Thursday, January 12, 2017

കോണിയും പെട്ടിയും സ്വർഗ്ഗപ്രവേശനവും

സ്വർഗ്ഗപ്രവേശനത്തിന്‌ കോണിയും പെട്ടിയുമൊക്കെ പറ്റുന്നത്‌ തന്നെയാണ്‌, കോണിയിലൂടെ കയറുന്ന കാലുകളും പെട്ടിയിൽ കാശിടുന്ന കൈകളുമല്ല അതിന്റെ പുറകിൽ ഉടയവനും പ്രവർത്തിക്കുന്നവനും മാത്രമറിയുന്ന മനസ്സാണ്‌ അതിനർഹമാക്കുന്നത്‌ എന്നു മാത്രം. ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാനുദ്ദേശിച്ചു പോയവർക്ക്‌ ഹിജ്രയുടെ പ്രതിഫലത്തിനു പകരം ദുനിയാവിലെ പെണ്ണിനെ മാത്രം കിട്ടുമെന്ന് നബിതങ്ങൾ(സ്വ) പറഞ്ഞത്‌ കൃത്യമായ അടയാളമാണ്‌. ഹിജ്രക്കാരിൽ എല്ലാവരും പെണ്ണിനെയോ ദുനിയാവിനെയോ ആശിച്ചു പോയവരല്ല, മറിച്ച്‌ ഉള്ള ദുനിയാവും കൂടെ വിട്ടൊഴിഞ്ഞ്‌ പോയവരാണ്‌. ചെയ്ത പണി ഒരുപോലെയെന്ന് തോന്നുമെങ്കിലും എല്ലാ കർമ്മങ്ങളുടെയും ഉള്ളിലൊരു ജീവനുള്ള ആത്മാവുണ്ടല്ലോ. ആ ആത്മാവാണ്‌ സ്വർഗ്ഗലബ്ധിക്കാ കർമ്മം ഉപകരിക്കുമോയെന്ന് തീരുമാനിക്കുന്നത്‌.




കോണിയിൽ കയറിയവരിൽ ദുനിയാവ്‌ ലക്ഷ്യമുള്ളവരുണ്ടാകും, അവരത്‌ നേടും - നേടാതിരിക്കും. എങ്കിലും സ്വർഗ്ഗം മോഹിച്ച്‌, കൂട്ടത്തിലെ ദുനിയാവ്‌ ലക്ഷ്യമാക്കിയ കോണിക്കാർക്ക്‌ വഴങ്ങാതെ തന്നെ കോണിയിൽ പിടിയുറപ്പിച്ചവർക്കാ കോണി തീർച്ചയായും സ്വർഗ്ഗത്തിലേക്കുള്ള ചവിട്ടുപടിയാക്കാൻ കഴിയും (കേവലം കോണി മാത്രമല്ല മറ്റു പല ഉപകരണങ്ങളുമീ മേഖലയിൽ ഉപകരിക്കും).

നബിതങ്ങൾ(സ്വ) പറഞ്ഞു:

احب الناس الى الله انفعهم للناس واحب الاعمال الى الله سرور تدخله على مسلم او تكشف عنه كربة..

"ജനങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടവർ അവരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതലായി ജനങ്ങൾക്ക്‌ ഉപകാരത്തിനെത്തുന്നവരാണ്‌. കർമ്മങ്ങളുടെ കൂട്ടത്തിൽ അല്ലാവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ മുസ്ലിമായ മനുഷ്യനെ സന്തോഷിപ്പിക്കുന്ന കർമ്മങ്ങളോ അല്ലെങ്കിൽ മുസ്ലിം സഹോദരന്റെ പ്രയാസം ദൂരീകരിക്കുന്നതോ ആണ്‌...".


അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന, മുസ്ലിമീങ്ങൾക്ക്‌ വേണ്ടി ഓടിനടക്കുന്ന ഒട്ടനവധി നിഷ്ക്കളങ്കരായ പ്രവർത്തകർ കോണിയെ കാണുന്നത്‌ സ്വർഗ്ഗത്തിലേക്കുള്ള ഏണിയായിട്ടാണ്‌, നിയ്യത്ത്‌ ശുദ്ധമാണെങ്കിൽ അതവർക്ക്‌ ലഭിക്കാതെ പോകില്ല (അല്ലാഹു തുണക്കട്ടെ).


പെട്ടിയിൽ കാശിടുന്നവരിലും കാശിടാൻ പറയുന്നവരിലും ദുനിയാവ്‌ ലക്ഷ്യമുള്ളവരുണ്ടാകാം, അവർക്കത്‌ കിട്ടും - കിട്ടാതിരിക്കും. എങ്കിലും സ്വർഗ്ഗം മോഹിച്ച്‌ പെട്ടിയിലിടുന്നവരും ഇടാൻ പറയുന്നവരും സ്വർഗ്ഗവഴിയിലേക്കുള്ള സൂക്ഷിപ്പു സ്വത്തായി പെട്ടിയിലെ നിക്ഷേപങ്ങൾ എത്തിക്കാതിരിക്കില്ല എന്നത്‌ സംശയ സാധ്യത പോലുമില്ലാത്ത വസ്തുതയാണ്‌. (കേവലം പെട്ടി മാത്രമല്ല മറ്റു പലതും ഇതിൽ പെടും).


ആഖിറം മോഹിച്ചു പെട്ടിയിലിടുന്നവർക്ക്‌ അപകടങ്ങളും പ്രയാസങ്ങളും തടയപ്പെടുമെന്ന തിരുനബി(സ്വ) പറഞ്ഞതിലെ ബലാഉകളും മുസ്വീബത്തുകളും ഇരുലോകത്തെയും പെടുമെന്നതിൽ സംശയമില്ല - അതുവഴി സ്വർഗ്ഗത്തിലേക്കുള്ള പെട്ടിയായി അത്‌ മാറുകയും ചെയ്യും.




ആയിഷ ബീവിയുടെ കയ്യിൽ ആകെയുണ്ടായിരുന്ന ഒരേ ഒരു മുന്തിരി അവിടുന്ന് ദാനം കൊടുത്തു. അത്‌ കണ്ട ആരോ ഇത്രയും ചെറിയൊരു മുന്തിരി കൊണ്ട്‌ അവർക്കെന്ത്‌ ഉപകാരത്തിനെത്തുമെന്ന രീതിയിൽ അത്ഭുതത്തോടെ നിന്നത്‌ കണ്ട മഹതി പറഞ്ഞത്‌ അത്‌ കിട്ടിയവർക്കുണ്ടാകുന്ന ഉപകാരത്തെ കുറിച്ചായിരുന്നില്ല.

أتعجب ! كم ترى في هذه الحبة من مثقال ذرة

"നിങ്ങൾ അത്ഭുതപ്പെടുന്നോ?!
ആ ഒരൊറ്റ മുന്തിരിയിൽ എത്ര എത്ര അണുമണിത്തൂക്കമുള്ള കണങ്ങൾ ഉണ്ടാകും?!" മഹതി അല്ലാഹുവിന്റെ വാഗ്ദാനം ഓർമ്മിപ്പിക്കുകയാണ്‌.


فمن يعمل مثقال ذرة خيرا يره

ആരെങ്കിലും അണുമണിത്തൂക്കത്തിനു നന്മ ചെയ്താൽ അതിന്റെ പ്രതിഫലം അവനു ലഭിക്കുക തന്നെ ചെയ്യും(ആശയം - ഖുർആൻ).

അതുകൊണ്ട്‌ ആരും ഒരുതരം ഖൈറായ കർമ്മങ്ങളെയും വിലകുറച്ചു കാണാൻ ശ്രമിക്കരുത്‌. അല്ലാഹുവിന്റെ റസൂൽ(സ്വ) പഠിപ്പിച്ചത്‌ ഇങ്ങനെയാണ്‌.

لا تحقرن من المعروف شيئا

"നന്മയായ കർമ്മങ്ങളിൽ ഒന്നിനെയും വിലകുറച്ചു കാണരുത്‌" എന്ന്.

അത്തരം എല്ലാ സൽക്കർമ്മങ്ങളിലും മുസ്ലിമീങ്ങൾ പരസ്പരം ഖാലിസ്വായ നിയ്യത്തോടെ മൽസരിക്കുന്നത്‌ നല്ലതാണ്‌. അവരുടെ നിയ്യത്ത്‌ അല്ലാഹുവിങ്കലാണ്‌ വെളിപ്പെടുക. ചെയ്യുന്ന പ്രവർത്തിയിൽ ബാഹ്യമായി ശറഇനു വിരുദ്ധമായി ഒന്നും കാണുന്നില്ലെങ്കിൽ അവരുടെ പ്രവർത്തികളെ അല്ലാഹുവിലേക്ക്‌ വിടുക, അവൻ പ്രവർത്തിച്ചവരുടെ ഉദ്ദേശ്യങ്ങൾക്കനുസരിച്ച്‌ നീതിമാത്രം നടപ്പിലാക്കുന്ന ദിവസം വരാനുണ്ടല്ലോ.


ഇമാം ഗസ്സാലി തങ്ങൾ ഉദ്ധരിക്കുന്ന ഒരു ചരിത്രത്തിൽ ഒട്ടനവധി കിതാബുകൾ എഴുതിയ ഒരു മഹാനെ പറ്റി സൂചിപ്പിക്കുന്നുണ്ട്‌. അദ്ദേഹം വഫാത്തായ ശേഷം വേണ്ടപ്പെട്ട ആരോ സ്വപ്നം കണ്ടു. 'നിങ്ങളെ അല്ലാഹു എന്ത്‌ ചെയ്തു?' എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഹൃദയത്തിൽ തൊടേണ്ടതാണ്‌.


"എന്റെ കിതാബെഴുത്തും നിസ്കാരവും നോമ്പുമൊന്നുമല്ല എനിക്ക്‌ രക്ഷയായത്‌. ഒരിക്കൽ ഞാൻ പേനയിൽ മഷി മുക്കി ഗ്രന്ഥരചന നടത്തുമ്പോൾ ഒരു ഈച്ച വന്ന് പേനത്തുമ്പിൽ ഇരുന്ന് അതിലെ മഷി കൊണ്ട്‌ ദാഹം മാറ്റാൻ തുടങ്ങി. ഞാനതിനെ ആട്ടിയോടിക്കാതെ അതതിന്റെ ദാഹം മാറിയപ്പോൾ പറന്നുപോയി. ആ ഈച്ചയുടെ ദാഹം മാറ്റിയ നന്മ അല്ലാഹു എനിക്ക്‌ എഴുതിവെക്കുകയും അതുകാരണം എനിക്കവൻ പൊറുക്കുകയും ചെയ്തു!!!"


താൻ പോലും ചിന്തിക്കാത്ത, ഒരീച്ചയുടെ ദാഹം മാറ്റിയെന്നത്‌ സൽക്കർമ്മമായി രേഖപ്പെടുത്തി അതുവഴി അല്ലാഹു ഒരാളെ രക്ഷപ്പെടുത്തി എങ്കിൽ ഏതൊരു കർമ്മം കൊണ്ടാണ്‌ അവനിൽ നിന്നുള്ള റഹ്മത്തും മഗ്ഫിറത്തും നമുക്ക്‌ ലഭിക്കുന്നതെന്നറിയില്ലല്ലോ.

അബ്ദുല്ലാഹ് ഇബ്നു മുബാറക്ക്(റ) തങ്ങളുടെ വാക്കുകൾ ഏതൊരു കർമ്മത്തിലും നമുക്ക് ഒരു മാർഗ്ഗദർശിയാകാൻ മാത്രം വിലപ്പെട്ടതാണ്.

رب عمل صغير تعظمه النية ورب عمل كبير تصغره النية

"എത്ര എത്ര ചെറിയ കർമ്മങ്ങളെയാണ് നിയ്യത്ത് മഹത്വമേറിയതാക്കുന്നത്. എത്ര എത്ര വലിയ വലിയ കർമ്മങ്ങളെയാണ് നിയ്യത്ത് ചെറുതാക്കുന്നത്".
കോണിക്കാർ കോണിയിലൂടെ സ്വർഗ്ഗം കിട്ടുമെന്നുണർത്തുന്നതിൽ അസാംഗത്യമില്ല - സ്വർഗ്ഗ ലബ്ധിക്കുതകുന്ന പ്രവർത്തനങ്ങൾ മാത്രമാണ്‌ കോണിക്ക്‌ കീഴിൽ ഞങ്ങൾ ചെയ്യേണ്ടതെന്ന് പ്രവർത്തകർക്ക്‌ ഓർമ്മിക്കാനൊരു വഴിയാകുമെങ്കിൽ എത്രയും നല്ലത്‌ തന്നെ. പെട്ടിക്ക്‌ പുറത്ത്‌ സ്വർഗ്ഗത്തിലേക്ക്‌ എന്നെഴുതുന്നത്‌ കാരക്കയുടെ ചീന്ത്‌ കൊണ്ടെങ്കിലും സ്വർഗ്ഗത്തെ തേടിപ്പിടിക്കണമെന്ന ഓർമ്മ കുഞ്ഞുമക്കളിൽ വളർത്താൻ നല്ലതാണ്‌.


സൽക്കർമ്മങ്ങളെ സംഘടന തിരിച്ച്‌ വിമർശ്ശിക്കാൻ നിൽക്കുന്നത്‌ ഗുരുതരമായ തിന്മയാണ്‌. നന്മയെ കൽപ്പിക്കുന്നവരും തിന്മയെ വിരോധിക്കുന്നവരും എന്നാണ്‌ നമ്മുടെ ഗുണമായി അല്ലാഹു പറഞ്ഞത്‌. അതിനു പകരം തിന്മയെ പ്രോൽസാഹിപ്പിക്കുകയും നന്മയെ എതിർക്കുകയും ചെയ്യുന്നവരായി നാം മാറിയാൽ നാശം വളരെയടുത്താണെന്ന് ഓർക്കാതിരിക്കരുത്‌.💛


🤗ابو زاهد🤗

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...