Tuesday, October 17, 2017

കനലായി മാറിയ പ്രതീക്ഷകൾ - പുകയായി തെളിഞ്ഞ രക്ഷ.

കച്ചവടത്തിനുള്ള യാത്രക്കിടെ പായ്ക്കപ്പൽ മറിഞ്ഞു കയ്യിൽ കിട്ടിയതെല്ലാം എടുത്ത് ഒരു പലകക്കഷണത്തിൽ അള്ളി പിടിച്ചു ഒഴുകിയൊഴുകി ഒരു ആൾപ്പാർപ്പില്ലാത്ത ദ്വീപിലെത്തിച്ചേർന്നതായിരുന്നു ഒരാൾ. എന്ത് ചെയ്യണമെന്നറിയില്ല, സഹായിക്കാൻ ആരുമില്ല എങ്കിലും തന്റെ റബ്ബിലേക്കുള്ള ആശ മുറിഞ്ഞിരുന്നില്ല. ബാക്കിയായ തന്റെ ആകെയുള്ള സമ്പത്ത് സൂക്ഷിക്കാനും പിടിമൃഗങ്ങൾ ആക്രമിക്കാതെ അന്തിയുറങ്ങാനും വേണ്ടി മരക്കൊമ്പുകൾ കൊണ്ട് അത്യദ്ധ്വാനം ചെയ്ത് അവിടെയൊരു കുടിലുണ്ടാക്കിയിരുന്നു അയാൾ. 

ഇടതൂർന്ന വനത്തിലെ മരങ്ങളുടെ കായ് കനികൾ ഭക്ഷിച്ചയാൾ ജീവിതം മുന്നോട്ടു തള്ളി. അതിരാവിലെ കടുത്ത തണുപ്പ് കാരണം കല്ലുകൾ കൂട്ടിയുരതി തീയുണ്ടാക്കി ശരീരം ചൂട് പിടിപ്പിച്ച ശേഷം കനലുകൾ വാരിയിട്ടയാൾ അന്നം തേടി അൽപ്പം ദൂരത്തേക്ക് പുറപ്പെട്ടു. വിശപ്പാറിയപ്പോൾ തിരിച്ചെത്തിയ അയാൾ കാണുന്നത് കനലുകളിൽ നിന്നും തീപടർന്ന് തന്റെ ആകെയുള്ള ബാക്കിയായ സമ്പാദ്യം സൂക്ഷിച്ച, ദിവസങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി താനുണ്ടാക്കിയ കുടിൽ കത്തിയമർന്ന് അന്തരീക്ഷം നിറയെ പുകയും കുറച്ചു ചാരവും മാത്രം ബാക്കിയായതാണ്. ഹൃദയം തകർന്നു വേദനിച്ചു കണ്ണീരോടെ 'എന്നെയെന്തിനാണ് അല്ലാഹ് ഇങ്ങനെ പരീക്ഷിക്കുന്നത്' എന്നയാളുടെ ഉള്ളിൽ നിന്നും വിതുമ്പൽ പുറത്തു വന്നു.






ഇനിയെന്ത് എന്നറിയാതെ അൽപ്പം ദൂരത്ത് മാറിക്കിടന്നു തളർന്ന് ഉറങ്ങിപ്പോയ അയാൾ ഗാഢനിദ്ര തെളിഞ്ഞത് കപ്പലിരമ്പത്തിന്റെയും അടയാള സൈറണിന്റെയും കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ്. എഴുന്നേറ്റ് തീരത്തേക്ക് നോക്കിയാ അയാൾക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു കപ്പൽ ദൂരെ നിന്നും താൻ നിൽക്കുന്ന ദ്വീപിലേക്ക് വരുന്നു. ഓടി കടൽത്തീരത്ത് പോയി നിന്ന അയാളെ കപ്പലിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറിയ കൈബോട്ടിൽ ആളുകളെത്തി. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ സ്വയം മറന്നിരിക്കുന്നു അയാളോട് കപ്പൽ യാത്രക്കാർ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

"നിങ്ങൾ എങ്ങനെയാണ് ആ ദ്വീപിൽ ഞാൻ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നറിഞ്ഞത്?" - അയാൾ ചോദിച്ചു.

"ആൾപ്പാർപ്പില്ലാത്ത ആ ദ്വീപിൽ നിന്നും ആകാശത്തേക്കുയർന്ന പുക രക്ഷപ്പെടുത്താനുള്ള ഒരു അടയാളമായി മനസ്സിലാക്കിയാണ് ഞങ്ങൾ വന്നത്" - കപ്പൽ അധികാരികൾ പറഞ്ഞു.

ഒരു നിമിഷം - അയാളുടെ മനസ്സിൽ എന്തെന്നില്ലാത്ത വേദന തോന്നി. തന്റെ കുടിൽ കത്തിച്ചാരമായി മാറിയതിൽ അല്ലാഹുവിന്റെ കഠിനമായ പരീക്ഷണം മനസ്സിലാക്കി ക്ഷമ നശിച്ചു വേദനിച്ചു പോയ ആ നിമിഷത്തെ അയാളോർത്തു. എത്ര കരുണാമയനാണല്ലാഹു! എന്റെ കുടിൽ കത്തി അതിന്റെ പുക ആകാശത്തേക്കുയർന്നില്ലായിരുന്നു എങ്കിൽ ഞാൻ രക്ഷപ്പെടില്ലായിരുന്നല്ലോ! കുടിൽ കത്തിയതിന്റെ ചെറു വേദനയുടെ കൂടെ ഒറ്റപ്പെട്ട ആ ദ്വീപിൽ നിന്നുമുള്ള രക്ഷ അല്ലാഹു സംവിധാനിച്ചു വെച്ചിരുന്നു എന്നത് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒരു തുള്ളി കണ്ണീർ ഉറ്റിവീണ മിഴികളോടെ അയാൾ ശുക്റിന്റെ സുജൂദിലായി അല്ലാഹുവിലേക്ക് തിരിഞ്ഞു.

പ്രതീക്ഷകളാണ് വിശ്വാസിയുടെ ജീവിതത്തിന്റെ ആണിക്കല്ല്. അത് നഷ്ടപ്പെടുന്നതോടെ ജീവിതത്തിന്റെ മധുരം നഷ്ടപ്പെടുന്നു. ജീവിതം പ്രയാസങ്ങളുടെ മേൽ പ്രയാസങ്ങളുമായി കയ്‌പ്പേറിയതാകുമ്പോഴും ക്ഷമയുടെ അനന്തരഫലമായി സന്തോഷ പൂർണ്ണമായൊരു മരണാനന്തര ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയും ആഗ്രഹവുമാണ് പ്രതിസന്ധികളെ അല്ലാഹുവിലേക്ക് തവക്കുലാക്കി തരണം ചെയ്യുന്നവർക്ക് കരുത്താകുന്നത്. ബുദ്ധിമുട്ടുകൾക്കും കഷ്ടപ്പാടുകൾക്കും പുറകെ എപ്പോഴും സന്തോഷങ്ങൾ വരാനുണ്ട് എന്നത് ഒരു വാഗ്ദാനമാണ്. ഉസ്‌റിനോടൊപ്പം യുസ്‌റുമുണ്ടെന്നത് നിശ്ചയമാണല്ലോ. കാലതാമസം അല്ലാഹുവിന്റെ തെരഞ്ഞെടുപ്പാണ്, നമുക്ക് ഏറ്റവും ആവശ്യമുള്ള സമയത്തായിരിക്കും ആ എളുപ്പം നമുക്ക് വന്നു ചേരുന്നത് എന്ന പ്രതീക്ഷ കൈവിടരുത്.

രക്ഷിതാവായ അല്ലാഹുവിന്റെ കാലെക്കൂട്ടിയുള്ള കൃത്യമായ അറിവോടും തീരുമാനത്തോടും കൂടിയല്ലാതെ ഒരില പോലും അനങ്ങുന്നില്ല. നമുക്ക്‌ ഇഷ്ടപ്പെടുന്നതിൽ നമുക്ക്‌ തിന്മയും നാം വെറുക്കുന്നതിൽ ചിലപ്പോ നമുക്ക്‌ നന്മയുമായിരിക്കും ഉള്ളടങ്ങിയിട്ടുണ്ടാകുക എന്ന ഖുർആനികാധ്യാപനം മറക്കരുത്‌....

Monday, October 16, 2017

ഗൗരി ലങ്കേഷ് - ആർജ്ജവത്തിന്റെ രക്തത്തുള്ളികൾ

"ഇന്ത്യാരാജ്യത്തെ ഒരു പൗര എന്ന നിലക്ക്‌ ഞാൻ BJP യുടെ ഫാസിസ്റ്റ്‌, വർഗ്ഗീയ രാഷ്ട്രീയത്തെയും, അവർ നടത്തുന്ന ഹിന്ദു ധർമ്മാശയത്തിന്റെ ദുർവ്യാഖ്യാനങ്ങളെയും ഹിന്ദു ധർമ്മത്തിലെ അനീതി പൂർവ്വകമായതും, അന്യായമായതും ലിംഗ വിവേചനപരവുമായ ജാതി വ്യവസ്ഥയെയും എതിർക്കുന്നു. LK അദ്വാനിയുടെ രാം മന്ദിർ യാത്രയെയും 2002 ലെ മോഡിയുടെ ഗുജറാത്ത്‌ വംശഹത്യയെയും ഞാൻ എതിർക്കുന്നു. രാജ്യത്തിന്റെ ഭരണഘടന വർഗ്ഗീയവാദിയാകാനല്ല, മതേതര പൗരയാകാനാണ്‌ പഠിപ്പിക്കുന്നത്‌.


സമൂഹത്തിൽ നിലനിന്ന ജാതീയമായ അസമത്വത്തിനെതിരെയും അനീതിക്കെതിരെയും നിലകൊണ്ട ബാസവണ്ണയെ പ്രസവിച്ച കർണ്ണാടകയിൽ നിന്നാണു ഞാൻ വരുന്നത്‌. വർഗ്ഗീയതക്കെതിരെ പടപൊരുതിയ ഡോക്ടർ BR അംബേദ്കർ രചിച്ച ഭരണഘടനയുള്ള ഇന്ത്യാ രാജ്യത്തെ പൗരയാണു ഞാൻ. അവരുടെയൊക്കെ അനീതിക്കെതിരായ പോരാട്ടത്തെ എന്റെ കഴിവിനനുസരിച്ച്‌ മുന്നോട്ടു കൊണ്ടു പോകുക മാത്രമാണു ഞാൻ ചെയ്യുന്നത്‌.


ഞാൻ ജനാധിപത്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു, അതിനാൽ തന്നെ വിമർശ്ശനങ്ങളോട്‌ തുറന്ന സമീപനം സ്വീകരിക്കുന്നു. എന്നെ ആളുകൾ അവർക്കാവശ്യമെങ്കിൽ BJP വിരുദ്ധയെന്നോ മോഡി വിരുദ്ധയെന്നോ വിളിക്കുന്നതിനെ ഞാൻ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. എനിക്ക്‌ എന്റെ അഭിപ്രായങ്ങളുണ്ടാകുന്നതിനു സ്വാതന്ത്ര്യമുള്ളത്‌ പോലെ അവർക്ക്‌ അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്‌".

:ഗൗരി ലങ്കേഷ്‌:





മോഡിയുടെ ഫാസിസ്റ്റ്‌ ഇന്ത്യയിൽ ഭീകരവാദികളുടെ കൊലക്കത്തിക്കിരയാകാൻ മതിയായ കാരണങ്ങൾ മിക്കതും ഗൗരിയിൽ സമ്മേളിച്ചിട്ടുണ്ട്‌ എന്നത്‌ മനസ്സിലാക്കാൻ ഈ വാക്കുകൾ മാത്രം മതിയാകും. ബഹുസ്വരതയും മത സൗഹാർദ്ദവും സവർണ്ണ വിരുദ്ധതയും ദളിത്‌ ആഭിമുഖ്യവും സവർണ്ണ ഫാസിസത്തിന്റെ ഇന്ത്യയിൽ മഹാ അപരാധമാണല്ലോ.


കീഴടങ്ങാൻ തയ്യാറില്ലാത്തവരെ ഇല്ലായ്മ ചെയ്യുന്ന കാവി ഭീകരത രാജ്യത്തെ കാലിസ്ഥാൻ ആക്കിക്കഴിഞ്ഞു. ശാനിയും വിനുവും മറ്റും മറ്റുമൊക്കെ പാഠമാക്കിക്കോളൂ എന്ന ആക്രോശവും 'മതേതര കേരള'ത്തിന്റെ പല ഭാഗത്ത്‌ നിന്നും ഉയർന്നു തുടങ്ങിയിരിക്കുന്നു.


പൻസാരേയും കൽബർഗിയും ഒരു തുടക്കമായിരുന്നില്ല - ഗൗരി ഒരു അവസാനവുമായിരിക്കില്ല. സംവാദാത്മകതയുടെ സെക്കുലർ ശബ്ദങ്ങൾ നാടിന്റെ മുക്കുമൂലകളിൽ കുഴിച്ചു മൂടാനുള്ള സവർണ്ണ സംഘി ഭീകര ദേശീയതയുടെ ചുവർ ചിത്രങ്ങളിൽ ഇനിയും രക്തവർണ്ണങ്ങൾ നിറയും, പിടിച്ചു കെട്ടാൻ മതേതര ഇന്ത്യയിലെ ജനതക്ക്‌ കഴിയുമോ എന്നതാണ്‌ കാലം അഭിമുഖീകരിക്കുന്ന പ്രസക്തമായ ചോദ്യം.


- പീഢിതരുടെയും അധ:സ്ഥിതരുടെയും ഭാഗത്ത്‌ നിലയുറപ്പിച്ച ആർജ്ജവത്തിനു ആദരാജ്ഞലികൾ -

Sunday, October 15, 2017

മുഹമ്മദ് ശൊഹൈത്: ഐലൻ കുർദ്ദിമാർ മരിച്ചു തീർന്നിട്ടില്ല!

ഐലൻ കുർദ്ദിമാരുടെ ജീവനറ്റു കൊണ്ടേയിരിക്കുകയാണ്. ഇപ്പ്രാവശ്യം അലിവും കരുണയും മനുഷ്യത്വമില്ലാത്ത ആസുരലോകത്തെ ജീവിതം കാലത്തേ നിർത്തിപ്പോയത് മുഹമ്മദ് ശൊഹൈത് എന്ന രോഹിംഗ്യൻ ബാലനാണ്. വേദനയുടെ നെരിപ്പോടിൽ ഇത്തിരി ആശ്വാസമാകുമെന്ന പ്രതീക്ഷയോടെ മാനവികതയുടെ ഏതെങ്കിലും തുരുത്ത് തുറന്നു വരുമെന്ന് കരുതി വെള്ളത്തിലൂടെ അവർ കറങ്ങുകയാണ്. ബംഗ്ളാദേശിലേക്ക് കടക്കാൻ വേണ്ടി ജീവനുമായി ഓടിയ പിതാവിനൊപ്പം നാഫ് നദി മുറിച്ചു കടക്കുന്നതിനിടെ മുങ്ങി മരിച്ച ശൊഹൈത് എന്ന പിഞ്ചു പൈതൽ ഒരു പ്രതീകമാണ്. ആരോരുമില്ലാതെ, മറവ് ചെയ്യപ്പെടാനുള്ള അവകാശം പോലുമില്ലാതെ കൊല്ലപ്പെട്ടു വീഴുന്ന നൂറുകണക്കായ രോഹിംഗ്യൻ കുഞ്ഞുങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഏറ്റവും ലളിതമായ മരണത്തിന്റെ പ്രതീകം.


സമാധാനത്തിന്റെ നോബൽ സമ്മാനം അലമാരയിൽ പൂട്ടി ആങ് സാൻ സൂക്യി കഴുകന്മാരായ പട്ടാളക്കാരെയും രക്തക്കൊതിയന്മാരായ ബുദ്ധ ഭിക്ഷുക്കളെയും കെട്ടഴിച്ചു വിട്ടിരിക്കുകയാണ്. ആർക്കും വേണ്ടാത്ത വിഴുപ്പു ഭാണ്ഡങ്ങൾ കണക്കെ രാജ്യാതിർത്തികൾ പന്ത് തട്ടുന്ന രോഹിംഗ്യൻ ദുരിതത്തിന് എന്നാണൊരു ശമനം? എന്നിട്ടുമെന്തേ ലോകം നിശ്ശബ്ദരായി കണ്ടുനിൽക്കുന്നു? എന്തേ ആളും അർത്ഥവും ശക്തിയുമുള്ള മുസ്ലിം ഭരണാധികാരികൾ കണ്ണുതുറക്കുന്നില്ല?





ദാവൂദ് നബി(അ)ന്റെ കാലത്ത് ബനൂ ഇസ്രായേലി സമൂഹം മൂന്നു വിഭാഗമായി തിരിഞ്ഞു വന്നത് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്.


1) ശനിയാഴ്ച മത്സ്യബന്ധനത്തിന് പോകരുത് എന്ന കൽപ്പന ലംഘിച്ച, പലവിധത്തിലുള്ള പാപങ്ങളിലായി മുഴുകിക്കൊണ്ട് അല്ലാഹുവിനെ ധിക്കരിച്ചു അക്രമകാരികളായി ജീവിച്ച ഒരു വിഭാഗം ആളുകൾ.


2) അവരോട് നന്മ കൊണ്ട് ഉപദേശിക്കുകയും അവരിലെ തിന്മകളെ വിരോധിക്കുകയും ചെയ്ത ദാവൂദ് നബി(അ)ന്റെ നല്ലവരായ അനുയായികളുടെ രണ്ടാം വിഭാഗം.


3) മൂന്നാമത്തെ വിഭാഗം ആളുകൾ യഥാർത്ഥത്തിൽ നല്ല വിശ്വാസികളും തിന്മകളെ തൊട്ട് വിട്ടു നിന്നവരുമായിരുന്നു. തിന്മയിൽ മുഴുകിയ ഒന്നാം വിഭാഗത്തെ ഉപദേശിക്കാനോ തിന്മകളെ വിരോധിക്കാനോ തയ്യാറാകാതിരുന്ന അവർ അങ്ങനെ ഉപദേശിച്ചിരുന്നു രണ്ടാം വിഭാഗത്തോട് "അല്ലാഹു നശിപ്പിക്കാൻ പോകുന്ന കൂട്ടരെ നിങ്ങളെന്തിനാണ് ഉപദേശിക്കാൻ പോകുന്നത്" എന്ന് ചോദിക്കുകയാണുണ്ടായത്. രണ്ടാം വിഭാഗം മറുപടി പറഞ്ഞത് "ഞങ്ങൾ പറഞ്ഞാൽ അനുസരിക്കില്ല എന്നറിയാമെങ്കിലും അല്ലാഹുവിലേക്ക് ഞങ്ങൾ ഞങ്ങളുടെ കടമ നിറവേറ്റിയിട്ടുണ്ട് എന്ന് പറയാൻ ഞങ്ങൾക്ക് കഴിയുമല്ലോ" എന്നായിരുന്നു.


അവസാനം തെമ്മാടികളായ ഒന്നാം വിഭാഗത്തെ അല്ലാഹു കുരങ്ങുകളാക്കി മാറ്റി ശിക്ഷിച്ചു, സന്മാർഗ്ഗത്തിൽ ജീവിക്കുകയും അതോടൊപ്പം അക്രമികളോട് നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്ത രണ്ടാം വിഭാഗത്തെ അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്തത് വ്യക്തമായി വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നുണ്ട്, പക്ഷെ തിന്മകൾ നടമാടുമ്പോൾ മിണ്ടാതെ സ്വന്തം കാര്യം നോക്കിയിരുന്ന വിശ്വാസികളായ മനുഷ്യരടങ്ങിയ മൂന്നാം വിഭാഗത്തെ എന്ത് ചെയ്തു എന്ന് ഖുർആൻ വ്യക്തമാക്കിപ്പറയുന്നില്ല.


തിന്മയോട് മനസ്സ് കൊണ്ട് വിരോധമുള്ളവരാകയാലും അത്തരം അക്രമികളുടെ പ്രവർത്തിയിൽ അസംപ്‌തൃപ്തരായിരുന്നതിനാലും അവരെയും അല്ലാഹു രക്ഷപ്പെടുത്തിയിട്ടുണ്ടാകും, പക്ഷെ ലോകാന്ത്യം വരെ അല്ലാഹുവിന്റെ കലാമിൽ വാഴ്ത്തപ്പെടുന്ന രണ്ടാം വിഭാഗത്തിൽ വിശ്വാസികൾ ആയിരുന്നിട്ടു കൂടി അവർ പെടാതിരുന്നത് അക്രമങ്ങളും തെമ്മാടിത്തരങ്ങളുമായി നാട് നിറഞ്ഞ ഒരു സമൂഹത്തെ ഗുണദോഷിക്കാനോ സദുപദേശം കൊണ്ട് നന്നാക്കാനോ ശ്രമിക്കാനുള്ള കടമ നിറവേറ്റാതെ സ്വന്തം നഫ്സിലായി ഒതുങ്ങിയിരുന്ന മൂന്നാം വിഭാഗത്തെ വിശ്വാസികൾ ആയിരുന്നിട്ടു കൂടി അല്ലാഹു അവരെ അവസാനം എന്ത് ചെയ്തു എന്ന് പറയാത്തത് ചുറ്റുപാടും ആകെമൊത്തം തെറ്റുകൾ നടമാടുമ്പോൾ അതിനെതിരെ ശബ്ദിക്കാതെ അക്ഷന്തവ്യമായ മൗനം പുലർത്തിയത് കൊണ്ടാണ് എന്നത്രെ പണ്ഡിതന്മാർ വ്യക്തമാക്കുന്നത്.


വിശ്വാസികളായിരിക്കുക എന്നത് മാത്രമല്ല, ജീവിക്കുന്ന സമൂഹത്തിൽ നടമാടുന്ന അക്രമങ്ങൾക്കും അനീതികൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ അവരവർക്ക് കഴിയുന്ന രീതിയിൽ പ്രതികരിക്കലും ഉത്തമരായ വിശ്വാസികളുടെ കടമയാണ്. എല്ലാ അക്രമികളെയും അല്ലാഹു അവന്റെ കഠിനമായ ശിക്ഷയിലേക്ക് തള്ളി വിടുക തന്നെ ചെയ്യുമെങ്കിലും അതിനു കാത്തു നിന്ന് നിഷ്ക്രിയരായിരിക്കുന്നവർ എന്നെന്നും പ്രകീർത്തിക്കപ്പെടേണ്ടവരായി നിലകൊള്ളുകയില്ല എന്നതാണ് ദാവൂദ് നബിയുടെ സമൂഹത്തിന്റെ ചരിത്രം നൽകുന്ന പാഠം. 





മാനുഷികതയുടെ ഒരിറ്റു പരിഗണന പോലും ലഭിക്കാതെ റോഹിംഗ്യൻ പിഞ്ചു പൈതങ്ങൾ മരിച്ചു തീരുകയാണ്. തിന്നാനൊന്നുമില്ലാതെ, കിടപ്പാടമില്ലാതെ, ജീവനും കൊണ്ട് അവർ എങ്ങോട്ടെന്നില്ലാതെ ഓടുകയാണ്. ആയിരങ്ങൾ വെട്ടിയും കുത്തിയും കത്തിച്ചും വെടിവെച്ചും മുങ്ങിയും മറ്റും മറ്റുമായി മരിച്ചു തീരുന്ന, അരക്ഷിതരായി എങ്ങോട്ടു പോകണം എന്നറിയാതെ, കണ്ണീരു പോലും വറ്റി നിരാലംബരായ നിൽക്കുന്ന റോഹിംഗ്യൻ മുസ്ലിമീങ്ങളെ വാക്കു കൊണ്ടെങ്കിലും സമാധാനിപ്പിക്കാൻ പോലും തയ്യാറാകാതെ അധികാരവും സമ്പത്തും കഴിവുമെല്ലാം ആവോളമുണ്ടായിട്ടും മുസ്ലിം ലോകത്തെ ഭരണാധികാരികൾ സുഖസുഷുപ്തിയിൽ ലയിച്ചുറങ്ങുകയാണ്. എല്ലാ അനീതികൾക്കും കണ്ണടക്കലുകൾക്കും മറുപടി പറയേണ്ടി വരുന്ന ഒരു കോടതി വരാനുണ്ട് എന്നത് മറക്കരുത്.


ആ കോടതിയിൽ 'ഞങ്ങളുടെ കടമ ഞങ്ങൾ നിറവേറ്റിയിട്ടുണ്ട്' എന്നെങ്കിലും പറയാനുള്ള കാര്യങ്ങൾ ചെയ്ത ശേഷം ഫലം അല്ലാഹുവിലേക്ക് ഏൽപ്പിക്കാനുള്ള വകയെങ്കിലും മുസ്ലിം ലോകം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ വരും കാല സമൂഹം നമ്മെ കടമകൾ പൂർത്തിയാക്കിയ സത്യവിശ്വാസികളായി ഓർക്കാനേ പോകുന്നില്ല. അല്ലാഹു ഓർക്കാൻ വഴിവെക്കില്ല. സ്വന്തം സഹോദരന്മാർ കശാപ്പു ശാലയിലെ മൃഗങ്ങളെന്ന പോലെ അറുത്തു വീഴ്ത്തപ്പെടുമ്പോഴും നിഷ്ക്രിയരായി സ്വന്തത്തിലേക്ക് മുഖം പൂഴ്ത്തിക്കൂടിയ ഷണ്ഡന്മാർ മാത്രമായി വരും കാലം നമ്മെയോർക്കും.


ഇത്ര കഠിനമായ വംശ ഹത്യയും അനീതിയും അക്രമവും കണ്ടിട്ടും ഒന്നും മിണ്ടാതിരിക്കുന്ന അധികാരികളുടെ കാരണത്താൽ സമൂഹത്തെ മൊത്തമായി അല്ലാഹു ശിക്ഷിക്കുമോയെന്ന് ഭയക്കാതെ വയ്യ. തിന്മയെ കൈകൊണ്ട് തടുക്കാൻ കഴിയുന്നവർ അത് ചെയ്യണമെന്നും അതിനു കഴിയാത്തവർ നാവു കൊണ്ട് തടയണമെന്നും അതിനും കഴിയാത്തവർ ഹൃദയം കൊണ്ട് വെറുക്കുകയും ചെയ്യണം എന്ന് പറഞ്ഞു നിർത്തിയിട്ടില്ല തിരു പ്രവാചകർ(സ്വ). അങ്ങനെ മനസ്സ് കൊണ്ട് വെറുക്കുന്ന നില ഈമാനിന്റെ 'ഏറ്റവും ബലഹീനമായ' അവസ്ഥയാണെന്നാണ് അവിടുന്ന് തുടർത്തിയത്. പ്രതികരണ ശേഷിയിൽ മുന്നിട്ട് നിൽക്കുന്നവർ ഈമാനിലും മുന്നിട്ടു നിൽക്കുന്നു, അതായത് ഈമാനിന്റെ ദാർഢ്യം കൂടുന്നതോടൊപ്പം തിന്മകൾക്കെതിരെയുള്ള പ്രതികരണവും കഠിനമാകുന്നു. മനസ്സിൽ വെറുപ്പ് പോലും വരാൻ മാത്രം വിഷയത്തെ പരിഗണിക്കാത്തവർക്ക് ഈമാനിന്റെ കണിക പോലും ബാക്കിയില്ലെന്നു വേണ്ടേ മനസ്സിലാക്കാൻ?! 😓

രോഹിംഗ്യൻ വേദനകൾ കാട്ടാളന്മാർ കേൾക്കുമോ?

സ്വന്തമാണെന്നു പറയാൻ ഈ ഉലകത്തിൽ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ പ്രയാസങ്ങളുടെ നടുത്തളത്തിൽ മരിച്ചു ജീവിക്കുന്ന റോഹിംഗ്യൻ മുസ്ലിംകളിലെ നാൽപ്പതിനായിരത്തോളം അഭയാർത്ഥികൾ ഇന്ത്യയിലുണ്ട്. അവരെ നാട് കടത്താൻ ഒരുങ്ങുകയാണ് വർഗ്ഗീയത തലക്ക് പിടിച്ച സംഘീ ഭരണകൂടം എന്ന റിപ്പോർട്ട് വന്നത് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്. ഇന്ന് അതേ സർക്കാരിന്റെ ആഭ്യന്തര മന്ത്രി പറയുന്നത് അരുണാചൽ പ്രദേശിൽ അഭയാർത്ഥികളായുള്ള പതിനായിരത്തിൽ പരം ബുദ്ധ മതക്കാർക്ക് രാജ്യത്തെ പൗരത്വം കൊടുക്കാൻ പോകുന്നു എന്നാണ്.

ഒരേ വിഷയത്തിൽ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിൽ ഒരു കൂട്ടർക്ക് പൗരത്വം കൊടുക്കുന്നു, മറ്റൊരു കൂട്ടരേ തീരാ ദുരിതക്കയത്തിലേക്ക് ഇറക്കി വിടുന്നു. ആരോരും സഹായിക്കാനില്ലാത്ത, അശരണരായ അഭയാർഥികളുടെ വിഷയത്തിൽ പോലും വർഗ്ഗീയ രാഷ്ട്രീയം കളിച്ചു മുസ്ലിം വിരുദ്ധത തെളിയിക്കുകയാണ് BJP. മുസ്ലിമാണെങ്കിൽ അവർക്ക് യാതൊരു വിധ മാനുഷിക പരിഗണന പോലും നൽകാതിരിക്കാൻ സർക്കാർ ബദ്ധശ്രദ്ധരാണ്. മതവും ജാതിയും രീതിയും നോക്കാതെ തിബത്തൻ ബുദ്ധ മതക്കാരെയും ശ്രീലങ്കൻ തമിഴരെയും അതുപോലെ കാലാകാലങ്ങളിൽ പലതരക്കാരായ അഭയാർത്ഥികളെ സ്വീകരിക്കുകയും നിയമസുരക്ഷിതത്വം നൽകുകയും ചെയ്ത പാരമ്പര്യമുള്ള നാടിനെ ഹൈന്ദവ ദേശീയതയുടെ വോട്ടുപെട്ടി ലക്‌ഷ്യം വെച്ച് മനുഷ്യാവകാശങ്ങളെ വരെ കുരുതി കൊടുക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്.




ലോകത്തെ ഏറ്റവും കൂടുതൽ പീഢിപ്പിക്കപ്പെട്ടതും വംശഹത്യാ ശ്രമങ്ങൾക്ക് നിരന്തരം ഇരയാക്കപ്പെട്ടു കൊണ്ടിരിക്കുന്നവരുമായ ആയിരക്കണക്കായ ഒരുകൂട്ടം നിസ്സഹായരായ മനുഷ്യരെ അവരുടെ മതം ഇസ്‌ലാമായിപ്പോയി എന്ന കാരണത്താൽ മാത്രം രാജ്യത്ത് നിന്നും പുറം തള്ളുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കേട്ടു കേൾവിയില്ലാത്ത വിധം ക്രൂരവും അമാനവികവും മനുഷ്യത്വ വിരുദ്ധവുമായ നടപടിയാണ്. അല്ലെങ്കിലും സമാനതകളില്ലാത്ത പീഢനം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന റോഹിംഗ്യകൾക്ക് വേണ്ടിയും അവരെ കൂട്ടക്കൊല ചെയ്ത് വംശഹത്യ നടപ്പിലാക്കുന്ന സൈന്യത്തിനും ബുദ്ധ ഭീകരർക്കും എതിരെ ലോകം മുഴുക്കെ സംസാരിക്കുന്ന സമയത്ത് മ്യാൻമറിൽ പോയി 'റോഹിംഗ്യൻ തീവ്രവാദികൾക്കെതിരെ മ്യാൻമർ സർക്കാരിനൊപ്പം നിൽക്കുന്നു' എന്ന് പ്രഖ്യാപിച്ച മനുഷ്യത്വം എന്ന വാക്കു പോലും പരിചയമില്ലാത്ത പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിൽ ഇതിൽ കൂടുതൽ എന്ത് നീതി പ്രതീക്ഷിക്കാൻ!

ഡൽഹിയിൽ ജീവിക്കുന്ന ആയിരത്തോളം വരുന്ന റോഹിംഗ്യൻ കമ്മ്യൂണിറ്റിയെ പറ്റിയുള്ള ഒരു ലേഖനം ഈയടുത്ത് വായിച്ചതോർക്കുന്നു. വാടകക്കോ മനുഷ്യാവകാശ സംഘടനകൾ സൗജന്യമായി നൽകിയ സ്ഥലത്തോ ആണ് എല്ലാവരും ജീവിക്കുന്നത്. കുടിക്കാൻ ശുദ്ധജലം പോലും ലഭിക്കാതെ, വൈദ്യുതി സൗകര്യമോ ടോയ്ലറ്റുകളോ വൃത്തിയുള്ള താമസ സൗകര്യമോ ഇല്ലാതെ ആരോഗ്യപരമായ യാതൊരു പരിരക്ഷയോ വിദ്യാഭ്യാസ സൗകര്യമോ ഒരു തരത്തിലുള്ള പരിഗണനയോ ലഭിക്കാതെ അന്നന്നത്തെ അന്നത്തിനു വേണ്ടി കഠിനമായി ദണ്ഡിക്കേണ്ടി വരുന്ന ദയനീയമായ അവസ്ഥ അതിൽ നിഴലിച്ചു കണ്ടിരുന്നു. അഭയാർത്ഥി കാർഡുകമായി ആശുപത്രികളിൽ പോലും ചികിത്സ ലഭ്യമാകാത്തത്രയും അതിദയനീയതയിലാണവരുടെ ജീവിതം. ആശുപത്രിയിൽ എത്തിയാൽ തന്നെ ഭാഷാ പരിജ്ഞാനമില്ലായ്മയും ജീവനക്കാരുടെ കഠിനമായ വിവേചനപരമായ സമീപനങ്ങളും അവർക്ക് കൂടുതൽ ദുരിതം സൃഷ്ടിക്കുന്നു.

മോഡീ ഗവണ്മെന്റ് ചെയ്തു കൂട്ടുന്ന മുസ്ലിം വിരുദ്ധമായ എല്ലാത്തരം തോന്നിവാസങ്ങളും ന്യായീകരിക്കുന്ന കൂട്ടത്തിൽ റോഹിംഗ്യകളെ പറഞ്ഞു വിടുന്നതിനെപ്പറ്റി പറഞ്ഞത് മ്യാന്മറിൽ റോഹിങ്ക്യൻ തീവ്രവാദ സംഘടന നടത്തിയ ഭീകരാക്രമണത്തിനു ശേഷം ആണ് കേന്ദ്രം അങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ്. ബല്ലാത്ത ന്യായീകരണം! വംശീയമായി ഉന്മൂലനം ചെയ്യപ്പെടുന്ന സമയത്ത് സഹികെട്ട് ഒരു കൂട്ടർ അങ്ങനെ തിരിച്ചടിക്കുന്നു എന്ന് തന്നെ വാദത്തിനായി വിചാരിക്കുക അങ്ങനെ എങ്കിൽ അതിന്റെ പേരിൽ എങ്ങനെയാണ് ആ സമൂഹം മുഴുവനുമായി അതിന്റെ പേരിൽ ശിക്ഷിക്കപ്പെടണം എന്ന് പറയുന്നത്? ഇന്ത്യാ രാജ്യത്ത് അവിടവിടെയായി ആയിരക്കണക്കായ മുസ്ലിമീങ്ങൾ ഹൈന്ദവ ഭീകരവാദികളായ സംഘ് പരിവാറിനാൽ കൊല്ലപ്പെട്ടിട്ടുണ്ട്, അതിന്റെ പേരിൽ മുഴുവൻ ഹൈന്ദവ മതത്തിൽ വിശ്വസിക്കുന്നവരും തെറ്റുകാരാണ് എന്ന് പറയാമോ? ഗൾഫ് രാജ്യങ്ങളിൽ ജോലി നോക്കുന്ന ഹൈന്ദവർ മുഴുവനും അപ്പേരിൽ നാട്ടിലേക്ക് മടങ്ങണം എന്ന് പറയുന്നത് പോലെ എത്ര തരം താണ ന്യായീകരണമാണത്!

അങ്ങനെ ഒരു വാദത്തിലാണ് സർക്കാർ എങ്കിൽ അവിടെപ്പോലും വിവേചനം വ്യക്തമായിക്കാണാം. മ്യാൻമറിൽ ഇതേ റോഹിംഗ്യൻ മുസ്ലിംകളെ വെട്ടിയും കത്തിച്ചും ബലാൽസംഗം ചെയ്തും കൊന്നു തീർക്കുന്നതിൽ നല്ലൊരു പങ്ക് ബുദ്ധമത ഭീകരവാദികൾക്കാണ്. ഇന്ത്യയിലെ റോഹിംഗ്യകളെ പുറത്താക്കാനുള്ള ന്യായം അങ്ങനെയെങ്കിൽ അരുണാചലിലെ ബുദ്ധമതക്കാരായ അഭയാർത്ഥികൾക്കും ബാധകമാകണ്ടേ?! അവർക്കും ഒരു സഹായവും ചെയ്തു കൊടുക്കരുതല്ലോ. പക്ഷെ, സർക്കാർ ചെയ്യുന്നത് അവർക്ക് പൗരത്വം കൊടുത്ത് സംരക്ഷിക്കുകയും മുസ്ലിംകൾ ആയിപ്പോയി എന്നതിനാൽ റോഹിംഗ്യകളെ പുറത്താക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നു!.


Rohigyan Slum in Delhi


ചുരുങ്ങിയ നാളുകൾ കൊണ്ട് ബംഗ്ളാദേശിൽ അഭയാർത്ഥികളായെത്തിയ റോഹിംഗ്യകളുടെ എണ്ണം മൂന്ന് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. തിന്നാനും ഉടുക്കാനും അന്തിയുറങ്ങാനും ഒന്നുമില്ലാതെ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് ജീവനും കൊണ്ട് ഓടിയവർ. അത്തരം ഒരു വിഭാഗക്കാരായ ജനതയെ അതിർത്തിയിലേക്ക് മടക്കി അയച്ചാൽ എന്താണവർക്ക് സംഭവിക്കാൻ പോകുന്നത്? ഒന്നുകിൽ മ്യാൻമർ പട്ടാളത്തിന്റെ വെടിയേറ്റ്, അല്ലെങ്കിൽ ബുദ്ധിസ്റ് ഭീകരന്മാരുടെ കൈകളാൽ മരിച്ചു വീഴും, അല്ലെങ്കിൽ ഇപ്പോ ഇന്ത്യയിൽ ഉള്ളതിലേറെ ദയനീയമായ ബംഗ്ളാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ മരണം ജീവിതത്തേക്കാൾ സുന്ദരമാണ് എന്ന് വിശ്വസിക്കാവുന്ന തരത്തിൽ ദയനീയമായ ജീവിതം നയിക്കണം. ഒരൽപം മനുഷ്യത്വം ഇരക്കുന്ന ആ പാവം ജനതയെ മുസ്ലിംകളായിപ്പോയി എന്ന കാരണത്താൽ മടക്കി അയക്കുന്നത് വല്ലാത്ത ക്രൂരതയാണ്. ചരിത്രം ഒരിക്കലും മാപ്പു നൽകില്ലാത്ത കഠിനമായ മനുഷ്യാവകാശ ലംഘനം.

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി പോലും റോഹിംഗ്യകളെ നാടുകടത്താനുള്ള ഇന്ത്യയുടെ നിലപാടിനെതിരെ രംഗത്തു വന്നിട്ടും അണ്ണനും കൂട്ടർക്കും കുലുക്കമില്ല. കൊന്നും കത്തിച്ചുമൊക്കെ അറപ്പു തീർന്നൊരു വിഭാഗത്തിന്റെ പ്രഖ്യാപിത നേതാവിന് മനുഷ്യത്വമെന്ന വികാരം കൈവരുമെന്ന പ്രതീക്ഷ വെക്കുന്നവരാണ് വിഡ്ഢികൾ. 😪

والأرض وضعها للأنام

കാല,ദേശ,മത, ഭാഷാ വ്യത്യാസങ്ങൾക്കപ്പുറത്ത് മനുഷ്യർക്കെല്ലാമായാണ് രക്ഷിതാവ് ഭൂമിയെ സംവിധാനിച്ചു വെച്ചിരിക്കുന്നത്. അല്ലാഹു ഉദ്ദേശിച്ചിരുന്നു എങ്കിൽ മനുഷ്യരെയെല്ലാം ഒരേ ഒരു സമൂഹമായി അവൻ സൃഷ്ടിക്കുമായിരുന്നു എന്നും ഖുർആൻ പറയുന്നത് കാണാം. ഈ വൈവിധ്യങ്ങളും വ്യത്യാസങ്ങളും മനുഷ്യർക്ക് ഗുണമായി അവൻ സംവിധാനിച്ചു വെച്ചതാണെന്നിരിക്കെ മനുഷ്യർ എന്ത് കൊണ്ടാണിതിനെ പരസ്പരം കൊന്നൊടുക്കാനും മറ്റുള്ളവർക്ക് ഭൂമിക്ക് മുകളിൽ ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുന്നത്? റോഹിഗ്യകളും ഭൂമിയുടെ അവകാശികളല്ലേ?

Saturday, October 14, 2017

അയ്യൂബ് നബിയുടെ സന്ദേശം - ക്ഷമയുടെ വിളംബരം

അയ്യൂബ് നബി(അ) ചരിത്രം ഓരോ മനുഷ്യനും വേദനകളിലും പരീക്ഷണങ്ങളിലും പകരുന്ന ഊർജ്ജം വിവരണാതീതമാണ്. എന്ത് തന്നെ വന്നു ഭവിച്ചാലും അതെല്ലാം അല്ലാഹുവിനു നന്ദി ചെയ്യാനുള്ള കാരണങ്ങൾ മാത്രമാണ് എന്നും ദുരനുഭവങ്ങളിൽ നിരാശപ്പെട്ടു സഹികെടാനുള്ളവരല്ല നമ്മെളെന്നുമുള്ള വിശ്വാസികൾക്ക് എന്നും വഴികാട്ടിയാകുന്ന ചരിത്രമാണ് അയ്യൂബ് നബി(അ)മിൽ നിന്നും പഠിക്കാനുള്ളത്. അല്ലാഹുവിന്റെ പരീക്ഷണാർത്ഥം, ഉണ്ടായിരുന്ന സമ്പത്തും സന്താനങ്ങളുമെല്ലാം നഷ്ടപ്പെട്ട് കഠിനമായ രോഗം കാരണം നാട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ദൂരത്താക്കപ്പെട്ട് പ്രിയ പത്നി റഹ്‌മത്ത്(റ) നോടൊപ്പം ജീവിച്ച വർഷങ്ങളിൽ ഒരിക്കൽ പോലും തനിക്ക് വന്നു ചേർന്ന രോഗത്തെക്കുറിച്ചും അവസ്ഥയെക്കുറിച്ചും അല്ലാഹുവിനോട് പരാതി പറഞ്ഞേയില്ല. 




ഈ പരീക്ഷണത്തിന്റെ ദൈർഘ്യം എത്രയെന്നതിൽ ഭിന്നാഭിപ്രായമുണ്ട്, ചിലർ 3 വർഷമെന്നും ചിലർ 7 വർഷമെന്നും മറ്റു ചിലർ 18 വർഷമെന്നും പറയുന്നു. ഈ കാലമത്രയും റഹ്മത്ത് ബീവി(റ) എല്ലാം മറന്നു അയ്യൂബ് നബി(അ) പരിചരിക്കുകയായിരുന്നു. മഹാനവർകൾ അനുഭവിക്കുന്ന വേദനയുടെ കാഠിന്യം കണ്ട് അവസാനം 'ഇനിയും എത്ര കാലമാണിങ്ങനെ? അല്ലാഹുവിനോട് ഈ പരീക്ഷണത്തിൽ നിന്നും രക്ഷപ്പെടുത്താൻ പറഞ്ഞാൽ അവൻ കേൾക്കുമല്ലോ' എന്ന് പറഞ്ഞത് അവിടുത്തേക്ക് കടുത്ത പ്രയാസമുണ്ടാക്കി.


"എത്ര കാലം ഞാൻ ആരോഗ്യത്തോടെയും സർവ്വ സൗഭാഗ്യങ്ങളോട് കൂടെയും ജീവിച്ചു?" അവിടുന്ന് ചോദിച്ചു.


'80 വർഷം". ഭാര്യ പറഞ്ഞു


"എത്ര കാലമായി എനിക്കീ പരീക്ഷണം വന്നിട്ട്"


"7 വർഷം (എത്രയാണോ അത്രയും)" മഹതി മറുപടി പറഞ്ഞു.


"ഈ രോഗം വരുന്നതിനു മുമ്പ് 80 വർഷങ്ങൾ പൂർണ്ണ ആരോഗ്യവാനായി അല്ലാഹു എന്നെ ജീവിപ്പിച്ചു, അതിന് തുല്യമായ കാലമെങ്കിലും രോഗാവസ്ഥയിൽ കഴിയാതെ അല്ലാഹുവിനോട് എനിക്കവൻ നൽകിയ പരീക്ഷണത്തിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി പറയാൻ ഞാൻ ലജ്ജിക്കുന്നു" എന്നായിരുന്നു അവിടുന്ന് പ്രതിവചിച്ചത്.


പരീക്ഷണാടിസ്ഥാനത്തിൽ അല്ലാഹു തിരിച്ചെടുത്തതെല്ലാം - മക്കളെയും സമ്പത്തും ആരോഗ്യവും - അതിലേറെയായി അല്ലാഹു വീണ്ടും നൽകിയാണ്‌ അവസാനം അയ്യൂബ്‌ നബി(അ)നെ സന്തോഷിപ്പിച്ചത്‌. ഭൗതികമായ നമുക്ക്‌ വരാവുന്ന നഷ്ടങ്ങളൊക്കെ എങ്ങനെയായാലും ഒരുനാൾ നഷ്ടപ്പെടേണ്ടത്‌ തന്നെയാണ്‌. അവന്റെ പരീക്ഷണങ്ങളിൽ അടിപതറാതിരിക്കുമ്പോൾ തിരിച്ചു ലഭിക്കുന്നത്‌ ഭൗതിക ലോകത്തും ഒപ്പം ആഖിറത്തിലുമാകാം. വ്യത്യസ്തങ്ങളായ ഹിക്മതാണ് ആളുകളിൽ പരീക്ഷണങ്ങൾ നൽകുമ്പോൾ അല്ലാഹുവിനുള്ളത്. വിശ്വാസികളിൽ ചിലർക്ക് അത് അവന്റെ മഗ്‌ഫിറത്തിനുള്ള വഴിയാണ് എങ്കിൽ അമ്പിയാക്കന്മാർക്കും മഹത്തുക്കൾക്കും അത് അവർക്കല്ലാഹുവിങ്കലുള്ള പദവി ഉയർത്തി ഉയർത്തി നൽകുവാനാണ്‌.


إنما يوفى الصابرون أجرهم بغير حساب


എല്ലാ പ്രതീക്ഷകളും കൈവിട്ടു പോകുന്ന, അതികഠിനമായ പരീക്ഷണങ്ങളുടെ തിരമാലയിൽ കുടുങ്ങി ആഴിയിൽ എങ്ങോട്ട് തുഴയണമെന്നറിയാതെ നിൽക്കുന്ന സമയത്തും തമാശക്ക് കളിപ്പിക്കാൻ വേണ്ടി മുകളിലേക്ക് അറിയപ്പെടുന്ന കുട്ടി തന്റെ എറിഞ്ഞവർ തന്നെ പിടിച്ചു കൊള്ളുമെന്ന നിഷ്കളങ്കമായ ഭാവത്തിൽ താഴെ വീഴുമെന്ന ഭയമില്ലാതെ ചിരിക്കുന്നത് പോലെ തന്നെ കൈവിടാത്ത തമ്പുരാന്റെ പരീക്ഷണത്തിന്റെ അവസാനം അവൻ രക്ഷ നൽകാനുണ്ട് എന്നുറച്ചു വിശ്വസിച്ചു ക്ഷമ കൈക്കൊള്ളുന്നവർക്ക് അവൻ നൽകുന്ന പ്രതിഫലം കണക്കില്ലാത്തതാണ്. ഒന്നുകിൽ ഹിസാബില്ലാത്ത പരലോക വിജയം നൽകുന്നു എന്ന് വായിക്കാം, അല്ലെങ്കിൽ കയ്യും കണക്കുമില്ലാതെ ഇരട്ടിയിരട്ടിയായി പ്രതിഫലം നൽകുമെന്ന്.


ജീവിതം പലവിധങ്ങളായ പരീക്ഷണങ്ങൾ മുന്നിൽ കൊണ്ട് വന്നിടുന്നത് അല്ലാഹുവിലുള്ള അചഞ്ചലമായിരിക്കേണ്ട വിശ്വാസത്തിന്റെ ഉറപ്പിനെ പരീക്ഷിക്കുകയാണ്. ജീവിതവും മരണവും ആകെ തന്നെ അല്ലാഹു സൃഷ്ടിച്ചത് പരീക്ഷണത്തിന്റെ ഭാഗമായാണ് എന്നാണല്ലോ വിശുദ്ധ കലാം വിവരിക്കുന്നത്. ( ليبلوكم أيكم أحسن عملا). ജീവിതം മുഴുക്കെ ആരോഗ്യാവസ്ഥയും സാമ്പത്തിക ഭദ്രതയും കുടുംബ സന്തോഷങ്ങളും എല്ലാമെല്ലാം നൽകിയ അല്ലാഹു കുറഞ്ഞ സമയത്തേക്ക് പരീക്ഷിക്കുമ്പോഴേക്ക് കഴിഞ്ഞു പോയ കാലത്തെ അനുഗ്രഹങ്ങളെയെല്ലാം മറന്നു നമ്മൾ നിരാശരാവുകയാണോ?! ക്ഷമയോടൊപ്പം അല്ലാഹുവിന്റെ സഹായവുമുണ്ട് എന്ന തിരുനബി(സ്വ) യുടെ പുണ്യവചനം മറന്നു പോകരുത് (النصر مع الصبر ). 





നിരന്തരമായി ശഹാദത്ത് മൊഴിയുകയും നിഫാഖിനെ തൊട്ട് അല്ലാഹുവിനോട് പറഞ്ഞു കൊണ്ടേയിരിക്കുന്ന അബുദ്ദർദ്ദാ(റ) തങ്ങളെയായിരുന്നു അവിടുത്തെ വീട്ടിലേക്ക് വന്ന ജുബൈർ(റ) കണ്ടത്. തിരുനബി(സ്വ) യുടെ പ്രിയ സ്വഹാബികളിൽ ഒരാളായ അബുദ്ദർദ്ദാ(റ) തങ്ങളുടെ ഈ പ്രവർത്തിയിൽ ആശ്ചര്യം തോന്നിയ ആഗതൻ അതിനെപ്പറ്റി ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു:


"ആരാണ് അല്ലാഹുവിന്റെ പരീക്ഷണത്തെ തൊട്ട് സുരക്ഷിതരായവർ? ആരാണ് അല്ലാഹുവിന്റെ പരീക്ഷണത്തെ തൊട്ട് സുരക്ഷിതരായവർ?ആരാണ് അല്ലാഹുവിന്റെ പരീക്ഷണത്തെ തൊട്ട് സുരക്ഷിതരായവർ? (3 വട്ടം). അല്ലാഹുവാണെ, വെറും ഒരു മണിക്കൂർ നേരത്തെ (വളരെ ചെറിയ സമയത്തെ) അല്ലാഹുവിന്റെ പരീക്ഷണത്തിന്റെ കാരണത്താൽ പോലും അതിൽ ക്ഷമിക്കാതെ ആളുകൾ ദീനിനെ വിട്ടു പിന്തിരിഞ്ഞു പോയേക്കാം".


ആകയാൽ ദുനിയവിയ്യായ പരീക്ഷണങ്ങളെ കുറിച്ചോർത്തല്ല നമ്മൾ വേവലാതി കൊള്ളേണ്ടത്, മറിച്ച് ആത്മീയമായ പരീക്ഷണങ്ങൾ വന്നു ചേരുന്നതിനെ പേടിച്ചാണ്. ഈമാനിനും ഇസ്‌ലാമിനും ഭീഷണിയാകുന്ന തരത്തിൽ നമ്മുടെ ചിന്തകളെ പരീക്ഷിക്കാൻ അല്ലാഹുവിന് എളുപ്പമാണ്. ചരിത്രത്തിൽ ഒരുപാട് ഉദാഹരണങ്ങളുമുണ്ട്. എല്ലാ വഴിയിലും പരീക്ഷണങ്ങൾ നിറയുമ്പോഴും പ്രതീക്ഷകൾ പൂത്തുലഞ്ഞു തന്നെ നിൽക്കണം. ജീവിതം സന്തോഷത്തിന്റെ ഒരു വാതിൽ അടച്ചിടുമ്പോൾ ക്ഷമയും സഹനവും തവക്കുലും വിജയത്തിന്റെ എട്ടു വാതിലുകൾ തുറന്നു നൽകുന്നുണ്ട്.


രോഗത്തിൽ നിന്നും ശമനം ലഭിക്കാൻ വേണ്ടി ഡോക്ടർമാർ സൂചി കുത്തുന്നത് നമുക്ക് വേദനിക്കുന്നുണ്ട് എങ്കിലും ആത്യന്തികമായി അത് നമ്മുടെ നന്മക്ക് വേണ്ടിയുള്ള വേദനിപ്പിക്കലാണ്. നമ്മെയിഷ്ടമല്ലാത്തത് കൊണ്ടാണ് അല്ലാഹു പരീക്ഷിക്കുന്നത് എന്ന ചിന്ത മായ്ച്ചു കളയേണ്ടത് അവനേറ്റവും ഇഷ്ടപ്പെട്ട പ്രവാചകന്മാർക്കാണ് മനുഷ്യരിൽ ഏറ്റവും പരീക്ഷണങ്ങളും അവൻ നൽകിയത് എന്നോർത്തു കൊണ്ടാണ്. മറ്റാരില്ലെങ്കിലും അല്ലാഹു കൂടെയുണ്ട് - അവനിലേക്ക് തന്നെയാണ് പരമമായ മടക്കവും.💖

ഹാദിയയും ആയിഷയും ഓർമ്മിപ്പിക്കുന്നത്

ഹാദിയ: ജനിച്ചു വീണത് മുതൽ 24 വയസ്സ് വരെ ജീവിച്ച മതവും സംസ്കാരവും കൂട്ടവും കുടുംബവുമെല്ലാം വിട്ടെറിയാൻ പോലും തയ്യാറായി സ്വമേധയാ ഇസ്‌ലാം സ്വീകരിക്കാൻ കാരണമായത് വിശുദ്ധ മതത്തിന്റെ പരലോകത്തെ കുറിച്ചുള്ള അധ്യാപനത്തെക്കുറിച്ച് നിരന്തരം ആലോചിച്ചത് കൊണ്ടായിരുന്നുവത്രെ! സത്യമതത്തിൽ വിശ്വസിച്ചു ജീവിച്ചില്ലെങ്കിൽ വരാനിരിക്കുന്ന കഠിനാൽ കഠിനമായ ശിക്ഷയെപ്പറ്റി അറിഞ്ഞത് കൊണ്ടാണത്രേ!




ആയിഷ: 20 വയസ്സോളം കാലം താൻ പരിചയിച്ചതും പഠിച്ചതും അറിഞ്ഞതും ജീവിച്ചതുമായ ഒരു മതവിശ്വാസം മാറ്റി അമ്മയോ അച്ഛനോ കുടുംബമോ സമൂഹമോ ആരെതിരായാലും ഞാൻ മുസ്ലിമായി ജീവിക്കുമെന്ന് സ്വമേധയാ ആർജ്ജവത്തോടെ പ്രഖ്യാപിക്കാൻ നിദാനമായത് കൂട്ടുകാരികളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും പരലോകത്തെയും നരകശിക്ഷയെയും പറ്റി കേട്ടപ്പോൾ അതിനെ ഭയന്നും അതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയുമായിരുന്നത്രെ! (ആയിഷ വീണ്ടും ആതിരയായി എന്ന വിഷയം ചർച്ചയാകും മുമ്പ് എഴുതിയ കുറിപ്പാണ്. അവർ തിരിച്ചു പോയാലും ഇല്ലെങ്കിലും ഇങ്ങോട്ടേക്ക് പോരാൻ ആ കുട്ടി കാണിച്ച ആർജ്ജവമാണ് വിഷയമാകേണ്ടത്)


സമൂഹത്തിലെ ദുർബലകളായ രണ്ട് അവിവാഹിത സ്ത്രീകൾ - അവർക്ക് എല്ലാം ത്യജിച്ചു, വ്യവസ്ഥിതികളെ വെല്ലുവിളിച്ചു കൊണ്ട് , കഠിന പീഢനങ്ങൾ ഏറ്റു വാങ്ങാൻ തയ്യാറായി വിശുദ്ധ ഇസ്‌ലാം സ്വീകരിക്കാൻ കാരണമായത് വരാനിരിക്കുന്ന ലോകത്തെ രക്ഷാ ശിക്ഷകളെക്കുറിച്ചുള്ള കേവല പഠനം മാത്രമാണെങ്കിൽ യാ അല്ലാഹ്, ജനിച്ചത് മുതൽ ഇന്നീ നിമിഷം വരെ എല്ലാ സമയവും എത്ര വട്ടം ഞാനിതൊക്കെ കേൾക്കുന്നു, വായിക്കുന്നു, പഠിക്കുന്നു, ചിന്തിക്കുന്നു. എന്നിട്ടും അവന്റെ ശിക്ഷയിൽ നിന്നും രക്ഷ നേടാനും അവന്റെ രക്ഷ പ്രാപിക്കാനും വേണ്ടി നേരായ വിശ്വാസത്തിലും കർമ്മ വിശുദ്ധിയിലുമായി ഒരു മണിക്കൂറെങ്കിലും ജീവിക്കാൻ എനിക്ക്‌ കഴിയുന്നില്ലല്ലോ.


ഹാദിയയും ആയിഷയും അവരുടെ ഇസ്‌ലാം സ്വീകരണവും നാമോരോരുത്തർക്കും അല്ലാഹു നൽകിയ ദൃഷ്ടാന്തമാണ്. നമുക്കവൻ ഔദാര്യമായി നൽകുകയും അതനുസരിച്ചു ജീവിക്കുന്നതിൽ ഒരു പുൽക്കൊടി കൊണ്ടുള്ള വേദന പോലും അനുഭവിക്കാതെ ജീവിക്കാനുള്ള അവസരമൊരുക്കുകയും ചെയ്ത ഈമാൻ എത്രമാത്രം കഷ്ടതകളും പ്രയാസങ്ങളും സഹിച്ചാണ് പലർക്കും അല്ലാഹു നൽകുന്നത് എന്നോർക്കാൻ, നമ്മൾ അശ്രദ്ധമായും ചിന്തയില്ലാതെയും കേട്ടും വായിച്ചും പോകുന്ന പരലോക ചിന്തകൾ എത്ര മാത്രം ശക്തമായി മനസ്സുകളെ സ്വാധീനിക്കുന്നു എന്നോർക്കാൻ, ഇത്ര കഠിനമായ പരീക്ഷണങ്ങൾ സഹിച്ചവർ അവരുടെ ഈമാനിനാൽ പോകേണ്ട സ്വർഗ്ഗത്തെ തന്നെയാണ് നമ്മളും ആശിക്കുന്നത് എന്നോർക്കാൻ.....


ഖബ്ബാബും സുമയ്യയും യാസിറും അമ്മാറും ബിലാലുമൊക്കെ (റളിയള്ളാഹു അൻഹും) ചുറ്റുപാടും പലരിലായി ഇന്നും ജനിച്ചും ജീവിച്ചും മരിച്ചും കൊണ്ടിരിക്കുന്നുണ്ട്. അവർക്കൊപ്പം പരീക്ഷണങ്ങൾ സഹിക്കാതെ രക്ഷപ്പെടുമ്പോൾ അവർക്ക് കൈ സഹായമാകാനെങ്കിലും നമുക്ക് കഴിയുന്നില്ലല്ലോ. സത്യവിശ്വാസത്തിന്റെ പേരിൽ ഈർച്ചവാളുകൾ കൊണ്ട് തലമുതൽ മുറിച്ചു കണ്ടം തുണ്ടമായി കഷണമാക്കപ്പെട്ടവർ മുൻകാലത്തുണ്ട്, ഇന്നുമുണ്ട്. അവരൊക്കെ രക്ഷപ്പെടുന്ന കൂട്ടത്തിൽ ഈമാനിലാണെന്ന ഗർവ്വും പ്രൗഢിയും അഹങ്കാരപൂർവ്വമായ പ്രത്യാശയും മാത്രമുള്ള നാമും എളുപ്പമങ് രക്ഷപ്പെടുമെന്നെങ്ങനെ പ്രതീക്ഷിക്കാനാകും?


أحسب الناس أن يتركوا أن يقولوا آمنا وهم لا يفتنون 😢

അല്ലാഹു കൈവിടില്ല - നിശ്ചയം!


ഉടയ തമ്പുരാനൊരിക്കലുമവന്റെ അലിവിന്റെയും കരുണയുടെയും കവാടങ്ങളടച്ചു വെക്കുകയേയില്ല. ചെയ്തു കൂട്ടിയ പാപങ്ങളുടെ പേരിൽ ഏഴയായ, ദുർബലനായ, ബലഹീനനായ ഈ അടിമയെ ശിക്ഷിക്കുന്നത്‌ കൊണ്ട്‌ സർവ്വ പ്രതാപിയും സർവ്വാധികാരിയും സർവ്വ ശക്തനുമായ റബ്ബിന്‌ യാതൊന്നും വർദ്ധിക്കാനില്ല, അവന്റെ സംരക്ഷണത്തിന്റെ കരവലയത്തിലാക്കി പറുദീസയിലേക്ക്‌ ചേർക്കുന്നത്‌ കൊണ്ട്‌ ഒരണുമണിയുടെ ഘനത്തിൽ പോലും അവന്‌ യാതൊന്നും കുറയാനുമില്ല.


മുഖ്ലിസും മുത്തഖിയുമായ ഒരു ആലിം തന്റെ ജീവിതത്തിലൊരിക്കലും നരകത്തിന്റെ ഭയാനകതയെക്കുറിച്ച്‌ തന്റെ ശിഷ്യന്മാരോട്‌ ഭയപ്പെടുത്താറേയില്ലായിരുന്നത്രെ. അദ്ദേഹം വഫാത്തായ ശേഷം ശിഷ്യൻ സ്വപ്നത്തിൽ കണ്ട്‌ 'അല്ലാഹു അങ്ങയെ എന്ത്‌ ചെയ്തു' എന്ന് ചോദിച്ചുവത്രെ.


അദ്ദേഹം പറഞ്ഞു: അല്ലാഹു എന്നോട്‌ ചോദിച്ചു. "എന്ത്‌ കൊണ്ടാണ്‌ നീ ഒരിക്കലും എന്റെ അടിമകളെ നരകത്തെത്തൊട്ട്‌ പറഞ്ഞ്‌ ഭയപ്പെടുത്താതിരുന്നത്‌?" ഞാൻ അല്ലാഹുവിനോട്‌ പറഞ്ഞു: "യാ അല്ലാഹ്‌, അവർ നിന്നെ ഇഷ്ടപ്പെടുന്നതിനെയാണ്‌ ഞാൻ ആഗ്രഹിച്ചത്‌", ശേഷം അല്ലാഹു എനിക്ക്‌ എല്ലാം പൊറുത്തു തന്നു!.





കഴിഞ്ഞു പോയ സമയത്തിൽ ചെയ്തു കൂട്ടിയ തിന്മകളിലാകെ അവന്റെ ശിക്ഷക്ക്‌ പകരം അവന്റെ മഗ്ഫിറത്തിനെയാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. തെറ്റുകളിലായി ജീവിക്കുവാൻ പോലുമെനിക്ക്‌ അറ്റമില്ലാത്ത അനുഗ്രഹങ്ങൾ വാരി നൽകുന്ന നാഥനെ കുറിച്ച്‌ ഞാനെങ്ങനെ നിരാശനാകും?! അവന്റെ ദേഷ്യത്തെ അവന്റെ കാരുണ്യം കവച്ചു വെക്കുന്നുണ്ടെന്നത്‌ പ്രതീക്ഷയുടെ വാതിലിലേക്കുള്ള ആശയുടെ താക്കോലാണ്‌. ഉയരെ ആകാശത്തേക്കോ ഭൂമിയുടെ ആഴങ്ങളിലേക്കോ വിശാലമായ പാപങ്ങളാണെങ്കിലും പൊറുക്കുമെന്നവന്റെ വാഗ്ദാനമാണ്‌. സ്വർഗ്ഗത്തിന്റെ താക്കോൽ കൂട്ടങ്ങളായ ലാ ഇലാഹ ഇല്ലല്ലാഹിയിൽ ഞാൻ അവിശ്വസിച്ചിട്ടേയില്ലല്ലൊ.


ദിവസവും 70 പ്രാവശ്യം പാപങ്ങൾ ചെയ്യുകയും ഓരോ വട്ടവും ശേഷം ഉടനെ തൗബ ചെയ്യുകയും ചെയ്യുന്ന ആളെക്കൊണ്ട്‌ ഹസനുൽ ബസ്വരി(റ) വിനോട്‌ ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞത്‌

ما أعلم هذا إلا من أخلاق المؤمن

സത്യവിശ്വാസിയുടെ സ്വഭാവം തന്നെയല്ലാതെ അതിൽ മറ്റൊന്നും ഞാൻ കാണുന്നില്ല എന്നായിരുന്നു.


മാലാഖമാരായല്ല അല്ലാഹു നമ്മെ സൃഷ്ടിച്ചത്‌, പാപങ്ങൾ ചെയ്യുകയും അവനിലേക്ക്‌ അവന്റെ മഗ്ഫിറത്തിനായി നിറകണ്ണുകളോടെ കൈ നീട്ടുകയും ചെയ്യുന്നവരേക്കാൾ അവനിഷ്ടമുള്ളവരായി ആരുണ്ട്‌?!


تعاظمني ذنبي فلما قرنته

بعفوك ربي كان عفوك اعظما




പാപങ്ങളുടെ ഭീമമായ ഭാണ്ഡം എണ്ണവും വണ്ണവുമെടുക്കാൻ കഴിയാത്ത വിധം ഏറെയേറെയുണ്ടെന്നെനിക്കറിയാമെങ്കിലും നാഥാ, നിന്റെ മഗ്ഫിറത്തും അലിവും കരുണയും എന്റെ പാപങ്ങളേക്കാളേറെ വിശാലവും മഹത്വമുടയതുമാണെന്ന വിശ്വാസത്തിലാണെന്റെ മോഹവും പ്രതീക്ഷയും ആശയും. നീയാകട്ടെ, അശേഷം ആലംബഹീനരായ അടിമകൾക്ക്‌ മോഹഭംഗം വരുത്തുന്നവനല്ലേയല്ല...

ആയിഷ - ആതിര: പ്രതീക്ഷകൾ അസ്തമിക്കുമോ?

ആയിഷ വീട്ടിൽ നിന്നും പോകുന്നതിന്റെ മുമ്പ് മാതാപിതാക്കൾക്ക് എഴുതി വെച്ച കത്ത് വായിച്ചു കഴിഞ്ഞപ്പോൾ മനസ്സ് പറയുന്നു തീർച്ചയായും അവൾ തിരിച്ചു വരുമെന്ന്. ഏകദൈവ വിശ്വാസത്തോടുള്ള താൽപ്പര്യം അവളുടെ ഫിത്രയുടെ തന്നെ ഭാഗമാണെന്ന് അത് വായിക്കുന്നവർക്ക് ബോധ്യമാകും. അല്ലാഹു അവളുടെ മനസ്സിനുള്ളിൽ കത്തിച്ചു വെച്ച ഹിദായത്തിന്റെ വെളിച്ചത്തെ ഊതിക്കെടുത്താൻ നോക്കുന്നവർക്ക് താൽക്കാലിക വിജയമുണ്ടായേക്കാമെങ്കിലും കാലവും സമയവും ഒത്തു വരുമ്പോൾ ഇൻശാ അല്ലാഹ് ആ വെളിച്ചത്തെ അത് വളർത്തിയ തമ്പുരാൻ തന്നെ പൂർത്തീകരിക്കും....

"ഇസ്‌ലാം ആണ് സത്യം എന്നെനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. നിങ്ങളെന്നെ ഭീഷണിപ്പെടുത്തിയോ മറ്റോ ഒരു വിവാഹം കഴിപ്പിച്ചാൽ എത്ര നാൾ ഞാനിതൊക്കെ മറച്ചു വെക്കും? എന്റെ മനസ്സാക്ഷിയോട് തന്നെ ചെയ്യുന്ന വഞ്ചനയാണത്. മനസ്സിൽ ഒന്നുവെച്ച് പുറത്ത് മറ്റൊന്നായി എത്രനാൾ ഞാൻ അഭിനയിക്കും? ആ വിവാഹം കഴിക്കുന്ന ആളോടും കൂടി ചെയ്യുന്ന ഏറ്റവും വലിയ വിശ്വാസ വഞ്ചനയല്ലേ അത്. അതുകൊണ്ട് ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് ആ വിശ്വാസം അനുസരിച്ച് ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. എന്റെ വിശ്വാസത്തെ മറന്ന് എനിക്ക് ജീവിക്കാനാവില്ല" (ആയിഷയുടെ കത്തിന്റെ 18 ആം പേജ്).





"എന്റെ വിശ്വാസത്തെ മറന്നു കൊണ്ട് എനിക്ക് ജീവിക്കാനാവില്ല. അതെന്റെ മാനസിക നില തന്നെ തെറ്റിക്കും. എന്റെ ആ ഒരവസ്ഥയാണോ നിങ്ങൾക്ക് കാണേണ്ടത്? അല്ല, ഞാൻ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുന്നതാണോ? അച്ഛാ - അമ്മേ, നിങ്ങൾക്ക് ഞാനാണോ വലുത്? അല്ല സമൂഹമാണോ? എനിക്കീ ജീവിതം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. എന്റെ വിശ്വാസങ്ങളെയും കർമ്മങ്ങളെയും ഒഴിവാക്കിക്കൊണ്ട് ജീവിക്കാൻ എനിക്ക് പറ്റുന്നില്ല. അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുക്കുകയാണ്. ഞാൻ ഇസ്‌ലാം പഠിക്കാൻ വേണ്ടി പോകുകയാണ്. നിങ്ങൾ വിഷമിക്കരുത്. സമൂഹത്തിൽ മുസ്ലിം എന്ന ഐഡന്റിറ്റി എനിക്ക് വേണം. അതിന് സർട്ടിഫിക്കറ്റ് വേണം. എന്നാലേ സമൂഹം എന്നെ മുസ്ലിം ആയിട്ട് അംഗീകരിക്കുകയുള്ളൂ. ഏതെങ്കിലും അഫയേഴ്സിൽ പെട്ടോ, ആരെങ്കിലും നിർബന്ധിപ്പിച്ചോ എടുത്ത തീരുമാനം അല്ല ഇത്. ഇസ്‌ലാം ആണ് സത്യം എന്ന് ബോധ്യപ്പെട്ടതു കൊണ്ട് എടുത്ത എന്റെ സ്വന്തം തീരുമാനമാണിത്

അച്ഛാ അമ്മേ, എന്റെ വിശ്വാസം മാത്രമേ ഞാൻ മാറുന്നുള്ളൂ, ഞാൻ എന്നും നിങ്ങളുടെ സ്വന്തം മകൾ ആണ്. ഞാൻ ഒരിക്കലും നിങ്ങളെ ഉപേക്ഷിച്ച് പോകുന്നുമില്ല. ഈ എഴുത്ത് കേവലം ഒരു കത്തായി മാത്രം കണക്കാക്കരുത്. ഇസ്‌ലാം എന്താണെന്ന് നിങ്ങളും അറിയാൻ ശ്രമിക്കണം. സ്വന്തം മനസ്സാക്ഷിയോടെങ്കിലും ചോദിക്കണം. എന്തിനാണീ ജീവിതം? ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ആരാണ് നമ്മുടെ സ്രഷ്ടാവ്? എന്നൊക്കെ.

സത്യം എന്നെങ്കിലും നിങ്ങൾ അംഗീകരിക്കണേ എന്നാണ് എന്നും അല്ലാഹുവിനോടുള്ള എന്റെ പ്രാർത്ഥന. ഈ ലോകത്ത് നമുക്ക് ഒരു ചാൻസ് മാത്രമേ ഉള്ളൂ അത് നഷ്ടപ്പെടുത്തരുത്. സത്യം ഏതാണെന്ന് നിങ്ങളും കണ്ടെത്തുക. തിരിച്ചറിയുക. എനിക്ക് വിശ്വാസമുണ്ട്. സത്യം നിങ്ങളും തിരിച്ചറിയുമെന്ന്. ഇൻശാ അല്ലാഹ്..." (കത്തിന്റെ അവസാന ഭാഗം 19 - 20 പേജ്).

ഇസ്‌ലാമിലല്ലാതെയുള്ള ജീവിതം അവൾക്ക് സാധ്യമല്ല എന്ന് പറഞ്ഞ മനസ്സിൽ പതിഞ്ഞ ഈമാൻ ദൃഢമാണ്, പീഢനങ്ങൾ സഹിക്കുന്നതിന് വെറുമൊരു ദുർബലയായ 20 വയസ്സുകാരി പെണ്ണിന് പരിധിയുണ്ട്, എക്കാലവും അവളെ കാൽക്കീഴിൽ ഞെരിച്ചമർത്തി ജീവിക്കാൻ ആർക്കും സാധ്യമല്ലല്ലോ, മനസ്സ് പറയുന്നത് ഇന്നും അവൾ ഈമാനിൽ തന്നെയാണ്, എന്നെങ്കിലും ഒരിക്കൽ സാഹചര്യവും സമയവും ഒത്തു വരുമ്പോൾ ഇന്ന് നടക്കുന്നതിന്റെയൊക്കെ ഉള്ളറയിലെ രഹസ്യങ്ങൾ അവൾ വെളിപ്പെടുത്തുക തന്നെ ചെയ്യും, ഒന്നുമില്ലെങ്കിൽ അവൾക്കല്ലാഹു നൽകിയ ഈമാനിലായി സ്വകാര്യതയിൽ എങ്കിലും അവൾ ജീവിക്കും.

ഇതൊരു ശുഭ പ്രതീക്ഷയാണ്, കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ എടുത്തു ചാട്ടക്കാരി പെണ്ണൊന്നുമല്ല ആയിഷയെന്ന് ഒരു വട്ടം ആ കത്ത് വായിച്ചവർക്ക് മനസ്സിലാകും.വർഷങ്ങളുടെ നിരന്തരമായ പഠനവും ബോധ്യവുമാണ് അവൾക്ക് കൈമുതലായത്. ആയിഷ എന്ന നാമം തന്നെ ക്ഷമയുടെയും സഹനത്തിന്റെയും പരീക്ഷണത്തിന്റെയും വലിയൊരു ചരിത്രം മുന്നിൽ വെക്കുന്നുണ്ട്.



ജീവനേക്കാൾ സംരക്ഷിക്കുന്ന പരിശുദ്ധിയെപ്പറ്റി കപട വിശ്വാസികൾ ഉയർത്തി വിട്ട കളവുകളും ഊഹാപോഹങ്ങളും വിശ്വാസികളെ പോലും സ്വാധീനിക്കപ്പെട്ടു പോയപ്പോൾ പ്രവാചകരുടെ (സ്വ) പ്രിയപത്നി ഹസ്രത്ത് ആയിഷ ബീവി(റ) അനുഭവിച്ച കഠിനമായ പ്രയാസം അവസാനം മറകൾ നീക്കി ഹഖിനെ വെളിവാക്കി പത്തോളം വിശുദ്ധ വചനങ്ങൾ അവതീർണ്ണമാക്കി ഉടയ തമ്പുരാനായ അല്ലാഹു തന്നെ മഹതിയുടെ പരിശുദ്ധി വ്യക്തമാക്കിയപ്പോൾ മഹതി പറഞ്ഞത്

ولكن والله ما كنت أظن أن الله عز وجل ينزل في شأني وحيا يتلى

"അല്ലാഹുവാണെ സത്യം, എന്റെ നിരപരാധിത്വം വെളിവാക്കാൻ അല്ലാഹു അവന്റെ വിശുദ്ധ ഖുർആനിൽ എന്നെന്നും ഓതപ്പെടുന്ന ആയത്ത് വഹ്'യായി ഇറക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല" എന്നായിരുന്നു. എല്ലാ കഴിവുമുടയവനായ അല്ലാഹു അവൾക്കായി എന്ത് സംവിധാനിച്ചു വെച്ചിരിക്കുന്നു എന്ന് നാമറിയില്ലല്ലോ.

ഭീഷണികളിലും പീഡനങ്ങളിലും പിടിച്ചു നിൽക്കാൻ മറിച്ചു പറഞ്ഞാൽ ഒലിച്ചു പോകുന്നതല്ല ഈമാൻ എന്നവൾക്ക് തീർച്ചയായും അറിയാമായിരിക്കും. ബാഹ്യമായ അമലുകൾക്കപ്പുറം ഹൃദയത്തിൽ വേരുറച്ച വെളിച്ചമാണ് വിശ്വാസം. അത് തെളിഞ്ഞു തന്നെ നിൽക്കുന്നുണ്ടാകും എന്ന് പ്രതീക്ഷിക്കാം. എല്ലാ മറകളും നീക്കി സ്രഷ്ടാവായ നാഥൻ അവൾക്ക് സുരക്ഷിതത്വവും ഈമാനിന്റെ വെളിച്ചവും പകർന്നു നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ലല്ലോ..😪

ആയിഷയുടെ കത്തിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുനബിയിലേക്ക് - വിജയത്തിലേക്ക്..

അല്ലാഹുവിന്റെയും സൃഷ്ടികളുടെയും ഇടയിലെ വസീലയാണ്‌ തിരുനബി(സ്വ). അവിടുന്ന് ഇങ്ങോട്ടുള്ളത്‌ നൽകാനുള്ളതിന്‌ മാത്രമല്ല ഇവിടുന്നങ്ങോട്ട്‌ കാര്യങ്ങൾ സാധിക്കാനും കൂടെ അവിടുന്ന് വസീലയാണെന്നത്‌ ആർക്കും മനസ്സിലാക്കാവുന്നതാണ്‌. അവിടുത്തെ മേലുള്ള സ്വലാത്തില്ലാതെ ദുആകൾ ഉയർത്തപ്പെടുകയില്ലെന്നത്‌ തിരുവചനത്തിൽ തന്നെ വ്യക്തമാക്കപ്പെട്ടതാണല്ലോ.

ഒരു തിന്മയും പ്രവർത്തിക്കുകയോ അതിലേക്ക്‌ ആലോചിക്കുകയോ ചെയ്യരുതെന്ന ഇലാഹീ നിർദ്ദേശം തക്‌'ലീഫുള്ള ഇരുവിഭാഗം സൃഷ്ടികൾക്കാസകലം എത്തിച്ചു നൽകിയ തിരുനബി(സ്വ)ക്ക്‌ അവരിൽ നിന്ന് തിരിച്ച്‌ നിന്ന് ലഭിക്കാനുള്ളതായി അല്ലാഹു തീരുമാനിച്ചു നൽകിയ ഹഖാണ് അവിടുത്തെ പൂർണ്ണമായും അനുസരിക്കപ്പെടുക എന്നത്. അല്ലാഹുവിന്റെ തിരുകലാം മാത്രം വിശ്വസിച്ചത്‌ കൊണ്ടൊരാളും സത്യവിശ്വാസി ആകുന്നില്ല. ഇലാഹായ തമ്പുരാന്റെ ഏകത്വത്തെ സമ്മതിച്ചു, വിശ്വസിച്ചു അംഗീകരിക്കുന്നതോടൊപ്പം മുത്ത് നബി(സ്വ) തങ്ങളേയും സ്വീകരിക്കാതെ മുസ്ലിമാകുക സാധ്യമല്ല തന്നെ.





മുകല്ലഫായ സൃഷ്ടികളിലേക്ക്‌ അവിടുന്ന് അല്ലാഹുവിങ്കൽ നിന്നും കൊണ്ട്‌ വന്നതിനെയൊക്കെ അന്ത്യനാൾ വരെയുള്ള സർവ്വ സമൂഹത്തിലും സകലരാലും അനുസരിക്കപ്പെടണം എന്നത് അവിടുത്തേക്ക് സ്രഷ്ടാവായ ഉടയ തമ്പുരാൻ ഏകിയ ഹഖാണ്. തിരുനബിക്ക്‌(സ്വ) വഴിപ്പെടാതെ അല്ലാഹുവിനു വഴിപ്പെടുക സംഭവ്യമല്ല തന്നെ. ത്വാഅത്തുകളുടെ സ്വീകാര്യത പോലും റസൂൽ(സ്വ)യെ അനുസരിക്കുന്നതിലാണ്‌ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്‌. അതിനാൽ തന്നെ നാം ചെയ്യുന്ന ഏതൊരു പാപത്തിലും അല്ലാഹുവിന്റെ ഹഖിലുള്ള നിഷേധവും അതേ അളവിൽ തന്നെ ഹബീബിന്റെ ഹഖിലുള്ള നിഷേധവും ഉൾക്കൊള്ളുന്നു എന്നത് ബുദ്ധിയുള്ള ഏതൊരു മനുഷ്യനും അംഗീകരിക്കാനും സമ്മതിക്കാനും കഴിയുന്ന പരമാർത്ഥമാണ്.

സ്വന്തത്തോട്‌ അക്രമം ചെയ്തവർ അവിടുത്തെ സവിധത്തിലേക്ക്‌ ചെല്ലാനുള്ള വിശുദ്ധ ഖുർആനിന്റെ നിർദ്ദേശം ഏതെങ്കിലും ഒരു വിഭാഗം ആളുകളിലോ ഒരു കാലത്തേക്കോ മാത്രം ചുരുക്കപ്പെട്ടതായി ഇമാമീങ്ങളാരും പഠിപ്പിക്കുന്നില്ല. അവിടുന്ന് പ്രവാചകരായിട്ടുള്ള എല്ലാ സമൂഹത്തിന്റെയും പാപങ്ങൾ സ്വന്തത്തോടുള്ള അക്രമവും അതുവഴി അല്ലാഹുവിന്റെയും നബിതങ്ങളുടെയും(സ്വ) ഹഖിന്റെ നിഷേധവുമാണ്‌.

അവിടുത്തെ ഹഖിനെ നിഷേധിച്ചവർ അവിടുത്തെ തിരുസന്നിധിയിലേക്ക് ചെന്ന് അല്ലാഹുവിന്റെ മഗ്ഫിറത്‌ നേടി എടുക്കാനുള്ള മാർഗ്ഗമാണ് അവിടുത്തെ ശഫാഅത്ത് തേടൽ. കഴിഞ്ഞു പോയ നൂറ്റാണ്ടുകളിൽ ആകമാനം അറിവിന്റെ വെളിച്ചം നിറച്ച ഉലമാക്കളിലെ അഗ്രഗണ്യരായ നാല് മദ്ഹബിലെയും ഇമാമീങ്ങൾ തിരു ശഫാഅത്ത് ലഭ്യമാക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ പുണ്യമാണ് എന്ന് പഠിപ്പിച്ചവരാണ്.

ശാരീരികമായി അവിടുത്തെ സമീപിക്കാൻ മദീനാ മുനവ്വറയിലേക്ക്‌ പോയി തിരു ഖബ്‌റു ശരീഫിങ്കൽ ചെന്ന് പാപങ്ങളെത്തൊട്ട്‌ അന്യായം പറഞ്ഞ്‌ അവിടുത്തെ ശഫാഅത്ത്‌ തേടാൻ കഴിയുന്നവർ അങ്ങനെയും അല്ലാത്തവർ ആത്മീയമായെങ്കിലും തിരുമുന്നിൽ പാപത്തെച്ചൊല്ലി അന്യായം ബോധിപ്പിച്ച്‌ റബ്ബിലേക്കവിടുത്തെ വസീലയാക്കിയതായാണ്‌ കഴിഞ്ഞുപോയ എല്ലാ കാലത്തെയും ഉലമാ സമൂഹത്തിന്റെയും ചരിത്രം പഠിപ്പിക്കുന്നത്‌..

فـي حالة البعد روحي كنت أرسلها

تقبــل الأرض عنــي وهــي نـائبتي.

പാപങ്ങളിൽ മുഖം പൂഴ്ത്തി അക്രമിയായി ജീവിച്ച ഇന്നലെകളും ഇന്നുകളും പ്രയാസത്തിന്റെ വേവലാതിയായി നെഞ്ചിൽ വേദന പകരുമ്പോൾ ആശ്വാസത്തിന്റെ ഇളം തലോടലാകുന്നത്‌ തിരുനബിയാണ്‌(സ്വ). പാപമെത്ര വലുതായാലും അവിടുന്ന് കൈ വെടിഞ്ഞിട്ടില്ല, വെടിയുകയുമില്ല.

ولم تصرف وجهك عنه وهو وسيلتك ووسيلة أبيك آدم عليه السلام إلى الله تعالى يوم القيامة


"അവിടുത്തെത്തൊട്ട്‌ മുഖം തിരിക്കല്ലേ" എന്ന് ഇമാം മാലിക്ക്‌(റ) തങ്ങൾ ഖലീഫയോട്‌ പറഞ്ഞത്‌ നാമോരോരുത്തർക്കുമായാണ്‌. മനുഷ്യപിതാവായ ആദം നബി(അ)ന്റെ പോലും വസീലയായ റസൂലുല്ലഹി(സ്വ) തങ്ങളെത്തൊട്ട്‌ മുഖം തിരിക്കാതെ അവിടുത്തെ അല്ലാഹുവിലേക്ക്‌ ഇടയാളരായിപ്പിടിച്ചു രക്ഷനേടാനല്ലാതെ നമുക്കെവിടെയാണൊരു പിടിവള്ളിയുള്ളത്‌?!

شفاعتي لأهل الكبائر من أمتي


അവിടുത്തെ ശഫാഅത്ത്‌ വിശാലമാണ്‌, ആ ശഫാഅത്തിനെ സ്വീകരിക്കുമെന്നത്‌ തമ്പുരാന്റെ വാഗ്ദാനമാണ്‌. പാപികളേ, തിരുനബിയിലേക്ക്‌ മടങ്ങൂ - അവിടുന്നാണല്ലാഹുവിലേക്കുള്ള വഴി.

യാ റസൂലല്ലാഹ്‌, പാപങ്ങളിൽ മുങ്ങിയ ജീവിതമാണെന്റെത്‌, അവിടുത്തെ ശഫാഅത്തിലാണാകെയുള്ള പ്രതീക്ഷ, അതിനർഹതപ്പെടുന്നവരിലെങ്കിലും പെടാനവിടുത്തെ സഹായമേകണേ....