Wednesday, October 14, 2015

സുഹൃത്തുക്കൾ - മനസ്സിന്റെ സഹകാരികൾ..

ജീവിതം ഏറ്റവും സുന്ദരമായി അനുഭവപ്പെടുന്നത് പലപ്പോഴും നാം ഏറ്റവും ഇഷ്ടപ്പെടുന്നവരോടൊപ്പം ആയിരിക്കുമ്പോഴാണ്. നല്ല കാലം നഷ്ടമായെന്ന് തോന്നുന്നതും അവരുമോത്തുള്ള ജീവിതം നഷ്ടമായ ഇതേ കാരണം കൊണ്ടാകാം..

ചില സൌഹൃദ ബന്ധങ്ങൾ ആത്മാവിലാണ് അള്ളിപിടിക്കുന്നത്. കൂട്ടുകൂടിയാൽ പിരിയുക പ്രയാസകരം തന്നെയാണ്. ജീവനും കൊണ്ടല്ലാതെ അത് പിരിയുകയില്ല. മുൻഗാമികളായ ചില മഹാന്മാർ പറയാറുള്ളത് 'സൗഹൃദം സത്യമാണെങ്കിൽ പിരിയുക അസാധ്യമാണ്' എന്നാണ്.

ചിന്തകളും ജീവിതവും അവരുമായി ബന്ധപ്പെടാതെ പോകില്ല. അത് കൊണ്ട് തന്നെയാണല്ലോ ആദരവായ നബിതങ്ങൾ സുഹൃത്തിനെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കാൻ' ഉണർത്തിയതും. അതിനാൽ തിരഞ്ഞെടുപ്പാണ് പ്രധാനം. ഇരുലോക നന്മയാണ് ഏതൊരു വിശ്വാസിയായ നന്മയും ആത്യന്തികമായി ലക്ഷ്യമാക്കുന്നത്. അതിനുതകുന്നതും സഹായിക്കുന്നതും അല്ലാത്ത ബന്ധങ്ങൾ രണ്ടു ലോകത്തും ഉപകരിക്കുകയില്ല തന്നെ.

ഐഹികവും പാരത്രീകവുമായ വ്യവഹാരങ്ങൾ ഒക്കെ കഴിഞ്ഞ് 'ഞാൻ അവനെ എന്റെ സ്നേഹിതൻ ആക്കിയില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു' എന്ന് ചിലർ വിലപിക്കേണ്ടി വരുമെന്ന് വിശുദ്ധ കലാം ഓർമ്മിപ്പിച്ച ബന്ധങ്ങളും കൂട്ടും ആകാതെ നോക്കുക എന്നത് ഓരോരുത്തനും അവന്റെ മനസ്സിൽ ഉറപ്പിക്കേണ്ടതാണ്.

അത്തർ വിൽപ്പനക്കാരന്റെ കൂടെ കൂടുമ്പോൾ അവനിൽ ഉള്ള സുഗന്ധം എങ്കിലും നമുക്ക് ലഭിക്കുമെന്ന പോലെ അല്ലാഹുവിനെ ഭയക്കുന്ന നല്ല കൂട്ടുകാരന്റെ ഭക്തിയും വിനയവും നല്ല സംസ്ക്കാരവും അറിവും സ്നേഹവും നമ്മിലേക്ക് നാമറിയാതെ വന്നു ചേരുക തന്നെ ചെയ്യും.ഒന്നുമില്ലെങ്കിൽ പരാജയത്തിന്റെ കുണ്ടിലേക്ക് ആപതിക്കുമ്പോ എവിടെയും കൂടെ ഉണ്ടായിരുന്ന തന്റെ സ്നേഹിതന് വേണ്ടി അല്ലാഹുവിന്റെ മുമ്പിൽ ശുപാർശ ചെയ്യാതിരിക്കാൻ അവർക്കെങ്ങനെ കഴിയും..?



സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഇന്നത്തെ യുവജനത സ്വന്തത്തെയും ബന്ധത്തേയും മറക്കാൻ തയ്യാറാകുന്നത്. പ്രസവിച്ച് വളർത്തി വലുതാക്കിയ മാതാവിനേക്കാളും പിതാവിനേക്കാളും സ്നേഹം സുഹൃത്തുക്കളോട് ആകുന്നത് പതിവ് കാഴ്ചയാണിന്ന്. വെറുക്കുന്നവരെ ഏറ്റവും കഠിനമായി വെറുക്കുക എന്നതും തഥൈവ. ആരേയും എപ്പോഴും ഒരു പരിധിക്കുള്ളിൽ നിന്ന് കൊണ്ട് മാത്രം സ്നേഹിക്കുകയും വെറുക്കുകയും ചെയ്യണം എന്നതും ആദരവായ നബിതങ്ങളുടെ(സ്വ) അധ്യാപനമാണ്.

കൂടലും പിരിയലും, സ്നേഹവും വെറുപ്പും എല്ലാം അല്ലാഹുവിന്റെ കാരണത്താൽ മാത്രമായ കൂട്ടുകൾ ഇരുലോകത്തും തണലേകും.

أحب حبيبك هونا ما عسى أن يكون بغيضك يوما ما وأبغض بغيضك هون ما عسى أن يكون حبيبك يوم ما

(ആശയം): "മിതമായ സ്നേഹം മാത്രം നീ സ്നേഹിക്കുന്നവർക്ക് നൽകുക - ഇനിയൊരുനാൾ ആ വ്യക്തി നിന്നെ വെറുക്കാൻ തുടങ്ങിയേക്കാം. നീ ഏതൊരാളെ വെറുക്കുന്നു എങ്കിലും വെറുപ്പിൽ മിതത്വം കാണിക്കുക - കാരണം ഒരുനാൾ ആ വ്യക്തി നിന്റെ സ്നേഹഭാജനം ആയി മാറിയേക്കാം".

പേർഷ്യക്കാരനായ സൽമാൻ(റ) വിനെ അബുദ്ദർദ്ദാ(റ) സഹോദരനായി സ്വീകരിച്ചു. ഒരിക്കൽ സ്നേഹിതനെ തേടി വന്ന സൽമാൻ(റ) കണ്ടത് അശ്രദ്ധയും ദു:ഖിതയുമായ അബുദ്ദർദ്ദാ(റ) തങ്ങളുടെ  ഭാര്യയേയായിരുന്നു. സൽമാൻ തങ്ങൾ എന്താണ് കാര്യമെന്ന് അന്വേഷിച്ചു.

"നിങ്ങളുടെ സഹോദരൻ അബുദ്ദർദ്ദാഇന് ദുനിയാവിനോട് യാതൊരു താൽപ്പര്യവുമില്ല".

കുടുംബജീവിതത്തിലും ഭാര്യയിലും യാതൊരു താൽപ്പര്യവും ശ്രദ്ധയും അബുദ്ദർദ്ദാ കാണിക്കുന്നില്ല എന്നതാണ് ഭാര്യയുടെ പ്രശ്നമെന്ന് സൽമാൻ(റ) വിന് എളുപ്പത്തിൽ മനസ്സിലായി. സൽമാൻ തങ്ങൾ കാത്തിരുന്നു. അബുദ്ദർദ്ദാ(റ) തങ്ങൾ വരുകയും സൽമാന് ഭക്ഷണം ഒരുക്കാൻ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഭക്ഷണം തയ്യാറായപ്പോൾ സൽമാനോട്‌(റ) തനിക്ക് നോമ്പാണെന്നും നിങ്ങൾ കഴിക്കൂവെന്നും സ്നേഹിതൻ അബുദ്ദർദ്ദാ(റ) ആവശ്യപ്പെട്ടു.

"നിങ്ങൾ കൂടെ ഭക്ഷിക്കുന്നില്ലെങ്കിൽ ഞാൻ കഴിക്കുകയില്ല"

എന്നായിരുന്നു സൽമാൻ(റ) തങ്ങളുടെ മറുപടി. ഗത്യന്തരമില്ലാതെ അബുദ്ദർദ്ദാ(റ) തങ്ങൾ കൂടെ കഴിച്ചു. രാത്രിയായപ്പോൾ സുന്നത്ത് നിസ്ക്കാരത്തിനായി തയ്യാറായി നിന്ന അബുദ്ദർദ്ദാ(റ) തങ്ങളോട് 'ഉറങ്ങാൻ പോകൂ' എന്ന് സൽമാൻ(റ) നിർബന്ധിച്ച് ആവശ്യപ്പെട്ടു. മനസ്സിലാമനസ്സോടെ അബുദ്ദർദ്ദാ തങ്ങൾ പോയി കിടന്നുറങ്ങി. ഇതേ രീതിയിൽ വീണ്ടും സംഭവിച്ചു - സൽമാൻ തങ്ങൾ അദ്ദേഹത്തെ ഉറങ്ങാൻ മടക്കി അയച്ചു. രാത്രിയുടെ അവസാന യാമം എത്തിയപ്പോൾ സൽമാൻ തങ്ങൾ സ്നേഹിതനെ വിളിച്ചുണർത്തി ഒപ്പം നിന്ന് നിസ്ക്കരിച്ചു.

സൽമാൻ (റ) സ്നേഹിതൻ അബുദ്ദർദ്ദാ(റ) തങ്ങളോട് പറഞ്ഞു:

"നിങ്ങൾക്ക് അല്ലാഹുവിനോട് കടമയുണ്ട് എന്നത് സത്യമാണ്, നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തോടും  കടമയുണ്ട് എന്നതും സത്യമാണ്, നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയോടും കടമയുണ്ട് എന്നത് സത്യമാണ്. എല്ലാവരോടുമുള്ള കടമ പാലിക്കൽ നിങ്ങൾക്ക് നിർബന്ധമാണ്‌"

പിറ്റേന്ന് അബുദ്ദർദ്ദാ തങ്ങൾ ആദരവായ നബിതങ്ങളുടെ അടുക്കൽ പോയി സൽമാൻ തലേന്ന് രാത്രി ചെയ്തതിനെ കുറിച്ച് പരാതി പറഞ്ഞു - നബിതങ്ങൾ പറഞ്ഞു: "സൽമാൻ പറഞ്ഞത് ശരിയാണ്".

എത്ര നല്ല ബന്ധം !

ഐഹിക ലോകത്തെ കടപ്പാടുകൾ മറന്ന് കൊണ്ട് ദൈവിക വഴിയിൽ വിജയം നേടാമെന്ന അബുദ്ദർദ്ദാ തങ്ങളുടെ ജീവിതരീതിയിലെ പിഴവ് ഉറ്റസ്നേഹിതൻ സൽമാൻ(റ) യുക്തിപൂർവ്വം മാറ്റിയെടുത്തു. അവിടെയാണ് യഥാർത്ഥ സൗഹൃദങ്ങളുടെ പ്രസക്തി. ഭൗതികവും ഉഖ്രവിയ്യുമായ നന്മകൾ തന്റെ സഹോദരന് ലഭിക്കണം എന്ന ആത്മാർഥമായ മോഹമുള്ള ഒരു സൗഹൃദം നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്പാദ്യമാണ്.

ബന്ധങ്ങൾ വളർത്തേണ്ടത് നിലനിൽക്കുന്ന ലോകത്തെ പരിഗണിച്ചാണ്. നല്ല ബന്ധങ്ങൾ കൊണ്ട് മനസ്സാണ് സമാധാനപ്പെടുന്നത്. പ്രയാസങ്ങൾ തളർത്താതെ മനസ്സിനെ സംരക്ഷിക്കുന്നതിൽ നല്ല ബന്ധങ്ങൾ സുപ്രധാനമാണ്‌. ഹൃദയ രോഗങ്ങളുടെ മരുന്നായ അഞ്ചു കാര്യങ്ങളിൽ ഒന്നായി മഹാന്മാർ പഠിപ്പിച്ചത് (مجالسة الصالحين) സ്വാലിഹീങ്ങളുടെ കൂടെ കൂടലാണ്. അത് ഇരുലോകത്തും മനസ്സിന് സന്തോഷവും സമാധാനവും നൽകുന്നു.

രണ്ടേ രണ്ടു കൂട്ടം സൌഹൃദങ്ങളാണ് നമുക്ക് മുന്നിലുള്ളത്. സ്വർഗ്ഗീയ ലോകത്തേക്കുള്ള യാത്രയിൽ തനിക്ക് സഹായമേകിയ ആത്മസുഹൃത്തിനും അതെ സൗഭാഗ്യം നൽകാൻ വേണ്ടി അല്ലാഹുവിനോട് കേഴുന്ന ഒരു വിഭാഗം കൂട്ടുകാർ. ആത്മാക്കളുടെ ലോകത്ത് അവർ കണ്ടുമുട്ടുമ്പോൾ പരസ്പരം പറയും -

نعم الأخ ، ونعم الصاحب ، ونعم الخليل

"നീയെനിക്ക് ഏറ്റവും ഉത്തമനായ സഹോദരനായിരുന്നു - ഏറ്റവും നല്ല കൂട്ടുകാരനായിരുന്നു - ഏറ്റവും നല്ല സുഹൃത്തായിരുന്നു."

രണ്ടാമതൊരു വിഭാഗം തന്റെ അസാന്മാർഗ്ഗിക ജീവിതത്തിന്റെ കെടുതിയായ നരകലോകത്തെ പുൽകുമ്പോൾ അതിലേക്ക് തന്നെ നയിച്ച തന്റെ ആത്മസുഹൃത്തിനും അതേ ദുർഗതി വരുത്തണേ അല്ലാഹ് എന്ന് തേടുന്ന കൂട്ടുകാർ. ദുഷിച്ച ആത്മാക്കളുടെ സങ്കേതത്തിൽ അവർ പരസ്പരം പറയുമത്രേ:

بئس الأخ ، وبئس الصاحب ، وبئس الخليل

"നീയെനിക്ക് ഏറ്റവും അധമനായ സഹോദരനായിരുന്നു - ഏറ്റവും മോശക്കാരനായ കൂട്ടുകാരനായിരുന്നു - ഏറ്റവും ചീത്തയായ സുഹൃത്തായിരുന്നു."

രണ്ടിൽ ഒന്നിൽ നമ്മുടെ സൌഹൃദങ്ങൾ വരും - പരസ്പരം നന്മയിൽ സഹകരിക്കുന്ന, തിന്മ കണ്ടാൽ തിരുത്തുന്ന കൂട്ടുകാരായി ജീവിച്ച് ഒടുക്കം മുറുകെ ചേർത്ത് പിടിച്ച കൈകളുമായി പരസ്പരം പൊരുത്തപ്പെട്ട് ഇലാഹീ കടാക്ഷവും നേടി സ്വർഗ്ഗീയ ഭൂമികയിൽ സൗഭാഗ്യത്തിന്റെ മന്ദമാരുതനാൽ തലോടപ്പെടുന്ന നന്മയുടെ കൂട്ടാകട്ടെ നമ്മുടേത്.

അല്ലാഹു ഭാഗ്യം തരട്ടെ.

ശൈഖുനാ കെ. അലവി മുസ്ലിയാർ - ഓർമ്മയുടെ തിളക്കം

വീണ്ടും അവിടുത്തെ തിരുജീവിതത്തിന്റെ ഓർമ്മപ്പെടുത്തലുകൾ തഴുകി ഉണർത്തുന്ന വിശുദ്ധ മുഹർറം മാസം വന്നണഞ്ഞു. മൂന്നു വർഷങ്ങൾക്ക് മുമ്പ് മുഹർറം 14 ന്റെ അന്നാണ് ആ പുണ്യവെളിച്ചം ഭൗതികമായ നിറപ്രകാശത്തിന്റെ തിരി അണച്ചത്.

ഒരു മനുഷ്യന്റെ ജീവിതം എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ ഒരായുഷ്ക്കാലം കൂടെ നടക്കണം എന്നില്ല, മറിച്ച്‌ അവരുടെ ജീവിതത്തിന്റെ ഛായമടിക്കാത്ത സ്വകാര്യ നിമിഷങ്ങളെ പറ്റി അർഹരും വിശ്വസ്തരുമായ ആളുകൾ വിവരിക്കുന്ന കേവലം ചില നിമിഷങ്ങളുടെ അനുഭവം മതിയാകും..

ഇമാമീങ്ങളായി മുസ്ലിം ലോകം അംഗീകരിക്കുന്ന സകല മഹാന്മാരുടെ ജീവിതവും അങ്ങനെ തന്നെയാണ്‌. ഒരു നിമിഷം അല്ലെങ്കിൽ ഒരു നിമിഷത്തെ അനുഭവം തന്നെ അവരുടെ ആയുഷ്ക്കാലം വിവരിക്കാൻ പര്യാപ്തമാകും. പളുങ്ക്‌ സമാനം ശുഭ്രമായ മനസ്സുമായി ജീവിതം മുഴുക്കെ അല്ലാഹുവിന്റെ ദീനിന്റെ ഉലൂമുകളുമായി ജോലിയായി ബർസഖിന്റെ മറക്കപ്പുറത്തേക്ക്‌ നീങ്ങിയ എത്ര എത്ര വിശുദ്ധ നക്ഷത്രങ്ങൾ..!

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അഭിവന്ദ്യ നേതാവും വണ്ടൂർ ജാമിഅ വഹബിയ്യയുടെ പ്രിൻസിപ്പാളും ആയിരുന്ന ശൈഖുനാ കെ. അലവി മൗലവി അവർകളുടെ (വഫാത്ത്‌: 2012 നവംബർ) പുണ്യജീവിതത്തിന്റെ സകല മാധുര്യവും ചീന്തിയെടുത്ത്‌ ഒട്ടിച്ച പോലെയുള്ള, ഒരൽപ്പം നിറകണ്ണുകളോടെ വായിക്കാവുന്ന ചെറുകുറിപ്പ്‌ അവിടുത്തെ മകൻ മുഹമ്മദ്‌ ശരീഫ്‌ എഴുതിയത്‌ നുസ്രത്തിൽ വായിച്ചത്‌ ഓർക്കുന്നു.

മകന്റെ ഓർമ്മക്കുറിപ്പ്‌ തീരുന്നത്‌ ഇങ്ങനെ:

"രാവിലെ മൂന്നു മണിക്കോ നാലു മണിക്കോ മൂത്രമൊഴിക്കാൻ ഉറക്കച്ചവടോടെ എഴുന്നേൽക്കുന്ന എന്റെ കാതുകളെ വരവേറ്റിരുന്നത്‌ 'അല്ലാഹുവേ, നീ എന്നെ സ്വീകരിക്കില്ലേ ! നിന്റെ ഇഷ്ടക്കാരിൽ എന്നെ പെടുത്തില്ലേ' തുടങ്ങി നിസ്ക്കാരപ്പായയിലിരുന്ന് ഉപ്പ നടത്തിയ ഗദ്ഗദങ്ങളായിരുന്നു'..!!!"

(നുസ്രത്തുൽ അനാം 2013 ജനുവരി)



ദേഹസുഖത്തിന്റെ പരിപാലനത്തിന്‌ ഉറക്കത്തിന്റെ പിടി വിട്ടു പോകാതെ മൂത്രമൊഴിച്ച്‌ തിരിച്ച്‌ കിടക്കയിലേക്ക്‌ മലർന്നടിച്ചു വീഴാൻ തത്രപ്പെടുന്ന നാം ഓരോരുത്തരുടെയും പുലർച്ച നേരത്തെ മൂന്നു മണികളും നാലു മണികളും, ആരുമാരും ഇടയിലില്ലാതെ ഇലാഹീ സവിധത്തിലേക്ക്‌ സർവ്വ സുഖങ്ങളും മറന്ന്, ശരീരവും മനസ്സും സമർപ്പിച്ച്‌ കണ്ണുനീർ വീഴ്ത്താനുള്ളതായിരുന്നു അവർക്ക്‌..

നൂറ്റാണ്ടുകളുടെ ഇന്നലേകളിലെ വിശുദ്ധ താരകങ്ങളുടെ ജീവിതത്തെ അവിശ്വസനീയതയുടെ കണ്ണോടെ നോക്കുന്ന നമുക്ക്‌ ചുറ്റും ഇന്നുമുണ്ട്‌ ഈമാനിന്റെ പ്രകാശം തുളുംബുന്ന ഹൃദയവും ഉള്ളിലെ വേളിച്ചം അപ്പടി തെളിഞ്ഞു കാണുന്ന ജീവിത ശുദ്ധിയുമുള്ള താരകങ്ങൾ. കുറ്റിയറ്റു പോകാത്ത നന്മയുടെ വന്മരങ്ങളായി..

എല്ലാത്തിലും വലുത്‌ അവന്റെ സ്വീകരണമാണ്‌, അവന്റെ പൊരുത്തമാണ്‌ എന്ന് വിശ്വസിച്ചുറപ്പിച്ച്‌ ഋജുവായ മാർഗ്ഗത്തിലൂടെ തഖ്‌വായുടെ ഉദാത്ത മാതൃകകളായി ജീവിച്ചവർ തന്നെയാണ്‌ അവന്റെ ഇഷ്ടക്കാർ.

الذين آمنوا وكانوا يتقون

എന്നെന്നും ഉപകരിക്കുന്ന അറിവ്‌ എന്ന ദിവ്യവെളിച്ചം ആയിരുന്നു അവരുടെ സമ്പാദ്യം. അതാകട്ടെ നിലക്കാത്ത സമ്മാനങ്ങൾ അവന്റെ മണ്ണറയിലേക്ക്‌ എത്തിക്കുന്നു..

ആ തിരുനാവിൽ നിന്നും ഒഴുകിയിരുന്ന ഐഹിക വിരക്തിയുടെയും പരലോകമോഹത്തിന്റെയും സമർപ്പണ മനോഭാവത്തിന്റെയും ഉണർത്തുപാട്ടുകളായ സുന്ദര ശൈലിയിലെ പ്രസംഗങ്ങൾ എത്രയെത്ര വഅള് സദസുകളിലാണ് വിചിന്തനത്തിന്റെയും തിരിഞ്ഞു നടക്കലിന്റെയും തീപ്പൊരി ആളുകളുടെ മനസ്സുകളിൽ കോരിയിട്ടത്..!

കേരളീയ മുസ്ലിം സമൂഹത്തിനാകമാനം നേരായ വഴിയുടെ വെളിച്ചമായി പ്രഭാഷണ, പ്രസാധന, ദർസീ രംഗത്തെ ഉജ്വലപ്രഭാവമായ മൗലാനാ നജീബ് മൗലവി എന്ന ഒരേ ഒരു ശിഷ്യർ മാത്രം മതിയാകും കഥാപുരുഷനായ ശൈഖുനാ അലവി ഉസ്താദിന്റെ പ്രഭാവവും ഇരുത്തം വന്ന വിജ്ഞാന സാമ്രാജ്യത്തിന്റെ അധിപനായിരുന്നു എന്നതിന്റെ സാക്ഷ്യവും. അങ്ങനെ അറിയപ്പെട്ടതും അറിയപ്പെടാത്തതും ആയ ഒട്ടനേകം പ്രതിഭാധനരായ ശിഷ്യന്മാർ. അവരിലൂടെ കേരളത്തിന്റെ മണ്ണിൽ നിറയുന്ന വൈജ്ഞാനിക മുത്തുമണികൾ മുറിയാത്ത ധാരയായി അവിടുത്തെ തിരു ഖബ്'റിലേക്ക് അനുഗ്രഹത്തിന്റെ തെളിനീരോഴുക്ക് സൃഷ്ടിക്കും എന്നത് ഉടയാത്ത പ്രതീക്ഷയാണ്.

ان الإله واهل كل سمائه

والارض حتى الحوت مع نمل الفلا

كل يصلي يا حبيب على الذي

قد علًم الخير الأناس محصلا

നാഥന്റെ പൊരുത്തത്തെ മാത്രം മോഹിച്ച, നല്ല നല്ല ദീനീ വിജ്ഞാനീയങ്ങൾ ജനങ്ങൾക്ക്‌ പഠിപ്പിച്ച ശരിയായ ഉലമാക്കൾക്ക്‌ വേണ്ടി സമുദ്രത്തിലെ മൽസ്യങ്ങൾ, കരയിലെ ഉറുംബുകൾ എന്ന് വേണ്ട ആകാശഭൂമി ലോകത്തെ സകലതും പോറുക്കലിനെ തേടുകയും അല്ലാഹുവിന്റെ റഹ്മത്‌ അവർക്ക്‌ മേൽ സദാ വർഷിക്കപ്പെടുകയും ചെയ്യുക തന്നെ ചെയ്യുമെന്നത്‌ മഹത്‌ വചനങ്ങളിൽ വന്നത്‌ മഹാനരിൽ പുലർന്ന് കാണട്ടെ എന്ന് പ്രാർത്ഥിക്കുകയല്ലാതെ അവരോടുള്ള കടപ്പാടുകൾ തീർക്കാൻ നമുക്കെന്ത്‌ ചെയ്യാൻ കഴിയും..!

അർഹമായതിലേറെ ജസാ അവിടുത്തേക്ക് നീ നൽകണേ അല്ലാഹ് - അവിടുത്തെ പിന്നിലായി ദുനിയാവിൽ എങ്ങനെ അണിനിരന്നോ അത് പോലെ നിന്റെ പരീക്ഷണങ്ങളുടെ ലോകത്തും അവരുടെ പിന്നിലായി വിജയിച്ചവരുടെ കൂട്ടത്തിലേക്ക് ഞങ്ങളെ നീ ചേർക്കണേ നാഥാ..ആമീൻ

Tuesday, October 13, 2015

ബിദ്അത്തുകളെ സൂക്ഷിക്കുക - വിശ്വാസപരമായത് അതികഠിനമാണ്..!

വഹ്ഹാബികൾ ബിദ്അതുകാർ ആണ് എന്ന് പറയുമ്പോൾ പാവപ്പെട്ട ജനങ്ങളെ വസ്വാസാക്കാൻ വേണ്ടി പല പല കർമ്മങ്ങൾ കാണിച്ച് 'ഇതൊന്നും നബിതങ്ങൾ ചെയ്യാത്ത കർമ്മങ്ങൾ ആണ് - അതിനാൽ അത് ചെയ്യുന്ന സുന്നികൾ ആണ് ബിദ്അത്തുകാർ' എന്നും ഇക്കൂട്ടർ പറയുക സാധാരണമാണ്. എന്ത് പറഞ്ഞാലും സുന്നികൾ 'ചെയ്യുന്ന' അത് ബിദ്അതല്ലേ, ഇത് ബിദ്അതല്ലേ എന്ന് ചോദിക്കും സാധുക്കൾ.

അപ്പറയുന്ന കർമ്മങ്ങൾ ഏതെടുത്തു നോക്കിയാലും മദ്ഹബിലെ ഇമാമീങ്ങൾ വിലയിരുത്തിയതും പ്രമാണങ്ങൾ വെച്ച് വിധി വ്യക്തമാക്കിയതും ആയിരിക്കും എന്നത് മറ്റൊരു വശം..

വഹ്ഹാബികൾ ബിദ്അതുകാർ എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്ന ബിദ്അത്ത് എന്താണ് എന്നും എന്ത് കൊണ്ടാണ് അത് പറയുന്നത് എന്നും മനസ്സിലാക്കാത്തത് കൊണ്ടാണ് ഇമ്മാതിരി പോഴത്തങ്ങൾക്കൊക്കെ കാരണം.

യാതൊരു സല്ക്കർമ്മങ്ങളും സ്വീകരിക്കപ്പെടാത്ത ബിദ്അതുകാരൻ എന്നാൽ ആരാണ് എന്നും അറിയണം. അത്‌ കേവലം പ്രവർത്തിയിൽ വരുന്ന ചില കാര്യങ്ങൾ മാത്രമാണോ അതല്ല വിശ്വാസത്തിനു തന്നെ ബാധിക്കുന്ന പുഴുക്കുത്താണോ എന്നും നാം അറിയണം.

ആദ്യം എന്താണ് ഈ പറഞ്ഞ ഗുരുതരമായ ബിദ്അത് എന്ന് ഇവിടെ പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം എന്ന് മനസ്സിലാക്കണം.

കർമ്മത്തിൽ ബിദ്അത്ത് എന്ന് പറയുന്നത് പല വിധത്തിൽ നല്ലതും ചീത്തയും ഉണ്ട് എന്ന് എല്ലാ ഇമാമീങ്ങളും പറഞ്ഞിട്ടുള്ള പരമാർത്ഥം ആണ്. ബിദ്അത്ത് എന്താണ് എന്ന് പറയുന്ന ഹദീസുകൾ നമുക്ക് എത്തിച്ചു തന്ന എല്ലാ ഇമാമീങ്ങളും, ഒരാളും ഒഴിയാതെ കർമ്മത്തിലെ ബിദ്അത്ത് നല്ലതും ചീത്തയും ഉണ്ട് എന്ന് പറഞ്ഞവരാണ്.

എന്നാൽ വിശ്വാസം ഒരിക്കലും തിരുത്തപ്പെടാനോ കൂട്ടിചേർക്കപ്പെടാനോ ഉള്ളതല്ല, ആദരവായ നബിതങ്ങൾ പഠിപ്പിച്ച, അവിടുത്തെ ജീവിതത്തെ പകർത്തിയ സ്വഹാബത്തും പിൽക്കാലക്കാരും അപ്പടി തുടർന്നു വന്ന വിശ്വാസകാര്യങ്ങൾ ഒരുകാലത്തും മാറ്റമില്ലാത്തതാണ്. അതിൽ മായം ചേർക്കുന്ന വിശ്വാസങ്ങൾ നല്ലതും ചീത്തയും എന്ന വ്യത്യാസമില്ലാതെ എല്ലാം പിഴച്ച ബിദ്അത് തന്നെ.

വിശ്വാസപരമായ ബിദ്അത്ത് എന്നത് വൻദോഷമാണ്. അത് കര്മ്മപരമായ പാപങ്ങൾ പോലെയല്ല മറിച്ച് അതിലേറെ ഗൌരവകരമാണ്‌. സത്യവിശ്വാസികൾക്ക് എല്ലാം പൊറുക്കുമെന്ന് പറയപ്പെട്ട മഹത് ദിവസങ്ങളിൽ പോലും പൊറുക്കപ്പെടാത്ത കൂട്ടരാണ് വിശ്വാസപരമായ ബിദ്അതുകാർ. സൂഉൽ ഖാത്വിമത്തിനെ ഭയപ്പെടേണ്ട കുറ്റം.



മൂന്നു പാപങ്ങൾ പൊറുക്കപ്പെടുകയില്ല എന്ന് നബിതങ്ങൾ പറഞ്ഞ ഹദീസിൽ മൂന്നാമതായി പറയുന്നതാണ് 'തർക്കുസ്സുന്ന'. (ترك السنة)

എന്താണ് തർക്കുസ്സുന്ന എന്നും നബിതങ്ങൾ വിവരിച്ചു -

ترك السنة الخروج من الجماعة

"തർക്കുസ്സുന്ന എന്നാൽ ജമാഅത്തിൽ നിന്ന് വിട്ടു നിൽക്കുക തന്നെ". (മുസ്തദ്രക് - ഇമാം ഹാക്കിം)

ഈ ഹദീസിൽ പറയുന്ന 'തർക്കുസ്സുന്ന' എന്നാൽ 'ബിദ്അത്ത്' ആണെന്ന് ഇമാമീങ്ങൾ പഠിപ്പിക്കുന്നു.

والمراد بذلك اتباع البدع

"ജമാഅത്തുമായി വിട്ടുപിരിയുകയെന്നാൽ ബിദ്അത്തിനോട് പിൻപറ്റുകയാണ് ഉദ്ദേശ്യം"

കാലാകാലങ്ങളായി ഇജ്മാഉള്ളതും ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളിൽ പെട്ടതുമായ വിഷയങ്ങളിൽ നിന്നും ളറൂറത് കൊണ്ട് അറിയപ്പെടാത്തവ വെടിയുകയും നിരാകരിക്കുകയും ചെയ്യുന്നതാണ് ബിദ്അത്. അത്തരം മുസ്ലിമീങ്ങൾ ഒരുമിച്ചംഗീകരിക്കുന്ന കാര്യങ്ങളെ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്നതാണ് മാപ്പ് ലഭിക്കാത്ത ബിദ്അത്ത് കൊണ്ട് ഉദ്ദേശ്യം.

ഈ വിശ്വാസ കാര്യങ്ങൾ ഇമാം അബുൽ ഹസനിൽ അഷ്അരി(റ) തങ്ങളും അബൂ മൻസൂരിനിൽ മാതുരീദി(റ) തങ്ങളും വിസ്തരിച്ചു വിവരിച്ചു ക്രോഡീകരിച്ചു വെച്ചതാണ്. തിരുനബിതങ്ങളുടെയും സ്വഹാബത്തിന്റെയും എല്ലാം വിശ്വാസ വഴി അപ്പടി വിവരിച്ചു പഠിപ്പിച്ചവരാണ് അവർ. അവരും അനുഗാമികളും നിലകൊള്ളുന്ന വിശ്വാസ വഴി എന്താണോ അതാണ്‌ അഹ്ലുസ്സുന്നതി വൽ ജമാഅത്ത് എന്നതിലെ സുന്നത്ത് കൊണ്ട് ഉദ്ദേശ്യം. അശ്അരീ, മാതുരീദീ വിശ്വാസങ്ങൾക്ക് എതിരായുള്ള വിശ്വാസങ്ങൾ ആണ് ബിദ്അത്ത് (അഹ്ലുസ്സുന്നക്ക് വിരുദ്ധമായ ബിദ്അത്ത്) എന്നത് കൊണ്ട് ഉദ്ദേശ്യം..

المـراد بالسنة ما عليه إماما أهل السنة والجمـاعة الشيخ أبو الحسن الأشعري وأبو منصور الماتريدي والبدعة ما عليه فرقة من فرق المبتدعة المخالفة الاعتقاد هذين الامامين وجميع اتباعهما

الزواجر

"സുന്നത്ത് കൊണ്ടുദ്ദേശ്യം, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ രണ്ടു ഇമാമുകൾ, ശൈഖ് അഷ്അരിയും മാതുരീദിയും എതൊന്നിൻമേൽ നിലകൊണ്ടുവോ ആ വിശ്വാസ കാര്യങ്ങളാണ്. ബിദ്അത്ത് എന്നാൽ ഇവർ രണ്ടുപേരുടെയും അവരുടെ മുഴുവൻ അനുഗാമികളുടെയും വിശ്വാസത്തിന് എതിരായി നിലകൊള്ളുന്ന ബിദ്അത്തിന്റെ സംഘങ്ങളിൽ നിന്ന് ഏതെങ്കിലും സംഘം വെച്ചു പുലർത്തുന്ന വിശ്വാസങ്ങളുമാണ്."
(സവാജിർ - ഇമാം ഇബ്നു ഹജർ(റ)).

അല്ലാഹു എന്ന സ്രഷ്ടാവിനെ കുറിച്ചുള്ള വിശ്വാസത്തിൽ അടക്കം എന്തെല്ലാം മായങ്ങൾ ഇവർ ചേർത്തു..! സ്ഥലകാലാതീതനായ അവനു സ്ഥലം നിശ്ച്ചയിചും അവയവങ്ങളെ തൊട്ട്‌ പരിശുദ്ധനായ അല്ലാഹുവിനു കയ്യും മുഖവുമെല്ലാം ഉണ്ടെന്ന് വാദിച്ച്‌, ഇലാഹിനെ പറ്റിയുള്ള മുസ്‌ലിമിന്റെ വിശ്വാസത്തെ പോലും തിരുത്തിയ കക്ഷികളാണിവർ..!

അല്ലാഹുവിന്റെ വാജിബായതും മുസ്തഹീലായതുമായ സ്വിഫത്തുകളെ പറ്റി പറയുമ്പോൾ "അല്ലാഹുവിന്‌ വാജിബാക്കാൻ ഇവർ ആരാ" എന്ന് ചോദിച്ച കറതീർന്ന ബിദഈ വിശ്വാസക്കാർ.

ഇങ്ങനെ മുസ്ലിം ലോകത്തിന്‌ കേട്ടുകേൾവി ഇല്ലാത്ത എന്തെല്ലാം പിഴച്ച വിശ്വാസങ്ങൾ ഇവർക്കുണ്ട്‌..! ഇജ്മാ ഇനു വിരുദ്ധമായ എന്തൊക്കെ വാദങ്ങൾ..!

എന്നാൽ സുന്നികൾ ആയിരത്തി നാനൂറു വർഷമായി യാതൊരു മാറ്റവുമില്ലാത്ത അടിയുറച്ച വിശ്വാസത്തിന്റെ മേൽ ഏകോപിച്ചിരിക്കുന്നവരാണ്‌. അല്ലാഹുവിലുള്ള വിശ്വാസത്തിലോ ഖദ്രിലുള്ള വിശ്വാസത്തിലോ ഈമാൻ കാര്യങ്ങളിൽ ഒന്നിലുമോ തിരുത്തില്ലാത്ത നേരായ വിശ്വാസം.

ബിദ്അത്ത് എന്നാൽ കേവലം കർമ്മത്തിൽ ഒതുങ്ങി നിൽക്കുന്ന ചിലതിലേക്ക് തളച്ച്, പിഴച്ച വിശ്വാസത്തെ ആണ് യഥാർത്ഥത്തിൽ സുന്നത്തിനു വിരുദ്ധമായ ബിദ്അത്ത് എന്ന പ്രയോഗത്തിലെ ഏറ്റവും മർമ്മമായ ഭാഗമായി പറയേണ്ടത് എന്നുള്ള അടിസ്ഥാന ഭാഗം തന്നെ മുക്കി പാവപ്പെട്ട അണികളെ പിഴപ്പിക്കുന്നതാണ് വഹ്ഹാബീ നേതാക്കൾ.

തിരുനബിതങ്ങളും സ്വഹാബത്തും നിലകൊണ്ട വിശ്വാസത്തിൽ ആരു ജീവിക്കുന്നോ അവരാണ്‌ അഹ്ലുസ്സുന്ന. നൂറ്റാണ്ടുകൾ എത്രയോ ആയി മാറ്റമില്ലാതെ മുസ്ലിം ലോകം തുടർന്നു പോരുന്ന അടിസ്ഥാന വിശ്വാസമായ തൗഹീദിൽ പോലും തീരാത്ത ഇജ്തിഹാദുകൾ തുടരുന്ന വഹ്ഹാബീ വിഭാഗത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടിട്ടും നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ ഇത് മുഅ്തസിലത്, ഖവാരിജ്, ഷീഅത്ത്, മുർജിഅ, മുശബ്ബിഹ..അങ്ങനെ പോകുന്ന ബിദ്അത്തിന്റെ കക്ഷികളിൽ പെട്ടത് തന്നെയെന്ന്..!!!

(അവലംബം: മൗലാനാ നജീബ് മൌലവിയുടെ പഴയ ഒരു ലേഖനം )

ഉച്ചഭാഷിണി ഉപയോഗവും തഖ്'വായുടെ വഴിയും..

ലോകത്തെ സ്വധീനിച്ച 500 പേരുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ളവരിൽ 2 ആമത്തെ പേരുള്ള മുഫ്തി അഖ്തർ റസാ ഖാൻ ഖാദിരി അവർകൾ 'അഅലാ ഹസ്രത്ത്‌' ഇമാം അഹ്‌മദ്‌ റസാ ഖാൻ ബറേൽവിയുടെ (ന:മ) പേരക്കുട്ടിയും നിരവധി ബൃഹദ്‌ ഗ്രന്ഥങ്ങളുടെ രചയിതാവും 'താജുശ്ശരീഅ' എന്ന പേരിൽ വിഖ്യാതനുമാണ്‌.

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം ചർച്ചയായി വന്നിരിക്കുന്ന കേരളീയ സാഹചര്യത്തിൽ അദ്ദേഹം നിസ്ക്കാരത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്റെ നിയമസാധുതയെ കുറിച്ചുള്ള ചോദ്യത്തിന്‌ നൽകിയ മറുപടി ശ്രദ്ധേയമാണ്‌. അദ്ദേഹം ഹനഫീ മദ്‌ഹബുകാരൻ ആണെങ്കിൽ കൂടി ഇവ്വിഷയകമായി സൂക്ഷ്മതയുടെയും പ്രഗൽഭരായ ഉലമാക്കളെ പിൻപറ്റുന്നതിന്റെയും വഴിയിൽ ഏവർക്കും മാതൃകാ യോഗ്യമാണീ വിശകലനം.

സുന്നിയായ ഇമാമിന്റെ പുറകിൽ ലൗഡ്‌ സ്പീക്കർ ഉപയോഗിക്കുന്ന പള്ളിയിൽ നിസ്ക്കാരത്തിൽ പങ്കെടുക്കുന്നവർക്ക്‌ ഉലമാക്കൾക്ക്‌ നൽകാനുള്ള ഉപദേശം എന്താണെന്ന ചോദ്യത്തിന്‌ അദ്ദേഹം നൽകിയ മറുപടി അദ്ദേഹത്തിന്റെ പേരിലുള്ള വെബ്‌സൈറ്റിൽ 2000 മെയ്‌ 5 നു നൽകിയ ഫത്‌വായായി ഇംഗ്ലീഷിൽ ഉള്ളതിന്റെ ആശയം ചുവടെ കൊടുക്കുന്നു:

"നിസ്ക്കാരത്തിന്‌ മൈക്ക്‌ ഉപയോഗിക്കുന്ന വിഷയകമായി എനിക്ക്‌ പറയാനുള്ളത്‌ എന്തെന്നാൽ 'നിസ്ക്കാരത്തിന്‌ മൈക്രോഫോൺ ഉപയോഗിക്കുന്നത്‌ നിയമവിരുദ്ധമാണെ'ന്നാണ്‌. കാരണം മഅമൂമുകൾ ഇമാമിന്റെ ഒറിജിനൽ ശബ്ദം തന്നെ കേൾക്കേണ്ടതുണ്ട്‌.

മൈക്രോഫോണിൽ കൂടെ പുറത്തു വരുന്ന ശബ്ദം ഇമാമിന്റെ ശബ്ദത്തെ തോന്നിപ്പിക്കുന്നുവെങ്കിൽ കൂടെ അത്‌ ഇമാമിന്റെ ശബ്ദമല്ല, വ്യത്യസ്തമായ മറ്റൊരു ശബ്ദമാണ്‌. അത്‌ കൊണ്ടാണ്‌ സജദയുടെ ആയത്തുകൾ ഒരു പക്ഷിയുടെ ശബ്ദത്തിൽ പ്രതിധ്വനിച്ച്‌ കേട്ടാൽ തിലാവത്തിന്റെ സുജൂദ്‌ ചെയ്യൽ നിർബന്ധമില്ല എന്ന് ഉലമാക്കൾ ഏകകണ്ഡമായി പറയുന്നത്‌.

അത്‌ കൊണ്ട്‌ തന്നെ മൈക്ക്‌ ഉപയോഗിച്ചുള്ള നിസ്ക്കാരം ഒന്നുകിൽ നിസ്സംശയം ഫാസിദാണ്‌ - ഇമാമിന്റെ ശബ്ദം (ഒറിജിനൽ) കേൾക്കുകയോ തന്റെ മുമ്പിലുള്ള മഅ്മൂമുകളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കുകയോ ചെയ്യാത്ത, സ്പീക്കറിൽ കൂടെ പുറത്തു വരുന്ന ശബ്ദത്തെ മാത്രം ആശ്രയിച്ച്‌ തുടരുന്നവരുടെ കാര്യത്തിൽ.

അല്ലെങ്കിൽ ഫാസിദാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു - ഇമാമിന്റെ ശബ്ദം അറിയിക്കുന്നതിൽ സ്പീക്കറിന്‌ സാധിക്കാതിരിക്കുമ്പോൾ. കാരണം ഈ ആവസ്ഥയിൽ ഇമാമിന്റെ നിസ്ക്കാരം പൂർത്തിയായോ അതോ ഇപ്പോഴും തുടരുന്നോ എന്ന കാര്യം അവർ അറിയാൻ കഴിയില്ലെന്നതിനാൽ ഇമാമിന്റെ അവസ്ഥയെ കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിക്കുന്നില്ല.

അത്‌ കൂടാതെ, മൈക്കിലേക്ക്‌ തന്റെ ശബ്ദം എത്തിക്കുന്നതിന്‌ ഇമാമിന്‌ കുറേ ഏറെ പ്രവർത്തികൾ ചെയ്യേണ്ടതുണ്ടെങ്കിൽ, ഇമാമിന്റെയും തുടരുന്നവരുടേയും നിസ്ക്കാരം ഫാസിദാണ്‌. (വിവർത്തകൻ: നിസ്ക്കാരത്തിൽ നിർത്തി വെച്ച മൈക്കിലേക്ക്‌ ഇമാമുകൾ കഴുത്ത്‌ നീട്ടിയും അതിൽ മുട്ടാതിരിക്കാൻ ഇറങ്ങി നിന്ന് റുകൂ ചെയ്യുകയും സുജൂദിൽ നിന്നുയർന്ന ശേഷം മൈക്കിനടുത്തേക്ക്‌ കയറി നിൽക്കുകയും ചെയ്യുന്നത്‌ സർവ്വ സാധാരണമായി മാറിക്കഴിഞ്ഞു എന്നത്‌ ഓർക്കുക!)

ആയതിനാൽ നിസ്ക്കാരത്തിനിടയിൽ എത്രമാത്രം മുൻ കരുതൽ സുപ്രധാനമാണെന്ന് നിങ്ങൾക്ക്‌ മനസ്സിലാക്കാവുന്നതാണ്‌. അതൊക്കെ കൊണ്ട്‌ തന്നെയാണ്‌ 'മുഫ്തി-എ-അഅ്ളം ഹിന്ദ്‌' (മുസ്തഫ റസാ ഖാൻ ഖാദിരി: 1892-1981) അദ്ദേഹത്തെ പോലുള്ള വലിയ ഉലമാക്കളും നിസ്ക്കാരത്തിൽ മൈക്ക്‌ ഉപയോഗിക്കുന്നതിനെ വിരോധിച്ചത്‌.

നിർത്തുന്നതിന്‌ മുമ്പ്‌ എനിക്ക്‌ നിങ്ങളോട്‌ ആവശ്യപ്പെടാനുള്ളത്‌ - ഭക്തനും സുന്നിയും കഴിവുറ്റവനുമായ ഒരാളെ ഇമാമായി ലഭിച്ചാൽ ഒരിക്കലും നിസ്ക്കാരത്തിന്‌ ജമാഅത്ത്‌ ഉപേക്ഷിക്കരുത്‌. (മൈക്ക്‌ ഉപയാഗിക്കുന്നതിനാൽ) നിസ്ക്കാരം ഫാസിദാകാതിരിക്കാൻ ഇമാമിന്റെ തൊട്ടു പുറകിലോ, മുന്നിലുള്ള ഏതെങ്കിലും സ്വഫ്ഫിലോ അല്ലെങ്കിൽ "സ്പീക്കറിൽ നിന്നു വരുന്ന ശബ്ദത്തെ ആശ്രയിക്കാതെ" മുമ്പിലെ സ്വഫ്ഫിലുള്ളവരുടെ പ്രവർത്തനങ്ങൾ വീക്ഷിക്കാൻ കഴിയുന്ന എവിടെ എങ്കിലുമോ നിൽക്കുക. സുന്നിയും ഭക്തനും കഴിവുള്ളവനുമായ ഒരു ഇമാമിനെ കിട്ടിയാൽ ജമാഅത്തിനെ ഒഴിച്ചു കൂടാത്തത്‌ കൊണ്ടാണ്‌ ഇങ്ങനെ പറയാൻ കാരണം. അല്ലാഹുവാണ്‌ ഏറ്റവും അറിയുന്നവൻ".


http://www.taajushshariah.com/Fatawa/microphone.html

രക്ഷിതാവായ അല്ലാഹുവും സൃഷ്ടിയും തമ്മിലുള്ള ഇടപാടുകളായ ആരാധനാ കർമ്മങ്ങളിൽ ഒരു ഉലമാക്കൾക്കും എതിർപ്പില്ലാത്ത, ഏവരാലും അംഗീകരിക്കപ്പെടുന്ന മാതൃക സ്വീകരിക്കലാണുത്തമം. സംശയം ഉള്ളതിൽ നിന്നും സംശയം ഇല്ലാത്തതിലേക്ക്‌ മാറി നിൽക്കുക എന്നത്‌ ആദരവായ നബിതങ്ങളുടെ വ്യക്തമായ ഉദ്ബോധനമാണല്ലോ.





മൈക്ക്‌ ഉപയോഗിക്കാതെ, ഇത്തരം നിസ്ക്കാരത്തിന്റെ ഖുഷൂഇനെയും ശ്രദ്ധയേയും തകർക്കുന്ന യാതൊന്നും ഇടയിൽ കൊണ്ട്‌ വരാതെയും ചെയ്യുന്ന ഇബാദത്തുകളുടെ സ്വീകാര്യതയിലും സാധുതയിലും ആർക്കും തർക്കമില്ല - എന്നാൽ ഇത്‌ ഉപയോഗിച്ചാൽ അത്‌ ഇബാദത്തുകളുടെ സ്വീകാര്യതക്ക്‌ വരേ കോട്ടം തട്ടിക്കുമെന്ന് പറഞ്ഞ ഉലമാക്കൾ ചെറിയവരല്ലല്ലോ. കേരളം കണ്ട ഏറ്റവും പ്രഗൽഭരായ ആലിമീങ്ങൾ ഒട്ടനവധി ഇത്‌ ഉപയോഗിക്കരുതെന്ന് പറഞ്ഞവരാണ്‌ (മുൻ കാല സുന്നീ ഉലമാക്കളിൽ ഭൂരിപക്ഷവും ഇതിന്നെതിരായിരുന്നു). എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും മാനിക്കുക എന്ന നമ്മുടെ മദ്‌ഹബിന്റെയും തിരു ശരീഅത്തിന്റെയും വ്യക്തമായ വഴക്കം ഇതിലും തുടരുന്നത്‌ നന്മ മാത്രമേ കൊണ്ട്‌ വരുകയുള്ളൂ.

ലൗഡ്‌ സ്പീക്കർ ആരാധനകളിൽ ഉപയോഗിക്കുന്നതിനെതിരായിരുന്ന ഉലമാക്കൾ എണ്ണമറ്റതാണ്‌. കേരളത്തിലെ സുന്നീസരണിയുടെ കാവലാളുകളായ ഉലമാക്കൾ ആകമാനം അക്കൂട്ടത്തിലുണ്ട്‌. ആ ഗണത്തിൽ എണ്ണപ്പെടാവുന്ന തലമുതിർന്ന പണ്ഡിതരിൽ ബഹു: കണ്ണിയത്ത്‌ അവർകൾ(ന:മ) മാത്രമാണ്‌ അതിന്റെ ഉപയോഗത്തിന്‌ അനുകൂലമായി നിന്നത്‌ - അദ്ദേഹത്തിന്റെ നിലപാട്‌ തന്നെ നിരുപാധികം ആയിരുന്നില്ല എന്ന് അവിടുത്തെ ഫത്‌വാ വായിച്ചാൽ മനസ്സിലാകും.

പുതുതലമുറക്ക്‌ അറിയുന്നതിലേക്കായി ചില പേരുകൾ കുറിക്കട്ടെ:

ശംസുൽ ഉലമാ ഖുതുബി, ശൈഖ്‌ ആദം ഹസ്രത്ത്‌, മൗലാനാ വാളക്കുളം അബ്ദുൽബാരി മുസ്ലിയാർ, താജുൽ ഉലമാ സദഖത്തുല്ല മൗലവി, ശംസുൽ ഉലമാ കീഴന ഓർ
കൈപ്പറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ, കരിങ്കപ്പാറ മുഹമ്മദ്‌ മുസ്‌ലിയാർ, കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ, ഓമച്ചപ്പുഴ അബൂബക്കർ മുസ്‌ലിയാർ, നിറമരുതൂർ ബീരാൻ കുട്ടി മുസ്‌ലിയാർ, ശൈഖ്‌ ഹസൻ ഹസ്രത്ത്‌, കാങ്ങാട്ട്‌ കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, കണാരാണ്ടി അഹ്‌മദ്‌ മുസ്‌ലിയാർ, കാസർഗോഡ്‌ ഭാഗത്ത്‌ കീഴൂർ മുഹമ്മദ്‌ മുസ്‌ലിയാർ, മൗലാനൽ മർഹൂം കുഞ്ഞറമൂട്ടി മുസ്ലിയാർ (ന:മ-ഹും) എന്നിങ്ങനെ ഒട്ടനവധി പണ്ഡിത പ്രഭുക്കൾ.

ദക്ഷിണ കേരളത്തിലെ പ്രമുഖ പണ്ഡിതരും തത്വോപദേശ ഗാനങ്ങൾ വഴി ഏവർക്കും സുപരിചിതരുമായ മർഹൂം: തഴവാ മുഹമ്മദ്‌ കുഞ്ഞ്‌ മൗലവി (ന.മ.) അവർകളുടെ പള്ളിയിൽ ബാങ്കിനു പോലും സ്‌പീക്കർ ഉപയോഗിക്കാറില്ല. ഉപയോഗിക്കുന്നത്‌ അദ്ദേഹം എതിർത്തിട്ടുമുണ്ട്‌.

ഉത്തരേന്ത്യയിലെ രണ്ട്‌ പ്രമുഖ ധാരകളായ ബറേൽവി - ദയൂബന്ദീ വിഭാഗങ്ങളിൽ പെട്ട വലിയ വലിയ ആലിമീങ്ങളും ഇതിനെതിരെ ഫത്‌വാ കൊടുത്തവരാണ്‌. ബറേൽവികളിലെ വലിയൊരു ആലിമിന്റെ ഫത്‌വായാണല്ലോ മുകളിൽ കൊടുത്തത്‌, അതേ പോലെ ദയൂബന്ധികളിലെ മുഫ്‌തി മുഹമ്മദ്‌ ശഫീഅ്, മൗലാനാ അഷ്‌റഫലി താനവി, മൗലാനാ ഹുസൈൻ അഹ്‌മദ്‌ മദനി (ന. മ. ഹും) മുതലായവരും ഇതിനെതിരെ നിലപാടെടുത്തവരാണ്‌.

സ്പീക്കറിൽ കൂടെ വരുന്ന ശബ്ദം പറയുന്നവന്റെ യഥാർത്ഥ ശബ്ദമല്ല എന്ന് വ്യക്തമാക്കുന്ന ശാസ്ത്ര സത്യങ്ങളും മുകളിലത്തെ പോലെ നിറഞ്ഞ ഉലമാക്കളുടെ സാക്ഷ്യവും കൂടെ വെച്ച്‌ സ്പീക്കർ വെച്ചു നടത്തപ്ലെടുന്ന നിക്കാഹുകളിൽ നേർക്കുനേരെ വരനും വലിയ്യും വാക്കുകൾ കേൾക്കാതെ, സ്പീക്കറിലൂടെയുള്ള ശബ്ദമാണ്‌ കേൾക്കുന്നതെങ്കിൽ ആ നിക്കാഹിന്റെ സാധുതയുടെ കാര്യം ഒന്നാലോചിച്ചു നോക്കിയോ..?!

ഹറാം - ഹലാൽ ചർച്ചകൾ തൽക്കാലം മാറ്റിവെച്ചേക്കൂ, വരനും വലിയ്യും സാക്ഷികളും നിക്കാഹിന്റെ വാക്കുകൾ പറയുന്നത്‌ സ്വന്തം ശബ്ദം തന്നെ കേൾക്കൽ നിർബന്ധമാണെന്നതിൽ ഒരുവിധ തർക്കവുമില്ലെന്നിരിക്കിൽ സ്പീക്കർ ശബ്ദം കലർന്ന് ശരിയായ ശബ്ദം കേൾക്കാതിരിക്കാൻ സാധ്യതയേറെയുള്ളതാണെന്ന് വലിയ വലിയ ഉലമാക്കൾ തന്നെ പറയുന്നവരായിബുണ്ടായിട്ടും, യാതൊരു സൂക്ഷ്മതയും പാലിക്കാത്ത മൈക്ക്‌ കൊണ്ടു വന്ന് നടുവിൽ വെക്കുന്നവർ ചിന്തിക്കുക. സ്വന്തം മകളുടെ നിക്കാഹ്‌ എല്ലാ ഉലമാക്കളും അംഗീകരിക്കുന്ന രീതിയിൽ ആക്കാൻ മൈക്ക്‌ ഉപക്ഷിക്കുകയാണ്‌ വേണ്ടത്‌ എന്നും മൈക്ക്‌ ഉപയോഗിക്കുന്നതല്ല, ഉപേക്ഷിക്കുന്നതാണ്‌ സൂക്ഷ്മതയും ഉത്തമവും എന്നും ഓരോ പിതാക്കളും ഓർക്കുക..!

നല്ലത്‌ മനസ്സിലാക്കുവാനും അത്‌ പിൻപറ്റുവാനും നാഥൻ തുണക്കട്ടെ..ആമീൻ