Wednesday, April 20, 2016

സത്യവിശ്വാസം വിവസ്ത്രയാണ്...!

ഹസ്രത് സാലിം (റ) വിനോട് അബു ദർദാ(റ) പറഞ്ഞു:

"താനറിയാതെ സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ താൻ വെറുക്കപ്പെടുന്നതിനെ ഓരോരുത്തരും കരുതിയിരിക്കണം. നിനക്കറിയുമോ എങ്ങനെയാണിത് സംഭവിക്കുകയെന്ന്?" .

"ഇല്ല" എന്ന് സാലിം (റ) മറുപടി പറഞ്ഞപ്പോൾ അബു ദർദാ(റ) തുടർന്നു:

"സ്വകാര്യതയിൽ ഒരാൾ അല്ലാഹുവിനെ ധിക്കരിക്കുമ്പോൾ, സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ അല്ലാഹു അവന്റെ മേൽ വെറുപ്പിനെ ഇട്ടു കൊടുക്കും, അവൻ അത് അറിയുക പോലുമില്ല".!


സമൂഹത്തിൽ നിലയും വിലയും ഉണ്ടാകുക എന്നതിന്റെ മാനദണ്ഡം ആഡ്യത്വവും പ്രമാണിത്തവും സാമ്പത്തിക ഉന്നമനവുമായ ലോകത്താണ് നാം ജീവിക്കുന്നത്. സാധാരണമായ സ്ഥിതി ഇതാണെങ്കിൽ കൂടി ഇതൊന്നുമില്ലാതെയും പലരും നമ്മുടെ സമൂഹത്തിൽ ഉയർന്ന പരിഗണന നേടിയവരായി നാം കാണുന്നു. അല്ലാഹുവിങ്കൽ ഉന്നത പദവിയുള്ളവർ ഭൂമിലോകത്ത് ബഹുമാനിക്കപ്പെടുന്നവർ ആകുന്നത് റബ്ബിന്റെ നീതിയാണ്. അവൻ ഒരാളെ ഇഷ്ടപ്പെടുമ്പോൾ അവന്റെ മാലാഖമാരെ അറിയിക്കുകയും മാലാഖമാർ അവനെ ഇഷ്ടപ്പെടുകയും അവർ ഭൂമിയിലെ ജനങ്ങൾക്കിടയിൽ അത് അറിയിക്കുകയും അങ്ങനെ ഭൂനിവാസികളും അവരെ ഇഷ്ടപ്പെടുന്നവരായി മാറുന്നു.



പളുങ്ക് പോലെ ശുദ്ധമായ ഹൃദയ വിശുദ്ധി കാത്തു സൂക്ഷിച്ച മഹാന്മാർ പലരും നമുക്കിടയിലൂടെ ജീവിച്ചു പോയവരാണ്. പരസ്യവും രഹസ്യവും അവർക്ക് വ്യത്യാസമില്ല, കാരണം സൃഷ്ടികൾക്കിടയിൽ മാത്രമാണ് വസ്ത്രങ്ങളുടെയോ മതിൽക്കെട്ടുകളുടെയോ അകലം മറ സൃഷ്ടിക്കുന്നത് എന്നും രക്ഷിതാവായ അല്ലാഹുവിന്റെ മുമ്പിൽ താനെപ്പോഴും 'പരസ്യ' ത്തിലാണ് എന്നും തിരിച്ചറിഞ്ഞവരാണ് അവർ.

തേൻ പുരട്ടിയ വാക്കുകൾ കൊണ്ടും ഹൃദയ വിശുദ്ധിയുടെ പുളകമണിയിക്കുന്ന വാചക കസർത്ത് കൊണ്ടും ആർക്കും മറ്റുള്ളവന്റെ മുമ്പിൽ നല്ലവനായി മാറാം. വാക്കുകൾക്കും എഴുതിക്കൂട്ടുന്ന അക്ഷരങ്ങൾക്കും അപ്പുറം രഹസ്യവും പരസ്യവും അറിയുന്ന റബ്ബിന്റെ മുമ്പിൽ താൻ വിവസ്ത്രനാണ് എന്ന തിരിച്ചറിവാകണം നമ്മെ നയിക്കേണ്ടത്. എത്ര എത്ര സദ്‌വൃത്തരായ മനുഷ്യരാണ് പാതിരാവിന്റെ കൂരിരുട്ടിൽ തന്റെ നാഥനല്ലാതെ മറ്റാരും കാണാനില്ലാത്ത സമയത്ത് സുജൂദിലായി വീണു കൊണ്ട് സൃഷ്ടിപ്പിനുള്ള നന്ദി രേഖപ്പെടുത്തുന്നത്. മാധുര്യമുള്ള അക്ഷരങ്ങൾ ക്രമപ്പെടുത്തി തസവ്വുഫും അഖ്ലാഖും വിവരിക്കാൻ നടക്കുന്ന എന്നെ പോലെയുള്ള പാഴ് ജന്മങ്ങൾ നിർബന്ധ കർമ്മങ്ങൾ പോലും മന:ക്ലേശമില്ലാതെ പിന്തിച്ചു വെക്കുന്നു..!

എത്ര കൃത്യമാണ് ഏതോ ഒരു മഹാൻ പറഞ്ഞത് -

الإيمان عريان، ولباسه التقوى، وزينته الحياء

"സത്യവിശ്വാസം വിവസ്ത്രയാണ്, അതിന്റെ ഉടയാട തഖ്‌വയാണ്, അതിന്റെ ഭംഗി ലജ്ജയാണ്'


വിശ്വാസം അതിന്റെ അടിസ്ഥാന സ്ഥാനത്ത് നിന്നും തഖ്‌വയാകുന്ന വസ്ത്രം ധരിച്ച് ലജ്ജയാകുന്ന അലങ്കാരം കൊണ്ട് ഭംഗി കൂട്ടപ്പെടുമ്പോഴാണ് അതിന്റെ പൂർണ്ണതയിലെക്ക് നയിക്കപ്പെടുന്നത്. രഹസ്യജീവിതവും പരസ്യജീവിതവും എന്ന വ്യത്യാസമില്ലാതെ - ആൾക്കൂട്ടത്തിലാണ്, തനിച്ചാണ് എന്ന ഭാവ ഭേദമില്ലാതെ തന്നെ സൃഷ്ടിച്ച് പരിപാലിച്ച് വരുന്ന റബ്ബ് സദാ സമയവും തന്നെ വീക്ഷിക്കുന്നുണ്ട് എന്ന ബോധ്യത്തോടെ അവന്റെ മുമ്പിൽ ചെയ്ത് കൂട്ടിയ കർമ്മങ്ങളുടെ പേരിൽ കോടാനുകോടി ജനങ്ങളുടെ സമക്ഷത്തിൽ നാണം കെടേണ്ടി വരുമെന്നതിനെ ചൊല്ലിയുള്ള ലജ്ജയും മനസ്സിൽ സൂക്ഷിച്ചു, ചലനാചാലനങ്ങൾ മുഴുക്കെ തന്റെ താൽപ്പര്യങ്ങൾക്ക് മേലെ അല്ലാഹുവിന്റെ ഇഷ്ടങ്ങൾക്ക് വഴിപ്പെടൽ തന്നെയാണ് തഖ്‌വ.

എഴുത്തിലും വാക്കിലും നന്മ സൂക്ഷിച്ച് പരസ്യജീവിതം മാത്രം സംശുദ്ധമാക്കി വിജയം കൈവരിക്കാം എന്ന വ്യാമോഹം എത്ര ബാലിശം..! മറയില്ലാത്ത റബ്ബാണ് നമ്മുടെ അമലുകൾ വിലയിരുത്തുന്നത് എന്നും രഹസ്യങ്ങളുടെ രഹസ്യമായ 'മനസ്സ്' നകത്തെ ചിന്തകളെയും അതിന്റെ ചലനത്തെയുമാണ് പുറമെയുള്ള കാട്ടിക്കൂട്ടലുകളേക്കാൾ അവൻ നോക്കുക എന്നും മനസ്സിൽ ഉറക്കാതെ പോയവരാണ് നാമെന്നറിയുക..

ആരുമാരും അറിയാതെ നന്മകളുടെ ഭാണ്ഡക്കെട്ടുകളുമായി മുന്നേ നടന്നവരെ പറ്റി അവർ മരിച്ച ശേഷമെങ്കിലും അവരുടെ നന്മകളെ പറ്റി നാമറിയുന്നു - അവരെ വെറുത്തവർ ആരുമില്ല. ഒന്നിനേക്കാൾ മെച്ചമുള്ള മറ്റൊന്നായി അവരുടെ സ്വഭാവ ജീവിത ഗുണങ്ങൾ പിൽക്കാല ജനങ്ങളിൽ വാമൊഴിയും വരമൊഴിയുമായി പതിഞ്ഞു നിൽക്കുന്നു. മഹാന്മാരെന്നു നാം മനസ്സിലാക്കുന്നവർ ആരും തന്നെ തന്റെ മഹത്വവും തന്റെ സൽക്കർമ്മങ്ങളും മറ്റുള്ളവർ അറിയുന്നതിനെ ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും അല്ലാഹുവാണ് അതൊക്കെ ലോകത്തിന് ദൃഷ്ടാന്തമായി നിലനിർത്തിയത്.

അബൂബക്കർ സ്വിദ്ദീഖ്(റ) പറയുമായിരുന്നു:

"രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയക്കുക - അല്ലാഹു നിന്നെയും നിന്റെ കർമ്മങ്ങളെയും കാണുന്നു എന്നോർത്ത് അവന്റെ മുമ്പിൽ ലജ്ജയുള്ളവനാകുക"




ആരുമാരും കാണുന്നില്ലെങ്കിലും സദാ കണ്ടുകൊണ്ടിരിക്കുന്ന നാഥൻ കാണുന്നു എന്നതിൽ നമുക്ക് ലജ്ജ തോന്നുന്നില്ല എങ്കിൽ പിന്നെ എന്തും ചെയ്യാം - അല്ലെങ്കിലും ലജ്ജ ഇല്ലെങ്കിൽ പിന്നെ നിനക്കെന്തും ആകാം എന്നാണല്ലോ...

ബാഹ്യവും ആന്തരികവുമായ സകല തലങ്ങളിലും അവനു വണങ്ങി ജീവിച്ചവരെ അവൻ ഇഷ്ടപ്പെടുന്നു. പുറം പൂച്ച് കൊണ്ട് മാത്രം മധുരമുള്ള മനുഷ്യർ ഭിത്തി ചായം പൂശി ഭംഗിയാക്കിയിരിക്കുന്ന ചാണകകുണ്ട് പോലെ ഉപയോഗ ശൂന്യരായി നിൽക്കുന്നു. അല്ലാഹുവിന്റെ മഹാന്മാരായ അടിമകളുടെ നാവിൽ നിന്നും പേനയിൽ നിന്നും വരുന്ന വാക്കുകൾ തീർച്ചയായും മനസ്സുകളിലേക്ക് കടക്കുന്നു. പ്രവർത്തിയില്ലാത്ത, വാക്കുകൾ മാത്രമുള്ളവരുടെത് സ്വന്തമോ മറ്റുള്ളവർക്കോ ഉപകാരമില്ലാതെയും തീരുന്നു.


"നാവിൽ നിന്നുള്ള വാക്കുകൾ ചെവി വിട്ടു കടക്കുന്നില്ല - ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ ഹൃദയത്തിലേക്ക് കടന്നു ചെല്ലുന്നു".

Tuesday, April 05, 2016

❤പുതുമയുള്ള പ്രണയം❤

യാത്രക്കിടയിൽ അയാൾ ഒരു വൃദ്ധനെ കണ്ടു. തലയൊക്കെ നരച്ചു നരച്ച്‌ തൂവെള്ള നിറം. കൺപീലികൾ പോലും നരച്ചു തൂങ്ങിയിരിക്കുന്നു.

പക്ഷേ ആ മുഖത്തൊരു പ്രകാശപ്പൊലിമയുണ്ട്‌. നല്ല തൂവെളിച്ചമുള്ള വദനം. അയാൾ വൃദ്ധനെ പരിചയപ്പെടാനൊരുങ്ങി. അദ്ദേഹം പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. തന്റെ കഥ പറഞ്ഞു തുടങ്ങി.

"അന്നു ഞാൻ ചെറുപ്പമായിരുന്നു. നല്ല ചോരത്തിളപ്പുള്ള സമയം. എന്റെ മൂത്താപ്പയുടെ മോളെ ഞാൻ പ്രണയിച്ചു. ദിവ്യമായ ഒരു അനുരാഗമായിരുന്നു അത്‌. അവൾക്കെന്നെയും ഇഷ്ടമായി. സ്നേഹത്തിന്റെ സാഗരത്തിൽ മുത്തുകൾ തപ്പിയെടുക്കാൻ ഞങ്ങൾ ഒന്നിച്ച്‌ ഊളിയിട്ടു. അതിന്റെ മധുരതരമായ അംബരനീലിമയിൽ ഞങ്ങൾ കൈകോർത്തു പറന്നു നടന്നു.





ആരും ഒരെതിരും പറഞ്ഞില്ല. ഞങ്ങളുടെ സന്തോഷമായിരുന്നു ഞങ്ങളുടെ മാതാപിതാക്കളുടെയും ഇഷ്ടം. അവർ ഞങ്ങളുടെ വിവാഹം നടത്തിത്തന്നു. ഞങ്ങളൊന്നായി.

കരുതിയതിലും വേഗമൊന്നിച്ച സന്തോഷം. അന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്‌. പ്രഥമ സമാഗമത്തിന്റെ തീരത്തുള്ളലിൽ ശ്വാസം മുട്ടിയ ഞങ്ങൾ രണ്ടുപേരും ഒരു തീരുമാനത്തിലെത്തി. ആർക്കും സാധിക്കാത്ത ഒരത്ഭുത തീരുമാനമായിരുന്നു അത്‌.

അന്നു രാത്രി ഞങ്ങൾ പുലരുവോളം നിസ്ക്കരിച്ചു, ഞങ്ങളെ ചേർത്ത തമ്പുരാനോടുള്ള നന്ദിയായിരുന്നു അതിനു പ്രേരകം.

പിറ്റേന്നും ഞങ്ങളതേ തീരുമാനമെടുത്തു. മറ്റൊന്നും മോഹിക്കാതെ, ഒന്നു തൊടുക പോലും ചെയ്യാതെ അന്നു രാത്രിയും ഞങ്ങൾ സർവ്വലോക നാഥന്റെ മുമ്പിൽ നമസ്കാരം കൊണ്ട്‌ രാത്രിക്കു ജീവൻ നൽകാൻ വിചാരിച്ചു. അന്നും അങ്ങനെത്തന്നെ നടന്നു.

ഒരേ മനസ്സായിരുന്നു ഞങ്ങൾ രണ്ടുപേർക്കും. എന്റെ മണവാട്ടിക്കും യാതൊരെതിർപ്പുമില്ലായിരുന്നു. അവൾ പൂർണ്ണമായും എന്റെ തീരുമാനത്തോടു സഹകരിച്ചു.

മൂന്നാമത്തെ രാത്രി ഞങ്ങൾക്കതൊരു ലഹരിയായി മാറിയിരുന്നു. പകലൊക്കെ ഞങ്ങളൊപ്പമുണ്ടാകും. രാത്രിയാണെങ്കിൽ ദീർഘ നമസ്‌കാരവും. ശാരീരിക ബന്ധങ്ങളൊന്നുമില്ല. ഇണക്കുരുവികളായി ഒന്നിക്കാൻ ഞങ്ങൾക്കു സ്രഷ്ടാവ്‌ നൽകിയ അവസരം തന്നെ മതിയായിരുന്നു ജീവിതം മുഴുവൻ സന്തോഷിക്കാൻ! അതേ സന്തോഷത്തിൽ ഞങ്ങൾ എഴുപത്‌ - എൺപത്‌ കൊല്ലമായി ഇതേ നില തുടരുന്നു!.

നിങ്ങൾക്കത്ഭുതം തോന്നിയേക്കാം. പക്ഷേ ഞങ്ങൾ രണ്ടുപേരും ഇന്നേവരേ രതിസുഖം നുകർന്നിട്ടേയില്ല. അല്ലെയെടി പെണ്ണേ?"

അദ്ദേഹം വയസ്സായ ഭാര്യയെ വിളിച്ചു!.

നരച്ചു ചുളിഞ്ഞ ഒരു ഉമ്മ അകത്തു നിന്നു വന്നു. അവർ പറഞ്ഞു:

"കാർണോര്‌ പറയുന്നതു പോലെ തന്നെ കാര്യം! റബ്ബ്‌ ഞങ്ങളെ തടസ്സമില്ലാതെ ഒന്നിപ്പിച്ചില്ലേ..അതിനു നന്ദി കാണിച്ചാൽ അവസാനിക്കുമോ? അതുതന്നെ ധാരാളമില്ലേ? പുതുമയുള്ള പ്രണയം തന്നെ അല്ലേ?".

(ഇഹ്‌യാ കിതാബുസ്സ്വബ്‌ർ) (ഉദ്ധരണം: ബുൽബുൽ മാസിക ഒക്ടോബർ 2015).

വായനക്കിരുന്നതായിരുന്നു - തുടങ്ങിയപ്പോഴേ ചിന്തകളെയാകെ പിടിച്ചുണർത്തി മനസ്സിനെ ലോലമായൊരു വിചാരലോകത്തിന്റെ വലക്കകത്തേക്ക്‌ കൈനടത്തിയ ഒരു കുഞ്ഞു ചരിത്രം.

സുബ്‌ഹാനല്ലാഹ്‌, എത്രയെത്ര അത്ഭുതത്തിന്റെ സൃഷ്ടിപ്പുകളാണ്‌, എത്രമാത്രം തഖ്‌വയിൽ മുങ്ങിക്കുളിച്ചവരാണ്‌ നിന്റെ സൃഷ്ടികളിൽ..

ഒരേ ഒരനുഗ്രഹം - അതിന്റെ ഫലമാസ്വദിക്കാൻ പോലും സമയം കാണാതെ ഇലാഹീ കടാക്ഷത്തിൽ മനസ്സ്‌ അലിഞ്ഞിറങ്ങിയപ്പോ ആ ഒരനുഗ്രഹത്തിനു നന്ദി ചെയ്യാൻ തന്നെ തങ്ങളുടെ ജീവിതം മാറ്റി വെക്കാൻ മാത്രം ഹൃദയം വളർന്നവർ..

ചത്തിരിക്കുകയാണ്‌ മനസ്സ്‌ - ഒന്നല്ല ഒരായിരം അനുഗ്രഹത്തിന്റെ കൊടുമുടിക്കുയരെ കയറിനിന്നിട്ടും ഇതൊക്കെ അവനിൽ നിന്നാണല്ലോയെന്ന കൃത്യമായ ബോധം പോലുമില്ലാത്ത നിലവാരത്തിലാണു മനസ്സ്‌. ജീവിതം തന്നതിനുള്ള ശുക്ര് തന്നെ സർവ്വം സമർപ്പിച്ചു ജീവിച്ചാലും കഴിയില്ലെന്നിരിക്കെ എപ്പോഴാണ്‌ വരാനിരിക്കുന്ന ജീവിതത്തിൽ അവൻ നൽകാമെന്ന് ഏറ്റ അനുഗ്രഹങ്ങൾക്ക്‌ കൈനീട്ടുക?

ജീവിതത്തിനു നന്ദി കാണിച്ചു വേണ്ടേ നമുക്ക്‌ മരിക്കാൻ? ഇല്ലെങ്കിലീ നന്ദിയില്ലാത്ത അടിമക്ക്‌ ഇനിയൊരു ജീവിതത്തിൽ അവൻ ഔദാര്യം കനിയുമോ..?

Monday, April 04, 2016

ഖുതുബക്കിടയിൽ നമസ്ക്കരിക്കാമോ?

ഖുതുബയ്‌ക്കിടയിൽ നമസ്‌കാരം

പ്രശ്‌നം: ജുമുഅ ദിവസം ജുമുഅക്കുവേണ്ടി ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോൾ തഹിയ്യത്തു നിസ്‌കാരം ഒഴികെ മറ്റെല്ലാ നമസ്‌കാരങ്ങളും ഹറാമാണെന്നാണല്ലോ കിതാബുകളിൽ കാണുന്നത്‌. അതിന്റെ രഹസ്യം എന്താണ്‌? നിസ്‌കാരങ്ങളുടെയെല്ലാം പ്രവർത്തി ഒന്നല്ലേ? പിന്നെ തഹിയ്യത്തു മാത്രം അനുവദനീയവും മറ്റുള്ളവയെല്ലാം ഹറാമും ആവുന്നത്‌ എങ്ങനെ?



ഉത്തരം: ജുമുഅക്കുവേണ്ടി പള്ളിയിൽ ഹാജറായിട്ടുള്ളവർ ഖതീബു മിമ്പറിനു മുകളിൽ ഇരുന്നതിനുശേഷം എഴുന്നേറ്റു ഫർളോ സുന്നത്തോ ആയ ഏതു നമസ്‌കാരങ്ങൾ നിർവ്വഹിക്കുന്നതും ഹറാമാണ്‌. ഖതീബിനെയും ഖുതുബയെയും അവഗണിക്കുകയും അതിനെത്തൊട്ടു തിരിഞ്ഞുകളയുകയും ചെയ്യുക എന്ന പ്രശ്‌നമുള്ളതാണ്‌ ഇതു ഹറാമാകുവാൻ കാരണം. തുഹ്‌ഫ:2-456,57.

അതേസമയം, ഖതീബു ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോൾ പളളിയിൽ കടന്നുവന്നയാൾക്കു പള്ളിയുടെ അഭിവാദനത്തിനായുള്ള രണ്ടു റക്‌അത്തു തഹിയ്യത്തു നമസ്‌കാരം നിർവ്വഹിക്കൽ സുന്നത്താണ്‌. ജുമുഅയുടെ മുമ്പുള്ള റവാത്തിബു സുന്നത്തു നമസ്‌കരിച്ചിട്ടില്ലാത്തയാൾക്കും വേണമെങ്കിൽ ഇതേ രണ്ടു റക്‌അത്തിനെ റവാത്തിബു സുന്നത്തിന്റെ കരുത്തോടെയും നിർവ്വഹിക്കാവുന്നതാണ്‌. എങ്ങനെയാണെങ്കിലും ഈ രണ്ടു റക്‌അത്തുകളെ നിർബന്ധമായ കർമ്മങ്ങളിൽ മാത്രം ചുരുക്കി നിർവ്വഹിക്കൽ നിർബന്ധവുമാണ്‌. തുഹ്‌ഫ:2-455,56.

ഇപ്രകാരമാണു നമ്മുടെ കർമശാസ്‌ത്ര ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ളത്‌. താങ്കളുടെ പ്രശ്‌നത്തില്‍ ഉന്നയിച്ച രീതിയിലല്ല. ഖുതുബ നടന്നുകൊണ്ടിരിക്കുമ്പോൾ കടന്നുവന്നയാൾക്കു പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കൽ സുന്നത്താവാൻ കാരണം, നബി(സ)തങ്ങൾ അങ്ങനെ നിർദ്ദേശിച്ചതായി സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടതാണ്‌. ഖുതുബ നടത്തുമ്പോൾ പള്ളിയിൽ കടന്നുവന്നയാളോടാണു നബി(സ) ഇങ്ങനെ നിർദ്ദേശിച്ചത്‌. നന്ന ലഘുവായ രീതിയിൽ ആ രണ്ടു റക്‌അത്തു നിർവ്വഹിക്കുവാൻ നബി(സ)തങ്ങൾ ഊന്നിപറയുകയും ചെയ്‌തു. (മുസ്‌ലിം)


തന്മൂലം പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കുന്നതിൽ ഖുതുബയെയും ഖതീബിനെയും അവഗണിക്കുന്ന പ്രശ്‌നം വരുന്നില്ല. നബി(സ)യുടെ നിർദ്ദേശം പാലിക്കുന്ന പുണ്യമാണുള്ളത്‌. നേരെ മറിച്ച്‌, ജുമുഅക്കു സന്നിഹിതരായി പള്ളിയിലിരിക്കുന്നവർ ഖതീബു മിമ്പറിലിരുന്ന ശേഷം നമസ്‌കരിക്കാനായി എഴുന്നേൽക്കുന്നത്‌ ഖതീബിനെയും ഖുതുബയെയും അവഗണിക്കലും അവമതിക്കലുമാണ്‌. ഇതാണു ഹറാമാണെന്നു നമ്മുടെ ഫുഖഹാഉ വ്യക്തമാക്കിയതും.

(മുഫ്തി: മൗലാനാ നജീബ് മൗലവി)

(ബുൽബുൽ മാസിക - സെപ്തംബർ 2004)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

Sunday, April 03, 2016

മുഖം മൂടി അഴിയുന്ന മുസ്‌ലിം ഏകത

ഇന്ത്യൻ മുസ്‌ലിംകൾ നിലനിൽപ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണോ ഇന്നുള്ളതെന്ന ചോദ്യം സമുദായത്തിലെ ഓരോ അംഗങ്ങളുടെയും മനസ്സ്‌ മന്ത്രിക്കാൻ തുടങ്ങിയിട്ട്‌ കാലമേറെയായി. ബാബരീ മസ്‌ജീദിന്റെ തകർച്ചയോടെ ഈ സംശയം കൂടുതൽ ബലപ്പെട്ടു. പരിഹാരം നിർദ്ദേശിക്കാൻ പലർക്കും പലതുമുണ്ടായിരുന്നു. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പുറം തള്ളപ്പെട്ടതാണു പ്രശ്‌നങ്ങളുടെ കാരണമെന്നും അതിനാൽ വിദ്യാഭ്യാസമുന്നേറ്റം മാത്രമാണു വഴിയെന്നു ഒരു വിഭാഗം: അതല്ല, അതിലേറെ വലിയ പ്രശ്‌നം രാഷ്‌ട്രീയ സ്വാധീനത്തിന്റെ അഭാവമാണെന്നും അതുകൊണ്ട്‌ രാഷ്‌ട്രീയമായി സംഘടിക്കുകയാണു വേണ്ടതെന്നും മറ്റൊരു വിഭാഗം. എന്നാൽ മസ്‌ജിദ്‌ തകർച്ചയോടെ മുസ്‌ലിം രാഷ്‌ട്രീയ ശക്തി മൂന്നായി പിളരുകയായിരുന്നുവെന്നത്‌ മറ്റൊരു രസം.


ഭിന്നതകൾ മറന്നു പ്രതിരോധനിര സൃഷ്‌ടിക്കുകയെന്നതാണ്‌ വേറെ ചിലർക്കു പറയാനുണ്ടായിരുന്നുത്‌. "മുസ്‌ലിംകൾ സുന്നി-മുജാഹിദ്‌-ജമാഅത്ത്‌ എന്നിങ്ങനെ കക്ഷികൾ പിരിഞ്ഞു തർക്കിക്കുന്നതാണ്‌ അവർ കണ്ട പ്രശ്‌നം. "തലയിൽ തൊപ്പി വെക്കണമോ വേണ്ടെയോ എന്നതല്ല വിഷയം: ആ തല ഉടലിൽ വേണമോ വേണ്ടയോ എന്നതാണ്‌; നിസ്‌കാരത്തിൽ കൈ എവിടെ കെട്ടണം എന്നതല്ല, നിസ്‌കരിക്കണോ വേണ്ടെയോ എന്നതാണ്‌ കാര്യം? തുടങ്ങിയുള്ള ഉദ്‌ബോധനങ്ങൾ മതാവേശമുള്ള ചെറുപ്പക്കാരെ വല്ലാതെ സ്വാധീനിച്ചു. അവർ സംഘടിച്ചു. ശുദ്ധമനസ്‌ക്കരായ മതഭക്തർ ഇതിന്റെ പിന്നിലെ ദുരുദ്ദേശ്യങ്ങളെക്കുറിച്ച്‌ ഓർത്തിരുന്നില്ല. അഥവാ അതിനു കഴിയുന്നവരായിരുന്നില്ല അവർ.

അവകാശങ്ങൾ നേടുന്നതിൽ സുന്നീ-മുബ്തദിഅ്‌ ഭിന്നത മുമ്പേ അവർക്കു തടസ്സമായിരുന്നില്ല. ന്യൂനപക്ഷ അവകാശം നേടുന്നതിൽ മതഭിന്നത തന്നെ അവർക്കു തടസ്സമാകാറില്ലല്ലോ. എന്നുവെച്ച്‌ സുന്നത്ത്‌-ബിദ്‌അത്ത്‌ എന്നിങ്ങനെയുള്ള വിവേചനം വേണ്ടെന്നുവയ്‌ക്കുന്നത്‌ പ്രവാചകാധ്യാപനങ്ങളെ മറികടക്കലാണ്‌. നബി (സ) പറഞ്ഞു, "ആരെങ്കിലും ഒരു ചാൺ ജമാഅത്തില്‍ നിന്നു വിട്ടു നിന്നാൽ അവൻ തന്റെ പിരടിയിൽ നിന്നു ഇസ്ലാമിന്റെ പൊൻ താലി പൊട്ടിച്ചെറിഞ്ഞു" (അഹ്‌മദ്‌, ഇബ്‌നുമാജ). ഇവിടെ ബിദ്‌അത്തു മോശമാണെന്നത്‌ വ്യക്തം. ഇതിൽ സുന്നികളും സുന്ന്യേതരരും തർക്കമില്ല. എന്നാൽ ബിദ്‌അത്തും അതിന്റെ കക്ഷിയും ഏത്‌ എന്ന്‌ നിർണ്ണയിക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം. അഭിപ്രായ വ്യത്യാസം ഏകതാവാദത്തിനു തടസ്സമാകുമെന്നു പറയുന്നവർ യഥാർത്ഥത്തിൽ അഭിപ്രായസ്വാതന്ത്രത്തെയാണു കൊല്ലുന്നത്‌.

ആരോ തർക്കിച്ചു എന്നതിനാൽ മാത്രം, താൻ അതിൽ മൗനം പാലിക്കണമെന്നു പറയുന്നത്‌ എത്ര മാത്രം അബദ്ധമാണ്‌! ഇവിടെ സുന്നി മുശ്‌രിക്കാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തു വരുന്നു. ഇതിൽ ഒരു മധ്യസ്ഥനു പറയാനുള്ളത്‌ ഈവാദം അടിസ്ഥാനമുള്ളതാണെങ്കിൽ അതിനു നിമിത്തമായ കാരണത്തിൽ നിന്നു സുന്നി പിന്തിരിയണമെന്നോ അല്ലെങ്കിൽ ആ വാദം നത്തുന്നവൻ അതിൽ നിന്നു പിന്മാറണമെന്നോ തന്നെയല്ലേ? അങ്ങനെയല്ലാതെ ഇതു രണ്ടും ഒരേ സമയം സത്യമെന്നു വിശ്വസിക്കാൻ ബുദ്ധിയുള്ളവരെ കിട്ടുമോ? എങ്കിൽ ഇവർ ബുദ്ധിയില്ലാത്തവരെന്നു നാം പറയരുത്‌. ബുദ്ധിയുള്ളവർ തന്നെ. അതല്ലേ "ഖാജാ മുഈനുദ്ദീനെയും ഗുരുവായൂരപ്പെനെയും അദൃശ്യമോ അസാധാരണമോ ആയ സഹായം പ്രതീക്ഷിച്ചു വിളിക്കുന്നത്‌ ശിർക്കു തന്നെയെ"ന്നു സംശയലേശമെന്യെ ഇവർ ഒ.അബ്‌ദുല്ലയെ കൊണ്ട്‌ എഴുതിച്ചത്‌.

ഇവർക്ക്‌ മുസ്‌ലികൾക്കിടയിലെ ഭിന്നത അവസാനിപ്പിക്കുന്നതിൽ അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ഇസ്‌ലാമിന്റെ യാഥാർത്ഥ മുഖം ഏതാണെന്നു തങ്ങൾക്ക്‌ അറിയേണ്ടെതുണ്ടെന്നും അതിനാൽ നിങ്ങൾ എന്തു പറയുന്നുവെന്നറിയാൻ ഞങ്ങൾക്ക്‌ താൽപ്പര്യമുണ്ടെന്നും പറഞ്ഞുകൊണ്ട്‌, തർക്കിക്കുന്ന നേതാക്കളെ ഒന്നിച്ചിരുത്തി സംവദിപ്പിക്കാൻ വേദിയൊരുക്കുകയല്ലേ ഇവർ ചെയ്യേണ്ടിയിരുന്നത്‌? അനാവശ്യ വിവാദങ്ങൾ വെളിയിലിറക്കി സാങ്കേതികത്വം പറഞ്ഞ്‌ ഒഴിഞ്ഞു മാറുന്നവരെ ചെറുക്കാനെങ്കിലും ഈ സംവിധാനം ഉപകരിക്കുമായിരുന്നില്ലേ? അപ്പോൾ യഥാർത്ഥത്തിൽ കക്ഷിത്വം ഇല്ലാതാക്കലായിരുന്നില്ല ഇവരുടെ ലക്ഷ്യം. ഇവരുടെ വരവ്‌ മറ്റൊരു കക്ഷിത്വത്തിനു വഴിവെക്കുകയായിരുന്നല്ലോ. അതിന്റെയും പുറമേ ഇവർ 2004 ഡിസംബർ 1-15 തേജസ്സിൽ പറഞ്ഞത്‌ പോലെ എല്ലാവരും ഗവേഷകരാവുക കൂടി ചെയ്‌താൽ ഒരോരുത്തരുടെയും പേരിൽ ഇനിയും ഭിന്നതയും ചേരിതിരിവും രൂക്ഷമാവുകയാണല്ലോ ഉണ്ടാവുക. "ഗവേഷണ യോഗ്യരല്ലാത്ത പലരും ഗവേഷണം കൊണ്ടു കളിച്ചതാണു സമുദായം ഇവ്വിധം കക്ഷികളും പാർട്ടികളുമായി തിരിയാൻ കാരണമെന്ന്‌" മുജാഹിദുകളുടെ അൽമനാർ മാസിക പോലും തുറന്നെഴുതിയതാണെന്നോർക്കുക.


അതിനും പുറമേ കേരളത്തിൽ അപരിചിതമായ ചിലകക്ഷികളെ പരിചയപ്പെടുത്താനും അവരുടെ ആശയങ്ങൾ കൂടി ഇറക്കുമതി ചെയ്യാനും ഇവർ ശ്രമം നടത്തുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈജിപ്‌തിലെ ഇഖ്വ്‌വാനുൽ മുസ്‌ലിമീനെയും അതിന്റെ നേതാക്കളെയും ഇവരുടെ പത്രങ്ങളിലും കലണ്ടറുകളിലും വല്ലാതെ പരിചയപ്പെടുത്തുന്നതിൽ നിന്നാണ്‌ ഈ സംശയം ജനിക്കുന്നത്‌. മുജാഹിദുകളിലെ ഗ്രൂപ്പിസം അവലോകനം ചെയ്‌ത്‌ ഒ. അബ്‌ദുല്ല തേജസില്‍ എഴുതിയത്‌ ഇങ്ങനെ "ഹുസൈന്‍ മടവൂർ ഇഖ്വ്'വാനിയാണ്‌ എന്നാണ്‌ അരോപണം. എങ്കിൽ അത്‌ അദ്ദേഹത്തിന്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടിച്ചാർത്തുന്നതാണ്‌." 'തോറ്റ തൊപ്പി'യിലാണോ പൊൻ തൂവൽ ചാർത്തുക എന്ന സംശയം പ്രസക്തമാണെങ്കിലും.

പണ്‌ഡിതന്മാരിൽ നിന്നു ജനങ്ങളെ അകറ്റാനാണോ ഇവരുടെ ശ്രമമെന്നു തുടക്കം മുതലേ സംശയിച്ചിരുന്നതാണ്‌. കഴിഞ്ഞ ലക്കത്തിൽ ബുൽബൂൽ അവലോകനം ചെയ്‌ത തേജസ്‌ ഉദ്ധരണികൾ ഇത്‌ കൂടുതൽ വ്യക്തമാക്കുന്നു. പണ്ഡിതൻമാർ സമുദായത്തെ ഫിഖ്‌ഹിൽ തളച്ചിട്ടു; പണ്ഡിതൻമാർ അനാവശ്യ തർക്കങ്ങളിൽ സമയം പാഴാക്കി തുടങ്ങിയ ഇവരുടെ പ്രയോഗങ്ങളുടെ ലക്ഷ്യമറിയാത്ത പലരും ഇത്‌ ഏറ്റു പിടിച്ചു. വാസ്‌തവത്തിൽ പണ്ഡിതൻമാരുടെ ഭിന്നതയുടെ പൊരുളറിയാത്തവർക്ക്‌ ഇത്‌ അനാവശ്യമായി തോന്നിയേക്കാം. എന്നുവെച്ച്‌ വിജ്ഞന്മാർക്ക്‌ ഇങ്ങനെ കാണാനാകുമോ? താബിഉകളിൽ പ്രമുഖൻ ഉമറുബ്‌നു അബ്‌ദുൽ അസീസ്‌ (റ) പറയുന്നു.


"മുഹമ്മദ്‌ നബിയുടെ അനുഗാമികൾ ഭിന്നിക്കാതിരിക്കുന്നത്‌ എന്നെ സന്തുഷ്‌ടനാക്കുന്നില്ല. കാരണം അവർ ഭിന്നിച്ചില്ലായിരുന്നെങ്കിൽ ഇളവുകൾ ഉണ്ടാകുമായിരുന്നില്ല." ഈ ഭിന്നത കൊണ്ടുദ്ദേശ്യം മതവിധികളിലെ അവരുടെ ഭിന്നതയാണെന്ന്‌ ഇമാം സൂയൂഥി തുടർന്നു വിവരിക്കുന്നുണ്ട്‌. (അദ്ദുററല്‍ മുന്‍തസിറ:പേ:12) ആധുനികമായ ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിർദ്ദേശിക്കാനുതകും വിധം നാലു മദ്‌ഹബിലെയും പണ്ഡിതർ ക്രോഡീകരിച്ചു രേഖപ്പെടുത്തിയ വിധികളില്ലായിരുന്നെങ്കിൽ 'ഹദീസിലും ആയത്തിലും പരതിയപ്പോൾ ഇതിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നു' പറഞ്ഞു കൈമലർത്തേണ്ടി വരുമായിരുന്നേനെ. പ്രശ്‌നങ്ങളിലെ വിധി കടഞ്ഞെടുക്കുന്നതിനു സംവാദങ്ങളും ഗ്രന്ഥരചനകളും ധാരാളം നടക്കേണ്ടി വരിക സ്വാഭാവികമാണ്‌. ഇതില്ലാതെ അന്തിമ വിധി ലഭ്യമല്ല.


"തർക്കിക്കാതെ ആദ്യമേ ഇതു പറഞ്ഞാൽ പോരേ" എന്ന ചിലരുടെ ചോദ്യം കേൾക്കുമ്പോൾ എന്റെ ഒരു മുതിർന്ന സ്‌നേഹിതൻ പറഞ്ഞു തന്ന കഥയാണ്‌ മനസ്സിൽ വരുന്നത്‌. ഒരാൾ ഒരു ഹാമ്മർ എടുത്ത്‌ വളരെ ശക്തിയായി ഒരു പാറയിൽ വെട്ടുന്നു. പത്ത്‌ പ്രാവശ്യം വെട്ടിയപ്പോഴാണു പാറപൊട്ടിയത്‌. അപ്പോൾ ഇത്‌ പൊട്ടിക്കുന്നതിൽ ആദ്യവെട്ടുകളുടെ പങ്കുമനസ്സിലാക്കാനാകാത്ത ഒരു വിഡ്‌ഢി ഇങ്ങനെ പ്രതികരിച്ചത്രേ. "അയാൾക്ക്‌ ആദ്യമേ ഈ വെട്ടു നടത്താമായിരുന്നില്ലേ?".

നിത്യം ഒരക്ഷരം വിദ്യ പഠിക്കുകിൽ കാണാ വഹീനരെ കഴുതസമാനരായ്‌ എന്ന അർത്ഥത്തിൽ ഇമാം ശാഫിഈ(റ) പാടിയത്‌ എത്ര പരമാർത്ഥം! തർക്കത്തിന്റെയും ഭിന്നതയുടെയും പേരിൽ പരിതപിക്കുന്നവർ തന്നെ കൂടുതൽ തർക്കത്തിനിട വരുത്തുന്ന "ഇജ്‌തിഹാദ്‌" പണ്ഡിതൻമാർ നിർത്തലാക്കിയെന്നു കുറ്റപ്പെടുത്തുകയാണല്ലോ ചെയ്യുന്നത്‌! ഇപ്പോൾ ഇവരുടെ സുഖക്കേട്‌ ബോധ്യമായി. തർക്കിക്കുന്നതും ഭിന്നിക്കുന്നതുമല്ല ഇവർക്കു പ്രശ്‌നം. അതു മദ്‌ഹബുകളിൽ ഒതുങ്ങിനിന്നാവുന്നതിനോടാണ്‌! അല്ലെങ്കിലും മരണമെന്ന പ്രതിഭാസത്തിലല്ലാതെ ഏതിലാണു തർക്കമില്ലാത്തത്‌!

ഇവരുടെ ഭാഷയിൽ പണ്ഡിതൻമാർ ചെയ്‌ത മറ്റൊരു തെറ്റ്‌ "ഇൽമ്‌" എന്ന പദത്തിന്റെ അർത്ഥം "പ്രപഞ്ചത്തിലെ എല്ലാ അറിവും എന്നതില്‍ നിന്നു മതപരമായ അറിവ്‌ എന്നാക്കി ചുരുക്കി" എന്നതാണ്‌. വാസ്‌തവത്തിൽ ഇത്‌ വിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കിയതാണ്‌ എന്നറിയുക. "അവരൊന്നും അറിയുന്നില്ല; ഭൗതിക ജീവിതത്തിന്റെ പാരത്രിക ലോകത്തെക്കുറിച്ച്‌ അവരജ്ഞരാവുകയും ചെയ്യുന്നു." ഭൗതിക ജീവിതത്തെക്കുറിച്ചു മാത്രമറിയലാണ്‌ വിവരക്കേടായി ഖുർആൻ ഇവിടെ പറയുന്നത്‌. "നഖം കൊണ്ട്‌ മറിച്ചിട്ട നാണയത്തിന്റെ തൂക്കം കൃത്യമായി പറയാൻ കഴിടുന്നതോടൊപ്പം നിസ്‌ക്കാരത്തെക്കുറിച്ച്‌ വിവരമില്ലാതിരിക്കുക" ഇതാണിപ്പറഞ്ഞ വിവരക്കേടുകൊണ്ട്‌ വിവക്ഷയെന്നു ഹസനുൽ ബസരി (റ) പറഞ്ഞിട്ടുണ്ട്‌. ഇതു തുറന്നു പറഞ്ഞതാണോ പണ്‌ഡിതന്മാരുടെ തെറ്റ്‌! അതോ ഇവരെയെല്ലാം ഉദ്ദേശിച്ചാണോ ഇൽമിനെ പരിമിതപ്പെടുത്തിയ സ്വാർത്ഥന്മാരെന്നു തേജസ്സ്‌ ആരോപിച്ചത്‌!

അവരുടെ മേലുള്ള മറ്റൊരാരോപണം "ഇജ്‌മാഅ്‌ എന്ന പദത്തിന്റെ അർത്ഥം മുസ്ലിം സമൂഹത്തിന്റെ ഏകീകൃതാഭിപ്രായം" എന്നതിൽ നിന്നു ചുരുക്കി "പണ്‌ഡിതന്മാരുടെ ഏകീകൃതാഭിപ്രായം അഥവാ തങ്ങളുടെ തന്നെ അഭിപ്രായം എന്നാക്കി" എന്നതാണ്‌. ഇത്‌ പലതരികിടകളുടെ മിശ്ര രൂപമാണ്‌. ഇജ്‌മാഇന്റെ നിർവ്വചനമായി മേലുദ്ധരിച്ചത്‌ രണ്ടും ശരി തന്നെയാണ്‌. പക്ഷേ രണ്ടാമത്‌ പറഞ്ഞതു പുലർന്നാൽ ഇജ്‌മാആയി. അത്‌ തത്വത്തിൽ മുസ്ലിം സമൂഹത്തിന്റെ ഏകോപനവുമാണ്‌. ഓരോവ്യക്തിയും അതിൽ കണ്ണിയാകണമെങ്കിൽ ഇജ്‌മാഅ്‌ കൊണ്ട്‌ സ്ഥിരപ്പെട്ടത്‌ എന്നു പറയാവുന്ന എത്ര കാര്യം കിട്ടും? ഇജ്‌മാഅ്‌ പ്രമാണമാണെന്നും അല്ലെന്നും തർക്കം നടക്കുന്ന ഒരു സമൂഹത്തിൽ അത്‌ പ്രമാണമാണെന്നു പറഞ്ഞു രംഗത്തു വരികയും ഒരോവ്യക്തിയും അതിൽ കണ്ണിയാവാഞ്ഞാൽ അതു പുലരുകയില്ലെന്നു പറഞ്ഞ്‌ അതിനെ കൊന്നു കളയുകയും ചെയ്യുന്നവർ ഏതുപക്ഷത്താണ്‌ നിലയുറപ്പിച്ചിട്ടുള്ളതെന്നു ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്‌.

അതോടൊപ്പം ഒരു സഹസ്രാബ്‌ദ കാലത്തിലധികമുള്ള മുസ്ലിം സമൂഹത്തിന്റെ മൊത്തം ഏകോപനം പോലെ സ്ഥിരപ്പെട്ട മദ്‌ഹബ്‌ അനുകരണത്തിൽ തെറ്റു കണ്ടെത്തി ഇജ്‌തിഹാദിനു വേണ്ടി വാദിക്കുക, ഇതിലെ വൈരുധ്യമോർക്കാതെ അതിന്റെ പേരിലും പണ്ഡിതരെ പഴിക്കുക. ഇതെന്തു നീതി?! സാധാരണക്കാർ പണ്ഡിതർ എന്നു കേൾക്കുമ്പോൾ മനസ്സിലാക്കുക ആരെയാണോ അവരെല്ലാം പക്ഷെ, തങ്ങൾ ഇജ്‌തിഹാദിന്‌ അർഹരല്ലെന്ന സ്വന്തം കഴിവു കേട്‌ സമ്മതിച്ചവരാണ്‌. മൂന്നാം നൂറ്റാണ്ടിനു ശേഷം അതിനു യോഗ്യരായ ആരും ഉണ്ടായിട്ടില്ലെന്നാണ്‌ ഇമാം ഇബ്‌നു ഹജറി (റ) നെ പോലൈാത്തവർ വ്യക്തമാക്കിയത്‌. ഇതിൽ തന്നെ അടങ്ങിയിട്ടുണ്ട്‌ തങ്ങൾ ഇജ്‌മാഇൽ കണ്ണികളാകാൻ അർഹരല്ലെന്ന സത്യവും. നമുക്കും കിട്ടേണ്ട ഇജ്‌തിഹാദ്‌, ഇജ്‌മാഅ്‌ എന്നിവയിലെ അവകാശം പണ്ഡിതൻമാർ സ്വന്തം കുത്തകയാക്കിയെന്നു തെറ്റിദ്ധരിപ്പിച്ച്‌ അവർക്കെതിരെ പാവങ്ങളെ തിരിച്ചു വിടാനുള്ള തന്ത്രമാണിത്‌.

"നിങ്ങളെ നാം സത്യസാക്ഷികളായ സമൂഹമാക്കി" തുടങ്ങിയ അനേകം ഖുർആൻ വാക്യങ്ങൾ കൊണ്ടും "എന്റെ ഉമ്മത്ത്‌ പിഴവിൽ ഏകോപിക്കില്ല" തുടങ്ങിയ നബിവചനങ്ങൾ കൊണ്ടും അടിസ്ഥാനം സ്ഥിരപ്പെട്ടതാണ്‌ ഇജ്‌മാഅ്‌. ഇതിനു മുമ്പ്‌ സൂചിപ്പിച്ചതു പോലെ ഗവേഷണ യോഗ്യരായ പണ്ഡിതൻമാരുടെ ഏകോപനമാണ്‌. അത്‌. ഒരിടത്ത്‌ എല്ലാവരും ഒത്തു കൂടി തീരുമാനിച്ചു പറയലല്ല. ഒരു ഗവേഷകനു മറ്റൊരാളെ അനുകരിക്കൽ അനുവദനീയമല്ല. ഇങ്ങനെ ഒരു കാലത്തെ വ്യത്യസ്‌ത ഗവേഷകരുടെ ഗവേഷണം ഒത്തു വരലാണ്‌ ഇജ്‌മാഅ്‌. ഒരു സമൂഹത്തിന്റെ "കൈകാര്യക്കാരുടെ" തീരുമാനം അവരുടെ മൊത്തം തീരുമാനമായി അംഗീകരിക്കപ്പെടുമെന്നത്‌ ആർക്കും മനസ്സിലാകാത്തതല്ല. ശൈഖ്‌ സായിദിന്റെ വിയോഗത്തില്‍ ഇന്ത്യൻ ജനതയുടെ ദു:ഖം പ്രധാനമന്ത്രി യു.എ.ഇ അധികൃതരെ അറിയിച്ചു എന്നൊരു വാർത്ത വന്നാൽ അയാൾക്കതു പറയാൻ എന്താണധികാരം? ഇന്ത്യൻ ജനത എന്നാൽ മൻമോഹൻ സിംഗ്‌ എന്നാണോ അർത്ഥം? എന്ന്‌ ഒരാൾ ചോദിച്ചാല്‍ അതിനെന്താണു മറുപടി?

ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിം പ്രതിഭകളിൽ നിന്നു തേജസിന്റെ അണിയറ ശിൽപ്പികളെ സ്വാധീനിച്ചവരുടെ പട്ടിക നിരത്തിയിട്ട്‌ അതിൽ നിന്നു വായനക്കാരുടെ അഭിപ്രായ സർവ്വേ നടന്നതോർക്കുന്നു. അന്നു തേജസ്സ്‌ ഇരുപതിനായിരത്തിന്റെ സർക്കുലേഷന്റെ പെരുമ പറയുന്ന കാലമാണ്‌. എന്നാൽ ഇതിൽ എത്രപേർ സർവ്വേയിൽ പങ്കെടുത്തിരിക്കും? എത്രയായാലും ആയിരത്തിൽ താഴെ മാത്രമായിരിക്കും എന്നതുറപ്പാണ്‌. "കേരള മുസ്ലികളെ സ്വാധീനിച്ച്‌" എന്നായിരുന്നു അതേക്കുറിച്ച്‌ തേജസ്സിന്റെ പ്രയോഗം. അരക്കോടിയിലധികം വരുന്ന കേരള മുസ്‌ലിംകളെ പ്രതിനിധീകരിക്കാന്‍ ഇത്രയും പേർക്കു പറ്റുമെന്നും മുജ്‌തഹിദുകൾക്ക്‌ ഉമ്മത്തിനെ മൊത്തം പ്രതിനിധീകരിക്കാൻ പറ്റില്ലെന്നും പറയുന്നതിലെ അന്തരമാണ്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തത്‌.

ഇത്രയും കുറിച്ചതിൽ നിന്നും തേജസ്സിനെയും വിലയിരുത്തുന്നവർ സമൂഹത്തിലുണ്ടെന്നത്‌ തേജസ്‌ ശില്‍പികൾക്ക്‌ ബോധ്യമായിരിക്കും. എന്‍.ഡി.എഫിനെയും തേജസിനെയും അടച്ചാക്ഷേപിക്കുന്ന നയമല്ല നാളിതുവരെയായി ബുൽബുൽ സ്വീകരിച്ചിട്ടുള്ളത്‌. സഖാവു പിണറായി വിജയൻ എന്‍.ഡി.എഫിനെതിരെ ഉറഞ്ഞു തുള്ളിയപ്പോൾ അതിനെതിരെ മുഖപ്രസംഗത്തിലൂടെ പലതവണ പ്രതികരിച്ച പത്രമാണ്‌ ബുൽബുൽ എന്നോർക്കണം. മഅ്‌ദനിയെ പോലോത്ത പീഡിതർക്ക്‌ വേണ്ടി ശബ്‌ദിക്കുന്നതിലും ഭരണ കൂട ഫാഷിസത്തിന്റെ കറുത്ത മുഖങ്ങൾ പുറത്തു കൊണ്ടു വരുന്നതിലും തേജസ്സ്‌ വഹിക്കുന്ന പങ്ക്‌ ഒരിക്കലും വിസ്‌മരിക്കുന്നില്ല.


തുല്യനീതിക്കു വേണ്ടി ഭരണഘടന അനുശാസിക്കുന്ന ഏതു മാർഗ്ഗവും സ്വീകരിക്കുന്നതും അതിനായി സംഘടിക്കുന്നതും കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്‌. മോഡിസം നടപ്പിലാക്കപ്പെടുന്ന ഇക്കാലത്ത്‌ വിശേഷിച്ചും എന്നുവെച്ച്‌ വ്യത്യസ്‌ത സമുദായങ്ങൾ ഒരുമിച്ചു ജീവിക്കുന്ന ഇന്നാട്ടിൽ പരസ്‌പരം സംശയ ദൃഷ്‌ടിയോടെ വീക്ഷിക്കുന്നത്‌ ശരിയല്ല. രാഷ്‌ട്രം പുരോഗതിയുടെ തകർച്ചക്കും സാമൂഹിക അസഹിഷ്‌ണുതക്കും അത്‌ നിമിത്തമാകുമെന്നു പറയേണ്ടതില്ലല്ലോ. അത് കൊണ്ട്‌ ഉപരിസൂചിത സമരങ്ങൾ ഈ ഘടകങ്ങൾ കൂടി പരിഗണിച്ചായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്‌. മുസ്‌ലിംകളിൽ ഇനിയും ഭിന്നിപ്പില്ലാതിരിക്കാനും.

എഴുതിയത്: സദഖത്തുള്ള മൗലവി കാടാമ്പുഴ

(ബുൽബുൽ മാസിക 2005 ഏപ്രിൽ )

സവിശേഷ പദവികൾക്കെതിരെ തർക്കമുന്നയിക്കുന്നത്‌ മനോരോഗം

സവിശേഷ പദവികൾക്കെതിരെ തർക്കമുന്നയിക്കുന്നത്‌ മനോരോഗം

(ഇമാം നവവി)

നബി(സ്വ) തങ്ങളുടെ ആദരണീയ സ്ഥാനങ്ങളും സവിശേഷ പദവികളും അസംഖ്യമാണ്. എണ്ണിയാല്‍ തീരില്ല. ചിലത് കുറിക്കാം.

തിരുമേനി(സ്വ)യുടെ വഫാത്തിനു ശേഷം അവിടുത്തെ ഭാര്യമാരെ മറ്റാര്‍ക്കും വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്. അവര്‍ സത്യവിശ്വാസികള്‍ക്ക് അനുസരണവും കടപ്പാടും ബാധ്യതപ്പെട്ട മാതാക്കളുമാണ്. ഇതര സ്ത്രീകളെക്കാള്‍ അവര്‍ ശ്രേഷ്ഠരാണ്. പ്രതിഫലവും കുറ്റവും അവര്‍ക്ക് ഇരട്ടിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വിരിക്ക് ഇപ്പുറം നിന്നല്ലാതെ അവരോടു വല്ലതും ചോദിക്കല്‍ ഹറാമാണ്‌.

അവിടുന്ന് അന്ത്യ പ്രവാചകരാണ്. സൃഷ്ടികളില്‍ ശ്രേഷ്ഠരും. അവിടുത്തെ സമുദായമാണ് ഏറ്റവും മുന്തിയ സമുദായം. അവിടുത്തെ സ്വഹാബികള്‍ ഏറ്റവും മുന്തിയ ഉത്തമ തലമുറയാണ്. പിഴവിന്മേല്‍ ഏകോപിക്കുന്നതിനെ തൊട്ടു സുരക്ഷിതമാണ് ഈ സമുദായം.

അവിടുത്തെ ശരീഅത്ത് മറ്റെല്ലാ ശരീഅത്തുകളെയും ദുര്‍ബലപ്പെടുത്തുന്നതും ശാശ്വതവുമാണ്‌. അവിടുത്തെ കിതാബ്, കയ്യേറ്റങ്ങളെ തൊട്ട് സുരക്ഷിതമായ അമാനുഷിക തെളിവാണ്. തിരുമേനിയുടെ വഫാത്തിനു ശേഷം സമൂഹത്തിന്റെ മേല്‍ മൊത്തം ഇത് പ്രമാണമാണ്. മറ്റു നബിമാരുടെ മുജിസത്തുകള്‍ എല്ലാം മുറിഞ്ഞു പോയി.

ഒരുമാസത്തെ സഞ്ചാരദൂരം ഉള്ളപ്പോള്‍ തന്നെ ശത്രുക്കള്‍ ഉള്‍ക്കിടിലം കൊള്ളുക എന്നത് നബി(സ്വ) തങ്ങള്‍ക്കുള്ള പ്രത്യേക സഹായമാണ്. ഭൂമിയിലെവിടെ വെച്ചും നമസ്‌കരിക്കാമെന്നതും ഭൂമി മണ്ണ് ശുദ്ധീകരണത്തിന് പറ്റും എന്നതും അവിടുത്തെ മാത്രം പ്രത്യേകതയാണ്. ശത്രുക്കളില്‍ നിന്നും പിടിച്ചെടുത്ത സ്വത്ത്‌ ഉപയോഗിക്കാമെന്നതും സവിശേഷ നിയമം തന്നെ.

പരലോകത്തെ ഏറ്റവും വലിയ ശഫാഅത്തും അതിന്നായ്‌ പ്രത്യേകം വാഴ്ത്തപ്പെടുന്ന ഇടവും നബി(സ)ക്ക് നല്‍കപ്പെട്ടിരിക്കുന്നു. മനുഷ്യരിലേക്ക്‌ മൊത്തം നബി(സ) തങ്ങള്‍. മനുഷ്യ മക്കളുടെ യജമാനനും ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഭൂമി പിളര്‍ന്നു ആദ്യം പുറത്തുവരുന്നതും നബി(സ)യാണ്. ആദ്യ ശുപാര്‍ഷകരും അത് സ്വീകരിക്കപ്പെടുന്നവരും അവിടുന്ന് തന്നെ. സ്വര്‍ഗ്ഗ കവാടം ആദ്യം വന്ന് മുട്ടുന്നയാളും.

നബിമാരില്‍ കൂടുതല്‍ അനുയായികള്‍ ഉള്ളവരും സാരസമ്പൂര്‍ണ്ണ വാക്യങ്ങൾ നല്കപ്പെട്ടവരും നബി(സ്വ) തന്നെ. നമസ്‌കാരത്തില്‍ തന്റെ സമുദായത്തിലെ അണികള്‍ മലക്കുകളുടെ അണികള്‍ക്ക് സമാനമാണ്. ഖല്‍ബ് ഉറങ്ങുകയില്ല എന്നതും മുന്നില്‍ പോലെ പിന്നില്‍ നിന്നും കാണുന്നതും സവിശേഷത തന്നെ. തിരുസന്നിധിയില്‍ ശബ്ദം ഉയര്‍ത്തുവാനോ പേരുപറഞ്ഞു വിളിക്കുവാനൊ പാടില്ല എന്നതും നബി(സ്വ) യുടെ പ്രത്യേകതയാണ്.

നമസ്‌കാരത്തില്‍ സംബോധന ചെയ്യാം എന്നതും നമസ്‌കരിക്കുന്നവനെ അവിടുന്ന് വിളിച്ചാല്‍ ഉത്തരം നല്‍കുന്നത് കൊണ്ട് നമസ്‌കാരം അസാധുവല്ലെന്നതും സവിശേഷ സ്ഥാനങ്ങളാണ്. അവിടുത്തെ മൂത്രവും രക്തവും ബര്‍ക്കത്തെടുക്കാന്‍ ഉപയോഗിക്കാം എന്നതും രോമങ്ങള്‍ ഖണ്ഡിതമായും നജസല്ലാത്തതും സവിശേഷ പദവികള്‍ തന്നെ. ഇങ്ങനെ എത്ര എത്ര പദവികള്‍.

ഇത്തരം സവിശേഷ പദവികള്‍‌ക്കെതിരെ തര്‍ക്കം ഉന്നയിക്കുന്നത് നിഷ്പ്രയോജനകരമായ 'മനോരോഗം' ആണെന്ന് മുഹഖിഖുകള്‍ എല്ലാം പറഞ്ഞതായി ഇമാമുല്‍ ഹറമൈനി(റ) പ്രസ്താവിച്ചിട്ടുണ്ട്..

_തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തില്‍ നിന്ന്_



:സൂചിക - നുസ്രത്തുൽ അനാം 2007 മാർച്ച്‌ - ഏപ്രീൽ