Thursday, January 12, 2017

ആറു വെള്ളി - അറുനൂറു സ്വർണ്ണം..!!!


വിശപ്പ് കൊണ്ട് ഫാത്വിമ ബീവി(റ) യുടെ കുടുംബം ഒരിക്കൽ പൊറുതി മുട്ടി. ഒന്നും കഴിക്കാനില്ല. വിശന്നു പൊരിഞ്ഞു കുഞ്ഞുങ്ങൾ കരയുന്നത് കണ്ടിട്ട് മഹതിക്ക് കരൾ പൊട്ടി. ഒരു പുത്തൻ തുണിയുണ്ട് കിട്ടിയത്. അത് വിൽക്കാമെന്നു അവർ ആലോചിച്ചു. അങ്ങനെ വസ്ത്രം എടുത്ത് അലി(റ) ക്ക് കൊടുത്തു.

"ഇത് കൊണ്ട് പോയി വിറ്റ്‌ നമ്മുടെ കുഞ്ഞുങ്ങൾക്ക് തിന്നാൻ വല്ലതും കൊണ്ട് വരൂ".

6 വെള്ളി നാണയമാണ് വിറ്റു കിട്ടിയത്. അതുമായി അലി (റ) തങ്ങൾ ഭക്ഷണം വാങ്ങാൻ പോകുന്ന വഴിക്ക് ഒരു പാവപ്പെട്ട സഹോദരൻ ചോദിച്ചു:

"അലീ, താങ്കളുടെ കയ്യിൽ വല്ലതുമുണ്ടോ? വീട്ടിൽ മുഴുക്കെ പട്ടിണി ആണ്. കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് സഹിക്കാനാകാതെ ഇറങ്ങിയതാണ് ഞാൻ."

"എന്റെ കയ്യിൽ 6 വെള്ളിക്കാശുണ്ട്.

"സന്തോഷമായി - അത് എനിക്ക് തരൂ.അല്ലാഹു താങ്കളെ സഹായിക്കും."




ആ വാക്കുകൾ കേട്ടപ്പോൾ കൊടുക്കാതിരിക്കാൻ ആയില്ല. അയാൾ അതും വാങ്ങി പുഞ്ചിരിച്ചു കൊണ്ട് സന്തോഷത്തോടെ നടന്നു പോകുന്നത് അലി (റ) നോക്കി നിന്നു. വിഷണ്ണനായി തിരിച്ചു നടക്കുകയാണ് അലി (റ).വഴിയിൽ എതിര് ദിശയിൽ നിന്നും ഒരാൾ കയ്യിൽ ഒരു ഒട്ടകത്തിന്റെ കടിഞ്ഞാണും പിടിച്ചു കൊണ്ട് വരുന്നു.

'മുന്തിയ ജനുസ്സാണോ ഒട്ടകം - എന്ത് ചന്തം ' എന്ന് മഹാനർ ചിന്തിച്ചു.

വന്നയാൾ പരിചിത ഭാവത്തിൽ അലി (റ) വിനോട് പറഞ്ഞു: 'അബുൽ ഹസൻ - താങ്കൾ ഈ ഒട്ടകത്തിനെ വാങ്ങുമോ?'

''എന്റെ കയ്യിൽ പണമില്ല"

"അത് സാരമില്ല. പിന്നീട് തന്നാൽ മതി."

"ശരി - എന്താണ് വില?"

"100 ദിർഹം - അതിലും അപ്പുറം വിലയുണ്ട് ഇതിനു."

"ആകട്ടെ - ഞാൻ വാങ്ങാം." അങ്ങനെ ഇടപാട് നടന്നു.

ഒട്ടകവുമായി അലി (റ) നടക്കുകയാണ്. വേറെ ഒരു ഗ്രാമീണനായ മനുഷ്യനെ വഴിയിൽ കണ്ടു. അയാൾ പറഞ്ഞു:"എന്തൊരു ചന്തമുള്ള ഒട്ടകം..! എന്താണ് ഇതിനു വില?"

"ഞാൻ 100 ദിർഹമിനു മേടിച്ചതാ''

"160 ഞാൻ തരാം. എനിക്ക് തരുമോ?"

"സമ്മതിച്ചു" . 60 ദിർഹം ഒറ്റയടിക്ക് ലാഭം.! അലി (റ) പണം വാങ്ങി വേഗം തനിക്ക് വിറ്റയാളെ കണ്ടു പിടിച്ച് കടം വീട്ടി. ലാഭമായി കിട്ടിയ 60 ദിർഹവുമായി വീട്ടിൽ ചെന്നു. പുഞ്ചിരിയോടെ ഫാത്തിമ ബീവി (റ) യുടെ തിരു കരങ്ങളിലേക്ക് ആ നാണയങ്ങൾ ചൊരിഞ്ഞു. " ഇത്രയും എവിടുന്ന് കിട്ടി?". പേടിയും വിസ്മയവും ആ കണ്ണുകളിൽ നിറഞ്ഞിരുന്നു.

"ഞാൻ ആ വസ്ത്രം 6 ദിർഹമിനാണ് വിറ്റത്. ആ പണം ഒരു പാവത്തിന് അപ്പോൾ തന്നെ സ്വദഖ ചെയ്തു. ".

"എന്നിട്ട് എനിക്ക് 6 നു പകരം 60 ദിർഹമാണ് കിട്ടിയത്. എത്രയോ ഇരട്ടി.! എല്ലാം അല്ലാഹുവിന്റെ ഔദാര്യം."അലി (റ) കഥ വിശദമായി വിവരിച്ചു.!!!

പിന്നീടാണ് അറിഞ്ഞത് - ഒട്ടകവുമായി വന്നയാൾ ജിബ്രീൽ ആയിരുന്നു എന്നും അതൊരു സ്വർഗീയ മൃഗമായിരുന്നു എന്നും 160 നു ഒട്ടകം വാങ്ങിയ ആൾ മീക്കാഈൽ ആയിരുന്നു എന്നും..!

ഞാൻ ചെയ്ത ദാനത്തിന്റെ പ്രതിഫലം ഉടൻ തന്നെ അല്ലാഹു തനിക്ക് ഇരട്ടി ഇരട്ടിയായി നൽകുകയായിരുന്നു.

(നവാദിറുൽ ഖൽയൂബി 134)

നുസ്രത്തുൽ അനാം - പു: 45 ല: 11

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...