും അവര്‍ വിശ്രമിച്ചിരുന്നത്‌.തുഹ്‌ഫ:2-241.തറാവീഹിന്ന്‌ ആ നാമം കിട്ടാനുള്ള കാരണവും ആ പേര്‌ സ്വഹാബത്തിന്റെ കാലം മുതല്‍ ഉള്ളതാണെന്ന വസ്‌തുതയും മുകളില്‍ വിവരിച്ചതില്‍നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. 


ഇനി തറാവീഹിന്റെ എണ്ണത്തെക്കുറിച്ച്‌ നോക്കാം.നബി(സ)യുടെ കാലത്ത്‌ നബി(സ)യുടെ നേതൃത്വത്തില്‍ സംഘടിതമായി തറാവീഹ്‌ അല്ലെങ്കില്‍ "ഖിയാമു റമളാന്‍" രണ്ടോ മൂന്നോ ദിനം മാത്രമാണ്‌ നിര്‍വ്വഹിച്ചിട്ടുള്ളത്‌. ജനാധിക്യം മൂലം നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഭയന്ന നബി(സ) പിന്നീട്‌ ഇത്‌ നമസ്‌കരിക്കാന്‍ പള്ളിയില്‍ വന്നിരുന്നില്ല. എങ്കിലും സ്വഹാബാക്കള്‍ ഒറ്റക്കോ കൂട്ടായോ പ്രവര്‍ത്തിച്ചിരുന്നു. പിന്നീടൊരിക്കല്‍ നബി(സ)വന്നു നോക്കുമ്പോള്‍ ഉബയ്യുബ്‌നു കഅ്‌ബ്‌(റ) ഇമാമായി നിസ്‌കരിക്കുന്നുണ്ട്‌. നബി(സ) അതിനെ അംഗീകരിക്കുകയാണുണ്ടായത്‌. 

അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: നബി(സ)വന്നു നോക്കുമ്പോള്‍ പള്ളിയുടെ ചെരുവില്‍ ഒരു സംഘം ജമാഅത്തായി നമസ്‌കരിക്കുന്നു. നബി(സ)ചോദിച്ചു. ഇവര്‍ ആരാണ്‌? നബി(സ)യോട്‌ പറയപ്പെട്ടു. ഖുര്‍ആന്‍ മന:പാഠമില്ലാത്തവരാണ്‌. ഉബയ്യുബ്‌നുകഅ്‌ബ്‌ അവര്‍ക്കുവേണ്ടി നമസ്‌കരിക്കുന്നു. നബി(സ)പറഞ്ഞു. ഇവര്‍ ചെയ്യുന്നത്‌ ശരിയാണ്‌. വളരെ നന്നായിരിക്കുന്നു ഇത്‌. അബൂദാവൂദ്‌:1-195.

എന്നാല്‍, നബി(സ)തറാവീഹ്‌ നമസ്‌കരിച്ചുവെന്ന്‌ ഉദ്ധരിക്കപ്പെടുന്ന സ്വഹീഹായ ഹദീസുകളിലൊന്നും റക്‌അത്തുകളുടെ എണ്ണം രേഖപ്പെടുത്തിയിട്ടില്ല. റക്‌അത്തുകളുടെ എണ്ണം പരാമര്‍ശിക്കുന്ന ഹദീസുകളൊന്നും സ്വഹീഹുമല്ല. നബി(സ)യുടെ കാലശേഷം അബൂബക്‌റി(റ)ന്റെ കാലത്തും സ്ഥിതിഗതി ഇങ്ങനെത്തന്നെയായിരുന്നു. നബി(സ)യുടെ കാലത്തു ജനങ്ങള്‍ തറാവീഹ്‌ നമസ്‌കരിച്ചിരുന്നതുപോലെയായിരുന്നു അബൂബക്‌റി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ഖിലാഫത്തിന്റെ ആദ്യകാലത്തും. പിന്നീട്‌ ഉമര്‍(റ) തന്നെയാണ്‌ ഇന്ന്‌ എല്ലാ പള്ളികളിലും ഉള്ളരൂപത്തില്‍ ജമാഅത്തായി ഇതു സംഘടിപ്പിച്ചത്‌ (ശര്‍ഹുമുസ്‌ലിം:1-259) അതിന്റെ കാരണം സ്വഹാബത്തില്‍ ചിലര്‍ ഉമറ(റ)നെ പ്രേരിപ്പിച്ചത്‌ കൊണ്ടാണ്‌. 


അലി(റ)പറയുന്നു: എന്നില്‍ നിന്നുകേട്ട ഒരു ഹദീസിന്റെയടിസ്ഥാനത്തിലാണ്‌ ഉമര്‍(റ) തറാവീഹ്‌ ഇപ്രകാരം സംഘടിപ്പിച്ചത്‌. അനുയായികള്‍ ചോദിച്ചു: അമീറുല്‍ മുഅ്‌മിനീന്‍, ആ ഹദീസ്‌ ഏതാണ്‌? അലി(റ) പറഞ്ഞു: നബി(സ)പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌. അര്‍ശിന്റെ ചുറ്റും പ്രകാശത്തിനാലുള്ള "ഹളീറത്തുല്‍ ഖുദ്‌സ്‌" എന്നൊരു സ്ഥലമുണ്ട്‌. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും എണ്ണമറിയാത്ത അനേകം മലക്കുകളവിടെയുണ്ട്‌. ഒരു നിമിഷം പാഴാക്കാതെ അല്ലാഹുവിനെ ആരാധിക്കുന്നവരാണവര്‍! റമളാനിലെ രാത്രികളില്‍ ഭൂമിയിലേക്കിറങ്ങാന്‍ നാഥനോടവര്‍ സമ്മതം ചോദിക്കും. ശേഷം അവര്‍ ഇറങ്ങിവന്നു മനുഷ്യരോടൊപ്പം നമസ്‌കരിക്കും. അവരെ സ്‌പര്‍ശിച്ചവരും അവര്‍ സ്‌പര്‍ശിച്ചവരും ഒരിക്കലും പരാജയപ്പെടാത്ത വിജയം വരിച്ചവരാണ്‌. ഇതുകേട്ട ഉമര്‍(റ) "നാമാണിതിന്‌ ഏറ്റവും ബന്ധപ്പെട്ടവര്‍" എന്നു പറഞ്ഞു തറാവീഹിന്‌ വേണ്ടി ജനങ്ങളെ ഒരുമിച്ച്‌ കൂട്ടി. തന്‍ബീഹ്‌:124.

ഉമറി(റ)നാല്‍ ഇപ്രകാരം സംഘടിപ്പിക്കപ്പെട്ട തറാവീഹ്‌ ഇരുപത്‌ റക്‌അത്താണെന്നതില്‍ അഭിപ്രായന്തരമില്ല. ഉബയ്യുബ്‌നു കഅ്‌ബ്‌(റ) മദീനയില്‍ വച്ച്‌ ജനങ്ങള്‍ക്ക്‌ ഇമാമായി ഇരുപതും വിത്‌റും നമസ്‌കരിക്കുമായിരുന്നു. മുസ്വന്നഫ്‌ ഇബ്‌നു അബീശൈബ:2-392. ഉബയ്യിബ്‌നു പുറമേ സ്‌ത്രീകള്‍ക്ക്‌ ഇമാമായി സുലൈമാനുബ്‌നു അബീഹസ്‌മയേയും നിശ്ചയിച്ചിരുന്നു. ഖല്‍യൂബി:1-217. ഉമറി(റ)ന്റെ ഈ പ്രവൃത്തി സ്വഹാബികളാരും എതിര്‍ത്തിട്ടില്ല. 

അബ്‌ദുറഹ്‌മാന്‍ അല്‍ജസരി പറയുന്നു. തറാവീഹ്‌ ഇരുപത്‌ റക്‌അത്താണെന്ന്‌ ഉമര്‍(റ)ന്റെ ഈ പ്രവൃത്തിമൂലം വ്യക്തമാകുന്നുണ്ട്‌. കാരണം, ഉമര്‍(റ) ഈ എണ്ണത്തിന്റെ മേലാണ്‌ ജനങ്ങളെ ഒരുമിച്ചു കൂട്ടിയത്‌. മാത്രമല്ല, ഇതില്‍ സ്വഹാബത്ത്‌ യോജിക്കുകയും ചെയ്‌തു. ഖുലഫാഉരാശിദുകളില്‍ ഉമറിന്‌ ശേഷമുള്ളവര്‍ പോലും ഇതിനോടു വിയോജിച്ചിട്ടില്ല. നബി(സ)പറഞ്ഞിട്ടുണ്ടല്ലോ എന്റെ സച്ചരിതരായ ഖുലഫാഉ റാശിദുകളുടെ ചര്യ നിങ്ങള്‍ മുറുകെ പിടിക്കണമെന്നും അണപ്പല്ലുകൊണ്ടു കടിച്ചുപിടിക്കണമെന്നും. (അല്‍മദാഹിബുല്‍ അര്‍ബഅ:1-341.)


ഇമാം അബൂയൂസുഫ്‌(റ) ഉമറി(റ)ന്റെ ഇപ്രവര്‍ത്തനത്തെപ്പറ്റി ഇമാം അബൂഹനീഫ(റ)യോടു ചോദിച്ചപ്പോള്‍ ഇമാമവര്‍കള്‍ പറഞ്ഞതിങ്ങനെയാണ്‌. "തറാവീഹ്‌ ശക്തമായ സുന്നത്താണ്‌. ഉമര്‍(റ)സ്വയമുണ്ടാക്കിയതല്ല അത്‌. ഒരു പുതിയ പ്രവൃത്തിയുമല്ല. നബി(സ)യില്‍ നിന്ന്‌ അറിയപ്പെട്ട തെളിവും അടിസ്ഥാനവുമില്ലാതെ മഹാനത്‌ കലിപിച്ചിട്ടില്ല." (അല്‍ബഹറുര്‍റാഇഖ്‌).

ചുരുക്കത്തില്‍ ഉമറി(റ)ന്റെ ഈ പ്രവൃത്തി സ്വഹാബത്തില്‍ നിന്നാരും എതിര്‍ക്കുകയോ ആക്ഷേപിക്കുകയോ ചെയ്‌തിട്ടില്ല. അദ്ദേഹമീ ചെയ്‌തത്‌-ഇരുപത്‌ നമസ്‌കരിച്ചതോ ജമാഅത്ത്‌ പുന: സംഘടിപ്പിച്ചതോ സ്വേഷ്‌ടപ്രകാരമായിരുന്നുവെങ്കില്‍ സ്വഹാബത്തില്‍ ആരെങ്കിലും അതിനെ എതിര്‍ക്കുമായിരുന്നുവ ല്ലോ. ആരും എതിര്‍ത്തില്ലെന്നു മാത്രമല്ല, എല്ലാവരും അനുകൂലിക്കുകയും ചെയ്‌തു.ഉമര്‍(റ) ഇപ്രകാരം ഉബയ്യുബ്‌നു കഅ്‌ബിന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഒരുമിച്ച്‌ കൂട്ടി ജമാഅത്തായി നമസ്‌കരിച്ചു. ഉസ്‌മാന്‍(റ), അലി(റ), ഇബ്‌നു മസ്‌ഊദ്‌(റ),അബ്ബാസ്‌(റ), ഇബ്‌നുഅബ്ബാസ്‌(റ),ത്വല്‍ഹ(റ), സുബൈര്‍(റ), മുആദ്‌(റ), ഉബയ്യ്‌(റ) തുടങ്ങി അന്‍സ്വാറുക ളും മുഹാജിറുകളുമായ സ്വഹാബികള്‍ മുഴുവനും അംഗീകരിക്കുകയും ഒരാള്‍ പോലും എതിര്‍ക്കാതെ സ്വീകരിക്കുക യും യോജിക്കുകയും ചെയ്‌തു. ഇത്‌ഹാഫ്‌:3-417.നോക്കുക,


തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍, നിങ്ങള്‍ വഴിതെറ്റിയാല്‍ നിങ്ങളെ ഞാന്‍ നേരേയാക്കും. ഞാന്‍ വഴിതെറ്റിയാല്‍ നിങ്ങളെന്ന എന്തു ചെ യ്യുമെന്ന്‌ ഉമര്‍(റ) ചോദിച്ചതും "ഈ വാള്‍കൊണ്ട്‌ നേരേയാക്കുമെ"ന്ന്‌ ഒരു ഗ്രാമീണന്‍ പറഞ്ഞതും, ഒരിക്കല്‍ മഹ്‌റിന്‌ പരിധി നിശ്ചയിക്കാന്‍ തുനിഞ്ഞ ഉമറി(റ)നെ ഒരു വനിത ചോദ്യം ചെയ്‌തതും അവരതില്‍ നിന്ന്‌ പിന്തിരിഞ്ഞതും ചരിത്രത്തില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്‌. ഇതേ ഉമര്‍(റ) നബി(സ)തങ്ങളില്‍ നിന്ന്‌ തനിക്കു ലഭിക്കാത്ത ഒരു കാര്യം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ സ്വഹാബത്തില്‍ ഒരാളെങ്കിലും അത്‌ എതിര്‍ക്കുമായിരുന്നുവെന്നത്‌ അവിതര്‍ക്കിതമല്ലോ. അല്ലെങ്കിലും റക്‌അത്തിന്റെ എണ്ണം പോലുള്ള കാര്യങ്ങള്‍ ബുദ്ധികൊണ്ട്‌ ആലോചിച്ചാലോ, ഇജ്‌തിഹാദ്‌ ചെയ്‌താലോ ലഭിക്കുന്നതല്ലല്ലോ. 

ഇത്തരത്തില്‍ ഉമര്‍(റ) ഒരു കാര്യം പ്രവൃത്തിക്കുകയും സ്വഹാബത്ത്‌ യോജിക്കുകയും ചെയ്‌തതോടുകൂടി ഇതില്‍ ഇജ്‌മാഅ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ പണ്ഡിതര്‍ രേഖപ്പെടുത്തുന്നു. തുഹ്‌ഫ:2-240. ശാഫിഈ, ഹനഫീ, ഹമ്പലീ എന്നീ മൂന്നു മദ്‌ഹബുകളും തറാവീഹ്‌ ഇരുപത്‌ റക്‌അത്തു തന്നെയാണെന്നു പറയുന്നു. ഇമാം റാഫിഈ(റ) പറയുന്നു. തറാവീഹ്‌ നമസ്‌കാരം സലാമോടു കൂടി ഇരുപത്‌ റക്‌അത്താകുന്നു. ഇതുതന്നെയാണ്‌ ഇമാം അബൂഹനീഫ(റ)യും ഇമാം അഹ്‌മദും(റ) പറയുന്നതും. കാരണം, നബി(സ)ഇരുപത്‌ റക്‌അത്ത്‌ ജനങ്ങളോടൊപ്പം നമസ്‌കരിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ശര്‍ഹുല്‍ കബീര്‍:4-264.

മാലിക്‌ ഇമാമിന്റെയടുക്കല്‍ മുപ്പ ത്തിആറ്‌ റക്‌അത്താണ്‌ ഒന്ന ഒരു അഭിപ്രായമുണ്ട്‌. കാരണം, മദീനാ നിവാസികള്‍ മുപ്പത്തി ആറ്‌ നമസ്‌കരിക്കാറുണ്ടെ ന്നും മദീനാ നിവാസികളുടെ പ്രവൃത്തി തെളിവാണെന്നുമാണ്‌ ഇമാം മാലികിന്റെ പക്ഷം. എന്നാല്‍, ഈ മുപ്പത്തി ആറു തറാവീഹല്ല, എല്ലാ ഈ രണ്ടു തര്‍വീഹീന്റെയും ഇടയില്‍ മക്കക്കാര്‍ ത്വവാഫ്‌ ചെയ്യുകയും രണ്ട്‌ റക്‌അത്ത്‌ സുന്നത്തു നമസ്‌കരിക്കുകയും ചെയ്യും. അവരോടു സദൃശമാകാന്‍ മദീനാ നിവാസികള്‍ ഓരോ ത്വവാഫിന്റെ സ്ഥാനത്തും നാല്‌ റക്‌അത്തു കൂടുതലാക്കിയതുകൊണ്ടാണ്‌ മുപ്പത്തി ആറ്‌ ആയത്‌ എന്നാണ്‌ ഇതു സംബന്ധിച്ചു പണ്ഡിത വീക്ഷണം. തുഹ്‌ഫ:2-241.


ഏതായാലും അങ്ങനെയാണ്‌ മാലികീ മദ്‌ഹബിലെ ഒരു വീക്ഷണമായി തറാവീഹ്‌ മുപ്പത്തി ആറ്‌ റക്‌അത്ത്‌ എന്നു വന്നത്‌. ഇതു വച്ചു നോക്കുമ്പോള്‍ തറാവീഹ്‌ ഇരുപതില്‍ കുറവല്ലെന്നതില്‍ മുസ്‌ലിം സമൂഹത്തിന്റെ ഇടയില്‍ ഏകോപനമുണ്ടായിട്ടുണ്ടെന്നു വ്യക്തമാകുന്നു.ഈ ഇരുപതെന്ന സൂര്യപ്രകാശം പോലെ തെളിഞ്ഞതിനെതിരില്‍ ചില ഹദീസുകള്‍ ഉന്നയിക്കപ്പെടാറുണ്ട്‌. 

ഒന്ന്‌, ഇബ്‌നു ഖുസൈമ, ജാബിറി(റ)നെ തൊട്ട്‌ ഉദ്ധരിക്കുന്നതാണ്‌. അദ്ദേഹം പറഞ്ഞു. നബി(സ) റമളാനില്‍ എട്ടും വിത്‌റും നമസ്‌കരിച്ചു. പിറ്റേന്ന്‌ ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചൂകൂടിയെങ്കി ലും നബി(സ)വന്നില്ല....ഇബ്‌നുഖുസൈമ:2-138.

ഈ ഹദീസിനെക്കുറിച്ച്‌ പണ്ഡിതര്‍ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്‌. ഒന്ന്‌, ഈ ഹദീസ്‌ വിത്‌റിനെക്കുറിച്ചാകാനാണ്‌ സാധ്യത. കാരണം, ഈ ഹദീസിന്റെ അവസാന ഭാഗത്ത്‌ താന്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ വരാതിരുന്നതിന്റെ കാരണമായി നബി(സ)പറയുന്നതായി ജാബിര്‍(റ) ഉദ്ധരിക്കുന്നത്‌. "വിത്‌റ്‌ നിങ്ങളുടെ മേല്‍ നിര്‍ബ്ബന്ധമാക്കപ്പെടുന്നത്‌ ഞാന്‍ ഭയപ്പെടുന്നു. ഞാനത്‌ ഇഷ്‌ടപ്പെടുന്നില്ല എന്നാണ്‌. മാത്രമല്ല, "വിത്‌റു നിര്‍ബന്ധമില്ല" എന്ന അദ്ധ്യായത്തിലാണ്‌ ഈ ഹദീസ്‌ ഉദ്ധരിച്ചത്‌. അപ്പോളിത്‌ വിത്‌റ്‌ ആകാന്‍ സാധ്യതയുണ്ട്‌. 


മറ്റൊന്ന്‌, ഇത്‌ തറാവീഹിനെ കുറിച്ചാണ്‌ എന്നു വച്ചാല്‍ ജാബിര്‍(റ) മൂന്നാം ദിനത്തിലെ അവസാനത്തെ എട്ടു റക്‌അത്തുകളിലും വിത്‌റിലുമായിരിക്കും സംബന്ധിച്ചിട്ടുണ്ടാവുക. പിറ്റേന്ന്‌ നബി(സ) വന്നതുമില്ല. അപ്പോള്‍ താന്‍ പങ്കെടുത്തത്‌ ഉദ്ധരിച്ചതായിരിക്കാം. അദ്ദേഹം ഇങ്ങനെയൊന്നുമില്ലെങ്കില്‍ ഈ ഹദീസ്‌ തറാവീഹിനെക്കുറിച്ച്‌ ഉദ്ധരിക്കപ്പെടുന്ന മുഴുവന്‍ ഹദീസുകളോടും എതിരായി വന്നതിനാല്‍ ശാദ്ദാണ്‌-ഒറ്റപ്പെട്ടതാണ്‌. കാരണം, മറ്റു നിവേദനങ്ങളിലെല്ലാം നബി(സ)മൂന്ന്‌ ദിവസം നമസ്‌കരിച്ചുവെന്നുള്ളപ്പോള്‍ ജാബിറി(റ)ന്റെ നിവേദനത്തില്‍ ഒരു ദിനം മാത്രമാണുള്ളത്‌. അതിനാല്‍ ഇത്‌ തെളിവിനു പറ്റുന്നതായി പണ്ഡിതര്‍ അംഗീകരിച്ചിട്ടില്ല.


രണ്ടാമത്തെ ഹദീസ്‌, റമളാനിലും അല്ലാത്തപ്പോഴും നബി(സ)പതിനൊന്നിനേക്കാള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന്‌ ആഇശബീവിയെ തൊട്ടുദ്ധരിക്കുന്നതാണ്‌. ഈ ഹദീസില്‍ റമളാനിലും അല്ലാത്തപ്പോഴും എന്ന പദത്തില്‍ നിന്ന്‌ തന്നെ റമളാനിലെ പ്രത്യേക നമസ്‌കാരത്തെക്കുറിച്ചല്ല ഇത്‌ എന്നു വ്യക്തമാകും. വിത്‌റിനെക്കുറിച്ചാണ്‌. ഏതായാലും ഈ ഹദീസുകളൊ ന്നും മുതവാതിറല്ലാത്തതിനാല്‍ സ്വഹാബത്തിന്റെ ഇജ്‌മാഇനോടു കിടപിടിക്കുന്ന പ്രബല തെളിവാകുന്നില്ല. അതിനാല്‍ തന്നെ തറാവീഹുണ്ടെന്നും അതിരുപതാണെന്നും പൗരാണികകാലം മുതല്‍ മുസ്‌ലിം സമൂഹം അംഗീകരിച്ചു വന്നിട്ടുണ്ട്‌. 


തറാവീഹ്‌ എട്ടെന്ന വാദത്തിന്‌ കേരള വഹ്‌ഹാബികളേക്കാള്‍ പഴക്കമുള്ള ഒരു സംഘത്തെ ചരിത്രത്തില്‍ ദൃശ്യമല്ല തന്നെ. തങ്ങളുടെ നേതാക്കളും ആശയ സ്രോതസ്സുകളുമായ ഇബ്‌നുതീമിയ്യ: ഇബ്‌നു അബ്‌ദിന്‍ വഹാബു തുടങ്ങിയവരൊന്നും ഈ വാദമുന്നയിച്ചിട്ടില്ലെന്നല്ല. ഇരുപതെന്ന സമൂഹ തീരുമാനത്തിലുറച്ചു നില്‍ക്കുന്നവര്‍ കൂടിയായിരുന്നു.

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...