Sunday, January 22, 2017

മൗലാനാ നജീബ് ഉസ്താദിനെ വ്യക്തിഹത്യ നടത്തുന്നവരോട്...

നാടുനാടാന്തരം മഹല്ലുകളിൽ സുന്നികളിലെ രണ്ടുവിഭാഗങ്ങൾക്കിടയിൽ തർക്കങ്ങളും, പ്രശ്നങ്ങളും അടിപിടിയും, രക്തച്ചൊരിച്ചിലും, പള്ളി മദ്രസ്സകൾ പൂട്ടിയിടലും പതിവു കാഴ്ച്ചയായി മാറിയ കേരളത്തിലെ സാമുദായിക മണ്ഡലത്തിൽ മുസ്ലിമീങ്ങൾ തമ്മിൽ പരസ്പരം സഹോദരന്മാരാണെന്നും ഒരാളുടെ രക്തവും മുതലും അഭിമാനവും മറ്റൊരാളുടെ മേൽ ഹറാമാണെന്നും വിശ്വാസികൾക്കിടയിൽ എന്തിന്റെ പേരിലാണെങ്കിലും ഇത്ര കടുത്ത വൈരാഗ്യവും ശത്രുതയും വേണ്ടതില്ല എന്നും വ്യക്തമാക്കിക്കൊണ്ട്‌ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ *'മഹല്ലുകൾ ശിഥിലമാകരുത്‌'* എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പെയ്നിൽ കേരളത്തിലെ ഉലമാനിരയിലെ അദ്വിതീയ സ്ഥാനക്കാരിൽ ഒരാളായി ഏവരും അംഗീകരിക്കുന്ന മൗലാനാ നജീബ്‌ ഉസ്താദ്‌ നടത്തിയ പ്രസംഗം ചില കേന്ദ്രങ്ങളിൽ ഹാലിളക്കം സൃഷ്ടിച്ചിരിക്കുകയാണ്‌.

സംഘടനാ മാധ്യമമായ ബുൽബുൽ മാസികയിലിലും നുസ്രത്തുൽ അനാമിലും നിരന്തരം മുഖപ്രസംഗമായി വരെ എഴുതി തന്നെ ഇതൊന്നും ശരിയല്ലെന്നും ഇത്തരം ഉരുക്കുമുഷ്ടി പ്രയോഗം മദ്രസ്സകളുടെയും മദ്രസ്സയിൽ പഠിപ്പിക്കുന്ന അധ്യാപകരുടെയും മേൽ ചിലവാക്കുന്നത് അന്യായമാണ് എന്നുമൊക്കെ സമസ്തയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പലരീതിയിലും എഴുതി - ആരോട് പറയാൻ..! അതൊന്നും മുഖവിലക്കെടുക്കാൻ അവിടെയാരും തയ്യാറല്ല. ശ്രദ്ധിക്കാൻ എവിടെ സമയം ഇവർക്ക്! നാട്ടിലാകെ പള്ളി പൂട്ടലും ആളെ കൊല്ലലുമൊക്കെയായുള്ള സംഘടന വളർത്തൽ ഒക്കെ അല്ലെ പ്രധാനം. അങ്ങനെ കഴിയുന്ന രീതിയിൽ പ്രതികരിച്ചിട്ട് ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല എന്ന് കണ്ടപ്പോഴാണ് ഈ വിഷയം ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ അതിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ "മഹല്ലുകൾ ശിഥിലമാകരുത്" എന്ന പേരിൽ ഒരു കാമ്പെയ്നിന്റെ ഭാഗമായി നടക്കുന്ന പ്രസംഗത്തിൽ മൗലാന ഇത് സൂചിപ്പിച്ചത്. (നുസ്രത്തുൽ അനാം മാസികയിൽ എഴുതിയ മുഖപ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക).


മഹല്ലുകൾ അവിടെ താമസിക്കുന്ന എല്ലാ മുസ്ലിമീങ്ങളുടെയും പൊതുവായ വേദിയാണെന്നും അതിനെ താമസക്കാരുടെ ഭൂരിപക്ഷത്തെ നോക്കി ഏതെങ്കിലും സംഘടനയുടെതാക്കി മാറ്റി ബാക്കിവരുന്ന ന്യൂനപക്ഷമായ മറ്റു സംഘടനാ വിശ്വാസികളുടെയും ഒരു സംഘടനയുമില്ലാത്ത മുസ്ലിമീങ്ങളുടെയും മേൽ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച്‌ സ്വന്തം സംഘടനാ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത്‌ മഹല്ലുകളിൽ ഭിന്നിപ്പും ശിഥിലീകരണവും നടക്കാൻ കാരണമാവുന്നു എന്നും പഴയകാലത്തേയുള്ള നാട്ടുകാരെല്ലാം ചേർന്നുണ്ടാക്കിയ പള്ളികളും മദ്രസ്സകളുമൊക്കെ എല്ലാ മുസ്ലിമീങ്ങളുടെയും കൂടിയായതിനാൽ അവിടെ പഠിപ്പിക്കുന്ന സില്ലബസ്‌ തങ്ങളുടെതാണെന്ന് വെച്ച്‌ അക്രമപരവും അന്യായവുമായ നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കി സമസ്തക്കാരല്ലാത്ത മദ്രസ്സാ ഉസ്താദുമാരുടെ അന്നം മുടക്കാൻ നോക്കരുതെന്നും മൗലാന ആ പ്രസംഗത്തിൽ ന്യായമായും വിവരിച്ചിരുന്നു.




കടന്നൽ കൂട്ടിൽ കല്ലുവീണതു പോലെ താഴേക്കിടയിൽ സോഷ്യൽ മീഡിയ മുതൽ ഔദ്യോഗികവേദികളിൽ വരെ ഈ പ്രസംഗം ആഴത്തിൽ തറച്ചുവെന്നതാണ്‌ സത്യം. സംഘടനാന്ധത ബാധിക്കാത്ത മുസ്ലിമീങ്ങളെല്ലാം ഈ പ്രസംഗത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. എന്നാൽ സമസ്തയുടെ അണികൾക്ക്‌ ഹാലിളക്കമാണ്‌ തുടങ്ങിയത്‌. എന്തിനാണ്‌ ഇളകുന്നത്‌ എന്ന് മനസ്സിലാകുന്നില്ല. മൗലാന പറഞ്ഞതിൽ ഹഖല്ലാത്ത എന്തെങ്കിലുമുണ്ടോ?. MSR ന്റെ പേരിലുള്ള മുഅല്ലിം പീഡനങ്ങൾ സത്യവും തന്റെ പിതാവിന്റെ അനുഭവവും ആണെന്ന് ഒരു സഹോദരൻ ഫെയ്സ്ബുക്കിൽ പറഞ്ഞുകണ്ടു.


സംഘടനാ ഭേദമന്യേ നാട്ടുകാർ പിരിവെടുത്ത്‌ കൊടുക്കുന്ന തുഛമായ ശമ്പളം വാങ്ങി ഇക്കാലമത്രയും നമ്മുടെ മക്കളെ അലിഫും ബാഉം പഠിപ്പിച്ച, ഇസ്ലാമും ഈമാനും ഇഹ്സാനും അറിയിച്ചുകൊടുത്ത ഉസ്താദുമാർ സമസ്ത എന്ന സംഘടനയിൽ പ്രവർത്തിക്കുന്നില്ല, പത്രത്തിൽ ആളെ ചേർക്കുന്നില്ല എങ്കിൽ മദ്രസ്സയിൽ പഠിപ്പിക്കേണ്ട എന്നും അവർ ഇത്രയും കാലം പഠിപ്പിച്ചതിന്റെ സാക്ഷ്യമായ സർവ്വീസ്‌ രെജിസ്റ്റർ ലഭിക്കില്ല എന്നുമാണ്‌ നടപ്പിൽ വരുത്തുന്നത്‌.


മഹല്ലുകൾ *'ശിഥിലമാക്കരുത്‌'* എന്നല്ല സംസ്ഥാനക്കാർ പ്രമേയമാക്കിയത്‌ എന്നത്‌ കൂടെ ശ്രദ്ധിക്കണം. *'ശിഥിലമാകരുത്‌'* എന്നാണ്‌ ആവശ്യപ്പെടുന്നത്‌. പരസ്പരം പഴിചാരി കുറ്റമാരോപിച്ച്‌ കാലം കഴിക്കുന്നതിലും നല്ലത്‌ എല്ലാവരും കൂടെ നിന്ന് ശിഥിലമാകാതെ നോക്കുന്നതാണുത്തമം എന്ന തിരിച്ചറിവ്‌ എത്ര പക്വതയുള്ളതാണ്‌.


ഒരു ആലിമിന്റെ ബാധ്യത മനസ്സിലാക്കി ഹഖ്‌ പറയേണ്ടിടത്ത്‌ എന്നും അതുറക്കെ വിളിച്ചു പറയുന്നതിൽ പുറകിലെത്ര ആളുണ്ടെന്ന് നോക്കാത്ത ധീരരായ പണ്ഡിതരാണ്‌ മൗലാന എന്ന് അവിടുത്തെ അറിയുന്നവർക്കെന്നും ബോധ്യമുള്ളതാണ്‌. അതുകൊണ്ട്‌ തന്നെ സംഭവബഹുലമായ ആ ജീവിതത്തിൽ എന്നും പണ്ഡിതവേഷധാരികളുടെയും അവരുടെ അന്തമില്ലാത്ത അണികളുടെയും അധിക്ഷേപങ്ങൾ അവിടുത്തേക്ക്‌ സഹിക്കേണ്ടി വന്നിട്ടുണ്ട്‌. എക്കാലവും വിശുദ്ധ ദീനിന്റെ അവലംബങ്ങളായ അമ്പിയാക്കൾക്കും അവരുടെ ശരിയായ അനന്തരാവകാശികളായ ഉഖ്രവിയ്യായ ഉലമാക്കൾക്കും സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ പരിഹാസങ്ങളും അധിക്ഷേപങ്ങളും അക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടല്ലോ.


ഇപ്പോഴും സംഭവിക്കുന്നത്‌ അതാണ്‌. ഇവരുടെയൊക്കെ വലിയ ശൈഖന്മാർ പതിറ്റാണ്ടുകൾ ശ്രമിച്ചിട്ടും തിരുത്താനോ ഇരുത്താനോ കഴിയാത്ത മൗലാനയെ ചില 'കുട്ടികൾ' ഇരുത്തുമെന്ന് കട്ടായം പറയുകയാണ്‌. സോഷ്യൽ മീഡിയയിൽ അവിടുത്തെ തെറികൊണ്ട്‌ മൂടുകയാണ്‌ ചിലർ, ചിലർ മൗലാനയെ ഇനി മുതൽ ഒറ്റപ്പെടുത്തുമെന്ന് പറയുന്നു, മറ്റുചിലർ സംഘടനയെ ആളുകൾ ശ്രദ്ദിക്കാത്തത്‌ കൊണ്ട്‌ പുതിയ ശ്രമമാണെന്ന് വറ്റുത്തിത്തീർക്കാൻ പാടുപെടുന്നു.


ഇതൊക്കെ ചരിത്രത്തിന്റെ ആവർത്തനം മാത്രം. കാലമേറെയൊന്നും പോകണ്ട, സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക മെമ്പറും അവിഭക്ത സമസ്തയുടെ അവസാന പ്രസിഡണ്ടുമായ താജുൽ ഉലമാ ശൈഖുനാ സ്വദഖത്തുല്ലാഹ്‌ മൗലവി(ന:മ) അവർകൾ 'ഹഖ്‌ പറയാൻ തടസ്സമാകുമെങ്കിൽ അതെനിക്കാവശ്യമില്ല' എന്നുറക്കെ പ്രഖ്യാപിച്ച്‌ പ്രസിഡണ്ട്‌ സ്ഥാനം വലിച്ചെറിഞ്ഞ്‌ പുറത്ത്‌ പോരുമ്പോൾ കൂടെയാളുണ്ടോയെന്ന് വേവലാതി കൊണ്ടിട്ടില്ല. 'നിങ്ങൾ ഒറ്റപ്പെടും, സമസ്തയിലേക്ക്‌ തിരിച്ചുവരണം' എന്ന് പറഞ്ഞ ബാഫഖി തങ്ങളോട്‌ *'ഞാനെന്റെ ഉമ്മയാൽ പ്രസവിക്കപ്പെടുമ്പോൾ തനിച്ചായിരുന്നു, എല്ലാം വിട്ട്‌ അന്ത്യയാത്ര പോകുമ്പോഴും തനിച്ചായിരിക്കും, അതിനിടയിലെ ഈ ചെറിയ കാലം ഒറ്റപ്പെടുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല'* എന്നായിരുന്നു മറുപടി പറഞ്ഞത്‌.

താജുൽ ഉലമാ ഖുദ്‌വത്തുൽ മുഹഖിഖീൻ ശൈഖുനാ സ്വദഖാത്തുല്ലാഹ് മൗലവി

കേരളീയ ഉലമാക്കളുടെ കിരീടമായ താജുൽ ഉലമയെ അവിടുന്ന് മനസ്സിലാക്കിയ ഹഖിന്‌ വേണ്ടി ഇടറാതെ, പതറാതെ പ്രമാണങ്ങൾ വെച്ച്‌ സംസാരിച്ചപ്പോൾ ജീവിതകാലത്ത്‌ തന്നെ ചിലർ അപഹസിച്ചത്‌ *"ളോഹ ധരിക്കുന്ന പാതിരി"* യെന്നും മാർപ്പാപ്പ എന്നുമൊക്കെ വിളിച്ചുകൊണ്ടായിരുന്നു. ആ അപഹസിച്ചവർ പിൽക്കാലത്ത്‌ അവിടുത്തെ ശിഷ്യരാണ്‌ ഞാനും ഞാനും എന്ന് പറയാൻ വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന കാഴ്ച്ചയും ലോകം കണ്ടു. ഇന്ന് നിങ്ങൾ തെറിവിളിക്കുന്ന അതേ മൗലാനയിൽ നിങ്ങൾ അഭിമാനം കൊള്ളുന്ന കാലം വിദൂരമല്ല, തീർച്ച.


*'ഹഖ്‌ വിളിച്ചു പറയേണ്ടിടത്ത്‌ നിശബ്‌ദരായിരുന്നാൽ നിങ്ങൾ നിങ്ങളുടെ കടമ വീട്ടിയവരാവില്ല'* എന്നായിരുന്നു താജുൽ ഉലമ അവിടുത്തെ ശിഷ്യരോടും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയെന്ന അവിടുത്തെ സംഘത്തോടും പറഞ്ഞത്‌.


അന്തസ്സും അഭിമാനവും സത്യബോധവും ഭൗതിക ലഭേഛയില്ലായ്മയും നിറഞ്ഞു നിന്ന ഗുരുവിന്റെ ഒരേ അച്ചിൽ വാർത്ത ശിഷ്യരാണ്‌ മൗലാന. ചീത്തവിളിച്ചും ഭീഷണിപ്പെടുത്തിയും പരിഹസിച്ചുമൊക്കെ ന്യായവും ഹഖും വിളിച്ചു പറയുന്നതിനെ തൊട്ട്‌ അവിടുത്തെ തടഞ്ഞു നിർത്താം എന്ന് നിങ്ങൾക്ക്‌ തോന്നിയെങ്കിൽ നിങ്ങൾ വിഡ്ഡികളുടെ പറുദീസയിലാണ്‌.


സമസ്തയുടെ മർഗ്ഗഭ്രംശങ്ങൾക്കെതിരിൽ ശബ്ദിച്ചു കൊണ്ടുണ്ടായ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ 5 പതിറ്റാണ്ട്‌ കാലം കൈരളിയുടെ മണ്ണിൽ പ്രവർത്തിച്ചത്‌ നിങ്ങളാരും പിന്തുണച്ചത്‌ കൊണ്ടല്ല, മറിച്ച്‌ എല്ലാനിലക്കും ഒറ്റപ്പെടുത്താനും നശിപ്പിക്കാനും ദ്രോഹിക്കാനും നോക്കിയിട്ടും ഹഖിന്റെ മേൽ അടിയുറച്ചു നിൽക്കുന്ന ചെറുസംഘത്തെ നിലനിർത്താനുള്ള അല്ലാഹുവിന്റെ സഹായത്താൽ മാത്രമാണ്‌ പിഴവുകളോ തിരുത്തുകളോ ആവശ്യമായി വരാതെ മുന്നോട്ട്‌ തന്നെ നീങ്ങുന്നത്‌.


സംഘടനയുടെ പേരിൽ സമുദായത്തെ നെടുകെ പിളർക്കുന്ന, പരസ്പരം രക്തം ചൊരിയുന്ന പക്ഷപാതിത്തം സംസ്ഥാനക്കാരെ നേതാക്കൾ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട്‌ തന്നെ ഒരുതുള്ളി ചോരപോലും 1967 ഇൽ സമസ്തയിൽ നിന്നും പിരിഞ്ഞുപോന്നതിന്റെ പേരിൽ സംസ്ഥാനക്കാർ എവിടെയും ചിന്തിയിട്ടില്ല. അഭിപ്രായഭിന്നതകളെ പണ്ഡിതോചിതമായി കൈകാര്യം ചെയ്യുന്നതോടൊപ്പം സുന്നികൾ ഒരേ കുടുംബമാണെന്നും മുസ്ലിമീങ്ങൾ ഇസ്ലാമിന്റെ പേരിൽ ഒന്നിക്കേണ്ടിടത്ത്‌ ഒന്നിച്ചു നിൽക്കണം എന്നും ഛിദ്രതകൾ ഉണ്ടാക്കാതെ നോക്കണമെന്നും എന്നും പറഞ്ഞിട്ടുള്ളവരാണ്‌ സംസ്ഥാനക്കാർ.


സംസ്ഥാനക്കാർക്ക്‌ ജോലി പോകുന്ന ഭയമാണ്‌ സംഘടനയുടെ പ്രമേയത്തിനുള്ള കാരണമെന്ന് പറഞ്ഞു കണ്ടു. അല്ലാഹു ഐഹികലോകത്തെ അന്നം ഏറ്റെടുത്തിട്ടുണ്ട്‌ എന്നും അതിൽ ഒരു മണി വറ്റുപോലും കുറക്കാൻ സമസ്തക്കോ ഒരു മഖ്ലൂഖിനോ സാധ്യമല്ലെന്നും വിശ്വസിക്കുന്നവരാണ്‌ സംസ്ഥാനയുടെ ഉലമാക്കൾ. ശരിയാണ്‌, സംസ്ഥാനക്കാർക്ക്‌ ജോലി നഷ്ടപ്പെട്ടേക്കാം - സത്യം പറഞ്ഞത്‌ കൊണ്ട്‌ ജോലി പോകുന്നെങ്കിൽ *"ദീനിനെ വിറ്റ്‌ ജീവനം തേടരുത്‌, ജീവിക്കാൻ മത്തിക്കച്ചവടം ചെയ്തെടോ"* എന്ന് ഹിമ്മത്തോടെ പറഞ്ഞ താജുൽ ഉലമയാണീ സംഘത്തെ ഉണ്ടാക്കിയത്‌ എന്ന് നിങ്ങൾ മറക്കണ്ട. സംഘടനയുടെ പേരിൽ ജോലി നഷ്ടപ്പെടുന്ന ഓരോ നിസ്സഹായനായ മുഅല്ലിമും മള്‌ലൂമാണ്‌. അവരുടെ കണ്ണീരു കൊണ്ടുള്ള ദുആ ളുൽമ്‌ കാണിച്ചവരെ എങ്ങനെ ബാധിക്കുമെന്ന് കരുതിയിരുന്നോളൂ.


اخسر الناس من باع اخرته بدنياه، واخسر منه من باع اخرته بدنيا غيره


"ജനങ്ങളുടെ കൂട്ടത്തിൽ നഷ്ടത്തിലായവൻ ദുനിയാവിന്‌ വേണ്ടി ആഖിറത്തെ വിറ്റവനാണ്‌. ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നഷ്ടകാരി മറ്റുള്ളവന്റെ ദുനിയാവിന്‌ വേണ്ടി സ്വന്തം ആഖിറത്തെ വിറ്റവനാണ്‌".


മഹാന്മാരുടെ ഈ വാക്ക്‌ മൗലാനയെ പോലുള്ള ഉഖ്രവിയ്യായ ആലിമീങ്ങളെ സംഘടനക്കും അതിന്റെ കുട്ടിനേതാക്കൾക്കും വഴങ്ങി തെറിവിളിക്കുന്നവർ ഓർക്കുന്നത്‌ നല്ലതാണ്‌. ഉലമാക്കളെ ഭത്സിക്കുന്നവർ ആഖിറത്തിൽ വിരൽ കടിച്ച്‌ സ്വന്തം നാശത്തെ പഴിക്കേണ്ടി വരുമെന്നതിൽ സംശയമില്ല.


നിങ്ങൾ ആരു വെറുത്താലും, ഒറ്റപ്പെടുത്താൻ നോക്കിയാലും മൗലാനക്കോ അവിടുത്തെ അണികൾക്കോ യാതൊരു പ്രയാസവുമില്ല, മൗലാനയും സംഘവും ലക്ഷ്യമിട്ടത്‌ അല്ലാഹുവിന്റെ വജ്‌ഹിനെയാണ്‌. കാലമെത്ര നിങ്ങൾ തപസ്സ്‌ ചെയ്ത്‌ ശ്രമിച്ചാലും അല്ലാഹു ഉയർത്താൻ ഉദ്ദേശിച്ചവരെ ഇകഴ്ത്താൻ നിങ്ങളെ കൊണ്ടാവില്ല. മൗലാന പറയേണ്ടത്‌ പറയുന്നു - കേൾക്കലും കേൾക്കാതിരിക്കലും, അതിലെ നന്മകളെ സ്വീകരിക്കലും തള്ളലും നിങ്ങളുടെയിഷ്ടമാണ്‌. ഉണർത്തിക്കൊണ്ടേയിരിക്കാൻ രക്ഷിതാവിന്റെ കൽപ്പനയുണ്ട്‌, ഉദ്ബോധിതർക്ക്‌ സ്വീകരിക്കുന്ന മനസ്സുണ്ടാകാൻ ഈമാൻ ഉള്ളിൽ വേണമെന്നും അവൻ സൂചിപ്പിച്ചിട്ടുണ്ട്‌..


ابو زاهد🤗

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...