Saturday, November 12, 2016

കറൻസിയുടെ സക്കാത്തും വിവാദങ്ങളുടെ ചരിത്രവും

ലോകത്ത് പരക്കെ നടപ്പുണ്ടായിരുന്ന നാണയങ്ങൾ വെള്ളിയുടെയും പൊന്നിന്റെതുമായിരുന്നു. വെള്ളി നാണയങ്ങൾക്ക് ദിർഹം എന്നും പൊന്ന് നാണയങ്ങൾക്ക് ദീനാർ എന്നും പറയും. മനുഷ്യർ സമൂഹമായി മാറുകയും നഗരങ്ങളും ഗ്രാമങ്ങളും ഭരണവുമെല്ലാം അവരെ നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയ മുതൽക്കു തന്നെ ഇത്തരം നാണയങ്ങൾ ആണ് അവരുടെ വിനിമയോപാധി. ഇസ്ലാമിനു മുമ്പും പിൻപുമെല്ലാം ഇത് തന്നെ നില. റോം - പേർഷ്യൻ സാമ്രാജ്യങ്ങൾ അടിച്ചിറക്കുന്ന നാണയങ്ങൾ ആണ് അന്ന് മിക്ക രാജ്യങ്ങളിലും പ്രചാരത്തിലുണ്ടായിരുന്നത്. വെള്ളിയും പൊന്നും എക്കാലത്തും ഏതു നാട്ടിലും ഏതു സമൂഹത്തിലും മൂല്യമുള്ള സമ്പത്ത് ആയതിനാൽ ഒരു നാട്ടിൽ അടിച്ചിറക്കുന്ന നാണയം മറ്റൊരു നാട്ടിൽ എടുക്കാത്ത പ്രശ്നം ഉത്ഭവിക്കുന്നില്ല. നബി(സ) തങ്ങളുടെ കാലത്തും അനറബികൾ അടിച്ചിറക്കുന്ന നാണയമാണ് അറബു നാടുകളിലും ഉപയോഗിച്ചിരുന്നത്. മുസ്ലിംകൾ ഒരു നാണയം അടിച്ചിറക്കാൻ തുടങ്ങുന്നത് ഖലീഫ അബ്ദുൽ മലികിബ്നു മർവാന്റെ ഭരണകാലത്ത് ആണ് (ഹിജ്ര 75) ഈ ഇസ്ലാമിക നാണയങ്ങൾ അനറബു നാടുകളിലും സ്വീകാര്യമായിരുന്നു. കാരണം ആരടിച്ചിറക്കിയാലും പ്രസ്തുത നാണയങ്ങൾ ഒരു നിശ്ചിത തൂക്കം പൊന്നിലും വെള്ളിയിലും ആയിരിക്കുമല്ലോ.


കാലം പിന്നിട്ടപ്പോൾ സ്വർണ്ണവും വെള്ളിയുമല്ലാത്ത മറ്റു ലോഹങ്ങൾ കൊണ്ടും നാണയങ്ങൾ അടിച്ചിറക്കാൻ തുടങ്ങി. 'ഫുലൂസ്' എന്നാണു ഇത്തരം നാണയങ്ങൾക്ക് പറഞ്ഞു വരുന്ന പേര്. സ്വർണ്ണവും വെള്ളിയുമല്ലാത്ത ഏതു ലോഹങ്ങൾ കൊണ്ടുള്ളതിനും ഫുലൂസെന്നു തന്നെയാണ് പരക്കെ പറഞ്ഞു വന്നത്. തുടക്കത്തിൽ ഘുറാസാനിൽ നിന്നോ മറ്റോ അടിച്ചിറക്കപ്പെട്ട നാണയത്തിന്റെ മാത്രം പേരായിരുന്നു ഇതെങ്കിലും. ഈ നാണയങ്ങൾക്ക് ഇടപാടുകളിൽ സ്വീകാര്യമായ പണം എന്ന സ്ഥാനമുണ്ടായിരുന്നെങ്കിലും ദിർഹമിന്റെയും ദീനാറിന്റെയും വിധി ഇതിനു ബാധകമായിരുന്നില്ല.


അതായത് ദിർഹമിനും ദീനാറിനും ഒരു നിശ്ചിത തുകയെത്തിയാൽ നിയമപ്രകാരം സക്കാത്തു നിർബന്ധമാകുമല്ലൊ. അത് പോലെ പരസ്പരം കൈമാറുമ്പോൾ ശറഅ് നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കപ്പെട്ടില്ലെങ്കിൽ കൈമാറ്റപ്പലിശ എന്ന വൻകുറ്റവും വരും. ഈ നിയമം ഇതര ലോഹങ്ങൾ കൊണ്ടുള്ള നാണയങ്ങൾക്ക് (ഫുലൂസ്) ബാധകമായിരുന്നില്ല. കാരണം അവയ്ക്ക് നാണയമെന്നും പണമെന്നുമൊക്കെ പറയുമെങ്കിലും നഖ്ദ് എന്ന സാങ്കേതിക പദത്തിന്റെ നിർവചനത്തിൽ ഇതുൾപ്പെടുകയില്ലെന്ന് വ്യക്തവും തർക്കമറ്റതുമായിരുന്നു. നഖ്ദുൽ ബലദ് (നാട്ടിലെ നാണയം) എന്ന ഉപാധിയോടെ മാത്രമേ ഇതിനു നഖ്ദെന്നു പറയുമായിരുന്നുള്ളൂ. നഖ്ദിന്റെ അതേ സ്ഥാനത്ത് നിലകൊള്ളുന്നതും വിനിമയോപാധിയായി സ്വീകരിക്കുന്നതുമായിരുന്നിട്ടും ഫുലൂസിനു നഖ്ദിന്റെ സക്കാത്തും പലിശയും ബാധകമല്ലെന്നു നമ്മുടെ ഇമാമുകൾ വ്യക്തമായി തന്നെ പ്രസ്താവിച്ചിട്ടുണ്ട്. നിക്കൽ കൊണ്ടുള്ള നമ്മുടെ നാണയങ്ങളും ഫുലൂസിൽപെടുമല്ലോ. ഇതിനൊന്നും സക്കാത്തും കൈമാറ്റപ്പലിശയും ബാധകമല്ലെന്നു വിവാദവും തർക്കവുമില്ലാതെ എല്ലാ പണ്ഡിതന്മാരും അംഗീകരിച്ചിരുന്നു.




കാലം കുറേക്കൂടി മുന്നോട്ടു ഗമിച്ചപ്പോൾ കടലാസു പണങ്ങൾ അടിച്ചിറക്കാൻ തുടങ്ങി. ഇത് കുറേക്കൂടി സൗകര്യപ്രദമാണല്ലോ. കറൻസികളെന്നും നോട്ടുകളെന്നും വിളിച്ചു വരുന്ന ഈ പണം വിനിമയങ്ങളിലുപയോഗിച്ചു തുടങ്ങിയപ്പോൾ ഇത് സംബന്ധമായി ലോകപണ്ഡിതന്മാർക്കിടയിൽ വിവാദമുണ്ടായി. സ്വർണ്ണ - വെള്ളി നാണയങ്ങൾക്ക് ബാധകമായ സക്കാത്തും കൈമാറ്റപലിശയും കറൻസികൾക്കും ബാധകമാണെന്നും ഇല്ലെന്നും. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്, സ്വർണ്ണവും വെള്ളിയുമല്ലാത്ത ലോഹങ്ങൾ കൊണ്ടുള്ള പണം (ഫുലൂസ്) പ്രചാരത്തിൽ വന്നപ്പോൾ അതിനു നഖ്ദിന്റെ (സ്വർണ്ണം, വെള്ളി) സക്കാത്തും പലിശയും ബാധകമല്ലെന്ന് ഇമാമുകളെല്ലാം വ്യക്തമാക്കി. ഇതിൽ വിവാദവും തർക്കവും ഉണ്ടായതുമില്ല. അതേസമയം കടലാസുപണം (നോട്ട്) വന്നപ്പോളോ സ്ഥിതി മാറി, അഭിപ്രായ വ്യത്യാസവും ഭിന്നതയും വിവാദവുമുണ്ടായി. ഇതിനെന്താണ് കാരണം?


കറൻസികൾ സ്വന്തമായി പണമാണോ അതല്ല പണത്തിന്റെ രേഖയാണോ എന്നതാണ് പ്രശ്നം. മിക്കരാജ്യങ്ങൾ അടിച്ചിറക്കുന്ന കറൻസികളും അതെത്ര രൂപയുടെ കറൻസിയാണോ ആ സംഖ്യ ഈ കറൻസി കൈവശം വെക്കുന്നയാൾക്ക് ഞാൻ നല്കുമെന്ന ഒരു പ്രതിജ്ഞ ഇതടിച്ചിറക്കുന്ന ആളുടെ പേരിൽ ഉല്ലേഖനം ചെയ്തിരിക്കും. ഉദാഹരണമായി നമ്മുടെ ഒരൻപതു രൂപയുടെ കറൻസിയിൽ ഇങ്ങനെയൊരു മുദ്രണം കാണാം.

"I PROMISE TO PAY THE BEARER THE SUM OF FIFTY RUPEES" "ഈ നോട്ടു കൈയ്യിലിരിക്കുന്നയാൾക്ക് അമ്പതു രൂപയുടെ സംഖ്യ അഥവാ പണം നല്‍കാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു" വെന്നാണല്ലോ ഇതിന്റെ സാരം. ഈ കുറിപ്പ് മൂലം കറൻസി സ്വന്തമായി പണമല്ലെന്നും ഇതടിച്ചിറക്കുന്ന ബാങ്കോ സർക്കാരോ ഇത് കൈവശം വെക്കുന്നയാൾക്കു നൽകാമെന്ന് ഏറ്റിട്ടുള്ള പണത്തിന്റെ രേഖ മാത്രമാണിതെന്നും വിധിയെഴുതാൻ ന്യായമുണ്ട്. നിയമപ്രകാരം ഇത്തരം പ്രതിജ്ഞ രേഖപ്പെടുത്തിയിട്ടുള്ള പണം വിശ്വാസപ്പണമാണ് താനും.


അതായത് അധികൃതരുടെ ഈ പ്രതിജ്ഞ സമൂഹം വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ് ഈ കടലാസിനു പണത്തിന്റെ സ്വഭാവം കിട്ടുന്നത്. ഇത്തരം കറൻസികള്‍ എപ്പോള്‍ വേണമെങ്കിലും നാണയമായി മാറ്റിക്കൊടുക്കാന്‍ നാണയാധികൃതർക്ക് ബാധ്യതയുണ്ടായിരുന്നു. ആദികാലത്ത് ഏകലോഹ നാണ്യവ്യവസ്ഥയും ദ്വിലോഹ നാണ്യ വ്യവസ്ഥയും നില നില്‍ക്കുകയും ചെയ്തിരുന്നു. തന്മൂലം സ്വർണ്ണം, വെള്ളി എന്നീ ദ്വിനാണയങ്ങളെയും അല്ലെങ്കില്‍ അവയിലൊരു നാണയത്തെയും മാനദണ്ഡ നാണയങ്ങളായി അംഗീകരിച്ചു കൊണ്ടാണ് ഇത്തരം കറൻസികള്‍ അടിച്ചിറക്കിയിരുന്നത്.


ഈ കാരണങ്ങളെല്ലാം വച്ച് ഈ കറൻസികൾക്ക് പകരം ശരിക്കും സ്വർണ്ണ-വെള്ളി നാണയങ്ങള്‍ തന്നെ (അന്നു മിക്ക രാജ്യങ്ങളിലും വെള്ളി നാണയങ്ങള്‍ പ്രചാരത്തിലുമുണ്ടായിരുന്നു) എപ്പോള്‍ വേണമെങ്കിലും ലഭിക്കുമെന്ന നില വെച്ചുകൊണ്ട് ഈ നാണയങ്ങളുടെ കടരേഖയായി കടലാസു പണങ്ങളെ കാണാമെന്നും അത് കയ്യിലിരിക്കുന്നയാൾക്ക് അതിന്റെ പേരില്‍ കിട്ടാനുള്ള സംഖ്യയുടെ പേരില്‍ കടത്തിന്റെ സക്കാത്തു ബാധകമാണെന്നും ഒരു പക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു.

20-ആം നൂറ്റാണ്ടിന്റെ ഏതാണ്ട് തുടക്കത്തില്‍ - 1920കളില്‍ - അറേബ്യയിലെ ലോക പണ്ഡിതന്മാര്‍ക്കിടയില്‍ ഈ വിവാദം കൊടുമ്പിരിക്കൊണ്ടു, തത്സമയം, മേല്‍പക്ഷക്കാരായി -കറൻസികൾക്ക് കടത്തിന്റെ സക്കാത്ത് ബാധകമാണെന്ന അഭിപ്രായക്കാരായി രംഗത്തുവന്ന പലരുമുണ്ട്. അവരില്‍ പ്രധാനിയാണ്‌ അല്ലാമ സയ്യിദ് അഹമദ്ബക് അല്‍ ഹുസൈനി. “അത്തആലീഫുല്‍ ബദീഅ” എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ കർത്താവാണ് ഇദ്ദേഹം. നോട്ടിന്റെ സക്കാത്ത് സംബന്ധിച്ച തന്റെ വീക്ഷണം വിശദീകരിക്കുന്നതിനായി അദ്ദേഹം “ബഹ്ജതുല്‍ മുഷ്താഖ്”എന്നൊരു കൃതി തന്നെ രചിച്ചു. അതില്‍ അദ്ദേഹം വിവരിക്കുന്നത് ഇപ്രകാരമാണ്. ”ബാങ്ക് നോട്ടുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കടലാസുകള്‍, തങ്ങളുടെ മേല്‍ ബാധ്യതപ്പെട്ട കടത്തിന്റെ രേഖയായി സര്‍ക്കാര്‍ അടിച്ചിറക്കുന്നതാണ്. ഇവ പല വിധമുണ്ട്. നോട്ടിലെഴുതപ്പെട്ട സംഖ്യക്കുള്ള തുക നല്‍കുമെന്ന് വ്യക്തമാക്കപ്പെട്ടവയാണൊന്ന്‍. ഇത്തരം നോട്ടുകള്‍ കൈവശം വച്ചയാള്‍ ആവശ്യപ്പെട്ടാല്‍ തനിക്കു പ്രസ്തുത തുക സര്‍ക്കാറില്‍ നിന്ന് ലഭിക്കുമെന്ന് വ്യക്തമാണ്. അങ്ങനെ ഭരണകൂടത്തിന്റെ മേല്‍ ഉത്തരവാദപ്പെടുന്ന സംഖ്യ കടമാകുന്നു. അതിനുള്ള രേഖയാണ് ഈ കറൻസികളെന്നതില്‍ സംശയത്തിനവകാശമില്ല.


ബാങ്ക് നോട്ട് എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥവും ഇങ്ങനെ തന്നെ. ഖാമൂസ് ലാറോസ് എന്നാ ഫ്രഞ്ച് നിഘണ്ടുവില്‍ ബാങ്ക് നോട്ട് എന്നതിനെ ഇങ്ങനെ നിര്വ്വവചിച്ചിരിക്കുന്നു. ”ഇത് വഹിക്കുന്നയാൾക്ക് ഇതിന്റെ തുക റൊക്കമായി നൽകും എന്ന പ്രതിജ്ഞ കൊണ്ട് മാത്രം സ്വീകാര്യമായ സർക്കാര്‍ അടിച്ചിറക്കുന്ന കടലാസ്” ലോഹനിർമ്മിത ലോഹങ്ങള്‍ കൊണ്ട് നടത്തുന്ന എല്ലാ ഇടപാടുകള്ക്കും ഇത് കൊണ്ട് നടത്തപ്പെടും. പക്ഷെ, ജനം ഇടപാടുകളില്‍ ഇത് വിശ്വസിക്കണമെങ്കില്‍ ഇതിന്റെ ഗ്യാരണ്ടി ഗവൺമന്റ്‌ ഉത്തരവാദപ്പെടണം."


അപ്പോള്‍ കറൻസികളില്‍ രേഖപ്പെട്ട പ്രതിജ്ഞ പ്രകാരം ശരിയായ പണം സർക്കാർ ഉത്തരവാദപ്പെടുന്നുണ്ടെന്നും അത് നോട്ടു കൈവശം വെച്ചയാൾക്ക് സർക്കാരില്‍ നിന്ന് കിട്ടാനുള്ള കടമാണെന്നും ആ കടത്തിന്റെ രേഖ മാത്രമാണ് നോട്ടു കടലാസുകളെന്നും സ്വന്തമായി അതിനു യാതൊരു വിലയുമില്ലെന്നും പ്രസ്തുത കടത്തിന്റെ സക്കാത്ത് ഈ നോട്ടുകൾക്ക് ബാധകമാണെന്നുമാണ് സയ്യിദ് അഹമദ്ബക് മേല്‍ ഗ്രന്ഥത്തില്‍ സമർത്ഥിക്കുന്നത്. ഇതുപോലെ മറ്റു പല കൃതികളും ഈ വീക്ഷണം സ്ഥിരീകരിച്ചുകൊണ്ട് അക്കാലത്ത് അറബുലോകത്ത് പ്രസിദ്ധീകൃതമായിട്ടുണ്ട്.


ശൈഖ് അബ്ദുല്ലാഹിബ്നു ഉമറൽ അമുദിയ്യുൽ ഹളറമി എഴുതിയ രിസാലയിൽ ഇങ്ങനെ വായിക്കാം "നോട്ടു കടലാസുകൾ ഏറ്റക്കുറച്ചിലോടെ കൈമാറാൻ പറ്റുമോ.? അത് പലിശയാകുമോ.? എന്ന ചോദ്യത്തിന് നോട്ടുകളിൽ മാർക്ക് ചെയ്യപ്പെട്ട സംഖ്യകളെക്കാൾ ഏറ്റക്കുറച്ചിലൂടെ കൈമാറാൻ പാടില്ലെന്നും അത് പലിശയാണെന്നുമുള്ള ചില പണ്ഡിതന്മാരുടെ മറുപടിയാണ് ശരിയും അംഗീകൃതവും. കാരണം നോട്ടുകൾ ഇതര നാണയങ്ങളോട് തുലനം ചെയ്തു കൂടാ. ലോഹ നാണയങ്ങൾ സ്വന്തം നിലക്ക് വിലയുള്ളതാണല്ലോ. നോട്ടുകൾ അങ്ങനെയല്ല അവയിൽ മുദ്രണം ചെയ്ത് പ്രഖ്യാപിച്ചിട്ടുള്ള സംഖ്യയിലേക്കാണ് ഇവിടെ നോട്ടം. അവ കടത്തിന്റെ രേഖ പോലെയാണ്. നീ ഒരുത്തന് ഒരു നോട്ടു നൽകിയാൽ അതിൽ മുദ്രിതമായ സംഖ്യ നിനക്ക് കിട്ടാനുള്ളത് ആ നോട്ടു പുറത്തിറക്കിയ ഭരണകൂടത്തിന്റെയോ ബാങ്കിന്റെയൊ മേൽ നീ ഹവാലത്ത് (കുറ്റിചാരൽ) ചെയ്തത് പോലെയാണ്. പക്ഷെ വാക്കുച്ചരിക്കാതെ കേവലം കൈമാറ്റം കൊണ്ട് ഇടപാടുകൾ സാധുവാണെന്ന തത്ത്വപ്രകാരമേ ഇവിടെ ഹവാലത്ത് എന്ന ഇടപാട് സംഭവിക്കുന്നുള്ളൂ......


കറൻസികൾ ഏറ്റവ്യത്യാസത്തോടെ കൈമാറാമെന്നും അത് പലിശയല്ലെന്നും കച്ചവടച്ചരക്കാക്കിയാലല്ലാതെ നോട്ടിനു സകാത്ത് നിർബന്ധമില്ലെന്നും ശൈഖ് ഹസബുള്ളയും ശൈഖ് അഹ്മദ് ഖതീബ് അൽ മന്കാബാവിയും പ്രസ്താവിച്ചപ്പോൾ ഹറമൈനിലെ (മക്ക, മദീന) പ്രഗത്ഭ ഉലമാഅ അതിനെയെതിർത്തു. ധാരാളം ഗ്രന്ഥങ്ങളുടെ കർത്താവായ സയ്യിദ് അബൂബക്ർ ശത്വാഅൽ മക്കി, അൽഹബീബ് ബർക്കത്ത് അഹ്മദ് ബാഅലവി, ശൈഖ് സാലിമുബ്നു അബ്ദില്ലാഹിബ്നി സമീർ അൽഹളരമി, അൽഹബീബ് മുഹമ്മദ്‌ ബാഅലവി, മുഹമ്മദ്‌ ബഘീത് അൽമുതിഈ, അല്ലാമ ശൈഖ് സഈദ് അൽമൌജി, സയ്യിദ് അഹ്മദ് ബക് അൽഹുസൈനി തുടങ്ങിയ ശാഫിഈ, ഹനഫീ, മാലികി, ഹമ്പലി പണ്ഡിതരിൽ പലരും മേൽ പ്രസ്താവനയെ ഖണ്ഡിച്ചവരും നിരാകരിചവരുമാണ്. ഇവരെല്ലാം ഏറ്റക്കുറച്ചിലോടെയുള്ള നോട്ടു കൈമാറ്റം പലിശയാണെന്നും അത് നടത്തുന്നവരോട് സ്നേഹ ബന്ധം പാടില്ലെന്നും തീർത്തു പറഞ്ഞിട്ടുണ്ട്." (രിസാലത്തുൽ അമൂദി പേജ്: 3-9).


ഈ പണ്ഡിതരെല്ലാം കറൻസിയിൽ മുദ്രണം ചെയ്തിട്ടുള്ള പ്രതിജ്ഞയെ അതേപടി മുഖവിലക്കെടുത്തിട്ടുള്ളവരാണ്. അത് പ്രകാരം നോട്ടുകൾക്ക് പകരം സക്കാത്ത് നിർബന്ധമായ നാണയങ്ങൾ അന്ന് പ്രചാരത്തിലുണ്ടായിരുന്ന വെള്ളി നാണയങ്ങൾ സർക്കാർ മാറ്റിതരുമെന്നും അത് കൊണ്ട് സർക്കാരിന്റെ മേൽ ബാധ്യതപ്പെട്ടതും നോട്ടു കൈവശം വച്ചയാൾക്ക് കിട്ടാനുള്ളതുമായ കടമായി ആ നാണയങ്ങൾ നില കൊള്ളുമെന്നും ഇവർ വിശ്വസിക്കുന്നു. ഈ കടം എപ്പോൾ വേണമെങ്കിലും നോട്ടുകാരൻ ആവശ്യപ്പെട്ടാൽ കിട്ടുമെന്നും തന്മൂലം ഈ കടത്തിന്റെ രേഖ സർക്കാർ തരാനുള്ള ശരിയായ നാണയത്തിന്റെ സ്ഥാനത്താണെന്നും ഇവർ വിധിയെഴുതുന്നു. ആ നാണയം ഏറ്റക്കുറച്ചിലോടെ കൈമാറ്റം ചെയ്യുന്നത് പലിശയായത് പോലെ അതിന്റെ രേഖയായ കടലാസുകൾ ഏറ്റക്കുറച്ചിലോടെ കൈമാറ്റം ചെയ്യുന്നത് പലിശയാണെന്നും ആ നാണയങ്ങൾ കൈവശം വെച്ചാൽ സക്കാത്തു നിർബന്ധമായത് പോലെ ഈ രേഖകൾ കൈവശം വെച്ചാലും കടത്തിന്റെ പേരിൽ സക്കാത്തു നിർബന്ധമാണെന്നും ഇവർ സമർത്ഥിക്കുന്നു.


എന്നാൽ സർക്കാറുകൾ അടിച്ചിറക്കുന്ന കറൻസികൾ അതിൽ രേഖപ്പെടുത്തിയ സംഖ്യ നൽകുമെന്ന് പ്രതിജ്ഞ ചെയ്യുന്നുണ്ടെങ്കിലും ആ പ്രതിജ്ഞ പാലിക്കപ്പെടാറില്ലെന്നും ഒരു നാട്ടിലും ഒരു ഭരണകൂടവും ബാങ്കും നോട്ടു കൈവശം വച്ചവർ ആവശ്യപ്പെട്ടാൽ സ്വർണ്ണം, വെള്ളി നാണയങ്ങൾ നല്കുകയില്ലെന്നും ഇന്നെല്ലാവർക്കും അറിയാം. ഇത്തരം കടലാസ് പണങ്ങൾക്ക് പകരം മാനദണ്ഡ നാണയങ്ങൾ പോലും ഇന്നില്ലെന്നത് സുവിദിതമാണ്. നാണയമായി മാറ്റിക്കൊടുക്കാൻ അധികൃതർക്ക് യാതൊരു ബാധ്യതയുമില്ലാത പണങ്ങൾക്ക് കൽപ്പനപ്പണമെന്നാണ് പറയുക. ആരംഭത്തിൽ യുദ്ധകാലങ്ങളിൽ ആയിരുന്നു ഇത്തരം കൽപ്പനപ്പണങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നത്. ഇതിനു കരുതല്‍ ധനമോ ലോഹ നിക്ഷേപങ്ങളോ സൂക്ഷിക്കേണ്ടതില്ല. നിരുപാധികം നാണയമായി മാറ്റികൊടുക്കാമെന്നു പ്രതിജ്ഞയുള്ള കടലാസു പണം വിശ്വാസ പണമായിരുന്നു. അവ അടിച്ചിറക്കുവാന്‍ കൃത്യമായ ലോഹനിക്ഷേപങ്ങളും കരുതൽധനവുമെല്ലാം വേണ്ടിയിരുന്നു. ഇന്നു മിക്ക രാഷ്ട്രങ്ങളിലും ഈ വ്യവസ്ഥകൾ ഒന്നും ഇല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തുടക്കത്തിലേ മേൽപ്രകാരം പ്രതിജ്ഞ രേഖപ്പെടുത്തുന്നു എന്നല്ലാതെ ആ പ്രതിജ്ഞയിൽ പറഞ്ഞത് പോലെ പകരം നാണയം കൊടുക്കാറില്ല. ഇങ്ങനെ നാണയം കൊടുക്കാത്തത് വിശ്വാസപ്പണമാണെന്ന് പറയാനും വയ്യ. ഇന്ത്യയിൽ മാത്രമല്ല, ഇന്ന് മിക്ക കരൻസികലിലും ഈ പ്രതിജ്ഞ കാണാമെങ്കിലും അവ നാണയത്തിലേക്ക് മാറ്റപ്പെടാത്തവയാകയാൽ എല്ലാം കൽപ്പനപ്പണമാണ്. (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ധനശാസ്ത്ര തത്ത്വങ്ങൾ എന്ന ഗ്രന്ഥം. പേജ് 302-315 വരെ വായിക്കുക).


ഇനി കറൻസികൾക്ക് പകരം നാണയം സർക്കാറുകൾ മാറ്റിതരുമെങ്കിൽ തന്നെ അതെന്തു നാണയമാണ് മാറ്റിത്തരിക? സ്വർണ്ണത്തിന്റെയും വെള്ളിയുടെയും നാണയങ്ങളോ ? അതേതെങ്കിലും രാജ്യത്തുണ്ടോ.? ഉലമാക്കളുടെ ഈ വിവാദം നടക്കുന്ന കാലത്ത് മിക്ക രാജ്യങ്ങളിലും വെള്ളിനാണയങ്ങൾ ഉണ്ടായിരുന്നു. നമ്മുടെ ഇന്ത്യയിലും അന്ന് വെള്ളി നാണയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് പകരം ഉള്ള നാണയങ്ങൾ നിക്കലുകളാണ്. വെള്ളിനാണയങ്ങൾ എവിടെയെങ്കിലും ഉണ്ടോ എന്നറിഞ്ഞു കൂടാ. എന്നിരിക്കെ സക്കാത്ത് നിർബന്ധമാകുന്ന സ്വർണ്ണം വെള്ളി നാണയങ്ങൾ സർക്കാരിൽ നിന്ന് കറൻസി കൈയിലിരിക്കുന്നയാൾക്ക് കിട്ടാനുള്ള കടമായി ഉണ്ടെന്നും ആ കടത്തിന്റെ രേഖയാണ് ഈ നോട്ടുകടലാസ് എന്ന നിലക്ക് ഇത് കൈവശം വെച്ചയാൾ കടത്തിന്റെ സക്കാത്ത് കൊടുക്കണമെന്നും യാതൊരു ന്യായവും ഇന്നില്ല. മേൽ പറഞ്ഞ അറേബ്യൻ പണ്ഡിതന്മാർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരാരും ഇത് പറയുകയുമില്ല തീർച്ച. എന്നാൽ അക്കാലത്ത് തന്നെ ഈ വസ്തുത കൃത്യമായും തിട്ടമായും മനസ്സിലാക്കിയ ഉലമാക്കൾ സക്കാത്തും പലിശയും ബാധകമാണെന്ന് പറഞ്ഞ പണ്ഡിതരെ ശരിക്കും ഖണ്ഡിച്ചു കൊണ്ട് ഗ്രന്ഥങ്ങൾ ഇറക്കിയിരുന്നു. അറബുനാടുകളിൽ 1920 - ൽ തന്നെ അത്തരം അത്തരം ഗ്രന്ഥങ്ങൾ പലതും പ്രസിദ്ധീകൃതമായിരുന്നു അതിലൊന്നാണ് "റഫ്ഉൽ ഇൻതിബാസ് അൽ ഹുക്മിൽ അൻവാതിൽ മുതആമലിബിഹാ ബൈനന്നാസ്" എന്ന ഗ്രന്ഥം ഈ ഗ്രന്ഥത്തിന്റെ കർത്താവ് ശൈഖ് അഹ്മദ് ഖത്തീബ് അൽ മൻകാബാവി (റ) ആണ്. അദ്ദേഹം തന്റെ കൃതിയിൽ കുറിച്ചത്‌ ഇങ്ങനെ വായിക്കാം :


"ജാമിഉല്‍ അസ്ഹറിലെ ശൈഖുല്‍ ഇസ്ലാം മര്‍ഹൂം മൌലാന ശൈഖ് അൻബാവി കറന്‍സി നോട്ടുകളില്‍ സകാത്ത്‌ നിര്‍ബന്ധമാണോ എന്ന ചോദ്യത്തിന് ഇങ്ങനെ മറുപടി നല്‍കി: പ്രസ്തുത നോട്ടുകള്‍ കൊണ്ട് കൊള്ളലും കൊടുക്കലും സാധുവാകും. കാരണം അവ വിലയുള്ളതാണ്. കച്ചവടമുദ്ദേശിച്ച് ഉടമസ്ഥതയിലാക്കിയ നോട്ടുകള്‍ കച്ചവട ചരക്കുമാകും. കച്ചവടത്തിന്റെ സക്കാത്ത് അതിന്റെ ഉപാധികള്‍ പ്രകാരം അപ്പോള്‍ നിര്‍ബന്ധം ആകും. അതെ സമയം കടലാസു നോട്ടുകള്‍ സക്കാത്ത് നിര്‍ബന്ധമാകുന്ന വസ്തുക്കളില്‍പ്പെട്ടതല്ലാത്തത് കൊണ്ട് ഇവയില്‍ ഐനിന്റെ (ധനത്തിന്റെ) സക്കാത്ത്‌ നിര്‍ബന്ധമാകുന്നതല്ല. സ്വാഹിബുല്‍ ബഖറ എന്ന പേരില്‍ പ്രസിദ്ധരായ അല്ലാമ സയ്യിദ്‌ അബ്ദുല്ലാഹിബ്നു ഉമര്‍ ബാഅലവി (റ) യും ഇപ്രകാരം ആണ് ഫതവാ ചെയ്തത്. (ബിഗ്‌യയില്‍ മസ്അലത്ത് യാ എന്ന പേരിലുദ്ധരിക്കുന്നത് ഇദ്ദേഹത്തിന്റെ ഫതവാകളാണ്) അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമാണ്, ചെമ്പ്‌, കടലാസു എന്നിവകള്‍ കൊണ്ട് അടിച്ചിറക്കുന്ന നാണയങ്ങളില്‍ സക്കാത്ത്‌ നിർബന്ധമില്ല. പക്ഷെ കച്ചവടത്തിനു വേണ്ടി ഇവയൊരു ചരക്കാക്കപ്പെട്ടാൽ അതിന്റെ വ്യവസ്ഥ പ്രകാരം സക്കാത്ത് നിർബന്ധമാകും. യാതൊരു ലക്ഷ്യവും നിരത്താതെ ഉദ്ധരണികളൊന്നും നല്കേണ്ട ആവശ്യമില്ലാതെ തന്നെ ഈ വസ്തുത സുവ്യക്തമാണ്. എന്നാൽ ഇന്ന് സുവ്യക്തമായ മസ്അലകൾ പോലും അവ്യക്തമായി മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. സൂക്ഷ്മ നിരീക്ഷണം കൊണ്ടും തഖ്'വാ കൊണ്ടും പ്രസിദ്ധരാണ് മേലുദ്ധരിച്ച രണ്ടു പ്രഗത്ഭ ഉലമാക്കളും. അവരെ മാതൃകയാക്കി അവലംബിച്ചു കൊണ്ട് തന്നെ ഞാനഭിപ്രായപ്പെടുന്നു: കച്ചവടച്ചരക്കാക്കുമ്പോളല്ലാതെ കടലാസ് നോട്ടുകളിൽ സകാത്ത് നിർബന്ധമാകുന്നതല്ല (റഫ്ഉൽ ഇൻതിബാസ്).


ഇതേ വീക്ഷണപ്രകാരം നാല് മദ്ഹബുകൾ പ്രകാരവും നോട്ടു കടലാസുകളുടെ ബഹുമുഖ വിധികൾ സവിസ്തരം പ്രതിപാദിച്ചിട്ടുള്ള നൂറിൽപരം പേജുകൾ വരുന്ന ഒരു വിലപ്പെട്ട ഗ്രന്ഥമാണ് "ശംസുൽ ഇശ്രാഖ് ഫീ ഹുക്മിത്തആമുലി ബിൽ ഔറാഖ്" എന്നത്. ഹിജാസിലെ (മക്ക, മദീന തുടങ്ങിയവ ഉൾക്കൊള്ളുന്ന അറേബ്യൻ ഉപദ്വീപ്) പ്രസിദ്ധ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ്‌ അലിയ്യുബ്നുശൈഖി ഹുസൈൻ ആണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. കറൻസികൾ കടരേഖയാണെന്ന വീക്ഷണത്തിലെഴുതപ്പെട്ട "ബഹ്ജത്തുൽ മുഷ്താഖ്" എന്ന ഗ്രന്ഥത്തിന്റെ ശരിയായ ഖന്ധനം ആണ് ശംസുൽ ഇശ്രാഖ്. എന്ന് മാത്രമല്ല അതേ വീക്ഷണക്കാരനായ ശൈഖ് അബ്ദുള്ള അൽ അമൂദി എഴുതിയ തന്റെ രിസാലയെ പരിശോധിച്ചു യുക്തമെങ്കിൽ ആശംസയെഴുതാൻ ഏല്പിച്ചത് പ്രകാരം വിഷയത്തെപ്പറ്റി എഴുതിയത് ഇങ്ങനെ വായിക്കാം. "ശാഫിഈ പണ്ഡിതരുടെ വീക്ഷണത്തിൽ കടലാസ് നോട്ടുകൾ ചെമ്പുനാണയങ്ങളെ പോലെയാണ്. രണ്ടും നഖ്ദ് (സ്വർണ്ണ-വെള്ളിനാണയങ്ങൾ) അല്ല. അർള് ആണ്. കച്ചവട ചരക്കുകൾ എന്ന നിലക്കല്ലാതെ ഇതിൽ സക്കാത്ത് നിർബന്ധമാകുന്നില്ല. കടപ്പലിശ (രിബൽ ഖർള്) അല്ലാതെ മറ്റു രിബായുടെ രൂപങ്ങളെല്ലാം ഇതിൽ അനുവദനീയവുമാണ്. കാരണം ഇവ സ്വർണ്ണവും വെള്ളിയും (നഖ്ദ്) അല്ല." (ശംസുൽ ഇശ്രാഖ് പേജ് : 85).


മാലികീ മദ്ഹബിലെ പ്രബല പണ്ഡിതനായ ശൈഖ് മുഹമ്മദ്‌ ഉലൈശ്, ഹനഫീ പണ്ഡിതനായ അഹ്മദ് രിളാഖാൻ ബറേൽവി, ശൈഖ് മുഹമ്മദ്‌ അൻബാവി, ശൈഖ് അഹ്മദ്, ശൈഖ് ഹസബുള്ള, സയ്യിദ് അബ്ദുള്ള സ്വാഹിബുൽ ബഖറ, ശൈഖ് അഹ്മദ് ഖതീബിൽ മൻകാബാവി, അല്ലാമ അഹ്മദുബ്നു മുഹമ്മദ്‌ ഇർഷാദ്‌ ഹുസൈൻ, ശൈഖ് മുഹമ്മദ്‌ ഇഅജാസ് ഹുസൈൻ, ശൈഖ് മുഹമ്മദ്‌ അബ്ദുൽ ഖാദിർ, ശൈഖ് ഹാമിദ് ഹുസൈൻ, അല്ലാമ മുഹമ്മദ്‌ ഇനായതുള്ള, അല്ലാമ മുഹമ്മദ്‌ നള്ർ അലി, അല്ലാമ ഇബ്നുൽ ഖാസിം മുഹമ്മദ്‌ മുസമ്മിൽ തുടങ്ങി പരശ്ശതം ആലിമുകൾ നാല് മദ്‌ഹബുകളിലെലേതുമായി ഈ വീക്ഷണത്തെ പിന്തുണക്കുന്നതായി ശൈഖ് മുഹമ്മദ്‌ അലി തന്റെ ശംസുൽ ഇശ്രാഖിൽ ഉദ്ധരിച്ചിട്ടുണ്ട്. മക്കയിലെ മുഫ്തി അല്ലാമ അബ്ദുള്ള സിറാജ്, അനേകം ഗ്രന്ഥങ്ങളുടെ കർത്താവ് ശൈഖ് ഹബീബുള്ള ശൻഖ്വീതി, അല്ലാമ ശൈഖ് അഹ്മദ് നജ്ജാർ, ശൈഖ് ത്വാഹിർ ദബ്ബാഗ്, ശൈഖ് മുഹമ്മദ്‌ അബ്ദുറഹ്മാൻ ശൻഖ്വീതി തുടങ്ങി ഹറമൈനിലെ പല പ്രഗത്ഭ ആലിമുകളും ഈ ഗ്രന്ഥത്തിനു സമ്മതപത്രം നല്കിയിട്ടുണ്ട്.


1920-കളിൽ അറബു ലോകത്തെ അറിയപ്പെട്ട മുഫ്തിമാരും ഉലമാക്കലും കടലാസ് കറൻസികളുടെ വിധികളെപ്പറ്റി നടത്തിയ ഒരേകദേശ ചിത്രമാണ് മുകളിൽ വരച്ചത്. രണ്ടു വീക്ഷണങ്ങൾ വച്ച് വ്യത്യസ്ത വിധികളായിരുന്നു ഇരുവിഭാഗം ഉലമാക്കൾ നല്കിയത്. ഏതാണ്ട് ഇതേ കാലയളവിൽ തന്നെ ഈ വിവാദം ഇങ്ങു കേരള ഉലമാക്കൾക്കിടയിലും വന്നെത്തി. ബ്രിട്ടീഷിന്ത്യയിൽ കടലാസ് നോട്ടു ഇറങ്ങിതുടങ്ങിയതോടെ തന്നെ ഇവിടെയും ഈ വിവാദം ആരംഭിച്ചു. വടക്കേ മലബാറിലാണ് ഇത് ആളിക്കത്തിയത്. ലഘുലേഖകളും രിസാലകളും നോട്ടീസുകളും മറുനോട്ടീസുകളുമെല്ലാം ഇതിന്റെ പേരിൽ പുറത്തിറങ്ങിയിരുന്നു. നാദാപുരം കേന്ദ്രമാക്കിയാണ് ഈ വിവാദം കൊടുമ്പിരി കൊണ്ടത്. പ്രശസ്ത പണ്ഡിതനും സുന്നത്ത് ജമാഅത്തിന്റെ വൈരികളുടെ പേടിസ്വപ്നവുമായിരുന്ന മർഹൂം മേപ്പിലാചേരി മൊയ്തീൻ മുസ്ല്യാർ ആയിരുന്നു ഈ വിവാദത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത്. 'നോട്ടിനു സകാത്ത് ഇല്ലെന്നു പറയുന്ന മൊയ്തീൻ മുസ്ല്യാർ ' എന്നായിരുന്നു മഹാനർ തന്നെ അപരിചിതർക്ക് മുന്നിൽ പരിചയപ്പെടുത്തിയിരുന്നത് തന്നെ. ഇങ്ങനെ ചർച്ചയുണ്ടാക്കുകയായിരുന്നു ഉദ്ദേശം.


അറബു ലോകത്ത് പ്രചാരപ്പെട്ട രണ്ടു വീക്ഷണങ്ങൾ തന്നെയായിരുന്നു ഇവിടത്തെ ചർച്ചയിലും ഉയർന്നത്. പക്ഷെ അറബു ലോകത്ത് നാല് മദ്ഹബുകാരായ ഉലമാക്കളും അവരവരുടെ മദ്ഹബിന്റെ വീക്ഷണപ്രകാരം വിഷയത്തെ വിലയിരുത്തി ചർച്ച ചെയ്തിരുന്നതിനാൽ കുറേക്കൂടി വൈവിധ്യവും കൌതുകവും ഉണ്ടായിരുന്നു എന്ന് മാത്രം. കേരളത്തിലാകട്ടെ ശാഫിഈ മദ്ഹബുകാരായിരുന്നത് കൊണ്ട് അവർ തങ്ങളുടെ മദ്ഹബിന്റെ നിലപാടിൽ നിന്ന് കൊണ്ടായിരുന്നു ചർച്ച ചെയ്തിരുന്നത്. തുഹ്ഫയുടെ വ്യാഖ്യാനമായ ശർവാനി വാള്യം 4, പേജു 238 ൽ വിവരിച്ചിട്ടുള്ള ഉദ്ധരണിയും ശരഹുബാഫള്ലിന്റെ വ്യാഖ്യാനമായ മൗഹിബത് വാള്യം 4, പേജു 29, 30ൽ ഉദ്ധരിച്ചിട്ടുള്ള വീക്ഷണവും ചുറ്റിപറ്റിയായിരുന്നു കേരളത്തിലെ വിവാദം. ഈ വിവാദത്തിൽ ശർവാനിയുടെയും മൗഹിബതിന്റെയും ഇബാറതുകളെ സംയോജിപ്പിച്ച് കൊണ്ട് വ്യക്തവും ശക്തവുമായൊരു ഫത്'വാ അക്കാലത്തെ കേരളത്തിലെ കിടയറ്റ മുഫ്തിയായിരുന്ന ശംസുൽ ഉലമ ഖുതുബി അവർകൾക്കുണ്ട്. മഹാനർ വാഴക്കാട്ട് ദാറുൽ ഉലൂമിൽ സദർ മുദരിസായ കാലയളവിലാണീ ഫത്'വാ. 1930 കളിൽ. ഇതിനു ശേഷവും ഒരു പത്തിരുപതു കൊല്ലം തന്നെ ഈ വിവാദം വടക്കേ മലബാർ കേന്ദ്രമാക്കി ഉലമാക്കൾക്കിടയിൽ നിലനിന്നിരുന്നുവെന്ന് വേണം പറയാൻ. കാരണം 1951 മാർച്ച് 23, 24, 25 തിയതികളിലാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 19ആം സമ്മേളനം വടകരയിൽ വെച്ച് നടന്നത്.


അന്നത്തെ സമസ്തയിലെ പ്രഗൽഭരും മുഫ്തിമാരും ആയിരുന്ന ശൈഖുനാ സദഖതുള്ള മൗലവി, മൗലാനാ കണ്ണിയത്ത് അഹ്മദ് മുസ്ല്യാർ പോലുള്ളവർ ഒന്നും ഹാജരില്ലായിരുന്നെങ്കിലും ആ സമ്മേളനത്തിലും മുശാവറയിലും നോട്ടിന്റെ സകാത്ത് ചർച്ചാ വിഷയമായിരുന്നു. ബഹു: ഇ.കെ, പതി അബ്ദുൽ ഖാദർ മുസ്ല്യാർ, പറവണ്ണ, പി.എ അബ്ദുള്ള മുസ്ലിയാർ മട്ടന്നൂർ എന്നിവരായിരുന്നു സമ്മേളനത്തിന്റെ സൂത്രധാരന്മാർ. സമ്മേളനാധ്യക്ഷനായി കൊണ്ട് വന്ന മദ്രാസ് കാരനായ മൗലവി മുഹമ്മദ്‌ ഹബീബുള്ളയോടും, ഉദ്ഘാടകൻ ആയിരുന്ന ഖലീലുൽ റഹ്മാൻ ബീഹാരിയോടും നോട്ടിനു സകാത്ത് ഉണ്ടോ എന്ന് സമസ്ത പണ്ഡിതന്മാർ ചോദിച്ചതിനു ഉണ്ട് എന്ന് അവർ മറുപടി പറഞ്ഞതായി അന്നത്തെ മുശാവറയുടെ മിനുറ്റ്സിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. (ഉദ്ധരണം : സമസ്ത 60 ആം വാർഷിക സ്മരണിക. പേ 54).

ബാലിശമായ ഈ സൂത്രപ്പണി തന്നെ ആ ഭാഗത്ത്‌ കൊടുമ്പിരി കൊണ്ടിരിക്കുന്ന അന്നത്തെ വിവാദത്തിൽ നിന്ന് വലിയ കേടു കൂടാതെ തടിരക്ഷപ്പെടുത്താനും പ്രസ്തുത വിവാദത്തെ അടിച്ചു ശമിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ടായിരുന്നു. സമ്മേളനത്തിലെ പതിയുടെയും പി.എ യുടെയും പ്രസംഗവും ഈ വിഷയത്തെ അധികരിച്ചായിരുന്നുവെന്നും അവരുടെയൊക്കെ മടങ്ങ്‌ മടങ്ങ്‌ വിവരമുള്ള മേപ്പിലാച്ചേരി മൊയ്തീൻ മുസ്ല്യാരെ ളാല്ലും, മുളില്ലും മനുഷ്യകോലത്തിൽ പ്രത്യക്ഷപ്പെട്ട ശ്വൈത്വാനുമായി ചിത്രീകരിച്ചു കൊണ്ടുമായിരുന്നുവെന്നും അനുഭവസ്ഥർ അമർഷത്തോടെ അനുസ്മരിക്കാറുണ്ട്. ഏതായാലും സമർത്ഥന്മാരുടെ സൂത്രവും ശബ്ദവും പ്രസംഗവുമായി ആ വിവാദം പൊതുജനങ്ങൾക്കിടയിൽ അങ്ങനെയങ്ങ് ആറിത്തനുത്തു. കാര്യവിവരമുള്ള പണ്ഡിതന്മാരെല്ലാം വിഷയത്തിന്റെ മർമ്മവും നിജസ്ഥിതിയും ശരിക്കും മനസ്സിലാക്കി വെക്കുകയും ചെയ്തു. (ലേഖനം അവസാനിച്ചു).


(മൗലാനാ നജീബ് മൗലവി - ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയ വിവാദങ്ങൾ - ബുൽബുൽ ദശവാർഷികപ്പതിപ്പ്)

Saturday, July 16, 2016

തറാവീഹ് അനര്‍ത്ഥ വിവാദം - മൗലാനാ നജീബ്‌ മൗലവി

വിശുദ്ധ റമളാനില്‍ സവിശേഷമായി ഈ ഉമ്മത്തിന്‌ മാത്രമായി നാഥന്‍ നല്‌കിയതാണ്‌ തറാവീഹ്‌ നമസ്‌കാരം.. വിശ്വാസത്തോടും പ്രതിഫലമാഗ്രഹിച്ചും റമളാനില്‍ നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന ഹദീസുകൊണ്ടുദ്ദേശ്യം റമളാന്‍ മാസത്തിലെ ഈ തറാവീഹ്‌ നമസ്‌കാരമാണെന്നു പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്‌. ഇമാം നവവി(റ)പറയുന്നു: ഈ ഹദീസലെ "റമളാനിലെ നമസ്‌കാരം" കൊണ്ടുദ്ദേശിക്കുന്നത്‌ തറാവീഹ്‌ നമസ്‌കാരമാണ്‌. അതു സുന്നത്താണെന്നു പണ്ഡിതര്‍ യോജിച്ചിട്ടുണ്ട്‌. ശര്‍ഹു മുസ്‌ലിം:1-259.



ഇമാം കര്‍മാനി പറയുന്നു. "റമളാനിലെ നമസ്‌കാരം" കൊണ്ടുദ്ദേശിക്കുന്നത്‌ തറാവീഹ്‌ നമസ്‌കാരമാണ്‌. കൗകബുദ്ദിറാറി:1-146. ഇതിലൊന്നും പണ്ഡിതന്മാര്‍ ആരും വിയോജിപ്പു രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇന്ന്‌ ഈ തറാവീഹ്‌ നമസ്‌കാരം സംബന്ധമായി അനാവശ്യ വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്‌. തറാവീഹിന്റെ റക്‌അത്തുകളെ ചൊല്ലിയുള്ള വിവാദത്തിനുമപ്പുറം അത്തരമൊരു നമസ്‌കാരമേ ഇല്ലെന്നു പോലുമാണ്‌ കോലാഹലങ്ങളുയരുന്നത്‌.യഥാര്‍ത്ഥത്തില്‍ തറാവീഹ്‌ നബി(സ)നമസ്‌കരിച്ച നമസ്‌കാരമാണെന്നും ആ നമസ്‌കാരത്തിന്‌ പ്രതിഫലമേറെയുണ്ടെന്നും ഹദീസുകളില്‍ നിന്നു സ്ഥിരപ്പെടുന്നു.


ആഇശ(റ) ഉദ്ധരിക്കുന്നു. നബി(സ)റമളാനിലെ ഒരു രാത്രിയില്‍ പള്ളിയില്‍ വന്നു നമസ്‌കരിച്ചു. ഇത്‌ ജനങ്ങളുടെ ഇടയില്‍ സംസാര വിഷയമായി. പിറ്റേന്നു ജനങ്ങള്‍ കൂടുതലുണ്ടായി. മൂന്നാം ദിവസം പള്ളി നിറഞ്ഞു. അന്നും ജനങ്ങളോടൊപ്പം നബി(സ)നമസ്‌കരിച്ചു. നാലാം ദിവസമായപ്പോള്‍ ആളുകളെ ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും ചെയ്‌തു. അന്നാകട്ടെ, നബി(സ)നമസ്‌കരിക്കാന്‍ വന്നുമില്ല. പിറ്റേന്ന്‌ പ്രഭാതമായപ്പോള്‍ നബി(സ)യോട്‌ ഉമര്‍(റ)പറഞ്ഞു. "ഇന്നലെ രാത്രി ജനങ്ങള്‍ അവിടുത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു." നബി(സ)പറഞ്ഞു. "ജനങ്ങളുടെ കാര്യം എനിക്ക്‌ അവ്യക്തമല്ല. പക്ഷേ, അവര്‍ക്കത്‌ ഫര്‍ളാക്കപ്പെടുമോ എന്നു ഞാന്‍ ഭയന്നതാണ്‌." (മുസ്‌ലിം).


നബി(സ) നമസ്‌കരിച്ച ഈ നമസ്‌കാരം റമളാനിലായിരന്നു. റമളാനിലെ പ്രത്യേക നമസ്‌കാരം തറാവീഹാണെന്ന്‌ നാം മുമ്പുദ്ധരിച്ചുവല്ലോ. മാത്രമല്ല, തറാവീഹെന്ന നാമം സ്വഹാബത്തിന്റെ കാലത്തു തന്ന സുപരിചിതമായിരുന്നു. അബുല്ലൈസ്‌ സമര്‍ഖന്‍ദി ഉദ്ധരിക്കുന്നു: അലിയ്യുബ്‌നു അബീത്വാലിബ്‌ പറഞ്ഞു: ഉമര്‍(റ) നടപ്പാക്കിയ ഈ തറാവീഹിന്റെ അടിസ്ഥാനം അദ്ദേഹം എന്നില്‍നിന്ന്‌ കേട്ട ഒരു ഹദീസാണ്‌. (തന്‍ബീഹ്‌:124)


അലി(റ) ഉപയോഗിച്ചിരിക്കുന്നത്‌ "തറാവീഹ്‌" എന്ന പദമാണ്‌. ഈ പദം സ്വഹാബത്തിന്റെ കാലത്തു തന്നെയുള്ളതാണെന്ന്‌ ഇതില്‍ നിന്നു മനസ്സിലാകുന്നുണ്ട്‌."തറാവീഹ്‌" എന്ന വാക്കിനു വിശ്രമങ്ങള്‍ എന്നാര്‍ത്ഥം. പേര്‌ ഈ നമസ്‌കാരത്തിനു വരാനുണ്ടായ കാരണം സംബന്ധമായി ഉദ്ധരിക്കപ്പെടുന്നത്‌ ഇങ്ങനെയാണ്‌. തറാവീഹ്‌ എന്ന പദം "തര്‍വീഹതി"ന്റെ ബഹുവചനമാണ്‌. ഒരു പ്രാവശ്യം വിശ്രമിക്കുന്നതിനാണ്‌ "തര്‍വീഹത്‌" എന്നു പറയുക. റമളാനിലെ രാത്രിയിലെ നമസ്‌കാരത്തിന്‌ തറാവീഹ്‌ എന്നു പറയപ്പെടാന്‍ കാരണം ഈ നമസ്‌കാരത്തിന്‌ ഒരുമിച്ച്‌ കൂടുന്നവര്‍ എല്ലാ ഈ റക്‌അത്തുകള്‍ക്കിടയിലും വിശ്രമിച്ചിരുന്നതുകൊണ്ടാണ്‌. (ഫത്‌ഹുല്‍ മബാദി:2-165) നമസ്‌കാരം സുദീര്‍ഘമായതിനാലാണ്‌ എല്ലാ ഈ രണ്ട്‌ നാലു റക്‌അത്തുകള്‍ക്കിടയിലും അവര്‍ വിശ്രമിച്ചിരുന്നത്‌.തുഹ്‌ഫ:2-241.തറാവീഹിന്ന്‌ ആ നാമം കിട്ടാനുള്ള കാരണവും ആ പേര്‌ സ്വഹാബത്തിന്റെ കാലം മുതല്‍ ഉള്ളതാണെന്ന വസ്‌തുതയും മുകളില്‍ വിവരിച്ചതില്‍നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. 


ഇനി തറാവീഹിന്റെ എണ്ണത്തെക്കുറിച്ച്‌ നോക്കാം.നബി(സ)യുടെ കാലത്ത്‌ നബി(സ)യുടെ നേതൃത്വത്തില്‍ സംഘടിതമായി തറാവീഹ്‌ അല്ലെങ്കില്‍ "ഖിയാമു റമളാന്‍" രണ്ടോ മൂന്നോ ദിനം മാത്രമാണ്‌ നിര്‍വ്വഹിച്ചിട്ടുള്ളത്‌. ജനാധിക്യം മൂലം നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഭയന്ന നബി(സ) പിന്നീട്‌ ഇത്‌ നമസ്‌കരിക്കാന്‍ പള്ളിയില്‍ വന്നിരുന്നില്ല. എങ്കിലും സ്വഹാബാക്കള്‍ ഒറ്റക്കോ കൂട്ടായോ പ്രവര്‍ത്തിച്ചിരുന്നു. പിന്നീടൊരിക്കല്‍ നബി(സ)വന്നു നോക്കുമ്പോള്‍ ഉബയ്യുബ്‌നു കഅ്‌ബ്‌(റ) ഇമാമായി നിസ്‌കരിക്കുന്നുണ്ട്‌. നബി(സ) അതിനെ അംഗീകരിക്കുകയാണുണ്ടായത്‌. 

അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: നബി(സ)വന്നു നോക്കുമ്പോള്‍ പള്ളിയുടെ ചെരുവില്‍ ഒരു സംഘം ജമാഅത്തായി നമസ്‌കരിക്കുന്നു. നബി(സ)ചോദിച്ചു. ഇവര്‍ ആരാണ്‌? നബി(സ)യോട്‌ പറയപ്പെട്ടു. ഖുര്‍ആന്‍ മന:പാഠമില്ലാത്തവരാണ്‌. ഉബയ്യുബ്‌നുകഅ്‌ബ്‌ അവര്‍ക്കുവേണ്ടി നമസ്‌കരിക്കുന്നു. നബി(സ)പറഞ്ഞു. ഇവര്‍ ചെയ്യുന്നത്‌ ശരിയാണ്‌. വളരെ നന്നായിരിക്കുന്നു ഇത്‌. അബൂദാവൂദ്‌:1-195.

എന്നാല്‍, നബി(സ)തറാവീഹ്‌ നമസ്‌കരിച്ചുവെന്ന്‌ ഉദ്ധരിക്കപ്പെടുന്ന സ്വഹീഹായ ഹദീസുകളിലൊന്നും റക്‌അത്തുകളുടെ എണ്ണം രേഖപ്പെടുത്തിയിട്ടില്ല. റക്‌അത്തുകളുടെ എണ്ണം പരാമര്‍ശിക്കുന്ന ഹദീസുകളൊന്നും സ്വഹീഹുമല്ല. നബി(സ)യുടെ കാലശേഷം അബൂബക്‌റി(റ)ന്റെ കാലത്തും സ്ഥിതിഗതി ഇങ്ങനെത്തന്നെയായിരുന്നു. നബി(സ)യുടെ കാലത്തു ജനങ്ങള്‍ തറാവീഹ്‌ നമസ്‌കരിച്ചിരുന്നതുപോലെയായിരുന്നു അബൂബക്‌റി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ഖിലാഫത്തിന്റെ ആദ്യകാലത്തും. പിന്നീട്‌ ഉമര്‍(റ) തന്നെയാണ്‌ ഇന്ന്‌ എല്ലാ പള്ളികളിലും ഉള്ളരൂപത്തില്‍ ജമാഅത്തായി ഇതു സംഘടിപ്പിച്ചത്‌ (ശര്‍ഹുമുസ്‌ലിം:1-259) അതിന്റെ കാരണം സ്വഹാബത്തില്‍ ചിലര്‍ ഉമറ(റ)നെ പ്രേരിപ്പിച്ചത്‌ കൊണ്ടാണ്‌. 


അലി(റ)പറയുന്നു: എന്നില്‍ നിന്നുകേട്ട ഒരു ഹദീസിന്റെയടിസ്ഥാനത്തിലാണ്‌ ഉമര്‍(റ) തറാവീഹ്‌ ഇപ്രകാരം സംഘടിപ്പിച്ചത്‌. അനുയായികള്‍ ചോദിച്ചു: അമീറുല്‍ മുഅ്‌മിനീന്‍, ആ ഹദീസ്‌ ഏതാണ്‌? അലി(റ) പറഞ്ഞു: നബി(സ)പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌. അര്‍ശിന്റെ ചുറ്റും പ്രകാശത്തിനാലുള്ള "ഹളീറത്തുല്‍ ഖുദ്‌സ്‌" എന്നൊരു സ്ഥലമുണ്ട്‌. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും എണ്ണമറിയാത്ത അനേകം മലക്കുകളവിടെയുണ്ട്‌. ഒരു നിമിഷം പാഴാക്കാതെ അല്ലാഹുവിനെ ആരാധിക്കുന്നവരാണവര്‍! റമളാനിലെ രാത്രികളില്‍ ഭൂമിയിലേക്കിറങ്ങാന്‍ നാഥനോടവര്‍ സമ്മതം ചോദിക്കും. ശേഷം അവര്‍ ഇറങ്ങിവന്നു മനുഷ്യരോടൊപ്പം നമസ്‌കരിക്കും. അവരെ സ്‌പര്‍ശിച്ചവരും അവര്‍ സ്‌പര്‍ശിച്ചവരും ഒരിക്കലും പരാജയപ്പെടാത്ത വിജയം വരിച്ചവരാണ്‌. ഇതുകേട്ട ഉമര്‍(റ) "നാമാണിതിന്‌ ഏറ്റവും ബന്ധപ്പെട്ടവര്‍" എന്നു പറഞ്ഞു തറാവീഹിന്‌ വേണ്ടി ജനങ്ങളെ ഒരുമിച്ച്‌ കൂട്ടി. തന്‍ബീഹ്‌:124.

ഉമറി(റ)നാല്‍ ഇപ്രകാരം സംഘടിപ്പിക്കപ്പെട്ട തറാവീഹ്‌ ഇരുപത്‌ റക്‌അത്താണെന്നതില്‍ അഭിപ്രായന്തരമില്ല. ഉബയ്യുബ്‌നു കഅ്‌ബ്‌(റ) മദീനയില്‍ വച്ച്‌ ജനങ്ങള്‍ക്ക്‌ ഇമാമായി ഇരുപതും വിത്‌റും നമസ്‌കരിക്കുമായിരുന്നു. മുസ്വന്നഫ്‌ ഇബ്‌നു അബീശൈബ:2-392. ഉബയ്യിബ്‌നു പുറമേ സ്‌ത്രീകള്‍ക്ക്‌ ഇമാമായി സുലൈമാനുബ്‌നു അബീഹസ്‌മയേയും നിശ്ചയിച്ചിരുന്നു. ഖല്‍യൂബി:1-217. ഉമറി(റ)ന്റെ ഈ പ്രവൃത്തി സ്വഹാബികളാരും എതിര്‍ത്തിട്ടില്ല. 

അബ്‌ദുറഹ്‌മാന്‍ അല്‍ജസരി പറയുന്നു. തറാവീഹ്‌ ഇരുപത്‌ റക്‌അത്താണെന്ന്‌ ഉമര്‍(റ)ന്റെ ഈ പ്രവൃത്തിമൂലം വ്യക്തമാകുന്നുണ്ട്‌. കാരണം, ഉമര്‍(റ) ഈ എണ്ണത്തിന്റെ മേലാണ്‌ ജനങ്ങളെ ഒരുമിച്ചു കൂട്ടിയത്‌. മാത്രമല്ല, ഇതില്‍ സ്വഹാബത്ത്‌ യോജിക്കുകയും ചെയ്‌തു. ഖുലഫാഉരാശിദുകളില്‍ ഉമറിന്‌ ശേഷമുള്ളവര്‍ പോലും ഇതിനോടു വിയോജിച്ചിട്ടില്ല. നബി(സ)പറഞ്ഞിട്ടുണ്ടല്ലോ എന്റെ സച്ചരിതരായ ഖുലഫാഉ റാശിദുകളുടെ ചര്യ നിങ്ങള്‍ മുറുകെ പിടിക്കണമെന്നും അണപ്പല്ലുകൊണ്ടു കടിച്ചുപിടിക്കണമെന്നും. (അല്‍മദാഹിബുല്‍ അര്‍ബഅ:1-341.)


ഇമാം അബൂയൂസുഫ്‌(റ) ഉമറി(റ)ന്റെ ഇപ്രവര്‍ത്തനത്തെപ്പറ്റി ഇമാം അബൂഹനീഫ(റ)യോടു ചോദിച്ചപ്പോള്‍ ഇമാമവര്‍കള്‍ പറഞ്ഞതിങ്ങനെയാണ്‌. "തറാവീഹ്‌ ശക്തമായ സുന്നത്താണ്‌. ഉമര്‍(റ)സ്വയമുണ്ടാക്കിയതല്ല അത്‌. ഒരു പുതിയ പ്രവൃത്തിയുമല്ല. നബി(സ)യില്‍ നിന്ന്‌ അറിയപ്പെട്ട തെളിവും അടിസ്ഥാനവുമില്ലാതെ മഹാനത്‌ കലിപിച്ചിട്ടില്ല." (അല്‍ബഹറുര്‍റാഇഖ്‌).

ചുരുക്കത്തില്‍ ഉമറി(റ)ന്റെ ഈ പ്രവൃത്തി സ്വഹാബത്തില്‍ നിന്നാരും എതിര്‍ക്കുകയോ ആക്ഷേപിക്കുകയോ ചെയ്‌തിട്ടില്ല. അദ്ദേഹമീ ചെയ്‌തത്‌-ഇരുപത്‌ നമസ്‌കരിച്ചതോ ജമാഅത്ത്‌ പുന: സംഘടിപ്പിച്ചതോ സ്വേഷ്‌ടപ്രകാരമായിരുന്നുവെങ്കില്‍ സ്വഹാബത്തില്‍ ആരെങ്കിലും അതിനെ എതിര്‍ക്കുമായിരുന്നുവ ല്ലോ. ആരും എതിര്‍ത്തില്ലെന്നു മാത്രമല്ല, എല്ലാവരും അനുകൂലിക്കുകയും ചെയ്‌തു.ഉമര്‍(റ) ഇപ്രകാരം ഉബയ്യുബ്‌നു കഅ്‌ബിന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഒരുമിച്ച്‌ കൂട്ടി ജമാഅത്തായി നമസ്‌കരിച്ചു. ഉസ്‌മാന്‍(റ), അലി(റ), ഇബ്‌നു മസ്‌ഊദ്‌(റ),അബ്ബാസ്‌(റ), ഇബ്‌നുഅബ്ബാസ്‌(റ),ത്വല്‍ഹ(റ), സുബൈര്‍(റ), മുആദ്‌(റ), ഉബയ്യ്‌(റ) തുടങ്ങി അന്‍സ്വാറുക ളും മുഹാജിറുകളുമായ സ്വഹാബികള്‍ മുഴുവനും അംഗീകരിക്കുകയും ഒരാള്‍ പോലും എതിര്‍ക്കാതെ സ്വീകരിക്കുക യും യോജിക്കുകയും ചെയ്‌തു. ഇത്‌ഹാഫ്‌:3-417.നോക്കുക,


തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍, നിങ്ങള്‍ വഴിതെറ്റിയാല്‍ നിങ്ങളെ ഞാന്‍ നേരേയാക്കും. ഞാന്‍ വഴിതെറ്റിയാല്‍ നിങ്ങളെന്ന എന്തു ചെ യ്യുമെന്ന്‌ ഉമര്‍(റ) ചോദിച്ചതും "ഈ വാള്‍കൊണ്ട്‌ നേരേയാക്കുമെ"ന്ന്‌ ഒരു ഗ്രാമീണന്‍ പറഞ്ഞതും, ഒരിക്കല്‍ മഹ്‌റിന്‌ പരിധി നിശ്ചയിക്കാന്‍ തുനിഞ്ഞ ഉമറി(റ)നെ ഒരു വനിത ചോദ്യം ചെയ്‌തതും അവരതില്‍ നിന്ന്‌ പിന്തിരിഞ്ഞതും ചരിത്രത്തില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്‌. ഇതേ ഉമര്‍(റ) നബി(സ)തങ്ങളില്‍ നിന്ന്‌ തനിക്കു ലഭിക്കാത്ത ഒരു കാര്യം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ സ്വഹാബത്തില്‍ ഒരാളെങ്കിലും അത്‌ എതിര്‍ക്കുമായിരുന്നുവെന്നത്‌ അവിതര്‍ക്കിതമല്ലോ. അല്ലെങ്കിലും റക്‌അത്തിന്റെ എണ്ണം പോലുള്ള കാര്യങ്ങള്‍ ബുദ്ധികൊണ്ട്‌ ആലോചിച്ചാലോ, ഇജ്‌തിഹാദ്‌ ചെയ്‌താലോ ലഭിക്കുന്നതല്ലല്ലോ. 

ഇത്തരത്തില്‍ ഉമര്‍(റ) ഒരു കാര്യം പ്രവൃത്തിക്കുകയും സ്വഹാബത്ത്‌ യോജിക്കുകയും ചെയ്‌തതോടുകൂടി ഇതില്‍ ഇജ്‌മാഅ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ പണ്ഡിതര്‍ രേഖപ്പെടുത്തുന്നു. തുഹ്‌ഫ:2-240. ശാഫിഈ, ഹനഫീ, ഹമ്പലീ എന്നീ മൂന്നു മദ്‌ഹബുകളും തറാവീഹ്‌ ഇരുപത്‌ റക്‌അത്തു തന്നെയാണെന്നു പറയുന്നു. ഇമാം റാഫിഈ(റ) പറയുന്നു. തറാവീഹ്‌ നമസ്‌കാരം സലാമോടു കൂടി ഇരുപത്‌ റക്‌അത്താകുന്നു. ഇതുതന്നെയാണ്‌ ഇമാം അബൂഹനീഫ(റ)യും ഇമാം അഹ്‌മദും(റ) പറയുന്നതും. കാരണം, നബി(സ)ഇരുപത്‌ റക്‌അത്ത്‌ ജനങ്ങളോടൊപ്പം നമസ്‌കരിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ശര്‍ഹുല്‍ കബീര്‍:4-264.

മാലിക്‌ ഇമാമിന്റെയടുക്കല്‍ മുപ്പ ത്തിആറ്‌ റക്‌അത്താണ്‌ ഒന്ന ഒരു അഭിപ്രായമുണ്ട്‌. കാരണം, മദീനാ നിവാസികള്‍ മുപ്പത്തി ആറ്‌ നമസ്‌കരിക്കാറുണ്ടെ ന്നും മദീനാ നിവാസികളുടെ പ്രവൃത്തി തെളിവാണെന്നുമാണ്‌ ഇമാം മാലികിന്റെ പക്ഷം. എന്നാല്‍, ഈ മുപ്പത്തി ആറു തറാവീഹല്ല, എല്ലാ ഈ രണ്ടു തര്‍വീഹീന്റെയും ഇടയില്‍ മക്കക്കാര്‍ ത്വവാഫ്‌ ചെയ്യുകയും രണ്ട്‌ റക്‌അത്ത്‌ സുന്നത്തു നമസ്‌കരിക്കുകയും ചെയ്യും. അവരോടു സദൃശമാകാന്‍ മദീനാ നിവാസികള്‍ ഓരോ ത്വവാഫിന്റെ സ്ഥാനത്തും നാല്‌ റക്‌അത്തു കൂടുതലാക്കിയതുകൊണ്ടാണ്‌ മുപ്പത്തി ആറ്‌ ആയത്‌ എന്നാണ്‌ ഇതു സംബന്ധിച്ചു പണ്ഡിത വീക്ഷണം. തുഹ്‌ഫ:2-241.


ഏതായാലും അങ്ങനെയാണ്‌ മാലികീ മദ്‌ഹബിലെ ഒരു വീക്ഷണമായി തറാവീഹ്‌ മുപ്പത്തി ആറ്‌ റക്‌അത്ത്‌ എന്നു വന്നത്‌. ഇതു വച്ചു നോക്കുമ്പോള്‍ തറാവീഹ്‌ ഇരുപതില്‍ കുറവല്ലെന്നതില്‍ മുസ്‌ലിം സമൂഹത്തിന്റെ ഇടയില്‍ ഏകോപനമുണ്ടായിട്ടുണ്ടെന്നു വ്യക്തമാകുന്നു.ഈ ഇരുപതെന്ന സൂര്യപ്രകാശം പോലെ തെളിഞ്ഞതിനെതിരില്‍ ചില ഹദീസുകള്‍ ഉന്നയിക്കപ്പെടാറുണ്ട്‌. 

ഒന്ന്‌, ഇബ്‌നു ഖുസൈമ, ജാബിറി(റ)നെ തൊട്ട്‌ ഉദ്ധരിക്കുന്നതാണ്‌. അദ്ദേഹം പറഞ്ഞു. നബി(സ) റമളാനില്‍ എട്ടും വിത്‌റും നമസ്‌കരിച്ചു. പിറ്റേന്ന്‌ ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചൂകൂടിയെങ്കി ലും നബി(സ)വന്നില്ല....ഇബ്‌നുഖുസൈമ:2-138.

ഈ ഹദീസിനെക്കുറിച്ച്‌ പണ്ഡിതര്‍ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്‌. ഒന്ന്‌, ഈ ഹദീസ്‌ വിത്‌റിനെക്കുറിച്ചാകാനാണ്‌ സാധ്യത. കാരണം, ഈ ഹദീസിന്റെ അവസാന ഭാഗത്ത്‌ താന്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ വരാതിരുന്നതിന്റെ കാരണമായി നബി(സ)പറയുന്നതായി ജാബിര്‍(റ) ഉദ്ധരിക്കുന്നത്‌. "വിത്‌റ്‌ നിങ്ങളുടെ മേല്‍ നിര്‍ബ്ബന്ധമാക്കപ്പെടുന്നത്‌ ഞാന്‍ ഭയപ്പെടുന്നു. ഞാനത്‌ ഇഷ്‌ടപ്പെടുന്നില്ല എന്നാണ്‌. മാത്രമല്ല, "വിത്‌റു നിര്‍ബന്ധമില്ല" എന്ന അദ്ധ്യായത്തിലാണ്‌ ഈ ഹദീസ്‌ ഉദ്ധരിച്ചത്‌. അപ്പോളിത്‌ വിത്‌റ്‌ ആകാന്‍ സാധ്യതയുണ്ട്‌. 


മറ്റൊന്ന്‌, ഇത്‌ തറാവീഹിനെ കുറിച്ചാണ്‌ എന്നു വച്ചാല്‍ ജാബിര്‍(റ) മൂന്നാം ദിനത്തിലെ അവസാനത്തെ എട്ടു റക്‌അത്തുകളിലും വിത്‌റിലുമായിരിക്കും സംബന്ധിച്ചിട്ടുണ്ടാവുക. പിറ്റേന്ന്‌ നബി(സ) വന്നതുമില്ല. അപ്പോള്‍ താന്‍ പങ്കെടുത്തത്‌ ഉദ്ധരിച്ചതായിരിക്കാം. അദ്ദേഹം ഇങ്ങനെയൊന്നുമില്ലെങ്കില്‍ ഈ ഹദീസ്‌ തറാവീഹിനെക്കുറിച്ച്‌ ഉദ്ധരിക്കപ്പെടുന്ന മുഴുവന്‍ ഹദീസുകളോടും എതിരായി വന്നതിനാല്‍ ശാദ്ദാണ്‌-ഒറ്റപ്പെട്ടതാണ്‌. കാരണം, മറ്റു നിവേദനങ്ങളിലെല്ലാം നബി(സ)മൂന്ന്‌ ദിവസം നമസ്‌കരിച്ചുവെന്നുള്ളപ്പോള്‍ ജാബിറി(റ)ന്റെ നിവേദനത്തില്‍ ഒരു ദിനം മാത്രമാണുള്ളത്‌. അതിനാല്‍ ഇത്‌ തെളിവിനു പറ്റുന്നതായി പണ്ഡിതര്‍ അംഗീകരിച്ചിട്ടില്ല.


രണ്ടാമത്തെ ഹദീസ്‌, റമളാനിലും അല്ലാത്തപ്പോഴും നബി(സ)പതിനൊന്നിനേക്കാള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന്‌ ആഇശബീവിയെ തൊട്ടുദ്ധരിക്കുന്നതാണ്‌. ഈ ഹദീസില്‍ റമളാനിലും അല്ലാത്തപ്പോഴും എന്ന പദത്തില്‍ നിന്ന്‌ തന്നെ റമളാനിലെ പ്രത്യേക നമസ്‌കാരത്തെക്കുറിച്ചല്ല ഇത്‌ എന്നു വ്യക്തമാകും. വിത്‌റിനെക്കുറിച്ചാണ്‌. ഏതായാലും ഈ ഹദീസുകളൊ ന്നും മുതവാതിറല്ലാത്തതിനാല്‍ സ്വഹാബത്തിന്റെ ഇജ്‌മാഇനോടു കിടപിടിക്കുന്ന പ്രബല തെളിവാകുന്നില്ല. അതിനാല്‍ തന്നെ തറാവീഹുണ്ടെന്നും അതിരുപതാണെന്നും പൗരാണികകാലം മുതല്‍ മുസ്‌ലിം സമൂഹം അംഗീകരിച്ചു വന്നിട്ടുണ്ട്‌. 


തറാവീഹ്‌ എട്ടെന്ന വാദത്തിന്‌ കേരള വഹ്‌ഹാബികളേക്കാള്‍ പഴക്കമുള്ള ഒരു സംഘത്തെ ചരിത്രത്തില്‍ ദൃശ്യമല്ല തന്നെ. തങ്ങളുടെ നേതാക്കളും ആശയ സ്രോതസ്സുകളുമായ ഇബ്‌നുതീമിയ്യ: ഇബ്‌നു അബ്‌ദിന്‍ വഹാബു തുടങ്ങിയവരൊന്നും ഈ വാദമുന്നയിച്ചിട്ടില്ലെന്നല്ല. ഇരുപതെന്ന സമൂഹ തീരുമാനത്തിലുറച്ചു നില്‍ക്കുന്നവര്‍ കൂടിയായിരുന്നു.

ബദ്‌റിന്റെ ചരിത്രം: മൗലാനാ നജീബ്‌ മൗലവി


ഹിജ്‌റ രണ്ടാം വര്‍ഷമാണ്‌ റമളാന്‍ എന്ന അനുഗ്രഹീതമാസത്തെ നോമ്പു നിര്‍ബന്ധമാക്കിക്കൊണ്ട്‌ അല്ലാഹു നമുക്കു സമ്മാനിച്ചത്‌. ആ പ്രഥമ റമളാന്‍ പതിനേഴിനായിരുന്നു ഇസ്‌ലാമിക പോരാട്ടങ്ങളുടെ അടിത്തറയും മര്‍ദ്ദകരോടുള്ള പ്രതികാരത്തിന്റെ രൂപകല്‍പനയും ഇസ്‌ലാമിക ചലനങ്ങളുടെ മാതൃത്വം പേറുന്നതുമായ ബദ്‌ര്‍ യുദ്ധവുമുണ്ടായത്‌. മദീനക്കടുത്ത ബദ്‌ര്‍ മൈതാനത്താണു സത്യവും മിഥ്യയും മാറ്റുരച്ചത്‌.


അബൂജഹ്‌ലിന്റെ നേതൃത്വത്തിലുള്ള സര്‍വ്വായുധ സജ്ജരായ വന്‍ സൈന്യവും ലോകാനുഗ്രഹി പ്രവാചകര്‍(സ)യുടെ നായകത്വത്തില്‍ നിരായുധരായ ചെറുസംഘവും; സത്യദീനിന്റെ അടിവേരറുക്കാന്‍ അഹങ്കാരികളായ ആയിരം പേരും അതേ ദീനിന്റെ നിലനില്‍പ്പിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായ മുന്നൂറ്റിപ്പതിമുന്നു പേരും; ഒരു ഭാഗത്ത്‌ സാത്താന്റെ സൈന്യവും മറുഭാഗത്ത്‌ ദൈവത്തിന്റെ ദാസന്‍മാരും; ഒരു വിഭാഗം നരകക്കുണ്ടില്‍ ചിതയൊരുക്കാനും മറുവിഭാഗം സ്വര്‍ഗ്ഗത്തില്‍ ആരാമം പണിയാനും; ദൈവ ദൂതര്‍ക്കു സംരക്ഷണം നല്‍കിയവരും ദൈവദൂതരെ ആട്ടിയോടിച്ചവരും; അഹങ്കാരത്തോടെ ഭൂമിയില്‍ കൂത്താടാന്‍ കൊതിച്ചവരും അല്ലാഹുവിലേക്കു ശഹാദത്തു മോഹിച്ചവരും തമ്മില്‍ നേര്‍ക്കുനേരെ നടക്കുന്ന പ്രഥമ പോരാട്ടമായിരുന്നു ബദ്‌ര്‍.


മക്കാ പ്രമാണിമാര്‍ വിജയം ഉറപ്പിച്ചാണു വന്നത്‌. കണക്കുകൂട്ടലുകള്‍ അതിനാണു സാധ്യത നല്‌കിയിരുന്നതും. അവര്‍ ആയിരം പേര്‍. സായുധരായ യുദ്ധശാലികള്‍. മറുപക്ഷം മുന്നൂറ്റിപ്പതിമൂന്ന്‌ നിരായുധര്‍. പക്ഷേ, ബദ്‌റില്‍ ഗണിത ശാസ്‌ത്രത്തിന്‌ അടിതെറ്റി. സൂത്രവാക്യങ്ങള്‍ പിഴച്ചു. അവിടെ മുന്നൂറ്റിപ്പതിമൂന്നിന്‌ ആയിരത്തേക്കാള്‍ ആയിരമിരട്ടി വലുപ്പം കാണുന്നു. സായുധരേക്കാള്‍ പോരാട്ട വീര്യം നിരായുധര്‍ക്ക്‌! ദൃഢമായ സത്യവിശ്വാസവും പ്രവാചക സ്‌നേഹവുമായി അവരുടെ ഏക ആയുധം.


വര്‍ത്തമാന ലോകത്തു ബദ്‌റിന്റെ ഈ സന്ദേശം വിലപ്പെട്ടതാണ്‌. ക്ലസ്റ്റര്‍ ബോംബുകള്‍ക്കും ക്രൂസ്‌ മിസൈലുകള്‍ക്കും നേരെ ഗാസയിലും കാന്തഹാറിലും നജ്‌ഫിലും ലബനാനിലും മുസ്‌ലിം സിവിലയന്‍മാര്‍ കല്‍ചീളുകളും കവണകളും ആയുധമാക്കി യാങ്കിപ്പരിശകളെ ചെറുത്തുനില്‍ക്കുന്നത്‌ മീഡിയകളില്‍ നാം കാണുന്നു. പീരങ്കികളുമായി കവചിതവാഹനങ്ങളില്‍ ഒരു പ്രദേശത്തെത്തന്നെ തകര്‍ക്കാന്‍ വരുന്ന സയണിസ്റ്റ്‌ പട, ഫലസ്‌തീന്‍ ബാലന്‍മാരുടെ കല്‍ചീളുകളില്‍ നിന്നും രക്ഷപ്പെടാന്‍ പിന്തിരിഞ്ഞോടുന്ന അപഹാസ്യരംഗം ലോകം ദര്‍ശിക്കുന്നു. അവിശ്വാസികള്‍ക്ക്‌ ആയുധ സൈനിക ബലമുള്ളപ്പോളും അവര്‍ വെറും ഭീരുക്കള്‍ മാത്രമാണെന്ന ബദ്‌റിലെ സത്യം ഇന്നും ആവര്‍ത്തിക്കപ്പെടുന്നു.


ഒരു യുദ്ധത്തിനു പോയതല്ല പ്രവാചകനും സ്വഹാബത്തും. സിറിയയില്‍ നിന്നു മക്കയിലേക്കു തിരിച്ചുപോകുന്ന ഖുറൈശി കച്ചവട സംഘത്തെ തടയുകയായിരുന്നു ലക്ഷ്യം. പക്ഷേ, മുസ്‌ലിം നീക്കങ്ങള്‍ മണത്തറിഞ്ഞ അബൂസുഫ്‌യാന്‍ ഉശൈറയില്‍ നിന്നും തന്ത്രപരമായി രക്ഷപ്പെടുകയും ഒരു സംരക്ഷണ സൈന്യത്തിനായി മക്കയിലേക്ക്‌ ദൂതനെ അയക്കുകയും ചെയ്‌ തു. ഈ ദൂതന്‍ തന്റെ ഒട്ടകത്തിന്റെ ചെവികളും മൂക്കും ഛേദിച്ച്‌, വസ്‌ത്രങ്ങള്‍ കീറിപ്പറിച്ച്‌, ജീനി താഴ്‌ത്തിക്കെട്ടി ഒട്ടകപ്പുറത്തു കയറി അട്ടഹസിച്ചു.


" ഖുറൈശി സമൂഹമേ, നിങ്ങളുടെ സമ്പത്ത്‌ അബൂസുഫ്‌യാന്റെ കൈവശമാണ്‌. മുഹമ്മദും അനുയായികളും അതു തടഞ്ഞുവച്ചിരിക്കുന്നു. സംരക്ഷണത്തിനായി പുറപ്പെടുക."


ളംളം അല്‍ഗിഫാരിയുടെ ഈ അട്ടഹാസം കേട്ടു മക്കക്കാര്‍ സമ്മേളിച്ചു. അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ ആയിരം ഭടന്‍മാരും നൂറ്‌ കുതിരകളും എഴുനൂറ്‌ ഒട്ടകങ്ങളും അടങ്ങുന്ന വന്‍ സൈന്യവുമായി മദീന ലക്ഷ്യമാക്കി നീങ്ങി. അബൂലഹബ്‌ ഒഴികെ ഖുറൈശി പ്രമാണിമാര്‍ മുഴുവന്‍ സൈന്യത്തിലുണ്ട്‌. ആവേശം പകരാന്‍ നര്‍ത്തകിമാരും സംഗീതവാദ്യങ്ങളും അകമ്പടിയും!

കച്ചവടസംഘം രക്ഷപ്പെട്ടുവെന്നും അബൂജഹ്‌ലിന്റെ വന്‍ സൈന്യത്തെയാണ്‌ ഇനി നേരിടേണ്ടി വരികയെന്നും മുസ്‌ലിംകള്‍ക്കു വിവരം ലഭിച്ചു. തയ്യാറെടുപ്പില്ലാത്ത നിരായുധരും ബലഹീനരുമായ ന്യൂനപക്ഷം സര്‍വ്വായുധ സജ്ജരായ ഖുറൈശി റൗഡിസത്തോട്‌ ഏറ്റുമുട്ടുന്നതാണോ, തിരിച്ച്‌ മദീനയിലേക്കു തന്നെ മടങ്ങുന്നതാണോ അഭികാമ്യം? മുസ്‌ലിംകളുടെ പ്രശ്‌നം ഇതായിരുന്നു. എന്നാല്‍, വിശ്വാസികള്‍ തെല്ലുനേരത്തെ ചര്‍ച്ചയോടെത്തന്നെ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച്‌, ദൈവദൂതരുടെ പിന്നില്‍ അടിയുറച്ചു കഴിഞ്ഞിരുന്നു.

നമ്മുടെ ദേവന്മാരുടെ സഹായത്താല്‍ സമ്പത്തും ജീവനും രക്ഷപ്പെട്ടിരിക്കുന്നുവെന്നും ഇനി നിങ്ങള്‍ക്കു തിരികെ പോരാമെന്നും അബൂസുഫ്‌യാന്റെ സന്ദേശം ഖുറൈശി പാളയത്തിലെത്തി. തിരികെ പോകാനാണു ബഹുഭൂരിപക്ഷവും ആഗ്രഹിച്ചതും. പക്ഷേ, അബൂജഹ്‌ല്‍ ധാര്‍ഷ്‌ട്യത്തോടെ പ്രഖ്യാപിച്ചു.


"അല്ലാഹുവാണ, ബദ്‌റില്‍ ചെന്നു തിന്നു കുടിച്ചു മദിച്ചു സുഖിച്ചു മൂന്നുനാള്‍ അവിടെ ചെലവഴിക്കാതെ നാം മടങ്ങുന്ന പ്രശ്‌നമേയില്ല. നമ്മുടെ സൈനിക ശക്തി അറബികള്‍ മുഴുവന്‍ കാണട്ടെ. അവര്‍ നമ്മെ കണ്ടു ഭയക്കട്ടെ!"


ഈ വാശിക്കു മുന്നില്‍ അര്‍ദ്ധമനസ്സോടെ ഖുറൈശികള്‍ ബദ്‌ര്‍ ലക്ഷ്യമാക്കി നീങ്ങി.

ഇരുവിഭാഗവും മുഖാമുഖം നില്‍ക്കുകയാണ്‌. ഖുറൈശികള്‍ സര്‍വ്വായുധ സജ്ജരായി അണിനിരന്നു കഴിഞ്ഞു. തന്റെ ബലഹീനരായ സ്വഹാബത്തിനെ നബിയും സ്വഫ്‌ഫ്‌ ഒപ്പിച്ചു നിര്‍ത്തി. ശേഷം അബൂബക്‌റി(റ)നോടൊപ്പം കൂടാരത്തിനകത്തുകയറി ഇരുകരങ്ങളും മേല്‍പ്പോട്ടുയര്‍ത്തി അവിടുന്നു പ്രാര്‍ത്ഥിച്ചു.


" അല്ലാഹുവേ, നിന്റെ ദൂതനെ നിരാകരിക്കാന്‍ ഖുറൈശികളിതാ അവരിലെ മുഴുവന്‍ അഹങ്കാരികളെയും കൊണ്ടുവന്നിരിക്കുന്നു! നീ വാഗ്‌ദാനം ചെയ്‌ത സഹായം ഇപ്പോള്‍ എനിക്കുവേണം. അല്ലാഹുവേ, നീ കരാര്‍ പാലിച്ചാലും! വാഗ്‌ദാനം നിറവേറ്റിയാലും! ഈ കൊച്ചു സംഘം ഇവിടെ നശിച്ചു പോയാല്‍ നിന്നെ ആരാധിക്കാന്‍ ഇനിയാരും അവശേഷിക്കുകയില്ല."



പ്രവാചകരുടെ പ്രാര്‍ത്ഥന നീണ്ടുപോയി. അബൂബക്‌ര്‍(റ) സമാധാനിപ്പിച്ചു. 

"അല്ലാഹുവിന്റെ റസൂലേ, മതി! അങ്ങയുടെ നാഥന്‍ അങ്ങയെ കൈവടിയുകയില്ല!".

പ്രാര്‍ത്ഥനക്കു ശേഷം യുദ്ധമുഖത്തെത്തിയ പ്രവാചകര്‍ സ്വഹാബത്തിനെ ഉണര്‍ത്തി. "എന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ.അവന്‍ സത്യം! പ്രതിഫലേഛയോടെ, പിന്തിരിയാതെ ഉറച്ചുനിന്നു ശത്രുവിനോടു പോരാടി വീരമൃത്യുവരിക്കുന്ന ആരോ അവനെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. തീര്‍ച്ച." പ്രവാചകരുടെ പ്രഖ്യാപനം സ്വഹാബത്തിന്‌ നവോന്മോഷം പകര്‍ന്നു. എത്രയം വേഗം സ്വര്‍ഗ്ഗത്തിലെത്താന്‍ അവരുടെ ഹൃദയം കൊതിച്ചു. കാരയ്‌ക്ക ചവച്ചു തിന്നുകയായിരുന്ന സ്വഹാബിവര്യന്‍ പറഞ്ഞു:


"ഹാ!ഹാ! എനിക്കും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഈ കാരക്കയാണോ തടസ്സം!!"


വായിലെ കാരക്ക വലിച്ചെറിഞ്ഞു പടക്കളത്തിലേക്ക്‌ എടുത്തുചാടി അദ്ദേഹം രക്തസാക്ഷിയായി സ്വര്‍ഗ്ഗം പൂകി.

പൊരിഞ്ഞ പോരാട്ടം. അന്തരീക്ഷം പൊടിപടലങ്ങള്‍ കൊണ്ടു നിറഞ്ഞു. അല്ലാഹു അവന്റെ മലക്കുകളെ ഇറക്കി പ്രവാചക സൈന്യത്തെ സഹായിച്ചു. യുദ്ധം കൊടുംബിരി കൊള്ളുന്നതിനിടെ പ്രവാചകര്‍ ഒരുപിടി മണ്ണെടുത്തു. "നിങ്ങള്‍ക്കു നാശം" എന്നുരുവിട്ടു ശത്രുക്കള്‍ക്ക്‌ നേരെയെറിഞ്ഞു. ഓരോ ശത്രുഭടന്റെയും കണ്ണുകളില്‍ അതു ചെന്നു പതിച്ചു. അവര്‍ അസ്വസ്ഥരായി. നിമിഷനേരം കൊണ്ട്‌ ഖുറൈശി നേതാക്കളുടെ തലകള്‍ ബദ്‌ര്‍ രണഭൂമിയില്‍ ഒന്നൊന്നായി കടപുഴകിവീണു. ബദ്‌റിലെ റിസല്‍ട്ടു പുറംലോകമറിഞ്ഞു. എഴുപത്‌ മുശ്‌രിക്കുകളെ കശാപ്പ്‌ ചെയ്‌ത ബദ്‌റില്‍ അത്രതന്നെ പേരെ അറസ്റ്റും ചെയ്‌തിരിക്കുന്നു. ശേഷിച്ചവര്‍ എല്ലാം ഉപേക്ഷിച്ചു പ്രാണനും കൊ ണ്ടോടി. മുസ്‌ലിം പക്ഷത്ത്‌ 14 പേര്‍ അന്നു സ്വര്‍ഗ്ഗ ലോകത്തേക്കു യാത്രയായി. ദൈവദൂതര്‍ അവര്‍ക്ക്‌ ഭാവുകങ്ങള്‍ നേര്‍ന്നു. അല്ലാഹുവിനെ സ്‌തുതിച്ചു. സ്വഹാബത്ത്‌ സന്തോഷത്തിന്‍രെ ദീര്‍ഘശ്വാസം വലിച്ചു. നാഥനു സ്‌ത്രോത്രങ്ങള്‍ ഉരുവിട്ടു കൊണ്ടേയിരുന്നു.


ബദ്‌ര്‍ ഒരു മൈതാനത്തിന്റെ നാമമാണെങ്കിലും അത്‌ സത്യത്തിന്റെ, ധര്‍മ്മത്തിന്റെ പ്രതീകമാണ്‌. ക്യൂബയിലെ ഗ്വാണ്ടനാമോയിലും ഇറക്കിലെ അബൂഗുറൈബിലും അധിനിവേശ സേനയുടെ പീഢനങ്ങള്‍ക്ക്‌ വിധേയരാകുന്ന പോരാളികള്‍ക്ക്‌ ബദ്‌ര്‍ ആവേശവും ആശ്വാസവും നല്‌കുന്നു. ഈ ദിനം അല്ലാഹുവിനോടുള്ള നന്ദിയുടെ ദിനമാണ്‌. ലോകമെമ്പാടും വിശ്വാസികള്‍ ബദ്‌ര്‍ ദിനം ആഘോഷിക്കുന്നതിതുകൊണ്ടാണ്‌. ബദ്‌രീങ്ങളെ അവരെന്നും പുകഴ്‌ത്തും. ബദ്‌ര്‍ മാലയും ബദ്‌ര്‍ മൗലിദും അവര്‍ ചൊല്ലുന്നു. ചീരണി വിളമ്പി ആ അഹ്ലാദദിനം ആണ്ടുതോറും അനുസ്‌മരിക്കുന്നു. 

ഇവിടെയും സമുദായസംഘത്തില്‍ നിന്ന്‌ ഒറ്റപ്പെടാന്‍ ശ്രമിക്കുകയാണ്‌ വിഡ്‌ഢികളായ വഹാബി പിള്ളേര്‍. ഈയിടെ "കോമു" വിഭാഗം യുവനോതാവ്‌ പുലമ്പിയത്‌ "ബദ്‌ര്‍ ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ഭാഗ്യകരമായ സംഭവമാണ്‌" എന്ന്‌. ബദ്‌രീങ്ങളെ സ്‌മരിക്കുന്നതില്‍ ശിര്‍ക്കു കാണുന്ന വെളിച്ചത്തിന്റെ ശത്രുക്കള്‍ ഇങ്ങനെ ജല്‍പ്പിക്കുന്നതില്‍ വിശ്വാസികള്‍ക്ക്‌ അത്ഭുതമേയില്ല.

നാഥാ! നിന്റെ അനുഗ്രഹീതരായ ബദ്‌രീങ്ങളോടൊന്നിച്ചു സുഖലോക സ്വര്‍ഗ്ഗത്തില്‍ ഞങ്ങളെ നീ പ്രവേശിപ്പിക്കേണമേ...


ആമീന്‍.

സക്കാത്ത്‌ വിതരണവും കമ്മറ്റിയും - മൗലാനാ നജീബ്‌ ഉസ്താദ്‌

സക്കാത്തു വിതരണത്തിന്റെ ക്രമത്തിലും ഇപ്പോൾ വിവാദമുണ്ട്‌. ഇസ്ലാമിക ഖിലാഫത്തും ഭരണവും നിലനിന്ന കാലത്ത്‌ ഭരണകർത്താവു സക്കാത്തിന്റെ വസ്തുക്കൾ ശേഖരിച്ചു ഫണ്ടുണ്ടാക്കി അതിൽ നിന്നവകാശികൾക്കു വിതരണം ചെയ്യുന്ന ക്രമമായിരുന്നു പൊതുവെ നിലനിന്നിരുന്നത്‌. ഖിലാഫത്തിന്റെ തകർച്ചയോടെ സക്കാത്തു ബാദ്ധ്യതപ്പെട്ട ധനത്തിന്റെ ഉടമകൾ അവരുടെ വിഹിതം നേരിട്ടു വിതരണം ചെയ്യുന്ന വഴക്കവും തുടർന്നുവന്നു. 

നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഈ സമ്പ്രദായത്തിനു പകരം സക്കാത്തിനായി നാടുനാടാന്തം കമ്മറ്റിയുണ്ടാക്കി ഫണ്ടു ശേഖരിച്ച്‌ അതു വിതരണം ചെയ്യണമെന്നും അതാണു നബി(സ) തങ്ങളുടെയും ഖലീഫമാരുടെയും നടപടികൾക്കിണങ്ങുന്ന മാർഗ്ഗമെന്നും ചിലർ വാദിച്ചു തുടങ്ങി. മുസ്ലിം നാടുകളിൽ ഭരണാധികാരികളാൽ നിയമിക്കപ്പെടുന്ന വിഭാഗം സക്കാത്തു ഫണ്ടു കൈകാര്യം ചെയ്യുന്ന രീതി ഇവർക്കു പ്രചോദകമായിരിക്കാം. എന്നാൽ, അതിലേറെ സക്കാത്തു കമ്മറ്റി വാദത്തിനു കേരളത്തിലെ പുത്തൻ വാദികളെ പ്രേരിപ്പിച്ച ഘടകം സാമ്പത്തികമായ ചില ദുഷ്ട ലക്ഷ്യങ്ങളാണെന്നു തുറന്നെഴുതുന്നതിൽ വിഷമമുണ്ട്‌. ഇതുവഴിയെ കുറിക്കാം.


ശാഫിഈ മദ്‌ഹബുകാർ നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ ഈ കമ്മറ്റി വിതരണവാദത്തെ പണ്ഡിതന്മാർ നഖശിഖാന്തം എതിർത്തു പോന്നു. ഇസ്ലാമിക നിയമപ്രകാരം സക്കാത്തിന്റെ ബാധ്യത വീടാൻ ആ മാർഗ്ഗം പറ്റില്ലെന്നതു കൊണ്ടുതന്നെ. ഇതാദ്യം വിവരിക്കാം.




സക്കാത്തിന്റെ ധനങ്ങളും അതിലെ സക്കാത്തിന്റെ തോതും അതിനവകാശപ്പെട്ടവരും നിശ്ചിതമായി വിവരിക്കപ്പെട്ടതുപോലെ വിതരണത്തിനും ഇസ്ലാമിക ശരീഅത്തിൽ നിശ്ചിതക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്‌. ധനത്തിന്റെ ഉടമയോ താനേൽപ്പിച്ച വക്കീലോ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുക; അതല്ലെങ്കിൽ ഇമാമിനെ - മുസ്ലിം ഭരണാധികാരിയെ അഥവാ ഭരണാധികാരി നിയമിച്ചയാളെ സക്കാത്തിന്റെ ധനം ഏൽപ്പിക്കുക. ഈ രണ്ടിലൊരു രീതിയാണു സക്കാത്ത്‌ വിതരണത്തിനു നിശ്ചയിക്കപ്പെട്ടത്‌. ഇതിനിടയ്ക്ക്‌, ഒരു സംഘം ആളുകൾ സ്വയം സംഘടിച്ചു സക്കാത്തു പിരിക്കാനിറങ്ങിയാൽ, ധനത്തിന്റെ ഉടമ തന്റെ സക്കാത്ത്‌ ആ സംഘത്തെ ഏൽപ്പിച്ച്‌ ഉത്തരവാദിത്തമൊഴിയുന്ന ഒരു വകുപ്പു വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ല. ഇസ്ലാമിക ലോകത്ത്‌ ഇതിന്‌ അംഗീകൃത മാതൃകയില്ല.


ഇമാം സക്കാത്തു പിരിച്ചെടുക്കുകയും ആ ഇമാമിനെ ഏൽപ്പിച്ചു മുതലുടമകൾ ബാദ്ധ്യതയൊഴിയുകയും ചെയ്യുന്ന നിയമാനുസൃതവും ഉദാത്തവുമായ മാതൃകയുമായി ഈ കമ്മറ്റികൾക്കു യാതൊരു ബന്ധവുമില്ല. രാജ്യം ഭരിക്കുന്ന ഭരണകർത്താവിന്റെ അധികാരങ്ങളും അവകാശങ്ങളും ഒരു രാജ്യത്തെ പൗരന്മാരിൽ ചിലർ സംഘടിച്ചു മുന്നോട്ടുവന്നാൽ ഈ സംഘത്തിനു ലഭിക്കുമെന്നു തലക്കു വെളിവുള്ള ആരും പറയുകയില്ലല്ലോ. ഇസ്ലാമിക ഭരണവും ഭരണാധികാരികളും നിലവിലില്ലാത്ത ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ ഇമാമിന്റെ അവകാശങ്ങൾ ഭാഗികമായെങ്കിലും ഒരാൾക്കു നൽകി അദ്ദേഹത്തിനു കീഴിൽ സമൂഹത്തെ സംഘടിപ്പിക്കുവാനും ഏകീകരിക്കുവാനും മാർഗ്ഗമുണ്ടോ എന്നതു വേറെ കാര്യം. സ്വയംകൃതമായ ഒരു കമ്മറ്റിക്ക്‌ ഇങ്ങനെ അവകാശമില്ലെന്നു തീർച്ച.


സക്കാത്തിന്റെ ധനം രണ്ടു വിധമുണ്ട്‌. വ്യക്തികൾ മറ്റുള്ളവരെ തൊട്ടു മറച്ചു വച്ചു സൂക്ഷിക്കാവുന്ന രഹസ്യസ്വത്ത്‌ (ബാത്വിൻ), മറ്റാരും അറിയാതെ സൂക്ഷിക്കാൻ പറ്റാത്ത പ്രകടസ്വത്ത്‌ (ളാഹിർ). സ്വർണ്ണം, വെള്ളി, കച്ചവടച്ചരക്ക്‌, നിധി, ഫിത്വ്‌ർ സക്കാത്ത്‌ എന്നിവയാണ്‌ രഹസ്യ സ്വത്ത്‌. കാലികൾ, ഉൽപ്പന്നങ്ങൾ, ഖനിയിൽ നിന്നു കുഴിച്ചെടുക്കുന്നത്‌ എന്നിവ പരസ്യ സ്വത്തും. ഇതിൽ പരസ്യ സ്വത്തുക്കൾ, ഇസ്ലാമിക ഭരണാധികാരി(ഇമാം)യെ ഏൽപ്പിച്ചു മുതലുടമ ബാദ്ധ്യതയൊഴിയുന്നതാണ്‌ ഏതു പരിതസ്ഥിതിയിലും ഏറ്റവും പുണ്യവും ശ്രേഷ്ഠവും. ഭരണാധികാരി നീതിമാനാണോ ദുർന്നടപ്പുകാരനാണോ എന്നിവിടെ പ്രശ്നമാക്കേണ്ടതില്ല.


അതേസമയം, ഭരണകൂടത്തിന്റെയോ സമൂഹത്തിന്റെയോ ശ്രദ്ധയിൽ പെടാതെ ഉടമയ്ക്കു രഹസ്യമായി സൂക്ഷിക്കാവുന്ന സ്വത്തുക്കൾ ദുർന്നടപ്പുകാരനായ ഭരണാധികാരിയെ ഏൽപ്പിക്കുന്നതിലേറെ പുണ്യം ഉടമ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുകയാണ്‌. ഇമാം നീതിമാനും വിശ്വസ്തനുമെങ്കിൽ അത്തരം സ്വത്തുക്കളുടെ സക്കാത്തും ഇമാമിനെ ഏൽപ്പിക്കുക തന്നെയാണ്‌ ഏറെ നല്ലത്‌. കാരണം, തന്റെ രാജ്യത്തെ സക്കാത്തിന്റെ അവകാശികളെക്കുറിച്ചു കൂടുതൽ അറിവും ബോധവും, വിതരണം ചെയ്യാൻ ഏറെ സൗകര്യവും, അവകാശികൾക്കു മുഴുവൻ അവരുടെ വിഹിതമെത്തിക്കാൻ കടമയും സൗകര്യവുമെല്ലാം ഭരണാധികാരിക്കാണ്‌; പൗരന്മാർക്കല്ലല്ലോ. ഉടമക്കാണെങ്കിൽ ഇമാമിനെ ഏൽപ്പിക്കുന്നതോടെ സക്കാത്തിന്റെ ബാദ്ധ്യതയൊഴിയുകയും ചെയ്യാം. 


ഇസ്ലാമിക ഭരണവ്യവസ്ഥിതിയിൽ ഭരണാധികാരിക്കു പ്രത്യക്ഷ മുതലുകളുടെ സക്കാത്തു ബലമായി പിടിച്ചെടുക്കുകയും ചെയ്യാം. പൗരന്മാരുടെ ഇഷ്ടാനിഷ്ടം പരിഗണിക്കാതെ തന്നെ. ഫിത്വ്‌ർ സക്കാത്തു പോലുള്ള രഹസ്യ സ്വത്തുക്കൾ പക്ഷേ, ബലമായി ആവശ്യപ്പെടാൻ അധികാരമില്ല. വിതരണം ചെയ്യാൻ നിർബന്ധിക്കാമെങ്കിലും. (തുഹ്ഫ: 3-344,45).


ഭരണാധികാരി വിതരണം ചെയ്യുമ്പോൾ വേറെയും സൗകര്യമുണ്ട്‌: സക്കാത്തിന്റെ ധനം ഏതിനമാണോ അങ്ങനെത്തന്നെ അവകാശികളെ ഏൽപ്പിക്കണമെന്നില്ല. അവകാശികളുടെ ഹിതവും ഗുണവും നോക്കി തൊഴിലുപകരണങ്ങളോ മറ്റു വസ്തുക്കളോ സക്കാത്തുഫണ്ടിലെ സ്വത്തു കൊണ്ടു വാങ്ങി വിതരണം ചെയ്യാൻ ഇമാമിനവകാശമുണ്ട്‌. മറ്റാർക്കും ഈ അവകാശമില്ല. അതായത്‌ ഉടമകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുമ്പോൾ ഉൽപ്പന്നങ്ങളുടെ സക്കാത്ത്‌ അതത്‌ ഉൽപ്പന്നങ്ങളായിത്തന്നെ വിതരണം ചെയ്യണം. മറ്റു സ്വത്തുക്കളുടെ വിഹിതം അങ്ങനെത്തന്നെയും.


ഈ സൗകര്യവും ശ്രേഷ്ഠമായ മാർഗ്ഗവും പക്ഷേ, ഇസ്ലാമിക ഭരണാധികാരിയും ഇമാമത്തും നിലവിലില്ലാത്ത സാഹചര്യത്തിൽ വിനഷ്ടമാകും. ഏതെങ്കിലും കമ്മറ്റികൾക്കോ സ്വയം മുന്നോട്ടുവരുന്ന വ്യക്തികൾക്കോ ഇതു ലഭിക്കുന്നതല്ല. അവിടെ മുതലുകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുകയാണു നിയമപരമായ മാർഗ്ഗം. വക്കീൽ പക്ഷേ, നിർണ്ണിത വ്യക്തിയോ വ്യക്തികളോ ആകണം. കമ്മറ്റി എന്ന സംഘമോ ആശയമോ ആയിക്കൂടാ. നിർണ്ണിത വ്യക്തിയാകുമ്പോൾ തന്നെ ക്രയവിക്രയാധികാരമുള്ള തന്റേടികളെ മാത്രമേ സ്വതന്ത്രമായേൽപ്പിക്കാവൂ. ഇതില്ലാത്ത കുട്ടി, അമുസ്ലിം പോലുള്ളവരെ ഇന്നവർക്കു നൽകണം എന്നു നിജപ്പെടുത്തിവേണം ഏൽപ്പിക്കാൻ.


ചുരുക്കത്തിൽ, സ്വയംകൃതമായ കമ്മറ്റികൾക്ക്‌ ഇമാമിന്റെ സ്ഥാനമോ വക്കീലിന്റെ സ്ഥാനമോ ലഭിക്കുന്നില്ല. അതിനാൽ ഉടമകളിൽ നിന്നു സക്കാത്തു പിരിച്ചെടുക്കുവാനോ വിതരണം ചെയ്യുവാനോ കമ്മറ്റി ഭാരവാഹികൾക്കോ സംഘം ഏൽപ്പിക്കുന്ന ഉദ്യോഗസ്ഥന്മാർക്കോ യാതൊരു അവകാശവുമില്ല തന്നെ.


എന്നാൽ സംഘടിതമായി സക്കാത്തു വിതരണം നടത്തുവാൻ അംഗീകൃതമായ ചില രീതികളുണ്ട്. ഒരു പ്രദേശത്തെ നിയമപ്രകാരമുള്ള ഖാളി, സക്കാത്തിന്റെ കാര്യത്തിൽകൂടി പ്രത്യേകം അധികാരം നൽകിയോ അഥവാ അതുകൂടി ഉൾക്കൊള്ളുന്ന പൊതു അധികാരം നൽകിയോ നിയമിക്കപ്പെട്ടാൽ ആ ഖാളിക്ക് ഇമാമിനെപ്പോലെ സക്കാത്തുമുതൽ ഏൽപ്പിച്ച് ഉടമകൾക്ക് ഉത്തരവാദിത്തമൊഴിയാം. ഖാളി ആ പ്രദേശത്തെ അവകാശികൾക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെ വച്ചോ വിതരണം നടത്തുകയുമാവാം. അതുപോലെ ബാദ്ധ്യതപ്പെട്ട മുതലുടമകൾ ഒന്നിച്ചു സംഘടിച്ചു സക്കാത്തു മുതലുകൾ സംഭരിച്ച് അവരവരുടേതു പ്രത്യേകം കരുതി വിതരണം ചെയ്താലും സാധുവാകും. 


ഇതൊന്നുമില്ലാതെ സക്കാത്തുകമ്മറ്റിയെന്ന പേരിൽ കിട്ടുന്നിടത്തു നിന്നൊക്കെ കിട്ടുന്നതെല്ലാം പിരിച്ച് ഒരു ഫണ്ടുണ്ടാക്കി 'സക്കാത്തു വിതരണ'മെന്ന പ്രഹസനം നടത്തുന്നതിന് ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ല. സദുദ്ദേശമല്ല ഇതിനു പിന്നിലുള്ളതും. അവകാശികൾ തെണ്ടുന്നതു തടയുക, നിർദ്ധനർക്കു കരേറാനുള്ള വക നൽകുക എന്നിങ്ങനെ പുറത്തു പറയുന്ന മധുവൂറുന്ന ലക്ഷ്യങ്ങളാണ് ഇതിനു പ്രേരകമെങ്കിൽ, നിയമപ്രകാരം തന്നെ അതിനു വഴിയുണ്ടല്ലോ; ഓരോ പ്രദേശത്തെയും ഖാളിമാരെ അധികാരപ്പെടുത്തി അവർക്കു സക്കാത്തിന്റെ കാര്യത്തിൽ ഇമാമിന്റെ സ്ഥാനം നൽകി അവരുടെ നേതൃത്വത്തിൽ സംഘടിതമായി ഓരോ പ്രദേശവും മുന്നോട്ടു നീങ്ങുക. ഉദ്ദേശശുദ്ധിയുള്ളവർ ഇതിനാണു ശ്രമിക്കേണ്ടത്. എങ്കിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ ഏറെക്കുറെ കാര്യങ്ങൾ എളുപ്പമാവുകയും ചെയ്യും. സങ്കുചിത മനസ്ഥിതിയും നയവും മാറണമെന്നു മാത്രം.


പുത്തൻ വാദികളുടെ നേതൃത്വത്തിൽ രൂപീകൃതമാകുന്ന സക്കാത്തു കമ്മിറ്റികൾക്കു പിന്നിൽ യഥാർത്ഥത്തിൽ പുറത്തു പറയുന്നതൊന്നുമല്ല; സാമ്പത്തികമായ ദുഷ്ടലാക്കുകളാണുള്ളത്. സക്കാത്തിന്റെ അവകാശികളായി ഖുർആൻ എണ്ണിയ എട്ടു വിഭാഗത്തിൽ ചിലതു ദുർവ്യാഖ്യാനം ചെയ്തുകൊണ്ടു തങ്ങളുടെ സംഘടനാഫണ്ടിലേക്കും സ്ഥാപനങ്ങളിലേക്കും പാവങ്ങളുടെ സക്കാത്തിന്റെ വിഹിതം, അതു നൽകുന്നവരറിയാതെ പിടിച്ചെടുക്കാനുള്ള ഒരു കുറുക്കു വഴിയാണ് അവർക്കു സക്കാത്തു കമ്മറ്റികൾ. ഇതു ദുരാരോപണമോ കെട്ടിച്ചമക്കലോ അല്ല. സക്കാത്തിന്റെ അവകാശികളിൽ "ഫീസബീലില്ലാഹ്" എന്ന് ഒരു വിഭാഗത്തെ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഫണ്ടിൽ നിന്നു (ബൈത്തുൽ മാൽ) പ്രതിഫലം പറ്റാത്ത ഇസ്‌ലാമിക സൈനികരാണ് ഇതുകൊണ്ടുദ്ദേശ്യം. 


ഇസ്‌ലാമിനു വേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്യുകയെന്ന ജിഹാദിന് ഉപയോഗിക്കപ്പെടുന്ന ഒരു പര്യായപദമായി മാറിക്കഴിഞ്ഞിട്ടുണ്ട് "ഫീസബീലില്ലാ" എന്നത്. ആ അർത്ഥത്തിലാണു ഖുർആൻ സക്കാത്തിന്റെ അവകാശികളെ ഇതേപദം കൊണ്ടു വ്യക്തമാക്കിയതും. നാലു മദ്ഹബുകളും ഇതംഗീകരിക്കും.അവരിൽ ഇമാം അഹ്‌മദു(റ) മാത്രം ഹജ്ജിനുദ്ദേശിക്കുന്നവർ കൂടി ഇതിൽ പെടുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉമ്മുമഅ്ഖലി(റ)ന്റെ ഹദീസിൽ ഹജ്ജിനു "ഫീസബീലില്ലാ" എന്നുപയോഗിച്ചതാണ് അതിനു തെളിവ്. ഈ പ്രയോഗത്തെ സംബന്ധിച്ചു മറ്റു ഇമാമുകൾ സവിശദം മറുപടിയും നൽകിയിട്ടുണ്ട്.


ഇതിലുപരി മറ്റേതെങ്കിലും ഒരിസ്‌ലാമിക പ്രവർത്തനമോ പുണ്യകർമ്മങ്ങളോ സ്ഥാപനങ്ങളോ സക്കാത്തിന്റെ "ഫീസബീലില്ലാഹി"യിൽ നാലു മദ്ഹബിലും ഉൾപ്പെടുത്തിയിട്ടില്ല. ഇതിനു വിരുദ്ധമായി കേരളത്തിലെ പുത്തൻ വാദികൾ അവരുടെ സംഘടനാ ഫണ്ടും സക്കാത്തിന്റെ വിഹിതം പറ്റാൻ അവകാശമുള്ള "ഫീസബീലില്ലാ"യിൽ പെട്ടതാണെന്നു തുടക്കം മുതലേ വാദിച്ചു പോരുന്നുണ്ട്. അപ്പേരിൽ സക്കാത്തും ധനവും പറ്റുവാനാണ് 'മുജാഹിദീൻ' എന്ന് അവർ തങ്ങളെ വിളിച്ചുവരുന്നതു തന്നെ!. 


മുജാഹിദീൻ - ഇസ്‌ലാമിനു വേണ്ടി വീരരക്തസാക്ഷിത്വം വരിക്കാൻ തയ്യാറായ യോദ്ധാക്കൾ - എന്നു നമ്മുടെ ഫിഖ്ഹിന്റെ കിതാബുകളിലും തഫ്സീറുകളിലും മറ്റും "ഫീസബീലില്ലാഹി"യെ വ്യാഖ്യാനിച്ചിട്ടുണ്ടല്ലോ. അതു തങ്ങളാണെന്നു പാമരന്മാരെ തെറ്റിദ്ധരിപ്പിക്കാനാണ് അതേ പേരിൽ അവരുടെ സംഘടന രംഗത്തുവരാൻ കാരണം. നദ്'വത്തുൽ മുജാഹിദീൻ മുഖപത്രമായ അല്മനാറിൽ അവരുടെ ആഗമനക്കാലത്തു തന്നെ സംഘത്തിന്റെ അനിഷേദ്ധ്യ നേതാവു കെ.എം.മൗലവി പരസ്യമായി നടത്തിയ ഈ അപേക്ഷ വായിക്കുക.


"ഇസ്‌ലാമിന്റെ ഉള്ളിലും പുറത്തുമുള്ള കടുംശത്രുക്കളോട് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടായുധങ്ങളായ നാക്കും തൂലികയും ഉപയോഗിച്ചും മറ്റു വിധേനയും അടരാടിക്കൊണ്ടിരിക്കുന്ന അഖിലകേരളാടിസ്ഥാനത്തിലുള്ള ഏക സംഘടനയാണിതെന്നും അനുസ്‌മരിച്ചു കൊള്ളുന്നു. അതിനാൽ നിങ്ങളുടെ സക്കാത്തിൽ നിന്നു മുജാഹിദുകൾക്കുള്ള വിഹിതവും മറ്റു സംഭാവനകളും നൽകി സംഘത്തെ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. എന്ന് വിധേയൻ കെ.എം.മൗലവി" (അൽമനാർ പു:4, ല:3).


മുജാഹിദാദർശം പ്രസംഗിച്ചും എഴുതിയും ജിഹാദ്(?) നടത്തുന്ന ഏകസംഘടന ഇതാണെന്നും സകാത്തിൽ നിന്നും 'മുജാഹിദുകൾ' (യോദ്ധാക്കൾ)ക്കു നൽകാൻ ഫിഖ്ഹിന്റെ കിതാബിലും മറ്റും പറഞ്ഞ വിഹിതം തങ്ങളുടെ സംഘടനാ പ്രവർത്തനത്തിനുമാത്രം അർഹതപ്പെട്ടതാണെന്നും അതു നല്കണമെന്നുമാണല്ലോ അൽമനാർ എഴുതിയത്. അപ്പോൾ തങ്ങളുടെ സംഘടനാഫണ്ടു സകാത്തിന്റെ വിഹിതം പറ്റാൻ അവകാശപ്പെട്ടതാണെന്നാണ് ഇവരുടെ വാദം. 


അതുപോലെ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഇതേ "ഫീസബീലില്ലാഹി"യിൽ പെടുമെന്നാണ് ഇവർ കുട്ടികളെപ്പോലും പഠിപ്പിക്കുന്നത്. ഇവരുടെ മദ്രസകളിൽ നാലാം തരത്തിലേക്കു തയ്യാറാക്കിയ 'ഇസ്‌ലാമിക കർമശാസ്ത്രം' രണ്ടാം ഭാഗത്തിൽ 'സക്കാത്തു ചെലവഴിക്കേണ്ട ഇനങ്ങൾ' എന്ന അദ്ധ്യായത്തിൽ കുറിക്കുന്നു. "ഏഴ്, സബീലുള്ള: ദൈവമാർഗ്ഗം; ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും നിലനിൽപ്പിന്നാവശ്യമായ പൊതുസംരംഭങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌ലാമിന്റെ വിജയത്തിനു വേണ്ടിയുള്ള യുദ്ധം, ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും" (Ibid പേ: 26) അപ്പോൾ തങ്ങളുടെ സ്ഥാപനങ്ങൾക്കും പിടിച്ചെടുക്കുന്ന സക്കാത്തു ഫണ്ടിൽ നിന്നു വിഹിതം പറ്റാം!.


'ആമിലീങ്ങൾ' (സക്കാത്തിന്റെ ഉദ്യോഗസ്ഥന്മാർ) എന്ന പേരിൽ കമ്മറ്റി ഭാരവാഹികൾക്കു വേറെയും ഒരു വിഹിതം പറ്റാം! സക്കാത്തു ഫണ്ടിലേക്കു തങ്ങൾ തന്നെ അടച്ചാലും 'ആമിൽ' എന്ന പേരിൽ ഒരു വിഹിതം കിട്ടുന്നത് എന്തിനൊഴിവാക്കണം?!.


ശറഇന്റെ വീക്ഷണത്തിൽ സക്കാത്തു പിരിക്കാനും വിതരണം ചെയ്യാനും ഇസ്‌ലാമിക ഭരണാധികാരി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനാണ് ആമിൽ. എന്നാൽ ഇവർ മദ്രസ്സാപാഠപുസ്തകത്തിൽ കുറിക്കുന്നു. "സക്കാത്തു ശേഖരിക്കുക, വിതരണം ചെയ്യുക തുടങ്ങി അതുമായി ബന്ധപ്പെട്ട ജോലിക്കാർക്കു കൂലി സക്കാത്തിന്റെ ധനത്തിൽ നിന്നു നൽകാം. അവർ പണക്കാരാണെങ്കിലും അതു വാങ്ങുകയും ചെയ്യാം." (Ibid പേ: 25) ഖുശാൽ! കച്ചവടക്കാരും വ്യവസായികളുമായ തങ്ങളുടെ സക്കാത്തു കമ്മറ്റി ഭാരവാഹികൾക്കും 'ആമിൽ' എന്ന പേരിൽ സക്കാത്തു ഫണ്ടിൽ നിന്നു വിഹിതം പറ്റാം! 


ഇതിനൊക്കെ മുതലുടമയിൽ നിന്നു നേരിട്ടു സക്കാത്തു കിട്ടുമോ? ഒരിക്കലുമില്ല. അതിന് ഉടമകളറിയാതെ വിഹിതം പറ്റാൻ, സംഘടനയും സ്ഥാപനങ്ങളും പാവങ്ങൾക്കു ശറഉ് നിശ്ചയിച്ച സക്കാത്തിന്റെ വിഹിതത്തിൽ നിന്ന് അവിഹിതമായി പറ്റിക്കൊണ്ടു നടത്താൻ കണ്ടെത്തിയ മാർഗ്ഗമാണു സക്കാത്തു കമ്മറ്റികളും സംഘടനാടിസ്ഥാനത്തിൽ ഇവർ രൂപം നൽകുന്ന 'സക്കാത്തു സെല്ലു'കളും. ഇതിനു പക്ഷേ, ശരീഅത്തും പണ്ഡിതന്മാരും കൂട്ടുനൽകണമെന്നു പറഞ്ഞാൽ അതുമാത്രം നടപ്പില്ല. പഴയകാല വഴക്കം സക്കാത്തു വിതരണത്തിലും സുന്ദരവും പ്രായോഗികവുമാണ്. പുതിയവാദങ്ങൾ ദുഷ്ടലാക്കുകൾ നിറഞ്ഞതും! സൂക്ഷിക്കുക!.


(മൗലാനാ നജീബ്‌ ഉസ്താദ്‌ നുസ്രത്തുൽ അനാമിൽ എഴുതിയ തുടർ ലേഖനത്തിന്റെ സമാഹാരമായി 1997 ഇൽ പ്രസിദ്ധീകരിച്ച 'സക്കാത്തു പദ്ധതി' എന്ന പുസ്തകത്തിൽ നിന്നും).

Sunday, June 05, 2016

റമളാൻ മസ്‌അലകൾ


❓ചോദ്യം: ഉറക്കത്തിൽ ഇന്ദ്രിയം സ്രവിച്ചാൽ നോമ്പ്‌ മുറിയുമോ? വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്ത നോമ്പു ലഭിക്കുമോ?

✅ഉത്തരം: ഉറക്കത്തിലെ ശുക്ലാസ്രാവം കൊണ്ട്‌ നോമ്പു മുറിയില്ല. വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്തവന്റെ നോമ്പു സാധുവാകും. (ഫത്‌ഹുൽ മുഈൻ).

❓ചോദ്യം: ഒരാൾ നോമ്പു നോറ്റുകൊണ്ടു വികാരത്തിന്റെ ശക്തിയാൽ ആലോചിച്ച്‌ അവന്‌ ഇന്ദ്രിയ സ്ഖലനമുണ്ടായി എന്നാൽ അവന്റെ നോമ്പു മുറിയുമോ?

✅ഉത്തരം: ആലോചിച്ചു ശുക്ലം പുറപ്പെട്ടതു കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല.

❓ചോദ്യം: സ്ഖലിക്കണമെന്ന ഉദ്ദേശത്തോടെ നോക്കിയോ ചിന്തിക്കുകയോ ചെയ്തു സ്ഖലനം ഉണ്ടായാൽ നോമ്പു മുറിയുമോ!? പൂങ്കാവനം മാസിക വാല്യം:8, ലക്കം:12 റമളാൻ പതിപ്പിൽ എഴുതിയ അഭിപ്രായം മുറിയുമെന്നാണ്‌. ഇതു ശരിയാണോ?

✅ഉത്തരം: തൊലി തമ്മിൽ ചേരലില്ലാതെ കേവലം നോട്ടം കൊണ്ടോ ആലോചന കൊണ്ടോ ശുക്ല സ്ഖലനമുണ്ടയാൽ നോമ്പ്‌ മുറിയുകയില്ലെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ പ്രബലാഭിപ്രായം. തുഹ്ഫ: 3-410 നോക്കുക. സ്ഖലിക്കാൻ ഉദ്ദേശിച്ചു നോക്കിയാലും വിധി മാറ്റമില്ല.


❓ചോദ്യം: നോമ്പുകാരൻ/നോമ്പുകാരി കണ്ണിൽ മരുന്ന്, മുലപ്പാൽ മുതലായവ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്‌? അതുകൊണ്ട്‌ നോമ്പ്‌ നഷ്ടപ്പെടുമോ?

ഉത്തരം: ഇല്ല. കണ്ണിൽ മരുന്നോ മുലപ്പാലോ ഇറ്റിക്കുന്നത്‌ കൊണ്ട്‌ നോമ്പു നഷ്ടപ്പെടുകയില്ല. അത്‌ അനുവദനീയവുമാണ്‌.

❓ചോദ്യം: ഫർളു നോമ്പിന്റെ രാത്രിയിൽ ഹൈള്‌ അവസാനിച്ചു. കുളിക്കാതെ പിറ്റേദിവസത്തെ നോമ്പിനു നിയ്യത്തു ചെയ്തു. നോമ്പോടു കൂടി പകലിൽ കുളിച്ചാൽ മതിയോ?

ഉത്തരം: മതി. ആർത്തവം മുറിഞ്ഞതോടെ കുളിക്കും മുമ്പ്‌ നോമ്പിൽ പ്രവേശിക്കാം. തുഹ്ഫ 1-392.

❓ചോദ്യം: നോമ്പുകാർ നേരമ്പോക്കിനു വേണ്ടി അനുവദനീയമായ കളി, ഗാനം കേൾക്കൽ, നോവലുകളും കഥകളും വായിക്കൽ തുടങ്ങിയ കാര്യങ്ങളിലേർപ്പെടുന്നതിനു വിരോധമുണ്ടോ? തിന്റെ ശർഇയ്യായ വിധിയെന്ത്‌?

✅ഉത്തരം: അനുവദനീയമായ അത്തരം സുഖാസ്വാദനങ്ങളെല്ലാം നോമ്പുകാരൻ ഒഴിവാക്കുകയാണു വേണ്ടത്‌. അതാണു സുന്നത്ത്‌. അത്തരം വിനോദങ്ങളിലേർപ്പെടുന്നതിന്റെ വിധി കറാഹത്തും. ശർഹു ബാഫള്‌ൽ: 2-186.

❓ചോദ്യം: നോമ്പു തുറന്ന ശേഷം ചൊല്ലേണ്ട 'അല്ലാഹുമ്മ ലക സുംതു' എന്ന ദിക്‌റ്‌ അതിനു മുമ്പ്‌ ചൊല്ലിയാൽ സുന്നത്തു ലഭിക്കുമോ?

✅ഉത്തരം: ലഭിക്കേണ്ടതാണ്‌. ഹാശിയത്തുൽ കുർദി: 2-154 നോക്കുക.

❓ചോദ്യം: റമളാൻ മാസം മരണപ്പെട്ട ഒരാളിന്‌ പകൽ സമയം സുഗന്ധം പൂശൽ സുന്നത്തുണ്ടോ? തെളിവ്‌ സഹിതം മറുപടി തന്നാലും.

✅ഉത്തരം: കഫൻ പുടയിലും മറ്റും വാസനദ്രവ്യം ഉപയോഗിക്കൽ സുന്നത്തുണ്ട്‌. ശർവാനി: 3-411.

❓ചോദ്യം: നോമ്പുകാരനെ ആരെങ്കിലും ചീത്ത പറഞ്ഞാൽ അവൻ ഞാൻ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളട്ടെയെന്ന് ഹദീസിലുണ്ടല്ലോ. അപ്പോൾ നോമ്പുകാരനെന്നു പറയുന്നതു കൊണ്ടു ലോകമാന്യം വന്നുകൂടുമെങ്കിലോ?

✅ഉത്തരം: ചീത്ത പറയുന്നയാളോട്‌ ഞാൻ നോമ്പുകാരനാണെന്ന് പറയുന്നത്‌ കൊണ്ട്‌ ലോകമാന്യം ഉണ്ടാകുമെന്ന ധാരണയുണ്ടെങ്കിൽ അങ്ങനെ നാക്കുകൊണ്ടു പറയൽ സുന്നത്തില്ല. അപ്പോൾ ഹദീസിൽ അങ്ങനെ പറയാൻ കൽപ്പിച്ചതിന്റെ ഉദ്ദേശ്യം, സ്വന്തം ശരീരത്തെ അങ്ങനെ ഓർമ്മപ്പെടുത്തണമെന്നാണ്‌. തുഹ്ഫ: 3-424.

❓ചോദ്യം: പള്ളികളിൽ നോമ്പു തുറക്കുമ്പോൾ ചയായും മറ്റും കൊടുക്കുന്നു. അങ്ങനെ നോമ്പു തുറന്നവരെ ചിലർ വീട്ടിൽ കൊണ്ടുപോയി ഭക്ഷണവും കൊടുക്കുന്നു. ഇതിൽ ആർക്കാണ്‌ നോമ്പ്‌ തുറപ്പിച്ചതിന്റെ പ്രതിഫലം?

✅ഉത്തരം: നോമ്പു തുറപ്പിച്ചതിന്റെ പ്രതിഫലം തുറക്കാനുള്ളത്‌ നൽകിയവനും നോമ്പുകാരനു വയറു നിറച്ചു ഭക്ഷണം നൽകിയതിന്റെ പുണ്യം അതു നൽകിയവർക്കും ലഭിക്കും. രണ്ടിനും പ്രത്യേകം പ്രതിഫലവും പുണ്യവും ഹദീസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ.

❓ചോദ്യം: ഹിന്ദുക്കൾക്കു റമളാൻ മാസത്തിൽ ആഹാരം കൊടുക്കുന്നതിൽ തെറ്റുണ്ടോ? നോമ്പു തുറന്നതിന്റെ ശേഷം നമ്മൾ കഴിക്കുന്ന  ആഹാരം കൊടുത്താൽ നമ്മുടെ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുമോ?

✅ഉത്തരം: പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്ക്‌ അവർ അമുസ്ലിംകളാണെങ്കിലും റമളാനിലെ പകലിൽ ഭക്ഷണം നൽകൽ ഹറാമാണ്‌. ശർവാനി: 4-37. രാത്രിയിൽ നൽകുന്നതു കൊണ്ടു കുഴപ്പമില്ല. അതു നോമ്പു തുറക്കാനുണ്ടാക്കിയ ആഹാരമായതുകൊണ്ടും നമ്മുടെ നോമ്പിനു യാതൊരു കുഴപ്പവും വരില്ല.

❓ചോദ്യം: നോമ്പ്‌ ഖളാഉള്ള ഒരാൾ മരണപ്പെട്ടു. അനന്തരാവകാശികൾ അതു നോറ്റു വീട്ടേണ്ടതുണ്ടോ? നോറ്റാൽ വീടുമോ? ശാഫിഈ മദ്‌ഹബിലെ പ്രബലമായ അഭിപ്രായം തെളിവു സഹിതം വ്യക്തമാക്കിയാലും.

✅ഉത്തരം: നോൽക്കാൻ സൗകര്യപ്പെട്ട ശേഷം മരണപ്പെട്ടയാളെത്തൊട്ടു ബന്ധുക്കൾ നോമ്പനുഷ്ടിച്ചു വീട്ടണമെന്നില്ല. ഓരോ നോമ്പിനും ഓരോ മുദ്ദുവീതം ഭക്ഷണം നൽകിയാലും മതി. അതാണു നോമ്പു നോറ്റു വീട്ടുന്നതിനേക്കാൾ ശ്രേഷ്ടവും. ബന്ധുക്കൾ നോൽക്കുന്നതു കൊണ്ടും ബാധ്യത വീടുമെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ പ്രബലാഭിപ്രായം. (തുഹ്ഫ 3-437).

❓ചോദ്യം: റമളാൻ നോമ്പിന്‌ ഓരോ ദിവസവും രാത്രിയിൽ തന്നെ നിയ്യത്ത്‌ ചെയ്യേണ്ടതുണ്ടല്ലോ. ഇത്‌ ഒരു രാത്രി മറന്നാൽ അതിന്റെ വിധിയെന്ത്‌?.

✅ഉത്തരം: രാത്രിയിൽ നിയ്യത്ത്‌ സംഭവിച്ചില്ലെങ്കിൽ അന്നത്തെ നോമ്പ്‌ സാധുവാകുകയില്ല. ആ നോമ്പ്‌ പിന്നീടൊരു ദിവസം ഖളാ വീട്ടണം. എങ്കിലും നിയ്യത്തു മറന്ന ദിനത്തിലും അവൻ നോമ്പുകാരനെ പോലെ പൂർണ്ണമായും അന്നപാനീയങ്ങളും മറ്റും വെടിഞ്ഞ്‌ 'ഇംസാക്ക്‌' ചെയ്യണം.

എന്നാൽ റമളാനിന്റെ ആദ്യത്തെ രാത്രിയിൽ റമളാൻ മുഴുവൻ നോമ്പനുഷ്ടിക്കുന്നതായി കരുതിയാൽ എല്ലാ നോമ്പിനും ആ നിയ്യത്ത്‌ മതിയെന്നാണ്‌ മാലിക്കീ മദ്‌ഹബ്‌. നിയ്യത്ത്‌ രാത്രിയിൽ മറന്ന ദിവസങ്ങളിൽ ഈ മദ്‌ഹബനുസരിച്ച്‌ നോമ്പനുഷ്ടിക്കാനും നോമ്പു ലഭിക്കാനും സൗകര്യപ്പെടാൻ വേണ്ടി റമളാനിന്റെ അദ്യരാത്രി തന്നെ മാസം മു ഇമാം ഇബ്‌നുഹജർ(റ) പ്രസ്താവിച്ചിട്ടുണ്ട്‌.

അതുപോലെ ഓരോ നോമ്പിനും പകലിന്റെ ആദ്യത്തിൽ നിയ്യത്തു മതിയെന്നാണ്‌ ഇമാം അബൂഹനീഫയുടെ പക്ഷം. രാത്രിയിൽ നിയ്യത്തു മറന്നാൽ ഈ അഭിപ്രായം അനുകരിച്ചു കൊണ്ടു നോമ്പു നോൽക്കാനും നോമ്പു ലഭിക്കാനും വേണ്ടി മറന്ന ദിനത്തിന്റെ തുടക്കത്തിൽ അന്നു നോമ്പനുഷ്ടിക്കുന്നതായി കരുതൽ സുന്നത്താണെന്നും ഫുഖഹാഉ പ്രസ്താവിച്ചിട്ടുണ്ട്‌. (ഫത്‌ഹുൽ മുഈൻ).

ഇതനുസരിച്ചു രാത്രിയിൽ നിയ്യത്തു മറന്നയാൾ, പകലിന്റെ ആരംഭത്തിൽ ഇമാം അബൂഹനീഫ(റ)യെ അനുകരിച്ച്‌ അന്നു നോമ്പു പിടിക്കുന്നതായി കരുതി വ്രതമനുഷ്ടിച്ചാൽ അവന്‌ അന്നത്തെ നോമ്പു ലഭിക്കുമെന്നും അതു പിന്നെ ഖളാ വീട്ടേണ്ടതില്ലെന്നും മനസ്സിലാക്കാം.

❤മൗലാനാ നജീബ്‌ ഉസ്താദിന്റെ ബുൽബുൽ മാസികയിലെ 'പ്രശ്നോത്തരം' പംക്തിയിലെ ഫത്‌വാകളിൽ നിന്നും❤.

Wednesday, May 04, 2016

വിവാഹ വാർഷിക സമ്മാനം

ഒരു മനുഷ്യൻ അയാളുടെ ഭാര്യയെ അളവില്ലാതെ സ്നേഹിച്ചിരുന്നു, അവളെ പറ്റി ചോദിക്കുമ്പോൾ അവന് നൂറു നാവാണ്. കല്യാണം കഴിഞ്ഞ് പത്തിലേറെ വർഷം കഴിഞ്ഞിട്ടും ഭാര്യയോട് ഇത്രയും അഗാധമായ സ്നേഹം പ്രകടിപ്പിക്കുന്നതിന് പിന്നിലെ രഹസ്യം അവന്റെ ചില കൂട്ടുകാർ അവനോടു ചോദിച്ചു. അവൻ പറഞ്ഞു തുടങ്ങി:

"ഞാൻ നിസ്ക്കാരത്തിൽ തീരെ താൽപ്പര്യം ഇല്ലാത്ത മനുഷ്യനായിരുന്നു. കല്യാണം കഴിഞ്ഞത് മുതൽ എന്നും അവൾ എന്നോട് നിസ്ക്കരിക്കാൻ ആവശ്യപ്പെടും. അതിന്റെ പേരിൽ ഞാനെന്നും അവളോട്‌ ദേഷ്യപ്പെടുമെങ്കിലും അവളത് കാര്യമാക്കാതെ വിളി തുടർന്നു. ഞാൻ ചെവി കൊടുത്തേയില്ല.



അങ്ങനെ പത്തു വർഷം പിന്നിട്ടു ഞങ്ങളുടെ ജീവിതം. പത്താം വിവാഹ വാർഷിക ദിനത്തിൽ പതിവില്ലാതെ ഞാൻ അവളോട്‌ 'എന്ത് സമ്മാനമാണ് നിനക്ക് വേണ്ടത്' എന്ന് ചോദിച്ചു.

"നിങ്ങൾ നിസ്ക്കരിക്കാൻ തുടങ്ങുന്നതിലേറെ സന്തോഷകരമായ മറ്റൊരു സമ്മാനവും എനിക്ക് ലഭിക്കാനില്ല" എന്നായിരുന്നു അവളുടെ മറുപടി. എന്റെ മനസ്സ് ഞാനറിയാതെ ഒന്ന് തേങ്ങിപ്പോയി. ഇത്രയും ആത്മാർത്ഥമായുള്ള അവളുടെ ആ ആവശ്യം എനിക്ക് നിരാകരിക്കാൻ കഴിഞ്ഞില്ല.

ഞാനും അവളോടൊപ്പം നിസ്ക്കരിക്കാൻ തുടങ്ങി - ഇന്ന് നിസ്ക്കാരം എനിക്കൊരു ആവേശമാണ്. എങ്ങനെയാണ് ഇത്രയും കാലം എന്റെ നാഥന്റെ മുന്നിൽ സുജൂദ് ചെയ്യാതെ ഞാൻ ജീവിച്ചത് എന്ന് ഓർത്തപ്പോൾ എനിക്ക് അത്ഭുതം തോന്നാൻ പോലും തുടങ്ങി. എന്റെ ജീവിതത്തിലെ ഈ സമൂലമായ മാറ്റത്തിന് കാരണക്കാരിയായ എന്റെ ഭാര്യ എനിക്ക് എല്ലാമെല്ലാമാണ്". ഒരിറ്റു കണ്ണുനീർ വീഴ്ത്തിക്കൊണ്ട് അയാൾ പറഞ്ഞു നിർത്തി.

സദ്‌വൃത്തയായ ഒരു ഭാര്യക്ക് തന്റെ ഭർത്താവിനെ നേർവഴിയിലേക്ക് കൊണ്ടുവരാൻ കഴിയുന്നതിന്റെ സാധ്യതകൾ എത്ര അനന്തമാണ്‌ !

നബി(സ്വ) പറഞ്ഞു:

"ഒരു സ്ത്രീ നാല് കാര്യങ്ങളുടെ പേരിൽ കല്യാണം ചെയ്യപ്പെടുന്നു.

1) അവളുടെ സമ്പത്ത്

2) അവളുടെ കുടുംബ മഹത്വം

3) അവളുടെ സൗന്ദര്യം

4) അവളുടെ മതഭക്തി

ഇതിൽ മതഭക്തിയെ നിങ്ങൾ മുന്തിക്കുക".

ജനൽ അടക്കാതിരുന്ന വീട്‌

അമീനും അലിയും അയൽവാസികളായിരുന്നു. അമീൻ കോടീശ്വരനായ കച്ചവടക്കാരനും അലി പാവപ്പെട്ട കൂലിപ്പണിക്കാരനുമായിരുന്നു.

ദൈനം ദിന ചിലവുകൾ കഴിച്ചാൽ മിച്ചമൊന്നും ഉണ്ടാവാറില്ല അലിയുടെ വീട്ടിൽ. എങ്കിലും യാതൊന്നും ആലോചിക്കാനില്ലാതെ സന്തോഷപൂർവ്വമായിരുന്നു അലിയുടെ ജീവിതം. ഉറങ്ങാൻ പോകുമ്പോൾ ജനലുകളും വാതിലും അടക്കാൻ പോലും അലി മിനക്കെടാറില്ല. സമ്പത്തൊന്നും സൂക്ഷിപ്പില്ലാത്ത വീട്ടിൽ ആരെ പേടിച്ചാണ്‌ അടച്ചു പൂട്ടേണ്ടത്‌?

അമീനിന്റെ അവസ്ഥ നേരെ മറിച്ചായിരുന്നു. എന്നും എല്ലായ്പ്പോഴും കച്ചവടത്തിന്റെ തിരക്കും സമ്പത്തിന്റെ കാര്യത്തിലുള്ള വേവലാതികളുമായി ജീവിതത്തിനു യാതൊരു സന്തോഷവുമില്ലായിരുന്നു. പണം കൊടുത്തു വാങ്ങാവുന്ന എല്ലാ സുഖങ്ങളും ഉണ്ടായിട്ടും അമീനിന്റെ വീട്ടിൽ അവനൊരിക്കലും സമാധാനം ലഭിച്ചില്ല.




ഉറങ്ങാൻ പോകുമ്പോൾ എല്ലാ വാതിലുകളും ജനലുകളും അലമാരകളുമെല്ലാം അടച്ചോയെന്ന് പലവട്ടം ഉറപ്പിക്കുമായിരുന്നു അവൻ. ഉറക്ക്‌ നല്ലരീതിയിൽ ഒരിക്കലും ലഭിച്ചില്ല, തന്റെ സമ്പാദ്യമൊക്കെ ഏതെങ്കിലും കൊള്ളക്കാർ വന്ന് കൊണ്ടുപോകുമോ എന്ന ഭയമായിരുന്നു അവന്‌ മുഴുസമയവും.

അയൽവാസിയായ അലിയുടെ സന്തോഷകരമായ ജീവിതം കണ്ട്‌ അമീനിനു അസൂയ തോന്നുക പതിവായിരുന്നു. 'ഒരു സമ്പത്തും ഇല്ലാഞ്ഞിട്ടും അവന്റെ ജീവിതമെത്ര ഉല്ലാസകരം' - അമീൻ നെടുവീർപ്പിട്ടു.

ഒരുനാൾ അമീൻ അലിയെ വിളിപ്പിച്ച്‌ ഒരു പെട്ടിനിറയെ പണം കൊടുത്തു കൊണ്ട്‌ പറഞ്ഞു:

"അലീ, നിന്റെ ദാരിദ്ര്യം മാറാൻ ഇതുപകരിക്കും. എന്റെ കയ്യിൽ ഒരുപാട്‌ ധനമുണ്ടായിട്ടും അയൽപ്പക്കത്ത്‌ ജീവിക്കുന്ന നീ ദരിദ്രനായി കഴിയുന്നത്‌ എനിക്ക്‌ കഷ്ടമാണ്‌".

അലി സന്തോഷത്തോടെ പണം വാങ്ങി വീട്ടിലേക്കു പോയി.

അന്ന് അലിയുടെ മനസ്സ്‌ നിറയെ ആ പണത്തെ പറ്റിയുള്ള ചിന്തയായിരുന്നു. എങ്ങനെ, എവിടെ ചിലവഴിക്കണം, എന്തൊക്കെ വാങ്ങണം, എന്ത്‌ കച്ചവടം ചെയ്യണമെന്നൊക്കെ ചിന്തിച്ചു കൊണ്ടിരുന്നു അവൻ.

ഉറങ്ങാൻ നേരമായപ്പോൾ അലിക്ക്‌ വേവലാതിയായി. ജനലുകൾ തുറന്നിട്ടാൽ പെട്ടിനിറയെ ഉള്ള പണം വല്ല കള്ളന്മാരും കൊണ്ടുപോകുമല്ലോ എന്ന് കരുതി അന്നാദ്യമായി അലി ജനലുകളും വാതിലുകളും അടച്ചു കിടന്നു. പക്ഷേ മനസ്സ്‌ നിറയെ പണത്തെ പറ്റിയുള്ള ചിന്ത നിറഞ്ഞതിനാൽ ഉറക്ക്‌ വരുന്നേയില്ല.

തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയോ അലി നേരം വെളുപ്പിച്ചു പണപ്പെട്ടിയുമായി നേരെ അമീനിന്റെ വീട്ടിലെത്തി മുട്ടിവിളിച്ചു. വാതിൽ തുറന്നു പുറത്തുവന്ന അമീനോട്‌ അലി പറഞ്ഞു:

"കൂട്ടുകാരാ ഞാനൊരു പാവപ്പെട്ടവനാണെങ്കിലും എന്റെ വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടായിരുന്നു. നിങ്ങൾ തന്ന പണം എന്റെ സമാധാനം തട്ടിയെടുത്തു, എനിക്ക്‌ സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. എന്നോട്‌. വിഷമമൊന്നും തോന്നരുത്‌, നിങ്ങളീ പണം തിരിച്ചു വാങ്ങണം."

അലി അതും കൊടുത്ത്‌ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി.

സമ്പത്ത്‌ വെട്ടിപ്പിടിക്കാൻ മനുഷ്യരെല്ലാം ഓടുകയാണ്‌. കിട്ടിയതിന്റെ മേലെ വീണ്ടും വാരിപ്പിടിക്കാൻ. എന്നാൽ സമ്പത്ത്‌ കൂടുന്നത്‌ ഇരുലോകത്തും സമാധാനം നഷ്ടപ്പെടാൻ കാരണമാകുമെന്നത്‌ ആരും ഓർക്കുന്നേയില്ല..

എല്ലാ ഓട്ടവും മണ്ണിലെത്തുന്നത്‌ വരേ മാത്രം, അവിടെയാണെങ്കിൽ ഒരു ചില്ലറപ്പൈസ പോലും കൊണ്ടുപോകാനും കഴിയില്ലല്ലോ...

Monday, May 02, 2016

നബിയുടെ മോതിരവും മുദ്രണവും:

ചോദ്യം: നബി (സ്വ) തങ്ങളുടെ മോതിരത്തിൽ 'മുഹമ്മദു റസൂലുള്ളാ ' എന്നാണു ആലേഖനം ചെയ്യപെട്ടിരുന്നത് എന്ന് കേൾക്കുന്നു. കത്തുകളിലും എഴുത്തുകളിലും സീലടിക്കുന്നതിനായിരുന്നു ഇതെന്നും പറയുന്നു. അപ്പോൾ മുദ്രകളിൽ അത് തല തിരിഞ്ഞു വരില്ലേ.? നാലു ഖലീഫമാരുടെ മോതിരങ്ങളിലും ഇങ്ങനെ വല്ലതും ലിഖിതമാക്കപ്പെട്ടിരുന്നുവോ.?


✅ഉത്തരം: 'മുഹമ്മദുർറസൂലുള്ളാ ' എന്ന വാക്യത്തിലെ മൂന്നു പദങ്ങളും ഓരോ വരിയിലായി മൂന്നു വരിയിലാണ് നബിയുടെ (സ്വ) മോതിരത്തിൽ ഉല്ലേഖനം ചെയ്യപ്പട്ടിരുന്നത്. ഏതു ക്രമത്തിൽ, ഏതു രൂപത്തിലായിരുന്നു ഇതെന്ന് പ്രബല റിപ്പോർട്ടുകൾ ഇല്ലെങ്കിലും മുഹമ്മദ്‌ എന്ന് ഏറ്റവും അടിയിലെ വരിയിലും റസൂൽ എന്ന് അതിനു മുകളിലെ വരിയിലും അല്ലാഹ് എന്നത് അതിനു മുകളിലെ വരിയിലുമാണ് ഉണ്ടായിരുന്നതെന്ന് ഇമാം അസ്നവി (റ) പ്രസ്താവിച്ചിട്ടുണ്ട്. അടിയിൽ നിന്ന് വായിക്കപ്പെടാൻ പറ്റുന്ന രീതിയിലുള്ള ഈ സീലിൽ, മുദ്രണം ചെയ്‌താൽ നേരെ-ചൊവ്വേ വായിക്കാൻ പറ്റുന്ന വിധം മറിച്ചാണ് രേഖപ്പെടുത്തിയിരുന്നതും.

നാലു ഖലീഫമാരിൽ അബൂബക്കർ സ്വിദ്ദീഖ് (റ) ന്റെ മോതിരത്തിൽ 'നിഅ്മൽ ഖാദിറു ഹുവല്ലാഹ്' എന്നും, ഉമർ(റ) വിന്റെ മുദ്രണം 'കഫാ ബിൽ മൗത്തി ദാഇയൻ യാ ഉമർ' എന്നും, ഉസ്മാൻ (റ) വിന്റെ സീൽ 'ലതസ്വ് ബിറന്ന ' എന്നും അലിയാരുടെ (റ) മുദ്ര 'അൽ മുൽക്കു ലില്ലാഹ്' എന്നുമായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. (ജമൽ 1-82)
(മൗലാനാ നജീബ്‌ ഉസ്താദിന്റെ പ്രശ്നോത്തരം)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

മതപണ്ഡിതന്മാർ ചൂഷകരോ? - (മൗലാനാ നജീബ് മൗലവി)

വിജ്ഞന്മാരുടെ സാന്നിദ്ധ്യവും നേതൃത്വവും അംഗീകരിക്കലും അവരുടെ വിലപ്പെട്ട സേവനങ്ങൾ ഉപയോഗപ്പെടുത്തലും ബുദ്ധിയുള്ള സമൂഹത്തിന്റെ പൊതുസ്വഭാവമാണ്‌. ജീവിതമേഖലകളിലെല്ലാം വിജ്ഞന്മാർക്കുള്ള ഈയംഗീകാരം നമുക്കു ദർശിക്കാനാകും. രോഗം വന്നാൽ ശരീരഘടനയും രോഗത്തിന്റെ നിമിത്തങ്ങളും അതിന്റെ പരിഹാരവും പ്രതിരോധവും അറിയുന്ന ഡോക്‌ടർമാരുടെ സാന്നിദ്ധ്യം അംഗീകരിക്കലും നിർദ്ദേശവും ഉപദേശവും സ്വീകരിക്കലും സാധാരണമല്ലോ. അവകാശങ്ങൾ നേടിയെടുക്കുന്നതിനു കോടതിയെ സമീപിക്കേണ്ടിവന്നാൽ സിവിൽ-ക്രിമിനൽ നിയമങ്ങളും വകുപ്പുകളും കോടതിമര്യാദകളും ചിട്ടകളും അറിയുന്ന വക്കീലുമാരുടെ നിർദ്ദേശം കേൾക്കലും അതനുസരിച്ച്‌ നീങ്ങലും തെറ്റാണോ? 

ഇങ്ങനെ ജീവിതമേഖലകളേതു പരിശോധിച്ചാലും-അത്‌ രാഷ്‌ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ശാരീരികമോ ഏതുമാകട്ടെ- അതതു മേഖലകളിലെ വിജ്ഞന്മാരുടെയും പണ്ഡിതന്മാരുടെയും നിർദ്ദേശങ്ങൾ അംഗീകരിക്കലും അനുസരിക്കലും തന്നെയാണു നിയമപരമായ രീതി. ജാതി-മത-ഭേദമന്യേ സമൂഹത്തിന്റെ പൊതുസ്വഭാവമാണിത്‌.




ഇതുപോലെ മതപരമായ വിഷയങ്ങളിലും അതിന്റെ വിധിയും സാധുതാസാധുതനിയമങ്ങളും വിഷയത്തിൽ വരാവുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളുമെല്ലാം അറിയുന്ന മതപണ്ഡിതന്മാരുടെ നിർദ്ദേശവും നേതൃത്വവും സ്വീകരിക്കലും ഉപദേശം തേടലും അനുസരിക്കലും സ്വാഭാവികവും നിയമപരവുമല്ലേ. ആണ്‌; തീർച്ചയായും. ഭൗതികമേഖലകളിൽ ഭൗതികവിജ്ഞന്മാരുടെ മേൽനോട്ടവും നിർദ്ദേശവുമനുസരിക്കുന്നത്‌ ഭൗതികജഢത്തിന്റെ രക്ഷയ്‌ക്കും സുഖവാസത്തിനുമാണെങ്കിൽ, ആത്മീയരംഗത്ത്‌ ആത്മീയജ്ഞാനികളുടെയും പണ്ഡിതന്മാരുടെയും ഉപദേശം തേടി പ്രവർത്തിക്കുന്നത്‌ ആത്മാവിന്റെ സുരക്ഷയ്‌ക്കും പരലോകത്തെ സുഖവാസത്തിനും വേണ്ടിയാണെന്ന വ്യത്യാസമേയുള്ളൂ.

മതചടങ്ങുകളും ആചാരങ്ങളുമായ നികാഹ്‌, ഇമാമത്ത്‌, മരണാനന്തര ചടങ്ങുകൾ എന്നീ കർമ്മങ്ങളിൽ വിശ്വാസികൾ ഉലമാഇനെ മുന്നിൽ നിറുത്തുന്നത്‌ അവകളിൽ പിഴവു സംഭവിക്കാതിരിക്കാനാണ്‌. അങ്ങനെ സംഭവിച്ചാൽ ബന്ധവും ചാർച്ചയും ഇബാദത്തുകളും കടമകളുമെല്ലാം അസാധുവാകാനും നഷ്‌ടപ്പെടാനുമിടയുണ്ട്‌. യഥാവിധി അവ നടക്കുന്നതിനു തന്നെയാണു പണ്ഡിതന്മാരുടെ നേതൃത്വവും കാർമ്മികത്വവും. അതിനുപുറമെ ഉലമാഇനെ സമുദായം മുന്നിൽ നിറുത്തുന്നതിനു മറ്റൊരു കാരണംകൂടിയുണ്ട്‌.

അല്ലാഹുവിന്റെ ദീൻ പഠിക്കുകയും അതു പകർന്നു നൽകുകയും ചെയ്യുന്ന-പള്ളിയിലും ദീനീ ഉലൂമിലുമായി സദാ കഴിഞ്ഞുകൂടുന്ന പണ്ഡിതന്മാർ അല്ലാഹുവിന്റെ ഭൂമിയിലെ സദ്‌വൃത്തരും സാത്വികരുമാണെന്നു സമുദായം ന്യായമായും വിശ്വസിക്കുന്നു. തോന്ന്യാസികളും പഠിക്കാൻ മിനക്കെടാത്തവരുമായ പൊതുസമൂഹത്തിൽ ഇവർ ആദരണീയർ തന്നെയാണല്ലോ. പ്രാര്‍ത്ഥനകൾക്കും മറ്റു പരിപാടികൾക്കുമെല്ലാം ഇവരെ മുന്നിൽ നിറുത്തുന്നതിന്‌ ഈ സദ് വിചാരമാണ്‌ സമുദായത്തിനു പ്രേരകം.

അഹ്‌ലുസ്സ്വലാഹിനെ (സദ്‌വൃത്തർ) മുന്നിൽ നിറുത്താനും മധ്യസ്ഥരാക്കാനും നിർദ്ദേശിക്കപ്പെട്ട സമുദായമാണല്ലോ ഇത്‌. മഴ കിട്ടാതെ വെള്ളത്തിനു ബുദ്ധിമുട്ടുന്ന വരൾച്ചവേളകളിൽ നിസ്‌കരിക്കാൻ നിർദ്ദേശിക്കപ്പെട്ട സ്വലാത്തുൽ ഇസ്‌തിസ്‌ഖാഇന്റെ മര്യാദകൾ വിവരിക്കുന്നിടത്ത്‌ ഇവരുടെ ശഫാഅത്തു പിടിക്കലും മധ്യസ്ഥരാക്കലും സുന്നത്താണെന്നും അവരുടെ ദുആ ഉത്തരം കിട്ടാന്‍ ഏറ്റവും പ്രതീക്ഷയുള്ളതാണെന്നും പ്രത്യേകിച്ച്‌ നബിതങ്ങളുടെ കുടുംബത്തെ ഇതിനുപയോഗപ്പെടുത്തണമെന്നും ഹദീസിന്റെയും ഫിഖ്‌ഹിന്റെയും ഇമാമുകൾ വിവരിച്ചിട്ടുണ്ട്‌.

നബിയുടെ പിതൃവ്യൻ അബ്ബാസി(റ)നെ കൊണ്ട്‌ ഉമർ(റ) ശിപാർശ പിടിച്ച സംഭവം ബുഖാരി റിപ്പോർട്ടു ചെയ്‌തതാണ്‌. മുഗ്‌നി: 1-323. നിഷ്‌കാമകർമ്മികളും അല്ലാഹുവിന്റെ പൊരുത്തം പ്രതീക്ഷിച്ചു ദീൻ പഠിക്കാനും പഠിപ്പിക്കാനുമായി ജീവിതം ഉഴിഞ്ഞുവച്ചവരുമായ ഉലമാഅ്‌ സദ്‌വൃത്തരല്ലെങ്കിൽ പിന്നെ ആരാണീ സമുദായത്തിലെ സദ്‌വൃത്തർ!?

പരലോകരക്ഷയ്‌ക്കാവശ്യമായ മതവിധികൾ സമുദായത്തിനു പകർന്നു നൽകുന്ന, ഭൗതികനേട്ടങ്ങൾക്കുപോലും മുൻ നിറുത്തി പ്രാർത്ഥിക്കാനും മധ്യസ്ഥത സ്വീകരിക്കാനും സമുദായം നിർദ്ദേശിക്കപ്പെട്ട മതപണ്ഡിതന്മാരെക്കുറിച്ച്‌ "പണിയെടുക്കാതെ പള്ള നിറക്കാനിറങ്ങിയവരെ" ന്നും ദീനീഅറിവുകൾ നുകരുന്ന മുതഅല്ലിമുകളെ "ചോറ്റുപട്ടാള"മെന്നും "ഉദരപൂരണക്കാരെ"ന്നും മറ്റും വിളിച്ചപഹസിക്കുകയും തെറിപൂരണം കൊണ്ടഭിഷേകം നടത്തുകയും ചെയ്യുന്ന നെറികെട്ടവന്മാർ സമുദായത്തിൽ പെട്ടവർ തന്നെയാണെന്നുള്ളതാണു വേദനാജനകം.

അല്ലെങ്കിലും "അദ്ധ്വാനിക്കാതെ അന്നം കഴിക്കുന്നവർ" എന്നതുകൊണ്ട്‌ ഇവരെന്താണ്‌ ഉദ്ദേശിക്കുന്നത്‌? ജോലി ചെയ്യുന്ന സമയത്ത്‌ വിയർക്കുന്നതു മാത്രമാണോ അദ്ധ്വാനമാകുക! അതോ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ജോലിയേ അദ്ധ്വാനമാകൂവെന്നുണ്ടോ? എങ്കിൽ ഇങ്ങനെ വിയർക്കാതെ ജോലി നടത്തുന്നവർ സമൂഹത്തിൽ എത്രയോ പേരില്ലേ? ഏതാനും മണിക്കൂറുകൾ കൊണ്ടോ നിമിഷങ്ങൾ കൊണ്ടോ ജോലി തീരുന്നവരും ധാരാളമില്ലേ? ഇവർക്കെതിരെയെല്ലാം ഈ ആരോപണം ഇവരുന്നയിക്കുമോ? ദിവസവും രണ്ടോ മൂന്നോ മണിക്കൂർ മാത്രം അദ്ധ്യാപനം നടത്തി മാസാന്തം ആയിരങ്ങളും പതിനായിരങ്ങളും ശമ്പളം വാങ്ങുന്ന സ്‌കൂൾ, കോളേജ്‌ അധ്യാപകന്മാർ, രണ്ടോ മൂന്നോ സെക്കന്റുമാത്രം പ്രിസ്‌ക്രിപ്‌ഷനെഴുതി നൂറും നൂറ്റി അമ്പതും പ്രതിഫലം പറ്റുന്ന ഡോക്‌ടർമാർ, മിനുട്ടുകളുടെ വരകുറി നടത്തി പതിനായിരങ്ങൾ കമ്മീഷനോ ശമ്പളമോ വാങ്ങുന്ന എഞ്ചിനീയർമാർ, ഇവരെല്ലാം മെയ്യനങ്ങാത്ത-വിയർപ്പൊഴുക്കാത്ത ജോലിക്കാരല്ലേ?

മതാദ്ധ്യാപനം നടത്തി ആയിരവും ആയിരത്തിഅഞ്ഞൂറും കവിഞ്ഞാൽ നാലോ അഞ്ചോ ആയിരവും ശമ്പളം വാങ്ങുന്ന മതാദ്ധ്യാപകരും മതസേവകരും മേൽപറഞ്ഞവരൊന്നും ചെയ്യാത്ത തെറ്റ്‌ എന്താണു ചെയ്‌തത്‌! ഇനി നറുക്കെഴുതിയോ നൂലൂതിയോ പൈസ വാങ്ങുന്ന തങ്ങൾമാരോ മുസ്‌ല്യാന്മാരോ, മരുന്നു കുറിച്ചു കൊടുത്തു ഫീസ്‌ വാങ്ങുന്ന ഡോക്‌ടർമാർ ചെയ്യാത്ത വല്ല കടുത്ത പാതകവും ചെയ്യുന്നുണ്ടോ? ഒന്ന്‌ ശാരീരിക ചികിത്സയും മറ്റേത്‌ ആത്മീയ ചികിത്സയുമെന്ന വ്യത്യാസമല്ലേയുള്ളൂ. ഭൗതികവിഷയമാകുമ്പോൾ അതു സേവനവും ജോലിയുമായും ആത്മീയ വിഷയമാകുമ്പോൾ അതു ചൂഷണവും അദ്ധ്വാനിക്കാതെ അന്നം തിന്നലുമായും ചിത്രീകരിക്കുന്നതിന്റെ യുക്തി എന്താണാവോ!

ഒരു ഡോക്‌ടർ ഡോക്‌ടറാകാനും അധ്യാപകൻ അധ്യാപകനാകാനും ധാരാളം വർഷത്തെ അദ്ധ്വാനമുണ്ടെന്നാണു പറയുന്നതെങ്കിൽ, അതിനേക്കാൾ എത്രയോ വലിയ അദ്ധ്വാനമാണ്‌ ഒരു ശരിയായ ആലിമാകാൻ വേണ്ടത്‌. അതല്ല, ധാരാളം പണം ചെലവാക്കി പഠിച്ചവരാണ്‌ ഡോക്‌ടർമാരും എഞ്ചിനീയർമാരും അധ്യാപകരുമെല്ലാം എന്നതാണു വ്യത്യാസമെങ്കിൽ, ആത്മീയ രംഗത്തു മതവിജ്ഞാനും നുകരാനും പഠിക്കാനും പണമില്ലാതെ തന്നെ സമുദായം സൗകര്യമൊരുക്കിയതു കൊണ്ടാണല്ലോ ഇത്‌. ഇതു ആലിമുകൾ ചെയ്‌ത തെറ്റാണോ?

ആയിരത്തിഅഞ്ഞൂറിനും രണ്ടായിരത്തിനും ജോലി ചെയ്‌ത്‌ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന മുസ്‌ല്യാക്കന്മാരെല്ലാം മേലനങ്ങാതെ തിന്നാൻ വേണ്ടിയാണ്‌ ഈ രംഗത്തു നിൽക്കുന്നതെന്നു പറഞ്ഞാൽ ഇന്നത്തെ കാലത്ത്‌ ആരെയാണ്‌ അതിനു കിട്ടുക! മൗലിദുകർമ്മം പോലുള്ള ആചാരങ്ങൾ "മേലനങ്ങാതെ ആരാന്റേതു തിന്നു നടക്കാന്‍ വേണ്ടി" പടച്ചുണ്ടാക്കിയതാണെന്നും മുസ്‌ല്യാർമാർ എന്ന തസ്‌തിക തന്നെ ഇങ്ങനെ സൃഷ്‌ടിക്കപ്പെട്ടതാണെന്നും ആണ്ടിലൊരിക്കൽ നടക്കുന്ന "മൗലിദിന്റെ കൈമടക്ക്‌" ലഭിക്കാനും ഖബ്‌റിങ്ങൽ ഓതി പൈസ മേടിക്കാനുമാണ്‌ ഇതെല്ലാമെന്നും പരിഹസിക്കുന്നത്‌ എത്രവങ്കത്തരമാണ്‌!

ആകട്ടെ, മുസ്‌ല്യാക്കന്മാരെ ചൂഷകരും പണം പിടുങ്ങികളുമായി മുദ്രകുത്തുന്നവർ ഇത്തരം കർമ്മങ്ങൾക്കു പണംവാങ്ങൽ നിഷിദ്ധമാണെന്ന വാദപ്രകാരമാണ്‌ അങ്ങനെ പറയുന്നതെങ്കില്‍ അതിനു തെളിവെന്താണ്‌? മൗലിദ്‌ ഓതിയ ശേഷം ഹദ്‌യ ചെയ്യുന്നതു സ്വീകരിക്കലും ഖുർആനോതാൻ ആളെ കൂലി കൊടുത്തു നിശ്ചയിക്കുന്നതും അതു സ്വീകരിക്കുന്നതും മതാധ്യാപനത്തിനും പള്ളിപരിപാലനത്തിനുമെല്ലാം ശമ്പളം പറയലും വാങ്ങലും നിഷിദ്ധമാണെന്ന്‌ ഏതു കർമ്മശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവർ തെളിയിക്കുക! അല്ലെങ്കിൽ ഏത്‌ ആയത്തിന്റെ-ഹദീസിന്റെ അടിസ്ഥാനത്തിൽ?

തങ്ങളുടെ ജംഇയ്യത്തുൽ ഉലമായുടെയും സംഘടനകളുടെയുമെല്ലാം നേതൃസ്ഥാനങ്ങളിൽ തങ്ങളിലുള്ള വിജ്ഞന്മാരെയും വിദ്വാന്മാരെയുമാണല്ലോ ഇവർ നിയമിക്കുന്നത്‌. ഇതിന്റെ തെളിവെന്താണാവോ! തങ്ങളുടെ നികാഹുകൾ, കല്ല്യാണങ്ങൾ, പള്ളിശിലാസ്ഥാപനം, ഉദ്‌ഘാടനം ആദിയായവയക്കെല്ലാം തങ്ങളുടെ മൗലവിമാരുടെ നേതൃത്വവും കാർമ്മികത്വവുമാണ്‌ ഇവർ അംഗീകരിക്കുന്നത്‌. ഇതിൽ ചൂഷണമോ "പൗരോഹിത്യമോ" ഇല്ലേ? തലമറക്കാത്ത പാന്റ്സിട്ട മൗലവിമാരാകുമ്പോൾ ഇതൊന്നുമില്ലെന്നും തലേക്കെട്ടി താടിവച്ച മതപണ്ഡിതന്മാരെക്കൊണ്ടാകുമ്പോൾ മാത്രമാണ്‌ പ്രശ്‌നമെന്നും വരുന്നതെങ്ങനെ? വിരോധാഭാസമെന്നല്ലാതെന്തുപറയാൻ?!

നടേപറഞ്ഞ കർമ്മങ്ങളെല്ലാം ശാഫിഈ ഫിഖ്‌ഹ്‌ കൈകാര്യം ചെയ്യുകയും സവിസ്‌തരം പ്രതിപാദിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതനുസരിച്ചു മാത്രമാണു കേരളത്തിലെ സുന്നീഉലമാഉം പ്രവർത്തിക്കുന്നത്‌. ഇതിന്റെ പേരിൽ അവരെ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും മറ്റൊന്നും കൊണ്ടല്ല; തങ്ങളുടെ നിലനിൽപ്പിനു ഉലമാഅ്‌ ഭീഷണിയാണെന്നുള്ള തിരിച്ചറിവിൽ നിന്നുയർന്ന പേടി കൊണ്ടാണ്‌. തങ്ങളുടെ ആശയ പാപ്പരത്തവും അടിസ്ഥാനരഹിതമായ നിലപാടുകളും സമൂഹത്തിനു മുമ്പിൽ പോസ്റ്റുമോർട്ടം ചെയ്യാനുള്ള ത്രാണി ഇവിടത്തെ ഉലമാക്കൾക്കുണ്ടെന്ന തിരിച്ചറിവാണു പ്രശ്‌നം.

സത്യവിശ്വാസികളുടെ കർമ്മാചാരങ്ങളും വിശ്വാസവും പിഴവുപറ്റാതെ കാത്തുസൂക്ഷിക്കുന്ന അവരുടെ സുരക്ഷാവലയമായ ഉലമാഇനെ സമുദായത്തിൽ നിന്ന്‌ അകറ്റിയെങ്കിൽ മാത്രമേ തങ്ങളുടെ അബദ്ധജഢിലമായ അന്തകവിത്തുകൾ ഈ സുദായത്തിൽ മുളക്കുകയുള്ളൂവെന്ന തിരിച്ചറിവ്‌ മറ്റാരേക്കാളും ഇവർക്കുണ്ട്‌. അതുകൊണ്ടാണ്‌ ഇവർ വൃത്തികെട്ട ആരോപണങ്ങളിലൂടെയും അമാന്യമായ അവഹേളനത്തിലൂടെയും സമുദായസമുച്ഛയത്തിനു വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നത്‌. വിശ്വാസികൾ ഇവരുടെ കുതന്ത്രം തിരിച്ചറിഞ്ഞ്‌ ഉണർന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. അതീവജാഗ്രതയോടെ..

മൗലാനാ നജീബ് ഉസ്താദിന്റെ 'ലഘുചിന്തകൾ' എന്ന പുസ്തകത്തിൽ നിന്നും (ബുൽബുൽ മാസികയിൽ വന്ന ലേഖനം)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

Wednesday, April 20, 2016

സത്യവിശ്വാസം വിവസ്ത്രയാണ്...!

ഹസ്രത് സാലിം (റ) വിനോട് അബു ദർദാ(റ) പറഞ്ഞു:

"താനറിയാതെ സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ താൻ വെറുക്കപ്പെടുന്നതിനെ ഓരോരുത്തരും കരുതിയിരിക്കണം. നിനക്കറിയുമോ എങ്ങനെയാണിത് സംഭവിക്കുകയെന്ന്?" .

"ഇല്ല" എന്ന് സാലിം (റ) മറുപടി പറഞ്ഞപ്പോൾ അബു ദർദാ(റ) തുടർന്നു:

"സ്വകാര്യതയിൽ ഒരാൾ അല്ലാഹുവിനെ ധിക്കരിക്കുമ്പോൾ, സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ അല്ലാഹു അവന്റെ മേൽ വെറുപ്പിനെ ഇട്ടു കൊടുക്കും, അവൻ അത് അറിയുക പോലുമില്ല".!


സമൂഹത്തിൽ നിലയും വിലയും ഉണ്ടാകുക എന്നതിന്റെ മാനദണ്ഡം ആഡ്യത്വവും പ്രമാണിത്തവും സാമ്പത്തിക ഉന്നമനവുമായ ലോകത്താണ് നാം ജീവിക്കുന്നത്. സാധാരണമായ സ്ഥിതി ഇതാണെങ്കിൽ കൂടി ഇതൊന്നുമില്ലാതെയും പലരും നമ്മുടെ സമൂഹത്തിൽ ഉയർന്ന പരിഗണന നേടിയവരായി നാം കാണുന്നു. അല്ലാഹുവിങ്കൽ ഉന്നത പദവിയുള്ളവർ ഭൂമിലോകത്ത് ബഹുമാനിക്കപ്പെടുന്നവർ ആകുന്നത് റബ്ബിന്റെ നീതിയാണ്. അവൻ ഒരാളെ ഇഷ്ടപ്പെടുമ്പോൾ അവന്റെ മാലാഖമാരെ അറിയിക്കുകയും മാലാഖമാർ അവനെ ഇഷ്ടപ്പെടുകയും അവർ ഭൂമിയിലെ ജനങ്ങൾക്കിടയിൽ അത് അറിയിക്കുകയും അങ്ങനെ ഭൂനിവാസികളും അവരെ ഇഷ്ടപ്പെടുന്നവരായി മാറുന്നു.



പളുങ്ക് പോലെ ശുദ്ധമായ ഹൃദയ വിശുദ്ധി കാത്തു സൂക്ഷിച്ച മഹാന്മാർ പലരും നമുക്കിടയിലൂടെ ജീവിച്ചു പോയവരാണ്. പരസ്യവും രഹസ്യവും അവർക്ക് വ്യത്യാസമില്ല, കാരണം സൃഷ്ടികൾക്കിടയിൽ മാത്രമാണ് വസ്ത്രങ്ങളുടെയോ മതിൽക്കെട്ടുകളുടെയോ അകലം മറ സൃഷ്ടിക്കുന്നത് എന്നും രക്ഷിതാവായ അല്ലാഹുവിന്റെ മുമ്പിൽ താനെപ്പോഴും 'പരസ്യ' ത്തിലാണ് എന്നും തിരിച്ചറിഞ്ഞവരാണ് അവർ.

തേൻ പുരട്ടിയ വാക്കുകൾ കൊണ്ടും ഹൃദയ വിശുദ്ധിയുടെ പുളകമണിയിക്കുന്ന വാചക കസർത്ത് കൊണ്ടും ആർക്കും മറ്റുള്ളവന്റെ മുമ്പിൽ നല്ലവനായി മാറാം. വാക്കുകൾക്കും എഴുതിക്കൂട്ടുന്ന അക്ഷരങ്ങൾക്കും അപ്പുറം രഹസ്യവും പരസ്യവും അറിയുന്ന റബ്ബിന്റെ മുമ്പിൽ താൻ വിവസ്ത്രനാണ് എന്ന തിരിച്ചറിവാകണം നമ്മെ നയിക്കേണ്ടത്. എത്ര എത്ര സദ്‌വൃത്തരായ മനുഷ്യരാണ് പാതിരാവിന്റെ കൂരിരുട്ടിൽ തന്റെ നാഥനല്ലാതെ മറ്റാരും കാണാനില്ലാത്ത സമയത്ത് സുജൂദിലായി വീണു കൊണ്ട് സൃഷ്ടിപ്പിനുള്ള നന്ദി രേഖപ്പെടുത്തുന്നത്. മാധുര്യമുള്ള അക്ഷരങ്ങൾ ക്രമപ്പെടുത്തി തസവ്വുഫും അഖ്ലാഖും വിവരിക്കാൻ നടക്കുന്ന എന്നെ പോലെയുള്ള പാഴ് ജന്മങ്ങൾ നിർബന്ധ കർമ്മങ്ങൾ പോലും മന:ക്ലേശമില്ലാതെ പിന്തിച്ചു വെക്കുന്നു..!

എത്ര കൃത്യമാണ് ഏതോ ഒരു മഹാൻ പറഞ്ഞത് -

الإيمان عريان، ولباسه التقوى، وزينته الحياء

"സത്യവിശ്വാസം വിവസ്ത്രയാണ്, അതിന്റെ ഉടയാട തഖ്‌വയാണ്, അതിന്റെ ഭംഗി ലജ്ജയാണ്'


വിശ്വാസം അതിന്റെ അടിസ്ഥാന സ്ഥാനത്ത് നിന്നും തഖ്‌വയാകുന്ന വസ്ത്രം ധരിച്ച് ലജ്ജയാകുന്ന അലങ്കാരം കൊണ്ട് ഭംഗി കൂട്ടപ്പെടുമ്പോഴാണ് അതിന്റെ പൂർണ്ണതയിലെക്ക് നയിക്കപ്പെടുന്നത്. രഹസ്യജീവിതവും പരസ്യജീവിതവും എന്ന വ്യത്യാസമില്ലാതെ - ആൾക്കൂട്ടത്തിലാണ്, തനിച്ചാണ് എന്ന ഭാവ ഭേദമില്ലാതെ തന്നെ സൃഷ്ടിച്ച് പരിപാലിച്ച് വരുന്ന റബ്ബ് സദാ സമയവും തന്നെ വീക്ഷിക്കുന്നുണ്ട് എന്ന ബോധ്യത്തോടെ അവന്റെ മുമ്പിൽ ചെയ്ത് കൂട്ടിയ കർമ്മങ്ങളുടെ പേരിൽ കോടാനുകോടി ജനങ്ങളുടെ സമക്ഷത്തിൽ നാണം കെടേണ്ടി വരുമെന്നതിനെ ചൊല്ലിയുള്ള ലജ്ജയും മനസ്സിൽ സൂക്ഷിച്ചു, ചലനാചാലനങ്ങൾ മുഴുക്കെ തന്റെ താൽപ്പര്യങ്ങൾക്ക് മേലെ അല്ലാഹുവിന്റെ ഇഷ്ടങ്ങൾക്ക് വഴിപ്പെടൽ തന്നെയാണ് തഖ്‌വ.

എഴുത്തിലും വാക്കിലും നന്മ സൂക്ഷിച്ച് പരസ്യജീവിതം മാത്രം സംശുദ്ധമാക്കി വിജയം കൈവരിക്കാം എന്ന വ്യാമോഹം എത്ര ബാലിശം..! മറയില്ലാത്ത റബ്ബാണ് നമ്മുടെ അമലുകൾ വിലയിരുത്തുന്നത് എന്നും രഹസ്യങ്ങളുടെ രഹസ്യമായ 'മനസ്സ്' നകത്തെ ചിന്തകളെയും അതിന്റെ ചലനത്തെയുമാണ് പുറമെയുള്ള കാട്ടിക്കൂട്ടലുകളേക്കാൾ അവൻ നോക്കുക എന്നും മനസ്സിൽ ഉറക്കാതെ പോയവരാണ് നാമെന്നറിയുക..

ആരുമാരും അറിയാതെ നന്മകളുടെ ഭാണ്ഡക്കെട്ടുകളുമായി മുന്നേ നടന്നവരെ പറ്റി അവർ മരിച്ച ശേഷമെങ്കിലും അവരുടെ നന്മകളെ പറ്റി നാമറിയുന്നു - അവരെ വെറുത്തവർ ആരുമില്ല. ഒന്നിനേക്കാൾ മെച്ചമുള്ള മറ്റൊന്നായി അവരുടെ സ്വഭാവ ജീവിത ഗുണങ്ങൾ പിൽക്കാല ജനങ്ങളിൽ വാമൊഴിയും വരമൊഴിയുമായി പതിഞ്ഞു നിൽക്കുന്നു. മഹാന്മാരെന്നു നാം മനസ്സിലാക്കുന്നവർ ആരും തന്നെ തന്റെ മഹത്വവും തന്റെ സൽക്കർമ്മങ്ങളും മറ്റുള്ളവർ അറിയുന്നതിനെ ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും അല്ലാഹുവാണ് അതൊക്കെ ലോകത്തിന് ദൃഷ്ടാന്തമായി നിലനിർത്തിയത്.

അബൂബക്കർ സ്വിദ്ദീഖ്(റ) പറയുമായിരുന്നു:

"രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയക്കുക - അല്ലാഹു നിന്നെയും നിന്റെ കർമ്മങ്ങളെയും കാണുന്നു എന്നോർത്ത് അവന്റെ മുമ്പിൽ ലജ്ജയുള്ളവനാകുക"




ആരുമാരും കാണുന്നില്ലെങ്കിലും സദാ കണ്ടുകൊണ്ടിരിക്കുന്ന നാഥൻ കാണുന്നു എന്നതിൽ നമുക്ക് ലജ്ജ തോന്നുന്നില്ല എങ്കിൽ പിന്നെ എന്തും ചെയ്യാം - അല്ലെങ്കിലും ലജ്ജ ഇല്ലെങ്കിൽ പിന്നെ നിനക്കെന്തും ആകാം എന്നാണല്ലോ...

ബാഹ്യവും ആന്തരികവുമായ സകല തലങ്ങളിലും അവനു വണങ്ങി ജീവിച്ചവരെ അവൻ ഇഷ്ടപ്പെടുന്നു. പുറം പൂച്ച് കൊണ്ട് മാത്രം മധുരമുള്ള മനുഷ്യർ ഭിത്തി ചായം പൂശി ഭംഗിയാക്കിയിരിക്കുന്ന ചാണകകുണ്ട് പോലെ ഉപയോഗ ശൂന്യരായി നിൽക്കുന്നു. അല്ലാഹുവിന്റെ മഹാന്മാരായ അടിമകളുടെ നാവിൽ നിന്നും പേനയിൽ നിന്നും വരുന്ന വാക്കുകൾ തീർച്ചയായും മനസ്സുകളിലേക്ക് കടക്കുന്നു. പ്രവർത്തിയില്ലാത്ത, വാക്കുകൾ മാത്രമുള്ളവരുടെത് സ്വന്തമോ മറ്റുള്ളവർക്കോ ഉപകാരമില്ലാതെയും തീരുന്നു.


"നാവിൽ നിന്നുള്ള വാക്കുകൾ ചെവി വിട്ടു കടക്കുന്നില്ല - ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ ഹൃദയത്തിലേക്ക് കടന്നു ചെല്ലുന്നു".

Tuesday, April 05, 2016

❤പുതുമയുള്ള പ്രണയം❤

യാത്രക്കിടയിൽ അയാൾ ഒരു വൃദ്ധനെ കണ്ടു. തലയൊക്കെ നരച്ചു നരച്ച്‌ തൂവെള്ള നിറം. കൺപീലികൾ പോലും നരച്ചു തൂങ്ങിയിരിക്കുന്നു.

പക്ഷേ ആ മുഖത്തൊരു പ്രകാശപ്പൊലിമയുണ്ട്‌. നല്ല തൂവെളിച്ചമുള്ള വദനം. അയാൾ വൃദ്ധനെ പരിചയപ്പെടാനൊരുങ്ങി. അദ്ദേഹം പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. തന്റെ കഥ പറഞ്ഞു തുടങ്ങി.

"അന്നു ഞാൻ ചെറുപ്പമായിരുന്നു. നല്ല ചോരത്തിളപ്പുള്ള സമയം. എന്റെ മൂത്താപ്പയുടെ മോളെ ഞാൻ പ്രണയിച്ചു. ദിവ്യമായ ഒരു അനുരാഗമായിരുന്നു അത്‌. അവൾക്കെന്നെയും ഇഷ്ടമായി. സ്നേഹത്തിന്റെ സാഗരത്തിൽ മുത്തുകൾ തപ്പിയെടുക്കാൻ ഞങ്ങൾ ഒന്നിച്ച്‌ ഊളിയിട്ടു. അതിന്റെ മധുരതരമായ അംബരനീലിമയിൽ ഞങ്ങൾ കൈകോർത്തു പറന്നു നടന്നു.





ആരും ഒരെതിരും പറഞ്ഞില്ല. ഞങ്ങളുടെ സന്തോഷമായിരുന്നു ഞങ്ങളുടെ മാതാപിതാക്കളുടെയും ഇഷ്ടം. അവർ ഞങ്ങളുടെ വിവാഹം നടത്തിത്തന്നു. ഞങ്ങളൊന്നായി.

കരുതിയതിലും വേഗമൊന്നിച്ച സന്തോഷം. അന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്‌. പ്രഥമ സമാഗമത്തിന്റെ തീരത്തുള്ളലിൽ ശ്വാസം മുട്ടിയ ഞങ്ങൾ രണ്ടുപേരും ഒരു തീരുമാനത്തിലെത്തി. ആർക്കും സാധിക്കാത്ത ഒരത്ഭുത തീരുമാനമായിരുന്നു അത്‌.

അന്നു രാത്രി ഞങ്ങൾ പുലരുവോളം നിസ്ക്കരിച്ചു, ഞങ്ങളെ ചേർത്ത തമ്പുരാനോടുള്ള നന്ദിയായിരുന്നു അതിനു പ്രേരകം.

പിറ്റേന്നും ഞങ്ങളതേ തീരുമാനമെടുത്തു. മറ്റൊന്നും മോഹിക്കാതെ, ഒന്നു തൊടുക പോലും ചെയ്യാതെ അന്നു രാത്രിയും ഞങ്ങൾ സർവ്വലോക നാഥന്റെ മുമ്പിൽ നമസ്കാരം കൊണ്ട്‌ രാത്രിക്കു ജീവൻ നൽകാൻ വിചാരിച്ചു. അന്നും അങ്ങനെത്തന്നെ നടന്നു.

ഒരേ മനസ്സായിരുന്നു ഞങ്ങൾ രണ്ടുപേർക്കും. എന്റെ മണവാട്ടിക്കും യാതൊരെതിർപ്പുമില്ലായിരുന്നു. അവൾ പൂർണ്ണമായും എന്റെ തീരുമാനത്തോടു സഹകരിച്ചു.

മൂന്നാമത്തെ രാത്രി ഞങ്ങൾക്കതൊരു ലഹരിയായി മാറിയിരുന്നു. പകലൊക്കെ ഞങ്ങളൊപ്പമുണ്ടാകും. രാത്രിയാണെങ്കിൽ ദീർഘ നമസ്‌കാരവും. ശാരീരിക ബന്ധങ്ങളൊന്നുമില്ല. ഇണക്കുരുവികളായി ഒന്നിക്കാൻ ഞങ്ങൾക്കു സ്രഷ്ടാവ്‌ നൽകിയ അവസരം തന്നെ മതിയായിരുന്നു ജീവിതം മുഴുവൻ സന്തോഷിക്കാൻ! അതേ സന്തോഷത്തിൽ ഞങ്ങൾ എഴുപത്‌ - എൺപത്‌ കൊല്ലമായി ഇതേ നില തുടരുന്നു!.

നിങ്ങൾക്കത്ഭുതം തോന്നിയേക്കാം. പക്ഷേ ഞങ്ങൾ രണ്ടുപേരും ഇന്നേവരേ രതിസുഖം നുകർന്നിട്ടേയില്ല. അല്ലെയെടി പെണ്ണേ?"

അദ്ദേഹം വയസ്സായ ഭാര്യയെ വിളിച്ചു!.

നരച്ചു ചുളിഞ്ഞ ഒരു ഉമ്മ അകത്തു നിന്നു വന്നു. അവർ പറഞ്ഞു:

"കാർണോര്‌ പറയുന്നതു പോലെ തന്നെ കാര്യം! റബ്ബ്‌ ഞങ്ങളെ തടസ്സമില്ലാതെ ഒന്നിപ്പിച്ചില്ലേ..അതിനു നന്ദി കാണിച്ചാൽ അവസാനിക്കുമോ? അതുതന്നെ ധാരാളമില്ലേ? പുതുമയുള്ള പ്രണയം തന്നെ അല്ലേ?".

(ഇഹ്‌യാ കിതാബുസ്സ്വബ്‌ർ) (ഉദ്ധരണം: ബുൽബുൽ മാസിക ഒക്ടോബർ 2015).

വായനക്കിരുന്നതായിരുന്നു - തുടങ്ങിയപ്പോഴേ ചിന്തകളെയാകെ പിടിച്ചുണർത്തി മനസ്സിനെ ലോലമായൊരു വിചാരലോകത്തിന്റെ വലക്കകത്തേക്ക്‌ കൈനടത്തിയ ഒരു കുഞ്ഞു ചരിത്രം.

സുബ്‌ഹാനല്ലാഹ്‌, എത്രയെത്ര അത്ഭുതത്തിന്റെ സൃഷ്ടിപ്പുകളാണ്‌, എത്രമാത്രം തഖ്‌വയിൽ മുങ്ങിക്കുളിച്ചവരാണ്‌ നിന്റെ സൃഷ്ടികളിൽ..

ഒരേ ഒരനുഗ്രഹം - അതിന്റെ ഫലമാസ്വദിക്കാൻ പോലും സമയം കാണാതെ ഇലാഹീ കടാക്ഷത്തിൽ മനസ്സ്‌ അലിഞ്ഞിറങ്ങിയപ്പോ ആ ഒരനുഗ്രഹത്തിനു നന്ദി ചെയ്യാൻ തന്നെ തങ്ങളുടെ ജീവിതം മാറ്റി വെക്കാൻ മാത്രം ഹൃദയം വളർന്നവർ..

ചത്തിരിക്കുകയാണ്‌ മനസ്സ്‌ - ഒന്നല്ല ഒരായിരം അനുഗ്രഹത്തിന്റെ കൊടുമുടിക്കുയരെ കയറിനിന്നിട്ടും ഇതൊക്കെ അവനിൽ നിന്നാണല്ലോയെന്ന കൃത്യമായ ബോധം പോലുമില്ലാത്ത നിലവാരത്തിലാണു മനസ്സ്‌. ജീവിതം തന്നതിനുള്ള ശുക്ര് തന്നെ സർവ്വം സമർപ്പിച്ചു ജീവിച്ചാലും കഴിയില്ലെന്നിരിക്കെ എപ്പോഴാണ്‌ വരാനിരിക്കുന്ന ജീവിതത്തിൽ അവൻ നൽകാമെന്ന് ഏറ്റ അനുഗ്രഹങ്ങൾക്ക്‌ കൈനീട്ടുക?

ജീവിതത്തിനു നന്ദി കാണിച്ചു വേണ്ടേ നമുക്ക്‌ മരിക്കാൻ? ഇല്ലെങ്കിലീ നന്ദിയില്ലാത്ത അടിമക്ക്‌ ഇനിയൊരു ജീവിതത്തിൽ അവൻ ഔദാര്യം കനിയുമോ..?

Monday, April 04, 2016

ഖുതുബക്കിടയിൽ നമസ്ക്കരിക്കാമോ?

ഖുതുബയ്‌ക്കിടയിൽ നമസ്‌കാരം

പ്രശ്‌നം: ജുമുഅ ദിവസം ജുമുഅക്കുവേണ്ടി ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോൾ തഹിയ്യത്തു നിസ്‌കാരം ഒഴികെ മറ്റെല്ലാ നമസ്‌കാരങ്ങളും ഹറാമാണെന്നാണല്ലോ കിതാബുകളിൽ കാണുന്നത്‌. അതിന്റെ രഹസ്യം എന്താണ്‌? നിസ്‌കാരങ്ങളുടെയെല്ലാം പ്രവർത്തി ഒന്നല്ലേ? പിന്നെ തഹിയ്യത്തു മാത്രം അനുവദനീയവും മറ്റുള്ളവയെല്ലാം ഹറാമും ആവുന്നത്‌ എങ്ങനെ?



ഉത്തരം: ജുമുഅക്കുവേണ്ടി പള്ളിയിൽ ഹാജറായിട്ടുള്ളവർ ഖതീബു മിമ്പറിനു മുകളിൽ ഇരുന്നതിനുശേഷം എഴുന്നേറ്റു ഫർളോ സുന്നത്തോ ആയ ഏതു നമസ്‌കാരങ്ങൾ നിർവ്വഹിക്കുന്നതും ഹറാമാണ്‌. ഖതീബിനെയും ഖുതുബയെയും അവഗണിക്കുകയും അതിനെത്തൊട്ടു തിരിഞ്ഞുകളയുകയും ചെയ്യുക എന്ന പ്രശ്‌നമുള്ളതാണ്‌ ഇതു ഹറാമാകുവാൻ കാരണം. തുഹ്‌ഫ:2-456,57.

അതേസമയം, ഖതീബു ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോൾ പളളിയിൽ കടന്നുവന്നയാൾക്കു പള്ളിയുടെ അഭിവാദനത്തിനായുള്ള രണ്ടു റക്‌അത്തു തഹിയ്യത്തു നമസ്‌കാരം നിർവ്വഹിക്കൽ സുന്നത്താണ്‌. ജുമുഅയുടെ മുമ്പുള്ള റവാത്തിബു സുന്നത്തു നമസ്‌കരിച്ചിട്ടില്ലാത്തയാൾക്കും വേണമെങ്കിൽ ഇതേ രണ്ടു റക്‌അത്തിനെ റവാത്തിബു സുന്നത്തിന്റെ കരുത്തോടെയും നിർവ്വഹിക്കാവുന്നതാണ്‌. എങ്ങനെയാണെങ്കിലും ഈ രണ്ടു റക്‌അത്തുകളെ നിർബന്ധമായ കർമ്മങ്ങളിൽ മാത്രം ചുരുക്കി നിർവ്വഹിക്കൽ നിർബന്ധവുമാണ്‌. തുഹ്‌ഫ:2-455,56.

ഇപ്രകാരമാണു നമ്മുടെ കർമശാസ്‌ത്ര ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ളത്‌. താങ്കളുടെ പ്രശ്‌നത്തില്‍ ഉന്നയിച്ച രീതിയിലല്ല. ഖുതുബ നടന്നുകൊണ്ടിരിക്കുമ്പോൾ കടന്നുവന്നയാൾക്കു പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കൽ സുന്നത്താവാൻ കാരണം, നബി(സ)തങ്ങൾ അങ്ങനെ നിർദ്ദേശിച്ചതായി സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടതാണ്‌. ഖുതുബ നടത്തുമ്പോൾ പള്ളിയിൽ കടന്നുവന്നയാളോടാണു നബി(സ) ഇങ്ങനെ നിർദ്ദേശിച്ചത്‌. നന്ന ലഘുവായ രീതിയിൽ ആ രണ്ടു റക്‌അത്തു നിർവ്വഹിക്കുവാൻ നബി(സ)തങ്ങൾ ഊന്നിപറയുകയും ചെയ്‌തു. (മുസ്‌ലിം)


തന്മൂലം പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കുന്നതിൽ ഖുതുബയെയും ഖതീബിനെയും അവഗണിക്കുന്ന പ്രശ്‌നം വരുന്നില്ല. നബി(സ)യുടെ നിർദ്ദേശം പാലിക്കുന്ന പുണ്യമാണുള്ളത്‌. നേരെ മറിച്ച്‌, ജുമുഅക്കു സന്നിഹിതരായി പള്ളിയിലിരിക്കുന്നവർ ഖതീബു മിമ്പറിലിരുന്ന ശേഷം നമസ്‌കരിക്കാനായി എഴുന്നേൽക്കുന്നത്‌ ഖതീബിനെയും ഖുതുബയെയും അവഗണിക്കലും അവമതിക്കലുമാണ്‌. ഇതാണു ഹറാമാണെന്നു നമ്മുടെ ഫുഖഹാഉ വ്യക്തമാക്കിയതും.

(മുഫ്തി: മൗലാനാ നജീബ് മൗലവി)

(ബുൽബുൽ മാസിക - സെപ്തംബർ 2004)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

Sunday, April 03, 2016

മുഖം മൂടി അഴിയുന്ന മുസ്‌ലിം ഏകത

ഇന്ത്യൻ മുസ്‌ലിംകൾ നിലനിൽപ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണോ ഇന്നുള്ളതെന്ന ചോദ്യം സമുദായത്തിലെ ഓരോ അംഗങ്ങളുടെയും മനസ്സ്‌ മന്ത്രിക്കാൻ തുടങ്ങിയിട്ട്‌ കാലമേറെയായി. ബാബരീ മസ്‌ജീദിന്റെ തകർച്ചയോടെ ഈ സംശയം കൂടുതൽ ബലപ്പെട്ടു. പരിഹാരം നിർദ്ദേശിക്കാൻ പലർക്കും പലതുമുണ്ടായിരുന്നു. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പുറം തള്ളപ്പെട്ടതാണു പ്രശ്‌നങ്ങളുടെ കാരണമെന്നും അതിനാൽ വിദ്യാഭ്യാസമുന്നേറ്റം മാത്രമാണു വഴിയെന്നു ഒരു വിഭാഗം: അതല്ല, അതിലേറെ വലിയ പ്രശ്‌നം രാഷ്‌ട്രീയ സ്വാധീനത്തിന്റെ അഭാവമാണെന്നും അതുകൊണ്ട്‌ രാഷ്‌ട്രീയമായി സംഘടിക്കുകയാണു വേണ്ടതെന്നും മറ്റൊരു വിഭാഗം. എന്നാൽ മസ്‌ജിദ്‌ തകർച്ചയോടെ മുസ്‌ലിം രാഷ്‌ട്രീയ ശക്തി മൂന്നായി പിളരുകയായിരുന്നുവെന്നത്‌ മറ്റൊരു രസം.


ഭിന്നതകൾ മറന്നു പ്രതിരോധനിര സൃഷ്‌ടിക്കുകയെന്നതാണ്‌ വേറെ ചിലർക്കു പറയാനുണ്ടായിരുന്നുത്‌. "മുസ്‌ലിംകൾ സുന്നി-മുജാഹിദ്‌-ജമാഅത്ത്‌ എന്നിങ്ങനെ കക്ഷികൾ പിരിഞ്ഞു തർക്കിക്കുന്നതാണ്‌ അവർ കണ്ട പ്രശ്‌നം. "തലയിൽ തൊപ്പി വെക്കണമോ വേണ്ടെയോ എന്നതല്ല വിഷയം: ആ തല ഉടലിൽ വേണമോ വേണ്ടയോ എന്നതാണ്‌; നിസ്‌കാരത്തിൽ കൈ എവിടെ കെട്ടണം എന്നതല്ല, നിസ്‌കരിക്കണോ വേണ്ടെയോ എന്നതാണ്‌ കാര്യം? തുടങ്ങിയുള്ള ഉദ്‌ബോധനങ്ങൾ മതാവേശമുള്ള ചെറുപ്പക്കാരെ വല്ലാതെ സ്വാധീനിച്ചു. അവർ സംഘടിച്ചു. ശുദ്ധമനസ്‌ക്കരായ മതഭക്തർ ഇതിന്റെ പിന്നിലെ ദുരുദ്ദേശ്യങ്ങളെക്കുറിച്ച്‌ ഓർത്തിരുന്നില്ല. അഥവാ അതിനു കഴിയുന്നവരായിരുന്നില്ല അവർ.

അവകാശങ്ങൾ നേടുന്നതിൽ സുന്നീ-മുബ്തദിഅ്‌ ഭിന്നത മുമ്പേ അവർക്കു തടസ്സമായിരുന്നില്ല. ന്യൂനപക്ഷ അവകാശം നേടുന്നതിൽ മതഭിന്നത തന്നെ അവർക്കു തടസ്സമാകാറില്ലല്ലോ. എന്നുവെച്ച്‌ സുന്നത്ത്‌-ബിദ്‌അത്ത്‌ എന്നിങ്ങനെയുള്ള വിവേചനം വേണ്ടെന്നുവയ്‌ക്കുന്നത്‌ പ്രവാചകാധ്യാപനങ്ങളെ മറികടക്കലാണ്‌. നബി (സ) പറഞ്ഞു, "ആരെങ്കിലും ഒരു ചാൺ ജമാഅത്തില്‍ നിന്നു വിട്ടു നിന്നാൽ അവൻ തന്റെ പിരടിയിൽ നിന്നു ഇസ്ലാമിന്റെ പൊൻ താലി പൊട്ടിച്ചെറിഞ്ഞു" (അഹ്‌മദ്‌, ഇബ്‌നുമാജ). ഇവിടെ ബിദ്‌അത്തു മോശമാണെന്നത്‌ വ്യക്തം. ഇതിൽ സുന്നികളും സുന്ന്യേതരരും തർക്കമില്ല. എന്നാൽ ബിദ്‌അത്തും അതിന്റെ കക്ഷിയും ഏത്‌ എന്ന്‌ നിർണ്ണയിക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം. അഭിപ്രായ വ്യത്യാസം ഏകതാവാദത്തിനു തടസ്സമാകുമെന്നു പറയുന്നവർ യഥാർത്ഥത്തിൽ അഭിപ്രായസ്വാതന്ത്രത്തെയാണു കൊല്ലുന്നത്‌.

ആരോ തർക്കിച്ചു എന്നതിനാൽ മാത്രം, താൻ അതിൽ മൗനം പാലിക്കണമെന്നു പറയുന്നത്‌ എത്ര മാത്രം അബദ്ധമാണ്‌! ഇവിടെ സുന്നി മുശ്‌രിക്കാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തു വരുന്നു. ഇതിൽ ഒരു മധ്യസ്ഥനു പറയാനുള്ളത്‌ ഈവാദം അടിസ്ഥാനമുള്ളതാണെങ്കിൽ അതിനു നിമിത്തമായ കാരണത്തിൽ നിന്നു സുന്നി പിന്തിരിയണമെന്നോ അല്ലെങ്കിൽ ആ വാദം നത്തുന്നവൻ അതിൽ നിന്നു പിന്മാറണമെന്നോ തന്നെയല്ലേ? അങ്ങനെയല്ലാതെ ഇതു രണ്ടും ഒരേ സമയം സത്യമെന്നു വിശ്വസിക്കാൻ ബുദ്ധിയുള്ളവരെ കിട്ടുമോ? എങ്കിൽ ഇവർ ബുദ്ധിയില്ലാത്തവരെന്നു നാം പറയരുത്‌. ബുദ്ധിയുള്ളവർ തന്നെ. അതല്ലേ "ഖാജാ മുഈനുദ്ദീനെയും ഗുരുവായൂരപ്പെനെയും അദൃശ്യമോ അസാധാരണമോ ആയ സഹായം പ്രതീക്ഷിച്ചു വിളിക്കുന്നത്‌ ശിർക്കു തന്നെയെ"ന്നു സംശയലേശമെന്യെ ഇവർ ഒ.അബ്‌ദുല്ലയെ കൊണ്ട്‌ എഴുതിച്ചത്‌.

ഇവർക്ക്‌ മുസ്‌ലികൾക്കിടയിലെ ഭിന്നത അവസാനിപ്പിക്കുന്നതിൽ അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ഇസ്‌ലാമിന്റെ യാഥാർത്ഥ മുഖം ഏതാണെന്നു തങ്ങൾക്ക്‌ അറിയേണ്ടെതുണ്ടെന്നും അതിനാൽ നിങ്ങൾ എന്തു പറയുന്നുവെന്നറിയാൻ ഞങ്ങൾക്ക്‌ താൽപ്പര്യമുണ്ടെന്നും പറഞ്ഞുകൊണ്ട്‌, തർക്കിക്കുന്ന നേതാക്കളെ ഒന്നിച്ചിരുത്തി സംവദിപ്പിക്കാൻ വേദിയൊരുക്കുകയല്ലേ ഇവർ ചെയ്യേണ്ടിയിരുന്നത്‌? അനാവശ്യ വിവാദങ്ങൾ വെളിയിലിറക്കി സാങ്കേതികത്വം പറഞ്ഞ്‌ ഒഴിഞ്ഞു മാറുന്നവരെ ചെറുക്കാനെങ്കിലും ഈ സംവിധാനം ഉപകരിക്കുമായിരുന്നില്ലേ? അപ്പോൾ യഥാർത്ഥത്തിൽ കക്ഷിത്വം ഇല്ലാതാക്കലായിരുന്നില്ല ഇവരുടെ ലക്ഷ്യം. ഇവരുടെ വരവ്‌ മറ്റൊരു കക്ഷിത്വത്തിനു വഴിവെക്കുകയായിരുന്നല്ലോ. അതിന്റെയും പുറമേ ഇവർ 2004 ഡിസംബർ 1-15 തേജസ്സിൽ പറഞ്ഞത്‌ പോലെ എല്ലാവരും ഗവേഷകരാവുക കൂടി ചെയ്‌താൽ ഒരോരുത്തരുടെയും പേരിൽ ഇനിയും ഭിന്നതയും ചേരിതിരിവും രൂക്ഷമാവുകയാണല്ലോ ഉണ്ടാവുക. "ഗവേഷണ യോഗ്യരല്ലാത്ത പലരും ഗവേഷണം കൊണ്ടു കളിച്ചതാണു സമുദായം ഇവ്വിധം കക്ഷികളും പാർട്ടികളുമായി തിരിയാൻ കാരണമെന്ന്‌" മുജാഹിദുകളുടെ അൽമനാർ മാസിക പോലും തുറന്നെഴുതിയതാണെന്നോർക്കുക.


അതിനും പുറമേ കേരളത്തിൽ അപരിചിതമായ ചിലകക്ഷികളെ പരിചയപ്പെടുത്താനും അവരുടെ ആശയങ്ങൾ കൂടി ഇറക്കുമതി ചെയ്യാനും ഇവർ ശ്രമം നടത്തുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈജിപ്‌തിലെ ഇഖ്വ്‌വാനുൽ മുസ്‌ലിമീനെയും അതിന്റെ നേതാക്കളെയും ഇവരുടെ പത്രങ്ങളിലും കലണ്ടറുകളിലും വല്ലാതെ പരിചയപ്പെടുത്തുന്നതിൽ നിന്നാണ്‌ ഈ സംശയം ജനിക്കുന്നത്‌. മുജാഹിദുകളിലെ ഗ്രൂപ്പിസം അവലോകനം ചെയ്‌ത്‌ ഒ. അബ്‌ദുല്ല തേജസില്‍ എഴുതിയത്‌ ഇങ്ങനെ "ഹുസൈന്‍ മടവൂർ ഇഖ്വ്'വാനിയാണ്‌ എന്നാണ്‌ അരോപണം. എങ്കിൽ അത്‌ അദ്ദേഹത്തിന്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടിച്ചാർത്തുന്നതാണ്‌." 'തോറ്റ തൊപ്പി'യിലാണോ പൊൻ തൂവൽ ചാർത്തുക എന്ന സംശയം പ്രസക്തമാണെങ്കിലും.

പണ്‌ഡിതന്മാരിൽ നിന്നു ജനങ്ങളെ അകറ്റാനാണോ ഇവരുടെ ശ്രമമെന്നു തുടക്കം മുതലേ സംശയിച്ചിരുന്നതാണ്‌. കഴിഞ്ഞ ലക്കത്തിൽ ബുൽബൂൽ അവലോകനം ചെയ്‌ത തേജസ്‌ ഉദ്ധരണികൾ ഇത്‌ കൂടുതൽ വ്യക്തമാക്കുന്നു. പണ്ഡിതൻമാർ സമുദായത്തെ ഫിഖ്‌ഹിൽ തളച്ചിട്ടു; പണ്ഡിതൻമാർ അനാവശ്യ തർക്കങ്ങളിൽ സമയം പാഴാക്കി തുടങ്ങിയ ഇവരുടെ പ്രയോഗങ്ങളുടെ ലക്ഷ്യമറിയാത്ത പലരും ഇത്‌ ഏറ്റു പിടിച്ചു. വാസ്‌തവത്തിൽ പണ്ഡിതൻമാരുടെ ഭിന്നതയുടെ പൊരുളറിയാത്തവർക്ക്‌ ഇത്‌ അനാവശ്യമായി തോന്നിയേക്കാം. എന്നുവെച്ച്‌ വിജ്ഞന്മാർക്ക്‌ ഇങ്ങനെ കാണാനാകുമോ? താബിഉകളിൽ പ്രമുഖൻ ഉമറുബ്‌നു അബ്‌ദുൽ അസീസ്‌ (റ) പറയുന്നു.


"മുഹമ്മദ്‌ നബിയുടെ അനുഗാമികൾ ഭിന്നിക്കാതിരിക്കുന്നത്‌ എന്നെ സന്തുഷ്‌ടനാക്കുന്നില്ല. കാരണം അവർ ഭിന്നിച്ചില്ലായിരുന്നെങ്കിൽ ഇളവുകൾ ഉണ്ടാകുമായിരുന്നില്ല." ഈ ഭിന്നത കൊണ്ടുദ്ദേശ്യം മതവിധികളിലെ അവരുടെ ഭിന്നതയാണെന്ന്‌ ഇമാം സൂയൂഥി തുടർന്നു വിവരിക്കുന്നുണ്ട്‌. (അദ്ദുററല്‍ മുന്‍തസിറ:പേ:12) ആധുനികമായ ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിർദ്ദേശിക്കാനുതകും വിധം നാലു മദ്‌ഹബിലെയും പണ്ഡിതർ ക്രോഡീകരിച്ചു രേഖപ്പെടുത്തിയ വിധികളില്ലായിരുന്നെങ്കിൽ 'ഹദീസിലും ആയത്തിലും പരതിയപ്പോൾ ഇതിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നു' പറഞ്ഞു കൈമലർത്തേണ്ടി വരുമായിരുന്നേനെ. പ്രശ്‌നങ്ങളിലെ വിധി കടഞ്ഞെടുക്കുന്നതിനു സംവാദങ്ങളും ഗ്രന്ഥരചനകളും ധാരാളം നടക്കേണ്ടി വരിക സ്വാഭാവികമാണ്‌. ഇതില്ലാതെ അന്തിമ വിധി ലഭ്യമല്ല.


"തർക്കിക്കാതെ ആദ്യമേ ഇതു പറഞ്ഞാൽ പോരേ" എന്ന ചിലരുടെ ചോദ്യം കേൾക്കുമ്പോൾ എന്റെ ഒരു മുതിർന്ന സ്‌നേഹിതൻ പറഞ്ഞു തന്ന കഥയാണ്‌ മനസ്സിൽ വരുന്നത്‌. ഒരാൾ ഒരു ഹാമ്മർ എടുത്ത്‌ വളരെ ശക്തിയായി ഒരു പാറയിൽ വെട്ടുന്നു. പത്ത്‌ പ്രാവശ്യം വെട്ടിയപ്പോഴാണു പാറപൊട്ടിയത്‌. അപ്പോൾ ഇത്‌ പൊട്ടിക്കുന്നതിൽ ആദ്യവെട്ടുകളുടെ പങ്കുമനസ്സിലാക്കാനാകാത്ത ഒരു വിഡ്‌ഢി ഇങ്ങനെ പ്രതികരിച്ചത്രേ. "അയാൾക്ക്‌ ആദ്യമേ ഈ വെട്ടു നടത്താമായിരുന്നില്ലേ?".

നിത്യം ഒരക്ഷരം വിദ്യ പഠിക്കുകിൽ കാണാ വഹീനരെ കഴുതസമാനരായ്‌ എന്ന അർത്ഥത്തിൽ ഇമാം ശാഫിഈ(റ) പാടിയത്‌ എത്ര പരമാർത്ഥം! തർക്കത്തിന്റെയും ഭിന്നതയുടെയും പേരിൽ പരിതപിക്കുന്നവർ തന്നെ കൂടുതൽ തർക്കത്തിനിട വരുത്തുന്ന "ഇജ്‌തിഹാദ്‌" പണ്ഡിതൻമാർ നിർത്തലാക്കിയെന്നു കുറ്റപ്പെടുത്തുകയാണല്ലോ ചെയ്യുന്നത്‌! ഇപ്പോൾ ഇവരുടെ സുഖക്കേട്‌ ബോധ്യമായി. തർക്കിക്കുന്നതും ഭിന്നിക്കുന്നതുമല്ല ഇവർക്കു പ്രശ്‌നം. അതു മദ്‌ഹബുകളിൽ ഒതുങ്ങിനിന്നാവുന്നതിനോടാണ്‌! അല്ലെങ്കിലും മരണമെന്ന പ്രതിഭാസത്തിലല്ലാതെ ഏതിലാണു തർക്കമില്ലാത്തത്‌!

ഇവരുടെ ഭാഷയിൽ പണ്ഡിതൻമാർ ചെയ്‌ത മറ്റൊരു തെറ്റ്‌ "ഇൽമ്‌" എന്ന പദത്തിന്റെ അർത്ഥം "പ്രപഞ്ചത്തിലെ എല്ലാ അറിവും എന്നതില്‍ നിന്നു മതപരമായ അറിവ്‌ എന്നാക്കി ചുരുക്കി" എന്നതാണ്‌. വാസ്‌തവത്തിൽ ഇത്‌ വിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കിയതാണ്‌ എന്നറിയുക. "അവരൊന്നും അറിയുന്നില്ല; ഭൗതിക ജീവിതത്തിന്റെ പാരത്രിക ലോകത്തെക്കുറിച്ച്‌ അവരജ്ഞരാവുകയും ചെയ്യുന്നു." ഭൗതിക ജീവിതത്തെക്കുറിച്ചു മാത്രമറിയലാണ്‌ വിവരക്കേടായി ഖുർആൻ ഇവിടെ പറയുന്നത്‌. "നഖം കൊണ്ട്‌ മറിച്ചിട്ട നാണയത്തിന്റെ തൂക്കം കൃത്യമായി പറയാൻ കഴിടുന്നതോടൊപ്പം നിസ്‌ക്കാരത്തെക്കുറിച്ച്‌ വിവരമില്ലാതിരിക്കുക" ഇതാണിപ്പറഞ്ഞ വിവരക്കേടുകൊണ്ട്‌ വിവക്ഷയെന്നു ഹസനുൽ ബസരി (റ) പറഞ്ഞിട്ടുണ്ട്‌. ഇതു തുറന്നു പറഞ്ഞതാണോ പണ്‌ഡിതന്മാരുടെ തെറ്റ്‌! അതോ ഇവരെയെല്ലാം ഉദ്ദേശിച്ചാണോ ഇൽമിനെ പരിമിതപ്പെടുത്തിയ സ്വാർത്ഥന്മാരെന്നു തേജസ്സ്‌ ആരോപിച്ചത്‌!

അവരുടെ മേലുള്ള മറ്റൊരാരോപണം "ഇജ്‌മാഅ്‌ എന്ന പദത്തിന്റെ അർത്ഥം മുസ്ലിം സമൂഹത്തിന്റെ ഏകീകൃതാഭിപ്രായം" എന്നതിൽ നിന്നു ചുരുക്കി "പണ്‌ഡിതന്മാരുടെ ഏകീകൃതാഭിപ്രായം അഥവാ തങ്ങളുടെ തന്നെ അഭിപ്രായം എന്നാക്കി" എന്നതാണ്‌. ഇത്‌ പലതരികിടകളുടെ മിശ്ര രൂപമാണ്‌. ഇജ്‌മാഇന്റെ നിർവ്വചനമായി മേലുദ്ധരിച്ചത്‌ രണ്ടും ശരി തന്നെയാണ്‌. പക്ഷേ രണ്ടാമത്‌ പറഞ്ഞതു പുലർന്നാൽ ഇജ്‌മാആയി. അത്‌ തത്വത്തിൽ മുസ്ലിം സമൂഹത്തിന്റെ ഏകോപനവുമാണ്‌. ഓരോവ്യക്തിയും അതിൽ കണ്ണിയാകണമെങ്കിൽ ഇജ്‌മാഅ്‌ കൊണ്ട്‌ സ്ഥിരപ്പെട്ടത്‌ എന്നു പറയാവുന്ന എത്ര കാര്യം കിട്ടും? ഇജ്‌മാഅ്‌ പ്രമാണമാണെന്നും അല്ലെന്നും തർക്കം നടക്കുന്ന ഒരു സമൂഹത്തിൽ അത്‌ പ്രമാണമാണെന്നു പറഞ്ഞു രംഗത്തു വരികയും ഒരോവ്യക്തിയും അതിൽ കണ്ണിയാവാഞ്ഞാൽ അതു പുലരുകയില്ലെന്നു പറഞ്ഞ്‌ അതിനെ കൊന്നു കളയുകയും ചെയ്യുന്നവർ ഏതുപക്ഷത്താണ്‌ നിലയുറപ്പിച്ചിട്ടുള്ളതെന്നു ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്‌.

അതോടൊപ്പം ഒരു സഹസ്രാബ്‌ദ കാലത്തിലധികമുള്ള മുസ്ലിം സമൂഹത്തിന്റെ മൊത്തം ഏകോപനം പോലെ സ്ഥിരപ്പെട്ട മദ്‌ഹബ്‌ അനുകരണത്തിൽ തെറ്റു കണ്ടെത്തി ഇജ്‌തിഹാദിനു വേണ്ടി വാദിക്കുക, ഇതിലെ വൈരുധ്യമോർക്കാതെ അതിന്റെ പേരിലും പണ്ഡിതരെ പഴിക്കുക. ഇതെന്തു നീതി?! സാധാരണക്കാർ പണ്ഡിതർ എന്നു കേൾക്കുമ്പോൾ മനസ്സിലാക്കുക ആരെയാണോ അവരെല്ലാം പക്ഷെ, തങ്ങൾ ഇജ്‌തിഹാദിന്‌ അർഹരല്ലെന്ന സ്വന്തം കഴിവു കേട്‌ സമ്മതിച്ചവരാണ്‌. മൂന്നാം നൂറ്റാണ്ടിനു ശേഷം അതിനു യോഗ്യരായ ആരും ഉണ്ടായിട്ടില്ലെന്നാണ്‌ ഇമാം ഇബ്‌നു ഹജറി (റ) നെ പോലൈാത്തവർ വ്യക്തമാക്കിയത്‌. ഇതിൽ തന്നെ അടങ്ങിയിട്ടുണ്ട്‌ തങ്ങൾ ഇജ്‌മാഇൽ കണ്ണികളാകാൻ അർഹരല്ലെന്ന സത്യവും. നമുക്കും കിട്ടേണ്ട ഇജ്‌തിഹാദ്‌, ഇജ്‌മാഅ്‌ എന്നിവയിലെ അവകാശം പണ്ഡിതൻമാർ സ്വന്തം കുത്തകയാക്കിയെന്നു തെറ്റിദ്ധരിപ്പിച്ച്‌ അവർക്കെതിരെ പാവങ്ങളെ തിരിച്ചു വിടാനുള്ള തന്ത്രമാണിത്‌.

"നിങ്ങളെ നാം സത്യസാക്ഷികളായ സമൂഹമാക്കി" തുടങ്ങിയ അനേകം ഖുർആൻ വാക്യങ്ങൾ കൊണ്ടും "എന്റെ ഉമ്മത്ത്‌ പിഴവിൽ ഏകോപിക്കില്ല" തുടങ്ങിയ നബിവചനങ്ങൾ കൊണ്ടും അടിസ്ഥാനം സ്ഥിരപ്പെട്ടതാണ്‌ ഇജ്‌മാഅ്‌. ഇതിനു മുമ്പ്‌ സൂചിപ്പിച്ചതു പോലെ ഗവേഷണ യോഗ്യരായ പണ്ഡിതൻമാരുടെ ഏകോപനമാണ്‌. അത്‌. ഒരിടത്ത്‌ എല്ലാവരും ഒത്തു കൂടി തീരുമാനിച്ചു പറയലല്ല. ഒരു ഗവേഷകനു മറ്റൊരാളെ അനുകരിക്കൽ അനുവദനീയമല്ല. ഇങ്ങനെ ഒരു കാലത്തെ വ്യത്യസ്‌ത ഗവേഷകരുടെ ഗവേഷണം ഒത്തു വരലാണ്‌ ഇജ്‌മാഅ്‌. ഒരു സമൂഹത്തിന്റെ "കൈകാര്യക്കാരുടെ" തീരുമാനം അവരുടെ മൊത്തം തീരുമാനമായി അംഗീകരിക്കപ്പെടുമെന്നത്‌ ആർക്കും മനസ്സിലാകാത്തതല്ല. ശൈഖ്‌ സായിദിന്റെ വിയോഗത്തില്‍ ഇന്ത്യൻ ജനതയുടെ ദു:ഖം പ്രധാനമന്ത്രി യു.എ.ഇ അധികൃതരെ അറിയിച്ചു എന്നൊരു വാർത്ത വന്നാൽ അയാൾക്കതു പറയാൻ എന്താണധികാരം? ഇന്ത്യൻ ജനത എന്നാൽ മൻമോഹൻ സിംഗ്‌ എന്നാണോ അർത്ഥം? എന്ന്‌ ഒരാൾ ചോദിച്ചാല്‍ അതിനെന്താണു മറുപടി?

ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിം പ്രതിഭകളിൽ നിന്നു തേജസിന്റെ അണിയറ ശിൽപ്പികളെ സ്വാധീനിച്ചവരുടെ പട്ടിക നിരത്തിയിട്ട്‌ അതിൽ നിന്നു വായനക്കാരുടെ അഭിപ്രായ സർവ്വേ നടന്നതോർക്കുന്നു. അന്നു തേജസ്സ്‌ ഇരുപതിനായിരത്തിന്റെ സർക്കുലേഷന്റെ പെരുമ പറയുന്ന കാലമാണ്‌. എന്നാൽ ഇതിൽ എത്രപേർ സർവ്വേയിൽ പങ്കെടുത്തിരിക്കും? എത്രയായാലും ആയിരത്തിൽ താഴെ മാത്രമായിരിക്കും എന്നതുറപ്പാണ്‌. "കേരള മുസ്ലികളെ സ്വാധീനിച്ച്‌" എന്നായിരുന്നു അതേക്കുറിച്ച്‌ തേജസ്സിന്റെ പ്രയോഗം. അരക്കോടിയിലധികം വരുന്ന കേരള മുസ്‌ലിംകളെ പ്രതിനിധീകരിക്കാന്‍ ഇത്രയും പേർക്കു പറ്റുമെന്നും മുജ്‌തഹിദുകൾക്ക്‌ ഉമ്മത്തിനെ മൊത്തം പ്രതിനിധീകരിക്കാൻ പറ്റില്ലെന്നും പറയുന്നതിലെ അന്തരമാണ്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തത്‌.

ഇത്രയും കുറിച്ചതിൽ നിന്നും തേജസ്സിനെയും വിലയിരുത്തുന്നവർ സമൂഹത്തിലുണ്ടെന്നത്‌ തേജസ്‌ ശില്‍പികൾക്ക്‌ ബോധ്യമായിരിക്കും. എന്‍.ഡി.എഫിനെയും തേജസിനെയും അടച്ചാക്ഷേപിക്കുന്ന നയമല്ല നാളിതുവരെയായി ബുൽബുൽ സ്വീകരിച്ചിട്ടുള്ളത്‌. സഖാവു പിണറായി വിജയൻ എന്‍.ഡി.എഫിനെതിരെ ഉറഞ്ഞു തുള്ളിയപ്പോൾ അതിനെതിരെ മുഖപ്രസംഗത്തിലൂടെ പലതവണ പ്രതികരിച്ച പത്രമാണ്‌ ബുൽബുൽ എന്നോർക്കണം. മഅ്‌ദനിയെ പോലോത്ത പീഡിതർക്ക്‌ വേണ്ടി ശബ്‌ദിക്കുന്നതിലും ഭരണ കൂട ഫാഷിസത്തിന്റെ കറുത്ത മുഖങ്ങൾ പുറത്തു കൊണ്ടു വരുന്നതിലും തേജസ്സ്‌ വഹിക്കുന്ന പങ്ക്‌ ഒരിക്കലും വിസ്‌മരിക്കുന്നില്ല.


തുല്യനീതിക്കു വേണ്ടി ഭരണഘടന അനുശാസിക്കുന്ന ഏതു മാർഗ്ഗവും സ്വീകരിക്കുന്നതും അതിനായി സംഘടിക്കുന്നതും കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്‌. മോഡിസം നടപ്പിലാക്കപ്പെടുന്ന ഇക്കാലത്ത്‌ വിശേഷിച്ചും എന്നുവെച്ച്‌ വ്യത്യസ്‌ത സമുദായങ്ങൾ ഒരുമിച്ചു ജീവിക്കുന്ന ഇന്നാട്ടിൽ പരസ്‌പരം സംശയ ദൃഷ്‌ടിയോടെ വീക്ഷിക്കുന്നത്‌ ശരിയല്ല. രാഷ്‌ട്രം പുരോഗതിയുടെ തകർച്ചക്കും സാമൂഹിക അസഹിഷ്‌ണുതക്കും അത്‌ നിമിത്തമാകുമെന്നു പറയേണ്ടതില്ലല്ലോ. അത് കൊണ്ട്‌ ഉപരിസൂചിത സമരങ്ങൾ ഈ ഘടകങ്ങൾ കൂടി പരിഗണിച്ചായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്‌. മുസ്‌ലിംകളിൽ ഇനിയും ഭിന്നിപ്പില്ലാതിരിക്കാനും.

എഴുതിയത്: സദഖത്തുള്ള മൗലവി കാടാമ്പുഴ

(ബുൽബുൽ മാസിക 2005 ഏപ്രിൽ )