Friday, January 13, 2017

വഹ്ഹാബികൾക്കും കഅബയേക്കാൾ മഹത്വമുണ്ടെന്നോ?

സുന്നികളുടെതായാലും വഹ്ഹാബി - മൗദൂദികളുടെതായാലും അവർ മുസ്ലിമാണെങ്കിൽ അവരുടെ ഇസ്‌ലാമിന്റെ മഹത്വം കഅബയുടെ മഹത്വത്തേക്കാൾ ഉന്നതമാണ് എന്ന് ഹദീസുദ്ധരിച്ച്‌ മൗലാനാ നജീബ്‌ ഉസ്താദ്‌ പറഞ്ഞത്‌ സോഷ്യൽ മീഡിയയിൽ ജീവിക്കുന്ന ചിലർക്ക്‌ പിടിക്കുന്നില്ല. സുന്നികൾ അങ്ങനെ പറയില്ലത്രെ! സുന്നി എന്നാൽ എന്താണ് എന്നാണാവോ ഇവർ മനസ്സിലാക്കി വെച്ചത് എന്നറിയില്ല. (പ്രസ്തുത പ്രസംഗത്തിന്റെ ആശയവിവരണത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക).

മുജാഹിദുകാരും ജമാഅത്തുകാരും ബിദ്‌അത്തിന്റെ പാർട്ടിയായ വഹ്ഹാബീ ആശയധാരയുടെ ഭാഗമാണെന്നതിൽ ആർക്കും തർക്കമില്ല. ഇന്ന് കേരളക്കരയിൽ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും എങ്ങനെയും ഏറ്റവും ഫലപ്രദമായി വഹ്ഹാബിസത്തിനെ ചെറുക്കുന്ന അഹ്ലുസ്സുന്നയുടെ പടനായകരാണ്‌ മൗലാനാ നജീബ്‌ ഉസ്താദെന്ന് വിമർശ്ശകർ പോലും സമ്മതിക്കും. അവിടുത്തെയും സുന്നിസം പഠിപ്പിക്കാൻ നോക്കുന്ന ചില വിവരദോഷികൾ.

സത്യത്തിൽ മൗലാന പ്രസ്തുത കാര്യം പറഞ്ഞത്‌ പലയിടങ്ങളിലും അല്ലാഹുവിന്റെ ഭവനം പോലും പൂട്ടിയിടേണ്ടി വരുന്ന രീതിയിൽ മഹല്ലുകളിൽ സുന്നികളിലെ രണ്ട്‌ സംഘക്കാർ തമ്മിൽ കലഹങ്ങളും രക്തച്ചൊരിച്ചിലും വരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത്‌ 'മഹല്ലുകൾ ശിഥിലമാകരുത്‌' എന്ന പേരിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അമ്പതാം വാർഷികാഘോഷത്തിനനുബന്ധമായി നടത്തുന്ന കാമ്പെയ്നിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുമ്പോഴായിരുന്നു. നബിതങ്ങളുടെ ഒരു ഹദീസായിരുന്നു പ്രതിപാദ്യം. റസൂൽ(സ്വ) കഅബ ത്വവാഫ് ചെയ്യുന്ന സമയത്ത് കഅബയെ നോക്കിക്കൊണ്ട് പറഞ്ഞു:

ما أعظمك وأعظم حرمتك والذي نفس محمد بيده لحرمة المؤمن أعظم عند الله حرمة منك ماله ودمه وأن نظن به إلا خيرا

"നീ എത്ര മഹത്വമുടയതാണ്, നിന്റെ പവിത്രത എത്ര വലുതാണ്. എന്റെ നിയന്താവായ റബ്ബാണെ സത്യം - വിശ്വാസിയായ മനുഷ്യന്റെ മഹത്വവും പവിത്രതയും നിന്റെ പവിത്രതയേക്കാളും മഹത്വത്തെക്കാളും അല്ലാഹുവിങ്കൽ ഉയർന്നതാണ്"(അബൂയഅ്ല).

ബിദ്‌അത്തിന്റെ ഗൗരവം കുറച്ചു കാണുകയോ അവരെ മഹത്വപ്പെടുത്തുകയോ ഉദ്ദേശിച്ചല്ല ആ പരാമർശം, മറിച്ച്‌ മുസ്ലിമീങ്ങൾ എന്ന മില്ലത്തിലെ എല്ലാവരും മുസ്ലിമാണെന്നതിന്റെ പേരിൽ തന്നെ വളരെ ബഹുമാനമുള്ളവരാണെന്നും എന്തൊക്കെ ആശയഭിന്നതയുടെ പേരിലാണെങ്കിലും പരസ്പരം രക്തം ചിന്തുന്നതും അഭിമാനം വ്രണപ്പെടുത്തുന്നതും വലിയ തെറ്റാണെന്നും വ്യക്തമാക്കാനാണ്‌. അതൊരു പോസ്റ്റർ ആക്കിയൊന്നും ഇറക്കേണ്ട ആവശ്യമില്ലായിരുന്നു എന്നത് ന്യായമാണ്. 



പാപങ്ങളിൽ കുഫ്രിനോടടുത്ത്‌ നിൽക്കുന്ന ബിദ്‌അത്തിന്റെ വിശ്വാസക്കാർക്ക്‌ പോലും മുസ്ലിമെന്ന നിലക്കാ മഹത്വമുണ്ടെങ്കിൽ പിന്നെ മുസ്ലിം എന്നതിൽ പിഴവില്ലാത്ത, ഋജുവായ സരണിയിൽ ഒരേ വിശ്വാസത്തിലായി അണിനിരന്ന സുന്നികൾക്ക്‌ എത്ര മഹത്വമുണ്ടാകും എന്ന് ചിന്തിക്കാൻ ഇതുതന്നെ പോരേ?!. അതുകൊണ്ട്‌ ആ മഹത്വത്തെ മാനിച്ചെങ്കിലും മഹല്ലുകളിൽ തമ്മിൽ തല്ലാതെ ഒന്നിച്ച് പഴയകാലത്തെ പോലെ നീങ്ങണം എന്ന് പറഞ്ഞതാണ്‌ മഹാനർ ചെയ്ത തെറ്റ്‌!!.

ചിലർക്ക്‌ പ്രശ്നം ഇവിടെ മുഅ്മിൻ എന്നു പറഞ്ഞതിൽ വഹ്ഹാബി - മൗദൂദികൾ പെടുമോ എന്നുള്ളതാണ്‌. ബിദ്‌അത്തുകാർ കാഫിറാണെന്ന് പറയുവാൻ മൗലാന തയ്യാറല്ല. കാരണം അവിടുന്ന് മുൻ കഴിഞ്ഞ ഇമാമുകളുടെ പൊതുധാര വിട്ട്‌ സഞ്ചരിക്കാൻ തയ്യാറല്ല. ബിദ്‌അത്തിന്റെ പാർട്ടികൾ കാഫിറാണെന്ന് വിശ്വാസമുള്ള ഇമാമീങ്ങളെ പിന്തുടരുന്നവർക്ക് പിന്നെ ഇതൊന്നും ബാധകമല്ല. അതാണ് ഇവരുടെ ന്യായമെങ്കിൽ അത് വ്യക്തമാക്കിയാൽ മതിയാകും.

ബാഹ്യത്തിൽ കലിമത്തു ശഹാദയിലും രിസാലത്തിലും അടിയുറച്ച്‌ വിശ്വസിക്കുകയും അറിയാതിരിക്കൽ അസംഭവ്യമെന്ന നിലക്ക്‌ ഏവർക്കും വ്യക്തമായറിയുന്ന ശറഇന്റെ നിയമങ്ങളെ വ്യക്തമായി നിഷേധിക്കുകയും ചെയ്യാത്ത കാലത്തോളം അവരും വിശ്വാസികൾ എന്ന പൊതുഗണത്തിൽ തന്നെ എണ്ണപ്പെടാൻ അർഹരാണ്‌. അവരുടെ വിശ്വാസത്തിൽ പിഴവുകളുണ്ടെങ്കിലും കലിമത്തുശഹാദയിലുള്ള വിശ്വാസത്തോടെയാണു മരണപ്പെട്ടതെങ്കിൽ അല്ലാഹു പൊറുത്തു കൊടുക്കുന്നില്ലെങ്കിൽ അവനുദ്ദേശിക്കുന്ന അത്രയും കാലം ശിക്ഷക്കർഹരാവുകയും പിന്നെ സ്വർഗ്ഗത്തിലേക്ക്‌ കടക്കുകയും ചെയ്യുമെന്നതിൽ അഹ്ലുസ്സുന്നക്ക്‌ അശേഷം സംശയമില്ല. ഈമാനിനും കുഫ്രിനുമിടയിലൊരു നില മുഅ്തസിലത്തിന്റെ വിശ്വാസമാണ്‌. ഏതിൽ പെടും നിങ്ങളെന്ന് സ്വയം തീരുമാനിക്കുക.

ഖവാരിജത്തും, ശീഅത്തും ഖദ്‌രിയ്യത്തും മുഅ്തസിലത്തും ജബ്‌രിയ്യത്തും മുജസ്സിമത്തും മുശബ്ബിഹത്തും ജുഹമിയ്യയും പോലുള്ള ഒട്ടനവധി സംഘങ്ങളിൽ നിന്നും ചിലത്‌ ചിലത്‌ തോണ്ടിക്കൊണ്ട്‌ വന്ന് ഫിത്ന ഉണ്ടാക്കുന്ന ചെറുകൂട്ടം മാത്രമാണ്‌ ഇന്നത്തെ വഹ്ഹാബി മൗദൂദികളൊക്കെ. ഇവരുടെയൊക്കെ വാദങ്ങൾ പഠിച്ചാൽ മൂക്കത്ത്‌ വിരൽ വെച്ച്‌ 'ഈ വഹ്ഹാബികളൊക്കെ എന്ത്‌' എന്ന് ചോദിച്ചു പോകും. എന്നിട്ടും അവരെയാരെയും കാഫിറെന്ന് വിളിക്കാനോ ഇസ്ലാമിൽ നിന്നും പുറത്തു പോയെന്ന് വ്യാഖ്യാനിക്കാനോ ഇമാമീങ്ങൾ തയ്യാറായില്ല.

ബിദ്‌അത്തു പ്രസ്ഥാനങ്ങളുടെ പൊതുരീതിയാണ് തങ്ങളല്ലാത്തവരുടെ മേൽ ശിർക്കും കുഫ്‌റുമാരോപിക്കൽ. പക്ഷേ, സ്വഹാബത്തിൽ കുഫ്രാരോപിച്ച വിഭാഗത്തെ പോലും ബിദ്‌അത്തുകാരിൽ എണ്ണാനേ സ്വഹാബികൾ തയ്യാറായുള്ളൂ. സ്വഹാബത്തിന്റെ രക്തം ഹലാലാക്കിയ, ഖുർആൻ കണ്ട്‌ പിഴച്ച, ഇന്നത്തെ വഹ്ഹാബികളുടെ മൂത്താപ്പമാരായ ഖവാരിജുകളുമായി നഹ്‌റവാനിൽ വെച്ച്‌ യുദ്ധം നടക്കുകയും അവരിൽ നിന്നും ഒട്ടനവധി പേരെ വധിക്കുകയും ചെയ്ത സംഭവം നബിതങ്ങളുടെ പ്രവചനത്തിന്റെ പുലർച്ചയായിരുന്നു.

യുദ്ധശേഷം ഖലീഫ അലി(റ)വിനോട്‌ 'അവർ മുശ്‌രിക്കുകളായിരുന്നോ?' എന്ന് ചോദിച്ചപ്പോൾ 'അവർ ശിർക്കിൽ നിന്നും ഓടുകയായിരുന്നു' എന്നും 'മുനാഫിഖുകളായിരുന്നോ?' എന്ന് ചോദിച്ചപ്പോൾ 'മുനാഫിഖുകൾ കുറച്ചു മാത്രമേ അല്ലാഹുവിനെ സ്തുതിക്കുമായിരുന്നുള്ളൂ, ഇവരങ്ങനെയല്ലല്ലോ' എന്നും മറുപടി പറഞ്ഞു. പിന്നെ 'ആരാണവർ?' എന്ന ചോദ്യത്തിന്‌ 'നമ്മുടെ സഹോദരങ്ങളാണവർ, നമുക്കെതിരെ, നമ്മുടെ ഇമാമത്തിനെതിരെ അതിക്രമം കാണിച്ചതിനാലാണവരോട്‌ നാം യുദ്ധം ചെയ്തത്‌' എന്നായിരുന്നു അവിടുത്തെ മറുപടി. (ഉദ്ധരണം: അഹ്ലുസ്സുന്ന - മൗലാനാ നജീബ്‌ ഉസ്താദ്‌: അൽ ബിദായത്തു വന്നിഹായ, താരീഖുൽ ഉമമി വൽ മുലൂക്ക്‌). ഇത്ര കടുത്ത ബിദ്‌അത്തുകാരെയും മില്ലത്തിൽ നിന്നും പുറത്തു ചാടിക്കാതെ ഇസ്ലാമിലാക്കി തന്നെ വ്യാഖ്യാനിക്കുന്നതായിരുന്നു അവരുടെ രീതി.

ബിദ്‌അത്തുകാരെ വിമർശ്ശിക്കുന്നതും എതിർക്കുന്നതും വെറുതെ എതിർക്കാൻ വേണ്ടിയല്ല എന്ന് ആവേശക്കമ്മിറ്റിക്കാർ മനസ്സിലാക്കണം. അവരെ ബഹിഷ്കരിക്കുന്നതും സലാം ചൊല്ലാതിരിക്കലും ദൂരത്താക്കുന്നതുമെല്ലാം അവർ നന്നായിക്കാണാനുള്ള ശിക്ഷണ നടപടി എന്ന നിലക്കാണ്‌ അല്ലാതെ അവരെ കയ്യൊഴിച്ചു പിഴച്ചു മരിക്കാൻ വിടുന്നതല്ല. എല്ലാവരും നന്നായി സുന്നിയായി വരണമെന്ന നല്ല ചിന്തയാണിതിന്റെയൊക്കെ അടിസ്ഥാനം. മക്കൾ മോശമായാൽ അവരെ നന്നാക്കാൻ പലവിധത്തിലുള്ള ശിക്ഷണനടപടികൾ രക്ഷിതാക്കൾ ചെയ്യുന്നത്‌ അവരോട്‌ ദേഷ്യമുള്ളത്‌ കൊണ്ടല്ല, മറിച്ച്‌ അവർ നന്നായിക്കാണാനാണ്‌.

ബിദ്‌അത്തിന്റെ ഗൗരവമുണർത്താൻ വേണ്ടി ഇമാമീങ്ങൾ പറഞ്ഞ വാക്കുകളൊക്കെ സജ്‌'റിന്റെ അർത്ഥത്തിലാണെടുക്കേണ്ടത്‌. അല്ലാതെ "ബിദ്‌അത്തുകാർ നടക്കുന്ന വഴിയിൽ നടക്കുക പോലും ചെയ്യരുത്‌" എന്ന് പറഞ്ഞ ഇമാമിനെ ഉദ്ധരിച്ച്‌ സുന്നികളൊക്കെ പറന്നുപോകണം, "ബിദ്അത്തുകാരുടെ മുഖത്തു നോക്കരുത്" എന്ന് പറഞ്ഞത് വെച്ച് കണ്ണുകെട്ടി നടക്കണം എന്നൊന്നും പറയാൻ നിൽക്കരുത്‌. അതൊക്കെ അതിന്റെ ഗൗരവം മനസ്സിലാക്കിത്തരാൻ പറഞ്ഞതാണ്. മജൂസികളോട് തിരുനബി ഉപമിച്ച കൂട്ടത്തെ പോലും നമ്മുടെ ഇമാമീങ്ങൾ ബിദ്അത്തുകാർ എന്നേ എണ്ണിയുള്ളൂ - അത് ഗൗരവം വ്യക്തമാക്കാൻ പറഞ്ഞതാണെന്ന ന്യായം വെച്ച്.

അവർ നമ്മളെ കാഫിറാക്കുന്നു എങ്കിൽ അവരിലേക്ക്‌ തന്നെ ആ കുഫ്രാരോപണം മടങ്ങുമെന്നല്ലാതെ കുറുക്കൻ ഓരിയിട്ടത്‌ കൊണ്ട്‌ നിലാവെളിച്ചം മങ്ങുകയില്ല. സ്വഹാബത്തിന്റെ മേൽ രിദ്ദത്താരോപിച്ചവരെ പോലും അവർ തിരിച്ച്‌ കുഫ്രാരോപിക്കാൻ നിന്നിട്ടില്ല, പിന്നെ നമുക്കെന്താണു പ്രശ്നം?.നമ്മെ സംബന്ധിച്ചിടത്തോളം അവർ ബിദ്‌അത്തുകാരായ മുസ്ലിംകളാണ്‌. കുഫ്രിൽ നിന്നും രക്ഷയുള്ള മുസ്ലിമിന്‌ എന്തൊക്കെ മഹത്വമുണ്ടോ അതൊക്കെ ഇസ്ലാമിക മില്ലത്തിലെ എല്ലാ വിഭാഗങ്ങൾക്കുമുണ്ട്‌. അത്‌ ഉപകരിക്കണമെങ്കിൽ മരിക്കുന്ന സമയത്ത്‌ ആ ഈമാൻ നഷ്ടപ്പെടാതിരിക്കണം. ബിദ്‌അത്തിന്റെ വിശ്വാസം കൊണ്ട്‌ മരണസമയത്ത്‌ ഈമാൻ ഊരിപ്പോകാൻ സാധ്യതയുണ്ടെന്ന് ഇമാമീങ്ങൾ പഠിപ്പിക്കുന്നുണ്ട്‌.

അതവരെ ഉണർത്തുന്നത്‌ അവരോടുള്ള അനുകമ്പയും അവരും സത്യമാർഗ്ഗത്തിലേക്ക്‌ വരണം എന്ന നല്ലമനസ്സ്‌ കൊണ്ടുമാണ്‌. ബാഹ്യം മാത്രമാണ്‌ നമുക്കാധാരം, ഉള്ളറിയുന്നവൻ അല്ലാഹു മാത്രമാണ്‌. അവർ ലാ ഇലാഹ ഇല്ലല്ലാഹ്‌ മൊഴിഞ്ഞവരാണെങ്കിൽ അവരുടെ ഉള്ള്‌ കീറി പരിശോധിച്ച്‌ വിധി പറയാൻ നമുക്ക്‌ ബാധ്യതയോ അർഹതയോ ഇല്ല. അതൊക്കെ അല്ലാഹുവിന്റെ കോടതിയിൽ വ്യക്തമായിക്കോളും.

ബിദ്‌അത്തിനെ ഖണ്ഡിക്കുന്നത്‌ അവരെ കൂടുതൽ ബിദ്‌അത്തിലേക്ക്‌ നയിക്കാൻ കാരണമാകുന്നത്‌ സൂക്ഷിക്കണം. അടച്ചാക്ഷേപിക്കൽ കൊണ്ടും ബന്ധം വിഛേദിക്കൽ കൊണ്ടുമൊക്കെ ആളെ നന്നാക്കാൻ കഴിഞ്ഞിരുന്ന കാലമാണോ ഇന്നെന്ന് അനുഭവങ്ങൾ കൊണ്ട്‌ ആലോചിച്ചു നോക്കണം. നല്ലനിലക്ക്‌ പറഞ്ഞുകൊടുത്താൽ സ്വീകരിക്കാനുള്ള മനസ്സുള്ളവരെ പോലും ആക്ഷേപിച്ച്‌ ആട്ടിയയക്കരുത്‌. മാന്യമായും പരിഹസിക്കാതെയും വിഷയങ്ങൾ പറഞ്ഞു കൊടുക്കുന്നത്‌ കൊണ്ട്‌ തന്നെയാണ്‌ മൗലാന പറയുന്നത്‌ കേൾക്കാനും അതുവഴി പലർക്കും മാനസാന്തരം വരാനും വഴിയൊരുങ്ങുന്നത്‌ എന്നത്‌ മറക്കരുത്‌..


🏴ابو زاهد🏳

1 comment:

  1. I am zubair bin ismail chelakkad
    Valare nalla oru upakaramulla site aanu. Alhamdulillah. Ente orupaad kollathe abilaashamaanu thankal sadippichad.ariyavunnadokke vech njaan site cheidu nokarund pakshe kooduthal ariyathad kondum avashya saamagrigal illathadu kondum onnum hosting cheyyan sadichilla..

    ReplyDelete

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...