Tuesday, October 13, 2015

ഉച്ചഭാഷിണി ഉപയോഗവും തഖ്'വായുടെ വഴിയും..

ലോകത്തെ സ്വധീനിച്ച 500 പേരുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ളവരിൽ 2 ആമത്തെ പേരുള്ള മുഫ്തി അഖ്തർ റസാ ഖാൻ ഖാദിരി അവർകൾ 'അഅലാ ഹസ്രത്ത്‌' ഇമാം അഹ്‌മദ്‌ റസാ ഖാൻ ബറേൽവിയുടെ (ന:മ) പേരക്കുട്ടിയും നിരവധി ബൃഹദ്‌ ഗ്രന്ഥങ്ങളുടെ രചയിതാവും 'താജുശ്ശരീഅ' എന്ന പേരിൽ വിഖ്യാതനുമാണ്‌.

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം ചർച്ചയായി വന്നിരിക്കുന്ന കേരളീയ സാഹചര്യത്തിൽ അദ്ദേഹം നിസ്ക്കാരത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്റെ നിയമസാധുതയെ കുറിച്ചുള്ള ചോദ്യത്തിന്‌ നൽകിയ മറുപടി ശ്രദ്ധേയമാണ്‌. അദ്ദേഹം ഹനഫീ മദ്‌ഹബുകാരൻ ആണെങ്കിൽ കൂടി ഇവ്വിഷയകമായി സൂക്ഷ്മതയുടെയും പ്രഗൽഭരായ ഉലമാക്കളെ പിൻപറ്റുന്നതിന്റെയും വഴിയിൽ ഏവർക്കും മാതൃകാ യോഗ്യമാണീ വിശകലനം.

സുന്നിയായ ഇമാമിന്റെ പുറകിൽ ലൗഡ്‌ സ്പീക്കർ ഉപയോഗിക്കുന്ന പള്ളിയിൽ നിസ്ക്കാരത്തിൽ പങ്കെടുക്കുന്നവർക്ക്‌ ഉലമാക്കൾക്ക്‌ നൽകാനുള്ള ഉപദേശം എന്താണെന്ന ചോദ്യത്തിന്‌ അദ്ദേഹം നൽകിയ മറുപടി അദ്ദേഹത്തിന്റെ പേരിലുള്ള വെബ്‌സൈറ്റിൽ 2000 മെയ്‌ 5 നു നൽകിയ ഫത്‌വായായി ഇംഗ്ലീഷിൽ ഉള്ളതിന്റെ ആശയം ചുവടെ കൊടുക്കുന്നു:

"നിസ്ക്കാരത്തിന്‌ മൈക്ക്‌ ഉപയോഗിക്കുന്ന വിഷയകമായി എനിക്ക്‌ പറയാനുള്ളത്‌ എന്തെന്നാൽ 'നിസ്ക്കാരത്തിന്‌ മൈക്രോഫോൺ ഉപയോഗിക്കുന്നത്‌ നിയമവിരുദ്ധമാണെ'ന്നാണ്‌. കാരണം മഅമൂമുകൾ ഇമാമിന്റെ ഒറിജിനൽ ശബ്ദം തന്നെ കേൾക്കേണ്ടതുണ്ട്‌.

മൈക്രോഫോണിൽ കൂടെ പുറത്തു വരുന്ന ശബ്ദം ഇമാമിന്റെ ശബ്ദത്തെ തോന്നിപ്പിക്കുന്നുവെങ്കിൽ കൂടെ അത്‌ ഇമാമിന്റെ ശബ്ദമല്ല, വ്യത്യസ്തമായ മറ്റൊരു ശബ്ദമാണ്‌. അത്‌ കൊണ്ടാണ്‌ സജദയുടെ ആയത്തുകൾ ഒരു പക്ഷിയുടെ ശബ്ദത്തിൽ പ്രതിധ്വനിച്ച്‌ കേട്ടാൽ തിലാവത്തിന്റെ സുജൂദ്‌ ചെയ്യൽ നിർബന്ധമില്ല എന്ന് ഉലമാക്കൾ ഏകകണ്ഡമായി പറയുന്നത്‌.

അത്‌ കൊണ്ട്‌ തന്നെ മൈക്ക്‌ ഉപയോഗിച്ചുള്ള നിസ്ക്കാരം ഒന്നുകിൽ നിസ്സംശയം ഫാസിദാണ്‌ - ഇമാമിന്റെ ശബ്ദം (ഒറിജിനൽ) കേൾക്കുകയോ തന്റെ മുമ്പിലുള്ള മഅ്മൂമുകളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കുകയോ ചെയ്യാത്ത, സ്പീക്കറിൽ കൂടെ പുറത്തു വരുന്ന ശബ്ദത്തെ മാത്രം ആശ്രയിച്ച്‌ തുടരുന്നവരുടെ കാര്യത്തിൽ.

അല്ലെങ്കിൽ ഫാസിദാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു - ഇമാമിന്റെ ശബ്ദം അറിയിക്കുന്നതിൽ സ്പീക്കറിന്‌ സാധിക്കാതിരിക്കുമ്പോൾ. കാരണം ഈ ആവസ്ഥയിൽ ഇമാമിന്റെ നിസ്ക്കാരം പൂർത്തിയായോ അതോ ഇപ്പോഴും തുടരുന്നോ എന്ന കാര്യം അവർ അറിയാൻ കഴിയില്ലെന്നതിനാൽ ഇമാമിന്റെ അവസ്ഥയെ കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിക്കുന്നില്ല.

അത്‌ കൂടാതെ, മൈക്കിലേക്ക്‌ തന്റെ ശബ്ദം എത്തിക്കുന്നതിന്‌ ഇമാമിന്‌ കുറേ ഏറെ പ്രവർത്തികൾ ചെയ്യേണ്ടതുണ്ടെങ്കിൽ, ഇമാമിന്റെയും തുടരുന്നവരുടേയും നിസ്ക്കാരം ഫാസിദാണ്‌. (വിവർത്തകൻ: നിസ്ക്കാരത്തിൽ നിർത്തി വെച്ച മൈക്കിലേക്ക്‌ ഇമാമുകൾ കഴുത്ത്‌ നീട്ടിയും അതിൽ മുട്ടാതിരിക്കാൻ ഇറങ്ങി നിന്ന് റുകൂ ചെയ്യുകയും സുജൂദിൽ നിന്നുയർന്ന ശേഷം മൈക്കിനടുത്തേക്ക്‌ കയറി നിൽക്കുകയും ചെയ്യുന്നത്‌ സർവ്വ സാധാരണമായി മാറിക്കഴിഞ്ഞു എന്നത്‌ ഓർക്കുക!)

ആയതിനാൽ നിസ്ക്കാരത്തിനിടയിൽ എത്രമാത്രം മുൻ കരുതൽ സുപ്രധാനമാണെന്ന് നിങ്ങൾക്ക്‌ മനസ്സിലാക്കാവുന്നതാണ്‌. അതൊക്കെ കൊണ്ട്‌ തന്നെയാണ്‌ 'മുഫ്തി-എ-അഅ്ളം ഹിന്ദ്‌' (മുസ്തഫ റസാ ഖാൻ ഖാദിരി: 1892-1981) അദ്ദേഹത്തെ പോലുള്ള വലിയ ഉലമാക്കളും നിസ്ക്കാരത്തിൽ മൈക്ക്‌ ഉപയോഗിക്കുന്നതിനെ വിരോധിച്ചത്‌.

നിർത്തുന്നതിന്‌ മുമ്പ്‌ എനിക്ക്‌ നിങ്ങളോട്‌ ആവശ്യപ്പെടാനുള്ളത്‌ - ഭക്തനും സുന്നിയും കഴിവുറ്റവനുമായ ഒരാളെ ഇമാമായി ലഭിച്ചാൽ ഒരിക്കലും നിസ്ക്കാരത്തിന്‌ ജമാഅത്ത്‌ ഉപേക്ഷിക്കരുത്‌. (മൈക്ക്‌ ഉപയാഗിക്കുന്നതിനാൽ) നിസ്ക്കാരം ഫാസിദാകാതിരിക്കാൻ ഇമാമിന്റെ തൊട്ടു പുറകിലോ, മുന്നിലുള്ള ഏതെങ്കിലും സ്വഫ്ഫിലോ അല്ലെങ്കിൽ "സ്പീക്കറിൽ നിന്നു വരുന്ന ശബ്ദത്തെ ആശ്രയിക്കാതെ" മുമ്പിലെ സ്വഫ്ഫിലുള്ളവരുടെ പ്രവർത്തനങ്ങൾ വീക്ഷിക്കാൻ കഴിയുന്ന എവിടെ എങ്കിലുമോ നിൽക്കുക. സുന്നിയും ഭക്തനും കഴിവുള്ളവനുമായ ഒരു ഇമാമിനെ കിട്ടിയാൽ ജമാഅത്തിനെ ഒഴിച്ചു കൂടാത്തത്‌ കൊണ്ടാണ്‌ ഇങ്ങനെ പറയാൻ കാരണം. അല്ലാഹുവാണ്‌ ഏറ്റവും അറിയുന്നവൻ".


http://www.taajushshariah.com/Fatawa/microphone.html

രക്ഷിതാവായ അല്ലാഹുവും സൃഷ്ടിയും തമ്മിലുള്ള ഇടപാടുകളായ ആരാധനാ കർമ്മങ്ങളിൽ ഒരു ഉലമാക്കൾക്കും എതിർപ്പില്ലാത്ത, ഏവരാലും അംഗീകരിക്കപ്പെടുന്ന മാതൃക സ്വീകരിക്കലാണുത്തമം. സംശയം ഉള്ളതിൽ നിന്നും സംശയം ഇല്ലാത്തതിലേക്ക്‌ മാറി നിൽക്കുക എന്നത്‌ ആദരവായ നബിതങ്ങളുടെ വ്യക്തമായ ഉദ്ബോധനമാണല്ലോ.





മൈക്ക്‌ ഉപയോഗിക്കാതെ, ഇത്തരം നിസ്ക്കാരത്തിന്റെ ഖുഷൂഇനെയും ശ്രദ്ധയേയും തകർക്കുന്ന യാതൊന്നും ഇടയിൽ കൊണ്ട്‌ വരാതെയും ചെയ്യുന്ന ഇബാദത്തുകളുടെ സ്വീകാര്യതയിലും സാധുതയിലും ആർക്കും തർക്കമില്ല - എന്നാൽ ഇത്‌ ഉപയോഗിച്ചാൽ അത്‌ ഇബാദത്തുകളുടെ സ്വീകാര്യതക്ക്‌ വരേ കോട്ടം തട്ടിക്കുമെന്ന് പറഞ്ഞ ഉലമാക്കൾ ചെറിയവരല്ലല്ലോ. കേരളം കണ്ട ഏറ്റവും പ്രഗൽഭരായ ആലിമീങ്ങൾ ഒട്ടനവധി ഇത്‌ ഉപയോഗിക്കരുതെന്ന് പറഞ്ഞവരാണ്‌ (മുൻ കാല സുന്നീ ഉലമാക്കളിൽ ഭൂരിപക്ഷവും ഇതിന്നെതിരായിരുന്നു). എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും മാനിക്കുക എന്ന നമ്മുടെ മദ്‌ഹബിന്റെയും തിരു ശരീഅത്തിന്റെയും വ്യക്തമായ വഴക്കം ഇതിലും തുടരുന്നത്‌ നന്മ മാത്രമേ കൊണ്ട്‌ വരുകയുള്ളൂ.

ലൗഡ്‌ സ്പീക്കർ ആരാധനകളിൽ ഉപയോഗിക്കുന്നതിനെതിരായിരുന്ന ഉലമാക്കൾ എണ്ണമറ്റതാണ്‌. കേരളത്തിലെ സുന്നീസരണിയുടെ കാവലാളുകളായ ഉലമാക്കൾ ആകമാനം അക്കൂട്ടത്തിലുണ്ട്‌. ആ ഗണത്തിൽ എണ്ണപ്പെടാവുന്ന തലമുതിർന്ന പണ്ഡിതരിൽ ബഹു: കണ്ണിയത്ത്‌ അവർകൾ(ന:മ) മാത്രമാണ്‌ അതിന്റെ ഉപയോഗത്തിന്‌ അനുകൂലമായി നിന്നത്‌ - അദ്ദേഹത്തിന്റെ നിലപാട്‌ തന്നെ നിരുപാധികം ആയിരുന്നില്ല എന്ന് അവിടുത്തെ ഫത്‌വാ വായിച്ചാൽ മനസ്സിലാകും.

പുതുതലമുറക്ക്‌ അറിയുന്നതിലേക്കായി ചില പേരുകൾ കുറിക്കട്ടെ:

ശംസുൽ ഉലമാ ഖുതുബി, ശൈഖ്‌ ആദം ഹസ്രത്ത്‌, മൗലാനാ വാളക്കുളം അബ്ദുൽബാരി മുസ്ലിയാർ, താജുൽ ഉലമാ സദഖത്തുല്ല മൗലവി, ശംസുൽ ഉലമാ കീഴന ഓർ
കൈപ്പറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ, കരിങ്കപ്പാറ മുഹമ്മദ്‌ മുസ്‌ലിയാർ, കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ, ഓമച്ചപ്പുഴ അബൂബക്കർ മുസ്‌ലിയാർ, നിറമരുതൂർ ബീരാൻ കുട്ടി മുസ്‌ലിയാർ, ശൈഖ്‌ ഹസൻ ഹസ്രത്ത്‌, കാങ്ങാട്ട്‌ കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, കണാരാണ്ടി അഹ്‌മദ്‌ മുസ്‌ലിയാർ, കാസർഗോഡ്‌ ഭാഗത്ത്‌ കീഴൂർ മുഹമ്മദ്‌ മുസ്‌ലിയാർ, മൗലാനൽ മർഹൂം കുഞ്ഞറമൂട്ടി മുസ്ലിയാർ (ന:മ-ഹും) എന്നിങ്ങനെ ഒട്ടനവധി പണ്ഡിത പ്രഭുക്കൾ.

ദക്ഷിണ കേരളത്തിലെ പ്രമുഖ പണ്ഡിതരും തത്വോപദേശ ഗാനങ്ങൾ വഴി ഏവർക്കും സുപരിചിതരുമായ മർഹൂം: തഴവാ മുഹമ്മദ്‌ കുഞ്ഞ്‌ മൗലവി (ന.മ.) അവർകളുടെ പള്ളിയിൽ ബാങ്കിനു പോലും സ്‌പീക്കർ ഉപയോഗിക്കാറില്ല. ഉപയോഗിക്കുന്നത്‌ അദ്ദേഹം എതിർത്തിട്ടുമുണ്ട്‌.

ഉത്തരേന്ത്യയിലെ രണ്ട്‌ പ്രമുഖ ധാരകളായ ബറേൽവി - ദയൂബന്ദീ വിഭാഗങ്ങളിൽ പെട്ട വലിയ വലിയ ആലിമീങ്ങളും ഇതിനെതിരെ ഫത്‌വാ കൊടുത്തവരാണ്‌. ബറേൽവികളിലെ വലിയൊരു ആലിമിന്റെ ഫത്‌വായാണല്ലോ മുകളിൽ കൊടുത്തത്‌, അതേ പോലെ ദയൂബന്ധികളിലെ മുഫ്‌തി മുഹമ്മദ്‌ ശഫീഅ്, മൗലാനാ അഷ്‌റഫലി താനവി, മൗലാനാ ഹുസൈൻ അഹ്‌മദ്‌ മദനി (ന. മ. ഹും) മുതലായവരും ഇതിനെതിരെ നിലപാടെടുത്തവരാണ്‌.

സ്പീക്കറിൽ കൂടെ വരുന്ന ശബ്ദം പറയുന്നവന്റെ യഥാർത്ഥ ശബ്ദമല്ല എന്ന് വ്യക്തമാക്കുന്ന ശാസ്ത്ര സത്യങ്ങളും മുകളിലത്തെ പോലെ നിറഞ്ഞ ഉലമാക്കളുടെ സാക്ഷ്യവും കൂടെ വെച്ച്‌ സ്പീക്കർ വെച്ചു നടത്തപ്ലെടുന്ന നിക്കാഹുകളിൽ നേർക്കുനേരെ വരനും വലിയ്യും വാക്കുകൾ കേൾക്കാതെ, സ്പീക്കറിലൂടെയുള്ള ശബ്ദമാണ്‌ കേൾക്കുന്നതെങ്കിൽ ആ നിക്കാഹിന്റെ സാധുതയുടെ കാര്യം ഒന്നാലോചിച്ചു നോക്കിയോ..?!

ഹറാം - ഹലാൽ ചർച്ചകൾ തൽക്കാലം മാറ്റിവെച്ചേക്കൂ, വരനും വലിയ്യും സാക്ഷികളും നിക്കാഹിന്റെ വാക്കുകൾ പറയുന്നത്‌ സ്വന്തം ശബ്ദം തന്നെ കേൾക്കൽ നിർബന്ധമാണെന്നതിൽ ഒരുവിധ തർക്കവുമില്ലെന്നിരിക്കിൽ സ്പീക്കർ ശബ്ദം കലർന്ന് ശരിയായ ശബ്ദം കേൾക്കാതിരിക്കാൻ സാധ്യതയേറെയുള്ളതാണെന്ന് വലിയ വലിയ ഉലമാക്കൾ തന്നെ പറയുന്നവരായിബുണ്ടായിട്ടും, യാതൊരു സൂക്ഷ്മതയും പാലിക്കാത്ത മൈക്ക്‌ കൊണ്ടു വന്ന് നടുവിൽ വെക്കുന്നവർ ചിന്തിക്കുക. സ്വന്തം മകളുടെ നിക്കാഹ്‌ എല്ലാ ഉലമാക്കളും അംഗീകരിക്കുന്ന രീതിയിൽ ആക്കാൻ മൈക്ക്‌ ഉപക്ഷിക്കുകയാണ്‌ വേണ്ടത്‌ എന്നും മൈക്ക്‌ ഉപയോഗിക്കുന്നതല്ല, ഉപേക്ഷിക്കുന്നതാണ്‌ സൂക്ഷ്മതയും ഉത്തമവും എന്നും ഓരോ പിതാക്കളും ഓർക്കുക..!

നല്ലത്‌ മനസ്സിലാക്കുവാനും അത്‌ പിൻപറ്റുവാനും നാഥൻ തുണക്കട്ടെ..ആമീൻ

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...