Wednesday, February 11, 2015

വലുതാകുമ്പോൾ ചെറുതാകുന്നവർ..

കയ്യിലൊന്നുമില്ലെങ്കിലും പത്രാസ്സിന് പഞ്ഞമില്ലാത്ത ജീവിതമാണ് നമുക്ക് പരിചയം. ദുനിയവിയ്യായും ഉഖ്രവിയ്യായും നമ്മുടെ ജീവിതം ബന്ധപ്പെടുന്ന മേഖലകളെ എല്ലാം നാം സമീപിക്കുന്നത് ഈയൊരു രീതിയിൽ തന്നെയാണ്. ഇല്ലായ്മക്കുള്ള ചികിത്സകൾ തേടിപ്പോകുകയോ അറിയാവുന്ന വൈദ്യങ്ങൾ പ്രയോഗത്തിൽ വരുത്തുകയോ ചെയ്യുന്നതിന് പകരം സകലമാന പ്രതിവിധികളിൽ നിന്നും ഓടി മാറുകയാണ് മനുഷ്യൻ ചെയ്യുന്നത്.

നേരാം വണ്ണം തിന്നാനും ഉടുക്കാനും പോലും ഇല്ലാത്തവനും ചിന്തിക്കുന്നത് 'ഭക്ഷണം കഴിക്കാൻ ഇല്ലെങ്കിലും അത് ആളുകൾ അറിയുന്നില്ലല്ലോ - പോകാൻ വണ്ടി ഇല്ലെങ്കിൽ അതൊരു കുറച്ചിൽ തന്നെ' എന്നാണെന്ന് വായിച്ചത് ശരിതന്നെയാണ്. മഴയത്ത് നനയാൻ ഇറങ്ങും മുമ്പ് മുഖമാകെ ക്രീമും പൌഡറും ഇടുന്ന പോലെ ഒരു തരം ഭ്രാന്തൻ കാട്ടിക്കൂട്ടലുകൾ. ഇല്ലായ്മയുടെ യാഥാർത്ഥ്യം അനുഭവിക്കുമ്പോൾ തന്നെ അനാവശ്യ പൊങ്ങച്ച മന:സ്ഥിതി കൈവിടാത്ത രീതി. നന്നായി അധ്വാനിക്കൂ നിങ്ങൾക്കും ഇല്ലായ്മകളെ ഇല്ലായ്മ ചെയ്യാം എന്ന് പറയുന്നവരെ പു:ഛത്തോടെ മാത്രം നോക്കുന്ന സമൂഹം.



മരണാനന്തര ജീവിതത്തിന്റെ ലോകത്തേക്ക് ഉള്ള സമ്പാദ്യത്തിന്റെ കാര്യവും വ്യത്യസ്തമല്ല. താനിന്നോ നാളെയോ മണ്ണിലേക്ക് പോകേണ്ടി വന്നാൽ അവിടെ സംബാദ്യമാകാനുള്ളത് എന്തൊക്കെ താൻ ശേഖരിച്ചിട്ടുണ്ട് എന്ന് ആലോചിക്കുന്നതിൽ നാമൊക്കെ എത്ര അലസരാണ്. യഥാർത്ഥത്തിൽ ഒന്നുമൊന്നും നമ്മുടെ കയ്യിൽ ഇല്ലയെന്നത് അവിതർക്കിതമായ പരമാർത്ഥമാണ്.

എന്നാലും നേരം തെറ്റിയും ഖളാ ആക്കിയും നിസ്ക്കരിച്ച നിസ്ക്കാരങ്ങളിൽ,വയറിനെ വിശപ്പിക്കുമ്പോൾ തന്നെ നാവിനെ അഴിച്ചു വിട്ടു സകലരുടെയും മാംസം തിന്ന് കൊണ്ട് വൈകുന്നേരമാക്കിയ നോമ്പുകൾ, ചുറ്റുപാടുകളിലെ സാധുവിന്റെ പട്ടിണി കാണാതെയുള്ള കഅബക്ക് ചുറ്റും നിന്ന് ഫോട്ടോ എടുക്കാനുള്ള ഉമ്ര ട്രിപ്പുകൾ, ലക്ഷം കൊടുക്കാനുള്ളിടത്ത് ആളുകളെ വിളിച്ചു വരുത്തി ആയിരം കൊടുത്ത് പേരെടുത്ത സക്കാത്തുകൾ...തുടങ്ങിയവയിൽ അതിരുകളില്ലാത്ത പ്രതീക്ഷയും എന്തൊക്കെയോ ചെയ്തെന്ന ചിന്തയുമാണ് നമ്മിൽ.

'ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചാലും എന്റെ റബ്ബ് എനിക്ക് പൊറുത്തു തരും - അവന്റെ മഗ്ഫിറത്ത് വിശാലമാണ്' എന്നാണ് നാം പറയാറുള്ളത്. എന്നാൽ ജീവിതത്തിലെ ഒരു നിമിഷം പോലും കളയാതെ അല്ലാഹുവിന്റെ വഴിയിൽ മാത്രമായി ജീവിച്ചവരും പറയാറുള്ളത് ഇതേ വാക്കുകൾ തന്നെയാണ്. 'ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചാലും എന്റെ റബ്ബ് എനിക്ക് പൊറുത്തു തരും - അവന്റെ മഗ്ഫിറത്ത് വിശാലമാണ്' എന്ന്.

രണ്ടും തമ്മിലുള്ള അന്തരം മനസ്സിലാക്കുന്നിടത്ത് നാം വിജയികളെയും പരാജിതരെയും കണ്ടെത്തും.ചെയ്യാനുള്ളതിന്റെ അത്യുന്നതിയിൽ ചെയ്താലും റബ്ബിന്റെ മഗ്ഫിറത് പിന്നെയും അവനിൽ നിന്നുള്ള ഔദാര്യമാണ്‌ എന്ന് വിശ്വസിച്ചവരും സകലമാന നശിച്ച ജീവിതരീതിയും തുടർന്ന് അതിൽ നിന്ന് കൊണ്ട് തന്നെ റബ്ബിന്റെ മഗ്ഫിറത് തന്റെ അവകാശമാണ് എന്ന രീതിയിൽ ചിന്തിക്കുന്നവരും എത്ര വിദൂരലോകത്താണ്..!

റഈസു സാഹിദീൻ ഇബ്രാഹീം ഇബ്നു അദ്ഹം (റ) ഉപജീവന മാർഗ്ഗത്തിനായി മുന്തിരിതോട്ടത്തിലെ കാവൽക്കാരനായിരുന്ന സമയത്ത് ഒരു പട്ടാളക്കാരൻ കുറച്ച് മുന്തിരി നൽകാൻ ആവശ്യപ്പെടുകയും "മുതലാളി അനുവദിച്ചിട്ടില്ല" എന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. കയ്യിലിരുന്ന ചാട്ടവാർ കൊണ്ട് ഇക്കാരണത്താൽ തന്നെ മർദ്ദിച്ച പട്ടാളക്കാരനോട് തന്റെ തല താഴ്ത്തി അവിടുന്ന് പറഞ്ഞത് എത്ര വിനയാന്വിതനായാണ്. "എന്റെ ഈ തലയിൽ അടിച്ചോളൂ നിങ്ങൾ - കാരണം ഇത് വെച്ചാണ് ഞാൻ എന്റെ റബ്ബിനെ പലപ്പോഴും ധിക്കരിക്കാറുള്ളത്"..!

എത്ര ചെറിയ ചെറിയ കാര്യങ്ങൾ ആണെങ്കിൽ പോലും അതിൽ നിന്നും ബർസഖീ ജീവിതത്തിലും പരലോകത്തിലും തന്റെ ഇല്ലായ്മകളെ അതിജീവിക്കാൻ സഹായകമായ റബ്ബിന്റെ അനുഗ്രഹം വല്ലതും ലഭിക്കുമെന്ന പ്രതീക്ഷ കാണുമ്പോ അതിനെ മറ്റെന്തിനെക്കാളും മേലെ കാണുന്നതായിരുന്നു മഹാരഥന്മാരുടെ ജീവിത രീതി. രണ്ട് ഉദാഹരണങ്ങൾ നോക്കൂ..

തസവ്വുഫിന്റെ ലോകത്തെ പ്രകാശതാരകമായ ഹസ്രത് മഅ്റൂഫുൽ കർക്കി(റ) സുന്നത്ത് നോമ്പുകാരൻ ആയിരുന്ന ഒരവസരം വെള്ളവും ചുമന്നു കൊണ്ട് പോകുന്ന ഒരു മനുഷ്യന്റെ അരികിലൂടെ പോകുകയായിരുന്നു.ആ മനുഷ്യൻ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: "ഇതിൽ നിന്നും കുടിക്കുന്നവരുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ". ഉടൻ തന്നെ മഅ്റൂഫ്(റ) തങ്ങൾ ആ മനുഷ്യനെ സമീപിക്കുകയും അതിൽ നിന്നും വെള്ളം കുടിക്കുകയും ചെയ്തു. "അങ്ങ് നോമ്പുകാരൻ ആയിരുന്നില്ലേ" എന്ന് കൂടെയുള്ളവർ ചോദിച്ചപ്പോ അവിടുന്ന് പറഞ്ഞു: "ശരിയാണ് - പക്ഷെ അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുമെന്ന പ്രതീക്ഷ (ആ മനുഷ്യന്റെ പ്രാർത്ഥനയാൽ) കാരണമാണ് ഞാൻ വെള്ളം കുടിച്ചത്"..!

ഹാ, താൻ സ്വന്തമായി ചെയ്തു കൊണ്ടിരുന്ന നോമ്പ് എന്ന കർമ്മത്തിൽ കൂടെ തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അനുഗ്രഹത്തെക്കാൾ സമൂഹത്തിൽ ഒന്നുമല്ലാത്തവൻ എങ്കിലും അവന്റെ പ്രാർത്ഥന തനിക്ക് റബ്ബിന്റെ കരുണാ കടാക്ഷങ്ങൾ എത്തിച്ചു തരുമെന്ന പ്രതീക്ഷയെ മഹാൻ വിലകൽപ്പിച്ചു..

സ്വിഹാഹുസ്സിത്തയിൽ പെട്ട ഹദീസ് കിതാബിന്റെ മുസന്നിഫായ മഹാനായ ഇമാം അബൂദാവൂദ്(റ) തങ്ങൾ കപ്പലിൽ യാത്രികനായിരുന്ന സമയത്ത് തൊട്ടടുത്ത തീരത്ത് നിന്നും ഒരാൾ തുമ്മുകയും 'അൽഹംദുലില്ലാഹ്' പറയുകയും ചെയ്യുന്നത് കേട്ടു. അദ്ദേഹം ഉടനെ തന്നെ കപ്പലിൽ ഉള്ളവരെ ബന്ധപ്പെടുകയും ഒരു ദിർഹം വാടക കൊടുത്ത് ഒരു ചെറിയ ബോട്ട് സംഘടിപ്പിക്കുകയും അങ്ങനെ കരക്ക് പോയി ആ തുമ്മിയ മനുഷ്യനെ തേടിപ്പിടിച്ചു അദ്ദേഹത്തോട് 'യർഹമുക്കല്ലാഹ്' എന്ന് പറയുകയും തിരിച്ചു പോരുകയും ചെയ്തു.

ഇതിനെ പറ്റി തന്നോട് അന്വേഷിച്ച ആളോട് അവിടുന്ന് പറഞ്ഞത് ഞാൻ അങ്ങനെ ചെയ്‌താൽ ആ മനുഷ്യൻ സ്വാഭാവികമായും
'യഹ്ദീക്കുമുല്ലാഹു വ യുസ്ലിഹു ബാലക്കും' എന്ന ദുആ മറുപടി ആയി പറയും. അവനാണെങ്കിൽ ചിലപ്പോ അല്ലാഹുവിങ്കൽ ദുആക്ക് ഉത്തരം ലഭിക്കുന്ന ആളുമായിരിക്കും. ഈയൊരു പ്രതീക്ഷ മാത്രം വെച്ച് കൊണ്ടാണ് ഞാൻ അങ്ങനെ പോയത്. ആ മനുഷ്യന്റെ ദുആ കാരണം അല്ലാഹു എന്നെ ഹിദായത്തിലാക്കിയേക്കാം, എന്റെ ജീവിതം  നല്ല  വഴിയിൽ ആക്കുകയും ചെയ്തേക്കും".

തഖ് വായുടെ ഉദാത്ത മാതൃകകളായി സംശുദ്ധ ജീവിതത്തിന്റെ പ്രകാശ താരകങ്ങൾ ആയ ഉലമാക്കൾ തങ്ങളുടെ കർമ്മങ്ങളിൽ ആഖിറത്തിൽ സമ്പാദ്യമായി വിജയമേകും എന്ന പ്രതീക്ഷയുമായി അലസരായിരുന്നില്ല. എല്ലാ ചെറിയ ചെറിയ കാര്യങ്ങളിലും അവർ വലിയ വലിയ നേട്ടങ്ങൾ തേടി നടന്നു.നാം നമ്മുടെ കയ്യിൽ ചുരുട്ടി മുറുക്കിപ്പിടിച്ചിരിക്കുന്ന കർമ്മങ്ങൾ മണൽതരികൾ പോലെ ഊർന്നു വീണു പോകുന്നതിനെ അറിയുന്നേയില്ല. എന്നിട്ടും കൂട്ടിപ്പിടിച്ച കൈക്കുള്ളിൽ എന്തൊക്കെയോ ഉണ്ടെന്ന പ്രതീക്ഷയിൽ ദുനിയാവിൽ നിന്നും ദുനിയാവിലേക്ക് ആഴത്തിൽ ആഴത്തിൽ ഇറങ്ങി നടക്കുന്നു...

എത്രയെത്ര പ്രതീക്ഷകൾ...എത്രയെത്ര മോഹങ്ങൾ...പൂവണിഞ്ഞാൽ സന്തോഷം...എങ്ങാനും മാംബൂ കണ്ട് കൊതിച്ച മാമ്പഴക്കാലം ഒടുക്കം കരിഞ്ഞുവീണ പൂങ്കുലകൾ കണ്ട് മിഴിനീർ തൂകിയിട്ടെന്ത് ഫലം...

എങ്കിലും എനിക്ക് പ്രതീക്ഷയാണ്..മുറിയാത്ത ആശയെ മനസ്സിൽ നിറച്ചതും അവൻ തന്നെയാണല്ലോ..അക്രമികളും തെമ്മാടികളും അവനിൽ പ്രതീക്ഷ വെക്കരുതെങ്കിൽ പിന്നെ നാഥാ ഈയുള്ളവൻ ആരിലേക്ക് മോഹിക്കും...നീയല്ലാതെ ഒരു ഇലാഹിൽ എനിക്ക് വിശ്വാസമില്ലല്ലോ... കയ്യൊഴിയരുതേ റബ്ബീ..

1 comment:

  1. Padachavante karunniyam kond nammude manasile malinyangal neekki prabachoriyumaarakatte .munnorukalude jeevitham njangalk velichamekane rabbe aameeen

    ReplyDelete

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...