Tuesday, January 03, 2017

ഉമ്മയും ഉപ്പയുമില്ലാതെ നമ്മളുണ്ടോ..?

അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) തങ്ങളുടെ ഹൃദയസ്പർശിയായ ഒരു യാത്രയുടെ ചരിത്രം രിയാളു സ്വാലിഹീനിൽ വിവരിക്കുന്നുണ്ട്. അവിടുന്ന് മക്കയിലേക്ക് സഞ്ചരിക്കുന്ന സമയത്ത് തന്റെ ഒട്ടകപ്പുറത്ത് യാത്ര ചെയ്ത് ക്ഷീണിക്കുമ്പോൾ സഞ്ചരിക്കാനായി ഒരു കഴുതയെ കൂടി കരുതിയിരുന്നു. വഴിയിൽ ഒരുനാൾ അദ്ദേഹം തന്റെ കഴുതപ്പുറത്ത് സഞ്ചരിക്കുന്ന സമയത്ത് ഒരു ഗ്രാമീണനായ അറബിയെ കണ്ടുമുട്ടിയപ്പോൾ വാഹനം നിർത്തി.


സലാം പറഞ്ഞ് അടുത്തേക്ക് ചെന്ന് "നിങ്ങൾ ഇന്നാലിന്ന ആളല്ലേ" എന്ന് ചോദിച്ചു. അദ്ദേഹം "അതെ" എന്ന് മറുപടി പറഞ്ഞപ്പോൾ സ്വഹാബി വര്യർ സ്നേഹപൂർവ്വം തന്റെ തലേക്കെട്ട് അഴിച്ച് ഗ്രാമീണനായ ആ മനുഷ്യന് നൽകുകയും യാത്രക്കായി തന്റെ കഴുതപ്പുറത്ത് കയറിക്കോളാൻ ആവശ്യപ്പെടുകയും ചെയ്തു.


ഇത് കണ്ടപ്പോൾ കൂടെയുണ്ടായിരുന്നവരിലൊരാൾ ഇബ്നു ഉമർ(റ) തങ്ങളോട്: "അദ്ദേഹത്തിന് എന്തെങ്കിലുമൊക്കെ നൽകിയിരുന്നു എങ്കിൽ തന്നെ സന്തോഷിപ്പിക്കാമായിരുന്നു" എന്ന് നൽകിയത് അൽപ്പം കൂടിപ്പോയി, ഇനി മാറി സഞ്ചരിക്കാൻ വാഹനമില്ലല്ലോ എന്ന രീതിയിൽ പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞുവത്രേ:


"ആ മനുഷ്യന്റെ വാപ്പ എന്റെ വാപ്പയുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്നേഹിതരിൽ ഒരാളായിരുന്നു - തിരുനബി(സ്വ) തങ്ങളിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്: ഒരു വ്യക്തി തന്റെ പിതാവിന്റെ സ്നേഹിതന്മാരുമായി നല്ലനിലയിൽ പെരുമാറുന്നതാണ് മരണശേഷം തന്റെ പിതാവിനോട് ചെയ്യുന്ന ഗുണത്തില്‍ ഏറ്റവും പുണ്യകരമായത്".




മാതാപിതാക്കൾ സ്നേഹിച്ചതുമായി ബന്ധപ്പെട്ടതിനെ സ്നേഹിക്കുന്നത് പോലും അവരെ സ്നേഹിക്കുന്നതിന്റെ ഫലത്തിൽ വരുമെങ്കിൽ, അവരുറങ്ങുന്ന ഖബറിങ്കൽ അവരുടെ ഓർമ്മകളുമായി അവർക്കായി ചെയ്യാവുന്ന മനസ്സറിഞ്ഞ പ്രാർത്ഥനകളുമായി അൽപ്പ നേരം ഇരിക്കാൻ പോലും നമുക്ക് കഴിയുന്നില്ല എങ്കിൽ നാമെപ്പോഴാണ് അവരെ സ്നേഹിച്ചിരുന്നത്???.


ആറു വയസ്സുള്ള പൈതലായ കാലത്ത് വിട്ടു പിരിഞ്ഞു പോയ പ്രിയപ്പെട്ട ഉമ്മയുടെ തിരു കബറിങ്കൽ അബവാഇൽ ആദരവായി നബിതങ്ങൾ(സ്വ) അൻപതിൽ പരം വർഷങ്ങൾക്ക് ശേഷം ചെന്ന് അവിടെ ഇരുന്ന സമയം ചരിത്രത്തിൽ കാണാം. അവിടുത്തെ തിരുശരീരം ഇളകിക്കൊണ്ട് വിതുമ്പി വിതുമ്പി കണ്ണീരൊലിപ്പിച്ച് കരഞ്ഞപ്പോൾ സമാധാനിപ്പിക്കാൻ ഉമർ(റ പോയി ചേർത്തു പിടിച്ചുവത്രെ!!!.


വെറും 6 വർഷം, അതിൽ തന്നെ കുറച്ചു വർഷങ്ങൾ മാത്രം അവിടുന്ന് കൂടെ ജീവിച്ച പ്രിയപ്പെട്ട ഉമ്മാന്റെ ഓർമ്മകൾ അരനൂറ്റാണ്ടിന്റെ അപ്പുറവും അവിടുത്തെ കരയിച്ചു കൊണ്ട് ആ ഓർമ്മകൾ നിലനിന്നു എങ്കിൽ എത്ര മാത്രം അവിടുന്ന് അവിടുത്തെ മാതാവിനെ സ്നേഹിച്ചു കാണും, ജീവിതത്തിൽ ഉടനീളം ഓർത്തു കാണും??!!


നമ്മെപ്പോലെ അവരും എന്നും നാം ജനിക്കുന്നതിന്റെ മുമ്പും അവരുടെ മരണം വരെയും 'സ്വാലിഹായ മക്കളാക്കി തരണേയെന്ന്' ദുആ ചെയ്തിട്ടുണ്ടാകുമെന്നത് തീർച്ചയാണ്. എന്നെന്നും ഉപകരിക്കുന്ന (നാഫിആയ) കർമ്മങ്ങൾ വല്ലതും ബാക്കിയാക്കണം എന്നവർ മോഹിച്ചിട്ടുണ്ടാകുമെന്നതും തീർച്ചയാണ്. പിരിഞ്ഞു പോയ ശേഷം മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളാണ് സ്വാലിഹീങ്ങളായ മക്കൾ എന്നതിന്റെ പര്യായമെന്നും മുസ്ലിമായ മനുഷ്യൻ ഭൂമി ലോകത്ത് ബാക്കിയാക്കി പോകുന്ന എന്നെന്നും ഉപകരിക്കുന്ന കർമ്മങ്ങളിൽ ഒന്ന് ആ മക്കളുടെ പ്രാർത്ഥനകളാണ് എന്നും ഒരേ വാക്കിൽ തിരുനബി(സ്വ) പഠിപ്പിക്കുന്നതിൽ വ്യക്തമാണ്. അവരുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകുന്നത് നാമവർക്ക് വേണ്ടി ചെയ്യുന്ന കർമ്മങ്ങളിലൂടെയാണ്.


ആവശ്യങ്ങൾക്ക് വേണ്ടി നമ്മളെ കൂട്ടാതെ പുറത്തേക്ക് പോയ ഉമ്മ തിരിച്ചു വന്നാൽ കിടന്ന പായയിലും നിരങ്ങുന്ന നിലത്തും വെച്ച് നാം അനുഭവിച്ച ആ സന്തോഷം മനസ്സിലാക്കാൻ നമ്മുടെ മക്കൾ അവരുടെ ഉമ്മയോട് കാണിക്കുന്നത് കണ്ടാൽ മതിയാകുമല്ലോ. ജീവിത പ്രാരാബ്ധങ്ങളുമായി ജോലിക്ക് പോയി കയ്യിലൊരു മിഠായിയുമായി കയറി വരുന്ന വാപ്പാന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടപ്പോ മനസ്സറിഞ്ഞു സന്തോഷിച്ചു ഓടിപ്പോയി മുത്തം കൊടുത്തിരുന്ന നമ്മുടെ ചെറുപ്പം മറക്കാറായോ?.


ചോര നീരാക്കി, ആയുസ്സിനെ ഹോമിച്ച്, സ്വന്തത്തെ മറന്നു ആർക്കു വേണ്ടി തങ്ങൾ ജീവിച്ചുവോ ആ മക്കൾ പള്ളിക്കാടിന്റെ ഓരത്ത് കൂടെ വാഹനങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും ജീവിതത്തിന്റെ തിരക്കുകളിലായി സഞ്ചരിച്ചു കൊണ്ടേയിരിക്കുമ്പോൾ മണ്ണിനടിയിൽ ഒരു സലാമിനായി, പൊന്നു മകന്റെയൊരു വരവിനായി ആശയോടെ കാത്തിരിക്കുന്ന രണ്ടു ആത്മാക്കളെ മറന്നാൽ നാം നമ്മെയാണല്ലോ മറക്കുന്നത്.


നാമില്ലായിരുന്നു എങ്കിലും അവർ ഉണ്ടായിരുന്നു, എന്നാൽ അവർ ഇല്ലായിരുന്നു എങ്കിൽ നാമില്ലായിരുന്നു, അവരില്ലാത്ത ഒരു ഉണ്മ അല്ലാഹു നമുക്ക് നൽകിയിട്ടേയില്ല എന്നോർക്കുമ്പോൾ അവരെ മറക്കുന്നത് സത്യത്തിൽ സ്വന്തത്തെ മറക്കലാണ്. മാതാവും പിതാവും നമ്മിൽ നിന്ന് നീങ്ങിയിട്ടേയുള്ളൂ, നമ്മെ കൊണ്ട് അവർക്കുള്ള ആവശ്യങ്ങൾ, നമ്മുടെ സ്നേഹം, പരിഗണന ഒന്നുമൊന്നും അവസാനിച്ചിട്ടേയില്ല.........

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...