Sunday, January 08, 2017

മഹല്ലുകൾ ശിഥിലമാകരുത്


"മഹല്ലുകൾ ശിഥിലമാകരുത്" എന്ന കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ കാമ്പെയ്നിന്റെ ഉദ്ഘാടനത്തിൽ മഞ്ചേരിയിൽ മൗലാനാ നജീബ്‌ ഉസ്താദ്‌ നടത്തിയ പ്രസംഗത്തിന്റെ ആശയം വ്യക്തമാക്കുന്ന കുറിപ്പാണ് ഇത്.

ബിസ്മി, ഹംദ്, സ്വലാത്ത്.. മുതലായ ആമുഖങ്ങൾക്ക് ശേഷം..

പ്രാദേശികമായി മുസ്ലിമീങ്ങളെ ഏകോപിപ്പിക്കാനും യോജിപ്പിച്ച് കൊണ്ടുപോകാനും വേണ്ടി ഉള്ള സംവിധാനമാണ് ജുമുഅത്ത് പള്ളികൾ കേന്ദ്രീകരിച്ചുള്ള മഹല്ലുകൾ. കേരളത്തിൽ വന്ന ആദ്യ ഇസ്‌ലാമിക മിഷനറി സംഘം അതാത് പ്രദേശങ്ങളിൽ പള്ളി സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. അതിനെ കേന്ദ്രീകരിച്ചായിരുന്നു ഇസ്‌ലാമിക പ്രബോധനം നടന്നിരുന്നത്. അവിടെ ഇസ്‌ലാമിന്റെ ചിഹ്നങ്ങളായ ജുമുആകളും ജമാഅത്തുകളും നടത്തുവാൻ പ്രാപ്തരാക്കിയത് ഈയൊരു പള്ളികൾ കേന്ദ്രീകരിച്ച പ്രവർത്തനം മുഖേനയാണ്. അവിടത്തെ നിയന്ത്രിച്ചിരുന്നത് ഖാളിമാരായിരുന്നു. ഭരണാധികാരികൾ അംഗീകരിച്ച ഖാളികൾ എന്നതിൽ നിന്നും പിൽക്കാലത്ത് മഹല്ലിലെ ഹല്ല് അഖ്‌ദിന്റെ അധികാരികൾ തീരുമാനിക്കുന്നവർ ഖാളിയായി വരുകയായിരുന്നു. മഹല്ലുകളിലെ മത, സാമൂഹിക പ്രശ്നങ്ങളിൽ ഖാളിമാരെ അംഗീകരിച്ചായിരുന്നു മുസ്ലിമീങ്ങൾ ജീവിച്ചത്. മഹല്ലുവാസികൾക്കിടയിലെ അഭിപ്രായഭിന്നതകളെ ന്യായപൂർവ്വം കൈകാര്യം ചെയ്ത് അവർക്കിടയിൽ രഞ്ജിപ്പിന്റെ വഴി കാണിക്കുകയും ചെയ്യുമായിരുന്നു പഴയകാലത്ത് ഖാളിമാർ ചെയ്തിരുന്നത്. വൈവിധ്യങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ഖാളിക്ക് കീഴിലായി മുസ്ലിമീങ്ങൾ ഒന്നിച്ചു പോകുന്നതായിരുന്നു പതിവ്.


1920 കളിലാണ് ഈ രീതികൾക്കിടയിൽ ഒരപശബ്ദം ആദ്യമായി ഉയരുന്നത്. മഹല്ലുകളിൽ വഹ്ഹാബീ ആശയക്കാർ വരെ ഇടപെടുകയും ഭരണപരമായ പങ്ക് വഹിക്കുക വരെ ചെയ്തിരുന്നത് സാധാരണമായിരുന്നു. വണ്ടൂരിലെ താജുൽ ഉലമ(ന:മ) ഖാളിയായ മരുത പള്ളിയിലെ ഭരണസമിതിയിലെ പള്ളി പരിപാലനത്തിലുമെല്ലാം വൈസ് പ്രസിഡണ്ടും ഭാരവാഹികളും ഒക്കെയായി മുജാഹിദുകൾ ഉണ്ടായിരുന്നു. മഹല്ലിലെ അവകാശങ്ങൾ അവർക്കും വകവെച്ചു കൊടുത്തിരുന്നു. നിസ്കാര ശേഷം കൂട്ടുപ്രാർത്ഥന ഇഷ്ടമില്ലാത്തവർ നിസ്കരിച്ചു എഴുന്നേറ്റു പോകും, തറാവീഹ് എട്ടു നിസ്കരിച്ചു പോകേണ്ടവർ പോകും, എന്നാലും അതൊന്നും മഹല്ലുകൾ ശിഥിലമാകാൻ അതൊന്നും കാരണമായിരുന്നില്ല. ഇവരുടെ ഈ പ്രവർത്തികളൊക്കെ ന്യായമാണെന്നല്ല, എങ്കിലും ഇതൊന്നും മഹല്ലുകളുടെ സംവിധാനത്തെ തകർത്തിരുന്നില്ല. പിന്നീട് ബിദ്അത്തിന്റെ സംഘങ്ങൾ ആളുകൂടിയപ്പോൾ സ്വന്തമായി പള്ളിയുണ്ടാക്കി പോക്ക് തുടങ്ങിയതോടെയാണ് കാര്യങ്ങൾ മാറിവന്നത്. പലതരത്തിലുള്ള പ്രശ്നങ്ങളും ശേഷം മഹല്ലുകളിൽ വന്നു തുടങ്ങി, എങ്കിലും ഇതിലൊക്കെ പൊതു സ്വീകാര്യരായ വ്യക്തികളെ മധ്യസ്ഥരാക്കി പിടിച്ചു പരിഹരിച്ചു പോകുന്നതായിരുന്നു പതിവ്.


ഇതിനിടയിലാണ് 1989 ലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ കേന്ദ്ര മുശാവറയിൽ നിന്നും ആറ് പേരെ പുറത്താക്കി എന്ന് ഒരു കൂട്ടരും ഇറങ്ങിപ്പോന്നു എന്ന് മറുകൂട്ടരും പറയുന്ന പിളർപ്പ് ഉണ്ടായത്. ഇത് സമസ്തയുടെ ചരിത്രത്തിലെ ആദ്യത്തെ പിളർപ്പായിരുന്നില്ല. 1967 ഇൽ അവിഭക്ത സമസ്തയുടെ ഉച്ചഭാഷിണി വിഷയത്തിൽ അന്യായമായൊരു തീരുമാനവുമായി വിയോജിച്ച്, ഒരുവിധത്തിലും ഒന്നിച്ചു പോകാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ കേന്ദ്ര മുശാവറയിൽ നിന്നും അന്നത്തെ പ്രസിഡണ്ട് അടക്കം ചുരുങ്ങിയത് 6 പേർ, അതിൽ തന്നെ സ്ഥാപക മെമ്പർമാരിൽ അന്ന് ജീവിച്ചിരിപ്പുള്ള 3 പേരിൽ (താജുൽ ഉലമ സ്വദഖതുല്ലാഹ് മുസ്‌ലിയാർ, മൗലാനാ കുഞ്ഞറമൂട്ടി മുസ്‌ലിയാർ, മൗലാനാ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ - ന:മ) കണ്ണിയത്ത് അവർകൾ ഒഴിച്ചുള്ള 2 പേരും ചേർന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ഉണ്ടാക്കിയതായിരുന്നു ആദ്യപിളർപ്പ്. ഇതിന്റെ പേരിൽ ചില സ്ഥലങ്ങളിലൊക്കെ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടായി എങ്കിലും മഹല്ലുകൾ ശിഥിലമാകുന്ന രീതിയിലേക്ക് അത് ഒരിക്കലും പോയിരുന്നില്ല.



എന്നാൽ 1989 ലെ പിളർപ്പിന് ശേഷം ഇരു വിഭാഗവും രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ളത് പോലെ മഹല്ലുകളിൽ അടിപിടികളും പള്ളികൾ പൂട്ടലും, മദ്രസ്സകൾ പൂട്ടലും നാട്ടിൽ ഫസാദുണ്ടാകലും പതിവായി. നാടാകെ വ്യാപിച്ച ഈ സംഘടനാ സംഘർഷങ്ങൾ ഇല്ലായ്മ ചെയ്യാനും 'എന്തിനാണീ രീതിയിൽ വിഘടിച്ച് സമുദായത്തെ നാണം കെടുത്തുകയും ചെയ്യുന്നത്' എന്ന് ചോദിച്ചു കൊണ്ട് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ കീഴ് ഘടകമായ 'സുന്നീ യുവജന ഫെഡറേഷൻ(SYF)' സംസ്ഥാന വ്യാപകമായി 'പീസ് കാമ്പെയ്ൻ' നടത്തിയിരുന്നു. അന്നത്തെ വ്യാപകമായ വിഭാഗീയ സംഘർഷങ്ങളുടെയും പ്രശനങ്ങളുടെയും ഭാഗമായി മഹല്ലുകൾ ശിഥിലീകരിക്കപ്പെട്ട രീതിയിൽ ഇന്ന് വീണ്ടും മഹല്ലുകളിൽ സംഘർഷം വ്യാപിച്ച് ശിഥിലീകരണം നടക്കുകയാണ്.


കൊണ്ടോട്ടിയുടെ പരിസരത്ത് മാത്രം രണ്ടു പള്ളികളാണ് പൂട്ടിക്കിടക്കുന്നത്. മഹാന്മാരായ മുൻഗാമികൾ അളളാഹുവിനു ഇബാദത്ത് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ പള്ളികൾ പൂട്ടിക്കിടക്കുകയും അത് തുറക്കണം എങ്കിൽ കോഴിക്കോട്ടെ സമസ്തയുടെ (ഇരുകൂട്ടരുടെയും) ഓഫീസിൽ നിന്നും ഇടപെട്ടെങ്കിലേ പറ്റൂ എന്ന് പറയുന്ന രീതിയിലെത്തിക്കഴിഞ്ഞിരിക്കുന്നു സ്ഥിതി. എല്ലാ ജില്ലകളിലും ഇങ്ങനത്തെ പ്രശ്നമുണ്ട്. അതിനെതിരിൽ പ്രസിദ്ധീകരണങ്ങളിലൂടെ എല്ലാ രീതിയിലും പ്രതികരിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി "മഹല്ലുകൾ ശിഥിലമാകരുത്" എന്ന പേരിൽ കാമ്പെയ്ൻ നടത്തുന്നത്.


എന്താണിങ്ങനെ പ്രശ്നമുണ്ടാകാൻ കാരണം? എന്താണിത്ര വിഭാഗീയതക്ക് ന്യായം? സുന്നികൾ എല്ലാ സംഘടനക്കാരും വിശ്വാസശാസ്ത്രത്തിൽ അശ്അരികളാണ്. കർമ്മശാസ്ത്രത്തിൽ എല്ലാവരും ശാഫിഈ മദ്ഹബുകാരും അതിൽ തന്നെ ഇബ്നു ഹജർ ഹൈതമി(റ)വിനെ പ്രബലമായി മനസ്സിലാക്കുന്നവരാണ്. ഭിന്നിക്കാതിരിക്കാൻ ഇതൊക്കെ തന്നെ കാരണമായി പോരേ?. കക്ഷികൾക്കും സംഘടനകൾക്കും പള്ളികൾ തീറെഴുതി എടുക്കുന്ന രീതി എങ്ങനെയാണ് വന്നത്? 90 വർഷം പ്രായമായ സമസ്തയെങ്ങനെയാണ് നൂറുകണക്കിന് വർഷം മുമ്പ് നാട്ടുകാർ ഉണ്ടാക്കിയ പള്ളിയുടെ അവകാശിയാകുന്നത്?. അത് നാട്ടുകാരിൽ എല്ലാവരുടെയും കേന്ദ്രമായ പള്ളിയല്ലേ? അതിനെ സംഘടനയുടെ പേരിൽ ചുരുക്കാൻ വേണ്ടി നോക്കുന്നത് വ്യാജമായ അവകാശവാദമല്ലേ?. സംഘടനകൾ സ്വന്തമായി ഉണ്ടാക്കിയ പള്ളിയാണെങ്കിൽ ആ പറയുന്നതിൽ ന്യായമുണ്ടെന്നു മനസ്സിലാക്കാം, എന്നാൽ എല്ലാ ജനങ്ങളും ഒന്നിച്ചുണ്ടാക്കിയ പള്ളികളെങ്ങനെയാണ് ഒരു സംഘടനക്ക് മാത്രം അവകാശപ്പെടുന്നതായി മാറുന്നത്?.ഒരുകൂട്ടര്ക്ക് മാത്രമായി ഉണ്ടാക്കിയ പള്ളിയല്ലാത്തത് കൊണ്ട് അത്തരം പൊതുപള്ളികളല്ലേ മഹല്ലുകളുടെ കേന്ദ്രമായി മാറുന്നത്?. മഹല്ലുകൾ എല്ലാവരുടെയും അവകാശമല്ലേ?.


നാട്ടിലെ മുൻഗാമികളായ ജനങ്ങൾ സംഘടനാഭേദമില്ലാതെ ഒന്നിച്ചു കൂടി അദ്ധ്വാനിച്ചുണ്ടാക്കിയ, നാട്ടുകാർ കമ്മറ്റി ചേർന്ന് തങ്ങളുടെ മക്കളെ ദീൻ പഠിപ്പിക്കുന്ന മുഅല്ലിമീങ്ങൾക്ക് ശമ്പളം കൊടുക്കുന്ന മദ്രസ്സകൾ അവിടെ പഠിപ്പിക്കുന്ന സിലബസ് ഒരു സംഘടനയുടെ കീഴിലാണ് എന്ന് വെച്ച് എങ്ങനെയാണ് ആ സംഘടനയുടേതാകുന്നത്?!. 1950 കൾക്ക് ശേഷമാണ് സമസ്തയുടെ വിദ്യാഭ്യാസ ബോർഡ് തന്നെ വന്നത്. അതിനു മുമ്പും മദ്രസ്സകൾ ഇവിടെ ഇല്ലേ? അത്തരം മദ്രസ്സകളിൽ പഠിപ്പിക്കാനുള്ള സിലബസ് നൽകാനും പരീക്ഷ നടത്താനും മറ്റുമായി ഏറ്റെടുക്കുകയും അതിന് എല്ലാത്തിനും പൈസ വാങ്ങുകയും അവിടെ ആവശ്യത്തിനും അനാവശ്യത്തിനും പിരിവുകൾ നടത്തുകയും ചെയ്യുന്നുണ്ട് എന്നിരിക്കിൽ എങ്ങനെയാണ്  അത് സമസ്തയുടെ മദ്രസ്സയാകുന്നത്?. അവിടെ പഠിപ്പിക്കുന്നവർക്ക് ശമ്പളം കൊടുക്കുന്നത് സമസ്തയാണോ?. അവിടെ ആര് പഠിപ്പിക്കണം എന്ന് തീരുമാനിക്കേണ്ടത് അവിടെ ശമ്പളം കൊടുക്കുന്ന നാട്ടുകാരുടെ എല്ലാ വിഭാഗവും ഉൾക്കൊള്ളുന്ന ഭരണസമിതിയല്ലേ?. ഞങ്ങളുടെ സംഘടനക്കാർ മാത്രം പഠിപ്പിച്ചാൽ മതി എന്നും അതിനടുത്തുള്ള പള്ളിയിലെ ഖാളിയും മുഅദ്ദിനും നാട്ടുകാർക്ക് പറ്റിയാലും പോര, ഞങ്ങളുടെ സംഘടനക്കാരെ പറ്റൂ എന്ന് പറയാൻ അവിടെ എന്തധികാരമാണ് സമസ്തക്കുള്ളത്?.



കേവലം തുച്ഛമായ മൂവായിരമോ നാലായിരമോ അയ്യായിരമോ ശമ്പളം വാങ്ങി മദ്രസകളിൽ പഠിപ്പിക്കുന്ന പാവപ്പെട്ട മദ്രസാധ്യാപകരുടെ അവകാശങ്ങൾ പോലും ഹനിക്കുന്ന രീതിയിൽ സംഘടനയുടെ കീഴിലുള്ള വിദ്യാഭ്യാസ ബോർഡിന്റെ സിലബസ് പഠിപ്പിക്കുന്നു എന്ന കാരണത്തിന്റെ പേരിൽ ആ സംഘടനയുടെ തീട്ടൂരങ്ങൾക്ക് വഴിപ്പെടാത്തവരെ പീഡിപ്പിക്കുന്ന, മാനസികമായി തകർക്കുന്ന സമീപനം അതിനീചവും ഫാസിസവുമാണ്. പാവപ്പെട്ട മുസ്ലിയാർമാരുടെ കഞ്ഞിയിൽ പാറ്റയിടാൻ നോക്കുന്നത് എത്ര മോശമാണ്. മദ്രസ്സാ മുഅല്ലിമുകളുടെ കൊല്ലത്തിൽ ഒരു ദിവസത്തെ ശമ്പളം (മദ്രസ്സാ കമ്മറ്റി നൽകുന്ന ശമ്പളം) മുഅല്ലിം ക്ഷേമനിധിയിലേക്കായി സമസ്ത വിദ്യാഭ്യാസ ബോർഡ് പിടിക്കുന്ന സമയത്ത് അവരേത് സംഘടനക്കാരാണെന്നോ ഗ്രൂപ്പുകാരാണെന്നോ നോട്ടമില്ല, എന്നാൽ തങ്ങളുടെ കൂടെ വിയർപ്പിന്റെ അംശമുള്ള ആ പൈസയിൽ നിന്നും നിർബന്ധിതമായ ചികിത്സക്കോ മറ്റോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ക്ഷേമനിധിയിൽ നിന്നൊരു പങ്ക് ലഭിക്കണമെങ്കിൽ മുഅല്ലിം സർവ്വീസ് രെജിസ്റ്റർ (MSR) ഹാജരാക്കണം. ആ മദ്രസ്സയിൽ ഈ ഉസ്താദിന്റെ സർവ്വീസ് രെജിസ്റ്റർ സ്വീകരിക്കണമെങ്കിൽ നാട്ടിലെ SKSSF കാരന്റെ ഒപ്പു വേണമത്രെ!. ഈ വിദ്യാർത്ഥി പ്രസ്ഥാനത്തിലെ കുട്ടികളെയും അവരുടെ പിതാക്കളെ വരെയും അതെ മദ്രസ്സയിൽ പഠിപ്പിച്ച മുഅല്ലിമിന്റെ സർവ്വീസ് സാക്ഷ്യപ്പെടുത്താൻ ഈ SKSSF കാരന്റെ ഒപ്പു വേണം!!!. അവിടെ പഠിപ്പിക്കുന്ന ഉസ്താദുമാർ സിലബസ് അനുസരിച്ചു പഠിപ്പിച്ചാൽ പോരെ? അവർ തങ്ങളുടെ സംഘടനക്കാർ ആകണം എന്നും തങ്ങളുടെ സംഘടനയുടെ പ്രസിദ്ധീകരണങ്ങൾക്ക് വരിചേർക്കുന്നവർ ആകണം എന്നും വാശി പിടിക്കുന്നത് എന്തുമാത്രം ശരിയാണ്?.


ആകെക്കൂടി ഒന്നോ രണ്ടോ മണിക്കൂർ പഠിക്കാൻ വരുന്ന മദ്രസ്സയിലെ പിഞ്ചു കുട്ടികളെപ്പോലും ബാലസംഘങ്ങൾ എന്ന പേരിൽ സംഘടനകളുടെ കീഴിൽ കൊണ്ട് വന്നു സങ്കുചിത ചിന്തകളുടെ കെട്ടിൽ കുടുക്കുന്ന രീതിയിൽ സമുദായത്തിലെ വളരുന്ന തലമുറയിൽ പരസ്പര വൈരം നിറക്കുകയാണ് ഇരു സമസ്തതകളും ചെയ്യുന്നത്. വിഭാഗീയതകൾക്ക് അതീതമായി മുസ്ലിം സ്വത്വത്തിനു വേണ്ടി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്തുന്ന യുവസമൂഹം വളർന്നു വരാതെ പോകുന്നതിൽ ചെറിയ കാലത്തേ സംഘടനാ പിടിയിലാക്കി സങ്കുചിത ചിന്ത പഠിപ്പിക്കപ്പെടുന്നത് വലിയൊരു കാരണമാണ്. ഇതുകാരണം തന്നെ പൊതു രാഷ്ട്രീയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാൻ മുസ്ലിം കുട്ടികളെ കിട്ടുന്നില്ല.


മുസ്ലിം വിദ്യാർത്ഥി രാഷ്ട്രീയ സംഘങ്ങളുടെ യുവനേതാക്കളായി വരുന്നതൊക്കെ വഹ്ഹാബികളാണെന്ന് പരിതപിക്കുന്നവർ തന്നെയാണ് യഥാർത്ഥത്തിൽ അതിന്റെ മൂലകാരണക്കാർ. സുന്നീ വിദ്യാർത്ഥികളെ സംഘടനാ സങ്കുചിതത്വത്തിന്റെ കീഴിൽ തളച്ചിട്ട് വിഭാഗീയതക്ക് അതീതമായി പൊതുകാര്യത്തിനായി പ്രവർത്തിക്കുന്ന സംഘങ്ങളിൽ പ്രവർത്തിക്കാൻ വിടാതെ വരുമ്പോൾ ആ സ്ഥലം വഹ്ഹാബീ സ്ഥാപനങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ കയറിക്കൂടുകയാണ് ചെയ്യുന്നത്. മോഡിയുടെ ഇന്ത്യയിൽ സങ്കുചിത സംഘടനാ ചിന്തകൾക്ക് അപ്പുറം മുസ്ലിമീങ്ങളുടെ പൊതുകാര്യത്തിൽ യോജിച്ചു പ്രവർത്തിക്കുന്ന വിദ്യാർത്ഥികളും യുവാക്കളും നമ്മുടെ കൂട്ടത്തിൽ നിന്നും വളർന്നു വരേണ്ടതില്ലേ?


തങ്ങളുടെ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലെ സിലബസ് പഠിപ്പിക്കുന്ന മദ്രസ്സ ഉള്ളതിനാൽ അതിനോടൊപ്പമുള്ള പള്ളിയും മഹല്ലും തങ്ങളുടെ സംഘടനയുടേതാണ് എന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ സമസ്ത ശ്രമിക്കുന്നത്. ഭരണഘടനയിൽ സമസ്തയുടെ പേരുണ്ട് എന്നതാണ് ചിലയിടത്തിതിനു ന്യായം പറയുന്നത്. പള്ളികളുടെ നടത്തിപ്പിന്റെ ഭാഗമായി ഭരണഘടനയിൽ സമസ്തയുടെ പേര് ചേർക്കുന്നത് കുറച്ചു മുമ്പ് തുടങ്ങിയത് കോഴിക്കോട്ടെ പാളയം പള്ളി പോലെയുള്ള പള്ളികൾ വ്യാജമായി കയ്യടക്കിയ വഹ്ഹാബികളുടെ കള്ളക്കളികൾ പ്രതിരോധിക്കാൻ വേണ്ടി ദീർഘദൃഷ്ടിയുള്ള മുൻഗാമികളിൽ ചിലർ 'ഈ പള്ളിയിലെ ആചാരാനുഷ്ഠാനങ്ങൾ സമസ്തയുടെ ആശയാദർശങ്ങൾ അനുസരിച്ച് നടത്തേണ്ടതാണ്' എന്ന് എഴുതിക്കിച്ചേർത്തത് കാരണം.


സത്യത്തിൽ പള്ളിയിലെ ഇബാദത്തുകളിൽ സുന്നികളുടെ പരമ്പരാഗതമായ രീതികൾ തുടരാൻ വേണ്ടി സമസ്തയുടെ ആചാരാനുഷ്ഠാന രീതികൾ തുടരേണ്ടതാണ് എന്ന് എഴുതി വെച്ചതിനാൽ പള്ളി തന്നെ തങ്ങളുടേതാണ് എന്ന വാദമാണ് ഇവർ ഉയർത്തുന്നത്..! സമസ്ത രണ്ടായി പിരിഞ്ഞപ്പോൾ ഞങ്ങളാണ് സമസ്ത എന്നും പറഞ്ഞു ഈ അവകാശത്തിന്റെ പേരിൽ അടിപിടിയും ലഹളയും കൊലപാതകങ്ങൾ വരെ നടക്കുന്നു. സംഘടനകൾ എന്നും പിഴവുകൾക്കതീതമല്ലെന്നും പിൽക്കാലത്ത് പിഴക്കാമെന്നും അതിനാൽ തന്നെ നാട്ടുകാർ ഉണ്ടാക്കിയ പള്ളികൾ സംഘടനയുടെ പേരിൽ ഭരണഘടന എഴുതിവെക്കരുത് എന്ന് പഠിപ്പിച്ച കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അഭിവന്ദ്യ നേതാക്കളായ താജുൽ ഉലമാ സ്വദഖത്തുല്ലാഹ് മൗലവി(ന:മ), ശംസുൽ ഉലമാ കീഴന ഓർ (ന:മ) തുടങ്ങിയവർ പഠിപ്പിച്ചത് കൃത്യമാണ്.




മഹല്ലുകൾ അവിടെ താമസിക്കുന്ന എല്ലാവരുടെയും കൂട്ടവകാശമാണ്. അതൊരു സംഘടനയുടേതുമല്ല. മഹല്ലുകളിലെ ഭൂരിപക്ഷത്തിന്റെ ദണ്ഡുപയോഗിച്ച് ന്യൂനപക്ഷത്തെ ഭരിക്കുന്ന, ഭൂരിപക്ഷത്തിന്റെ തീരുമാനം ന്യൂനപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ഫാസിസമാണ് ഇന്ന് കണ്ടുവരുന്നത് എല്ലായിടത്തും. മഹല്ലുകളുടെയും ഖാളിമാരുടെയും പ്രസക്തി വളരെയധികം വർദ്ധിച്ചു വന്നിട്ടുണ്ട്‌. വിധവാ പെൻഷൻ അപേക്ഷിക്കാൻ പോലും ഖാളിയുടെ സാക്ഷ്യപത്രം വേണ്ടി വരുന്ന ഇക്കാലത്ത് സംഘടനാ സങ്കുചിതത്വത്തിനനുസരിച്ച് മഹല്ലുകൾ കൈകാര്യം ചെയ്‌താൽ എത്ര വലിയ ദുരന്തമാണ് സമുദായത്തിൽ നടക്കുക. മുസ്ലിമീങ്ങൾ എന്ന നിലക്ക് മഹല്ലിലെ എല്ലാവർക്കും അവിടെ അവകാശമില്ലേ? ഇന്ത്യാരാജ്യത്ത് നമ്മൾ ന്യൂനപക്ഷമാണ് എന്ന് വെച്ച് നമ്മെ അടിച്ചമർത്താൻ നോക്കിയാൽ നമ്മൾ മിണ്ടാതിരിക്കുമോ? അത് ന്യായമാണോ? അതുപോലെയോ അതിലേറെയോ പരിഗണിക്കപ്പെടാൻ അർഹതയുള്ളവരാണല്ലോ മുസ്ലിമീങ്ങളായ, മഹല്ലിലെ ന്യൂനപക്ഷമായവർ. മഹല്ലിലെ ന്യൂനപക്ഷത്തെ കൂടി നീതിപൂർവ്വം പരിഗണിച്ച് കൊണ്ട് ഭരിക്കണം എന്നതല്ലേ ന്യായമായ നിലപാട്?.


വിശ്വാസികൾ തമ്മിൽ ഇത്ര കടുത്ത വൈരാഗ്യത്തിന്റെ ആവശ്യമില്ല. അല്ലാഹുവിന്റെ പള്ളിയിൽ എല്ലാവരുടെ അവകാശവും ഭൂരിപക്ഷത്തിന്റെ പേരിലോ, സംഘടനയുടെ, പേരിലോ നിഷേധിക്കപ്പെടുന്നത് വേദനാജനകമാണ്. എല്ലാത്തിലും വലുത് സത്യവിശ്വാസികളുടെ ഹുർമത്താണ്. (സുന്നികളിൽ ഏതു സംഘടനക്കാരോ, മുജാഹിദോ ജമാഅത്തോ ആരുമാകട്ടെ, വിശ്വാസി എന്ന നിലക്ക്). ഹജ്ജത്തുൽ വിദാഇന്റെ സമയത്ത് അറഫയുടെ നാളിൽ, വെള്ളിയാഴ്ച ദിവസത്തിൽ, ദുൽഹിജ്ജ മാസത്തിലാണ് നമ്മളുള്ളത് എന്ന് ഉണർത്തിക്കൊണ്ട് തിരുനബി(സ്വ) നടത്തിയ ഖുതുബയിൽ പറഞ്ഞത്;


فإن دماءكم وأموالكم وأعراضكم عليكم حرام كحرمة يومكم هذا في بلدكم هذا في شهركم هذا


"നിങ്ങൾ ഓരോ മുസ്ലിമിന്റെയും രക്തവും സമ്പത്തും അഭിമാനവും ഹനിക്കുന്നത് നിങ്ങളുടെ മേൽ കഠിനമായ കുറ്റമാണ്. ഈ ദിവസത്തിന്റെയും സ്ഥലത്തിന്റെയും മാസത്തിന്റെയും പവിത്രത പോലെ സമമായ പവിത്രതയാണ് മുസ്ലിമിന്റെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനുമുള്ളത്". അതിനാൽ തന്നെ ഈ.കെ യാകട്ടെ ഏ.പിയാകട്ടെ, സംസ്ഥാനക്കാരാകട്ടെ, സുന്നിയാകട്ടെ മുജാഹിദാകട്ടെ, പരസ്പരം കയ്യേറ്റം ചെയ്യാനോ രക്തം ചിന്താനോ അവകാശമില്ല. ഒരു മുസ്ലിമിന്റെ അഭിമാനം വ്രണപ്പെടുത്താൻ മറ്റൊരാൾക്കും അവകാശമില്ല.

ഇമാം അബൂ യഅല(റ) സ്വഹീഹായ സനദോടെ ഉദ്ധരിക്കുന്ന ഒരു ഹദീസുണ്ട്. അല്ലാഹുവിന്റെ റസൂൽ(സ്വ) കഅബ ത്വവാഫ് ചെയ്യുന്ന സമയത്ത് ഹജറുൽ അസ്'വദിനെ മുത്തി അതിന്റെ സുഗന്ധത്തെ വാഴ്ത്തി

ما أطيبك وأطيب ريحك

എന്ന് പറഞ്ഞ ശേഷം അവിടുന്ന് കഅബയെ നോക്കിക്കൊണ്ട് തുടർന്നു:

ما أعظمك وأعظم حرمتك والذي نفس محمد بيده لحرمة المؤمن أعظم عند الله حرمة منك ماله ودمه وأن نظن به إلا خيرا

"നീ എത്ര മഹത്വമുടയതാണ്, നിന്റെ പവിത്രത എത്ര വലുതാണ്. എന്റെ നിയന്താവായ റബ്ബാണെ സത്യം - സത്യവിശ്വാസിയായ മനുഷ്യന്റെ മഹത്വവും പവിത്രതയും നിന്റേ പവിത്രതയേക്കാളും മഹത്വത്തെക്കാളും അല്ലാഹുവിങ്കൽ ഉയർന്നതാണ്".


ഇത് ഈ.കേ ക്കാരുടേതായാലും ഏ.പിക്കാരുടേതായാലും സംസ്ഥാനക്കാരുടേതായാലും മുജാഹിദിന്റേതായാലും ജമാഅത്തുകാരുടെതായാലും മുസ്ലിമാണോ അവരുടെ ഇസ്‌ലാമിന്റെ മഹത്വം കഅബയുടെ മഹത്വത്തേക്കാൾ ഉന്നതമാണ്. മുസ്ലിമെന്ന നിലക്ക് ഒരാളുടെ അഭിമാനം ഹനിക്കുന്നത് കഠിനമായ പലിശയുടെ കൂട്ടത്തിലാണ് നബിതങ്ങൾ(സ്വ) എണ്ണിയത്.

الربا نيف وسبعون بابا، أهون باب من الربا مثل من أتى أمه في الإسلام، ودرهم ربا أشد من خمس وثلاثين زنية، وأشد الربا، أو أربى الربا، أو أخبث الربا، انتهاك عرض المسلم

"പലിശ ഏഴുപതിൽ പരം വിഭാഗങ്ങളുണ്ട്. അതിന്റെ കൂട്ടത്തിൽ ഏറ്റവും നിസ്സാരമായ പലിശ സ്വന്തം മാതാവിനെ വ്യഭിചാരിക്കുന്നതിന് തുല്യമായ തെറ്റാണ്. പലിശയുടെ ഒരു ദിർഹം ഒരാൾ സ്വന്തമാക്കിയാൽ മുപ്പത്തി ആറ് തവണ വ്യഭിചാരിക്കുന്നതിന് തുല്യമാണ്. പലിശയുടെ കൂട്ടത്തിൽ ഏറ്റവും കഠിന പലിശ, മോശമായ പലിശ, ഏറ്റവും ദുഷിച്ച പലിശ ഒരു മുസ്ലിമായ മനുഷ്യനെ അന്ധമായി ശകാരിക്കുന്നതാണ്". 



മുസ്ലിമീങ്ങളുടെ ഹുർമ്മത്തിനെ പറിച്ചു കീറി പരസ്പരം ശകാരിക്കുന്നതല്ലേ ഏറ്റവും മോശമായ പലിശയായി നബിതങ്ങൾ എഴുതിയത്. ഈ രണ്ടു വിഭാഗവും പരസ്പരം എന്തൊക്കെ ശകാരങ്ങളാണ് നടത്തുന്നത്? പരസ്പരം എന്തൊക്കെ ദേഹോപദ്രവങ്ങളാണ് ഏൽപ്പിക്കുന്നത്?!. മുസ്ലിമായ മനുഷ്യനെ തമാശക്ക് വേണ്ടി അയാളുടെ ചെരുപ്പ് എടുത്തു ഒളിപ്പിച്ചു വെച്ച് പേടിപ്പിക്കുന്നത് പോലും അതികഠിനമായ അക്രമമാണ് എന്നാണ് നബിതങ്ങൾ(സ്വ) പറഞ്ഞത്. വിശുദ്ധ ഖുർആൻ ശിർക്ക്‌ എന്ന എല്ലാത്തിലും വലിയ പാപത്തിന്റെ കഠിനത വിവരിക്കാൻ ഉപയോഗിച്ച അതേ വാക്കാണ്‌ (ظلم عظيم) നബിതങ്ങൾ(സ്വ) ഇവിടെ ഉപയോഗിച്ചത്‌ എന്നത്‌ തന്നെ നമുക്ക്‌ ചിന്തയാകേണ്ടതാണ്‌. MSR ന്റെയും ക്ഷേമനിധിയുടെയും സംഘടനയുടെയും സ്ഥാപനങ്ങളുടെയും പേരിൽ മുസ്ലിമായ സഹോദരന്മാരെ പീഡിപ്പിക്കുന്നതും മനസ്സ് വേദനിപ്പിക്കുന്നതും എത്ര കഠിനമായ തെറ്റാണ്?!.


മസ്അലാപരമായും ആശയപരമായും യാതൊരു ഭിന്നിപ്പുമില്ലാത്തവരാണ് രണ്ടു സമസ്തക്കാരും. ഇവർ രണ്ടു കൂട്ടരുടെയും ജുമുഅകളിൽ പരസ്പരം കൂടാൻ പറ്റാത്ത വല്ല ആശയവ്യത്യാസവും ഇവർ തമ്മിലുണ്ടോ? പിന്നെന്തിന്റെ പേരിലാണ് ഈ സംഘർഷങ്ങളൊക്കെ. തലേക്കെട്ട്‌ കെട്ടുന്ന രീതിയിലോ മറ്റു വസ്ത്രധാരണ ശൈലിയിലോ ചിലപ്പോ വ്യത്യാസം കണ്ടെത്തിയേക്കാമെന്നല്ലാതെ ഒരു ഭിന്നിപ്പിനും ന്യായമില്ലാത്ത, ഐക്യത്തിനുള്ള എല്ലാ വകകളും ഒന്നിച്ചുള്ള രണ്ടു കൂട്ടർ തമ്മിൽ തല്ലുന്നതിനും അതിന്റെ പേരിൽ പള്ളികളും മദ്രസ്സകളും പൂട്ടുന്നതും തോന്നിവാസമാണ്.


സുന്നികൾ എല്ലാവരും ഒന്നിക്കേണ്ടിടത്ത് ഒന്നിക്കേണ്ടതാണ്, മുസ്ലിമീങ്ങൾ ഒന്നിക്കേണ്ടിടത്ത് മുസ്ലിമീങ്ങൾ ഒന്നിക്കണം, നാട്ടുകാർ ഒന്നിക്കേണ്ടിടത്ത് നാട്ടുകാർ ഒന്നിക്കണം. സുന്നികൾ മിക്ക മേഖലകളിലും പരസ്പരം ഐക്യപ്പെടാൻ ന്യായമുള്ള പൊന്നാനി സരണിയിൽ പോകുന്നതിൽ തർക്കമില്ലാത്തവരാണ്. ഒന്നിക്കേണ്ടിടത്ത് ഒന്നിക്കാനുള്ള ന്യായങ്ങളിൽ പിടിച്ചു ഒന്നിച്ചു തന്നെ നിൽക്കണം. മദ്രസ്സകളെയും പള്ളികളെയും സംഘടനാ സങ്കുചിതത്തത്തിന്റെ ഭാഗവാക്കാക്കരുത്. ബഹു: ഈ.കെ അബൂബക്കർ മുസ്‌ലിയാരുടെ(ന:മ) കാലത്തില്ലാത്ത രീതിയിൽ ഫാസിസത്തിന്റെ നിലപാട് സ്വീകരിക്കുന്നത് നിർത്തണം.


ഈ.കെ അവർകളുടെ അവസാന പ്രസംഗമായ സമസ്തയുടെ 70ആം വാർഷികപ്രസംഗമായി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് "ബഹുമാനപ്പെട്ട സമസ്ത, അതായത് മഹത്തായ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ കീഴിൽ നമ്മൾ അണിനിരക്കണം" എന്നാണ്. സമസ്ത എന്ന് പറയുന്നിടത്തെല്ലാം അതിനൊപ്പം "അതായത് അഹ്ലുസ്സുന്നത്തി വൽ ജമാഅ:" എന്നദ്ദേഹം പറഞ്ഞതിൽ തന്നെ സംഘടനയല്ല ആശയമാണ് വലുതെന്ന ശബ്ദമാണതെന്ന് നാമോർക്കണം. അത് വീണ്ടും വീണ്ടും വായിക്കണം. സംഘടനകൾ ആ ആശയത്തിന്റെ സംസ്ഥാപനത്തിന് സഹായിക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു ആ നേതാക്കൾ. അദ്ദേഹത്തിൻറെ പേരിൽ അണിനിരന്നവർ അതിനു വേണ്ടി പ്രവർത്തിക്കാതെ മദ്രസ്സയും പള്ളിയും മഹല്ലുമെല്ലാം സംഘടനാവൽക്കരിക്കുന്നത് നമ്മൾ ശ്രദ്ധിക്കണം. ഇതാണ് മഹല്ലുകളിലെ പ്രശ്നങ്ങളുടെ മൂലകാരണം. രണ്ടു സമസ്തയും ഇതിൽ ഉത്തരവാദികളായി വരുന്നുണ്ട്.

ഇതിനെ സമുദായം സൂക്ഷിക്കണം, നമ്മുടെ മഹല്ലുകൾ ശിഥിലമാകരുത്, അതിനു സമ്മതിക്കരുത് എന്നുണർത്തിക്കൊണ്ട് ഉപസംഹരിക്കുന്നു. നമ്മുടെ ഈ ദീനിനെയും മഹല്ലുകളെയും നാഥൻ കാക്കുമാറാകട്ടെ..


വൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ.


Note: എഴുത്തിലുള്ള പിഴവുകൾക്ക്‌ എഴുതിയ ആൾ മാത്രമാണുത്തരവാദി

ابو زاهد

Tuesday, January 03, 2017

കഴിഞ്ഞ കാലം തന്നെയാണ് നല്ല കാലം..!

മാലപ്പടക്കത്തിന് തിരികൊളുത്തിയ പോലെയാണ് ദൈനം ദിനം പുതുപുതുമയാർന്ന സംവിധാനങ്ങളും കണ്ടുപിടുത്തങ്ങളും സൗകര്യങ്ങളും ഒന്നിൽ നിന്ന് അതിലേറെ മെച്ചമായ മറ്റൊന്നിലേക്ക് അത്യപാരമായ വേഗതയിൽ ചലിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യബുദ്ധി ലോകത്ത് വിപ്ലവങ്ങൾ തീർത്തു കൊണ്ടേയിരിക്കുന്ന വർത്തമാന കാലത്ത് സ്വാഭാവികമായും എല്ലാവരും ചിന്തിക്കുക കഴിഞ്ഞു പോയ കാലത്തേക്കാൾ എത്രയോ നല്ലതാണ് ഇന്നത്തെ ടെക്‌നോളജിയുടെ യുഗമെന്നു തന്നെയാണ്.


പണ്ട് പട്ടിണിയും പരിവട്ടവും നിറഞ്ഞു നിന്നിരുന്ന സമൂഹത്തിൽ പലയിടത്തും സമ്പത്ത് കുമിഞ്ഞു കൂടി ദാരിദ്ര്യമെന്നാൽ ഏറ്റവും വിലകുറഞ്ഞ കാറുണ്ടാവുക/വീടുണ്ടാവുക എന്നിടത്തെത്തിയിട്ടുണ്ട് പൊതുവിൽ ഞങ്ങളുടെ നാട്ടിലൊക്കെ. (അപവാദങ്ങൾ ഇല്ലെന്നല്ല). നന്മയാണ് വളർന്നു വന്നത് എന്നും കഴിഞ്ഞു പോയ കാലം ഇന്നത്തെ അപേക്ഷിച്ചു മോശമായിരുന്നു എന്നുമാണ് നാമെല്ലാം മനസ്സിലാക്കുകയും ചെയ്യുക. മാത്രമല്ല, വരാനിരിക്കുന്ന കാലം ഇതിലേറെ നല്ലതായി സംഭവിക്കുമെന്ന ശുഭാപ്തി വിശ്വാസം 'ശോഭനമായ ഭാവി' സ്വപ്നം കാണുന്ന നമ്മിലെല്ലാമുണ്ട്.

അമുസ്ലിമീങ്ങളെയും മതനിരാസ ചിന്തകരെയും ശാസ്ത്ര വിശ്വാസികളെയും മാറ്റിവെച്ച് യഥാർത്ഥത്തിൽ ഒരു സത്യവിശ്വാസി എന്ന നിലയിൽ ഭൗതികമായ നന്മ തിന്മകളെ വിട്ട് ആത്യന്തിക ലക്ഷ്യമായ പാരത്രീക ലോകത്തിനു വേണ്ടി പണിയെടുക്കാനുള്ള സമയമായി ജീവിതത്തെ മനസ്സിലാക്കി ചിന്തിക്കുകയാണെങ്കിൽ വർത്തമാന കാലവും ഭാവിയും ഒരിക്കലും ഭൂതകാലത്തേക്കാൾ നന്മയുടെ കാര്യത്തിൽ മുന്നിലല്ല എന്ന് മാത്രമല്ല, ഒരുപാട് കാതം പിന്നിലാണെന്ന് മനസ്സിലാക്കാൻ കഴിയുക തന്നെ ചെയ്യും.


ഓരോ ദിവസവും പുലരുന്നത് തന്നെ തലേ ദിവസമെന്ന തന്റെ ജീവിതത്തിലെ തിരിച്ചു വരാത്ത സാധ്യതയെ ഇല്ലായ്മ ചെയ്തു കൊണ്ടാണ്. ഇന്നലെയിൽ ഒരു നന്മയും ചെയ്ത തീർക്കാൻ ഇന്ന് കഴിയുകയില്ലല്ലോ. മനുഷ്യനെന്ന നിലയിൽ ഇന്നലെകളിൽ ആധുനികതയുടേതായി ഇന്നുള്ള പല പല സൗകര്യങ്ങളും അനുഭവിക്കാതെ പോയത് അല്ലാഹുവിങ്കൽ ഒരിക്കലും നഷ്ടമായി ഭവിക്കുന്നില്ല, മറിച്ച് എന്തൊക്കെ സൗകര്യങ്ങൾ നാം പുതുതായി അനുഭവിക്കുന്നുവോ അതിനനുസൃതമായി പ്രതിഫലത്തിന്റെ ലോകത്ത് കുറവ് വരുമെന്നത് തീർച്ചയാണ്.


വീട്ടുതൊടിയിലെ ഏറ്റവും താഴ്ഭാഗത്ത്, മണ്ണ് കിളച്ചു പടവുകൾ കെട്ടി ഭംഗിയാക്കാത്ത കിണറിൽ കവുങ്ങിന്റെ പാള കെട്ടിയുണ്ടാക്കിയ തോട്ടി കൊണ്ട് വെള്ളം കോരി നിര്ബന്ധവും സുന്നത്തുമായ കുളികളും വുളൂഉം നിർവ്വഹിച്ച കഷ്ടതയിൽ നിന്നും ഒന്ന് ഞെക്കിയാൽ, തിരിച്ചാൽ ആവശ്യത്തിലധികം വെള്ളം കൈവെള്ളയിലും ശരീരത്തിലും വന്നു വീഴുന്ന - ഒരുവേള മുഖം വെച്ച് കൊടുത്താൽ കഴുകിത്തരുന്ന രീതിയിൽ വരെ സൗകര്യമുള്ള കാലത്തേക്ക് നമ്മളെത്തി, ഇന്നലെയിലെ ആ അപരിഷ്‌കൃത ജീവിതമാണോ അതോ ഇന്നത്തെ സൗകര്യ പൂർണ്ണമായ ജീവിതമാണോ നല്ലത് അല്ലാഹുവിങ്കൽ?


ഇല്ലായ്മയുടെ വല്ലായ്മക്കാലത്ത് എല്ലുമുറിയെ പണിയെടുത്ത് ദൂരെ നിന്നും കല്ലുകളും മണ്ണുകളും ചുമന്നു കൊണ്ട് നമ്മുടെ പ്രപിതാക്കൾ ശ്രമദാനമായി നിർമ്മിച്ച വൃത്തിയും മനോഹാരിതയും ഇല്ലാത്ത പള്ളിയിലാണോ അതോ കോടികൾ കീശകളിൽ നിന്നും വാരി വലിച്ചിട്ട് കൂലി കൊടുത്ത് ഉണ്ടാക്കിയെടുത്ത മാർബിൾ സൗധങ്ങളായ പള്ളിയിലാണോ അല്ലാഹുവിങ്കൽ നന്മ കൂടുതൽ കാണുക? എവിടെയാണ് മനുഷ്യനിൽ ഖുശൂഅ് പകരുന്നത്?


ഞെക്കിയാൽ കിട്ടുന്ന കൈവെള്ളയിൽ ലോകത്ത് ഇൽമ് സംവിധാനിച്ചു ലഭ്യമാക്കുന്ന ഇക്കാലം മുൻകഴിഞ്ഞ കാലത്തേക്കാൾ നല്ലതായി നമ്മിൽ പലരും മനസ്സിലാക്കുന്നു എങ്കിലും സത്യം അവിടെയും മറിച്ചാണ് - ഇൽമ് എന്നത് തത്വത്തിൽ അക്ഷരങ്ങളിൽ തെളിയുന്നതിനേക്കാൾ ഉലമാഇന്റെ ഹൃദയത്തിൽ തെളിയുന്ന വെളിച്ചമാണ്. അക്ഷരങ്ങൾ കൊണ്ട് ഇൽമ് നിലനിൽക്കുമായിരുന്നു എങ്കിൽ ഇൽമിനെ ഉയർത്തുക 'ഉലമാഇനെ മരിപ്പിച്ചു കൊണ്ടായിരിക്കും' എന്ന് തിരുനബി പറയില്ലല്ലോ. അക്ഷരം കൊണ്ട് ഇൽമും വിശ്വാസവും നിലനിൽക്കുമായിരുന്നു എങ്കിൽ വിശുദ്ധ ഖുർആനിന്റെ 'റസ്മ്' മാത്രം നിലനിൽക്കുന്ന ഒരു കാലം വരുമെന്ന് അവിടുന്ന് സൂചിപ്പിക്കില്ലല്ലോ. കൈവെള്ളയിലെന്ന പോലെ ഇൽമിനെ അക്ഷരക്കൂട്ടുകൾ ജനകീയ വൽക്കരിക്കപ്പെട്ടത് നന്മയെക്കാൾ കൂടുതൽ ദുരന്തമാണ് നൽകുന്നത് - ഇൽമറിയാവുന്ന ഉലമാക്കളെ പിന്തുടരുന്നതിനു പകരം അപ്പുറവും ഇപ്പുറവും കാണാതെ മുന്നിലുള്ള അക്ഷരങ്ങളെ പിൻപറ്റി വിശ്വാസം പോലും ആളുകൾ ദുർബലപ്പെടുത്തുന്ന കാലമാണിത്. ഇന്നലെകൾ തന്നെയാണ് ഇന്നിനേക്കാൾ നല്ലത് - നാളെയെക്കാൾ ഇന്നാണ് നല്ലത്, തീർച്ച.


'ഇരുലോകത്തിലെയും എല്ലാ ഖൈറുകളും നശിപ്പിക്കുന്ന ശിർക്ക് നിങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്ന് ഞാൻ ഭയക്കുന്നേയില്ല - മറിച്ച് ദുനിയാവിനെ നിങ്ങളുടെ മേൽ വിശാലമാക്കപ്പെടുന്നതിനെയാണ് നിങ്ങളുടെ മേൽ ഞാൻ ഭയപ്പെടുന്നത്' എന്ന തിരുനബിതങ്ങളുടെ(സ്വ) വിശുദ്ധ വാക്യം ഇല്ലായ്മയുടെ വല്ലായ്മക്കാലം സൗകര്യപൂർണ്ണമായ ദുനിയവിയ്യായ ജീവിതത്തേക്കാൾ എത്രയോ ഉത്തമമാണെന്ന് തെളിച്ചു പറയുന്നുണ്ടല്ലോ.


പ്രകൃതിപരമായി അല്ലാഹു സംവിധാനിക്കുന്ന അനുഗ്രഹങ്ങളെ തൊട്ട് നമുക്ക് മാറിനിൽക്കാൻ കഴിയില്ല എങ്കിലും എന്തെന്ത് അനുഗ്രഹം അധികമായി ലഭിക്കുമ്പോഴും അതിനനുസരിച്ചു നന്ദി ചെയ്യാനുള്ള ബാധ്യതയും അവനിൽ കൂടുന്നില്ലേ, അങ്ങനെ ആലോചിക്കുമ്പോഴും ഇന്നലെകളിലെ കുറഞ്ഞ സൗകര്യങ്ങൾ ഇന്നുകളിലെ സമ്പത്തിന്റെ വിശാലതയെക്കാൾ മുസ്ലിമിന് നല്ലതായിരുന്നു എന്ന് വ്യക്തമാകും.


ഇല്ലായ്മയുടെയും പട്ടിണിയുടെയും ദിനങ്ങളിലും നമ്മുടെ പിതാക്കളും മാതാക്കളും അല്ലാഹുവിനെ മറക്കാതെ ജീവിച്ചു - സൗകര്യങ്ങൾ നമ്മെ അതിന്റെ ദാതാവായ സുബ്ഹാനിലേക്ക് ചേർക്കുകയല്ല, അകറ്റുകയാണ് ചെയ്തതെന്ന് അനിഷേധ്യമായ സത്യമല്ലേ. ബസ്സിന്റെ ബോർഡ് എഴുതിയത് വായിക്കാൻ പോലും കഴിയാതെ ജീവിച്ചു കഴിഞ്ഞു പോയ നമ്മുടെ ഉമ്മാമമാർക്ക് ദൈവഭയവും തഖ്'വായും ജീവിത ലക്ഷ്യത്തെ കുറിച്ചുള്ള ബോധവും എത്ര ഉന്നതിയിലായിരുന്നു!


തിരുനബി(സ്വ) തങ്ങൾ ഇത് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്, അവിടുന്ന് പറഞ്ഞു:

ما من عام إلا ينقص الخير فيه ويزيد الشر


ആശയം: "ഓരോ വർഷവും അതിനു മുമ്പുള്ളതിനേക്കാൾ ഖൈർ ചുരുങ്ങുകയും തിന്മ വർദ്ധിക്കുകയും ചെയ്തല്ലാതെ വന്നുചേരുകയില്ല"


ഹജ്‌ജാജിന്റെ ഭരണത്തെ പറ്റി പരാതി പറഞ്ഞപ്പോൾ അവരോട് അനസ് ഇബ്നു മാലിക്(റ) പറഞ്ഞത്:


‏اصبروا فإنه لا يأتي زمان إلا والذي بعده شر منه حتى تلقوا ربكم - سمعته من نبيكم صلى الله عليه وسلم


ആശയം: "നിങ്ങൾ ക്ഷമ കൈക്കൊള്ളുക - അല്ലാഹുവിലേക്ക് ചേരുന്ന കാലം വരെ ഒരിക്കലും തുടർന്ന് വരുന്ന കാലം മുമ്പ് കഴിഞ്ഞു പോയതിനേക്കാളും നിലവിലുള്ളതിനേക്കാളും മോശമായല്ലാതെ സംഭവിക്കുകയില്ല - ഇത് ഞാൻ തിരുനബി തങ്ങളിൽ നിന്നും കേട്ടതാണ്".


അനവധി ഉദ്ധരണികൾ ഇങ്ങനെ വന്നിട്ടുണ്ട്, ലോകക്രമത്തെ കുറിച്ചാകട്ടെ ഇസ്‌ലാമിനെ കുറിച്ചാകട്ടെ, അറിവിനെ കുറിച്ചും സകലമാന നന്മകളെ കുറിച്ചും ആകട്ടെ നമ്മുടെ കാഴ്ച്ചപ്പാടുകളിൽ നന്മകൾ വർദ്ധിച്ചതായി തോന്നാൻ സാധ്യത കാണാമെങ്കിലും സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പിറന്നു വീഴുന്ന ഓരോ പുതിയ ദിവസവും തലേ ദിവസത്തെ അപേക്ഷിച്ചു ഖൈർ ചുരുങ്ങിയതും തിന്മ വർദ്ധിച്ചതുമായി തന്നെയേ കണ്ടെത്താനാകൂ. ഏറ്റവും ചുരുക്കം, എല്ലാ ഖൈറുകളുടെയും കാരണക്കാരനായ തിരുനബി(സ്വ) തങ്ങളുടെ പുണ്യ ജീവിതത്തിൽ നിന്നും ഒരു ദിവസം കൂടി നമ്മൾ ദൂരെയായല്ലോ.........


ഭൂതകാലം തന്നെയാണ് വർത്തമാന കാലത്തേക്കാൾ നല്ലത് - നാമറിയാതെ തന്നെ അല്ലാഹുവിന്റെ സംവിധാനത്തിൽ അവൻ ഖൈറായി നിശ്ചയിച്ചത് ചുരുങ്ങുകയും തിന്മയായി കണക്കു കൂടിയവ കൂടുകയും ചെയ്തിട്ടുണ്ട്. എത്രയെത്ര സൗകര്യങ്ങളും സംവിധാനങ്ങളും കൂടി വരുന്നോ അത്രയും ആത്മീയതയിൽ നിന്നും, മതം നന്മ എന്ന് നിഷ്കര്ഷിക്കുന്നതിൽ നിന്നും മനുഷ്യൻ ദൂരെയാകുകയാണ്.


وعسى أن تكرهوا شيئا وهو خير لكم وعسى أن تحبوا شيئا وهو شر لكم


മനുഷ്യൻ നന്മയെന്നും വളർച്ചയെന്നുമൊക്കെ ചിന്തിച്ചുകൂട്ടി ഇഷ്ടപ്പെടുന്നത് അവനു തിന്മയായിരിക്കും അല്ലാഹുവിങ്കൽ, അതെ പോലെ അവൻ തിന്മയും നഷ്ടവും മുരടിപ്പും വികസ്വരതയും മറ്റും മറ്റുമൊക്കെയായി കണ്ട് വെറുക്കുന്നവയിൽ അല്ലാഹു ഖൈർ സംവിധാനിച്ചിട്ടും ഉണ്ടാകും - അവൻ മാത്രമാണല്ലോ അറിവുടയവൻ .............

ഉമ്മയും ഉപ്പയുമില്ലാതെ നമ്മളുണ്ടോ..?

അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) തങ്ങളുടെ ഹൃദയസ്പർശിയായ ഒരു യാത്രയുടെ ചരിത്രം രിയാളു സ്വാലിഹീനിൽ വിവരിക്കുന്നുണ്ട്. അവിടുന്ന് മക്കയിലേക്ക് സഞ്ചരിക്കുന്ന സമയത്ത് തന്റെ ഒട്ടകപ്പുറത്ത് യാത്ര ചെയ്ത് ക്ഷീണിക്കുമ്പോൾ സഞ്ചരിക്കാനായി ഒരു കഴുതയെ കൂടി കരുതിയിരുന്നു. വഴിയിൽ ഒരുനാൾ അദ്ദേഹം തന്റെ കഴുതപ്പുറത്ത് സഞ്ചരിക്കുന്ന സമയത്ത് ഒരു ഗ്രാമീണനായ അറബിയെ കണ്ടുമുട്ടിയപ്പോൾ വാഹനം നിർത്തി.


സലാം പറഞ്ഞ് അടുത്തേക്ക് ചെന്ന് "നിങ്ങൾ ഇന്നാലിന്ന ആളല്ലേ" എന്ന് ചോദിച്ചു. അദ്ദേഹം "അതെ" എന്ന് മറുപടി പറഞ്ഞപ്പോൾ സ്വഹാബി വര്യർ സ്നേഹപൂർവ്വം തന്റെ തലേക്കെട്ട് അഴിച്ച് ഗ്രാമീണനായ ആ മനുഷ്യന് നൽകുകയും യാത്രക്കായി തന്റെ കഴുതപ്പുറത്ത് കയറിക്കോളാൻ ആവശ്യപ്പെടുകയും ചെയ്തു.


ഇത് കണ്ടപ്പോൾ കൂടെയുണ്ടായിരുന്നവരിലൊരാൾ ഇബ്നു ഉമർ(റ) തങ്ങളോട്: "അദ്ദേഹത്തിന് എന്തെങ്കിലുമൊക്കെ നൽകിയിരുന്നു എങ്കിൽ തന്നെ സന്തോഷിപ്പിക്കാമായിരുന്നു" എന്ന് നൽകിയത് അൽപ്പം കൂടിപ്പോയി, ഇനി മാറി സഞ്ചരിക്കാൻ വാഹനമില്ലല്ലോ എന്ന രീതിയിൽ പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞുവത്രേ:


"ആ മനുഷ്യന്റെ വാപ്പ എന്റെ വാപ്പയുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്നേഹിതരിൽ ഒരാളായിരുന്നു - തിരുനബി(സ്വ) തങ്ങളിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്: ഒരു വ്യക്തി തന്റെ പിതാവിന്റെ സ്നേഹിതന്മാരുമായി നല്ലനിലയിൽ പെരുമാറുന്നതാണ് മരണശേഷം തന്റെ പിതാവിനോട് ചെയ്യുന്ന ഗുണത്തില്‍ ഏറ്റവും പുണ്യകരമായത്".




മാതാപിതാക്കൾ സ്നേഹിച്ചതുമായി ബന്ധപ്പെട്ടതിനെ സ്നേഹിക്കുന്നത് പോലും അവരെ സ്നേഹിക്കുന്നതിന്റെ ഫലത്തിൽ വരുമെങ്കിൽ, അവരുറങ്ങുന്ന ഖബറിങ്കൽ അവരുടെ ഓർമ്മകളുമായി അവർക്കായി ചെയ്യാവുന്ന മനസ്സറിഞ്ഞ പ്രാർത്ഥനകളുമായി അൽപ്പ നേരം ഇരിക്കാൻ പോലും നമുക്ക് കഴിയുന്നില്ല എങ്കിൽ നാമെപ്പോഴാണ് അവരെ സ്നേഹിച്ചിരുന്നത്???.


ആറു വയസ്സുള്ള പൈതലായ കാലത്ത് വിട്ടു പിരിഞ്ഞു പോയ പ്രിയപ്പെട്ട ഉമ്മയുടെ തിരു കബറിങ്കൽ അബവാഇൽ ആദരവായി നബിതങ്ങൾ(സ്വ) അൻപതിൽ പരം വർഷങ്ങൾക്ക് ശേഷം ചെന്ന് അവിടെ ഇരുന്ന സമയം ചരിത്രത്തിൽ കാണാം. അവിടുത്തെ തിരുശരീരം ഇളകിക്കൊണ്ട് വിതുമ്പി വിതുമ്പി കണ്ണീരൊലിപ്പിച്ച് കരഞ്ഞപ്പോൾ സമാധാനിപ്പിക്കാൻ ഉമർ(റ പോയി ചേർത്തു പിടിച്ചുവത്രെ!!!.


വെറും 6 വർഷം, അതിൽ തന്നെ കുറച്ചു വർഷങ്ങൾ മാത്രം അവിടുന്ന് കൂടെ ജീവിച്ച പ്രിയപ്പെട്ട ഉമ്മാന്റെ ഓർമ്മകൾ അരനൂറ്റാണ്ടിന്റെ അപ്പുറവും അവിടുത്തെ കരയിച്ചു കൊണ്ട് ആ ഓർമ്മകൾ നിലനിന്നു എങ്കിൽ എത്ര മാത്രം അവിടുന്ന് അവിടുത്തെ മാതാവിനെ സ്നേഹിച്ചു കാണും, ജീവിതത്തിൽ ഉടനീളം ഓർത്തു കാണും??!!


നമ്മെപ്പോലെ അവരും എന്നും നാം ജനിക്കുന്നതിന്റെ മുമ്പും അവരുടെ മരണം വരെയും 'സ്വാലിഹായ മക്കളാക്കി തരണേയെന്ന്' ദുആ ചെയ്തിട്ടുണ്ടാകുമെന്നത് തീർച്ചയാണ്. എന്നെന്നും ഉപകരിക്കുന്ന (നാഫിആയ) കർമ്മങ്ങൾ വല്ലതും ബാക്കിയാക്കണം എന്നവർ മോഹിച്ചിട്ടുണ്ടാകുമെന്നതും തീർച്ചയാണ്. പിരിഞ്ഞു പോയ ശേഷം മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളാണ് സ്വാലിഹീങ്ങളായ മക്കൾ എന്നതിന്റെ പര്യായമെന്നും മുസ്ലിമായ മനുഷ്യൻ ഭൂമി ലോകത്ത് ബാക്കിയാക്കി പോകുന്ന എന്നെന്നും ഉപകരിക്കുന്ന കർമ്മങ്ങളിൽ ഒന്ന് ആ മക്കളുടെ പ്രാർത്ഥനകളാണ് എന്നും ഒരേ വാക്കിൽ തിരുനബി(സ്വ) പഠിപ്പിക്കുന്നതിൽ വ്യക്തമാണ്. അവരുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകുന്നത് നാമവർക്ക് വേണ്ടി ചെയ്യുന്ന കർമ്മങ്ങളിലൂടെയാണ്.


ആവശ്യങ്ങൾക്ക് വേണ്ടി നമ്മളെ കൂട്ടാതെ പുറത്തേക്ക് പോയ ഉമ്മ തിരിച്ചു വന്നാൽ കിടന്ന പായയിലും നിരങ്ങുന്ന നിലത്തും വെച്ച് നാം അനുഭവിച്ച ആ സന്തോഷം മനസ്സിലാക്കാൻ നമ്മുടെ മക്കൾ അവരുടെ ഉമ്മയോട് കാണിക്കുന്നത് കണ്ടാൽ മതിയാകുമല്ലോ. ജീവിത പ്രാരാബ്ധങ്ങളുമായി ജോലിക്ക് പോയി കയ്യിലൊരു മിഠായിയുമായി കയറി വരുന്ന വാപ്പാന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടപ്പോ മനസ്സറിഞ്ഞു സന്തോഷിച്ചു ഓടിപ്പോയി മുത്തം കൊടുത്തിരുന്ന നമ്മുടെ ചെറുപ്പം മറക്കാറായോ?.


ചോര നീരാക്കി, ആയുസ്സിനെ ഹോമിച്ച്, സ്വന്തത്തെ മറന്നു ആർക്കു വേണ്ടി തങ്ങൾ ജീവിച്ചുവോ ആ മക്കൾ പള്ളിക്കാടിന്റെ ഓരത്ത് കൂടെ വാഹനങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും ജീവിതത്തിന്റെ തിരക്കുകളിലായി സഞ്ചരിച്ചു കൊണ്ടേയിരിക്കുമ്പോൾ മണ്ണിനടിയിൽ ഒരു സലാമിനായി, പൊന്നു മകന്റെയൊരു വരവിനായി ആശയോടെ കാത്തിരിക്കുന്ന രണ്ടു ആത്മാക്കളെ മറന്നാൽ നാം നമ്മെയാണല്ലോ മറക്കുന്നത്.


നാമില്ലായിരുന്നു എങ്കിലും അവർ ഉണ്ടായിരുന്നു, എന്നാൽ അവർ ഇല്ലായിരുന്നു എങ്കിൽ നാമില്ലായിരുന്നു, അവരില്ലാത്ത ഒരു ഉണ്മ അല്ലാഹു നമുക്ക് നൽകിയിട്ടേയില്ല എന്നോർക്കുമ്പോൾ അവരെ മറക്കുന്നത് സത്യത്തിൽ സ്വന്തത്തെ മറക്കലാണ്. മാതാവും പിതാവും നമ്മിൽ നിന്ന് നീങ്ങിയിട്ടേയുള്ളൂ, നമ്മെ കൊണ്ട് അവർക്കുള്ള ആവശ്യങ്ങൾ, നമ്മുടെ സ്നേഹം, പരിഗണന ഒന്നുമൊന്നും അവസാനിച്ചിട്ടേയില്ല.........

തിരുനബി (ﷺ) - ഒരു ഹ്രസ്വ ചരിത്രം

വരണ്ടുണങ്ങിയ നിബിഡമായ മരുഭൂമിയുടെ മാറിടത്തിലേക്ക്‌ മുലകുടി മാറാത്ത കുഞ്ഞു പൈതലിനെയും മാതാവായ ഹാജറിനെയും വിട്ടു കൊണ്ട്‌ അല്ലാഹുവിന്റെ കൽപ്പനപ്രകാരം ഇബ്രാഹീം നബി(അ) അവരെ അല്ലാഹുവിങ്കൽ ഏൽപ്പിച്ച്‌ തിരിഞ്ഞു നോക്കാതെ നടക്കാൻ തുടങ്ങിയപ്പോ 'ഈ മരുഭൂവിൽ ഞങ്ങളെയും തനിച്ചാക്കി നിങ്ങൾ പോകുകയാണോ?' എന്ന് ഹാജർ ബീവി(റ) ചോദിച്ചു. മറുപടിയില്ല. മൂന്നുവട്ടം ചോദിച്ചിട്ടും ഉത്തരമില്ലാതെ വന്നപ്പോൾ 'ഇങ്ങനെ ചെയ്യാൻ അല്ലാഹുവിങ്കൽ നിന്നുള്ള കൽപ്പനയുണ്ടോ?' എന്നായി മഹതിയുടെ ചോദ്യം. "അതേ" എന്ന മറുപടിയിൽ ബീവി തൃപ്തയായി. ദൈവസന്നിധിയിലെ തീരുമാനമാണെങ്കിൽ അവൻ തന്നെ ജീവിക്കാനുള്ള സംവിധാനവും ഒരുക്കിക്കൊള്ളുമെന്ന മഹത്തായ തവക്കുലിന്റെ ബോധം ഹാജർ ബീവി(റ)ക്ക്‌ മനസ്സിലുറച്ചിരുന്നു.


മാറിടം വറ്റി - കരുതിയ കുടിവെള്ളവും ഭക്ഷണവും തീർന്നു. കണ്ണെത്താദൂരത്തോളം പരന്നു നിൽക്കുന്ന വിശാലമായ മരുഭൂമിയിൽ രണ്ട്‌ മനുഷ്യജീവികൾ ആരോരുമില്ലാതെ, ഒരുവിധ കരുതലുമില്ലാതെ ഒറ്റപ്പെട്ടിരിക്കുന്നു. ഇസ്മായീലെന്ന കുഞ്ഞുമോൻ കരഞ്ഞു തുടങ്ങി. മനം പിളർക്കുന്ന വേദനയോടെ ഓരോ വട്ടവും സഫയുടെയും മർവ്വയിടെയും മുകളിലേക്ക്‌ ഓടിക്കയറി ചക്രവാളത്തിലേക്ക്‌ കണ്ണോടിച്ചു നോക്കി ബീവി സഹായം തേടി..


നാഥന്റെ സഹായമെത്തി, കരഞ്ഞു കാലിട്ടടിക്കുന്ന ഇസ്മായീലിന്റെ കുഞ്ഞുപാദങ്ങൾക്കടിയിൽ ഉറവ പൊട്ടി 'സംസം' വെള്ളം കുതിച്ചു ചാടി. ഹാജർ ബീവി(റ) തടയണ കെട്ടി സംരക്ഷിച്ചില്ലായിരുന്നെങ്കിൽമക്കയിൽ ഒരു നദിയായി അതൊഴുകുമായിരുന്നു എന്ന് തിരുനബി തങ്ങളുടെ തിരുവാക്യം സാക്ഷി.





ഹിജാസിൽ കുടിയേറിയ ജർഹൂം ഗോത്രക്കാർ ജലത്തിന്റെ സാധ്യത അന്തരീക്ഷത്തിൽ തെളിഞ്ഞത്‌ കണ്ട്‌ സംസം കിണറിങ്കൽ അന്വേഷിച്ചെത്തി. "വെള്ളം ഉപയോഗിക്കാം, പക്ഷേ അതിന്റെ അവകാശം തരില്ല" എന്ന് ഹാജർ ബീവി(റ) അവരോട്‌ ഉണർത്തി. കുഞ്ഞു ഇസ്മായീൽ അവരിലൂടെ അറബി ഭാഷ പഠിച്ചു. പിതാവിന്റെ ഭാഷയായ അരാമെക്കിൽ നിന്നും അറബിയിലേക്ക്‌ - അല്ലാഹുവിന്റെ കൃത്യമായ സംവിധാനം. തിരുനബിയുടെ കുടുംബ വഴി അവിടെ രൂപപ്പെടുകയായിരുന്നു. ഇസ്മായീൽ സന്തതികളിൽ കിനാനയിലൂടെ, അവരിൽ നിന്നും ഖുറൈശിലൂടെ, അവരിൽ നിന്ന് ബനൂഹാഷിമിലൂടെ പുണ്യറസൂൽ(ﷺ) നിയോഗിക്കപ്പെടുകയായിരുന്നു - കുലീനമായ പാരമ്പര്യം!.


അന്നൊരു റജബ്‌ മാസത്തിലെ വെള്ളിയാഴ്ച്ച തിരുനബി(ﷺ)യുടെ ജീവന്റെയാധാരമായ പവിത്രബീജം അബ്ദുല്ല(റ) വിലൂടെ ആമിനബീവി(റ)യുടെ പവിത്രമായ ഉദരത്തിലെത്തി. സ്വർഗ്ഗത്തിന്റെ മാലാഖയോട്‌ അല്ലാഹുവിന്റെ കൽപ്പന വന്നു: "ഫിർദ്ദൗസിന്റെ വാതിലുകൾ തുറന്നിടുക". ആകാശ ഭൂമികളിൽ മുഴുക്കെ സന്തോഷത്തിന്റെ വിളംബരം നടന്നു. ആമിനയുടെ ഗർഭപാത്രത്തിൽ അമൂല്യമായ നിക്ഷേപം സ്ഥാപിതമായിരിക്കുന്നു.


ദിവസങ്ങൾ കഴിയുന്തോറും അത്ഭുതങ്ങൾ നടക്കുന്നു. ഗർഭാവസ്ഥയിലെ ബുദ്ധിമുട്ടുകളൊന്നുമില്ല ബീവിക്ക്‌. പിൽക്കാലത്തീ കാര്യം ആമിനബീവി(റ) തന്നെ ഹലീമബീവി(റ)യോട്‌ പറയുന്നുണ്ട്‌. ഇതിനിടയിൽ ശാമിലേക്ക്‌ പോയി വരുന്നവഴിക്ക്‌ പിതാവ്‌ അബ്ദുല്ല(റ) വഫാത്തായി. മഹതി(റ) ഓരോ മാസവും അമ്പിയാക്കളെ സ്വപ്നം കാണുന്നുണ്ട്‌. ആലമുൽ മലക്കൂത്തിലെ വിശുദ്ധാത്മാക്കൾ സ്വപ്നത്തിൽ സന്ദർശ്ശിക്കുന്നു.


അങ്ങനെയങ്ങനെ സംഭവ ബഹുലമായ ഗർഭാവസ്ഥ കഴിഞ്ഞ്‌ ആനക്കലഹ വർഷം ഏ.ഡി 570 ഇൽ റബീഉൽഅവ്വൽ 12 തിങ്കളാഴ്ച പിറന്നു വീണു. അവിടുത്തെ ജീവിതത്തിൽ തിങ്കളാഴ്ച്ച പ്രത്യേകമായ ദിവസമാണ്‌. അനവധി പ്രസിദ്ധ സംഭവങ്ങൾ നടക്കുന്നത്‌ തിങ്കളാഴ്ച്ചയാണ്‌. തിരുജനനം, ഹജറുൽ അസ്‌വദ്‌ സ്ഥാപിച്ചത്‌, പ്രവാചകത്വം, ഹിജ്ര പോയത്‌, മദീനയിൽ എത്തിയത്‌, തിരു വഫാത്ത്‌..


മാർക്കം ചെയ്ത നിലക്ക്, ചൂണ്ടു വിരൽ ആകാശത്തിലേക്കുയർത്തിയാണു അവിടുന്ന് ജനിച്ചത്‌ എന്ന് ചില ചരിത്രങ്ങൾ ഉദ്ധരിക്കപ്പെടുന്നു. ജനനസമയത്തുണ്ടായ അത്യുത്ഭുതകരമായ സംഭവങ്ങൾ ഒട്ടനവധിയാണ്. ശാം മുഴുക്കെ തെളിഞ്ഞു കാണുന്നൊരു അത്ഭുതപ്രകാശം മാതാവ് ആമിനാബീവി(റ) കണ്ടു. ആയിരത്തിൽ പരം വർഷമായി പേർഷ്യക്കാർ ആരാധിച്ചിരുന്ന അഗ്നികുണ്ഡം അണഞ്ഞു പോയി. സാവാ തടാകം വറ്റി വരണ്ടു, കുഫ്ഫാറുകളുടെ വിഗ്രഹാദൈവങ്ങൾ തലകുത്തി വീണു..അങ്ങനെ ഒരുപാട്.


ആനക്കലഹ സംഭവം തിരുനബിക്കും(ﷺ) അവിടുന്ന് പിറക്കാനുള്ള ജനതക്കുമുള്ള സമ്മാനവും ആദരവുമാണെന്ന് ഇബ്നുൽ ഖയ്യിം സാദുൽമആദിൽ വ്യക്തമാക്കുന്നു. അബ്രഹത്തും കൂട്ടരും വേദക്കാരായ ക്രൈസ്തവരായിരിക്കെ അവരേക്കാൾ എത്രയോ മോശക്കാരായ വിഗ്രഹാരാധനയുടെ കൂത്തരങ്ങിന്റെ സമൂഹമായ മക്കാമുശ്രിക്കുകളെ മനുഷ്യന്റെ കൈ കടത്തൽ യാതൊന്നുമില്ലാത്ത അത്യപൂർവ്വമായ സഹായം കൊണ്ട്‌ രക്ഷിച്ചത്‌ അടുത്ത്‌ ജനിക്കാനിരിക്കുന്ന നബിക്കും(ﷺ) പവിത്ര ഭവനത്തിനുമുള്ള ആദരമാണെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്‌.


തിരുജന്മത്തിൽ സന്തോഷിച്ച്‌ അബൂലഹബ്‌ സുവൈബ എന്ന അടിമയെ മോചിപ്പിച്ചു. ആ ഒരു സന്തോഷപ്രകടനത്തിന്റെ കാരണത്താൽ തന്നെ അബൂലഹബിന് നരകത്തിൽ എല്ലാ തിങ്കളാഴ്ച ദിവസവും ശിക്ഷയിൽ അൽപ്പം ഇളവുണ്ടെന്ന് പ്രബലമായ പല ഉദ്ധരണികളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.- അതേ സുവൈബ തിരുനബി(ﷺ)ക്ക്‌ മുലകൊടുത്തു. ഖദീജ ബീവിയെ(റ) നിക്കാഹ്‌ ചെയ്ത ശേഷവും സുവൈബയെ അവിടുന്ന് ആദരിക്കുമായിരുന്നു. മഹതിക്കായി സമ്മാനങ്ങൾ അയക്കുമായിരുന്നു.


അങ്ങനെയിരിക്കെയാണ്‌ ഹലീമ ബീവി(റ) യുടെ വരവ്‌ - ബനീസഅദ്‌ ഗോത്രക്കാർ വന്ന് ഖുറൈശികളുടെ മക്കളെ മുലയൂട്ടാൻ കൊണ്ട്‌ പോകുന്ന സംസ്കാരപ്രകാരം നാലു വർഷം അവിടുന്ന് ഹലീമ ബീവി(റ) ക്കൊപ്പം ജീവിച്ചു. അവിടുന്ന്(ﷺ) ചേർന്നതോടെ ആ കുടുംബത്തിൽ എല്ലാത്തിലും നിറഞ്ഞ ബറകത്ത്‌. അവരുടെ വരണ്ടുണങ്ങിയ കൃഷിയിടങ്ങൾ പച്ച പിടിച്ചു. പാലില്ലാത്ത ആടുകളുടെയും ഒട്ടകങ്ങളുടെയും അകിടുകൾ നിറഞ്ഞുനിന്നു.


രണ്ടു വർഷത്തെ പതിവ് മുലയൂട്ടലിനു ശേഷവും ബറക്കത്താക്കപ്പെട്ട കുഞ്ഞുമോനെ പിരിയാൻ പോറ്റുമ്മ ഹലീമ(റ)ക്കും കുടുംബത്തിനും തോന്നിയില്ല. മക്കത്ത് വന്ന് ആമിന ബീവി(റ)യോട് കുട്ടിയുടെ ആരോഗ്യസംരക്ഷണത്തെ കുറിച്ചും മക്കത്ത് പടർന്നു പിടിക്കുന്ന പകർച്ച വ്യാധികൾ കുട്ടിക്ക് വരാതിരിക്കാൻ വേണ്ടിയൊന്നുമൊക്കെ പറഞ്ഞു വീണ്ടും പൈതലായ മുഹമ്മദിനെ(ﷺ) തങ്ങളുടെ കൂടെ തന്നെ കൂട്ടിക്കൊണ്ടു പോയി വളർത്തി. നാലാം വയസ്സിലെ പ്രസിദ്ധമായ ഹൃദയ ശസ്ത്രക്രിയയിൽ പേടിച്ച്‌ പോയ ഹലീമബീവി മകനെ ആമിനാബീവിയിലേക്ക്‌ തിരിച്ചേൽപ്പിച്ചു. നാലു വട്ടം അവിടുത്തേക്ക്‌ ഹൃദയ ശസ്ത്രക്രിയ നടന്നതായി ഉദ്ധരിക്കപ്പെടുന്നുണ്ട്‌ - നാലാം വയസ്സിൽ, പത്താം വയസ്സിൽ, നുബുവ്വത്ത്‌ നൽകാൻ വന്ന സമയത്ത്‌, ഇസ്രാഅ് മിഅ്റാജിന്റെ സമയത്ത്‌.




ആറാം വയസ്സിൽ യസ്‌രിബിലേക്ക്‌ ഉമ്മയോടൊപ്പമൊരു യാത്രപോയി. ഉമ്മു അയ്മൻ എന്ന അടിമ സ്ത്രീയും ഒപ്പമുണ്ടായിരുന്നു. പിൽക്കാലത്ത്‌ അവിടുന്ന് ഇവരെ മോചിപ്പിച്ച്‌ സൈദ്‌ ഇബ്നു ഹാരിസ(റ)വിനു നിക്കാഹ്‌ ചെയ്തു കൊടുത്തു. ഒരു മാസത്തോളം അവിടെ ഉന്മാന്റെ കുടുംബക്കാർക്കൊപ്പം നിന്നു. ബനീ അദിയ്യ്‌ ഗോത്രക്കാരുടെ കുളത്തിൽ അവിടുന്ന് നീന്തൽ പഠിച്ചത്‌ ഇക്കാലത്താണ്‌. തിരിച്ചു വരുമ്പോൾ അബവാഇൽ വെച്ച്‌ പ്രിയപ്പെട്ട ഉമ്മ ആമിനബീവി(റ) വഫാത്തായി. വർഷങ്ങളേറെ കഴിഞ്ഞോരുനാൾ സ്വഹാബത്തിനൊപ്പം ആ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ പുണ്യ റസൂൽ(ﷺ) അബവാഇൽ എത്തിയ സമയത്ത് അവിടുത്തെ പ്രിയമാതാവ്(റ)യുടെ തിരുഖബറിങ്കൽ വന്നു നിന്ന് ശരീരം ഇളകിക്കൊണ്ട് തേങ്ങി തേങ്ങി കരഞ്ഞത് ചരിത്രത്തിലെ ഏറ്റവും കരളലിയിക്കുന്ന സ്നേഹനിമിഷങ്ങളാണ്. അൻപതിൽ പരം വർഷം മുമ്പ് പിരിഞ്ഞു പോയ ഉമ്മയുടെ ഖബർ അവിടുത്തെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടായിരുന്നു. ആ പ്രിയമാതാവിന്റെ ഓർമ്മകൾ അവിടുത്തെയുള്ളിൽ നിറഞ്ഞു നിന്നിരുന്നു.


ഉമ്മു അയ്മനൊപ്പം തിരിച്ചെത്തിയ തികച്ചും അനാഥനായ മോനെ പിതാമഹൻ അബ്ദുൽ മുത്വലിബ്‌ വളർത്തി. സംഭവബഹുലമായ രണ്ടു വർഷക്കാലത്തെ ജീവിതമായിരുന്നു പിതാമഹന്റെ കീഴിലേത്. തിരുനബിയിലെ(ﷺ) അത്യുൽകൃഷ്ടമായ ഭാവി അബ്ദുൽമുത്വലിബ് ദീർഘവീക്ഷണം ചെയ്തിരുന്നു. വരൾച്ചയുടെ ദൈന്യമായ സമയത്ത് അവിടുത്തെ(ﷺ) മുഖം ആകാശത്തിലേക്ക് കാണിച്ചപ്പോൾ ഇല്ലായ്മയിൽ നിന്നും എങ്ങുനിന്നോ മേഘങ്ങൾ ഉരുണ്ടുകൂടി ദിവസങ്ങളോളം നിർത്താതെ മഴപെയ്ത അത്ഭുത സംഭവങ്ങൾക്കൊക്കെ മക്കക്കാരെ സാക്ഷിനിർത്തുകയായിരുന്നു അബ്ദുൽമുത്വലിബ്. എട്ടാം വയസ്സിൽ അദ്ദേഹവും വഫാത്തായി.


ശേഷം തന്റെ പിതാവിന്റെ ഉമ്മയും ഉപ്പയുമൊത്ത സഹോദരനായ അബൂ ത്വാലിബ്‌ ഏറ്റെടുത്തു. വളരെ സ്നേഹപൂർവ്വം വളർത്തി. ദാരിദ്ര്യം നിറഞ്ഞ അബൂത്വാലിബിന്റെ വീട്ടിൽ മുഹമ്മദെന്ന(ﷺ) അത്ഭുതബാലൻ വന്നതോടെ നിറഞ്ഞ ബറക്കത് കളിയാടാൻ തുടങ്ങി. എന്തിനും അദ്ദേഹത്തിന് മുഹമ്മദ്(ﷺ) വേണം. ആർക്കും ഭക്ഷണം മതിയാകാതിരുന്നതിൽ നിന്നും ആ കുട്ടി(ﷺ) വന്നതോടെ എല്ലാവരും തിന്നാലും ഭക്ഷണം ബാക്കി വന്നു തുടങ്ങി. കുറഞ്ഞ പാൽ ആദ്യം മുഹമ്മദിനെ(ﷺ) കൊണ്ട് അബൂത്വാലിബ് കുടിപ്പിക്കുകയും ശേഷം വീട്ടിലുള്ള മുഴുവൻ പേരും കുടിച്ചാലും എല്ലാവർക്കും മതിയാവോളം കുടിക്കാൻ ലഭ്യമാകുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിനൊപ്പം പന്ത്രണ്ടാം വയസ്സിൽ ശാമിലേക്ക്‌ ആദ്യമായി യാത്രപോയി. അവിടെവെച്ച്‌ പ്രശസ്തമായ ബഹീറയെന്ന പുരോഹിതനുമായുള്ള കാഴ്ച്ചയും സംഭവങ്ങളും നടന്നു. പിന്നീട്‌ ഖദീജ ബീവി(റ)യുടെ കച്ചവട സംഘത്തിലായി വീണ്ടും ശാമിൽ പോയിട്ടുണ്ട്‌. മക്കത്തെ കുഫ്ഫാറുകളുടെ അതികഠിനമായ പീഡനങ്ങളുടെ കാലത്തും അവിടുത്തേക്ക്(ﷺ) താങ്ങും തണലുമായി നിന്നത് പ്രിയപ്പെട്ട പിതൃവ്യൻ തന്നെയായിരുന്നു.

ഖദീജ ബീവി(റ)യുമായുള്ള വിവാഹമാണു പിന്നെ നടന്നത്‌. മഹത്തായ, സ്നേഹപൂർണ്ണമായ മാതൃകാ ദാമ്പത്യ ജീവിതം. 25 വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനിടെ മറ്റൊരു ഭാര്യയെയും സ്വീകരിച്ചില്ല. നാൽപ്പതാമത്തെ വയസ്സിൽ ഹിറാഗുഹയിൽ ഏകാന്ത ധ്യാനത്തിലായിരിക്കെ ജിബ്രീൽ വന്ന് വഹിയ്‌ നൽകി നുബുവ്വത്തിന്റെ ദൗത്യമേൽപ്പിക്കുന്നു. പ്രവാചകത്വം ലഭിക്കുന്നതും ശേഷമുള്ള സംഭവബഹുലമായ ദഅ്വത്തിന്റെ ചരിത്രവുമൊക്കെ ഖദീജബീവി(റ)യോളം സ്വാധീനിച്ച മറ്റൊരാളുമില്ല. ആ മഹതി(റ) ഹിജ്രയുടെ 3 വർഷം മുമ്പ്‌ വഫാത്തായി. 6 മക്കളുണ്ടായി ആ ബന്ധത്തിൽ. ബീവി(റ)യുടെ സമ്പത്തും സൗകര്യവും ജീവിതവും മുഴുവൻ നബിതങ്ങൾക്ക്‌(ﷺ) വേണ്ടി സമർപ്പിച്ചു.


അതേ വർഷം തന്നെയായിരുന്നു എട്ട്‌ വയസ്സുമുതൽ പുണ്യനബി(ﷺ) തങ്ങളുടെ എലാമെല്ലാമായിരുന്ന പിതൃവ്യൻ അബൂത്വാലിബും ലോകത്തോട്‌ വിടപറയുന്നത്‌. 'ആമുൽ ഹുസ്ൻ' (ദുഃഖ വർഷം) എന്ന പേരിലാണീ വർഷത്തെ ചരിത്രം പരിചയപ്പെടുത്തുന്നത്‌. ഈ സന്താപത്തെയും പ്രയാസത്തെയും അതിജീവിക്കാൻ നബിതങ്ങളെ(ﷺ) സന്തോഷിപ്പിക്കാൻ വേണ്ടി കൂടിയായിരുന്നു തിരുനബിക്ക്‌ അല്ലാഹു ഇസ്രാഉം മിഅ്റാജും നൽകിയത്‌ എന്നും ചരിത്രത്തിൽ കാണാം.


ശേഷം ആദ്യം സൗദ ബീവി(റ)യെയും പിന്നെ ആയിഷ ബീവി(റ)യെയും വിവാഹം ചെയ്തു. പിന്നീട്‌ അതിപ്രധാനമായ ഹിജ്രയുടെ അനുവാദം ലഭിക്കുന്നു. കഠിനമായ പ്രയാസങ്ങളുടെ മേൽ പ്രയാസമുള്ള സമയം. പ്രധാന സ്വഹാബികൾ മിക്കവരും മദീനയിലേക്ക്‌ പോയി, അലി(റ), അബൂബക്കർ(റ), തിരുനബി(സ്വ) തുടങ്ങിയവർ മാത്രം മക്കത്ത്‌ ബാക്കിയായി. ദാറുന്നദ്‌വയിൽ കുഫ്ഫാറുകളുടെ കുപ്രസിദ്ധയോഗത്തിൽ ഇബ്‌ലീസ്‌(ല:അലൈഹി) വയസ്സായ മനുഷ്യന്റെ രൂപത്തിൽ വന്നു തിരുനബി(ﷺ)യെ കൊല്ലാനുള്ള തീരുമാനത്തിനു വഴിയൊരുക്കി. ജിബ്രീൽ(അ) വഴി കാര്യമറിഞ്ഞ തിരുനബി(ﷺ) അലി(റ)വിനെ വിരിപ്പിൽ കിടത്തി. പുറത്തുള്ള ശത്രുക്കളുടെ കണ്ണിൽ മണ്ണുവാരി എറിഞ്ഞ്‌ അവർക്കിടയിലൂടെ നടന്നുപോയി.


അബൂബക്കറി(റ)നോടൊപ്പം യാത്ര തുടങ്ങി. സൗർ ഗുഹയിൽ മൂന്നുനാൾ താമസിച്ചു. ചിലന്തിയും രണ്ട്‌ മാടപ്രാവുകളുമായി അല്ലാഹുവിന്റെ ഖുദ്രത്തിന്റെ സഹായം വന്നു. ആശങ്കപ്പെടുന്ന അബൂബക്കറി(റ)നോട്‌ "മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടു പേരെ കുറിച്ച്‌ നിങ്ങൾക്കെന്ത്‌ തോന്നുന്നു" എന്ന് നബിതങ്ങൾ(ﷺ) ചോദിച്ചു കൊണ്ട്‌ ധൈര്യം കൊടുത്തതും 'ഭയപ്പെടേണ്ട, അല്ലാഹു കൂടെയുണ്ട്' എന്നവിടുന്ന് പറഞ്ഞതും ഖുർആൻ ഉദ്ധരിക്കുന്നു.


തിരുനബിയുടെ(ﷺ) തലയെടുക്കുന്നതിനുള്ള കുഫ്ഫാറുകളുടെ നൂറൊട്ടകം പ്രതിഫലം വാങ്ങാനായി നബിതങ്ങളെ(ﷺ) കൊല്ലാൻ തേടിവന്ന സുറാഖ(റ)യുടെ ചരിത്രം പ്രസിദ്ധമാണ്‌. പിൽക്കാലത്ത് ഇസ്ളാമണഞ്ഞ അതേ സുറാഖയോട്‌(റ) കിസ്രാ ചക്രവർത്തിമാരുടെ അധികാര ചെങ്കോൽ ഇസ്ലാം തകർക്കുന്ന ഒരു കാലത്തെ തിരുനബി(ﷺ) സൂചിപ്പിച്ചതും അത്‌ ഉമർ(റ)വിന്റെ കാലത്ത്‌ ലോകം കണ്ടതും സുന്ദരമായ ചരിത്രമാണ്‌.


റബീഉൽ അവ്വൽ 12 തിങ്കളാഴ്ച്ച അവിടുന്നും(ﷺ) സ്വാഹിബായ അബൂബക്കർ(റ)വും മദീനത്തെത്തി. 'ത്വലഅൽ ബദ്‌റു...' പാടി ജനങ്ങൾ മദീനയിലെ അതിർത്തിയിൽ അവിടുത്തെ സ്വീകരിച്ചു. തങ്ങളുടെ കൂടെ വീട്ടിൽ താമസിക്കാൻ അതിഥിയായി നബിതങ്ങളെ(ﷺ) കിട്ടാൻ എല്ലാവരും മോഹിച്ചെങ്കിലും അല്ലാഹുവിങ്കൽ നിന്നും മഅ്മൂറായ അവിടുത്തെ(ﷺ) ഒട്ടകം അബൂ അയ്യൂബുൽ അൻസ്വാരി(റ) തങ്ങളുടെ വീട്ടിനു മുന്നിൽ മുട്ടുകുത്തി. ആറിനടുത്ത്‌ മാസങ്ങൾ അവിടെ താമസിച്ചു. ആതിഥേയനായ അബൂ അയ്യൂബ്‌ (റ)വിന്റെ തിരുനബിസ്നേഹത്തിന്റെ ദൃഷ്ടാന്തങ്ങളായ, ഹൃദയസ്പർശ്ശിയായ സംഭവങ്ങൾ ഒട്ടനവധി അവിടുത്തെ താമസകാലത്ത്‌ നടന്നിട്ടുണ്ട്‌.


നിതാന്ത വൈരികളായിരുന്ന, ഗോത്രീയ സംഘർഷങ്ങളുടെ നൂറ്റാണ്ടുകളുടെ കഥകൾ പറയാനുണ്ടായിരുന്നു ഔസ് ഗോത്രത്തിലെയും ഖസ്രജ് ഗോത്രത്തിലെയും തലമുറകളായി ഭിന്നിച്ച മനസ്സുകളെ ഇസ്‌ലാം എന്ന കണ്ണിയിലെ സാഹോദര്യത്തിന്റെ ചരടിൽ ചേർത്തുകെട്ടി അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ മനസ്സുകളിൽ ഇണക്കം സ്ഥാപിക്കുകയായിരുന്നു അവിടുന്ന് പിന്നീടങ്ങോട്ട്. രക്തബന്ധത്തേക്കാൾ ദൃഢമായ ആദർശ ബന്ധത്തിന്റെ പവിത്രതയിൽ വിശ്വസിക്കുന്ന ഉത്തമമായൊരു സമൂഹം പിറവിയെടുക്കുകയായിരുന്നു. മദീനത്ത്‌ അവിടുന്ന് നടത്തിയ ആദ്യ പ്രസംഗത്തിൽ സലാമിനെ പരത്താനും, ഭക്ഷണം കൊടുക്കാനും കുടുംബബന്ധം ചേർക്കാനും ജനങ്ങൾ ഉറങ്ങുമ്പോ എഴുന്നേറ്റ്‌ നിസ്ക്കരിക്കാനും അവിടുന്ന് ആവശ്യപ്പെട്ടു, എങ്കിൽ സമാധാനത്തോടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാമെന്ന വാഗ്ദാനവും.


സംഭവബഹുലമായ പത്ത്‌ വർഷത്തെ മദീനാ ജീവിതം. അതിപ്രധാനമായ ബദർ യുദ്ധത്തിലെ വിജയം അറേബ്യയെ പിടിച്ചുകുലുക്കി. എല്ലായിടത്തേക്കും അവിടുന്ന് കത്തുകളുമായി ദൂതന്മാരെ അയച്ചു, അതിശക്തമായൊരു രാജ്യം കെട്ടിപ്പടുത്തു. 27 ഓളം ഗസ്‌വതുകളും 56 സരിയ്യത്തുകളും നടത്തി. മക്ക ഫത്‌ഹായി - ഹുനൈൻ യുദ്ധം ജയിച്ചു. ആ പവിത്രജീവിതത്തിൽ ഒരേ ഒരു ഹജ്ജ്‌ മാത്രമേ ചെയ്തുള്ളൂ അവിടുന്ന്, 4 ഉമ്രകൾ ചെയ്തുവത്രെ. ഒട്ടനവധി അത്ഭുതങ്ങൾ അവിടുന്ന് പ്രകടമാക്കി ജീവിതം മുഴുക്കെ. അവയെയെല്ലാം നിഷ്പ്രഭമാക്കുന്ന എന്നെന്നും നിലനിൽക്കുന്ന എല്ലാത്തിലും വലിയ അത്ഭുതമായ ഖുർആൻ പൂർത്തിയാക്കി എത്തിച്ചു തന്നു.


എല്ലാം കഴിഞ്ഞ്‌ അവിടുത്തെ ഹജ്ജതുൽ വിദാഇന്റെ പ്രസംഗത്തിൽ പലകാര്യങ്ങളും പറഞ്ഞ ശേഷം അവിടുന്ന് ചോദിച്ചു:


"എന്നെപ്പറ്റി അല്ലാഹു നിങ്ങളോട്‌ ചോദിച്ചാൽ നിങ്ങളെന്ത്‌ പറയും?" എന്ന് അവിടുന്ന് ചോദിച്ചപ്പോൾ സ്വഹാബത്ത്‌ ഒരേസ്വരത്തിൽ അങ്ങ്‌ ഞങ്ങൾക്ക്‌ എല്ലാം എത്തിച്ചു തന്നു എന്ന് പറയുമെന്ന് പറഞ്ഞപ്പോൾ അവിടുന്ന് ചൂണ്ടുവിരൽ ആകാശത്തേക്കുയർത്തി മൂന്നുവട്ടം "അല്ലാഹുവേ, നീ സാക്ഷി" എന്ന് വിളിച്ചു പറഞ്ഞു. ശേഷം അൽയൗമ അക്മൽതു ലകും.. എന്ന ആയത്തോതി കേൾപ്പിച്ചു.


പിന്നീടങ്ങോട്ട്‌ അവിടുന്ന് അവസാനയാത്രക്കുള്ള ഒരുക്കങ്ങൾ പോലെയായിരുന്നു എല്ലാ പ്രവർത്തനങ്ങളും. ഉഹദിലെ ശുഹദാക്കളെ പോയി കണ്ടു. അവിടെ വെച്ച്‌ നടത്തിയ പ്രസംഗത്തിൽ പ്രസിദ്ധമായ "എന്റെ ശേഷം നിങ്ങൾ ശിർക്കിൽ അകപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നില്ല - മറിച്ച്‌ ദുനിയാവിനെ നിങ്ങളുടെ മേൽ വിരുത്തപ്പെടുന്നതിനെയാണു ഞാൻ ഭയക്കുന്നത്‌" എന്ന് പറഞ്ഞു.


സഫറിലെ അവസാന തിങ്കളിൽ അവിടുന്ന് രോഗബാധിതനായി. എല്ലാ പ്രയാസങ്ങളുടെയും അവസാനം 'അല്ലാഹുമ്മർറഫീഖൽ അഅ്ലാ' എന്നും പറഞ്ഞ്‌ ഇലാഹീ സവിധത്തിലേക്ക്‌ അവിടുന്ന് യാത്രയായി..


ഇന്നാ ലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊൻ..😪


ആകെ പ്രയാസത്തിലായ സ്വഹാബികളെ സമചിത്തത കൈവിടാതെ ഖലീഫ അബൂബക്കർ തങ്ങൾ(റ) അഭിമുഖീകരിച്ച്‌, എല്ലാവരിലേക്കും ചേർന്ന് പറഞ്ഞു:


فمن كان منكم يعبد محمدا صلى الله عليه وسلم فإن محمدا قد مات ومن كان منكم يعبد الله فإن الله حي لا يموت


(നിങ്ങളിൽ ആരെങ്കിലും മുഹമ്മദ്‌ നബിയെﷺ ആരാധിച്ചിരുന്നു എങ്കിൽ അവിടുന്ന് വഫാത്തായിരിക്കുന്നു, നിങ്ങളിൽ ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിൽ അല്ലാഹു മരണമില്ലാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്‌).


لو كانت الدنيا تدوم لأهلها
لكان رسول الله حيًا وباقيًا..


ഏതോ ഒരു കവി പാടിയത്‌ പോലെ ദുനിയാവ്‌ ആരെ എങ്കിലും എന്നെന്നേക്കും വസിക്കാനായി സമ്മതിക്കുമായിരുന്നു എങ്കിൽ നബിതങ്ങൾ സ്വല്ലല്ലാഹു അലൈഹി വസല്ലം ജഡികലോകത്ത്‌ തന്നെ ജീവനോടെയുണ്ടാകുമായിരുന്നല്ലോ.


അവിടുന്ന് നമുക്ക്‌ മുമ്പേ നമ്മിൽ നിന്നും പോയിട്ടുണ്ട്‌, തീർച്ചയായും നാമും ഒരുനാൾ പോകണം - അവിടുന്ന് നമ്മെയേൽപ്പിച്ചു പോയത്‌ കിതാബും സുന്നത്തുമാണ്‌. നമുക്ക്‌ മുമ്പേ നന്മയിലായി വഴികടന്നു പോയ അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച മഹാന്മാരുടെ വഴിയിലൂടെ നടന്ന് പുണ്യറസൂൽ(ﷺ) കൈമാറി തന്നിട്ട്‌ പോയ കിതാബുല്ലാഹിയും തിരുസുന്നത്തും മുറുകെപ്പിടിച്ച്‌ വേണം നമുക്ക്‌ ജീവിക്കാൻ - ഹൗളിങ്കൽ ഞാൻ കാത്തിരിക്കും എന്നത്‌ അവിടുത്തെ വാക്കാണ്‌, ആ തിരുകരം കൊണ്ട്‌ സ്നേഹത്തിന്റെ ഒരു കോപ്പ പാനീയം കൗസറിൽ നിന്നും കോരിക്കുടിക്കാൻ നാഥൻ തുണക്കട്ടെ, ആമീൻ..💛


ابو زاهد

Saturday, November 12, 2016

കറൻസിയുടെ സക്കാത്തും വിവാദങ്ങളുടെ ചരിത്രവും

ലോകത്ത് പരക്കെ നടപ്പുണ്ടായിരുന്ന നാണയങ്ങൾ വെള്ളിയുടെയും പൊന്നിന്റെതുമായിരുന്നു. വെള്ളി നാണയങ്ങൾക്ക് ദിർഹം എന്നും പൊന്ന് നാണയങ്ങൾക്ക് ദീനാർ എന്നും പറയും. മനുഷ്യർ സമൂഹമായി മാറുകയും നഗരങ്ങളും ഗ്രാമങ്ങളും ഭരണവുമെല്ലാം അവരെ നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയ മുതൽക്കു തന്നെ ഇത്തരം നാണയങ്ങൾ ആണ് അവരുടെ വിനിമയോപാധി. ഇസ്ലാമിനു മുമ്പും പിൻപുമെല്ലാം ഇത് തന്നെ നില. റോം - പേർഷ്യൻ സാമ്രാജ്യങ്ങൾ അടിച്ചിറക്കുന്ന നാണയങ്ങൾ ആണ് അന്ന് മിക്ക രാജ്യങ്ങളിലും പ്രചാരത്തിലുണ്ടായിരുന്നത്. വെള്ളിയും പൊന്നും എക്കാലത്തും ഏതു നാട്ടിലും ഏതു സമൂഹത്തിലും മൂല്യമുള്ള സമ്പത്ത് ആയതിനാൽ ഒരു നാട്ടിൽ അടിച്ചിറക്കുന്ന നാണയം മറ്റൊരു നാട്ടിൽ എടുക്കാത്ത പ്രശ്നം ഉത്ഭവിക്കുന്നില്ല. നബി(സ) തങ്ങളുടെ കാലത്തും അനറബികൾ അടിച്ചിറക്കുന്ന നാണയമാണ് അറബു നാടുകളിലും ഉപയോഗിച്ചിരുന്നത്. മുസ്ലിംകൾ ഒരു നാണയം അടിച്ചിറക്കാൻ തുടങ്ങുന്നത് ഖലീഫ അബ്ദുൽ മലികിബ്നു മർവാന്റെ ഭരണകാലത്ത് ആണ് (ഹിജ്ര 75) ഈ ഇസ്ലാമിക നാണയങ്ങൾ അനറബു നാടുകളിലും സ്വീകാര്യമായിരുന്നു. കാരണം ആരടിച്ചിറക്കിയാലും പ്രസ്തുത നാണയങ്ങൾ ഒരു നിശ്ചിത തൂക്കം പൊന്നിലും വെള്ളിയിലും ആയിരിക്കുമല്ലോ.


കാലം പിന്നിട്ടപ്പോൾ സ്വർണ്ണവും വെള്ളിയുമല്ലാത്ത മറ്റു ലോഹങ്ങൾ കൊണ്ടും നാണയങ്ങൾ അടിച്ചിറക്കാൻ തുടങ്ങി. 'ഫുലൂസ്' എന്നാണു ഇത്തരം നാണയങ്ങൾക്ക് പറഞ്ഞു വരുന്ന പേര്. സ്വർണ്ണവും വെള്ളിയുമല്ലാത്ത ഏതു ലോഹങ്ങൾ കൊണ്ടുള്ളതിനും ഫുലൂസെന്നു തന്നെയാണ് പരക്കെ പറഞ്ഞു വന്നത്. തുടക്കത്തിൽ ഘുറാസാനിൽ നിന്നോ മറ്റോ അടിച്ചിറക്കപ്പെട്ട നാണയത്തിന്റെ മാത്രം പേരായിരുന്നു ഇതെങ്കിലും. ഈ നാണയങ്ങൾക്ക് ഇടപാടുകളിൽ സ്വീകാര്യമായ പണം എന്ന സ്ഥാനമുണ്ടായിരുന്നെങ്കിലും ദിർഹമിന്റെയും ദീനാറിന്റെയും വിധി ഇതിനു ബാധകമായിരുന്നില്ല.


അതായത് ദിർഹമിനും ദീനാറിനും ഒരു നിശ്ചിത തുകയെത്തിയാൽ നിയമപ്രകാരം സക്കാത്തു നിർബന്ധമാകുമല്ലൊ. അത് പോലെ പരസ്പരം കൈമാറുമ്പോൾ ശറഅ് നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കപ്പെട്ടില്ലെങ്കിൽ കൈമാറ്റപ്പലിശ എന്ന വൻകുറ്റവും വരും. ഈ നിയമം ഇതര ലോഹങ്ങൾ കൊണ്ടുള്ള നാണയങ്ങൾക്ക് (ഫുലൂസ്) ബാധകമായിരുന്നില്ല. കാരണം അവയ്ക്ക് നാണയമെന്നും പണമെന്നുമൊക്കെ പറയുമെങ്കിലും നഖ്ദ് എന്ന സാങ്കേതിക പദത്തിന്റെ നിർവചനത്തിൽ ഇതുൾപ്പെടുകയില്ലെന്ന് വ്യക്തവും തർക്കമറ്റതുമായിരുന്നു. നഖ്ദുൽ ബലദ് (നാട്ടിലെ നാണയം) എന്ന ഉപാധിയോടെ മാത്രമേ ഇതിനു നഖ്ദെന്നു പറയുമായിരുന്നുള്ളൂ. നഖ്ദിന്റെ അതേ സ്ഥാനത്ത് നിലകൊള്ളുന്നതും വിനിമയോപാധിയായി സ്വീകരിക്കുന്നതുമായിരുന്നിട്ടും ഫുലൂസിനു നഖ്ദിന്റെ സക്കാത്തും പലിശയും ബാധകമല്ലെന്നു നമ്മുടെ ഇമാമുകൾ വ്യക്തമായി തന്നെ പ്രസ്താവിച്ചിട്ടുണ്ട്. നിക്കൽ കൊണ്ടുള്ള നമ്മുടെ നാണയങ്ങളും ഫുലൂസിൽപെടുമല്ലോ. ഇതിനൊന്നും സക്കാത്തും കൈമാറ്റപ്പലിശയും ബാധകമല്ലെന്നു വിവാദവും തർക്കവുമില്ലാതെ എല്ലാ പണ്ഡിതന്മാരും അംഗീകരിച്ചിരുന്നു.




കാലം കുറേക്കൂടി മുന്നോട്ടു ഗമിച്ചപ്പോൾ കടലാസു പണങ്ങൾ അടിച്ചിറക്കാൻ തുടങ്ങി. ഇത് കുറേക്കൂടി സൗകര്യപ്രദമാണല്ലോ. കറൻസികളെന്നും നോട്ടുകളെന്നും വിളിച്ചു വരുന്ന ഈ പണം വിനിമയങ്ങളിലുപയോഗിച്ചു തുടങ്ങിയപ്പോൾ ഇത് സംബന്ധമായി ലോകപണ്ഡിതന്മാർക്കിടയിൽ വിവാദമുണ്ടായി. സ്വർണ്ണ - വെള്ളി നാണയങ്ങൾക്ക് ബാധകമായ സക്കാത്തും കൈമാറ്റപലിശയും കറൻസികൾക്കും ബാധകമാണെന്നും ഇല്ലെന്നും. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്, സ്വർണ്ണവും വെള്ളിയുമല്ലാത്ത ലോഹങ്ങൾ കൊണ്ടുള്ള പണം (ഫുലൂസ്) പ്രചാരത്തിൽ വന്നപ്പോൾ അതിനു നഖ്ദിന്റെ (സ്വർണ്ണം, വെള്ളി) സക്കാത്തും പലിശയും ബാധകമല്ലെന്ന് ഇമാമുകളെല്ലാം വ്യക്തമാക്കി. ഇതിൽ വിവാദവും തർക്കവും ഉണ്ടായതുമില്ല. അതേസമയം കടലാസുപണം (നോട്ട്) വന്നപ്പോളോ സ്ഥിതി മാറി, അഭിപ്രായ വ്യത്യാസവും ഭിന്നതയും വിവാദവുമുണ്ടായി. ഇതിനെന്താണ് കാരണം?


കറൻസികൾ സ്വന്തമായി പണമാണോ അതല്ല പണത്തിന്റെ രേഖയാണോ എന്നതാണ് പ്രശ്നം. മിക്കരാജ്യങ്ങൾ അടിച്ചിറക്കുന്ന കറൻസികളും അതെത്ര രൂപയുടെ കറൻസിയാണോ ആ സംഖ്യ ഈ കറൻസി കൈവശം വെക്കുന്നയാൾക്ക് ഞാൻ നല്കുമെന്ന ഒരു പ്രതിജ്ഞ ഇതടിച്ചിറക്കുന്ന ആളുടെ പേരിൽ ഉല്ലേഖനം ചെയ്തിരിക്കും. ഉദാഹരണമായി നമ്മുടെ ഒരൻപതു രൂപയുടെ കറൻസിയിൽ ഇങ്ങനെയൊരു മുദ്രണം കാണാം.

"I PROMISE TO PAY THE BEARER THE SUM OF FIFTY RUPEES" "ഈ നോട്ടു കൈയ്യിലിരിക്കുന്നയാൾക്ക് അമ്പതു രൂപയുടെ സംഖ്യ അഥവാ പണം നല്‍കാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു" വെന്നാണല്ലോ ഇതിന്റെ സാരം. ഈ കുറിപ്പ് മൂലം കറൻസി സ്വന്തമായി പണമല്ലെന്നും ഇതടിച്ചിറക്കുന്ന ബാങ്കോ സർക്കാരോ ഇത് കൈവശം വെക്കുന്നയാൾക്കു നൽകാമെന്ന് ഏറ്റിട്ടുള്ള പണത്തിന്റെ രേഖ മാത്രമാണിതെന്നും വിധിയെഴുതാൻ ന്യായമുണ്ട്. നിയമപ്രകാരം ഇത്തരം പ്രതിജ്ഞ രേഖപ്പെടുത്തിയിട്ടുള്ള പണം വിശ്വാസപ്പണമാണ് താനും.


അതായത് അധികൃതരുടെ ഈ പ്രതിജ്ഞ സമൂഹം വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ് ഈ കടലാസിനു പണത്തിന്റെ സ്വഭാവം കിട്ടുന്നത്. ഇത്തരം കറൻസികള്‍ എപ്പോള്‍ വേണമെങ്കിലും നാണയമായി മാറ്റിക്കൊടുക്കാന്‍ നാണയാധികൃതർക്ക് ബാധ്യതയുണ്ടായിരുന്നു. ആദികാലത്ത് ഏകലോഹ നാണ്യവ്യവസ്ഥയും ദ്വിലോഹ നാണ്യ വ്യവസ്ഥയും നില നില്‍ക്കുകയും ചെയ്തിരുന്നു. തന്മൂലം സ്വർണ്ണം, വെള്ളി എന്നീ ദ്വിനാണയങ്ങളെയും അല്ലെങ്കില്‍ അവയിലൊരു നാണയത്തെയും മാനദണ്ഡ നാണയങ്ങളായി അംഗീകരിച്ചു കൊണ്ടാണ് ഇത്തരം കറൻസികള്‍ അടിച്ചിറക്കിയിരുന്നത്.


ഈ കാരണങ്ങളെല്ലാം വച്ച് ഈ കറൻസികൾക്ക് പകരം ശരിക്കും സ്വർണ്ണ-വെള്ളി നാണയങ്ങള്‍ തന്നെ (അന്നു മിക്ക രാജ്യങ്ങളിലും വെള്ളി നാണയങ്ങള്‍ പ്രചാരത്തിലുമുണ്ടായിരുന്നു) എപ്പോള്‍ വേണമെങ്കിലും ലഭിക്കുമെന്ന നില വെച്ചുകൊണ്ട് ഈ നാണയങ്ങളുടെ കടരേഖയായി കടലാസു പണങ്ങളെ കാണാമെന്നും അത് കയ്യിലിരിക്കുന്നയാൾക്ക് അതിന്റെ പേരില്‍ കിട്ടാനുള്ള സംഖ്യയുടെ പേരില്‍ കടത്തിന്റെ സക്കാത്തു ബാധകമാണെന്നും ഒരു പക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു.

20-ആം നൂറ്റാണ്ടിന്റെ ഏതാണ്ട് തുടക്കത്തില്‍ - 1920കളില്‍ - അറേബ്യയിലെ ലോക പണ്ഡിതന്മാര്‍ക്കിടയില്‍ ഈ വിവാദം കൊടുമ്പിരിക്കൊണ്ടു, തത്സമയം, മേല്‍പക്ഷക്കാരായി -കറൻസികൾക്ക് കടത്തിന്റെ സക്കാത്ത് ബാധകമാണെന്ന അഭിപ്രായക്കാരായി രംഗത്തുവന്ന പലരുമുണ്ട്. അവരില്‍ പ്രധാനിയാണ്‌ അല്ലാമ സയ്യിദ് അഹമദ്ബക് അല്‍ ഹുസൈനി. “അത്തആലീഫുല്‍ ബദീഅ” എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ കർത്താവാണ് ഇദ്ദേഹം. നോട്ടിന്റെ സക്കാത്ത് സംബന്ധിച്ച തന്റെ വീക്ഷണം വിശദീകരിക്കുന്നതിനായി അദ്ദേഹം “ബഹ്ജതുല്‍ മുഷ്താഖ്”എന്നൊരു കൃതി തന്നെ രചിച്ചു. അതില്‍ അദ്ദേഹം വിവരിക്കുന്നത് ഇപ്രകാരമാണ്. ”ബാങ്ക് നോട്ടുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കടലാസുകള്‍, തങ്ങളുടെ മേല്‍ ബാധ്യതപ്പെട്ട കടത്തിന്റെ രേഖയായി സര്‍ക്കാര്‍ അടിച്ചിറക്കുന്നതാണ്. ഇവ പല വിധമുണ്ട്. നോട്ടിലെഴുതപ്പെട്ട സംഖ്യക്കുള്ള തുക നല്‍കുമെന്ന് വ്യക്തമാക്കപ്പെട്ടവയാണൊന്ന്‍. ഇത്തരം നോട്ടുകള്‍ കൈവശം വച്ചയാള്‍ ആവശ്യപ്പെട്ടാല്‍ തനിക്കു പ്രസ്തുത തുക സര്‍ക്കാറില്‍ നിന്ന് ലഭിക്കുമെന്ന് വ്യക്തമാണ്. അങ്ങനെ ഭരണകൂടത്തിന്റെ മേല്‍ ഉത്തരവാദപ്പെടുന്ന സംഖ്യ കടമാകുന്നു. അതിനുള്ള രേഖയാണ് ഈ കറൻസികളെന്നതില്‍ സംശയത്തിനവകാശമില്ല.


ബാങ്ക് നോട്ട് എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥവും ഇങ്ങനെ തന്നെ. ഖാമൂസ് ലാറോസ് എന്നാ ഫ്രഞ്ച് നിഘണ്ടുവില്‍ ബാങ്ക് നോട്ട് എന്നതിനെ ഇങ്ങനെ നിര്വ്വവചിച്ചിരിക്കുന്നു. ”ഇത് വഹിക്കുന്നയാൾക്ക് ഇതിന്റെ തുക റൊക്കമായി നൽകും എന്ന പ്രതിജ്ഞ കൊണ്ട് മാത്രം സ്വീകാര്യമായ സർക്കാര്‍ അടിച്ചിറക്കുന്ന കടലാസ്” ലോഹനിർമ്മിത ലോഹങ്ങള്‍ കൊണ്ട് നടത്തുന്ന എല്ലാ ഇടപാടുകള്ക്കും ഇത് കൊണ്ട് നടത്തപ്പെടും. പക്ഷെ, ജനം ഇടപാടുകളില്‍ ഇത് വിശ്വസിക്കണമെങ്കില്‍ ഇതിന്റെ ഗ്യാരണ്ടി ഗവൺമന്റ്‌ ഉത്തരവാദപ്പെടണം."


അപ്പോള്‍ കറൻസികളില്‍ രേഖപ്പെട്ട പ്രതിജ്ഞ പ്രകാരം ശരിയായ പണം സർക്കാർ ഉത്തരവാദപ്പെടുന്നുണ്ടെന്നും അത് നോട്ടു കൈവശം വെച്ചയാൾക്ക് സർക്കാരില്‍ നിന്ന് കിട്ടാനുള്ള കടമാണെന്നും ആ കടത്തിന്റെ രേഖ മാത്രമാണ് നോട്ടു കടലാസുകളെന്നും സ്വന്തമായി അതിനു യാതൊരു വിലയുമില്ലെന്നും പ്രസ്തുത കടത്തിന്റെ സക്കാത്ത് ഈ നോട്ടുകൾക്ക് ബാധകമാണെന്നുമാണ് സയ്യിദ് അഹമദ്ബക് മേല്‍ ഗ്രന്ഥത്തില്‍ സമർത്ഥിക്കുന്നത്. ഇതുപോലെ മറ്റു പല കൃതികളും ഈ വീക്ഷണം സ്ഥിരീകരിച്ചുകൊണ്ട് അക്കാലത്ത് അറബുലോകത്ത് പ്രസിദ്ധീകൃതമായിട്ടുണ്ട്.


ശൈഖ് അബ്ദുല്ലാഹിബ്നു ഉമറൽ അമുദിയ്യുൽ ഹളറമി എഴുതിയ രിസാലയിൽ ഇങ്ങനെ വായിക്കാം "നോട്ടു കടലാസുകൾ ഏറ്റക്കുറച്ചിലോടെ കൈമാറാൻ പറ്റുമോ.? അത് പലിശയാകുമോ.? എന്ന ചോദ്യത്തിന് നോട്ടുകളിൽ മാർക്ക് ചെയ്യപ്പെട്ട സംഖ്യകളെക്കാൾ ഏറ്റക്കുറച്ചിലൂടെ കൈമാറാൻ പാടില്ലെന്നും അത് പലിശയാണെന്നുമുള്ള ചില പണ്ഡിതന്മാരുടെ മറുപടിയാണ് ശരിയും അംഗീകൃതവും. കാരണം നോട്ടുകൾ ഇതര നാണയങ്ങളോട് തുലനം ചെയ്തു കൂടാ. ലോഹ നാണയങ്ങൾ സ്വന്തം നിലക്ക് വിലയുള്ളതാണല്ലോ. നോട്ടുകൾ അങ്ങനെയല്ല അവയിൽ മുദ്രണം ചെയ്ത് പ്രഖ്യാപിച്ചിട്ടുള്ള സംഖ്യയിലേക്കാണ് ഇവിടെ നോട്ടം. അവ കടത്തിന്റെ രേഖ പോലെയാണ്. നീ ഒരുത്തന് ഒരു നോട്ടു നൽകിയാൽ അതിൽ മുദ്രിതമായ സംഖ്യ നിനക്ക് കിട്ടാനുള്ളത് ആ നോട്ടു പുറത്തിറക്കിയ ഭരണകൂടത്തിന്റെയോ ബാങ്കിന്റെയൊ മേൽ നീ ഹവാലത്ത് (കുറ്റിചാരൽ) ചെയ്തത് പോലെയാണ്. പക്ഷെ വാക്കുച്ചരിക്കാതെ കേവലം കൈമാറ്റം കൊണ്ട് ഇടപാടുകൾ സാധുവാണെന്ന തത്ത്വപ്രകാരമേ ഇവിടെ ഹവാലത്ത് എന്ന ഇടപാട് സംഭവിക്കുന്നുള്ളൂ......


കറൻസികൾ ഏറ്റവ്യത്യാസത്തോടെ കൈമാറാമെന്നും അത് പലിശയല്ലെന്നും കച്ചവടച്ചരക്കാക്കിയാലല്ലാതെ നോട്ടിനു സകാത്ത് നിർബന്ധമില്ലെന്നും ശൈഖ് ഹസബുള്ളയും ശൈഖ് അഹ്മദ് ഖതീബ് അൽ മന്കാബാവിയും പ്രസ്താവിച്ചപ്പോൾ ഹറമൈനിലെ (മക്ക, മദീന) പ്രഗത്ഭ ഉലമാഅ അതിനെയെതിർത്തു. ധാരാളം ഗ്രന്ഥങ്ങളുടെ കർത്താവായ സയ്യിദ് അബൂബക്ർ ശത്വാഅൽ മക്കി, അൽഹബീബ് ബർക്കത്ത് അഹ്മദ് ബാഅലവി, ശൈഖ് സാലിമുബ്നു അബ്ദില്ലാഹിബ്നി സമീർ അൽഹളരമി, അൽഹബീബ് മുഹമ്മദ്‌ ബാഅലവി, മുഹമ്മദ്‌ ബഘീത് അൽമുതിഈ, അല്ലാമ ശൈഖ് സഈദ് അൽമൌജി, സയ്യിദ് അഹ്മദ് ബക് അൽഹുസൈനി തുടങ്ങിയ ശാഫിഈ, ഹനഫീ, മാലികി, ഹമ്പലി പണ്ഡിതരിൽ പലരും മേൽ പ്രസ്താവനയെ ഖണ്ഡിച്ചവരും നിരാകരിചവരുമാണ്. ഇവരെല്ലാം ഏറ്റക്കുറച്ചിലോടെയുള്ള നോട്ടു കൈമാറ്റം പലിശയാണെന്നും അത് നടത്തുന്നവരോട് സ്നേഹ ബന്ധം പാടില്ലെന്നും തീർത്തു പറഞ്ഞിട്ടുണ്ട്." (രിസാലത്തുൽ അമൂദി പേജ്: 3-9).


ഈ പണ്ഡിതരെല്ലാം കറൻസിയിൽ മുദ്രണം ചെയ്തിട്ടുള്ള പ്രതിജ്ഞയെ അതേപടി മുഖവിലക്കെടുത്തിട്ടുള്ളവരാണ്. അത് പ്രകാരം നോട്ടുകൾക്ക് പകരം സക്കാത്ത് നിർബന്ധമായ നാണയങ്ങൾ അന്ന് പ്രചാരത്തിലുണ്ടായിരുന്ന വെള്ളി നാണയങ്ങൾ സർക്കാർ മാറ്റിതരുമെന്നും അത് കൊണ്ട് സർക്കാരിന്റെ മേൽ ബാധ്യതപ്പെട്ടതും നോട്ടു കൈവശം വച്ചയാൾക്ക് കിട്ടാനുള്ളതുമായ കടമായി ആ നാണയങ്ങൾ നില കൊള്ളുമെന്നും ഇവർ വിശ്വസിക്കുന്നു. ഈ കടം എപ്പോൾ വേണമെങ്കിലും നോട്ടുകാരൻ ആവശ്യപ്പെട്ടാൽ കിട്ടുമെന്നും തന്മൂലം ഈ കടത്തിന്റെ രേഖ സർക്കാർ തരാനുള്ള ശരിയായ നാണയത്തിന്റെ സ്ഥാനത്താണെന്നും ഇവർ വിധിയെഴുതുന്നു. ആ നാണയം ഏറ്റക്കുറച്ചിലോടെ കൈമാറ്റം ചെയ്യുന്നത് പലിശയായത് പോലെ അതിന്റെ രേഖയായ കടലാസുകൾ ഏറ്റക്കുറച്ചിലോടെ കൈമാറ്റം ചെയ്യുന്നത് പലിശയാണെന്നും ആ നാണയങ്ങൾ കൈവശം വെച്ചാൽ സക്കാത്തു നിർബന്ധമായത് പോലെ ഈ രേഖകൾ കൈവശം വെച്ചാലും കടത്തിന്റെ പേരിൽ സക്കാത്തു നിർബന്ധമാണെന്നും ഇവർ സമർത്ഥിക്കുന്നു.


എന്നാൽ സർക്കാറുകൾ അടിച്ചിറക്കുന്ന കറൻസികൾ അതിൽ രേഖപ്പെടുത്തിയ സംഖ്യ നൽകുമെന്ന് പ്രതിജ്ഞ ചെയ്യുന്നുണ്ടെങ്കിലും ആ പ്രതിജ്ഞ പാലിക്കപ്പെടാറില്ലെന്നും ഒരു നാട്ടിലും ഒരു ഭരണകൂടവും ബാങ്കും നോട്ടു കൈവശം വച്ചവർ ആവശ്യപ്പെട്ടാൽ സ്വർണ്ണം, വെള്ളി നാണയങ്ങൾ നല്കുകയില്ലെന്നും ഇന്നെല്ലാവർക്കും അറിയാം. ഇത്തരം കടലാസ് പണങ്ങൾക്ക് പകരം മാനദണ്ഡ നാണയങ്ങൾ പോലും ഇന്നില്ലെന്നത് സുവിദിതമാണ്. നാണയമായി മാറ്റിക്കൊടുക്കാൻ അധികൃതർക്ക് യാതൊരു ബാധ്യതയുമില്ലാത പണങ്ങൾക്ക് കൽപ്പനപ്പണമെന്നാണ് പറയുക. ആരംഭത്തിൽ യുദ്ധകാലങ്ങളിൽ ആയിരുന്നു ഇത്തരം കൽപ്പനപ്പണങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നത്. ഇതിനു കരുതല്‍ ധനമോ ലോഹ നിക്ഷേപങ്ങളോ സൂക്ഷിക്കേണ്ടതില്ല. നിരുപാധികം നാണയമായി മാറ്റികൊടുക്കാമെന്നു പ്രതിജ്ഞയുള്ള കടലാസു പണം വിശ്വാസ പണമായിരുന്നു. അവ അടിച്ചിറക്കുവാന്‍ കൃത്യമായ ലോഹനിക്ഷേപങ്ങളും കരുതൽധനവുമെല്ലാം വേണ്ടിയിരുന്നു. ഇന്നു മിക്ക രാഷ്ട്രങ്ങളിലും ഈ വ്യവസ്ഥകൾ ഒന്നും ഇല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തുടക്കത്തിലേ മേൽപ്രകാരം പ്രതിജ്ഞ രേഖപ്പെടുത്തുന്നു എന്നല്ലാതെ ആ പ്രതിജ്ഞയിൽ പറഞ്ഞത് പോലെ പകരം നാണയം കൊടുക്കാറില്ല. ഇങ്ങനെ നാണയം കൊടുക്കാത്തത് വിശ്വാസപ്പണമാണെന്ന് പറയാനും വയ്യ. ഇന്ത്യയിൽ മാത്രമല്ല, ഇന്ന് മിക്ക കരൻസികലിലും ഈ പ്രതിജ്ഞ കാണാമെങ്കിലും അവ നാണയത്തിലേക്ക് മാറ്റപ്പെടാത്തവയാകയാൽ എല്ലാം കൽപ്പനപ്പണമാണ്. (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ധനശാസ്ത്ര തത്ത്വങ്ങൾ എന്ന ഗ്രന്ഥം. പേജ് 302-315 വരെ വായിക്കുക).


ഇനി കറൻസികൾക്ക് പകരം നാണയം സർക്കാറുകൾ മാറ്റിതരുമെങ്കിൽ തന്നെ അതെന്തു നാണയമാണ് മാറ്റിത്തരിക? സ്വർണ്ണത്തിന്റെയും വെള്ളിയുടെയും നാണയങ്ങളോ ? അതേതെങ്കിലും രാജ്യത്തുണ്ടോ.? ഉലമാക്കളുടെ ഈ വിവാദം നടക്കുന്ന കാലത്ത് മിക്ക രാജ്യങ്ങളിലും വെള്ളിനാണയങ്ങൾ ഉണ്ടായിരുന്നു. നമ്മുടെ ഇന്ത്യയിലും അന്ന് വെള്ളി നാണയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് പകരം ഉള്ള നാണയങ്ങൾ നിക്കലുകളാണ്. വെള്ളിനാണയങ്ങൾ എവിടെയെങ്കിലും ഉണ്ടോ എന്നറിഞ്ഞു കൂടാ. എന്നിരിക്കെ സക്കാത്ത് നിർബന്ധമാകുന്ന സ്വർണ്ണം വെള്ളി നാണയങ്ങൾ സർക്കാരിൽ നിന്ന് കറൻസി കൈയിലിരിക്കുന്നയാൾക്ക് കിട്ടാനുള്ള കടമായി ഉണ്ടെന്നും ആ കടത്തിന്റെ രേഖയാണ് ഈ നോട്ടുകടലാസ് എന്ന നിലക്ക് ഇത് കൈവശം വെച്ചയാൾ കടത്തിന്റെ സക്കാത്ത് കൊടുക്കണമെന്നും യാതൊരു ന്യായവും ഇന്നില്ല. മേൽ പറഞ്ഞ അറേബ്യൻ പണ്ഡിതന്മാർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരാരും ഇത് പറയുകയുമില്ല തീർച്ച. എന്നാൽ അക്കാലത്ത് തന്നെ ഈ വസ്തുത കൃത്യമായും തിട്ടമായും മനസ്സിലാക്കിയ ഉലമാക്കൾ സക്കാത്തും പലിശയും ബാധകമാണെന്ന് പറഞ്ഞ പണ്ഡിതരെ ശരിക്കും ഖണ്ഡിച്ചു കൊണ്ട് ഗ്രന്ഥങ്ങൾ ഇറക്കിയിരുന്നു. അറബുനാടുകളിൽ 1920 - ൽ തന്നെ അത്തരം അത്തരം ഗ്രന്ഥങ്ങൾ പലതും പ്രസിദ്ധീകൃതമായിരുന്നു അതിലൊന്നാണ് "റഫ്ഉൽ ഇൻതിബാസ് അൽ ഹുക്മിൽ അൻവാതിൽ മുതആമലിബിഹാ ബൈനന്നാസ്" എന്ന ഗ്രന്ഥം ഈ ഗ്രന്ഥത്തിന്റെ കർത്താവ് ശൈഖ് അഹ്മദ് ഖത്തീബ് അൽ മൻകാബാവി (റ) ആണ്. അദ്ദേഹം തന്റെ കൃതിയിൽ കുറിച്ചത്‌ ഇങ്ങനെ വായിക്കാം :


"ജാമിഉല്‍ അസ്ഹറിലെ ശൈഖുല്‍ ഇസ്ലാം മര്‍ഹൂം മൌലാന ശൈഖ് അൻബാവി കറന്‍സി നോട്ടുകളില്‍ സകാത്ത്‌ നിര്‍ബന്ധമാണോ എന്ന ചോദ്യത്തിന് ഇങ്ങനെ മറുപടി നല്‍കി: പ്രസ്തുത നോട്ടുകള്‍ കൊണ്ട് കൊള്ളലും കൊടുക്കലും സാധുവാകും. കാരണം അവ വിലയുള്ളതാണ്. കച്ചവടമുദ്ദേശിച്ച് ഉടമസ്ഥതയിലാക്കിയ നോട്ടുകള്‍ കച്ചവട ചരക്കുമാകും. കച്ചവടത്തിന്റെ സക്കാത്ത് അതിന്റെ ഉപാധികള്‍ പ്രകാരം അപ്പോള്‍ നിര്‍ബന്ധം ആകും. അതെ സമയം കടലാസു നോട്ടുകള്‍ സക്കാത്ത് നിര്‍ബന്ധമാകുന്ന വസ്തുക്കളില്‍പ്പെട്ടതല്ലാത്തത് കൊണ്ട് ഇവയില്‍ ഐനിന്റെ (ധനത്തിന്റെ) സക്കാത്ത്‌ നിര്‍ബന്ധമാകുന്നതല്ല. സ്വാഹിബുല്‍ ബഖറ എന്ന പേരില്‍ പ്രസിദ്ധരായ അല്ലാമ സയ്യിദ്‌ അബ്ദുല്ലാഹിബ്നു ഉമര്‍ ബാഅലവി (റ) യും ഇപ്രകാരം ആണ് ഫതവാ ചെയ്തത്. (ബിഗ്‌യയില്‍ മസ്അലത്ത് യാ എന്ന പേരിലുദ്ധരിക്കുന്നത് ഇദ്ദേഹത്തിന്റെ ഫതവാകളാണ്) അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമാണ്, ചെമ്പ്‌, കടലാസു എന്നിവകള്‍ കൊണ്ട് അടിച്ചിറക്കുന്ന നാണയങ്ങളില്‍ സക്കാത്ത്‌ നിർബന്ധമില്ല. പക്ഷെ കച്ചവടത്തിനു വേണ്ടി ഇവയൊരു ചരക്കാക്കപ്പെട്ടാൽ അതിന്റെ വ്യവസ്ഥ പ്രകാരം സക്കാത്ത് നിർബന്ധമാകും. യാതൊരു ലക്ഷ്യവും നിരത്താതെ ഉദ്ധരണികളൊന്നും നല്കേണ്ട ആവശ്യമില്ലാതെ തന്നെ ഈ വസ്തുത സുവ്യക്തമാണ്. എന്നാൽ ഇന്ന് സുവ്യക്തമായ മസ്അലകൾ പോലും അവ്യക്തമായി മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. സൂക്ഷ്മ നിരീക്ഷണം കൊണ്ടും തഖ്'വാ കൊണ്ടും പ്രസിദ്ധരാണ് മേലുദ്ധരിച്ച രണ്ടു പ്രഗത്ഭ ഉലമാക്കളും. അവരെ മാതൃകയാക്കി അവലംബിച്ചു കൊണ്ട് തന്നെ ഞാനഭിപ്രായപ്പെടുന്നു: കച്ചവടച്ചരക്കാക്കുമ്പോളല്ലാതെ കടലാസ് നോട്ടുകളിൽ സകാത്ത് നിർബന്ധമാകുന്നതല്ല (റഫ്ഉൽ ഇൻതിബാസ്).


ഇതേ വീക്ഷണപ്രകാരം നാല് മദ്ഹബുകൾ പ്രകാരവും നോട്ടു കടലാസുകളുടെ ബഹുമുഖ വിധികൾ സവിസ്തരം പ്രതിപാദിച്ചിട്ടുള്ള നൂറിൽപരം പേജുകൾ വരുന്ന ഒരു വിലപ്പെട്ട ഗ്രന്ഥമാണ് "ശംസുൽ ഇശ്രാഖ് ഫീ ഹുക്മിത്തആമുലി ബിൽ ഔറാഖ്" എന്നത്. ഹിജാസിലെ (മക്ക, മദീന തുടങ്ങിയവ ഉൾക്കൊള്ളുന്ന അറേബ്യൻ ഉപദ്വീപ്) പ്രസിദ്ധ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ്‌ അലിയ്യുബ്നുശൈഖി ഹുസൈൻ ആണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. കറൻസികൾ കടരേഖയാണെന്ന വീക്ഷണത്തിലെഴുതപ്പെട്ട "ബഹ്ജത്തുൽ മുഷ്താഖ്" എന്ന ഗ്രന്ഥത്തിന്റെ ശരിയായ ഖന്ധനം ആണ് ശംസുൽ ഇശ്രാഖ്. എന്ന് മാത്രമല്ല അതേ വീക്ഷണക്കാരനായ ശൈഖ് അബ്ദുള്ള അൽ അമൂദി എഴുതിയ തന്റെ രിസാലയെ പരിശോധിച്ചു യുക്തമെങ്കിൽ ആശംസയെഴുതാൻ ഏല്പിച്ചത് പ്രകാരം വിഷയത്തെപ്പറ്റി എഴുതിയത് ഇങ്ങനെ വായിക്കാം. "ശാഫിഈ പണ്ഡിതരുടെ വീക്ഷണത്തിൽ കടലാസ് നോട്ടുകൾ ചെമ്പുനാണയങ്ങളെ പോലെയാണ്. രണ്ടും നഖ്ദ് (സ്വർണ്ണ-വെള്ളിനാണയങ്ങൾ) അല്ല. അർള് ആണ്. കച്ചവട ചരക്കുകൾ എന്ന നിലക്കല്ലാതെ ഇതിൽ സക്കാത്ത് നിർബന്ധമാകുന്നില്ല. കടപ്പലിശ (രിബൽ ഖർള്) അല്ലാതെ മറ്റു രിബായുടെ രൂപങ്ങളെല്ലാം ഇതിൽ അനുവദനീയവുമാണ്. കാരണം ഇവ സ്വർണ്ണവും വെള്ളിയും (നഖ്ദ്) അല്ല." (ശംസുൽ ഇശ്രാഖ് പേജ് : 85).


മാലികീ മദ്ഹബിലെ പ്രബല പണ്ഡിതനായ ശൈഖ് മുഹമ്മദ്‌ ഉലൈശ്, ഹനഫീ പണ്ഡിതനായ അഹ്മദ് രിളാഖാൻ ബറേൽവി, ശൈഖ് മുഹമ്മദ്‌ അൻബാവി, ശൈഖ് അഹ്മദ്, ശൈഖ് ഹസബുള്ള, സയ്യിദ് അബ്ദുള്ള സ്വാഹിബുൽ ബഖറ, ശൈഖ് അഹ്മദ് ഖതീബിൽ മൻകാബാവി, അല്ലാമ അഹ്മദുബ്നു മുഹമ്മദ്‌ ഇർഷാദ്‌ ഹുസൈൻ, ശൈഖ് മുഹമ്മദ്‌ ഇഅജാസ് ഹുസൈൻ, ശൈഖ് മുഹമ്മദ്‌ അബ്ദുൽ ഖാദിർ, ശൈഖ് ഹാമിദ് ഹുസൈൻ, അല്ലാമ മുഹമ്മദ്‌ ഇനായതുള്ള, അല്ലാമ മുഹമ്മദ്‌ നള്ർ അലി, അല്ലാമ ഇബ്നുൽ ഖാസിം മുഹമ്മദ്‌ മുസമ്മിൽ തുടങ്ങി പരശ്ശതം ആലിമുകൾ നാല് മദ്‌ഹബുകളിലെലേതുമായി ഈ വീക്ഷണത്തെ പിന്തുണക്കുന്നതായി ശൈഖ് മുഹമ്മദ്‌ അലി തന്റെ ശംസുൽ ഇശ്രാഖിൽ ഉദ്ധരിച്ചിട്ടുണ്ട്. മക്കയിലെ മുഫ്തി അല്ലാമ അബ്ദുള്ള സിറാജ്, അനേകം ഗ്രന്ഥങ്ങളുടെ കർത്താവ് ശൈഖ് ഹബീബുള്ള ശൻഖ്വീതി, അല്ലാമ ശൈഖ് അഹ്മദ് നജ്ജാർ, ശൈഖ് ത്വാഹിർ ദബ്ബാഗ്, ശൈഖ് മുഹമ്മദ്‌ അബ്ദുറഹ്മാൻ ശൻഖ്വീതി തുടങ്ങി ഹറമൈനിലെ പല പ്രഗത്ഭ ആലിമുകളും ഈ ഗ്രന്ഥത്തിനു സമ്മതപത്രം നല്കിയിട്ടുണ്ട്.


1920-കളിൽ അറബു ലോകത്തെ അറിയപ്പെട്ട മുഫ്തിമാരും ഉലമാക്കലും കടലാസ് കറൻസികളുടെ വിധികളെപ്പറ്റി നടത്തിയ ഒരേകദേശ ചിത്രമാണ് മുകളിൽ വരച്ചത്. രണ്ടു വീക്ഷണങ്ങൾ വച്ച് വ്യത്യസ്ത വിധികളായിരുന്നു ഇരുവിഭാഗം ഉലമാക്കൾ നല്കിയത്. ഏതാണ്ട് ഇതേ കാലയളവിൽ തന്നെ ഈ വിവാദം ഇങ്ങു കേരള ഉലമാക്കൾക്കിടയിലും വന്നെത്തി. ബ്രിട്ടീഷിന്ത്യയിൽ കടലാസ് നോട്ടു ഇറങ്ങിതുടങ്ങിയതോടെ തന്നെ ഇവിടെയും ഈ വിവാദം ആരംഭിച്ചു. വടക്കേ മലബാറിലാണ് ഇത് ആളിക്കത്തിയത്. ലഘുലേഖകളും രിസാലകളും നോട്ടീസുകളും മറുനോട്ടീസുകളുമെല്ലാം ഇതിന്റെ പേരിൽ പുറത്തിറങ്ങിയിരുന്നു. നാദാപുരം കേന്ദ്രമാക്കിയാണ് ഈ വിവാദം കൊടുമ്പിരി കൊണ്ടത്. പ്രശസ്ത പണ്ഡിതനും സുന്നത്ത് ജമാഅത്തിന്റെ വൈരികളുടെ പേടിസ്വപ്നവുമായിരുന്ന മർഹൂം മേപ്പിലാചേരി മൊയ്തീൻ മുസ്ല്യാർ ആയിരുന്നു ഈ വിവാദത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത്. 'നോട്ടിനു സകാത്ത് ഇല്ലെന്നു പറയുന്ന മൊയ്തീൻ മുസ്ല്യാർ ' എന്നായിരുന്നു മഹാനർ തന്നെ അപരിചിതർക്ക് മുന്നിൽ പരിചയപ്പെടുത്തിയിരുന്നത് തന്നെ. ഇങ്ങനെ ചർച്ചയുണ്ടാക്കുകയായിരുന്നു ഉദ്ദേശം.


അറബു ലോകത്ത് പ്രചാരപ്പെട്ട രണ്ടു വീക്ഷണങ്ങൾ തന്നെയായിരുന്നു ഇവിടത്തെ ചർച്ചയിലും ഉയർന്നത്. പക്ഷെ അറബു ലോകത്ത് നാല് മദ്ഹബുകാരായ ഉലമാക്കളും അവരവരുടെ മദ്ഹബിന്റെ വീക്ഷണപ്രകാരം വിഷയത്തെ വിലയിരുത്തി ചർച്ച ചെയ്തിരുന്നതിനാൽ കുറേക്കൂടി വൈവിധ്യവും കൌതുകവും ഉണ്ടായിരുന്നു എന്ന് മാത്രം. കേരളത്തിലാകട്ടെ ശാഫിഈ മദ്ഹബുകാരായിരുന്നത് കൊണ്ട് അവർ തങ്ങളുടെ മദ്ഹബിന്റെ നിലപാടിൽ നിന്ന് കൊണ്ടായിരുന്നു ചർച്ച ചെയ്തിരുന്നത്. തുഹ്ഫയുടെ വ്യാഖ്യാനമായ ശർവാനി വാള്യം 4, പേജു 238 ൽ വിവരിച്ചിട്ടുള്ള ഉദ്ധരണിയും ശരഹുബാഫള്ലിന്റെ വ്യാഖ്യാനമായ മൗഹിബത് വാള്യം 4, പേജു 29, 30ൽ ഉദ്ധരിച്ചിട്ടുള്ള വീക്ഷണവും ചുറ്റിപറ്റിയായിരുന്നു കേരളത്തിലെ വിവാദം. ഈ വിവാദത്തിൽ ശർവാനിയുടെയും മൗഹിബതിന്റെയും ഇബാറതുകളെ സംയോജിപ്പിച്ച് കൊണ്ട് വ്യക്തവും ശക്തവുമായൊരു ഫത്'വാ അക്കാലത്തെ കേരളത്തിലെ കിടയറ്റ മുഫ്തിയായിരുന്ന ശംസുൽ ഉലമ ഖുതുബി അവർകൾക്കുണ്ട്. മഹാനർ വാഴക്കാട്ട് ദാറുൽ ഉലൂമിൽ സദർ മുദരിസായ കാലയളവിലാണീ ഫത്'വാ. 1930 കളിൽ. ഇതിനു ശേഷവും ഒരു പത്തിരുപതു കൊല്ലം തന്നെ ഈ വിവാദം വടക്കേ മലബാർ കേന്ദ്രമാക്കി ഉലമാക്കൾക്കിടയിൽ നിലനിന്നിരുന്നുവെന്ന് വേണം പറയാൻ. കാരണം 1951 മാർച്ച് 23, 24, 25 തിയതികളിലാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 19ആം സമ്മേളനം വടകരയിൽ വെച്ച് നടന്നത്.


അന്നത്തെ സമസ്തയിലെ പ്രഗൽഭരും മുഫ്തിമാരും ആയിരുന്ന ശൈഖുനാ സദഖതുള്ള മൗലവി, മൗലാനാ കണ്ണിയത്ത് അഹ്മദ് മുസ്ല്യാർ പോലുള്ളവർ ഒന്നും ഹാജരില്ലായിരുന്നെങ്കിലും ആ സമ്മേളനത്തിലും മുശാവറയിലും നോട്ടിന്റെ സകാത്ത് ചർച്ചാ വിഷയമായിരുന്നു. ബഹു: ഇ.കെ, പതി അബ്ദുൽ ഖാദർ മുസ്ല്യാർ, പറവണ്ണ, പി.എ അബ്ദുള്ള മുസ്ലിയാർ മട്ടന്നൂർ എന്നിവരായിരുന്നു സമ്മേളനത്തിന്റെ സൂത്രധാരന്മാർ. സമ്മേളനാധ്യക്ഷനായി കൊണ്ട് വന്ന മദ്രാസ് കാരനായ മൗലവി മുഹമ്മദ്‌ ഹബീബുള്ളയോടും, ഉദ്ഘാടകൻ ആയിരുന്ന ഖലീലുൽ റഹ്മാൻ ബീഹാരിയോടും നോട്ടിനു സകാത്ത് ഉണ്ടോ എന്ന് സമസ്ത പണ്ഡിതന്മാർ ചോദിച്ചതിനു ഉണ്ട് എന്ന് അവർ മറുപടി പറഞ്ഞതായി അന്നത്തെ മുശാവറയുടെ മിനുറ്റ്സിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. (ഉദ്ധരണം : സമസ്ത 60 ആം വാർഷിക സ്മരണിക. പേ 54).

ബാലിശമായ ഈ സൂത്രപ്പണി തന്നെ ആ ഭാഗത്ത്‌ കൊടുമ്പിരി കൊണ്ടിരിക്കുന്ന അന്നത്തെ വിവാദത്തിൽ നിന്ന് വലിയ കേടു കൂടാതെ തടിരക്ഷപ്പെടുത്താനും പ്രസ്തുത വിവാദത്തെ അടിച്ചു ശമിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ടായിരുന്നു. സമ്മേളനത്തിലെ പതിയുടെയും പി.എ യുടെയും പ്രസംഗവും ഈ വിഷയത്തെ അധികരിച്ചായിരുന്നുവെന്നും അവരുടെയൊക്കെ മടങ്ങ്‌ മടങ്ങ്‌ വിവരമുള്ള മേപ്പിലാച്ചേരി മൊയ്തീൻ മുസ്ല്യാരെ ളാല്ലും, മുളില്ലും മനുഷ്യകോലത്തിൽ പ്രത്യക്ഷപ്പെട്ട ശ്വൈത്വാനുമായി ചിത്രീകരിച്ചു കൊണ്ടുമായിരുന്നുവെന്നും അനുഭവസ്ഥർ അമർഷത്തോടെ അനുസ്മരിക്കാറുണ്ട്. ഏതായാലും സമർത്ഥന്മാരുടെ സൂത്രവും ശബ്ദവും പ്രസംഗവുമായി ആ വിവാദം പൊതുജനങ്ങൾക്കിടയിൽ അങ്ങനെയങ്ങ് ആറിത്തനുത്തു. കാര്യവിവരമുള്ള പണ്ഡിതന്മാരെല്ലാം വിഷയത്തിന്റെ മർമ്മവും നിജസ്ഥിതിയും ശരിക്കും മനസ്സിലാക്കി വെക്കുകയും ചെയ്തു. (ലേഖനം അവസാനിച്ചു).


(മൗലാനാ നജീബ് മൗലവി - ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയ വിവാദങ്ങൾ - ബുൽബുൽ ദശവാർഷികപ്പതിപ്പ്)