Sunday, April 03, 2016

സവിശേഷ പദവികൾക്കെതിരെ തർക്കമുന്നയിക്കുന്നത്‌ മനോരോഗം

സവിശേഷ പദവികൾക്കെതിരെ തർക്കമുന്നയിക്കുന്നത്‌ മനോരോഗം

(ഇമാം നവവി)

നബി(സ്വ) തങ്ങളുടെ ആദരണീയ സ്ഥാനങ്ങളും സവിശേഷ പദവികളും അസംഖ്യമാണ്. എണ്ണിയാല്‍ തീരില്ല. ചിലത് കുറിക്കാം.

തിരുമേനി(സ്വ)യുടെ വഫാത്തിനു ശേഷം അവിടുത്തെ ഭാര്യമാരെ മറ്റാര്‍ക്കും വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്. അവര്‍ സത്യവിശ്വാസികള്‍ക്ക് അനുസരണവും കടപ്പാടും ബാധ്യതപ്പെട്ട മാതാക്കളുമാണ്. ഇതര സ്ത്രീകളെക്കാള്‍ അവര്‍ ശ്രേഷ്ഠരാണ്. പ്രതിഫലവും കുറ്റവും അവര്‍ക്ക് ഇരട്ടിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വിരിക്ക് ഇപ്പുറം നിന്നല്ലാതെ അവരോടു വല്ലതും ചോദിക്കല്‍ ഹറാമാണ്‌.

അവിടുന്ന് അന്ത്യ പ്രവാചകരാണ്. സൃഷ്ടികളില്‍ ശ്രേഷ്ഠരും. അവിടുത്തെ സമുദായമാണ് ഏറ്റവും മുന്തിയ സമുദായം. അവിടുത്തെ സ്വഹാബികള്‍ ഏറ്റവും മുന്തിയ ഉത്തമ തലമുറയാണ്. പിഴവിന്മേല്‍ ഏകോപിക്കുന്നതിനെ തൊട്ടു സുരക്ഷിതമാണ് ഈ സമുദായം.

അവിടുത്തെ ശരീഅത്ത് മറ്റെല്ലാ ശരീഅത്തുകളെയും ദുര്‍ബലപ്പെടുത്തുന്നതും ശാശ്വതവുമാണ്‌. അവിടുത്തെ കിതാബ്, കയ്യേറ്റങ്ങളെ തൊട്ട് സുരക്ഷിതമായ അമാനുഷിക തെളിവാണ്. തിരുമേനിയുടെ വഫാത്തിനു ശേഷം സമൂഹത്തിന്റെ മേല്‍ മൊത്തം ഇത് പ്രമാണമാണ്. മറ്റു നബിമാരുടെ മുജിസത്തുകള്‍ എല്ലാം മുറിഞ്ഞു പോയി.

ഒരുമാസത്തെ സഞ്ചാരദൂരം ഉള്ളപ്പോള്‍ തന്നെ ശത്രുക്കള്‍ ഉള്‍ക്കിടിലം കൊള്ളുക എന്നത് നബി(സ്വ) തങ്ങള്‍ക്കുള്ള പ്രത്യേക സഹായമാണ്. ഭൂമിയിലെവിടെ വെച്ചും നമസ്‌കരിക്കാമെന്നതും ഭൂമി മണ്ണ് ശുദ്ധീകരണത്തിന് പറ്റും എന്നതും അവിടുത്തെ മാത്രം പ്രത്യേകതയാണ്. ശത്രുക്കളില്‍ നിന്നും പിടിച്ചെടുത്ത സ്വത്ത്‌ ഉപയോഗിക്കാമെന്നതും സവിശേഷ നിയമം തന്നെ.

പരലോകത്തെ ഏറ്റവും വലിയ ശഫാഅത്തും അതിന്നായ്‌ പ്രത്യേകം വാഴ്ത്തപ്പെടുന്ന ഇടവും നബി(സ)ക്ക് നല്‍കപ്പെട്ടിരിക്കുന്നു. മനുഷ്യരിലേക്ക്‌ മൊത്തം നബി(സ) തങ്ങള്‍. മനുഷ്യ മക്കളുടെ യജമാനനും ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഭൂമി പിളര്‍ന്നു ആദ്യം പുറത്തുവരുന്നതും നബി(സ)യാണ്. ആദ്യ ശുപാര്‍ഷകരും അത് സ്വീകരിക്കപ്പെടുന്നവരും അവിടുന്ന് തന്നെ. സ്വര്‍ഗ്ഗ കവാടം ആദ്യം വന്ന് മുട്ടുന്നയാളും.

നബിമാരില്‍ കൂടുതല്‍ അനുയായികള്‍ ഉള്ളവരും സാരസമ്പൂര്‍ണ്ണ വാക്യങ്ങൾ നല്കപ്പെട്ടവരും നബി(സ്വ) തന്നെ. നമസ്‌കാരത്തില്‍ തന്റെ സമുദായത്തിലെ അണികള്‍ മലക്കുകളുടെ അണികള്‍ക്ക് സമാനമാണ്. ഖല്‍ബ് ഉറങ്ങുകയില്ല എന്നതും മുന്നില്‍ പോലെ പിന്നില്‍ നിന്നും കാണുന്നതും സവിശേഷത തന്നെ. തിരുസന്നിധിയില്‍ ശബ്ദം ഉയര്‍ത്തുവാനോ പേരുപറഞ്ഞു വിളിക്കുവാനൊ പാടില്ല എന്നതും നബി(സ്വ) യുടെ പ്രത്യേകതയാണ്.

നമസ്‌കാരത്തില്‍ സംബോധന ചെയ്യാം എന്നതും നമസ്‌കരിക്കുന്നവനെ അവിടുന്ന് വിളിച്ചാല്‍ ഉത്തരം നല്‍കുന്നത് കൊണ്ട് നമസ്‌കാരം അസാധുവല്ലെന്നതും സവിശേഷ സ്ഥാനങ്ങളാണ്. അവിടുത്തെ മൂത്രവും രക്തവും ബര്‍ക്കത്തെടുക്കാന്‍ ഉപയോഗിക്കാം എന്നതും രോമങ്ങള്‍ ഖണ്ഡിതമായും നജസല്ലാത്തതും സവിശേഷ പദവികള്‍ തന്നെ. ഇങ്ങനെ എത്ര എത്ര പദവികള്‍.

ഇത്തരം സവിശേഷ പദവികള്‍‌ക്കെതിരെ തര്‍ക്കം ഉന്നയിക്കുന്നത് നിഷ്പ്രയോജനകരമായ 'മനോരോഗം' ആണെന്ന് മുഹഖിഖുകള്‍ എല്ലാം പറഞ്ഞതായി ഇമാമുല്‍ ഹറമൈനി(റ) പ്രസ്താവിച്ചിട്ടുണ്ട്..

_തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തില്‍ നിന്ന്_



:സൂചിക - നുസ്രത്തുൽ അനാം 2007 മാർച്ച്‌ - ഏപ്രീൽ

ബിദ്അത്ത് - ഒരു പഠനം - മൗലാനാ നജീബ് മൗലവി

ബിദ്അത്ത് എന്ത്:

അഹ്'ലുന്നത്തി വൽ ജമാഅ: ആരാണെന്നും ഈ നാമകരണത്തിനു അടിസ്ഥാനമെന്തെന്നുമാണെന്നാണ് ഇതുവരെ വിവരിച്ചത്. ഇനി ബിദ്അത്ത് എന്താണെന്നും മുബ്തദിഅ് - ബിദ്അത്തുകാരൻ ആരാണെന്നും പറയാം.

ബിദ്അത്ത് എന്താണെന്ന് നബി(സ) തങ്ങൾ തന്നെ നിർവ്വചിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

الصلاة المكتوبة التي بعدها كفارة لما بينهما ، والجمعة إلى الجمعة ، ورمضان إلى رمضان كفارة لما بينهما ثم قال بعد ذلك إلا من ثلث الإشراك بالله ، ونكث الصفقة ، وترك السنة قلنا يا رسول الله : أما الإشراك بالله فقد عرفناه ، فما نكث الصفقة وترك السنة ؟ قال أما نكث الصفقة : أن تبايع رجلا بيمينك ، ثم تختلف إليه فتقتله بسيفك ، وأما ترك السنة : فالخروج من الجماعة

- المستدرك للحاكم


"അഞ്ചുനേരത്തെ നിസ്ക്കാരങ്ങളിലൊന്ന് അതിന്റെ ശേഷം വരുന്ന നിസ്ക്കാരം വരെ ഇടക്കു വരുന്ന പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമാണ്. ഒരു ജുമുഅ: തൊട്ടടുത്ത ജുമുഅ: വരെയും ഒരു റമളാൻ തൊട്ടടുത്ത റമളാൻ വരെയും ഇടക്കുള്ള പാപങ്ങൾക്കു പരിഹാരമാണ്. ശേഷം നബി(സ) പറഞ്ഞു: മൂന്നു പാപങ്ങളൊഴിച്ച്. ഇശ് റാക്കു ബില്ലാ, നക്സു സ്'സ്വഖഫ:, തർക്കുസ്സുന്ന: ഇതാണാ മൂന്നു പാപങ്ങൾ. റിപ്പോർട്ടർ അബൂഹുറൈറ(റ) പറഞ്ഞു: ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇശ് റാക്ക്(ശിർക്ക്) എന്താണെന്നു ഞങ്ങൾക്കറിയാം. തർക്കുസ്സുന്നയും നക്സു സ്'സ്വഖഫയും എന്താണ്? അവിടുന്ന് പറഞ്ഞു:

നിന്റെ വലതു കൈ കൊണ്ട് നീ ഒരാളോട് ബൈഅത്തു ചെയ്യുകയും പിന്നെ അയാളോട് ഭിന്നിച്ചു കൊണ്ട് വിപ്ലവം നയിച്ചു നിന്റെ വാളു കൊണ്ട് നീ അയാളെ വധിക്കുകയുമാണ് നക്സു സ്'സ്വഖഫ:. തർക്കുസ്സുന്ന എന്നാൽ ജമാഅത്തിൽ നിന്നു വിട്ടു നിൽക്കുക തന്നെ"

ഈ ഹദീസ് ഇമാം ഹാക്കിം (റ) തന്റെ മുസ്തദ്'റകിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇത് മുസ്ലിമിന്റെ ശർത്വ് പ്രകാരം സ്വഹീഹാണെന്ന് ഹാക്കിം (റ) പ്രസ്താവിച്ചിട്ടുമുണ്ട്.

ഈ ഹദീസിലെ തർക്കുസ്സുന്ന: (സുന്നത്തു വെടിയൽ) കൊണ്ടു വിവക്ഷിതം ബിദ്അത്താണെന്നു വ്യക്തം. ഇമാം ജലാലുൽ ബുൽക്കൈനി(റ) പ്രസ്താവിച്ചു:

السادسة عشرة (من الكبائر) البدعة وهي المراد بترك السنة


"വൻകുറ്റമാണ് ബിദ്അത്ത്. ഹദീസിലെ തർക്കുസ്സുന്ന: കൊണ്ടുദ്ദേശ്യം ബിദ്അത്താണ്".

ഇമാം അഹ്'മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. നബി(സ) പറഞ്ഞു: "വല്ലവനും ഒരു ചാൺ തോതിലെങ്കിലും ജമാഅത്തിൽ നിന്നു വിട്ടു നിന്നാൽ അവൻ ഇസ്ലാമിന്റെ സുഭദ്രതാലി തന്റെ കഴുത്തിൽ നിന്ന് പൊട്ടിച്ചെറിഞ്ഞവനായി".



ജലാലുൽ ബുൽക്കൈനി(റ) പറഞ്ഞു:

والمراد بذلك اتباع البدع عافان الله من ذلك


"ജമാഅത്തുമായി വിട്ടുപിരിയുകയെന്നാൽ ബിദ്അത്തിനോടു പിൻപറ്റുകയാണുദ്ദേശ്യം".

സുകൃതങ്ങൾ കൊണ്ടു പൊറുക്കാത്ത പാപമെന്ന് നബി(സ) വിശേഷിപ്പിച്ച തർക്കുസ്സുന്ന: - ബിദ്അത്ത് - എന്നാൽ ജമാഅത്തിൽ നിന്നു വിട്ടുനിൽക്കലാണെന്നും അങ്ങനെ വിട്ടുനിന്നവൻ ഇസ്ലാമിന്റെ 'താലി' സ്വയം അഴിച്ചുമാറ്റിയവനാണെന്നും ഈ ഹദീസുകൾ കൊണ്ട് വ്യക്തമായല്ലോ. നബി(സ) തങ്ങൾ പറഞ്ഞ ജമാഅത്ത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത് അവിടുന്ന് പിടിച്ചുനിൽക്കാൻ നിർദ്ദേശിച്ച ജമാഅത്തു തന്നെയാണെന്നു സ്പഷ്ടമാണ്. ആ ജമാഅത്ത് കൊണ്ടുദ്ദേശ്യം കാലാകാലങ്ങളിലുള്ള ഇജ്മാഅ് ആണെന്നും അതെന്താണെന്നും മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ.

അപ്പോൾ ഇജ്മാഅ് നിഷേധിക്കലും കാലാകാലങ്ങളിലുള്ള മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഇൽ നിന്നു വിട്ടുനിൽക്കലുമാണ് ബിദ്അത്ത് എന്നു നബി(സ) തങ്ങൾ നിർവ്വചിച്ചതായി ബോദ്ധ്യപ്പെട്ടു.


ദീനിന്റെ അനിഷേദ്ധ്യമായ തെളിവുകളിലൊന്നാണ് ഇജ്മാഅ്. ഇജ്മാഅ് കൊണ്ടോ കിതാബ്, സുന്നത്ത് എന്നിവകളിലെ നസ്വ് (മറ്റൊന്നിനും സാധ്യതയില്ലാത്ത വണ്ണം ഉദ്ദേശ്യം വ്യക്തമായത്) കൊണ്ടോ സ്ഥിരപ്പെട്ട കാര്യമാണ് ഉസൂലുദ്ദീൻ - ദീനിലെ അടിസ്ഥാന വിശ്വാസകാര്യങ്ങൾ. ഈ കാര്യങ്ങളിൽ ഗവേഷണ യോഗ്യരായ (മുജ്തഹിദുകൾ) പണ്ഡിതൻമാർക്കു ഇജ്തിഹാദ് ചെയ്യാൻ പോലും അവകാശമില്ല.


ഇജ്മാഅ്, നസ്വ് എന്നീ ഖണ്ഡിതമായ തെളിവുകളില്ലാത്ത വിഷയങ്ങളാണ് ഇജ്തിഹാദിനു വിധേയമാകുന്നത്. മുസ്തസ്ഫാ 2-103, ഫത്ഹുൽബാരി 13-272. ഇക്കാര്യങ്ങൾക്കാണ് ഫുറൂഉദ്ദീൻ - ദീനിലെ ശാഖാപരമായ കാര്യങ്ങൾ എന്നു പറയുന്നത്. ചുരുക്കത്തിൽ ഖുർആൻ, സുന്നത്ത് എന്നീ സത്യപ്രമാണങ്ങളിൽ നസ്വായി പറഞ്ഞിട്ടുള്ള വിഷയങ്ങൾ, മുസ്ലിം ലോകത്ത് അഭിപ്രായ വ്യത്യാസം കൂടാതെ അംഗീകരിക്കപ്പെടേണ്ടതും വിശ്വസിക്കപ്പെടേണ്ടതുമായ പോലെ കാലാകാലങ്ങളിൽ മുസ്ലിം സമൂഹം അഥവാ പ്രമാണ യോഗ്യരായ മുജ്തഹിദുകൾ, ഒന്നടങ്കം ഏകോപിച്ച ഇജ്മാഉകളും ഗവേഷണത്തിനോ പുനർവിചിന്തനത്തിനോ വിധേയമല്ലാത്ത വിധം വിശ്വസിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമത്രേ. ഇവയാണ് ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളും.


ഈ വിശ്വാസകാര്യങ്ങൾ നിഷേധിക്കലും നിരാകരിക്കലും ഒന്നുകിൽ കുഫ്ർ (ഇസ്ലാമിൽ നിന്നു പുറത്താകൽ) അല്ലെങ്കിൽ ബിദ്അത്ത് - ഇത് രണ്ടാലൊന്നാവും. ളറൂറത്ത് കൊണ്ടറിയപ്പെട്ട - പാമരനും പണ്ഡിതനും ഒരുപോലെ അനിഷേദ്ധ്യമായി അറിയുന്ന - ദീനീ കാര്യങ്ങൾ അവിശ്വസിക്കലും നിരാകരിക്കലും കുഫ്'റാകുമെങ്കിൽ, ഇങ്ങനെ അറിയപ്പെടാത്ത ഇജ്മാഉള്ള വിശ്വാസ കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കലും നിരാകരിക്കലും ബിദ്അത്തു - തർക്കുസ്സുന്നത്തുമാവും. ഇതാണു നബി(സ) തങ്ങൾ ജമാഅത്തിൽ നിന്നു - ഇജ്മാഇൽ വിട്ടുനിൽക്കുകയാണു ബിദ്അത്ത് എന്ന് നിർവ്വചിച്ചതിന്റെ സാരവും.


ആകയാൽ ഇജ്മാഉള്ളതും ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളിൽ പെട്ടതുമായ വിഷയങ്ങളിൽ നിന്നും ളറൂറത്തു കൊണ്ടറിയപ്പെടാത്തവ വെടിയുകയും നിരാകരിക്കുകയും ചെയ്യുന്നതാണ് ബിദ്അത്ത്. പ്രസ്തുത വിശ്വാസ കാര്യങ്ങളാവട്ടെ ഇമാം അബുൽ ഹസനിൽ അശ്അരി(റ)യും അബൂമൻസൂറിനിൽ മാതുരീദി(റ)യും വിസ്തരിച്ചു വിവരിച്ചതായി കഴിഞ്ഞ ഖണ്ഡത്തിൽ പറഞ്ഞിട്ടുണ്ട്. അവരും അനുഗാമികളും നിലകൊണ്ടതാണ് സുന്നത്ത്, സുന്നത്തു ജമാഅത്ത് എന്നിവകളാൽ വിവക്ഷിതം. ഇതിന്നെതിരായ വിശ്വാസങ്ങൾ ബിദ്അത്തും.

ഇമാം ഇബ്നുഹജർ(റ) പ്രസ്താവിച്ചു:

المراد بالسنة ما عليه امام اهل السنة والجماعة الشيخ ابو الحسن الاشعري وابو منصور الماتريدي والبدعة ما عليه فرقة من فرق المبتدعة المخالف لاعتقاد هذين الامامين وجميع اتباعهما

الزواجر لابن حجر١/٨٩


"സുന്നത്ത് കൊണ്ടുദ്ദേശ്യം, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ രണ്ടു ഇമാമുകൾ, ശൈഖ് അഷ്അരിയും മാതുരീദിയും എതൊന്നിൻമേൽ നിലകൊണ്ടുവോ ആ വിശ്വാസ കാര്യങ്ങളാണ്. ബിദ്അത്ത് എന്നാൽ ഇവർ രണ്ടുപേരുടെയും അവരുടെ മുഴുവൻ അനുഗാമികളുടെയും വിശ്വാസത്തിന് എതിരായി നിലകൊള്ളുന്ന ബിദ്അത്തിന്റെ സംഘങ്ങളിൽ നിന്ന് ഏതെങ്കിലും സംഘം വെച്ചു പുലർത്തുന്ന വിശ്വാസങ്ങളുമാണ്."

(സവാജിർ 1-89 ഫതാവൽ ഹദീസിയ്യ: പേ:200 ലും ഇപ്രകാരം കാണാം).

(മൗലാനാ നജീബ് ഉസ്താദിന്റെ പഴയ ഒരു പുസ്തകത്തിൽ നിന്നും)

നബിദിനാഘോഷം ഉത്തമബിദ്‌അത്ത്‌

നബിദിനാഘോഷം ഉത്തമബിദ്‌അത്ത്‌ - അല്ലാമാ അബൂശാമ(599-665)

'ബിദ്‌അത്ത്‌ ഹസന' അനുവദനീയമാണെന്നത്‌ പൊതുവെ സുസമ്മതമായ കാര്യമാണ്‌. അത്‌ പുണ്യവുമാണ്‌. പക്ഷേ, നല്ല കരുത്ത്‌ വേണമെന്നുമാത്രം. ശരീഅത്തിന്റെ ഒരു തത്വത്തോടും ഇടയാത്തതും അതുവഴി അനർത്ഥമായ ഒന്നും വന്നുചേരാൻ ഇടയാകാത്തതുമായ ഫലപ്രദമായ പുതുസമ്പ്രദായങ്ങളാണ്‌ അതുകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌.

ഭാഷണസ്റ്റേജുകൾ, സംഘടനകൾ, വൈജ്ഞാനിക കേന്ദ്രങ്ങൾ, റസ്റ്റ്‌ ഹൗസുകൾ തുടങ്ങി ആദിതലമുറയിൽ അറിയപ്പെടാത്തതും ശരീഅത്തിന്റെ പൊതു താൽപര്യമായ നന്മ പ്രവർത്തിക്കുക, നന്മക്കും ഉപയുക്തമായതു ചെയ്യുക എന്നതിന്റെ ഭാഗമായി വരുന്ന കാര്യങ്ങളൊക്കെ ഇതിൽപെടും.

നമ്മുടെ ഇക്കാലത്ത്‌ തുടക്കം കുറിക്കപ്പെടുന്ന പുതുചര്യകളിൽ ഏറ്റം മികച്ചതിൽ പെട്ടതാണ്‌ 'ഇർബലി'ൽ നടന്നു വന്നിരുന്നതായ ഒരു ആചാരം. തിരുനബി(സ)യുടെ ജന്മത്തിൽ സന്തോഷവും അലങ്കാരവും പ്രകടിപ്പിക്കലാണത്‌. ഇത്‌ ദരിദ്ര ജനങ്ങൾക്ക്‌ പ്രയോജനപ്രദമായതിനു പുറമെ നബിതിരുമേനി (സ)യോടുള്ള ആദരവും ബഹുമാനവും സ്നേഹവുമെല്ലാം വിളിച്ചോതുന്ന കാര്യമാണ്‌. ലോകാനുഗ്രഹിയായ തിരുദൂതരുടെ നിയോഗത്തിൽ അല്ലാഹുവിനു വേണ്ടി നന്ദി പ്രകടിപ്പിക്കലും ഇതിൽ അടങ്ങിയിട്ടുണ്ട്‌. സച്ചരിതരിൽ പ്രസിദ്ധനായ ശൈഖ്‌ ഉമർ മുല്ലയാണ്‌ മൗസ്വിലിൽ ഇതിന്റെ തുടക്കക്കാരൻ. അദ്ദേഹത്തെയാണ്‌ ഇർബൽ രാജാവ്‌ മാതൃകയാക്കിയത്‌. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ.

_കിതാബുൽ ബാഇസ്‌ അലാ ഇൻകാറിൽ ബിദഇ വൽ ഹവാദിസ്‌ - 95,96_



:സൂചിക - നുസ്രത്തുൽ അനാം മാസിക 2012 ഫെബ്രുവരി.

നഖം മുറിക്കുന്നതിന്റെ രൂപം

നഖം മുറിക്കാൻ നല്ലത്‌ എന്ന്? എങ്ങിനെ?

ചോദ്യം: കൈകാലുകളുടെ നഖം മുറിക്കൽ സുന്നത്താണല്ലോ. എന്നാൽ നഖം മുറിക്കുവാൻ ഏറ്റവും നല്ല ദിവസം ഏതാണ്‌? ഏത്‌ വിരൽ മുതൽക്കാണ്‌ മുറിക്കാൻ തുടങ്ങേണ്ടത്‌?



✔ ഉത്തരം: വ്യാഴാഴ്ച പകലോ വെള്ളിയാഴ്ച രാവിലെയോ ആണ്‌ നഖം മുറിക്കൽ സുന്നത്തായ ദിവസം. വലത്‌ കൈയുടെ ചൂണ്ട്‌ വിരൽ മുതൽ തുടങ്ങി വഴിക്ക്‌ വഴിയായി ചെറുവിരലിലെത്തി അതും മുറിച്ച്‌ ശേഷം തള്ള വിരലിന്റേത്‌ മുറിക്കണം. ഇടത്‌ കൈയുടെ ചെറുവിരൽ മുതൽ തുടങ്ങി തള്ളവിരൽ വരെ ഇടവിടാതെയും ക്രമം തെറ്റാതെയും മുറിച്ച്‌ തീർക്കണം. കാലിന്റെ നഖം മുറിക്കുമ്പോൾ വലതുകാലിന്റെ ചെറുവിരൽ മുതൽ തുടങ്ങി ക്രമപ്രകാരം തള്ളവിരലിൽ അവസാനിച്ച്‌ ഇടത്‌ കാലിന്റെ തള്ളവിരൽ മുതൽ ആരംഭിച്ച്‌ ചെറുവിരൽ വരെ മുറിച്ച്‌ അവസാനിപ്പിക്കണം. ഇതാണ്‌ നഖം മുറിക്കുന്നതിന്റെ രൂപം. ഇതെല്ലാം തുഹ്ഫ: 2-476ൽ പ്രസ്‌താവിച്ചതാണ്‌.

(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 334)

وَالْمُعْتَمَدُ فِي كَيْفِيَّةِ تَقْلِيمِ الْيَدَيْنِ أَنْ يَبْدَأَ بِمُسَبِّحَةِ يَمِينِهِ إلَى خِنْصَرِهَا، ثُمَّ إبْهَامِهَا، ثُمَّ خِنْصَرِ يَسَارِهَا إلَى إبْهَامِهَا عَلَى التَّوَالِي وَالرِّجْلَيْنِ أَنْ يَبْدَأَ بِخِنْصَرِ الْيُمْنَى إلَى خِنْصَرِ الْيُسْرَى عَلَى التَّوَالِي ... وَيُسَنُّ فِعْلُ ذَلِكَ يَوْمَ الْخَمِيسِ أَوْ بَكْرَةَ يَوْمِ الْجُمُعَةِ لِوُرُودِ كُلٍّ (تحفة المحتاج).

കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

ബലിമാംസം അമുസ്‌ലിംകൾക്ക്‌ ?

അമുസ്‌ലിംകൾക്ക്‌ ബലിമാംസം നൽകണമെന്ന് ഹദീസിൽ ഉണ്ടോ?

ചോദ്യം: 26-12-2012 വെള്ളിയാഴ്ച 9.30 ന്‌ ടി. വി. യിൽ മുട്ടോളം താടിരോമം നീട്ടിയ ഒരു മൗലവി ഇങ്ങനെ പ്രഭാഷണം ചെയ്യുന്നത്‌ കേട്ടു. "ബഹു: അബ്ദുല്ലാഹിബ്‌'നു ഉമറി(റ)നോട്‌ നബി (സ) ബലിമാംസം തന്റെ അയൽവാസിയായ യഹൂദന്‌ കൊടുക്കാൻ കൽപിച്ചു. അതാണ്‌ നബിയുടെയും സഹാബത്തിന്റെയും മാതൃക. അത്‌ കൊണ്ട്‌ ബലിമാംസം അമുസ്‌'ലിംകൾക്കും കൊടുക്കണം" എന്ന്. എന്നാൽ ഖൽയൂബി 4 ആം ഭാഗത്തിൽ ബലിമാംസം അമുസ്‌'ലിംകൾക്ക്‌ കൊടുക്കരുതെന്നുണ്ടല്ലോ. വേവിച്ചതായാലും തനിക്ക്‌ കിട്ടിയ വിഹിതത്തിൽ നിന്നായാലും കൊടുക്കാൻ പാടില്ലെന്ന് നമ്മുടെ ഉസ്താദുമാരെല്ലാം പറയുന്നല്ലോ. അവരാരും ഈ ഹദീസ്‌ കണ്ടില്ലയോ? അതോ അങ്ങിനെ ഒരു ഹദീസില്ലേ?



ഉത്തരം: ഉള്‌ഹിയ്യത്തിന്റെ ബലിമാംസംത്തിൽ നിന്ന് ഒരംശവും അമുസ്‌'ലിമിന്‌ നൽകൽ അനുവദനീയമല്ലെന്നത്‌ ഇമാം ശാഫിഈ(റ)യുടെ വ്യക്തമായ പ്രസ്‌താവന(നസ്സ്വ്‌)യാണ്‌. തദടിസ്ഥാനത്തിലാണ്‌ താങ്കളുദ്ദരിച്ച ഖൽയൂബിയിലും ശാഫി'ഈ മദ്‌'ഹബിലെ മറ്റ്‌ ഗ്രന്ഥങ്ങളിലുമെല്ലാം ഈ നിയമം വിവരിച്ചിട്ടുള്ളത്‌. (ഉദാഹരണം തുഹ്ഫ: 9-346). പ്രശ്‌നത്തിലുന്നയിച്ച മൗലവി ഏത്‌ മദ്‌ഹബുകാരനാണെന്നറിയില്ല. ഹദീസിൽ നിന്ന് നേരിട്ട്‌ മനസിലാക്കി ബലിമാംസം അമുസ്‌ലിംകൾക്ക്‌ കൊടുക്കണം എന്നു ജൽപിച്ചതിൽ നിന്ന് അയാൾ ഒരു മദ്‌ഹബ്‌ വിരുദ്ധനാണെന്നാണ്‌ മനസിലാകുന്നത്‌. എങ്കിൽ താനുദ്ദരിച്ച ഹദീസ്‌ ആരു റിപ്പോർട്ട്‌ ചെയ്തതാണ്‌? അതിന്റെ സനദെന്ത്‌? സ്വഹീഹാണോ, ളഈഫാണോ? ഏതു ബലി മാംസത്തെ കുറിച്ചാണ്‌? എന്നെല്ലാം വ്യക്തമാക്കേണ്ട ബാദ്ധ്യത അയാൾക്കുണ്ടല്ലോ. അല്ലാത്തിടത്തോളം അയാൾ മറുപടിയർഹിക്കുന്നില്ല. ഇമാം ശാഫിഈറ)ക്കും ശാഫിഈ മദ്‌ഹബിലെ ഇമാമുകൾക്കും ഖുർആനും ഹദീസും നബിചര്യയും പഠിപ്പിക്കാൻ ഇവരാരും വളർന്നിട്ടില്ലെന്ന് ഏതായാലും വ്യക്തമാണ്‌.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 4, പേജ്: 204)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.