Wednesday, December 09, 2015

സ്വർഗ്ഗാവകാശിയുടെ മനസ്സ് - സ്വർഗ്ഗം പോലെ വിശാലം.

 "സ്വർഗ്ഗക്കാരനായ ഒരാളിപ്പോ നിങ്ങൾക്ക് മുമ്പിലേക്ക് വരും"

ചുറ്റുമായിരിക്കുന്ന സ്വഹാബത്തിനോട് തുടർച്ചയായ മൂന്നു ദിവസം നബിതങ്ങൾ(സ്വ) പറഞ്ഞു:

മൂന്നു ദിവസവും ആകാംക്ഷയോടെ സ്വഹാബാക്കൾ കാത്തിരുന്നപ്പോൾ അവർ കണ്ടത് സാധാരണക്കാരനായ ഒരേ അൻസ്വാരി സ്വഹാബിയേയായിരുന്നു. അബ്ദുല്ലാഹ് ഇബ്നു അമ്ര്(റ) തങ്ങൾക്ക് ആ മനുഷ്യനിൽ എന്ത് പ്രത്യേകതയാണ് സ്വർഗ്ഗക്കാരൻ എന്ന് നബിതങ്ങൾ സർട്ടിഫിക്കറ്റ് കൊടുക്കാൻ മാത്രമുള്ളത് എന്ന് അറിയാൻ വളരെ ആഗ്രഹത്തോടെ ചില കാരണങ്ങൾ പറഞ്ഞ് അൻസ്വാരിയായ സ്വഹാബിയുടെ കൂടെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസിക്കാൻ കൂടി.

അബ്ദുല്ലാഹ്(റ) തങ്ങൾ അൻസ്വാരി സ്വഹാബിയുടെ ഓരോ നിമിഷവും കൃത്യമായി വീക്ഷിക്കാൻ തുടങ്ങി. സാധാരണ ജനങ്ങളിൽ കാണുന്ന അതിസാധാരണമായ ഇബാദതുകൾ അല്ലാതെ മറ്റൊന്നും അൻസ്വാരി സ്വഹാബിയിൽ കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവിൽ അബ്ദുല്ലാഹ് ഇബ്നു അമ്രുബ്നുൽ ആസ്വ്(റ) തങ്ങൾ തന്റെ ആതിഥേയനായ അൻസ്വാരി സ്വഹാബിയോടു തന്റെ വരവിന്റെ യഥാർത്ഥ ഉദ്ദേശ്യവും നബിതങ്ങളുടെ വാക്കുകളും പറഞ്ഞപ്പോൾ ആ സ്വഹാബി പറഞ്ഞു:

 "നിങ്ങളീ കണ്ടതാണ് എന്റെ ജീവിതം - അല്ലാതെ മറ്റൊന്നുമില്ല"

ഒന്നും കണ്ടെത്താൻ കഴിയാതെ തിരിച്ചു പോകാനൊരുങ്ങിയ അബ്ദുല്ലാഹ് (റ) വിനെ ഈ സ്വഹാബി തിരിച്ചു വിളിച്ചു കൊണ്ട് പറഞ്ഞു:

ما هو إلا ما رأيت، غير أنِّي لا أجد في نفسي لأحد من المسلمين غِشًّا، ولا أحسد أحدًا على خير أعطاه الله إياه

"നിങ്ങൾ കണ്ടതല്ലാത്ത മറ്റൊരു കർമ്മവും എനിക്കില്ല - പക്ഷേ എന്റെ മനസ്സിൽ ഒരു മുസ്ലിമായ മനുഷ്യന്റെ മേലും അല്ലാഹു അവർക്ക് നൽകിയ ഒരു അനുഗ്രഹത്തിന്റെ പേരിൽ ഒരു തരത്തിലുള്ള ദേഷ്യമോ അസൂയയോ എനിക്ക് ഉണ്ടാകാറില്ല"

നബിതങ്ങളുടെ വാക്കുകളുടെ കാരണം കണ്ടെത്തിയ സന്തോഷത്തോടെ അബ്ദുല്ലാഹ് (റ) തങ്ങൾ പറഞ്ഞു:

"ഇത് തന്നെയാണ് കാരണം - ഞങ്ങളിൽ പലർക്കും നേടിയെടുക്കാൻ കഴിയാത്തതും ഇത് തന്നെ"

(മുസ്നദ് അഹ്മദ്)

'സ്വർഗ്ഗക്കാരനായി'  പ്രവാചകർ കാണിച്ച്‌ കൊടുത്ത മനുഷ്യനിൽ ആകെ കൂടുതലായി ഉണ്ടായിരുന്നതും മറ്റ്‌ മുസ്ലിമീങ്ങളെ തൊട്ട്‌ സൽ വിചാരം മാത്രം ഉള്ള മനസ്സായിരുന്നു. ശുദ്ധമായ മനസ്സ് സ്വർഗ്ഗത്തിലേക്കുള്ള വഴിയുടെ വാതിലുകൾ തുറക്കാനുള്ള താക്കോലുകളാണ്.




ജീവിതത്തിൽ ലഭിക്കാവുന്ന സന്തോഷങ്ങൾ എല്ലാം നമ്മൾ ആഗ്രഹിക്കുകയും അതിനായി പാടു പെടുകയും ചെയ്യുന്നുവെങ്കിലും ഏതൊരു മുസ്ലിമായ മനുഷ്യനും ദുനിയാവിലെ നേട്ടങ്ങളേക്കാൾ മനസ്സ്‌ കൊണ്ട്‌ ഇഷ്ടപ്പെടുന്നത്‌ അനശ്വരമായ ലോകത്തെ നേട്ടങ്ങളെയാണ്‌.

അത്‌ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിക്കണം എന്ന് ആഗ്രഹിക്കാത്തവർ നമ്മിലാരുമില്ല എന്നതിന്‌ തെളിവാണ്‌ നമ്മിൽ ഇല്ലാത്ത ഇസ്ലാമികമായ നന്മകൾ മറ്റൊരാളിൽ കാണുംബോൾ അതിന്റെ പേരിൽ നാമറിയാതെ നമ്മുടെ മനസ്സിൽ അയാളോട്‌ സ്നേഹം തോന്നുന്നത്‌.

ഉഖ്രവിയ്യായ എന്ത്‌ ഉയർച്ച ആർക്ക്‌ ലഭിച്ചാലും നമുക്ക്‌ യാതൊരു പ്രയാസവും അസൂയയും വരുന്നില്ല, മറിച്ച്‌ കൊതുകിന്റെ ഒരു‌ ചിറകിന്റെ വില പോലും ഇല്ലാത്ത ദുനിയാവിലെ നേട്ടങ്ങൾ മറ്റുള്ളവർക്ക്‌ ലഭിക്കുന്നതിന്റെ പേരിൽ അസൂയ വരുന്നു - വിരോധാഭാസം !

അബൂ ദുജാന (റ) രോഗിയാണെന്നറിഞ്ഞ്‌ സന്ദർശ്ശിക്കാൻ ചെന്നപ്പോൾ അദ്ദേഹത്തിന്റെ മുഖം തിളങ്ങുന്ന, പ്രകാശം പരത്തുന്നതായ കണ്ടു.

ചെന്നവർ‌ മുഖം ഇങ്ങനെ പ്രകാശിക്കാൻ കാരണം എന്താണ്‌ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു :

" എന്റെ രണ്ട്‌ കർമ്മങ്ങളിൽ എനിക്ക്‌ ഏറ്റവും പ്രതീക്ഷയും ആശയുമുണ്ട്‌, (അത്‌ എന്റെ മോക്ഷത്തിനും എന്റെ മുഖം ഇങ്ങനെ പ്രകാശിക്കാനും കാരണമായിരിക്കാം എന്നതിൽ).

1) ഞാൻ അത്യാവശ്യമായതിന്‌ വേണ്ടിയല്ലാതെ സംസാരിക്കാറില്ല.

2) എന്റെ ഹൃദയം മറ്റു മുസ്ലിമീങ്ങളെ തൊട്ട്‌ എപ്പോഴും ശുദ്ധമാണ്‌."

ശരീരത്തിലെ എല്ലാ അവയവങ്ങളും എന്നും ഉണർന്നെണീക്കുന്ന സമയത്ത്‌ ' ഞങ്ങൾക്ക്‌ വേണ്ടി നീ അല്ലാഹുവിനെ ഭയപ്പെടണം' എന്ന് ആവശ്യപ്പെടുന്ന നാവ്‌ സംരക്ഷിക്കപ്പെടലോടെ മനുഷ്യ ജീവിതത്തിൽ വരുന്ന ഭൂരിഭാഗം തെറ്റുകളിൽ നിന്നും അവൻ മുക്തമാകുന്നു.അധികമായ സംസാരം വഴി ഹൃദയം കടുത്ത്‌ പോകുമെന്നും കടുത്ത ഹൃദയക്കാരെ തൊട്ട്‌ അല്ലാഹു ദൂരത്താണെന്നും ആദരവായ നബി തങ്ങൾ പഠിപിച്ചത്‌ തെളിഞ്ഞു കാണുകയാണിവിടെ..

നിറ വെളിച്ചം മുഖത്തിലേക്ക്‌ തെളിഞ്ഞു കാണുന്നത്‌ ഈമാനിന്റെ വെളിച്ചം എന്ന് നാം സാധാരണ പറയാറുള്ള തെളിച്ചം തന്നെ. മനസ്സുകളിലെ വെളിച്ചം മുഖത്തിന്റെ പ്രകാശമായി മനുഷ്യർ അനുഭവിക്കുന്നത് സാധാരണമാണല്ലോ.

ഇബ്നു സീരീൻ (റ) തങ്ങൾ അരുളിയത്:

"വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ നിങ്ങളെ ഒരാൾ ഹനിച്ചുവെന്ന്  അറിഞ്ഞാൽ തനിക്കെതിരെ അങ്ങനെ അവൻ ചെയ്യാൻ കാരണമായ ഒരു ന്യായം നീ കണ്ടെത്തണം - ഒരു ന്യായവും അതിനെ ന്യായീകരിക്കാൻ വേണ്ടി നിനക്ക് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ 'എനിക്കറിയാത്ത ഒരു കാരണം ഉണ്ടാകും' എന്ന് നീ മനസ്സിലാക്കിയേക്കണം"

ഹാ എത്ര സുന്ദരം ! തെറ്റു ചെയ്യുന്നവർ അല്ലാഹുവിന്റെ കോടതിയിൽ വിചാരണ ചെയ്യപ്പെടട്ടെ, അവനെ പറ്റി നമ്മുടെ മനസ്സിൽ മോശമായ വിചാരം വെക്കുന്നത് കൊണ്ട് നമുക്കെന്ത് ലഭിക്കാൻ ! അവനെന്ത് നഷ്ടം വരാൻ..

ഹബീബ്‌ (സ്വ) പറയുകയുണ്ടായി : "അല്ലാഹുവിലും അന്ത്യനാളിലും വല്ലവനും വിശ്വസിക്കുന്നു എങ്കിൽ അവൻ നല്ലത്‌ പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ" (മുസ്ലിം).

1 comment:

  1. നന്മയുടെ വഴി അന്വേഷിക്കുന്ന എല്ലാര്ക്കും ഉപകാരപ്രദമായ വിവരണങ്ങള്‍ വളരെ ആകര്‍ഷകമാണ് ചരിത്രങ്ങള്‍ ഉപദേശങ്ങള്‍ ഉള്‍കൊള്ളുന്ന വയകയാല്‍ ഹ്രദയ സ്പര്ശിയാണ് അള്ളാഹു ബര്കത്തു ചെയ്യട്ടെ ;ആമീന്‍

    ReplyDelete

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...