Monday, February 02, 2015

'തന്നെ' വിട്ട് 'അവനെ' കാണുന്നവർ...

സ്വന്തത്തിലേക്ക്‌ ആഴത്തിലിറങ്ങുന്തോറും താനും നാഥനുമായുള്ള അടുപ്പവും വിദൂരതയും എത്രത്തോളമുണ്ടെന്ന് ഓരോ മനുഷ്യനും തിരിച്ചറിയാൻ തുടങ്ങും. തുറന്നു വെച്ച മനസ്സിനെ പ്രതിഫലിക്കുന്ന കണ്ണു കൊണ്ട്‌ ചുറ്റുപാടും നോക്കുംബോൾ അറിയാൻ കഴിയും താനെത്ര മോശക്കാരനാണെന്നും റബ്ബിന്റെ അടിമകളിൽ സമൂഹത്തിൽ ഏഴാംകൂലികളായി അറിയപ്പെടുന്നവരിൽ പോലും എത്രയെത്ര തൗഫീഖ ലഭിച്ച മുത്തഖികളായ അടിമകൾ ഉണ്ടെന്നും..


എത്രമാത്രം ശ്രദ്ധയോടെ ജീവിച്ചാലും ഒരു മനുഷ്യജീവിക്കും തന്റെ പിഴവുകളെ തൊട്ട് പൂർണ്ണമായും സുരക്ഷിതത്വബോധം കൈക്കൊള്ളാനാകില്ല. സ്വർഗ്ഗീയ കവാടത്തിന്റെ വാതിൽ കടന്ന് പൂർണ്ണമായും പ്രവേശിക്കുന്നതിൽ കുറഞ്ഞൊരു നിമിഷം പോലും വിജയപ്രതീക്ഷയിൽ മുഴുകി നാശഭയമില്ലാതെ കഴിയാൻ യാതൊരു സൃഷ്ടിക്കും വകയില്ല.

തനിക്കുള്ളതായി മനസ്സിലാക്കുന്ന നന്മകൾ തന്റെ സഹോദരനിൽ ഉണ്ടോയെന്നു നോക്കി ഇല്ലെന്നറിഞ്ഞ്‌ അഭിമാനം കൊള്ളുകയല്ല യഥാർത്ഥ വിശ്വാസിയുടെ രീതി, മറിച്ച്‌ തനിക്ക്‌ അല്ലാഹു തന്ന സൽക്കർമ്മത്തിനുള്ള അനുഗ്രഹം തന്റെ മുസ്ലിമായ സഹോദരനു കൂടി ലഭിക്കണം എന്നാശിക്കുക - ഒപ്പം തന്നിലില്ലാത്ത നന്മകൾ അവനിൽ കണ്ടെത്തുകയും അതിന്റെ പേരിൽ അവൻ തന്നേക്കാൾ എത്ര നല്ലവനാണെന്ന് മനസ്സിലാക്കുകയും അതെല്ലാം തന്റെ ജീവിതത്തിലും പകർത്താൻ ശ്രമിക്കുകയുമാണ്‌ വേണ്ടത്‌.


സ്വന്തത്തെ കുറിച്ച് പേടി തീരാതെ അന്യ ശരീരങ്ങളുടെ പിഴവുകൾ ശ്രദ്ധയോടെ വീക്ഷിച്ച് പർവ്വതീകരിച്ച് വഷളാക്കാൻ സമൂഹം എന്നും തൽപ്പരരാണ് എന്നതാണനുഭവം. തലകുനിച്ച് കാൽപ്പാദങ്ങളിൽ നോക്കി നടക്കാൻ പഠിപ്പിച്ച മതം മുഴുസമയവും താഴോട്ടും തന്നിലോട്ടും നോക്കാനാണ് പഠിപ്പിക്കുന്നത്. സ്വന്തം നഫ്സിനെ ഉടമയായ റബ്ബിന്റെ വഴിയിലായി നടത്തുന്നതിൽ ഉപദേശിച്ച് പരാജയപ്പെടുന്നവർ അന്യന്റെ കുറവുകളെ കുറിച്ച് ആലോചിക്കുന്നതിലെ ബുദ്ധിശൂന്യത മുഴച്ചു തന്നെ നിൽക്കും.


ഞാൻ എന്റെ രക്ഷിതാവിനോട് സ്വകാര്യതയിൽ ചെയ്യുന്ന കൊടും പാപങ്ങൾ അവൻ രഹസ്യമാക്കി വെക്കണമെന്നും പൊറുക്കണമെന്നുമുള്ള മോഹമെന്നിൽ നിലനിൽക്കുന്നുവെങ്കിൽ എന്റെ തെറ്റുകൾ എനിക്ക് പൊറുത്തുകിട്ടണമെന്നും അത് പരസ്യമായിപ്പോകരുതെന്നും ആശിക്കുന്ന നാം ആശ തന്റെ സഹോദരനിൽ വന്നുപോകുന്ന തെറ്റിന്റെ കാര്യത്തിൽ അവർക്കുമുണ്ടാകുമെന്നത് ഓർക്കുന്നേയില്ല.





ജനങ്ങളുമായെത്തി മഴക്ക് വേണ്ടി ദുആ ചെയ്ത മൂസ്സാ നബിയോട്() 40 വർഷമായി പാപങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നൊരാളുണ്ടെന്നും അയാളെ കൂട്ടത്തിൽ നിന്നും മാറ്റിനിർത്തിയാലേ മഴ ലഭിക്കൂവെന്ന അല്ലാഹുവിന്റെ മറുപടി അവിടുന്ന് ജനത്തെയറിയിച്ചു. അയാളോട് കൂട്ടത്തിൽ നിന്നും മാറാനാവശ്യപ്പെട്ടപ്പോൾ ആരും മാറാതെ കണ്ടപ്പോൾ രണ്ടാമതും മഴക്ക് തടസ്സമാകാതെ മാറി നിൽക്കാൻ നബി ആവശ്യപ്പെട്ടു. വിഫലമെന്നറിഞ്ഞതോടെ


"അല്ലാഹുവിന്റെ അനുഗ്രഹ വർഷത്തെ തൊട്ട് ഒരു സമൂഹത്തേയാകമാനം തടയരുതെന്നും മാറി നിൽക്കണമെന്നും" ഒരൽപ്പം ദേഷ്യത്തോടെ മൂസാ നബി മൂന്നാമതും ആവശ്യപ്പെട്ടുവെങ്കിലും ആരും പിരിഞ്ഞു പോയില്ല. 


പക്ഷേ മഴത്തുള്ളികൾ അധികം വൈകാതെ ഉറ്റിവീഴാൻ തുടങ്ങിയിരുന്നു. ആരും പോകാതെ തന്നെ മഴ നൽകിയതിനെ പറ്റി നബിയവർക്കൾ ചോദിച്ചപ്പോൾ അല്ലാഹു പറഞ്ഞു:


'നബിയേ, അവിടുന്ന് ഓരോ പ്രാവശ്യവും ആൾക്കൂട്ടത്തിൽ നിന്നും മാറിനിൽക്കാൻ ആവശ്യപ്പെടുംബോഴൊക്കെ മനുഷ്യൻ മനസ്സുരുകി എന്നോട് "നാഥാ, ആളുകളുടെ മുമ്പിൽ വെച്ച് ഞാൻ മാറിനിന്നാൽ എന്റെ പാപങ്ങളെ പറ്റി ലോകമറിയും, അതിനാൽ നീ മഴ നൽകണേ അല്ലാഹ്" എന്ന് പാശ്ച്ചാത്താപ വിവശനായി കേഴുകയായിരുന്നു. പ്രാർത്ഥന ഞാൻ സ്വീകരിക്കുകയും മഴ നൽകുകയും ചെയ്തു'.


മനുഷ്യൻ ആരാണെന്നറിയാനുള്ള തന്റെ ജിജ്ഞാസയറിയിച്ച മൂസ്സാനബിയോട് അല്ലാഹു പറഞ്ഞത് - 


"അല്ലയോ മൂസാ, അവൻ പാപിയായി കഴിഞ്ഞിരുന്ന 40 വർഷക്കാലം അവനാരെന്ന് ആരെയും ഞാനറിയിച്ചിട്ടില്ല, എന്നിട്ടിപ്പോ എന്നിലേക്ക് പാശ്ച്ചാത്തപിച്ച് മടങ്ങിയ ശേഷം അയാൾ ആരാണെന്ന് ഞാൻ പരസ്യമാക്കുകയോ! ഒരിക്കലുമില്ല'..!"


തന്റെ അടിമയുടെ അഭിമാനം മറ്റുള്ളവരിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നാൽപ്പതു വർഷമോ ആയുസ്സ് മുഴുവനുമോ തന്നെ ധിക്കരിച്ചവന് പൊറുത്തുകൊടുക്കുന്ന അല്ലാഹുവിൽ വിശ്വസിക്കുന്ന നാമും നമ്മുടെ സഹജീവികളിൽ വരുന്ന പിഴവുകളിൽ നാമെടുക്കുന്ന നിലപാടുകളും ഒന്ന് വിലയിരുത്തി നോക്കാൻ മനസ്സ് പാകപ്പെട്ടുവെങ്കിൽ എത്ര നന്നായിരുന്നു..


വിഴുപ്പലക്കലിന്റെയും പരസ്പര വിദ്വേഷത്തിന്റെയും പെരുമ്പറ കൊട്ടിപ്പാടി നടക്കുന്ന സമൂഹത്തിൽ സൽ സ്വഭാവത്തിന്റെയും ഈമാനിന്റെ മധുരം നിറയുന്ന ഗുണങ്ങളുടെയും വിശേഷണങ്ങളുടെയും അധ്യാപനങ്ങളുടെയും ചരിത്രങ്ങൾ മാറ്റത്തിന്റെ നാഴികക്കല്ലുകൾ ആകുമായിരുന്ന കാലം ബാക്കിയില്ലല്ലോ..





അദ്ബുല്ലാഹ് ഇബ്നു മസ്ഊദ്(റ) തങ്ങൾ നമ്മെയും നമ്മുടെ ജീവിതവും കണ്മുന്നിൽ കണ്ടെന്നോണം പറഞ്ഞതെത്ര കിറുകൃത്യം..!

"ഈ ലോകമെന്നത് മലമുകളിലെ നീരൊഴുകുന്ന തടാകസമാനമാണ്. അതിലെ നല്ല ജലമോക്കെ ഒഴുകിതീർന്നു പോയി. ബാക്കിയാകുന്നത് ചെളിനിറഞ്ഞ ഉപയോഗ ശൂന്യമായവ മാത്രമാണ്."

സ്വന്തം അഭിമാനത്തെ പണയപ്പെടുത്തിയും തന്റെ സഹോദരന്റെ മാനം സംരക്ഷിക്കുന്നതിൽ ജീവൻ നൽകാൻ തയ്യാറായിരുന്ന ഈമാനിന്റെ മധുരം നുണഞ്ഞ മഹാരഥന്മാർ കഴിഞ്ഞു പോയി.


ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന താരകമാണ് ഹാതമുനിൽ അസ്വമ്മ്(റ). പേരിനൊപ്പം ഉള്ള 'അസ്വമ്മ്' (ബധിരൻ എന്നർത്ഥം)  അദ്ദേഹത്തിന് ജനിച്ചപ്പോ മാതാപിതാക്കൾ വിളിച്ച പേരല്ല തന്നെ. പിന്നെങ്ങനെ ലോകാവസാനം വരെ ഉള്ള ചരിത്രത്തിൽ 'ബധിരൻ ഹാതം' എന്ന് അദ്ദേഹത്തെ വിളിക്കപ്പെട്ടു എന്നതിലേക്ക് നാമൊന്ന് മനസ്സിരുത്തിയാൽ കണ്ണും മനസ്സും നിറഞ്ഞു പോകുമെന്നത് തീർച്ചയാണ്.


പണ്ഡിത കുലപതിയായ ഹാത്തം(റ) തങ്ങളുടെ അരികിലേക്ക് സംശയ നിവാരണത്തിനായി വന്ന ഒരു പെണ്ണിൽ നിന്നും ചോദിക്കുന്നതിനിടയിൽ അറിയാതെ പുറക് വശത്ത് നിന്നും അപശബ്ദം പുറപ്പെട്ടു. ലജ്ജയുള്ള - മാനാഭിമാനമുള്ള ഏതൊരു പെണ്ണിനും അന്യ പുരുഷന്മാരുടെ ഇടയിൽ വെച്ച് അങ്ങനെ സംഭവിച്ചു പോകുന്നതിനേക്കാൾ വലിയൊരു മന:പ്രയാസം ഉണ്ടാക്കുന്ന കാര്യമില്ല.


അവിടെയായിരുന്നു സത്യവിജ്ഞാനത്തിന്റെ വിളക്ക് മാടമായ ഹാത്തം(റ) തങ്ങൾ ആ പെണ്ണിന്റെ മാനം സംരക്ഷിക്കാൻ വേണ്ടി ബധിരനായി അഭിനയിച്ചത്. കൂടി നിന്നിരുന്ന ശിഷ്യന്മാർ അടക്കമുള്ളവരും മഹാനരും ആ ശബ്ദം കേട്ടെങ്കിലും പെണ്ണിന്റെ മാനം കാക്കാൻ വേണ്ടി കേൾക്കാത്ത പോലെ അവിടുന്ന് അവളോട്‌ പറഞ്ഞു:

"ശബ്ദം ഉയർത്തി ചോദിക്കൂ പെണ്ണേ എനിക്ക് കേൾവി ശക്തി കുറവാണ് എന്ന് നിനക്കറിയില്ലേ"

പെണ്ണിന് സന്തോഷവും സമാധാനവുമായി. തന്നിൽ നിന്നും പുറപ്പെട്ട ശബ്ദം മഹാൻ കേട്ടില്ല എന്ന് മനസ്സിലാക്കിയ സ്ത്രീ വന്ന കാര്യം തീർത്ത് പോയി. ഇത് കണ്ടിരുന്ന മറ്റു പലരും അന്ന് അദ്ദേഹത്തെ വിളിച്ച പേരാണ് ഹാതമുനിൽ അസ്വമ്മ് (ബധിരനായ ഹാത്തം).


വരാനിരിക്കുന്ന കാലം മുഴുക്കെ ഉള്ള ലോകം തന്നെ 'ചെവി പൊട്ടൻ' എന്ന് വിളിക്കുന്നതിലേറെ അദ്ദേഹത്തിന് പ്രയാസമായത് ആ പെണ്ണിന്റെ മാന നഷ്ടമായിരുന്നു. ഈമാനും വിജ്ഞാനവും അവരിൽ നിറച്ച നന്മയുടെ മുകുളങ്ങൾ എത്ര സുന്ദരം..എത്ര ആനന്ദ ദായകം...


തിരുദൂതർ (സ്വ) പറഞ്ഞു:

من ستر أخاه المسلم في الدنيا ستره الله في الدنيا والآخرة

"തന്റെ മുസ്ലിമായ  മനുഷ്യന്റെ വല്ല തെറ്റും ഒരാൾ ഈ ദുനിയാവിൽ വെച്ച് മറച്ചു വെച്ചാൽ ദുനിയാവിലും ആഖിറത്തിലും അല്ലാഹു അവന്റെ തെറ്റുകൾ മറച്ചു വെക്കും".


മനസ്സുകളിൽ സന്തോഷം നിറയട്ടെ - ഒരായിരം കുറ്റം എന്റെ സ്വന്തത്തിൽ ഉണ്ടായിരിക്കെ അന്യന്റെ ചെറിയൊരു ദോഷത്തിലേക്ക് ഞാനെന്തിനു തലയിടണം. എന്റെയും അവന്റെയും മനസ്സറിയുന്നവൻ അല്ലാഹുവാണ്. അവനും എനിക്കും അല്ലാഹു പൊറുക്കട്ടെ എന്ന പ്രാർത്ഥന നിറയട്ടെ മനസ്സുകളിൽ..

നാഥാ നീ തൌഫീഖ് നൽകണേ..ആമീൻ

4 comments:

  1. Chinthippikkunna ee varikal nammude iru loka vijayathinu nimithamaakatte aameen.vilapetta kurippu thayyarakkiya abuzahidinum namukkum muthaqeengalodoppam cheran saubagayam nalkane aameen

    ReplyDelete
  2. ഹൃദയത്തിൽ എന്നിട്ടും വെളിച്ചം കയറാതെ പോകുന്നല്ലോ തമ്പുരാനേ - ഈമാൻ മനസ്സിൽ ലവലേശം പോലും വർദ്ധിക്കുന്നില്ലയോ........ഇത്തരം മഹാന്മാരൊക്കെ പോയ വഴിയിൽ ഇന്ന് സഞ്ചരിക്കാൻ ആരുമില്ലാതെ പോയല്ലോ...............

    ReplyDelete
  3. നല്ല വിവരണം...മനസ്സിൽ എന്തോ ഒരു കൊളുത്ത് വന്നു വീഴുന്നത് പോലെ അനുഭവപ്പെടുന്നു..ഒരിക്കൽ കൂടെ വായിക്കണം...എഴുതിയ ആൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നല്കട്ടെ..ആമീൻ

    ReplyDelete

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...