Wednesday, October 14, 2015

ശൈഖുനാ കെ. അലവി മുസ്ലിയാർ - ഓർമ്മയുടെ തിളക്കം

വീണ്ടും അവിടുത്തെ തിരുജീവിതത്തിന്റെ ഓർമ്മപ്പെടുത്തലുകൾ തഴുകി ഉണർത്തുന്ന വിശുദ്ധ മുഹർറം മാസം വന്നണഞ്ഞു. മൂന്നു വർഷങ്ങൾക്ക് മുമ്പ് മുഹർറം 14 ന്റെ അന്നാണ് ആ പുണ്യവെളിച്ചം ഭൗതികമായ നിറപ്രകാശത്തിന്റെ തിരി അണച്ചത്.

ഒരു മനുഷ്യന്റെ ജീവിതം എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ ഒരായുഷ്ക്കാലം കൂടെ നടക്കണം എന്നില്ല, മറിച്ച്‌ അവരുടെ ജീവിതത്തിന്റെ ഛായമടിക്കാത്ത സ്വകാര്യ നിമിഷങ്ങളെ പറ്റി അർഹരും വിശ്വസ്തരുമായ ആളുകൾ വിവരിക്കുന്ന കേവലം ചില നിമിഷങ്ങളുടെ അനുഭവം മതിയാകും..

ഇമാമീങ്ങളായി മുസ്ലിം ലോകം അംഗീകരിക്കുന്ന സകല മഹാന്മാരുടെ ജീവിതവും അങ്ങനെ തന്നെയാണ്‌. ഒരു നിമിഷം അല്ലെങ്കിൽ ഒരു നിമിഷത്തെ അനുഭവം തന്നെ അവരുടെ ആയുഷ്ക്കാലം വിവരിക്കാൻ പര്യാപ്തമാകും. പളുങ്ക്‌ സമാനം ശുഭ്രമായ മനസ്സുമായി ജീവിതം മുഴുക്കെ അല്ലാഹുവിന്റെ ദീനിന്റെ ഉലൂമുകളുമായി ജോലിയായി ബർസഖിന്റെ മറക്കപ്പുറത്തേക്ക്‌ നീങ്ങിയ എത്ര എത്ര വിശുദ്ധ നക്ഷത്രങ്ങൾ..!

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അഭിവന്ദ്യ നേതാവും വണ്ടൂർ ജാമിഅ വഹബിയ്യയുടെ പ്രിൻസിപ്പാളും ആയിരുന്ന ശൈഖുനാ കെ. അലവി മൗലവി അവർകളുടെ (വഫാത്ത്‌: 2012 നവംബർ) പുണ്യജീവിതത്തിന്റെ സകല മാധുര്യവും ചീന്തിയെടുത്ത്‌ ഒട്ടിച്ച പോലെയുള്ള, ഒരൽപ്പം നിറകണ്ണുകളോടെ വായിക്കാവുന്ന ചെറുകുറിപ്പ്‌ അവിടുത്തെ മകൻ മുഹമ്മദ്‌ ശരീഫ്‌ എഴുതിയത്‌ നുസ്രത്തിൽ വായിച്ചത്‌ ഓർക്കുന്നു.

മകന്റെ ഓർമ്മക്കുറിപ്പ്‌ തീരുന്നത്‌ ഇങ്ങനെ:

"രാവിലെ മൂന്നു മണിക്കോ നാലു മണിക്കോ മൂത്രമൊഴിക്കാൻ ഉറക്കച്ചവടോടെ എഴുന്നേൽക്കുന്ന എന്റെ കാതുകളെ വരവേറ്റിരുന്നത്‌ 'അല്ലാഹുവേ, നീ എന്നെ സ്വീകരിക്കില്ലേ ! നിന്റെ ഇഷ്ടക്കാരിൽ എന്നെ പെടുത്തില്ലേ' തുടങ്ങി നിസ്ക്കാരപ്പായയിലിരുന്ന് ഉപ്പ നടത്തിയ ഗദ്ഗദങ്ങളായിരുന്നു'..!!!"

(നുസ്രത്തുൽ അനാം 2013 ജനുവരി)



ദേഹസുഖത്തിന്റെ പരിപാലനത്തിന്‌ ഉറക്കത്തിന്റെ പിടി വിട്ടു പോകാതെ മൂത്രമൊഴിച്ച്‌ തിരിച്ച്‌ കിടക്കയിലേക്ക്‌ മലർന്നടിച്ചു വീഴാൻ തത്രപ്പെടുന്ന നാം ഓരോരുത്തരുടെയും പുലർച്ച നേരത്തെ മൂന്നു മണികളും നാലു മണികളും, ആരുമാരും ഇടയിലില്ലാതെ ഇലാഹീ സവിധത്തിലേക്ക്‌ സർവ്വ സുഖങ്ങളും മറന്ന്, ശരീരവും മനസ്സും സമർപ്പിച്ച്‌ കണ്ണുനീർ വീഴ്ത്താനുള്ളതായിരുന്നു അവർക്ക്‌..

നൂറ്റാണ്ടുകളുടെ ഇന്നലേകളിലെ വിശുദ്ധ താരകങ്ങളുടെ ജീവിതത്തെ അവിശ്വസനീയതയുടെ കണ്ണോടെ നോക്കുന്ന നമുക്ക്‌ ചുറ്റും ഇന്നുമുണ്ട്‌ ഈമാനിന്റെ പ്രകാശം തുളുംബുന്ന ഹൃദയവും ഉള്ളിലെ വേളിച്ചം അപ്പടി തെളിഞ്ഞു കാണുന്ന ജീവിത ശുദ്ധിയുമുള്ള താരകങ്ങൾ. കുറ്റിയറ്റു പോകാത്ത നന്മയുടെ വന്മരങ്ങളായി..

എല്ലാത്തിലും വലുത്‌ അവന്റെ സ്വീകരണമാണ്‌, അവന്റെ പൊരുത്തമാണ്‌ എന്ന് വിശ്വസിച്ചുറപ്പിച്ച്‌ ഋജുവായ മാർഗ്ഗത്തിലൂടെ തഖ്‌വായുടെ ഉദാത്ത മാതൃകകളായി ജീവിച്ചവർ തന്നെയാണ്‌ അവന്റെ ഇഷ്ടക്കാർ.

الذين آمنوا وكانوا يتقون

എന്നെന്നും ഉപകരിക്കുന്ന അറിവ്‌ എന്ന ദിവ്യവെളിച്ചം ആയിരുന്നു അവരുടെ സമ്പാദ്യം. അതാകട്ടെ നിലക്കാത്ത സമ്മാനങ്ങൾ അവന്റെ മണ്ണറയിലേക്ക്‌ എത്തിക്കുന്നു..

ആ തിരുനാവിൽ നിന്നും ഒഴുകിയിരുന്ന ഐഹിക വിരക്തിയുടെയും പരലോകമോഹത്തിന്റെയും സമർപ്പണ മനോഭാവത്തിന്റെയും ഉണർത്തുപാട്ടുകളായ സുന്ദര ശൈലിയിലെ പ്രസംഗങ്ങൾ എത്രയെത്ര വഅള് സദസുകളിലാണ് വിചിന്തനത്തിന്റെയും തിരിഞ്ഞു നടക്കലിന്റെയും തീപ്പൊരി ആളുകളുടെ മനസ്സുകളിൽ കോരിയിട്ടത്..!

കേരളീയ മുസ്ലിം സമൂഹത്തിനാകമാനം നേരായ വഴിയുടെ വെളിച്ചമായി പ്രഭാഷണ, പ്രസാധന, ദർസീ രംഗത്തെ ഉജ്വലപ്രഭാവമായ മൗലാനാ നജീബ് മൗലവി എന്ന ഒരേ ഒരു ശിഷ്യർ മാത്രം മതിയാകും കഥാപുരുഷനായ ശൈഖുനാ അലവി ഉസ്താദിന്റെ പ്രഭാവവും ഇരുത്തം വന്ന വിജ്ഞാന സാമ്രാജ്യത്തിന്റെ അധിപനായിരുന്നു എന്നതിന്റെ സാക്ഷ്യവും. അങ്ങനെ അറിയപ്പെട്ടതും അറിയപ്പെടാത്തതും ആയ ഒട്ടനേകം പ്രതിഭാധനരായ ശിഷ്യന്മാർ. അവരിലൂടെ കേരളത്തിന്റെ മണ്ണിൽ നിറയുന്ന വൈജ്ഞാനിക മുത്തുമണികൾ മുറിയാത്ത ധാരയായി അവിടുത്തെ തിരു ഖബ്'റിലേക്ക് അനുഗ്രഹത്തിന്റെ തെളിനീരോഴുക്ക് സൃഷ്ടിക്കും എന്നത് ഉടയാത്ത പ്രതീക്ഷയാണ്.

ان الإله واهل كل سمائه

والارض حتى الحوت مع نمل الفلا

كل يصلي يا حبيب على الذي

قد علًم الخير الأناس محصلا

നാഥന്റെ പൊരുത്തത്തെ മാത്രം മോഹിച്ച, നല്ല നല്ല ദീനീ വിജ്ഞാനീയങ്ങൾ ജനങ്ങൾക്ക്‌ പഠിപ്പിച്ച ശരിയായ ഉലമാക്കൾക്ക്‌ വേണ്ടി സമുദ്രത്തിലെ മൽസ്യങ്ങൾ, കരയിലെ ഉറുംബുകൾ എന്ന് വേണ്ട ആകാശഭൂമി ലോകത്തെ സകലതും പോറുക്കലിനെ തേടുകയും അല്ലാഹുവിന്റെ റഹ്മത്‌ അവർക്ക്‌ മേൽ സദാ വർഷിക്കപ്പെടുകയും ചെയ്യുക തന്നെ ചെയ്യുമെന്നത്‌ മഹത്‌ വചനങ്ങളിൽ വന്നത്‌ മഹാനരിൽ പുലർന്ന് കാണട്ടെ എന്ന് പ്രാർത്ഥിക്കുകയല്ലാതെ അവരോടുള്ള കടപ്പാടുകൾ തീർക്കാൻ നമുക്കെന്ത്‌ ചെയ്യാൻ കഴിയും..!

അർഹമായതിലേറെ ജസാ അവിടുത്തേക്ക് നീ നൽകണേ അല്ലാഹ് - അവിടുത്തെ പിന്നിലായി ദുനിയാവിൽ എങ്ങനെ അണിനിരന്നോ അത് പോലെ നിന്റെ പരീക്ഷണങ്ങളുടെ ലോകത്തും അവരുടെ പിന്നിലായി വിജയിച്ചവരുടെ കൂട്ടത്തിലേക്ക് ഞങ്ങളെ നീ ചേർക്കണേ നാഥാ..ആമീൻ

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...