Sunday, January 22, 2017

മദ്രസ്സയും അധ്യാപകരും: സമസ്ത ഉരുക്കുമുഷ്ടി പ്രയോഗിക്കരുത്


ശുദ്ധമായ മനസ്സോടെ സമുദായത്തിന് നല്ലത് മാത്രം ആഗ്രഹിക്കുന്ന, ആശയപരമായ ഭിന്നതകൾ നിലനിർത്തിക്കൊണ്ട് തന്നെ സുന്നീ സമൂഹം ഒന്നായി നിലകൊള്ളണം എന്നാശിക്കുന്ന, അതിനു വേണ്ടി തങ്ങളാൽ കഴിയുന്ന വിധം പ്രവർത്തിക്കുന്നവരാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ നേതാക്കൾ.

നാട്ടുകാരുണ്ടാക്കി നാട്ടുകാർ ശംബളം കൊടുത്ത്‌ നാട്ടുകാർ പരിപാലിക്കുന്ന, സംഘടനാ ഭേദമന്യേ, ചിലയിടത്തൊക്കെ പല സംഘടനകളായി സുന്നികൾ പിളരുന്നതിനു മുമ്പ്‌ പാവപ്പെട്ട നന്മുടെ പിതാക്കൾ അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും അല്ലാഹുവിന്റെ ദീനിനെയോർത്ത്‌ ശേഖരിച്ച വിയർപ്പിന്റെ മണമുള്ള കാശുകൊണ്ടുണ്ടാക്കിയ മദ്രസ്സകളിൽ പഠിപ്പികുന്നത്‌ തങ്ങളുണ്ടാക്കിയ സില്ലബസാണെന്നതിന്റെ പേരിൽ തങ്ങളുടെ സംഘടനാ അധീശത്വത്തിന്റെയും ആധിപത്യത്തിന്റെയും കാൽക്കൽ നമിച്ച്‌ കൊച്ചുകുട്ടികളുടെ സംഘമായ എസ്‌.കെ ക്കാരുടെ സാക്ഷ്യപത്രം ഉണ്ടെങ്കിൽ മാത്രം അവിടെ ജോലി ചെയ്താൽ മതിയെന്നാണ് ഇപ്പൊ പറഞ്ഞും നടപ്പിലാക്കിയും വരുന്നത്.



ഇത്തരം തികഞ്ഞ സങ്കുചിതവും അസഹിഷ്ണുതാ പരവുമായ സമസ്തയുടെ തീരുമാനത്തിനെതിരെ മനസ്സിൽ അശേഷം ദുരുദ്ദേശമില്ലാതെ, നന്മ മാത്രം മുന്നിൽ കണ്ടു കൊണ്ട് ഒരു ആലിമിന്റെ ബാധ്യത മനസ്സിലാക്കി കൊണ്ട് നുസ്രത്തുൽ അനാം മാസികയിൽ മൗലാനാ നജീബ്‌ ഉസ്താദ്‌ എഴുതിയ പത്രാധിപക്കുറിപ്പിനെ സംഘടനാ കണ്ണോടെ കാണാതെ അതിൽ വല്ല യാഥാർത്ഥ്യവും നന്മയുമുണ്ടോ എന്നു നോക്കി പ്രതികരിക്കാൻ കഴിയുന്ന സുന്നികളായിരുന്നു ബഹുവന്ദ്യരായ ഉസ്താദുൽ അസാത്തീദ്‌ ശംസുൽ ഉലമാ ഖുതുബി തങ്ങളുടെയും വരക്കൽ തങ്ങളുടെയും പാങ്ങിലിന്റെയും താജുൽ ഉലമയുടെയും കണ്ണിയത്ത് അവർകളുടെയും കുഞ്ഞറമൂട്ടി മുസ്ലിയാരുടെയും (ന:മ) പിൻതലമുറയായി വരേണ്ടത്.


അമ്പതും അറുപതും വർഷമായി തലമുറകൾക്ക്‌ ദീൻ പകർന്നു കൊടുത്ത, നമ്മിലോരോരുത്തരിടെയും സകല സൽക്കർമ്മങ്ങളുടെയും ഏറ്റവുമാദ്യത്തെ അടിസ്ഥാനമായി നിലകൊള്ളുന്ന പാവപെട്ട വന്ദ്യ വയോധികരായ ഉസ്താദുമാർ തങ്ങളുടെ ചെറുമക്കളുടെ പ്രായമില്ലാത്ത കുട്ടികളുടെ സർട്ടിഫിക്കറ്റിനായി കേഴേണ്ടി വരുന്ന അവസ്ഥ നിങ്ങളാലോചിക്കുന്നുണ്ടോ?! അവരുടെ മനസ്സിനെ വേദനിപ്പിച്ചാൽ അല്ലാഹുവിന്റെ കോടതിയെ നിങ്ങൾ ഭയപ്പെടുന്നില്ലേ?!

എന്തു ചെയ്യാൻ നിങ്ങൾക്ക് സുന്നിയല്ല, ദീനല്ല, ഇൽമല്ല വലുത്. മറിച്ച് സംഘടന മാത്രമാണ്. സംഘടനക്ക് മുമ്പും ആശയങ്ങൾ നിലനിന്നിരുന്ന കാലത്തെ വഴക്കങ്ങൾ കാറ്റിൽ പറത്താനായിരുന്നില്ല ക്രാന്തദർശികളായ മുൻഗാമികൾ സംഘമുണ്ടാക്കിയത്. യോജിപ്പിന്റെ തലങ്ങളെ മുറുക്കെ പിടിക്കാനും വിയോജിപ്പിന്റെ വഴികളെ ബഹുമാനിക്കാനുമാണ്. അതിൽ നിന്നും 1967 മുതലിങ്ങോട്ട് സമസ്ത വഴിമാറിയെന്ന് മനസ്സിലായി മാറിനിന്നവർ തന്നെയായിരുന്നു സമസ്ത ഉണ്ടാക്കി, പാല് കൊടുത്ത് വളർത്തിയവർ.

അവരുടെ കൂടെ വിയർപ്പിന്റെ ഫലമാണ് ഇന്ന് സമസ്തയുടെ പേരിൽ ഭിന്നത മാത്രം വളർത്തുന്ന വാലിനെ നിയന്ത്രിക്കുന്ന തലകൾ അനുഭവിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഉലമാഇന്റെ ദൗത്യം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ചെയ്തു കൊണ്ടേയിരിക്കുന്നു - അതിനു വേണ്ടിയാണ് അവർ സംഘടിച്ചതും..


ദീനിനോടുള്ള കൂറിനേക്കാളും വലുതല്ല ഞങ്ങൾക്ക് ഞങ്ങളുടെ സംഘത്തോടുള്ള വിധേയത്വം. ഇത്രയും ദുഷിച്ച, ജീർണ്ണിച്ച, കുടുസ്സായ മനസ്സുമായി നിങ്ങൾ അധ:പതിക്കുന്നതിൽ വേദനയുണ്ട്. മദ്രസ്സാ ഉസ്താദുമാർ ദീനിന്റെ തൂണുകളാണ് - അവരെ നിങ്ങൾ സംഘടനയുടെ വേലിക്കെട്ട് കെട്ടി തിരിച്ച് സങ്കുചിതത്തിന്റെ ജയിലിനുള്ളിൽ അടച്ചാൽ വരും കാല സമൂഹം നീങ്ങുന്ന മൂല്യനാശത്തിനു നിങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ സമാധാനം പറയേണ്ടി വരും. തീർച്ച..😊

NB: നുസ്രത്തുൽ അനാമിലെ പത്രാധിപക്കുറിപ്പ് ഇമേജ് ആയി ഇവിടെ കൊടുക്കുന്നു - വായിക്കുക




No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...