Saturday, October 14, 2017

ഹാദിയയും ആയിഷയും ഓർമ്മിപ്പിക്കുന്നത്

ഹാദിയ: ജനിച്ചു വീണത് മുതൽ 24 വയസ്സ് വരെ ജീവിച്ച മതവും സംസ്കാരവും കൂട്ടവും കുടുംബവുമെല്ലാം വിട്ടെറിയാൻ പോലും തയ്യാറായി സ്വമേധയാ ഇസ്‌ലാം സ്വീകരിക്കാൻ കാരണമായത് വിശുദ്ധ മതത്തിന്റെ പരലോകത്തെ കുറിച്ചുള്ള അധ്യാപനത്തെക്കുറിച്ച് നിരന്തരം ആലോചിച്ചത് കൊണ്ടായിരുന്നുവത്രെ! സത്യമതത്തിൽ വിശ്വസിച്ചു ജീവിച്ചില്ലെങ്കിൽ വരാനിരിക്കുന്ന കഠിനാൽ കഠിനമായ ശിക്ഷയെപ്പറ്റി അറിഞ്ഞത് കൊണ്ടാണത്രേ!




ആയിഷ: 20 വയസ്സോളം കാലം താൻ പരിചയിച്ചതും പഠിച്ചതും അറിഞ്ഞതും ജീവിച്ചതുമായ ഒരു മതവിശ്വാസം മാറ്റി അമ്മയോ അച്ഛനോ കുടുംബമോ സമൂഹമോ ആരെതിരായാലും ഞാൻ മുസ്ലിമായി ജീവിക്കുമെന്ന് സ്വമേധയാ ആർജ്ജവത്തോടെ പ്രഖ്യാപിക്കാൻ നിദാനമായത് കൂട്ടുകാരികളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും പരലോകത്തെയും നരകശിക്ഷയെയും പറ്റി കേട്ടപ്പോൾ അതിനെ ഭയന്നും അതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയുമായിരുന്നത്രെ! (ആയിഷ വീണ്ടും ആതിരയായി എന്ന വിഷയം ചർച്ചയാകും മുമ്പ് എഴുതിയ കുറിപ്പാണ്. അവർ തിരിച്ചു പോയാലും ഇല്ലെങ്കിലും ഇങ്ങോട്ടേക്ക് പോരാൻ ആ കുട്ടി കാണിച്ച ആർജ്ജവമാണ് വിഷയമാകേണ്ടത്)


സമൂഹത്തിലെ ദുർബലകളായ രണ്ട് അവിവാഹിത സ്ത്രീകൾ - അവർക്ക് എല്ലാം ത്യജിച്ചു, വ്യവസ്ഥിതികളെ വെല്ലുവിളിച്ചു കൊണ്ട് , കഠിന പീഢനങ്ങൾ ഏറ്റു വാങ്ങാൻ തയ്യാറായി വിശുദ്ധ ഇസ്‌ലാം സ്വീകരിക്കാൻ കാരണമായത് വരാനിരിക്കുന്ന ലോകത്തെ രക്ഷാ ശിക്ഷകളെക്കുറിച്ചുള്ള കേവല പഠനം മാത്രമാണെങ്കിൽ യാ അല്ലാഹ്, ജനിച്ചത് മുതൽ ഇന്നീ നിമിഷം വരെ എല്ലാ സമയവും എത്ര വട്ടം ഞാനിതൊക്കെ കേൾക്കുന്നു, വായിക്കുന്നു, പഠിക്കുന്നു, ചിന്തിക്കുന്നു. എന്നിട്ടും അവന്റെ ശിക്ഷയിൽ നിന്നും രക്ഷ നേടാനും അവന്റെ രക്ഷ പ്രാപിക്കാനും വേണ്ടി നേരായ വിശ്വാസത്തിലും കർമ്മ വിശുദ്ധിയിലുമായി ഒരു മണിക്കൂറെങ്കിലും ജീവിക്കാൻ എനിക്ക്‌ കഴിയുന്നില്ലല്ലോ.


ഹാദിയയും ആയിഷയും അവരുടെ ഇസ്‌ലാം സ്വീകരണവും നാമോരോരുത്തർക്കും അല്ലാഹു നൽകിയ ദൃഷ്ടാന്തമാണ്. നമുക്കവൻ ഔദാര്യമായി നൽകുകയും അതനുസരിച്ചു ജീവിക്കുന്നതിൽ ഒരു പുൽക്കൊടി കൊണ്ടുള്ള വേദന പോലും അനുഭവിക്കാതെ ജീവിക്കാനുള്ള അവസരമൊരുക്കുകയും ചെയ്ത ഈമാൻ എത്രമാത്രം കഷ്ടതകളും പ്രയാസങ്ങളും സഹിച്ചാണ് പലർക്കും അല്ലാഹു നൽകുന്നത് എന്നോർക്കാൻ, നമ്മൾ അശ്രദ്ധമായും ചിന്തയില്ലാതെയും കേട്ടും വായിച്ചും പോകുന്ന പരലോക ചിന്തകൾ എത്ര മാത്രം ശക്തമായി മനസ്സുകളെ സ്വാധീനിക്കുന്നു എന്നോർക്കാൻ, ഇത്ര കഠിനമായ പരീക്ഷണങ്ങൾ സഹിച്ചവർ അവരുടെ ഈമാനിനാൽ പോകേണ്ട സ്വർഗ്ഗത്തെ തന്നെയാണ് നമ്മളും ആശിക്കുന്നത് എന്നോർക്കാൻ.....


ഖബ്ബാബും സുമയ്യയും യാസിറും അമ്മാറും ബിലാലുമൊക്കെ (റളിയള്ളാഹു അൻഹും) ചുറ്റുപാടും പലരിലായി ഇന്നും ജനിച്ചും ജീവിച്ചും മരിച്ചും കൊണ്ടിരിക്കുന്നുണ്ട്. അവർക്കൊപ്പം പരീക്ഷണങ്ങൾ സഹിക്കാതെ രക്ഷപ്പെടുമ്പോൾ അവർക്ക് കൈ സഹായമാകാനെങ്കിലും നമുക്ക് കഴിയുന്നില്ലല്ലോ. സത്യവിശ്വാസത്തിന്റെ പേരിൽ ഈർച്ചവാളുകൾ കൊണ്ട് തലമുതൽ മുറിച്ചു കണ്ടം തുണ്ടമായി കഷണമാക്കപ്പെട്ടവർ മുൻകാലത്തുണ്ട്, ഇന്നുമുണ്ട്. അവരൊക്കെ രക്ഷപ്പെടുന്ന കൂട്ടത്തിൽ ഈമാനിലാണെന്ന ഗർവ്വും പ്രൗഢിയും അഹങ്കാരപൂർവ്വമായ പ്രത്യാശയും മാത്രമുള്ള നാമും എളുപ്പമങ് രക്ഷപ്പെടുമെന്നെങ്ങനെ പ്രതീക്ഷിക്കാനാകും?


أحسب الناس أن يتركوا أن يقولوا آمنا وهم لا يفتنون 😢

അല്ലാഹു കൈവിടില്ല - നിശ്ചയം!


ഉടയ തമ്പുരാനൊരിക്കലുമവന്റെ അലിവിന്റെയും കരുണയുടെയും കവാടങ്ങളടച്ചു വെക്കുകയേയില്ല. ചെയ്തു കൂട്ടിയ പാപങ്ങളുടെ പേരിൽ ഏഴയായ, ദുർബലനായ, ബലഹീനനായ ഈ അടിമയെ ശിക്ഷിക്കുന്നത്‌ കൊണ്ട്‌ സർവ്വ പ്രതാപിയും സർവ്വാധികാരിയും സർവ്വ ശക്തനുമായ റബ്ബിന്‌ യാതൊന്നും വർദ്ധിക്കാനില്ല, അവന്റെ സംരക്ഷണത്തിന്റെ കരവലയത്തിലാക്കി പറുദീസയിലേക്ക്‌ ചേർക്കുന്നത്‌ കൊണ്ട്‌ ഒരണുമണിയുടെ ഘനത്തിൽ പോലും അവന്‌ യാതൊന്നും കുറയാനുമില്ല.


മുഖ്ലിസും മുത്തഖിയുമായ ഒരു ആലിം തന്റെ ജീവിതത്തിലൊരിക്കലും നരകത്തിന്റെ ഭയാനകതയെക്കുറിച്ച്‌ തന്റെ ശിഷ്യന്മാരോട്‌ ഭയപ്പെടുത്താറേയില്ലായിരുന്നത്രെ. അദ്ദേഹം വഫാത്തായ ശേഷം ശിഷ്യൻ സ്വപ്നത്തിൽ കണ്ട്‌ 'അല്ലാഹു അങ്ങയെ എന്ത്‌ ചെയ്തു' എന്ന് ചോദിച്ചുവത്രെ.


അദ്ദേഹം പറഞ്ഞു: അല്ലാഹു എന്നോട്‌ ചോദിച്ചു. "എന്ത്‌ കൊണ്ടാണ്‌ നീ ഒരിക്കലും എന്റെ അടിമകളെ നരകത്തെത്തൊട്ട്‌ പറഞ്ഞ്‌ ഭയപ്പെടുത്താതിരുന്നത്‌?" ഞാൻ അല്ലാഹുവിനോട്‌ പറഞ്ഞു: "യാ അല്ലാഹ്‌, അവർ നിന്നെ ഇഷ്ടപ്പെടുന്നതിനെയാണ്‌ ഞാൻ ആഗ്രഹിച്ചത്‌", ശേഷം അല്ലാഹു എനിക്ക്‌ എല്ലാം പൊറുത്തു തന്നു!.





കഴിഞ്ഞു പോയ സമയത്തിൽ ചെയ്തു കൂട്ടിയ തിന്മകളിലാകെ അവന്റെ ശിക്ഷക്ക്‌ പകരം അവന്റെ മഗ്ഫിറത്തിനെയാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. തെറ്റുകളിലായി ജീവിക്കുവാൻ പോലുമെനിക്ക്‌ അറ്റമില്ലാത്ത അനുഗ്രഹങ്ങൾ വാരി നൽകുന്ന നാഥനെ കുറിച്ച്‌ ഞാനെങ്ങനെ നിരാശനാകും?! അവന്റെ ദേഷ്യത്തെ അവന്റെ കാരുണ്യം കവച്ചു വെക്കുന്നുണ്ടെന്നത്‌ പ്രതീക്ഷയുടെ വാതിലിലേക്കുള്ള ആശയുടെ താക്കോലാണ്‌. ഉയരെ ആകാശത്തേക്കോ ഭൂമിയുടെ ആഴങ്ങളിലേക്കോ വിശാലമായ പാപങ്ങളാണെങ്കിലും പൊറുക്കുമെന്നവന്റെ വാഗ്ദാനമാണ്‌. സ്വർഗ്ഗത്തിന്റെ താക്കോൽ കൂട്ടങ്ങളായ ലാ ഇലാഹ ഇല്ലല്ലാഹിയിൽ ഞാൻ അവിശ്വസിച്ചിട്ടേയില്ലല്ലൊ.


ദിവസവും 70 പ്രാവശ്യം പാപങ്ങൾ ചെയ്യുകയും ഓരോ വട്ടവും ശേഷം ഉടനെ തൗബ ചെയ്യുകയും ചെയ്യുന്ന ആളെക്കൊണ്ട്‌ ഹസനുൽ ബസ്വരി(റ) വിനോട്‌ ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞത്‌

ما أعلم هذا إلا من أخلاق المؤمن

സത്യവിശ്വാസിയുടെ സ്വഭാവം തന്നെയല്ലാതെ അതിൽ മറ്റൊന്നും ഞാൻ കാണുന്നില്ല എന്നായിരുന്നു.


മാലാഖമാരായല്ല അല്ലാഹു നമ്മെ സൃഷ്ടിച്ചത്‌, പാപങ്ങൾ ചെയ്യുകയും അവനിലേക്ക്‌ അവന്റെ മഗ്ഫിറത്തിനായി നിറകണ്ണുകളോടെ കൈ നീട്ടുകയും ചെയ്യുന്നവരേക്കാൾ അവനിഷ്ടമുള്ളവരായി ആരുണ്ട്‌?!


تعاظمني ذنبي فلما قرنته

بعفوك ربي كان عفوك اعظما




പാപങ്ങളുടെ ഭീമമായ ഭാണ്ഡം എണ്ണവും വണ്ണവുമെടുക്കാൻ കഴിയാത്ത വിധം ഏറെയേറെയുണ്ടെന്നെനിക്കറിയാമെങ്കിലും നാഥാ, നിന്റെ മഗ്ഫിറത്തും അലിവും കരുണയും എന്റെ പാപങ്ങളേക്കാളേറെ വിശാലവും മഹത്വമുടയതുമാണെന്ന വിശ്വാസത്തിലാണെന്റെ മോഹവും പ്രതീക്ഷയും ആശയും. നീയാകട്ടെ, അശേഷം ആലംബഹീനരായ അടിമകൾക്ക്‌ മോഹഭംഗം വരുത്തുന്നവനല്ലേയല്ല...

ആയിഷ - ആതിര: പ്രതീക്ഷകൾ അസ്തമിക്കുമോ?

ആയിഷ വീട്ടിൽ നിന്നും പോകുന്നതിന്റെ മുമ്പ് മാതാപിതാക്കൾക്ക് എഴുതി വെച്ച കത്ത് വായിച്ചു കഴിഞ്ഞപ്പോൾ മനസ്സ് പറയുന്നു തീർച്ചയായും അവൾ തിരിച്ചു വരുമെന്ന്. ഏകദൈവ വിശ്വാസത്തോടുള്ള താൽപ്പര്യം അവളുടെ ഫിത്രയുടെ തന്നെ ഭാഗമാണെന്ന് അത് വായിക്കുന്നവർക്ക് ബോധ്യമാകും. അല്ലാഹു അവളുടെ മനസ്സിനുള്ളിൽ കത്തിച്ചു വെച്ച ഹിദായത്തിന്റെ വെളിച്ചത്തെ ഊതിക്കെടുത്താൻ നോക്കുന്നവർക്ക് താൽക്കാലിക വിജയമുണ്ടായേക്കാമെങ്കിലും കാലവും സമയവും ഒത്തു വരുമ്പോൾ ഇൻശാ അല്ലാഹ് ആ വെളിച്ചത്തെ അത് വളർത്തിയ തമ്പുരാൻ തന്നെ പൂർത്തീകരിക്കും....

"ഇസ്‌ലാം ആണ് സത്യം എന്നെനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. നിങ്ങളെന്നെ ഭീഷണിപ്പെടുത്തിയോ മറ്റോ ഒരു വിവാഹം കഴിപ്പിച്ചാൽ എത്ര നാൾ ഞാനിതൊക്കെ മറച്ചു വെക്കും? എന്റെ മനസ്സാക്ഷിയോട് തന്നെ ചെയ്യുന്ന വഞ്ചനയാണത്. മനസ്സിൽ ഒന്നുവെച്ച് പുറത്ത് മറ്റൊന്നായി എത്രനാൾ ഞാൻ അഭിനയിക്കും? ആ വിവാഹം കഴിക്കുന്ന ആളോടും കൂടി ചെയ്യുന്ന ഏറ്റവും വലിയ വിശ്വാസ വഞ്ചനയല്ലേ അത്. അതുകൊണ്ട് ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് ആ വിശ്വാസം അനുസരിച്ച് ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. എന്റെ വിശ്വാസത്തെ മറന്ന് എനിക്ക് ജീവിക്കാനാവില്ല" (ആയിഷയുടെ കത്തിന്റെ 18 ആം പേജ്).





"എന്റെ വിശ്വാസത്തെ മറന്നു കൊണ്ട് എനിക്ക് ജീവിക്കാനാവില്ല. അതെന്റെ മാനസിക നില തന്നെ തെറ്റിക്കും. എന്റെ ആ ഒരവസ്ഥയാണോ നിങ്ങൾക്ക് കാണേണ്ടത്? അല്ല, ഞാൻ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുന്നതാണോ? അച്ഛാ - അമ്മേ, നിങ്ങൾക്ക് ഞാനാണോ വലുത്? അല്ല സമൂഹമാണോ? എനിക്കീ ജീവിതം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. എന്റെ വിശ്വാസങ്ങളെയും കർമ്മങ്ങളെയും ഒഴിവാക്കിക്കൊണ്ട് ജീവിക്കാൻ എനിക്ക് പറ്റുന്നില്ല. അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുക്കുകയാണ്. ഞാൻ ഇസ്‌ലാം പഠിക്കാൻ വേണ്ടി പോകുകയാണ്. നിങ്ങൾ വിഷമിക്കരുത്. സമൂഹത്തിൽ മുസ്ലിം എന്ന ഐഡന്റിറ്റി എനിക്ക് വേണം. അതിന് സർട്ടിഫിക്കറ്റ് വേണം. എന്നാലേ സമൂഹം എന്നെ മുസ്ലിം ആയിട്ട് അംഗീകരിക്കുകയുള്ളൂ. ഏതെങ്കിലും അഫയേഴ്സിൽ പെട്ടോ, ആരെങ്കിലും നിർബന്ധിപ്പിച്ചോ എടുത്ത തീരുമാനം അല്ല ഇത്. ഇസ്‌ലാം ആണ് സത്യം എന്ന് ബോധ്യപ്പെട്ടതു കൊണ്ട് എടുത്ത എന്റെ സ്വന്തം തീരുമാനമാണിത്

അച്ഛാ അമ്മേ, എന്റെ വിശ്വാസം മാത്രമേ ഞാൻ മാറുന്നുള്ളൂ, ഞാൻ എന്നും നിങ്ങളുടെ സ്വന്തം മകൾ ആണ്. ഞാൻ ഒരിക്കലും നിങ്ങളെ ഉപേക്ഷിച്ച് പോകുന്നുമില്ല. ഈ എഴുത്ത് കേവലം ഒരു കത്തായി മാത്രം കണക്കാക്കരുത്. ഇസ്‌ലാം എന്താണെന്ന് നിങ്ങളും അറിയാൻ ശ്രമിക്കണം. സ്വന്തം മനസ്സാക്ഷിയോടെങ്കിലും ചോദിക്കണം. എന്തിനാണീ ജീവിതം? ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ആരാണ് നമ്മുടെ സ്രഷ്ടാവ്? എന്നൊക്കെ.

സത്യം എന്നെങ്കിലും നിങ്ങൾ അംഗീകരിക്കണേ എന്നാണ് എന്നും അല്ലാഹുവിനോടുള്ള എന്റെ പ്രാർത്ഥന. ഈ ലോകത്ത് നമുക്ക് ഒരു ചാൻസ് മാത്രമേ ഉള്ളൂ അത് നഷ്ടപ്പെടുത്തരുത്. സത്യം ഏതാണെന്ന് നിങ്ങളും കണ്ടെത്തുക. തിരിച്ചറിയുക. എനിക്ക് വിശ്വാസമുണ്ട്. സത്യം നിങ്ങളും തിരിച്ചറിയുമെന്ന്. ഇൻശാ അല്ലാഹ്..." (കത്തിന്റെ അവസാന ഭാഗം 19 - 20 പേജ്).

ഇസ്‌ലാമിലല്ലാതെയുള്ള ജീവിതം അവൾക്ക് സാധ്യമല്ല എന്ന് പറഞ്ഞ മനസ്സിൽ പതിഞ്ഞ ഈമാൻ ദൃഢമാണ്, പീഢനങ്ങൾ സഹിക്കുന്നതിന് വെറുമൊരു ദുർബലയായ 20 വയസ്സുകാരി പെണ്ണിന് പരിധിയുണ്ട്, എക്കാലവും അവളെ കാൽക്കീഴിൽ ഞെരിച്ചമർത്തി ജീവിക്കാൻ ആർക്കും സാധ്യമല്ലല്ലോ, മനസ്സ് പറയുന്നത് ഇന്നും അവൾ ഈമാനിൽ തന്നെയാണ്, എന്നെങ്കിലും ഒരിക്കൽ സാഹചര്യവും സമയവും ഒത്തു വരുമ്പോൾ ഇന്ന് നടക്കുന്നതിന്റെയൊക്കെ ഉള്ളറയിലെ രഹസ്യങ്ങൾ അവൾ വെളിപ്പെടുത്തുക തന്നെ ചെയ്യും, ഒന്നുമില്ലെങ്കിൽ അവൾക്കല്ലാഹു നൽകിയ ഈമാനിലായി സ്വകാര്യതയിൽ എങ്കിലും അവൾ ജീവിക്കും.

ഇതൊരു ശുഭ പ്രതീക്ഷയാണ്, കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ എടുത്തു ചാട്ടക്കാരി പെണ്ണൊന്നുമല്ല ആയിഷയെന്ന് ഒരു വട്ടം ആ കത്ത് വായിച്ചവർക്ക് മനസ്സിലാകും.വർഷങ്ങളുടെ നിരന്തരമായ പഠനവും ബോധ്യവുമാണ് അവൾക്ക് കൈമുതലായത്. ആയിഷ എന്ന നാമം തന്നെ ക്ഷമയുടെയും സഹനത്തിന്റെയും പരീക്ഷണത്തിന്റെയും വലിയൊരു ചരിത്രം മുന്നിൽ വെക്കുന്നുണ്ട്.



ജീവനേക്കാൾ സംരക്ഷിക്കുന്ന പരിശുദ്ധിയെപ്പറ്റി കപട വിശ്വാസികൾ ഉയർത്തി വിട്ട കളവുകളും ഊഹാപോഹങ്ങളും വിശ്വാസികളെ പോലും സ്വാധീനിക്കപ്പെട്ടു പോയപ്പോൾ പ്രവാചകരുടെ (സ്വ) പ്രിയപത്നി ഹസ്രത്ത് ആയിഷ ബീവി(റ) അനുഭവിച്ച കഠിനമായ പ്രയാസം അവസാനം മറകൾ നീക്കി ഹഖിനെ വെളിവാക്കി പത്തോളം വിശുദ്ധ വചനങ്ങൾ അവതീർണ്ണമാക്കി ഉടയ തമ്പുരാനായ അല്ലാഹു തന്നെ മഹതിയുടെ പരിശുദ്ധി വ്യക്തമാക്കിയപ്പോൾ മഹതി പറഞ്ഞത്

ولكن والله ما كنت أظن أن الله عز وجل ينزل في شأني وحيا يتلى

"അല്ലാഹുവാണെ സത്യം, എന്റെ നിരപരാധിത്വം വെളിവാക്കാൻ അല്ലാഹു അവന്റെ വിശുദ്ധ ഖുർആനിൽ എന്നെന്നും ഓതപ്പെടുന്ന ആയത്ത് വഹ്'യായി ഇറക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല" എന്നായിരുന്നു. എല്ലാ കഴിവുമുടയവനായ അല്ലാഹു അവൾക്കായി എന്ത് സംവിധാനിച്ചു വെച്ചിരിക്കുന്നു എന്ന് നാമറിയില്ലല്ലോ.

ഭീഷണികളിലും പീഡനങ്ങളിലും പിടിച്ചു നിൽക്കാൻ മറിച്ചു പറഞ്ഞാൽ ഒലിച്ചു പോകുന്നതല്ല ഈമാൻ എന്നവൾക്ക് തീർച്ചയായും അറിയാമായിരിക്കും. ബാഹ്യമായ അമലുകൾക്കപ്പുറം ഹൃദയത്തിൽ വേരുറച്ച വെളിച്ചമാണ് വിശ്വാസം. അത് തെളിഞ്ഞു തന്നെ നിൽക്കുന്നുണ്ടാകും എന്ന് പ്രതീക്ഷിക്കാം. എല്ലാ മറകളും നീക്കി സ്രഷ്ടാവായ നാഥൻ അവൾക്ക് സുരക്ഷിതത്വവും ഈമാനിന്റെ വെളിച്ചവും പകർന്നു നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ലല്ലോ..😪

ആയിഷയുടെ കത്തിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുനബിയിലേക്ക് - വിജയത്തിലേക്ക്..

അല്ലാഹുവിന്റെയും സൃഷ്ടികളുടെയും ഇടയിലെ വസീലയാണ്‌ തിരുനബി(സ്വ). അവിടുന്ന് ഇങ്ങോട്ടുള്ളത്‌ നൽകാനുള്ളതിന്‌ മാത്രമല്ല ഇവിടുന്നങ്ങോട്ട്‌ കാര്യങ്ങൾ സാധിക്കാനും കൂടെ അവിടുന്ന് വസീലയാണെന്നത്‌ ആർക്കും മനസ്സിലാക്കാവുന്നതാണ്‌. അവിടുത്തെ മേലുള്ള സ്വലാത്തില്ലാതെ ദുആകൾ ഉയർത്തപ്പെടുകയില്ലെന്നത്‌ തിരുവചനത്തിൽ തന്നെ വ്യക്തമാക്കപ്പെട്ടതാണല്ലോ.

ഒരു തിന്മയും പ്രവർത്തിക്കുകയോ അതിലേക്ക്‌ ആലോചിക്കുകയോ ചെയ്യരുതെന്ന ഇലാഹീ നിർദ്ദേശം തക്‌'ലീഫുള്ള ഇരുവിഭാഗം സൃഷ്ടികൾക്കാസകലം എത്തിച്ചു നൽകിയ തിരുനബി(സ്വ)ക്ക്‌ അവരിൽ നിന്ന് തിരിച്ച്‌ നിന്ന് ലഭിക്കാനുള്ളതായി അല്ലാഹു തീരുമാനിച്ചു നൽകിയ ഹഖാണ് അവിടുത്തെ പൂർണ്ണമായും അനുസരിക്കപ്പെടുക എന്നത്. അല്ലാഹുവിന്റെ തിരുകലാം മാത്രം വിശ്വസിച്ചത്‌ കൊണ്ടൊരാളും സത്യവിശ്വാസി ആകുന്നില്ല. ഇലാഹായ തമ്പുരാന്റെ ഏകത്വത്തെ സമ്മതിച്ചു, വിശ്വസിച്ചു അംഗീകരിക്കുന്നതോടൊപ്പം മുത്ത് നബി(സ്വ) തങ്ങളേയും സ്വീകരിക്കാതെ മുസ്ലിമാകുക സാധ്യമല്ല തന്നെ.





മുകല്ലഫായ സൃഷ്ടികളിലേക്ക്‌ അവിടുന്ന് അല്ലാഹുവിങ്കൽ നിന്നും കൊണ്ട്‌ വന്നതിനെയൊക്കെ അന്ത്യനാൾ വരെയുള്ള സർവ്വ സമൂഹത്തിലും സകലരാലും അനുസരിക്കപ്പെടണം എന്നത് അവിടുത്തേക്ക് സ്രഷ്ടാവായ ഉടയ തമ്പുരാൻ ഏകിയ ഹഖാണ്. തിരുനബിക്ക്‌(സ്വ) വഴിപ്പെടാതെ അല്ലാഹുവിനു വഴിപ്പെടുക സംഭവ്യമല്ല തന്നെ. ത്വാഅത്തുകളുടെ സ്വീകാര്യത പോലും റസൂൽ(സ്വ)യെ അനുസരിക്കുന്നതിലാണ്‌ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്‌. അതിനാൽ തന്നെ നാം ചെയ്യുന്ന ഏതൊരു പാപത്തിലും അല്ലാഹുവിന്റെ ഹഖിലുള്ള നിഷേധവും അതേ അളവിൽ തന്നെ ഹബീബിന്റെ ഹഖിലുള്ള നിഷേധവും ഉൾക്കൊള്ളുന്നു എന്നത് ബുദ്ധിയുള്ള ഏതൊരു മനുഷ്യനും അംഗീകരിക്കാനും സമ്മതിക്കാനും കഴിയുന്ന പരമാർത്ഥമാണ്.

സ്വന്തത്തോട്‌ അക്രമം ചെയ്തവർ അവിടുത്തെ സവിധത്തിലേക്ക്‌ ചെല്ലാനുള്ള വിശുദ്ധ ഖുർആനിന്റെ നിർദ്ദേശം ഏതെങ്കിലും ഒരു വിഭാഗം ആളുകളിലോ ഒരു കാലത്തേക്കോ മാത്രം ചുരുക്കപ്പെട്ടതായി ഇമാമീങ്ങളാരും പഠിപ്പിക്കുന്നില്ല. അവിടുന്ന് പ്രവാചകരായിട്ടുള്ള എല്ലാ സമൂഹത്തിന്റെയും പാപങ്ങൾ സ്വന്തത്തോടുള്ള അക്രമവും അതുവഴി അല്ലാഹുവിന്റെയും നബിതങ്ങളുടെയും(സ്വ) ഹഖിന്റെ നിഷേധവുമാണ്‌.

അവിടുത്തെ ഹഖിനെ നിഷേധിച്ചവർ അവിടുത്തെ തിരുസന്നിധിയിലേക്ക് ചെന്ന് അല്ലാഹുവിന്റെ മഗ്ഫിറത്‌ നേടി എടുക്കാനുള്ള മാർഗ്ഗമാണ് അവിടുത്തെ ശഫാഅത്ത് തേടൽ. കഴിഞ്ഞു പോയ നൂറ്റാണ്ടുകളിൽ ആകമാനം അറിവിന്റെ വെളിച്ചം നിറച്ച ഉലമാക്കളിലെ അഗ്രഗണ്യരായ നാല് മദ്ഹബിലെയും ഇമാമീങ്ങൾ തിരു ശഫാഅത്ത് ലഭ്യമാക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ പുണ്യമാണ് എന്ന് പഠിപ്പിച്ചവരാണ്.

ശാരീരികമായി അവിടുത്തെ സമീപിക്കാൻ മദീനാ മുനവ്വറയിലേക്ക്‌ പോയി തിരു ഖബ്‌റു ശരീഫിങ്കൽ ചെന്ന് പാപങ്ങളെത്തൊട്ട്‌ അന്യായം പറഞ്ഞ്‌ അവിടുത്തെ ശഫാഅത്ത്‌ തേടാൻ കഴിയുന്നവർ അങ്ങനെയും അല്ലാത്തവർ ആത്മീയമായെങ്കിലും തിരുമുന്നിൽ പാപത്തെച്ചൊല്ലി അന്യായം ബോധിപ്പിച്ച്‌ റബ്ബിലേക്കവിടുത്തെ വസീലയാക്കിയതായാണ്‌ കഴിഞ്ഞുപോയ എല്ലാ കാലത്തെയും ഉലമാ സമൂഹത്തിന്റെയും ചരിത്രം പഠിപ്പിക്കുന്നത്‌..

فـي حالة البعد روحي كنت أرسلها

تقبــل الأرض عنــي وهــي نـائبتي.

പാപങ്ങളിൽ മുഖം പൂഴ്ത്തി അക്രമിയായി ജീവിച്ച ഇന്നലെകളും ഇന്നുകളും പ്രയാസത്തിന്റെ വേവലാതിയായി നെഞ്ചിൽ വേദന പകരുമ്പോൾ ആശ്വാസത്തിന്റെ ഇളം തലോടലാകുന്നത്‌ തിരുനബിയാണ്‌(സ്വ). പാപമെത്ര വലുതായാലും അവിടുന്ന് കൈ വെടിഞ്ഞിട്ടില്ല, വെടിയുകയുമില്ല.

ولم تصرف وجهك عنه وهو وسيلتك ووسيلة أبيك آدم عليه السلام إلى الله تعالى يوم القيامة


"അവിടുത്തെത്തൊട്ട്‌ മുഖം തിരിക്കല്ലേ" എന്ന് ഇമാം മാലിക്ക്‌(റ) തങ്ങൾ ഖലീഫയോട്‌ പറഞ്ഞത്‌ നാമോരോരുത്തർക്കുമായാണ്‌. മനുഷ്യപിതാവായ ആദം നബി(അ)ന്റെ പോലും വസീലയായ റസൂലുല്ലഹി(സ്വ) തങ്ങളെത്തൊട്ട്‌ മുഖം തിരിക്കാതെ അവിടുത്തെ അല്ലാഹുവിലേക്ക്‌ ഇടയാളരായിപ്പിടിച്ചു രക്ഷനേടാനല്ലാതെ നമുക്കെവിടെയാണൊരു പിടിവള്ളിയുള്ളത്‌?!

شفاعتي لأهل الكبائر من أمتي


അവിടുത്തെ ശഫാഅത്ത്‌ വിശാലമാണ്‌, ആ ശഫാഅത്തിനെ സ്വീകരിക്കുമെന്നത്‌ തമ്പുരാന്റെ വാഗ്ദാനമാണ്‌. പാപികളേ, തിരുനബിയിലേക്ക്‌ മടങ്ങൂ - അവിടുന്നാണല്ലാഹുവിലേക്കുള്ള വഴി.

യാ റസൂലല്ലാഹ്‌, പാപങ്ങളിൽ മുങ്ങിയ ജീവിതമാണെന്റെത്‌, അവിടുത്തെ ശഫാഅത്തിലാണാകെയുള്ള പ്രതീക്ഷ, അതിനർഹതപ്പെടുന്നവരിലെങ്കിലും പെടാനവിടുത്തെ സഹായമേകണേ....

Thursday, March 09, 2017

ഞങ്ങൾ ഞങ്ങളുടെ സൽക്കർമ്മങ്ങളെ വിൽക്കാറില്ല!

എന്ത്‌ നന്മ ഒരാൾക്ക്‌ ചെയ്ത്‌ കൊടുക്കുമ്പോഴും പല രീതിയിൽ മനുഷ്യർ അതിനെ കാണും. തിരിച്ച്‌ വല്ലതും ലഭിക്കും എന്ന പേരിലാകാം പലപ്പോഴും നമ്മൾ പല ഉപകാരങ്ങളും ചെയ്യുന്നത്‌. അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ച്‌ കൊണ്ട്‌ ചെയ്യുന്നതും ഉണ്ടാകും അക്കൂട്ടത്തിൽ. എങ്കിൽ പോലും ഒരിക്കൽ നാമൊരു കാര്യം ചെയ്ത്‌ കൊടുത്ത ഒരു മനുഷ്യനിൽ നിന്നും നമുക്ക്‌ സഹായം നിഷേധിക്കപ്പെട്ടാൽ തീർച്ചയായും അതിന്റെ പേരിൽ നാം വിഷമിക്കുകയും 'അന്ന് ഞാനവന്‌ അത്‌ ചെയ്തു കൊടുത്തിരുന്നു - ഇന്ന് എനിക്ക്‌ ഈയൊരു കാര്യം അവൻ ചെയ്തു തന്നില്ല' എന്ന് പരാതിപ്പെടുകയും ചെയ്യുന്നത് പതിവാണ്.




ആരിൽ നിന്നും എന്ത്‌ തിരിച്ച്‌ കിട്ടിയാലും ഇല്ലെങ്കിലും അല്ലാഹുവിങ്കൽ പ്രതിഫലം ലഭിക്കണം എന്ന ഉത്തമമായ ചിന്ത മനസ്സിലുള്ളവർ താൻ ചെയ്യുന്ന ശാരീരികമോ മാനസികമോ, സാമ്പത്തികമോ ആയ എന്ത്‌ സഹകരണങ്ങളും ചെയ്യലോടെ അതിനെ റബ്ബിലേക്ക്‌ ഏൽപ്പിക്കുകയാണ്‌ ചെയ്യേണ്ടത്‌. അതിന്റെ ഭാഗം തന്നെയാണ്‌ 'വലത്‌ കൈ കൊണ്ട്‌ കൊടുത്തത്‌ ഇടത്‌ കൈ അറിയാതിരിക്കുക ' എന്നതും. തിരിച്ച്‌ പ്രതീക്ഷിക്കാതിരിക്കുക എന്നത്‌ ചെയ്യുന്ന കാര്യത്തിന്റെ പൂർണ്ണതയെ പോലും ബാധിക്കുമെന്നതാണ്‌ ശരി. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ പിറന്ന നാടും വിട്ട്‌ മദീനയിലേക്ക്‌ വന്ന മുഹാജിറുകളിൽ പലരും പിൽക്കാലത്ത്‌ അൻസ്വാറുകളേക്കാൾ സാമ്പത്തിക ശേഷിയുള്ളവരായി മാറിയത്‌ തിരിച്ച്‌ പ്രതീക്ഷിക്കാതെയുള്ള അൻസ്വാറുകളുടെ സഹകരണത്തിന്റെ തന്നെ പ്രതിഫലനമായിരുന്നു.


ഇറാഖിലെ പ്രവിശ്യാ ഭരണാധികാരി, ഖലീഫ അലി (റ) വിൽ നിന്നും ഒരു കാര്യം നേടാൻ വേണ്ടി ഹസ്രത്ത്‌ അബ്ദുല്ലാഹ്‌ ഇബ്നു ജഅഫർ (റ) വിനോട്‌ സഹായം അഭ്യർത്ഥിച്ചു. മഹാൻ അലി(റ) വിനോട്‌ ആ കാര്യം സൂചിപ്പിക്കുകയും ഫലമായി കാര്യം സമ്മതിച്ചു കിട്ടുകയും ചെയ്തു. ഉപകാരസ്മരണയായി ഭരണാധികാരി നാൽപ്പതിനായിരം ദിർഹം അബ്ദുല്ലാഹ്‌ തങ്ങൾക്ക്‌ കൊടുത്തയച്ചു. ആ പണം അതേപടി തിരിച്ചയച്ച്‌ കൊണ്ട്‌ മഹാൻ അധികാരിയെ അറിയിച്ചു:


"ഞങ്ങൾ ഞങ്ങളുടെ സൽക്കർമ്മങ്ങളെ വിൽക്കാറില്ല".!!


വല്ലതും തിരിച്ച്‌ ലഭിക്കണം എന്ന് പ്രതീക്ഷിക്കാതിരിക്കുക മാത്രമല്ല തിരിച്ച്‌ ലഭിക്കുന്നത്‌ ചെയ്ത നന്മയെ നശിപ്പിച്ചേക്കുമോ എന്ന ഭയവുമായിരുന്നു അവരെ നയിച്ചത്‌. ഞാൻ ചെയ്തത്‌ കൊണ്ട്‌ എനിക്കെന്ത്‌ നേട്ടം ലഭിച്ചു എന്ന് ആലോചിക്കുന്നതിനേക്കാൾ അത്‌ കൊണ്ട്‌ അല്ലാഹുവിൽ എനിക്ക്‌ വല്ലതും ലഭിക്കുമോ എന്നതിനെ പറ്റി വേവലാതി കൊള്ളുന്നതാണ്‌ സത്യവിശ്വാസിക്ക്‌ ഭൂഷണം. വിശ്വാസിയുടെ ആ നിലയും കടന്ന് അല്ലാഹുവിൽ നിന്നും പ്രതിഫലം ലഭിക്കുമോ എന്നതിനേക്കാളും ഉത്തമമായതും അത്യുന്നതമായ ചിന്തയാണ് സൽക്കർമ്മങ്ങളെല്ലാം സ്രഷ്ടാവായ നാഥന്റെ തൃപ്തിയും പൊരുത്തവും ലഭ്യമാകാൻ മാത്രം ചെയ്യുകയെന്നത്. 




ഒഴുക്കുന്ന രക്തമോ ദാനമായി കൊടുക്കുന്ന മാംസമോ അല്ല അതിനൊക്കെ പിന്നിലെ നിങ്ങളുടെ മനസ്സിലെ ഉദ്ദേശ്യ ശുദ്ധിയായ തഖ്'വായാണ് ദൈവിക സമക്ഷത്തിൽ ഉപകാരപ്രദമായി എത്തുകയെന്ന ആഹ്വാനം നമ്മൾ ആർക്കെന്ത് സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുമ്പോഴും അതിന്റെ പേരിൽ ലഭിച്ച ആളുകളിൽ നിന്നും തിരിച്ചു കിട്ടുന്ന പ്രത്യുപകാരങ്ങളോ നന്ദിവാക്കുകളോ അതുകൊണ്ട് അവരെടുക്കുന്ന ഉപകാരങ്ങളോ നോക്കിയല്ല അല്ലാഹു അതിനെ സ്വീകരിക്കുന്നതെന്നും മറിച്ച് ഏതൊരു കർമ്മത്തിലും അല്ലാഹുവിനെ മാത്രം മുൻനിർത്തുകയും പരിഗണിക്കുകയും ചെയ്യുകയെന്ന തഖ്'വയാണ് പ്രധാനമെന്നുമുള്ള കൃത്യമായ അവബോധം നൽകുന്നുണ്ട്. കഅബയുടെ സമീപത്ത് നേർച്ചയും അറവുമൊക്കെ ജാഹിലിയ്യത്തിലും നടന്നിരുന്നു, ഏക ഇലാഹായ നാഥനിലേക്ക് ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ലെന്നതിനാൽ തന്നെ അതൊന്നും ഉപകരിക്കുന്നതായി റബ്ബിലേക്ക് എത്തുന്നതുമല്ലല്ലോ.


ആർക്കെങ്കിലും വല്ല നന്മയും ചെയ്യുന്നതിനേക്കാൾ പ്രധാനമാണ് ആ പ്രവൃത്തിയുടെ പിന്നിലുള്ള നിയ്യത്ത് ശുദ്ധവും ഖാലിസുമായി റബ്ബിനെ മാത്രം ഉദ്ദേശിച്ചാവുക എന്നത്. കാരണം ഇലാഹീ പ്രീതിക്കായി ആ നല്ല കർമ്മത്തിലേക്ക് മനസ്സിനെ മെരുക്കി ഒരുക്കിയവർക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആ സദുദ്ദേശ്യത്തിന്റെ പേരിൽ നാഥൻ പ്രതിഫലം നൽകുക തന്നെ ചെയ്യും. ജിഹാദിലേക്ക് മോഹിച്ചിട്ടും പലവിധ കാരണങ്ങളാൽ കഴിയാതെ മദീനത്ത് തന്നെയായിപ്പോയ സ്വഹാബികളെക്കുറിച്ച് സമരമുഖത്തേക്ക് പോകുമ്പോൾ ആദരവായി നബിതങ്ങൾ(സ്വ) പുകഴ്ത്തിയതും അവരിലെ സൽക്കർമ്മത്തിലേക്ക് ഉദ്ദേശ്യമുണ്ടായിട്ടും ചെയ്യാൻ കഴിയാത്തവർക്ക് സുവാർത്തയറിയിച്ചതാണ്. നേരെ തിരിച്ച് എത്ര നല്ല നല്ല സഹായങ്ങൾ ആർക്ക് ചെയ്തു കൊടുത്താലും നിയ്യത്ത് ശുദ്ധമല്ലെങ്കിൽ റബ്ബിന്റെ തൃപ്തിക്ക് പകരം അവന്റെ ദേഷ്യവും ശിക്ഷയും തന്നെ ലഭിക്കിച്ചേക്കാം.


നിസ്വാർത്ഥതയും സദുദ്ദേശ്യവും ഇലാഹീ സാമീപ്യവും ലക്ഷ്യമില്ലാതെ പോകുന്ന കർമ്മങ്ങൾ കൃഷിഭൂമിയിൽ വളരുന്ന കളകൾ കണക്കെ ഉപയോഗശൂന്യവും വിളവ് തരാൻ വിതച്ച വിത്തുകളെ പോലും നശിപ്പിക്കാൻ ഉതകുന്നതുമാണ്. ഏവരും എല്ലാ പ്രവർത്തനങ്ങളാലും എന്തുദ്ദേശിക്കുന്നോ അതാണ് ലഭിക്കുകയെന്നറിയാവുന്ന നമുക്ക് അവന്റെ തൃപ്തിയേക്കാൾ വലുതായതൊന്നും ലഭിക്കാനേ ഇല്ലല്ലോ...