Friday, December 11, 2015

ആദ്യത്തെ സൃഷ്ടിയും പ്രാപഞ്ചിക രഹസ്യങ്ങളുടെ സാക്ഷ്യവും

പ്രവിശാല പ്രപഞ്ചത്തിന്റെ വലുപ്പവും വണ്ണവും ആഴവും പരപ്പും എത്ര ഭീമവും നിർണ്ണയാതീതവും അചിന്തനീയവുമാണെന്ന് മനസ്സ്‌ കൊണ്ട്‌ ഒരിക്കലെങ്കിലുമൊന്ന് നിരൂപിക്കാൻ ശ്രമിച്ചവർക്കും, ആഴത്തിലാഴത്തിൽ പ്രപഞ്ചത്തെ പഠിക്കാൻ ശ്രമിച്ചവർക്കും കൃത്യമായി മനസ്സിലാകും..

പ്രാപഞ്ചിക രഹസ്യങ്ങളുടെ ചുരുളുകൾ തേടിയിറങ്ങുന്ന മാനവിക ചിന്താശേഷിയുടെയും അറിവിന്റേയും പത്തി താഴ്‌ന്നു താഴ്‌ന്നു പോകുന്നതാണ്‌ കാഴ്ച്ചയുടെ പരിധിക്കപ്പുറത്തെ ശൂന്യാകാശവും അതിനുമപ്പുറത്തെ കോടാനുകോടി നക്ഷത്ര ചന്ദ്ര ഗോളാദികളുടെ സമുച്ചയങ്ങളും അവിടെയും തീരാത്ത പ്രവചനാതീത നിഗൂഡതയുടെ ലോകത്തേയും പറ്റി പഠിക്കാനിറങ്ങിയപ്പോഴൊക്കെ നാം കണ്ടതും കാണാനിരിക്കുന്നതും.

പരിമിതികളുടെ ബുദ്ധിയുടെയും കഴിവിന്റെയും കുറവ്‌ ബോധ്യമാകുംബോ രക്ഷിതാവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊള്ളാൻ റബ്ബ്‌ പഠിപ്പിക്കുകയും ചെയ്തു..

 ربنا ما خلقت هذا باطلا سبحانك فقنا عذاب

'എനിക്ക്‌ മനസ്സിലാകുന്നതിന്റെയും അപ്പുറമാണ്‌ നിന്റെ സൃഷ്ടി ലോകമെങ്കിലും റബ്ബേ, ഞാൻ സമ്മതിക്കുന്നു നീ കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ്‌ ഇതൊക്കെ സൃഷ്ടിച്ച്‌ വിദാനിച്ചിരിക്കുന്നത്‌..നീയെത്ര പരിശുദ്ധൻ..ഇതിലേറെ ചിന്തകൾ കൊണ്ട്‌ കൈപ്പിടിയിലൊതുക്കാൻ കഴിയാത്ത ലോകങ്ങളേറെ ഇനിയും വരാനുള്ളതിൽ നിന്റെ ശിക്ഷയുടെ കേന്ദ്രമായ നരകത്തെ തൊട്ട്‌ നീ കാക്കണേ അല്ലാഹ്‌..'

അതിനെയാകെ സൃഷ്ടിച്ചു വെച്ച്‌ അതിനൊക്കെ കൃത്യമായ നിയന്ത്രണങ്ങൾ നൽകി പരിപാലിക്കുന്ന ഒരേ ഒരു രക്ഷിതാവിന്‌ അവനു മാത്രം അർഹമായ സ്തുതികൾ ആസകലം അർപ്പിച്ചു കൊണ്ടാണ്‌ സ്വന്തം കഴിവുകേടിന്റെ പരിധിയറിയാകുന്ന കേവലം സൃഷ്ടിയായ മനുഷ്യൻ എന്ത്‌ സൽക്കർമ്മങ്ങളും ചെയ്യേണ്ടത്‌ എന്ന് രക്ഷിതാവിങ്കൽ നിന്നുള്ള നിബന്ധന പാലിക്കുന്നു ഓരോ മുസ്ലിമും..

ആ സ്തുതികളാകമാനം ഉടമയാക്കുന്ന ഒരുവനെ അവൻ തന്നെ പരിചയപ്പെടുത്തുന്നത്‌ رب العالمين എന്ന് പറഞ്ഞു കൊണ്ടാണ്‌. അഥവാ ദൃഷ്ടിഗോചരവും ഇന്ദ്രിയാതീതവുമെന്ന  വ്യത്യാസമില്ലാതെ, നമ്മുടെ പരിധികൾക്കുള്ളിൽ മനസ്സിലാക്കാനും എത്തിപ്പിടിക്കാനും കഴിയുന്നതെന്നും കഴിയാത്തതെന്നുമില്ലാതെ സകല ലോകങ്ങളേയും സൃഷ്ടികളേയും എന്ന് വേണ്ട സകലത്തിൽ സകലതിനേയും സൂചിപ്പിക്കുന്ന ആലമീനിന്റെ റബ്ബ്‌ എന്ന സ്രഷ്ടാവായ താനല്ലത്ത സർവ്വവും ഉൾക്കൊള്ളുന്ന പ്രയോഗം കൊണ്ടാണ്‌.

തന്റെ രാജാധികാരത്തിന്റെ വിശാലത സൂചിപ്പിക്കാൻ അവൻ ഉപയോഗിച്ച "ആലമീൻ" എന്ന പദത്തിൽ തീർച്ചയായും സൃഷ്ടിച്ചു വെച്ചതും വെക്കാനിരിക്കുന്നതുമായ സകലതുംവുൾക്കൊള്ളേണ്ടതുണ്ട്‌ എന്നത്‌ ബുദ്ധിക്ക്‌ വകതിരിവുള്ള ആർക്കും വ്യക്തമാകുന്ന പരമാർത്ഥമാണ്‌. കാരണം അവൻ റബ്ബ്‌ അല്ലാത്ത ഒന്നും തന്നെ അവനല്ലാത്തത്‌ ഇല്ല എന്നത്‌ ഏതൊരു വിശ്വാസിയും നിസ്സംശയം സമ്മതിക്കുന്നതാണ്‌.

ഇത്‌ സമ്മതിക്കാത്തവൻ ഒരിക്കലും ഈമാനിന്റെ സഹയാത്രികനാകുന്നില്ല. അവിടെ യുക്തിക്കോ ചിന്തക്കോ സാധ്യതയോ അനുവദനീയതയോ ഇല്ല എന്നിരിക്കിൽ,

وما أرسلناك إلا رحمة للعالمين

"ആലമീങ്ങൾക്ക് ആകമാനം റഹ് മത്തായിട്ടല്ലാതെ നബിയേ, അവിടുന്നിനെ നാം നിയോഗിട്ടില്ല തന്നെ"

നേർച്ചിന്തയുടെ താഴ്മയും വിനയവും ഇതേ "ആലമീൻ" എന്നതിനെ വെച്ച്‌ ഹബീബായ നബി തങ്ങൾ (സ്വ) തങ്ങളെ വാഴ്ത്തിയ ആലമീന്റെ റബ്ബിന്റെ പദപ്രയോഗം കാണുമ്പോൾ മനസ്സിൽ വരാതെ പോകുന്നതിന്റെ അർത്ഥമെന്താണ്‌?.

"റബ്ബുൽ ആലമീൻ" എന്നതിൽ ഉൾക്കൊള്ളുന്ന ലോകം പരിധികൾക്കപ്പുറത്തെ സ്രഷ്ടാവല്ലാത്ത സകലതും ഉൾക്കൊള്ളുന്നതാണെന്ന് മനസ്സറിഞ്ഞു സമ്മതിക്കുന്നവർക്ക്‌ എന്തേ "റഹ് മത്തുൻ ലിൽ ആലമീൻ" എന്നതിലെ ലോകവും തുല്യമാണെന്ന് സമ്മതിക്കാൻ മനസ്സ്‌ വിസമ്മതിക്കുന്നത്‌..? നിഷേധ ചിന്തയുടെ എന്തോ ഒരു പരമാണു, അല്ലെങ്കിൽ അവിടുന്ന് ആലമീനാകെ റഹ്മത്താണ്‌ എന്നതിൽ അവിടുത്തോട്‌ ഒരസൂയ..ഇവയിലെന്തെങ്കിലും മനസ്സിലില്ലെങ്കിൽ പിന്നെന്തിന്‌ സംശയം??




അവിടുന്ന് ആലമീന്‌ ആകമാനം 'റഹ്മത്ത്‌' ആകണമെങ്കിൽ തീർച്ചയായും അവിടുന്ന് അല്ലാഹുവല്ലാത്ത സകലതും ഉൾക്കൊള്ളുന്ന സൃഷ്ടിലോകത്തിനാകമാനം റഹ് മത്തായി ഭവിക്കണം. അവിടുത്തെ തിരുജന്മത്തോടെയല്ല ആലമീന്റെ ഉണ്മ വരുന്നതെന്നത്‌ സത്യമാണെന്നിരിക്കിൽ അവിടുത്തെ ജനനത്തിന്‌ മുമ്പുമുള്ള ആലമീനിന്‌ അവിടുന്നെങ്ങനെ റഹ്മത്താകും?

ارسلت الى الخلق كافة

"സൃഷ്ടികൾ ആസകലത്തിലേക്കും ഞാനയക്കപ്പെട്ടു" എന്ന തിരുമൊഴി കൂടെ ചേർത്തു വായിക്കുംബോ യുക്തിചിന്ത കൊണ്ട്‌ പോലും നിരാകരിക്കാൻ സാധ്യമല്ലാത്ത പരമാർത്ഥം സമ്മതിച്ചു കോടുത്തേ മതിയാകൂ.. കാരണം അവിടുത്തെ തിരുശരീരത്തിന്റെ സൃഷ്ടിപ്പിന്‌ മുമ്പും സൃഷ്ടികൾ ഉണ്ട്‌ തന്നെ..

ഒടുക്കം ഈമാനിലുറച്ച മനസ്സ്‌ കൊണ്ട്‌ നാവിലൂടെ വരുന്ന സ്ഫുടശബ്ദമായി ആദരവായ നബി തങ്ങൾ തിരുസ്വഹാബി ജാബിർ (റ) വിനോട്‌ വ്യക്തമാക്കിയ, സകല സൃഷ്ടിയുടെയും അടിസ്ഥാന കണത്തിന്റെ രഹസ്യം വിളിച്ചു പറയണം..

أول ماخلق الله نور نبيك ياجابر

"ജാബിർ, എല്ലാ വസ്തുക്കൾക്കും മുമ്പായി അല്ലാഹു സൃഷ്ടിച്ചത്‌ നിന്റെ നബിയുടെ ഒളിവിനെയാണ്‌. അല്ലാഹുവിന്റെ ദിവ്യവെളിച്ചത്തിൽ നിന്നാണ്‌ ഇതിനെ സൃഷ്ടിച്ചത്‌. ആ ഒളിവ്‌ അല്ലാഹുവിന്റെ ഖുദ്‌റത്തു കൊണ്ട്‌ അവനുദ്ദേശിച്ചിടത്തെല്ലാം കറങ്ങിക്കൊണ്ടിരുന്നു. അന്നു ലൗഹ്‌, ഖലഖ്‌, സ്വർഗ്ഗം, നരകം,മലക്ക്‌, ആകാശം, ഭൂമി, സൂര്യൻ, ചന്ദ്രൻ, ജിന്ന്, ഇൻസ്‌ എന്നീ സൃഷ്ടികളൊന്നുമില്ല. പിന്നീട്‌ അല്ലാഹു സൃഷ്ടികളെയെല്ലാം പടക്കാൻ ഉദ്ദേശിച്ചപ്പോൾ ആ ഒളിവിനെ - അതിൽ നിന്നൊരംശത്തെ നാലുഭാഗമായി വിഭജിച്ചു.

ഒന്നാം ഭാഗത്തിൽ നിന്നു ഖലമും രണ്ടാം ഭാഗത്തിൽ നിന്നു ലൗഹും മൂന്നാം ഭാഗത്തിൽ നിന്ന് അർശും പടച്ചു. നാലാം ഭാഗത്തെ വീണ്ടും നാലുഭാഗമായി വിഭജിക്കുകയും അതിൽ നിന്ന് ഒരു ഭാഗത്താൽ അർശിന്റെ വാഹകരായ മലക്കുകളെയും രണ്ടാം ഭാഗത്താൽ കുർസിയ്യിനെയും മൂന്നാം ഭാഗത്താൽ മറ്റെല്ലാ മലക്കുകളെയും സൃഷ്ടിച്ചു. നാലാം ഭാഗം വീണ്ടും നാലായി വിഭജിച്ചു. ഒന്നിൽ നിന്ന് ആകാശങ്ങളും മറ്റൊന്നിൽ നിന്നു ഭൂമികളും മൂന്നാമതൊന്നിൽ നിന്നു സ്വർഗ്ഗവും നരകവും സൃഷ്ടിച്ചു. അവശേഷിക്കുന്ന ഒരുഭാഗം വീണ്ടും നാലായി വിഭജിച്ചു. ഒന്നിൽനിന്ന് സത്യവിശ്വാസികളുടെ കണ്ണുകളിലെ വെളിച്ചവും (സത്യം കാണുന്ന കാഴ്ചശക്തി) മറ്റൊന്നിൽ നിന്ന് അവരുടെ ഹൃദയത്തിന്റെ വെളിച്ചവും -അല്ലാഹുവിനെ കൊണ്ടുള്ള അറിവ്‌- മൂന്നാമത്തേതിൽ നിന്ന് അവരുടെ നാക്കിന്റെ വെളിച്ചവും - ശഹാദത്തു കലിമകൾ ഉച്ചരിക്കാനുള്ള ശക്തി......."

(മുസന്നഫ് അബ്ദുറസാഖ്)

അവിടുന്ന് അല്ലാഹുവിന്റെ സൃഷ്ടികളിൽ ആദ്യത്തിൽ ആദ്യത്തെതാണെന്ന് വാദിക്കുന്നത് കൊണ്ട് വാദിക്കുന്നവർക്ക് ഐഹികമായ വല്ല നേട്ടവും കൈവരാനുണ്ടോ? ദുനിയവിയ്യായ വല്ല കാര്യസാധ്യവും അവർക്കതിൽ നേടാനുണ്ടോ? ഇല്ലെന്നതിൽ തർക്കമേയില്ലെങ്കിൽ പിന്നെ തികച്ചും അംഗീകൃതമായ പരമ്പരയിലൂടെ ഹിജ്റയുടെ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ തന്നെ രചിക്കപ്പെട്ട സ്തുത്യർഹമായ ഹദീസിന്റെ കിതാബുകളിൽ പോലും ഇത് ഇടം പിടിച്ചു എന്നതിനെ അംഗീകരിക്കുന്നതിൽ നമ്മുടെ മനസ്സിനെ വിലങ്ങുന്നതെന്താണ്?

كنت أول النبين في الخلق وآخرهم في البعث

"നബിമാരിൽ ആദ്യം സൃഷ്ടിക്കപ്പെട്ടത് ഞാനാണ് - ഭൂമിലോകത്തേക്ക് അയക്കപ്പെട്ട നബിമാരിൽ ഏറ്റവും അവസാനത്തേതും ഞാനാണ്" എന്ന് തിരുമുസ്തഫാ തങ്ങൾ പറഞ്ഞത് മനസ്സിലാക്കാൻ നമ്മുടെ മനസ്സുകളെ പാകപ്പെടുത്തുന്നില്ലേ..?

തന്നിൽ നിന്നും വന്നു പോയ ഒരു ഇടർച്ച മുത്ത് റസൂലുല്ലാഹി (സ്വ) തങ്ങളെ കൊണ്ട് തവസ്സുൽ ചെയ്താണ് ആദം നബി അല്ലാഹുവിൽ നിന്നും പൊറുക്കലിനെ തേടിയതെന്ന് സ്വഹീഹായ പരമ്പരയിലൂടെ  ഇമാമീങ്ങൾ  വിവരിച്ചത് നാമോർക്കുന്നില്ലേ?



എന്നിട്ടുമെന്തേ നമുക്ക് അവിടുത്തെ അംഗീകരിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല? അവിടുത്തോട്‌ നമുക്ക് അസൂയയാണോ? അവിടുത്തെ പദവികളിൽ നമുക്ക് സംശയമാണോ? അവിടുത്തെ സ്ഥാനമാനങ്ങൾ കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ ഒരു സൃഷ്ടിക്കും നൽകാത്തതും അവരിൽ എല്ലാവരെയും അതിജയിക്കുന്നതും ആണെന്നത് നാം വിശ്വസിക്കുന്നില്ലേ?

ഹലീമ(റ) വിന്റെ കരങ്ങളിലേക്ക് ആ പൂമോൻ വന്നു ചേര്ന്നപ്പോ അതുവരേ വരണ്ടു നിന്നിരുന്ന, പാലില്ലാത്ത മാറിൽ നിറഞ്ഞു തുളുമ്പുന്ന പ്രസരിപ്പും പാലിന്റെ ഒഴുക്കും എങ്ങനെ കൈവന്നു?

നടക്കാൻ ശേഷിയില്ലാത്ത ഒട്ടകത്തിൽ  എങ്ങനെ ഈ കുഞ്ഞുപൈതലിന്റെ സാന്നിധ്യം അപാരമായ വേഗവും ആരോഗ്യവും പാലുകൾ നിറഞ്ഞ അകിടുകളും നൽകി?

തനിച്ചായി നിൽക്കുന്ന അമീനായ കുഞ്ഞുമോനെ വഴിയിൽ വെച്ച് അബൂജഹൽ ഒട്ടകപ്പുറത്ത് കയറ്റിയപ്പോ 'ഇയാളുടെ  കൂടെ യാത്ര ചെയ്യേണ്ടവരല്ല ഈ പൈതൽ' എന്ന്, നടക്കാൻ വിസമ്മതിച്ച ഒട്ടകത്തിന് ആര് വിവരം കൊടുത്തു ?

ശാമിലേക്ക് കച്ചവട സംഘത്തിന്റെ ഒപ്പം നടക്കുമ്പോ തിരുനബി തങ്ങളെന്ന കുഞ്ഞു മോന്റെ മുകളിൽ തണലേകി കൊണ്ട് ഒഴുകി നടന്ന മേഘത്തിന് എങ്ങനെ അറിഞ്ഞു ഈ കനിമോൻ തനിക്കാരോ ആണെന്ന്?

നുബുവ്വതിന്റെ തിരുവെളിച്ചം ആദരവായ പ്രവാചകരിൽ ഔദ്യോഗികമായി ഏൽപ്പിക്കപ്പെടും മുമ്പ് അവിടുത്തോട്‌ നടന്നു പോകുന്ന വഴികളിൽ വെച്ച് അവിടുത്തോട്‌ സലാം പറഞ്ഞ ചേതനയില്ലാത്ത, ജീവനില്ലാത്ത കല്ലുകൾക്ക് അവിടുത്തെ അറിയാമായിരുന്നു - എങ്ങനെ?

മുറിച്ചു മാറ്റപ്പെട്ട മരക്കഷ്ണം ആയിരുന്ന തിരുമുസ്തഫാ തങ്ങളുടെ മിമ്പറിന്റെ വിതുമ്പൽ സ്വിഹ്ഹത്തിന്റെ തിളക്കം ചാർത്തി ഉദ്ധരിക്കാത്ത കിതാബുകളുണ്ടോ? - എങ്ങനെ അറിഞ്ഞു ഈ മരം ഇതെന്റെ ഹബീബാണെന്ന്?

അചേതന വസ്തുക്കൾക്ക് പോലും അവിടുത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ പിന്നെ അവിടുത്തെ ഹഖീഖത്തിനെ തിരിച്ചറിയാതെ ജീവനുണ്ടായിട്ടും ശവമായി മാറുന്ന നഷ്ടക്കാരിൽ പെടണോ നാം..?!

അവിടുത്തെ സത്യമായ, അതുല്യമായ മാനുഷികവും അമാനുഷികവും ആയ ഗുണങ്ങൾ വിവരിക്കുന്നത് ഈസാ നബി (അ) നെ ദൈവിക പദവിയിലേക്ക് ഉയർത്തിയ ക്രൈസ്തവർക്ക് തുല്യമാകുമായിരുന്നു എങ്കിൽ  അവർക്ക് സത്യാസത്യ വിവേചനത്തിന്റെ അടിസ്ഥാനത്തെ തന്നെ മനസ്സിലായിട്ടില്ലെന്ന് വ്യക്തമാണ്.

അത്ഭുതങ്ങൾ കാണിച്ചത് കൊണ്ട് ദൈവികതയിലേക്ക് ഉയരുമായിരുന്നു എങ്കിൽ മറ്റാരെക്കാളും വലിയ, അവരെയൊക്കെ കവച്ചു വെക്കുന്ന അത്ഭുതങ്ങൾ കാണിച്ച മുഹമ്മദ്‌ നബി(സ) തങ്ങൾ നിങ്ങൾ ദൈവികത ഉണ്ടെന്ന് പറയുന്നവരേക്കാൾ വലിയ ദൈവമാകണമായിരുന്നു - എന്നാൽ ഇതെല്ലാം, ഈ അത്ഭുതങ്ങളെല്ലാം, അവരുടെയൊക്കെ ഉടമയായ ഏകദൈവത്തിന്റെ സൃഷ്ടികൾ മാത്രമാണ് എന്ന് പഠിപ്പിക്കുകയാണ് നബിതങ്ങളിലൂടെ വിശുദ്ധ ഇസ്ലാം ചെയ്തത്.

അവിടുത്തെ തിരു ഒളിവ് (ഹഖീഖതു മുഹമ്മദിയ്യ) തന്നെയാണ് ആദ്യത്തേത് - അവിടുന്നാണ് എന്റെ ജീവന്റെ അടിസ്ഥാന കണം - അവിടുന്നാണെന്റെ എല്ലാം - അവിടുന്നില്ലാതെ ഞാനില്ല.അവിടുന്നില്ലാതെ ഞങ്ങളില്ല.അവിടുന്നില്ലാതെ ഭൂമിയില്ല.അവിടുന്നില്ലാതെ ലോകമില്ല..

فإن فضل رسول الله ليس له

حد فيعرب عنه ناطق بفم

അവിടുത്തെ ശ്രേഷ്ടതകൾക്ക്‌ പരിധിയിയോ പരിമിതിയോ നിർണ്ണയിച്ച്‌ പറഞ്ഞു തീർക്കുക സാദ്ധ്യമാകുമായിരുന്നെങ്കിൽ സംസാര ശേഷി നൽകപ്പെട്ട ഒരു സൃഷ്ടിയെങ്കിലും വിവരിച്ചു കാണുമായിരുന്നു.."

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...