Wednesday, April 20, 2016

സത്യവിശ്വാസം വിവസ്ത്രയാണ്...!

ഹസ്രത് സാലിം (റ) വിനോട് അബു ദർദാ(റ) പറഞ്ഞു:

"താനറിയാതെ സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ താൻ വെറുക്കപ്പെടുന്നതിനെ ഓരോരുത്തരും കരുതിയിരിക്കണം. നിനക്കറിയുമോ എങ്ങനെയാണിത് സംഭവിക്കുകയെന്ന്?" .

"ഇല്ല" എന്ന് സാലിം (റ) മറുപടി പറഞ്ഞപ്പോൾ അബു ദർദാ(റ) തുടർന്നു:

"സ്വകാര്യതയിൽ ഒരാൾ അല്ലാഹുവിനെ ധിക്കരിക്കുമ്പോൾ, സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ അല്ലാഹു അവന്റെ മേൽ വെറുപ്പിനെ ഇട്ടു കൊടുക്കും, അവൻ അത് അറിയുക പോലുമില്ല".!


സമൂഹത്തിൽ നിലയും വിലയും ഉണ്ടാകുക എന്നതിന്റെ മാനദണ്ഡം ആഡ്യത്വവും പ്രമാണിത്തവും സാമ്പത്തിക ഉന്നമനവുമായ ലോകത്താണ് നാം ജീവിക്കുന്നത്. സാധാരണമായ സ്ഥിതി ഇതാണെങ്കിൽ കൂടി ഇതൊന്നുമില്ലാതെയും പലരും നമ്മുടെ സമൂഹത്തിൽ ഉയർന്ന പരിഗണന നേടിയവരായി നാം കാണുന്നു. അല്ലാഹുവിങ്കൽ ഉന്നത പദവിയുള്ളവർ ഭൂമിലോകത്ത് ബഹുമാനിക്കപ്പെടുന്നവർ ആകുന്നത് റബ്ബിന്റെ നീതിയാണ്. അവൻ ഒരാളെ ഇഷ്ടപ്പെടുമ്പോൾ അവന്റെ മാലാഖമാരെ അറിയിക്കുകയും മാലാഖമാർ അവനെ ഇഷ്ടപ്പെടുകയും അവർ ഭൂമിയിലെ ജനങ്ങൾക്കിടയിൽ അത് അറിയിക്കുകയും അങ്ങനെ ഭൂനിവാസികളും അവരെ ഇഷ്ടപ്പെടുന്നവരായി മാറുന്നു.



പളുങ്ക് പോലെ ശുദ്ധമായ ഹൃദയ വിശുദ്ധി കാത്തു സൂക്ഷിച്ച മഹാന്മാർ പലരും നമുക്കിടയിലൂടെ ജീവിച്ചു പോയവരാണ്. പരസ്യവും രഹസ്യവും അവർക്ക് വ്യത്യാസമില്ല, കാരണം സൃഷ്ടികൾക്കിടയിൽ മാത്രമാണ് വസ്ത്രങ്ങളുടെയോ മതിൽക്കെട്ടുകളുടെയോ അകലം മറ സൃഷ്ടിക്കുന്നത് എന്നും രക്ഷിതാവായ അല്ലാഹുവിന്റെ മുമ്പിൽ താനെപ്പോഴും 'പരസ്യ' ത്തിലാണ് എന്നും തിരിച്ചറിഞ്ഞവരാണ് അവർ.

തേൻ പുരട്ടിയ വാക്കുകൾ കൊണ്ടും ഹൃദയ വിശുദ്ധിയുടെ പുളകമണിയിക്കുന്ന വാചക കസർത്ത് കൊണ്ടും ആർക്കും മറ്റുള്ളവന്റെ മുമ്പിൽ നല്ലവനായി മാറാം. വാക്കുകൾക്കും എഴുതിക്കൂട്ടുന്ന അക്ഷരങ്ങൾക്കും അപ്പുറം രഹസ്യവും പരസ്യവും അറിയുന്ന റബ്ബിന്റെ മുമ്പിൽ താൻ വിവസ്ത്രനാണ് എന്ന തിരിച്ചറിവാകണം നമ്മെ നയിക്കേണ്ടത്. എത്ര എത്ര സദ്‌വൃത്തരായ മനുഷ്യരാണ് പാതിരാവിന്റെ കൂരിരുട്ടിൽ തന്റെ നാഥനല്ലാതെ മറ്റാരും കാണാനില്ലാത്ത സമയത്ത് സുജൂദിലായി വീണു കൊണ്ട് സൃഷ്ടിപ്പിനുള്ള നന്ദി രേഖപ്പെടുത്തുന്നത്. മാധുര്യമുള്ള അക്ഷരങ്ങൾ ക്രമപ്പെടുത്തി തസവ്വുഫും അഖ്ലാഖും വിവരിക്കാൻ നടക്കുന്ന എന്നെ പോലെയുള്ള പാഴ് ജന്മങ്ങൾ നിർബന്ധ കർമ്മങ്ങൾ പോലും മന:ക്ലേശമില്ലാതെ പിന്തിച്ചു വെക്കുന്നു..!

എത്ര കൃത്യമാണ് ഏതോ ഒരു മഹാൻ പറഞ്ഞത് -

الإيمان عريان، ولباسه التقوى، وزينته الحياء

"സത്യവിശ്വാസം വിവസ്ത്രയാണ്, അതിന്റെ ഉടയാട തഖ്‌വയാണ്, അതിന്റെ ഭംഗി ലജ്ജയാണ്'


വിശ്വാസം അതിന്റെ അടിസ്ഥാന സ്ഥാനത്ത് നിന്നും തഖ്‌വയാകുന്ന വസ്ത്രം ധരിച്ച് ലജ്ജയാകുന്ന അലങ്കാരം കൊണ്ട് ഭംഗി കൂട്ടപ്പെടുമ്പോഴാണ് അതിന്റെ പൂർണ്ണതയിലെക്ക് നയിക്കപ്പെടുന്നത്. രഹസ്യജീവിതവും പരസ്യജീവിതവും എന്ന വ്യത്യാസമില്ലാതെ - ആൾക്കൂട്ടത്തിലാണ്, തനിച്ചാണ് എന്ന ഭാവ ഭേദമില്ലാതെ തന്നെ സൃഷ്ടിച്ച് പരിപാലിച്ച് വരുന്ന റബ്ബ് സദാ സമയവും തന്നെ വീക്ഷിക്കുന്നുണ്ട് എന്ന ബോധ്യത്തോടെ അവന്റെ മുമ്പിൽ ചെയ്ത് കൂട്ടിയ കർമ്മങ്ങളുടെ പേരിൽ കോടാനുകോടി ജനങ്ങളുടെ സമക്ഷത്തിൽ നാണം കെടേണ്ടി വരുമെന്നതിനെ ചൊല്ലിയുള്ള ലജ്ജയും മനസ്സിൽ സൂക്ഷിച്ചു, ചലനാചാലനങ്ങൾ മുഴുക്കെ തന്റെ താൽപ്പര്യങ്ങൾക്ക് മേലെ അല്ലാഹുവിന്റെ ഇഷ്ടങ്ങൾക്ക് വഴിപ്പെടൽ തന്നെയാണ് തഖ്‌വ.

എഴുത്തിലും വാക്കിലും നന്മ സൂക്ഷിച്ച് പരസ്യജീവിതം മാത്രം സംശുദ്ധമാക്കി വിജയം കൈവരിക്കാം എന്ന വ്യാമോഹം എത്ര ബാലിശം..! മറയില്ലാത്ത റബ്ബാണ് നമ്മുടെ അമലുകൾ വിലയിരുത്തുന്നത് എന്നും രഹസ്യങ്ങളുടെ രഹസ്യമായ 'മനസ്സ്' നകത്തെ ചിന്തകളെയും അതിന്റെ ചലനത്തെയുമാണ് പുറമെയുള്ള കാട്ടിക്കൂട്ടലുകളേക്കാൾ അവൻ നോക്കുക എന്നും മനസ്സിൽ ഉറക്കാതെ പോയവരാണ് നാമെന്നറിയുക..

ആരുമാരും അറിയാതെ നന്മകളുടെ ഭാണ്ഡക്കെട്ടുകളുമായി മുന്നേ നടന്നവരെ പറ്റി അവർ മരിച്ച ശേഷമെങ്കിലും അവരുടെ നന്മകളെ പറ്റി നാമറിയുന്നു - അവരെ വെറുത്തവർ ആരുമില്ല. ഒന്നിനേക്കാൾ മെച്ചമുള്ള മറ്റൊന്നായി അവരുടെ സ്വഭാവ ജീവിത ഗുണങ്ങൾ പിൽക്കാല ജനങ്ങളിൽ വാമൊഴിയും വരമൊഴിയുമായി പതിഞ്ഞു നിൽക്കുന്നു. മഹാന്മാരെന്നു നാം മനസ്സിലാക്കുന്നവർ ആരും തന്നെ തന്റെ മഹത്വവും തന്റെ സൽക്കർമ്മങ്ങളും മറ്റുള്ളവർ അറിയുന്നതിനെ ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും അല്ലാഹുവാണ് അതൊക്കെ ലോകത്തിന് ദൃഷ്ടാന്തമായി നിലനിർത്തിയത്.

അബൂബക്കർ സ്വിദ്ദീഖ്(റ) പറയുമായിരുന്നു:

"രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയക്കുക - അല്ലാഹു നിന്നെയും നിന്റെ കർമ്മങ്ങളെയും കാണുന്നു എന്നോർത്ത് അവന്റെ മുമ്പിൽ ലജ്ജയുള്ളവനാകുക"




ആരുമാരും കാണുന്നില്ലെങ്കിലും സദാ കണ്ടുകൊണ്ടിരിക്കുന്ന നാഥൻ കാണുന്നു എന്നതിൽ നമുക്ക് ലജ്ജ തോന്നുന്നില്ല എങ്കിൽ പിന്നെ എന്തും ചെയ്യാം - അല്ലെങ്കിലും ലജ്ജ ഇല്ലെങ്കിൽ പിന്നെ നിനക്കെന്തും ആകാം എന്നാണല്ലോ...

ബാഹ്യവും ആന്തരികവുമായ സകല തലങ്ങളിലും അവനു വണങ്ങി ജീവിച്ചവരെ അവൻ ഇഷ്ടപ്പെടുന്നു. പുറം പൂച്ച് കൊണ്ട് മാത്രം മധുരമുള്ള മനുഷ്യർ ഭിത്തി ചായം പൂശി ഭംഗിയാക്കിയിരിക്കുന്ന ചാണകകുണ്ട് പോലെ ഉപയോഗ ശൂന്യരായി നിൽക്കുന്നു. അല്ലാഹുവിന്റെ മഹാന്മാരായ അടിമകളുടെ നാവിൽ നിന്നും പേനയിൽ നിന്നും വരുന്ന വാക്കുകൾ തീർച്ചയായും മനസ്സുകളിലേക്ക് കടക്കുന്നു. പ്രവർത്തിയില്ലാത്ത, വാക്കുകൾ മാത്രമുള്ളവരുടെത് സ്വന്തമോ മറ്റുള്ളവർക്കോ ഉപകാരമില്ലാതെയും തീരുന്നു.


"നാവിൽ നിന്നുള്ള വാക്കുകൾ ചെവി വിട്ടു കടക്കുന്നില്ല - ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ ഹൃദയത്തിലേക്ക് കടന്നു ചെല്ലുന്നു".

Tuesday, April 05, 2016

❤പുതുമയുള്ള പ്രണയം❤

യാത്രക്കിടയിൽ അയാൾ ഒരു വൃദ്ധനെ കണ്ടു. തലയൊക്കെ നരച്ചു നരച്ച്‌ തൂവെള്ള നിറം. കൺപീലികൾ പോലും നരച്ചു തൂങ്ങിയിരിക്കുന്നു.

പക്ഷേ ആ മുഖത്തൊരു പ്രകാശപ്പൊലിമയുണ്ട്‌. നല്ല തൂവെളിച്ചമുള്ള വദനം. അയാൾ വൃദ്ധനെ പരിചയപ്പെടാനൊരുങ്ങി. അദ്ദേഹം പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. തന്റെ കഥ പറഞ്ഞു തുടങ്ങി.

"അന്നു ഞാൻ ചെറുപ്പമായിരുന്നു. നല്ല ചോരത്തിളപ്പുള്ള സമയം. എന്റെ മൂത്താപ്പയുടെ മോളെ ഞാൻ പ്രണയിച്ചു. ദിവ്യമായ ഒരു അനുരാഗമായിരുന്നു അത്‌. അവൾക്കെന്നെയും ഇഷ്ടമായി. സ്നേഹത്തിന്റെ സാഗരത്തിൽ മുത്തുകൾ തപ്പിയെടുക്കാൻ ഞങ്ങൾ ഒന്നിച്ച്‌ ഊളിയിട്ടു. അതിന്റെ മധുരതരമായ അംബരനീലിമയിൽ ഞങ്ങൾ കൈകോർത്തു പറന്നു നടന്നു.





ആരും ഒരെതിരും പറഞ്ഞില്ല. ഞങ്ങളുടെ സന്തോഷമായിരുന്നു ഞങ്ങളുടെ മാതാപിതാക്കളുടെയും ഇഷ്ടം. അവർ ഞങ്ങളുടെ വിവാഹം നടത്തിത്തന്നു. ഞങ്ങളൊന്നായി.

കരുതിയതിലും വേഗമൊന്നിച്ച സന്തോഷം. അന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്‌. പ്രഥമ സമാഗമത്തിന്റെ തീരത്തുള്ളലിൽ ശ്വാസം മുട്ടിയ ഞങ്ങൾ രണ്ടുപേരും ഒരു തീരുമാനത്തിലെത്തി. ആർക്കും സാധിക്കാത്ത ഒരത്ഭുത തീരുമാനമായിരുന്നു അത്‌.

അന്നു രാത്രി ഞങ്ങൾ പുലരുവോളം നിസ്ക്കരിച്ചു, ഞങ്ങളെ ചേർത്ത തമ്പുരാനോടുള്ള നന്ദിയായിരുന്നു അതിനു പ്രേരകം.

പിറ്റേന്നും ഞങ്ങളതേ തീരുമാനമെടുത്തു. മറ്റൊന്നും മോഹിക്കാതെ, ഒന്നു തൊടുക പോലും ചെയ്യാതെ അന്നു രാത്രിയും ഞങ്ങൾ സർവ്വലോക നാഥന്റെ മുമ്പിൽ നമസ്കാരം കൊണ്ട്‌ രാത്രിക്കു ജീവൻ നൽകാൻ വിചാരിച്ചു. അന്നും അങ്ങനെത്തന്നെ നടന്നു.

ഒരേ മനസ്സായിരുന്നു ഞങ്ങൾ രണ്ടുപേർക്കും. എന്റെ മണവാട്ടിക്കും യാതൊരെതിർപ്പുമില്ലായിരുന്നു. അവൾ പൂർണ്ണമായും എന്റെ തീരുമാനത്തോടു സഹകരിച്ചു.

മൂന്നാമത്തെ രാത്രി ഞങ്ങൾക്കതൊരു ലഹരിയായി മാറിയിരുന്നു. പകലൊക്കെ ഞങ്ങളൊപ്പമുണ്ടാകും. രാത്രിയാണെങ്കിൽ ദീർഘ നമസ്‌കാരവും. ശാരീരിക ബന്ധങ്ങളൊന്നുമില്ല. ഇണക്കുരുവികളായി ഒന്നിക്കാൻ ഞങ്ങൾക്കു സ്രഷ്ടാവ്‌ നൽകിയ അവസരം തന്നെ മതിയായിരുന്നു ജീവിതം മുഴുവൻ സന്തോഷിക്കാൻ! അതേ സന്തോഷത്തിൽ ഞങ്ങൾ എഴുപത്‌ - എൺപത്‌ കൊല്ലമായി ഇതേ നില തുടരുന്നു!.

നിങ്ങൾക്കത്ഭുതം തോന്നിയേക്കാം. പക്ഷേ ഞങ്ങൾ രണ്ടുപേരും ഇന്നേവരേ രതിസുഖം നുകർന്നിട്ടേയില്ല. അല്ലെയെടി പെണ്ണേ?"

അദ്ദേഹം വയസ്സായ ഭാര്യയെ വിളിച്ചു!.

നരച്ചു ചുളിഞ്ഞ ഒരു ഉമ്മ അകത്തു നിന്നു വന്നു. അവർ പറഞ്ഞു:

"കാർണോര്‌ പറയുന്നതു പോലെ തന്നെ കാര്യം! റബ്ബ്‌ ഞങ്ങളെ തടസ്സമില്ലാതെ ഒന്നിപ്പിച്ചില്ലേ..അതിനു നന്ദി കാണിച്ചാൽ അവസാനിക്കുമോ? അതുതന്നെ ധാരാളമില്ലേ? പുതുമയുള്ള പ്രണയം തന്നെ അല്ലേ?".

(ഇഹ്‌യാ കിതാബുസ്സ്വബ്‌ർ) (ഉദ്ധരണം: ബുൽബുൽ മാസിക ഒക്ടോബർ 2015).

വായനക്കിരുന്നതായിരുന്നു - തുടങ്ങിയപ്പോഴേ ചിന്തകളെയാകെ പിടിച്ചുണർത്തി മനസ്സിനെ ലോലമായൊരു വിചാരലോകത്തിന്റെ വലക്കകത്തേക്ക്‌ കൈനടത്തിയ ഒരു കുഞ്ഞു ചരിത്രം.

സുബ്‌ഹാനല്ലാഹ്‌, എത്രയെത്ര അത്ഭുതത്തിന്റെ സൃഷ്ടിപ്പുകളാണ്‌, എത്രമാത്രം തഖ്‌വയിൽ മുങ്ങിക്കുളിച്ചവരാണ്‌ നിന്റെ സൃഷ്ടികളിൽ..

ഒരേ ഒരനുഗ്രഹം - അതിന്റെ ഫലമാസ്വദിക്കാൻ പോലും സമയം കാണാതെ ഇലാഹീ കടാക്ഷത്തിൽ മനസ്സ്‌ അലിഞ്ഞിറങ്ങിയപ്പോ ആ ഒരനുഗ്രഹത്തിനു നന്ദി ചെയ്യാൻ തന്നെ തങ്ങളുടെ ജീവിതം മാറ്റി വെക്കാൻ മാത്രം ഹൃദയം വളർന്നവർ..

ചത്തിരിക്കുകയാണ്‌ മനസ്സ്‌ - ഒന്നല്ല ഒരായിരം അനുഗ്രഹത്തിന്റെ കൊടുമുടിക്കുയരെ കയറിനിന്നിട്ടും ഇതൊക്കെ അവനിൽ നിന്നാണല്ലോയെന്ന കൃത്യമായ ബോധം പോലുമില്ലാത്ത നിലവാരത്തിലാണു മനസ്സ്‌. ജീവിതം തന്നതിനുള്ള ശുക്ര് തന്നെ സർവ്വം സമർപ്പിച്ചു ജീവിച്ചാലും കഴിയില്ലെന്നിരിക്കെ എപ്പോഴാണ്‌ വരാനിരിക്കുന്ന ജീവിതത്തിൽ അവൻ നൽകാമെന്ന് ഏറ്റ അനുഗ്രഹങ്ങൾക്ക്‌ കൈനീട്ടുക?

ജീവിതത്തിനു നന്ദി കാണിച്ചു വേണ്ടേ നമുക്ക്‌ മരിക്കാൻ? ഇല്ലെങ്കിലീ നന്ദിയില്ലാത്ത അടിമക്ക്‌ ഇനിയൊരു ജീവിതത്തിൽ അവൻ ഔദാര്യം കനിയുമോ..?

Monday, April 04, 2016

ഖുതുബക്കിടയിൽ നമസ്ക്കരിക്കാമോ?

ഖുതുബയ്‌ക്കിടയിൽ നമസ്‌കാരം

പ്രശ്‌നം: ജുമുഅ ദിവസം ജുമുഅക്കുവേണ്ടി ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോൾ തഹിയ്യത്തു നിസ്‌കാരം ഒഴികെ മറ്റെല്ലാ നമസ്‌കാരങ്ങളും ഹറാമാണെന്നാണല്ലോ കിതാബുകളിൽ കാണുന്നത്‌. അതിന്റെ രഹസ്യം എന്താണ്‌? നിസ്‌കാരങ്ങളുടെയെല്ലാം പ്രവർത്തി ഒന്നല്ലേ? പിന്നെ തഹിയ്യത്തു മാത്രം അനുവദനീയവും മറ്റുള്ളവയെല്ലാം ഹറാമും ആവുന്നത്‌ എങ്ങനെ?



ഉത്തരം: ജുമുഅക്കുവേണ്ടി പള്ളിയിൽ ഹാജറായിട്ടുള്ളവർ ഖതീബു മിമ്പറിനു മുകളിൽ ഇരുന്നതിനുശേഷം എഴുന്നേറ്റു ഫർളോ സുന്നത്തോ ആയ ഏതു നമസ്‌കാരങ്ങൾ നിർവ്വഹിക്കുന്നതും ഹറാമാണ്‌. ഖതീബിനെയും ഖുതുബയെയും അവഗണിക്കുകയും അതിനെത്തൊട്ടു തിരിഞ്ഞുകളയുകയും ചെയ്യുക എന്ന പ്രശ്‌നമുള്ളതാണ്‌ ഇതു ഹറാമാകുവാൻ കാരണം. തുഹ്‌ഫ:2-456,57.

അതേസമയം, ഖതീബു ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോൾ പളളിയിൽ കടന്നുവന്നയാൾക്കു പള്ളിയുടെ അഭിവാദനത്തിനായുള്ള രണ്ടു റക്‌അത്തു തഹിയ്യത്തു നമസ്‌കാരം നിർവ്വഹിക്കൽ സുന്നത്താണ്‌. ജുമുഅയുടെ മുമ്പുള്ള റവാത്തിബു സുന്നത്തു നമസ്‌കരിച്ചിട്ടില്ലാത്തയാൾക്കും വേണമെങ്കിൽ ഇതേ രണ്ടു റക്‌അത്തിനെ റവാത്തിബു സുന്നത്തിന്റെ കരുത്തോടെയും നിർവ്വഹിക്കാവുന്നതാണ്‌. എങ്ങനെയാണെങ്കിലും ഈ രണ്ടു റക്‌അത്തുകളെ നിർബന്ധമായ കർമ്മങ്ങളിൽ മാത്രം ചുരുക്കി നിർവ്വഹിക്കൽ നിർബന്ധവുമാണ്‌. തുഹ്‌ഫ:2-455,56.

ഇപ്രകാരമാണു നമ്മുടെ കർമശാസ്‌ത്ര ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ളത്‌. താങ്കളുടെ പ്രശ്‌നത്തില്‍ ഉന്നയിച്ച രീതിയിലല്ല. ഖുതുബ നടന്നുകൊണ്ടിരിക്കുമ്പോൾ കടന്നുവന്നയാൾക്കു പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കൽ സുന്നത്താവാൻ കാരണം, നബി(സ)തങ്ങൾ അങ്ങനെ നിർദ്ദേശിച്ചതായി സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടതാണ്‌. ഖുതുബ നടത്തുമ്പോൾ പള്ളിയിൽ കടന്നുവന്നയാളോടാണു നബി(സ) ഇങ്ങനെ നിർദ്ദേശിച്ചത്‌. നന്ന ലഘുവായ രീതിയിൽ ആ രണ്ടു റക്‌അത്തു നിർവ്വഹിക്കുവാൻ നബി(സ)തങ്ങൾ ഊന്നിപറയുകയും ചെയ്‌തു. (മുസ്‌ലിം)


തന്മൂലം പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കുന്നതിൽ ഖുതുബയെയും ഖതീബിനെയും അവഗണിക്കുന്ന പ്രശ്‌നം വരുന്നില്ല. നബി(സ)യുടെ നിർദ്ദേശം പാലിക്കുന്ന പുണ്യമാണുള്ളത്‌. നേരെ മറിച്ച്‌, ജുമുഅക്കു സന്നിഹിതരായി പള്ളിയിലിരിക്കുന്നവർ ഖതീബു മിമ്പറിലിരുന്ന ശേഷം നമസ്‌കരിക്കാനായി എഴുന്നേൽക്കുന്നത്‌ ഖതീബിനെയും ഖുതുബയെയും അവഗണിക്കലും അവമതിക്കലുമാണ്‌. ഇതാണു ഹറാമാണെന്നു നമ്മുടെ ഫുഖഹാഉ വ്യക്തമാക്കിയതും.

(മുഫ്തി: മൗലാനാ നജീബ് മൗലവി)

(ബുൽബുൽ മാസിക - സെപ്തംബർ 2004)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

Sunday, April 03, 2016

മുഖം മൂടി അഴിയുന്ന മുസ്‌ലിം ഏകത

ഇന്ത്യൻ മുസ്‌ലിംകൾ നിലനിൽപ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണോ ഇന്നുള്ളതെന്ന ചോദ്യം സമുദായത്തിലെ ഓരോ അംഗങ്ങളുടെയും മനസ്സ്‌ മന്ത്രിക്കാൻ തുടങ്ങിയിട്ട്‌ കാലമേറെയായി. ബാബരീ മസ്‌ജീദിന്റെ തകർച്ചയോടെ ഈ സംശയം കൂടുതൽ ബലപ്പെട്ടു. പരിഹാരം നിർദ്ദേശിക്കാൻ പലർക്കും പലതുമുണ്ടായിരുന്നു. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പുറം തള്ളപ്പെട്ടതാണു പ്രശ്‌നങ്ങളുടെ കാരണമെന്നും അതിനാൽ വിദ്യാഭ്യാസമുന്നേറ്റം മാത്രമാണു വഴിയെന്നു ഒരു വിഭാഗം: അതല്ല, അതിലേറെ വലിയ പ്രശ്‌നം രാഷ്‌ട്രീയ സ്വാധീനത്തിന്റെ അഭാവമാണെന്നും അതുകൊണ്ട്‌ രാഷ്‌ട്രീയമായി സംഘടിക്കുകയാണു വേണ്ടതെന്നും മറ്റൊരു വിഭാഗം. എന്നാൽ മസ്‌ജിദ്‌ തകർച്ചയോടെ മുസ്‌ലിം രാഷ്‌ട്രീയ ശക്തി മൂന്നായി പിളരുകയായിരുന്നുവെന്നത്‌ മറ്റൊരു രസം.


ഭിന്നതകൾ മറന്നു പ്രതിരോധനിര സൃഷ്‌ടിക്കുകയെന്നതാണ്‌ വേറെ ചിലർക്കു പറയാനുണ്ടായിരുന്നുത്‌. "മുസ്‌ലിംകൾ സുന്നി-മുജാഹിദ്‌-ജമാഅത്ത്‌ എന്നിങ്ങനെ കക്ഷികൾ പിരിഞ്ഞു തർക്കിക്കുന്നതാണ്‌ അവർ കണ്ട പ്രശ്‌നം. "തലയിൽ തൊപ്പി വെക്കണമോ വേണ്ടെയോ എന്നതല്ല വിഷയം: ആ തല ഉടലിൽ വേണമോ വേണ്ടയോ എന്നതാണ്‌; നിസ്‌കാരത്തിൽ കൈ എവിടെ കെട്ടണം എന്നതല്ല, നിസ്‌കരിക്കണോ വേണ്ടെയോ എന്നതാണ്‌ കാര്യം? തുടങ്ങിയുള്ള ഉദ്‌ബോധനങ്ങൾ മതാവേശമുള്ള ചെറുപ്പക്കാരെ വല്ലാതെ സ്വാധീനിച്ചു. അവർ സംഘടിച്ചു. ശുദ്ധമനസ്‌ക്കരായ മതഭക്തർ ഇതിന്റെ പിന്നിലെ ദുരുദ്ദേശ്യങ്ങളെക്കുറിച്ച്‌ ഓർത്തിരുന്നില്ല. അഥവാ അതിനു കഴിയുന്നവരായിരുന്നില്ല അവർ.

അവകാശങ്ങൾ നേടുന്നതിൽ സുന്നീ-മുബ്തദിഅ്‌ ഭിന്നത മുമ്പേ അവർക്കു തടസ്സമായിരുന്നില്ല. ന്യൂനപക്ഷ അവകാശം നേടുന്നതിൽ മതഭിന്നത തന്നെ അവർക്കു തടസ്സമാകാറില്ലല്ലോ. എന്നുവെച്ച്‌ സുന്നത്ത്‌-ബിദ്‌അത്ത്‌ എന്നിങ്ങനെയുള്ള വിവേചനം വേണ്ടെന്നുവയ്‌ക്കുന്നത്‌ പ്രവാചകാധ്യാപനങ്ങളെ മറികടക്കലാണ്‌. നബി (സ) പറഞ്ഞു, "ആരെങ്കിലും ഒരു ചാൺ ജമാഅത്തില്‍ നിന്നു വിട്ടു നിന്നാൽ അവൻ തന്റെ പിരടിയിൽ നിന്നു ഇസ്ലാമിന്റെ പൊൻ താലി പൊട്ടിച്ചെറിഞ്ഞു" (അഹ്‌മദ്‌, ഇബ്‌നുമാജ). ഇവിടെ ബിദ്‌അത്തു മോശമാണെന്നത്‌ വ്യക്തം. ഇതിൽ സുന്നികളും സുന്ന്യേതരരും തർക്കമില്ല. എന്നാൽ ബിദ്‌അത്തും അതിന്റെ കക്ഷിയും ഏത്‌ എന്ന്‌ നിർണ്ണയിക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം. അഭിപ്രായ വ്യത്യാസം ഏകതാവാദത്തിനു തടസ്സമാകുമെന്നു പറയുന്നവർ യഥാർത്ഥത്തിൽ അഭിപ്രായസ്വാതന്ത്രത്തെയാണു കൊല്ലുന്നത്‌.

ആരോ തർക്കിച്ചു എന്നതിനാൽ മാത്രം, താൻ അതിൽ മൗനം പാലിക്കണമെന്നു പറയുന്നത്‌ എത്ര മാത്രം അബദ്ധമാണ്‌! ഇവിടെ സുന്നി മുശ്‌രിക്കാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തു വരുന്നു. ഇതിൽ ഒരു മധ്യസ്ഥനു പറയാനുള്ളത്‌ ഈവാദം അടിസ്ഥാനമുള്ളതാണെങ്കിൽ അതിനു നിമിത്തമായ കാരണത്തിൽ നിന്നു സുന്നി പിന്തിരിയണമെന്നോ അല്ലെങ്കിൽ ആ വാദം നത്തുന്നവൻ അതിൽ നിന്നു പിന്മാറണമെന്നോ തന്നെയല്ലേ? അങ്ങനെയല്ലാതെ ഇതു രണ്ടും ഒരേ സമയം സത്യമെന്നു വിശ്വസിക്കാൻ ബുദ്ധിയുള്ളവരെ കിട്ടുമോ? എങ്കിൽ ഇവർ ബുദ്ധിയില്ലാത്തവരെന്നു നാം പറയരുത്‌. ബുദ്ധിയുള്ളവർ തന്നെ. അതല്ലേ "ഖാജാ മുഈനുദ്ദീനെയും ഗുരുവായൂരപ്പെനെയും അദൃശ്യമോ അസാധാരണമോ ആയ സഹായം പ്രതീക്ഷിച്ചു വിളിക്കുന്നത്‌ ശിർക്കു തന്നെയെ"ന്നു സംശയലേശമെന്യെ ഇവർ ഒ.അബ്‌ദുല്ലയെ കൊണ്ട്‌ എഴുതിച്ചത്‌.

ഇവർക്ക്‌ മുസ്‌ലികൾക്കിടയിലെ ഭിന്നത അവസാനിപ്പിക്കുന്നതിൽ അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ഇസ്‌ലാമിന്റെ യാഥാർത്ഥ മുഖം ഏതാണെന്നു തങ്ങൾക്ക്‌ അറിയേണ്ടെതുണ്ടെന്നും അതിനാൽ നിങ്ങൾ എന്തു പറയുന്നുവെന്നറിയാൻ ഞങ്ങൾക്ക്‌ താൽപ്പര്യമുണ്ടെന്നും പറഞ്ഞുകൊണ്ട്‌, തർക്കിക്കുന്ന നേതാക്കളെ ഒന്നിച്ചിരുത്തി സംവദിപ്പിക്കാൻ വേദിയൊരുക്കുകയല്ലേ ഇവർ ചെയ്യേണ്ടിയിരുന്നത്‌? അനാവശ്യ വിവാദങ്ങൾ വെളിയിലിറക്കി സാങ്കേതികത്വം പറഞ്ഞ്‌ ഒഴിഞ്ഞു മാറുന്നവരെ ചെറുക്കാനെങ്കിലും ഈ സംവിധാനം ഉപകരിക്കുമായിരുന്നില്ലേ? അപ്പോൾ യഥാർത്ഥത്തിൽ കക്ഷിത്വം ഇല്ലാതാക്കലായിരുന്നില്ല ഇവരുടെ ലക്ഷ്യം. ഇവരുടെ വരവ്‌ മറ്റൊരു കക്ഷിത്വത്തിനു വഴിവെക്കുകയായിരുന്നല്ലോ. അതിന്റെയും പുറമേ ഇവർ 2004 ഡിസംബർ 1-15 തേജസ്സിൽ പറഞ്ഞത്‌ പോലെ എല്ലാവരും ഗവേഷകരാവുക കൂടി ചെയ്‌താൽ ഒരോരുത്തരുടെയും പേരിൽ ഇനിയും ഭിന്നതയും ചേരിതിരിവും രൂക്ഷമാവുകയാണല്ലോ ഉണ്ടാവുക. "ഗവേഷണ യോഗ്യരല്ലാത്ത പലരും ഗവേഷണം കൊണ്ടു കളിച്ചതാണു സമുദായം ഇവ്വിധം കക്ഷികളും പാർട്ടികളുമായി തിരിയാൻ കാരണമെന്ന്‌" മുജാഹിദുകളുടെ അൽമനാർ മാസിക പോലും തുറന്നെഴുതിയതാണെന്നോർക്കുക.


അതിനും പുറമേ കേരളത്തിൽ അപരിചിതമായ ചിലകക്ഷികളെ പരിചയപ്പെടുത്താനും അവരുടെ ആശയങ്ങൾ കൂടി ഇറക്കുമതി ചെയ്യാനും ഇവർ ശ്രമം നടത്തുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈജിപ്‌തിലെ ഇഖ്വ്‌വാനുൽ മുസ്‌ലിമീനെയും അതിന്റെ നേതാക്കളെയും ഇവരുടെ പത്രങ്ങളിലും കലണ്ടറുകളിലും വല്ലാതെ പരിചയപ്പെടുത്തുന്നതിൽ നിന്നാണ്‌ ഈ സംശയം ജനിക്കുന്നത്‌. മുജാഹിദുകളിലെ ഗ്രൂപ്പിസം അവലോകനം ചെയ്‌ത്‌ ഒ. അബ്‌ദുല്ല തേജസില്‍ എഴുതിയത്‌ ഇങ്ങനെ "ഹുസൈന്‍ മടവൂർ ഇഖ്വ്'വാനിയാണ്‌ എന്നാണ്‌ അരോപണം. എങ്കിൽ അത്‌ അദ്ദേഹത്തിന്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടിച്ചാർത്തുന്നതാണ്‌." 'തോറ്റ തൊപ്പി'യിലാണോ പൊൻ തൂവൽ ചാർത്തുക എന്ന സംശയം പ്രസക്തമാണെങ്കിലും.

പണ്‌ഡിതന്മാരിൽ നിന്നു ജനങ്ങളെ അകറ്റാനാണോ ഇവരുടെ ശ്രമമെന്നു തുടക്കം മുതലേ സംശയിച്ചിരുന്നതാണ്‌. കഴിഞ്ഞ ലക്കത്തിൽ ബുൽബൂൽ അവലോകനം ചെയ്‌ത തേജസ്‌ ഉദ്ധരണികൾ ഇത്‌ കൂടുതൽ വ്യക്തമാക്കുന്നു. പണ്ഡിതൻമാർ സമുദായത്തെ ഫിഖ്‌ഹിൽ തളച്ചിട്ടു; പണ്ഡിതൻമാർ അനാവശ്യ തർക്കങ്ങളിൽ സമയം പാഴാക്കി തുടങ്ങിയ ഇവരുടെ പ്രയോഗങ്ങളുടെ ലക്ഷ്യമറിയാത്ത പലരും ഇത്‌ ഏറ്റു പിടിച്ചു. വാസ്‌തവത്തിൽ പണ്ഡിതൻമാരുടെ ഭിന്നതയുടെ പൊരുളറിയാത്തവർക്ക്‌ ഇത്‌ അനാവശ്യമായി തോന്നിയേക്കാം. എന്നുവെച്ച്‌ വിജ്ഞന്മാർക്ക്‌ ഇങ്ങനെ കാണാനാകുമോ? താബിഉകളിൽ പ്രമുഖൻ ഉമറുബ്‌നു അബ്‌ദുൽ അസീസ്‌ (റ) പറയുന്നു.


"മുഹമ്മദ്‌ നബിയുടെ അനുഗാമികൾ ഭിന്നിക്കാതിരിക്കുന്നത്‌ എന്നെ സന്തുഷ്‌ടനാക്കുന്നില്ല. കാരണം അവർ ഭിന്നിച്ചില്ലായിരുന്നെങ്കിൽ ഇളവുകൾ ഉണ്ടാകുമായിരുന്നില്ല." ഈ ഭിന്നത കൊണ്ടുദ്ദേശ്യം മതവിധികളിലെ അവരുടെ ഭിന്നതയാണെന്ന്‌ ഇമാം സൂയൂഥി തുടർന്നു വിവരിക്കുന്നുണ്ട്‌. (അദ്ദുററല്‍ മുന്‍തസിറ:പേ:12) ആധുനികമായ ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിർദ്ദേശിക്കാനുതകും വിധം നാലു മദ്‌ഹബിലെയും പണ്ഡിതർ ക്രോഡീകരിച്ചു രേഖപ്പെടുത്തിയ വിധികളില്ലായിരുന്നെങ്കിൽ 'ഹദീസിലും ആയത്തിലും പരതിയപ്പോൾ ഇതിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നു' പറഞ്ഞു കൈമലർത്തേണ്ടി വരുമായിരുന്നേനെ. പ്രശ്‌നങ്ങളിലെ വിധി കടഞ്ഞെടുക്കുന്നതിനു സംവാദങ്ങളും ഗ്രന്ഥരചനകളും ധാരാളം നടക്കേണ്ടി വരിക സ്വാഭാവികമാണ്‌. ഇതില്ലാതെ അന്തിമ വിധി ലഭ്യമല്ല.


"തർക്കിക്കാതെ ആദ്യമേ ഇതു പറഞ്ഞാൽ പോരേ" എന്ന ചിലരുടെ ചോദ്യം കേൾക്കുമ്പോൾ എന്റെ ഒരു മുതിർന്ന സ്‌നേഹിതൻ പറഞ്ഞു തന്ന കഥയാണ്‌ മനസ്സിൽ വരുന്നത്‌. ഒരാൾ ഒരു ഹാമ്മർ എടുത്ത്‌ വളരെ ശക്തിയായി ഒരു പാറയിൽ വെട്ടുന്നു. പത്ത്‌ പ്രാവശ്യം വെട്ടിയപ്പോഴാണു പാറപൊട്ടിയത്‌. അപ്പോൾ ഇത്‌ പൊട്ടിക്കുന്നതിൽ ആദ്യവെട്ടുകളുടെ പങ്കുമനസ്സിലാക്കാനാകാത്ത ഒരു വിഡ്‌ഢി ഇങ്ങനെ പ്രതികരിച്ചത്രേ. "അയാൾക്ക്‌ ആദ്യമേ ഈ വെട്ടു നടത്താമായിരുന്നില്ലേ?".

നിത്യം ഒരക്ഷരം വിദ്യ പഠിക്കുകിൽ കാണാ വഹീനരെ കഴുതസമാനരായ്‌ എന്ന അർത്ഥത്തിൽ ഇമാം ശാഫിഈ(റ) പാടിയത്‌ എത്ര പരമാർത്ഥം! തർക്കത്തിന്റെയും ഭിന്നതയുടെയും പേരിൽ പരിതപിക്കുന്നവർ തന്നെ കൂടുതൽ തർക്കത്തിനിട വരുത്തുന്ന "ഇജ്‌തിഹാദ്‌" പണ്ഡിതൻമാർ നിർത്തലാക്കിയെന്നു കുറ്റപ്പെടുത്തുകയാണല്ലോ ചെയ്യുന്നത്‌! ഇപ്പോൾ ഇവരുടെ സുഖക്കേട്‌ ബോധ്യമായി. തർക്കിക്കുന്നതും ഭിന്നിക്കുന്നതുമല്ല ഇവർക്കു പ്രശ്‌നം. അതു മദ്‌ഹബുകളിൽ ഒതുങ്ങിനിന്നാവുന്നതിനോടാണ്‌! അല്ലെങ്കിലും മരണമെന്ന പ്രതിഭാസത്തിലല്ലാതെ ഏതിലാണു തർക്കമില്ലാത്തത്‌!

ഇവരുടെ ഭാഷയിൽ പണ്ഡിതൻമാർ ചെയ്‌ത മറ്റൊരു തെറ്റ്‌ "ഇൽമ്‌" എന്ന പദത്തിന്റെ അർത്ഥം "പ്രപഞ്ചത്തിലെ എല്ലാ അറിവും എന്നതില്‍ നിന്നു മതപരമായ അറിവ്‌ എന്നാക്കി ചുരുക്കി" എന്നതാണ്‌. വാസ്‌തവത്തിൽ ഇത്‌ വിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കിയതാണ്‌ എന്നറിയുക. "അവരൊന്നും അറിയുന്നില്ല; ഭൗതിക ജീവിതത്തിന്റെ പാരത്രിക ലോകത്തെക്കുറിച്ച്‌ അവരജ്ഞരാവുകയും ചെയ്യുന്നു." ഭൗതിക ജീവിതത്തെക്കുറിച്ചു മാത്രമറിയലാണ്‌ വിവരക്കേടായി ഖുർആൻ ഇവിടെ പറയുന്നത്‌. "നഖം കൊണ്ട്‌ മറിച്ചിട്ട നാണയത്തിന്റെ തൂക്കം കൃത്യമായി പറയാൻ കഴിടുന്നതോടൊപ്പം നിസ്‌ക്കാരത്തെക്കുറിച്ച്‌ വിവരമില്ലാതിരിക്കുക" ഇതാണിപ്പറഞ്ഞ വിവരക്കേടുകൊണ്ട്‌ വിവക്ഷയെന്നു ഹസനുൽ ബസരി (റ) പറഞ്ഞിട്ടുണ്ട്‌. ഇതു തുറന്നു പറഞ്ഞതാണോ പണ്‌ഡിതന്മാരുടെ തെറ്റ്‌! അതോ ഇവരെയെല്ലാം ഉദ്ദേശിച്ചാണോ ഇൽമിനെ പരിമിതപ്പെടുത്തിയ സ്വാർത്ഥന്മാരെന്നു തേജസ്സ്‌ ആരോപിച്ചത്‌!

അവരുടെ മേലുള്ള മറ്റൊരാരോപണം "ഇജ്‌മാഅ്‌ എന്ന പദത്തിന്റെ അർത്ഥം മുസ്ലിം സമൂഹത്തിന്റെ ഏകീകൃതാഭിപ്രായം" എന്നതിൽ നിന്നു ചുരുക്കി "പണ്‌ഡിതന്മാരുടെ ഏകീകൃതാഭിപ്രായം അഥവാ തങ്ങളുടെ തന്നെ അഭിപ്രായം എന്നാക്കി" എന്നതാണ്‌. ഇത്‌ പലതരികിടകളുടെ മിശ്ര രൂപമാണ്‌. ഇജ്‌മാഇന്റെ നിർവ്വചനമായി മേലുദ്ധരിച്ചത്‌ രണ്ടും ശരി തന്നെയാണ്‌. പക്ഷേ രണ്ടാമത്‌ പറഞ്ഞതു പുലർന്നാൽ ഇജ്‌മാആയി. അത്‌ തത്വത്തിൽ മുസ്ലിം സമൂഹത്തിന്റെ ഏകോപനവുമാണ്‌. ഓരോവ്യക്തിയും അതിൽ കണ്ണിയാകണമെങ്കിൽ ഇജ്‌മാഅ്‌ കൊണ്ട്‌ സ്ഥിരപ്പെട്ടത്‌ എന്നു പറയാവുന്ന എത്ര കാര്യം കിട്ടും? ഇജ്‌മാഅ്‌ പ്രമാണമാണെന്നും അല്ലെന്നും തർക്കം നടക്കുന്ന ഒരു സമൂഹത്തിൽ അത്‌ പ്രമാണമാണെന്നു പറഞ്ഞു രംഗത്തു വരികയും ഒരോവ്യക്തിയും അതിൽ കണ്ണിയാവാഞ്ഞാൽ അതു പുലരുകയില്ലെന്നു പറഞ്ഞ്‌ അതിനെ കൊന്നു കളയുകയും ചെയ്യുന്നവർ ഏതുപക്ഷത്താണ്‌ നിലയുറപ്പിച്ചിട്ടുള്ളതെന്നു ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്‌.

അതോടൊപ്പം ഒരു സഹസ്രാബ്‌ദ കാലത്തിലധികമുള്ള മുസ്ലിം സമൂഹത്തിന്റെ മൊത്തം ഏകോപനം പോലെ സ്ഥിരപ്പെട്ട മദ്‌ഹബ്‌ അനുകരണത്തിൽ തെറ്റു കണ്ടെത്തി ഇജ്‌തിഹാദിനു വേണ്ടി വാദിക്കുക, ഇതിലെ വൈരുധ്യമോർക്കാതെ അതിന്റെ പേരിലും പണ്ഡിതരെ പഴിക്കുക. ഇതെന്തു നീതി?! സാധാരണക്കാർ പണ്ഡിതർ എന്നു കേൾക്കുമ്പോൾ മനസ്സിലാക്കുക ആരെയാണോ അവരെല്ലാം പക്ഷെ, തങ്ങൾ ഇജ്‌തിഹാദിന്‌ അർഹരല്ലെന്ന സ്വന്തം കഴിവു കേട്‌ സമ്മതിച്ചവരാണ്‌. മൂന്നാം നൂറ്റാണ്ടിനു ശേഷം അതിനു യോഗ്യരായ ആരും ഉണ്ടായിട്ടില്ലെന്നാണ്‌ ഇമാം ഇബ്‌നു ഹജറി (റ) നെ പോലൈാത്തവർ വ്യക്തമാക്കിയത്‌. ഇതിൽ തന്നെ അടങ്ങിയിട്ടുണ്ട്‌ തങ്ങൾ ഇജ്‌മാഇൽ കണ്ണികളാകാൻ അർഹരല്ലെന്ന സത്യവും. നമുക്കും കിട്ടേണ്ട ഇജ്‌തിഹാദ്‌, ഇജ്‌മാഅ്‌ എന്നിവയിലെ അവകാശം പണ്ഡിതൻമാർ സ്വന്തം കുത്തകയാക്കിയെന്നു തെറ്റിദ്ധരിപ്പിച്ച്‌ അവർക്കെതിരെ പാവങ്ങളെ തിരിച്ചു വിടാനുള്ള തന്ത്രമാണിത്‌.

"നിങ്ങളെ നാം സത്യസാക്ഷികളായ സമൂഹമാക്കി" തുടങ്ങിയ അനേകം ഖുർആൻ വാക്യങ്ങൾ കൊണ്ടും "എന്റെ ഉമ്മത്ത്‌ പിഴവിൽ ഏകോപിക്കില്ല" തുടങ്ങിയ നബിവചനങ്ങൾ കൊണ്ടും അടിസ്ഥാനം സ്ഥിരപ്പെട്ടതാണ്‌ ഇജ്‌മാഅ്‌. ഇതിനു മുമ്പ്‌ സൂചിപ്പിച്ചതു പോലെ ഗവേഷണ യോഗ്യരായ പണ്ഡിതൻമാരുടെ ഏകോപനമാണ്‌. അത്‌. ഒരിടത്ത്‌ എല്ലാവരും ഒത്തു കൂടി തീരുമാനിച്ചു പറയലല്ല. ഒരു ഗവേഷകനു മറ്റൊരാളെ അനുകരിക്കൽ അനുവദനീയമല്ല. ഇങ്ങനെ ഒരു കാലത്തെ വ്യത്യസ്‌ത ഗവേഷകരുടെ ഗവേഷണം ഒത്തു വരലാണ്‌ ഇജ്‌മാഅ്‌. ഒരു സമൂഹത്തിന്റെ "കൈകാര്യക്കാരുടെ" തീരുമാനം അവരുടെ മൊത്തം തീരുമാനമായി അംഗീകരിക്കപ്പെടുമെന്നത്‌ ആർക്കും മനസ്സിലാകാത്തതല്ല. ശൈഖ്‌ സായിദിന്റെ വിയോഗത്തില്‍ ഇന്ത്യൻ ജനതയുടെ ദു:ഖം പ്രധാനമന്ത്രി യു.എ.ഇ അധികൃതരെ അറിയിച്ചു എന്നൊരു വാർത്ത വന്നാൽ അയാൾക്കതു പറയാൻ എന്താണധികാരം? ഇന്ത്യൻ ജനത എന്നാൽ മൻമോഹൻ സിംഗ്‌ എന്നാണോ അർത്ഥം? എന്ന്‌ ഒരാൾ ചോദിച്ചാല്‍ അതിനെന്താണു മറുപടി?

ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിം പ്രതിഭകളിൽ നിന്നു തേജസിന്റെ അണിയറ ശിൽപ്പികളെ സ്വാധീനിച്ചവരുടെ പട്ടിക നിരത്തിയിട്ട്‌ അതിൽ നിന്നു വായനക്കാരുടെ അഭിപ്രായ സർവ്വേ നടന്നതോർക്കുന്നു. അന്നു തേജസ്സ്‌ ഇരുപതിനായിരത്തിന്റെ സർക്കുലേഷന്റെ പെരുമ പറയുന്ന കാലമാണ്‌. എന്നാൽ ഇതിൽ എത്രപേർ സർവ്വേയിൽ പങ്കെടുത്തിരിക്കും? എത്രയായാലും ആയിരത്തിൽ താഴെ മാത്രമായിരിക്കും എന്നതുറപ്പാണ്‌. "കേരള മുസ്ലികളെ സ്വാധീനിച്ച്‌" എന്നായിരുന്നു അതേക്കുറിച്ച്‌ തേജസ്സിന്റെ പ്രയോഗം. അരക്കോടിയിലധികം വരുന്ന കേരള മുസ്‌ലിംകളെ പ്രതിനിധീകരിക്കാന്‍ ഇത്രയും പേർക്കു പറ്റുമെന്നും മുജ്‌തഹിദുകൾക്ക്‌ ഉമ്മത്തിനെ മൊത്തം പ്രതിനിധീകരിക്കാൻ പറ്റില്ലെന്നും പറയുന്നതിലെ അന്തരമാണ്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തത്‌.

ഇത്രയും കുറിച്ചതിൽ നിന്നും തേജസ്സിനെയും വിലയിരുത്തുന്നവർ സമൂഹത്തിലുണ്ടെന്നത്‌ തേജസ്‌ ശില്‍പികൾക്ക്‌ ബോധ്യമായിരിക്കും. എന്‍.ഡി.എഫിനെയും തേജസിനെയും അടച്ചാക്ഷേപിക്കുന്ന നയമല്ല നാളിതുവരെയായി ബുൽബുൽ സ്വീകരിച്ചിട്ടുള്ളത്‌. സഖാവു പിണറായി വിജയൻ എന്‍.ഡി.എഫിനെതിരെ ഉറഞ്ഞു തുള്ളിയപ്പോൾ അതിനെതിരെ മുഖപ്രസംഗത്തിലൂടെ പലതവണ പ്രതികരിച്ച പത്രമാണ്‌ ബുൽബുൽ എന്നോർക്കണം. മഅ്‌ദനിയെ പോലോത്ത പീഡിതർക്ക്‌ വേണ്ടി ശബ്‌ദിക്കുന്നതിലും ഭരണ കൂട ഫാഷിസത്തിന്റെ കറുത്ത മുഖങ്ങൾ പുറത്തു കൊണ്ടു വരുന്നതിലും തേജസ്സ്‌ വഹിക്കുന്ന പങ്ക്‌ ഒരിക്കലും വിസ്‌മരിക്കുന്നില്ല.


തുല്യനീതിക്കു വേണ്ടി ഭരണഘടന അനുശാസിക്കുന്ന ഏതു മാർഗ്ഗവും സ്വീകരിക്കുന്നതും അതിനായി സംഘടിക്കുന്നതും കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്‌. മോഡിസം നടപ്പിലാക്കപ്പെടുന്ന ഇക്കാലത്ത്‌ വിശേഷിച്ചും എന്നുവെച്ച്‌ വ്യത്യസ്‌ത സമുദായങ്ങൾ ഒരുമിച്ചു ജീവിക്കുന്ന ഇന്നാട്ടിൽ പരസ്‌പരം സംശയ ദൃഷ്‌ടിയോടെ വീക്ഷിക്കുന്നത്‌ ശരിയല്ല. രാഷ്‌ട്രം പുരോഗതിയുടെ തകർച്ചക്കും സാമൂഹിക അസഹിഷ്‌ണുതക്കും അത്‌ നിമിത്തമാകുമെന്നു പറയേണ്ടതില്ലല്ലോ. അത് കൊണ്ട്‌ ഉപരിസൂചിത സമരങ്ങൾ ഈ ഘടകങ്ങൾ കൂടി പരിഗണിച്ചായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്‌. മുസ്‌ലിംകളിൽ ഇനിയും ഭിന്നിപ്പില്ലാതിരിക്കാനും.

എഴുതിയത്: സദഖത്തുള്ള മൗലവി കാടാമ്പുഴ

(ബുൽബുൽ മാസിക 2005 ഏപ്രിൽ )

സവിശേഷ പദവികൾക്കെതിരെ തർക്കമുന്നയിക്കുന്നത്‌ മനോരോഗം

സവിശേഷ പദവികൾക്കെതിരെ തർക്കമുന്നയിക്കുന്നത്‌ മനോരോഗം

(ഇമാം നവവി)

നബി(സ്വ) തങ്ങളുടെ ആദരണീയ സ്ഥാനങ്ങളും സവിശേഷ പദവികളും അസംഖ്യമാണ്. എണ്ണിയാല്‍ തീരില്ല. ചിലത് കുറിക്കാം.

തിരുമേനി(സ്വ)യുടെ വഫാത്തിനു ശേഷം അവിടുത്തെ ഭാര്യമാരെ മറ്റാര്‍ക്കും വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്. അവര്‍ സത്യവിശ്വാസികള്‍ക്ക് അനുസരണവും കടപ്പാടും ബാധ്യതപ്പെട്ട മാതാക്കളുമാണ്. ഇതര സ്ത്രീകളെക്കാള്‍ അവര്‍ ശ്രേഷ്ഠരാണ്. പ്രതിഫലവും കുറ്റവും അവര്‍ക്ക് ഇരട്ടിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വിരിക്ക് ഇപ്പുറം നിന്നല്ലാതെ അവരോടു വല്ലതും ചോദിക്കല്‍ ഹറാമാണ്‌.

അവിടുന്ന് അന്ത്യ പ്രവാചകരാണ്. സൃഷ്ടികളില്‍ ശ്രേഷ്ഠരും. അവിടുത്തെ സമുദായമാണ് ഏറ്റവും മുന്തിയ സമുദായം. അവിടുത്തെ സ്വഹാബികള്‍ ഏറ്റവും മുന്തിയ ഉത്തമ തലമുറയാണ്. പിഴവിന്മേല്‍ ഏകോപിക്കുന്നതിനെ തൊട്ടു സുരക്ഷിതമാണ് ഈ സമുദായം.

അവിടുത്തെ ശരീഅത്ത് മറ്റെല്ലാ ശരീഅത്തുകളെയും ദുര്‍ബലപ്പെടുത്തുന്നതും ശാശ്വതവുമാണ്‌. അവിടുത്തെ കിതാബ്, കയ്യേറ്റങ്ങളെ തൊട്ട് സുരക്ഷിതമായ അമാനുഷിക തെളിവാണ്. തിരുമേനിയുടെ വഫാത്തിനു ശേഷം സമൂഹത്തിന്റെ മേല്‍ മൊത്തം ഇത് പ്രമാണമാണ്. മറ്റു നബിമാരുടെ മുജിസത്തുകള്‍ എല്ലാം മുറിഞ്ഞു പോയി.

ഒരുമാസത്തെ സഞ്ചാരദൂരം ഉള്ളപ്പോള്‍ തന്നെ ശത്രുക്കള്‍ ഉള്‍ക്കിടിലം കൊള്ളുക എന്നത് നബി(സ്വ) തങ്ങള്‍ക്കുള്ള പ്രത്യേക സഹായമാണ്. ഭൂമിയിലെവിടെ വെച്ചും നമസ്‌കരിക്കാമെന്നതും ഭൂമി മണ്ണ് ശുദ്ധീകരണത്തിന് പറ്റും എന്നതും അവിടുത്തെ മാത്രം പ്രത്യേകതയാണ്. ശത്രുക്കളില്‍ നിന്നും പിടിച്ചെടുത്ത സ്വത്ത്‌ ഉപയോഗിക്കാമെന്നതും സവിശേഷ നിയമം തന്നെ.

പരലോകത്തെ ഏറ്റവും വലിയ ശഫാഅത്തും അതിന്നായ്‌ പ്രത്യേകം വാഴ്ത്തപ്പെടുന്ന ഇടവും നബി(സ)ക്ക് നല്‍കപ്പെട്ടിരിക്കുന്നു. മനുഷ്യരിലേക്ക്‌ മൊത്തം നബി(സ) തങ്ങള്‍. മനുഷ്യ മക്കളുടെ യജമാനനും ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഭൂമി പിളര്‍ന്നു ആദ്യം പുറത്തുവരുന്നതും നബി(സ)യാണ്. ആദ്യ ശുപാര്‍ഷകരും അത് സ്വീകരിക്കപ്പെടുന്നവരും അവിടുന്ന് തന്നെ. സ്വര്‍ഗ്ഗ കവാടം ആദ്യം വന്ന് മുട്ടുന്നയാളും.

നബിമാരില്‍ കൂടുതല്‍ അനുയായികള്‍ ഉള്ളവരും സാരസമ്പൂര്‍ണ്ണ വാക്യങ്ങൾ നല്കപ്പെട്ടവരും നബി(സ്വ) തന്നെ. നമസ്‌കാരത്തില്‍ തന്റെ സമുദായത്തിലെ അണികള്‍ മലക്കുകളുടെ അണികള്‍ക്ക് സമാനമാണ്. ഖല്‍ബ് ഉറങ്ങുകയില്ല എന്നതും മുന്നില്‍ പോലെ പിന്നില്‍ നിന്നും കാണുന്നതും സവിശേഷത തന്നെ. തിരുസന്നിധിയില്‍ ശബ്ദം ഉയര്‍ത്തുവാനോ പേരുപറഞ്ഞു വിളിക്കുവാനൊ പാടില്ല എന്നതും നബി(സ്വ) യുടെ പ്രത്യേകതയാണ്.

നമസ്‌കാരത്തില്‍ സംബോധന ചെയ്യാം എന്നതും നമസ്‌കരിക്കുന്നവനെ അവിടുന്ന് വിളിച്ചാല്‍ ഉത്തരം നല്‍കുന്നത് കൊണ്ട് നമസ്‌കാരം അസാധുവല്ലെന്നതും സവിശേഷ സ്ഥാനങ്ങളാണ്. അവിടുത്തെ മൂത്രവും രക്തവും ബര്‍ക്കത്തെടുക്കാന്‍ ഉപയോഗിക്കാം എന്നതും രോമങ്ങള്‍ ഖണ്ഡിതമായും നജസല്ലാത്തതും സവിശേഷ പദവികള്‍ തന്നെ. ഇങ്ങനെ എത്ര എത്ര പദവികള്‍.

ഇത്തരം സവിശേഷ പദവികള്‍‌ക്കെതിരെ തര്‍ക്കം ഉന്നയിക്കുന്നത് നിഷ്പ്രയോജനകരമായ 'മനോരോഗം' ആണെന്ന് മുഹഖിഖുകള്‍ എല്ലാം പറഞ്ഞതായി ഇമാമുല്‍ ഹറമൈനി(റ) പ്രസ്താവിച്ചിട്ടുണ്ട്..

_തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തില്‍ നിന്ന്_



:സൂചിക - നുസ്രത്തുൽ അനാം 2007 മാർച്ച്‌ - ഏപ്രീൽ

ബിദ്അത്ത് - ഒരു പഠനം - മൗലാനാ നജീബ് മൗലവി

ബിദ്അത്ത് എന്ത്:

അഹ്'ലുന്നത്തി വൽ ജമാഅ: ആരാണെന്നും ഈ നാമകരണത്തിനു അടിസ്ഥാനമെന്തെന്നുമാണെന്നാണ് ഇതുവരെ വിവരിച്ചത്. ഇനി ബിദ്അത്ത് എന്താണെന്നും മുബ്തദിഅ് - ബിദ്അത്തുകാരൻ ആരാണെന്നും പറയാം.

ബിദ്അത്ത് എന്താണെന്ന് നബി(സ) തങ്ങൾ തന്നെ നിർവ്വചിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

الصلاة المكتوبة التي بعدها كفارة لما بينهما ، والجمعة إلى الجمعة ، ورمضان إلى رمضان كفارة لما بينهما ثم قال بعد ذلك إلا من ثلث الإشراك بالله ، ونكث الصفقة ، وترك السنة قلنا يا رسول الله : أما الإشراك بالله فقد عرفناه ، فما نكث الصفقة وترك السنة ؟ قال أما نكث الصفقة : أن تبايع رجلا بيمينك ، ثم تختلف إليه فتقتله بسيفك ، وأما ترك السنة : فالخروج من الجماعة

- المستدرك للحاكم


"അഞ്ചുനേരത്തെ നിസ്ക്കാരങ്ങളിലൊന്ന് അതിന്റെ ശേഷം വരുന്ന നിസ്ക്കാരം വരെ ഇടക്കു വരുന്ന പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമാണ്. ഒരു ജുമുഅ: തൊട്ടടുത്ത ജുമുഅ: വരെയും ഒരു റമളാൻ തൊട്ടടുത്ത റമളാൻ വരെയും ഇടക്കുള്ള പാപങ്ങൾക്കു പരിഹാരമാണ്. ശേഷം നബി(സ) പറഞ്ഞു: മൂന്നു പാപങ്ങളൊഴിച്ച്. ഇശ് റാക്കു ബില്ലാ, നക്സു സ്'സ്വഖഫ:, തർക്കുസ്സുന്ന: ഇതാണാ മൂന്നു പാപങ്ങൾ. റിപ്പോർട്ടർ അബൂഹുറൈറ(റ) പറഞ്ഞു: ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇശ് റാക്ക്(ശിർക്ക്) എന്താണെന്നു ഞങ്ങൾക്കറിയാം. തർക്കുസ്സുന്നയും നക്സു സ്'സ്വഖഫയും എന്താണ്? അവിടുന്ന് പറഞ്ഞു:

നിന്റെ വലതു കൈ കൊണ്ട് നീ ഒരാളോട് ബൈഅത്തു ചെയ്യുകയും പിന്നെ അയാളോട് ഭിന്നിച്ചു കൊണ്ട് വിപ്ലവം നയിച്ചു നിന്റെ വാളു കൊണ്ട് നീ അയാളെ വധിക്കുകയുമാണ് നക്സു സ്'സ്വഖഫ:. തർക്കുസ്സുന്ന എന്നാൽ ജമാഅത്തിൽ നിന്നു വിട്ടു നിൽക്കുക തന്നെ"

ഈ ഹദീസ് ഇമാം ഹാക്കിം (റ) തന്റെ മുസ്തദ്'റകിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇത് മുസ്ലിമിന്റെ ശർത്വ് പ്രകാരം സ്വഹീഹാണെന്ന് ഹാക്കിം (റ) പ്രസ്താവിച്ചിട്ടുമുണ്ട്.

ഈ ഹദീസിലെ തർക്കുസ്സുന്ന: (സുന്നത്തു വെടിയൽ) കൊണ്ടു വിവക്ഷിതം ബിദ്അത്താണെന്നു വ്യക്തം. ഇമാം ജലാലുൽ ബുൽക്കൈനി(റ) പ്രസ്താവിച്ചു:

السادسة عشرة (من الكبائر) البدعة وهي المراد بترك السنة


"വൻകുറ്റമാണ് ബിദ്അത്ത്. ഹദീസിലെ തർക്കുസ്സുന്ന: കൊണ്ടുദ്ദേശ്യം ബിദ്അത്താണ്".

ഇമാം അഹ്'മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. നബി(സ) പറഞ്ഞു: "വല്ലവനും ഒരു ചാൺ തോതിലെങ്കിലും ജമാഅത്തിൽ നിന്നു വിട്ടു നിന്നാൽ അവൻ ഇസ്ലാമിന്റെ സുഭദ്രതാലി തന്റെ കഴുത്തിൽ നിന്ന് പൊട്ടിച്ചെറിഞ്ഞവനായി".



ജലാലുൽ ബുൽക്കൈനി(റ) പറഞ്ഞു:

والمراد بذلك اتباع البدع عافان الله من ذلك


"ജമാഅത്തുമായി വിട്ടുപിരിയുകയെന്നാൽ ബിദ്അത്തിനോടു പിൻപറ്റുകയാണുദ്ദേശ്യം".

സുകൃതങ്ങൾ കൊണ്ടു പൊറുക്കാത്ത പാപമെന്ന് നബി(സ) വിശേഷിപ്പിച്ച തർക്കുസ്സുന്ന: - ബിദ്അത്ത് - എന്നാൽ ജമാഅത്തിൽ നിന്നു വിട്ടുനിൽക്കലാണെന്നും അങ്ങനെ വിട്ടുനിന്നവൻ ഇസ്ലാമിന്റെ 'താലി' സ്വയം അഴിച്ചുമാറ്റിയവനാണെന്നും ഈ ഹദീസുകൾ കൊണ്ട് വ്യക്തമായല്ലോ. നബി(സ) തങ്ങൾ പറഞ്ഞ ജമാഅത്ത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത് അവിടുന്ന് പിടിച്ചുനിൽക്കാൻ നിർദ്ദേശിച്ച ജമാഅത്തു തന്നെയാണെന്നു സ്പഷ്ടമാണ്. ആ ജമാഅത്ത് കൊണ്ടുദ്ദേശ്യം കാലാകാലങ്ങളിലുള്ള ഇജ്മാഅ് ആണെന്നും അതെന്താണെന്നും മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ.

അപ്പോൾ ഇജ്മാഅ് നിഷേധിക്കലും കാലാകാലങ്ങളിലുള്ള മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഇൽ നിന്നു വിട്ടുനിൽക്കലുമാണ് ബിദ്അത്ത് എന്നു നബി(സ) തങ്ങൾ നിർവ്വചിച്ചതായി ബോദ്ധ്യപ്പെട്ടു.


ദീനിന്റെ അനിഷേദ്ധ്യമായ തെളിവുകളിലൊന്നാണ് ഇജ്മാഅ്. ഇജ്മാഅ് കൊണ്ടോ കിതാബ്, സുന്നത്ത് എന്നിവകളിലെ നസ്വ് (മറ്റൊന്നിനും സാധ്യതയില്ലാത്ത വണ്ണം ഉദ്ദേശ്യം വ്യക്തമായത്) കൊണ്ടോ സ്ഥിരപ്പെട്ട കാര്യമാണ് ഉസൂലുദ്ദീൻ - ദീനിലെ അടിസ്ഥാന വിശ്വാസകാര്യങ്ങൾ. ഈ കാര്യങ്ങളിൽ ഗവേഷണ യോഗ്യരായ (മുജ്തഹിദുകൾ) പണ്ഡിതൻമാർക്കു ഇജ്തിഹാദ് ചെയ്യാൻ പോലും അവകാശമില്ല.


ഇജ്മാഅ്, നസ്വ് എന്നീ ഖണ്ഡിതമായ തെളിവുകളില്ലാത്ത വിഷയങ്ങളാണ് ഇജ്തിഹാദിനു വിധേയമാകുന്നത്. മുസ്തസ്ഫാ 2-103, ഫത്ഹുൽബാരി 13-272. ഇക്കാര്യങ്ങൾക്കാണ് ഫുറൂഉദ്ദീൻ - ദീനിലെ ശാഖാപരമായ കാര്യങ്ങൾ എന്നു പറയുന്നത്. ചുരുക്കത്തിൽ ഖുർആൻ, സുന്നത്ത് എന്നീ സത്യപ്രമാണങ്ങളിൽ നസ്വായി പറഞ്ഞിട്ടുള്ള വിഷയങ്ങൾ, മുസ്ലിം ലോകത്ത് അഭിപ്രായ വ്യത്യാസം കൂടാതെ അംഗീകരിക്കപ്പെടേണ്ടതും വിശ്വസിക്കപ്പെടേണ്ടതുമായ പോലെ കാലാകാലങ്ങളിൽ മുസ്ലിം സമൂഹം അഥവാ പ്രമാണ യോഗ്യരായ മുജ്തഹിദുകൾ, ഒന്നടങ്കം ഏകോപിച്ച ഇജ്മാഉകളും ഗവേഷണത്തിനോ പുനർവിചിന്തനത്തിനോ വിധേയമല്ലാത്ത വിധം വിശ്വസിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമത്രേ. ഇവയാണ് ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളും.


ഈ വിശ്വാസകാര്യങ്ങൾ നിഷേധിക്കലും നിരാകരിക്കലും ഒന്നുകിൽ കുഫ്ർ (ഇസ്ലാമിൽ നിന്നു പുറത്താകൽ) അല്ലെങ്കിൽ ബിദ്അത്ത് - ഇത് രണ്ടാലൊന്നാവും. ളറൂറത്ത് കൊണ്ടറിയപ്പെട്ട - പാമരനും പണ്ഡിതനും ഒരുപോലെ അനിഷേദ്ധ്യമായി അറിയുന്ന - ദീനീ കാര്യങ്ങൾ അവിശ്വസിക്കലും നിരാകരിക്കലും കുഫ്'റാകുമെങ്കിൽ, ഇങ്ങനെ അറിയപ്പെടാത്ത ഇജ്മാഉള്ള വിശ്വാസ കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കലും നിരാകരിക്കലും ബിദ്അത്തു - തർക്കുസ്സുന്നത്തുമാവും. ഇതാണു നബി(സ) തങ്ങൾ ജമാഅത്തിൽ നിന്നു - ഇജ്മാഇൽ വിട്ടുനിൽക്കുകയാണു ബിദ്അത്ത് എന്ന് നിർവ്വചിച്ചതിന്റെ സാരവും.


ആകയാൽ ഇജ്മാഉള്ളതും ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളിൽ പെട്ടതുമായ വിഷയങ്ങളിൽ നിന്നും ളറൂറത്തു കൊണ്ടറിയപ്പെടാത്തവ വെടിയുകയും നിരാകരിക്കുകയും ചെയ്യുന്നതാണ് ബിദ്അത്ത്. പ്രസ്തുത വിശ്വാസ കാര്യങ്ങളാവട്ടെ ഇമാം അബുൽ ഹസനിൽ അശ്അരി(റ)യും അബൂമൻസൂറിനിൽ മാതുരീദി(റ)യും വിസ്തരിച്ചു വിവരിച്ചതായി കഴിഞ്ഞ ഖണ്ഡത്തിൽ പറഞ്ഞിട്ടുണ്ട്. അവരും അനുഗാമികളും നിലകൊണ്ടതാണ് സുന്നത്ത്, സുന്നത്തു ജമാഅത്ത് എന്നിവകളാൽ വിവക്ഷിതം. ഇതിന്നെതിരായ വിശ്വാസങ്ങൾ ബിദ്അത്തും.

ഇമാം ഇബ്നുഹജർ(റ) പ്രസ്താവിച്ചു:

المراد بالسنة ما عليه امام اهل السنة والجماعة الشيخ ابو الحسن الاشعري وابو منصور الماتريدي والبدعة ما عليه فرقة من فرق المبتدعة المخالف لاعتقاد هذين الامامين وجميع اتباعهما

الزواجر لابن حجر١/٨٩


"സുന്നത്ത് കൊണ്ടുദ്ദേശ്യം, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ രണ്ടു ഇമാമുകൾ, ശൈഖ് അഷ്അരിയും മാതുരീദിയും എതൊന്നിൻമേൽ നിലകൊണ്ടുവോ ആ വിശ്വാസ കാര്യങ്ങളാണ്. ബിദ്അത്ത് എന്നാൽ ഇവർ രണ്ടുപേരുടെയും അവരുടെ മുഴുവൻ അനുഗാമികളുടെയും വിശ്വാസത്തിന് എതിരായി നിലകൊള്ളുന്ന ബിദ്അത്തിന്റെ സംഘങ്ങളിൽ നിന്ന് ഏതെങ്കിലും സംഘം വെച്ചു പുലർത്തുന്ന വിശ്വാസങ്ങളുമാണ്."

(സവാജിർ 1-89 ഫതാവൽ ഹദീസിയ്യ: പേ:200 ലും ഇപ്രകാരം കാണാം).

(മൗലാനാ നജീബ് ഉസ്താദിന്റെ പഴയ ഒരു പുസ്തകത്തിൽ നിന്നും)

നബിദിനാഘോഷം ഉത്തമബിദ്‌അത്ത്‌

നബിദിനാഘോഷം ഉത്തമബിദ്‌അത്ത്‌ - അല്ലാമാ അബൂശാമ(599-665)

'ബിദ്‌അത്ത്‌ ഹസന' അനുവദനീയമാണെന്നത്‌ പൊതുവെ സുസമ്മതമായ കാര്യമാണ്‌. അത്‌ പുണ്യവുമാണ്‌. പക്ഷേ, നല്ല കരുത്ത്‌ വേണമെന്നുമാത്രം. ശരീഅത്തിന്റെ ഒരു തത്വത്തോടും ഇടയാത്തതും അതുവഴി അനർത്ഥമായ ഒന്നും വന്നുചേരാൻ ഇടയാകാത്തതുമായ ഫലപ്രദമായ പുതുസമ്പ്രദായങ്ങളാണ്‌ അതുകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌.

ഭാഷണസ്റ്റേജുകൾ, സംഘടനകൾ, വൈജ്ഞാനിക കേന്ദ്രങ്ങൾ, റസ്റ്റ്‌ ഹൗസുകൾ തുടങ്ങി ആദിതലമുറയിൽ അറിയപ്പെടാത്തതും ശരീഅത്തിന്റെ പൊതു താൽപര്യമായ നന്മ പ്രവർത്തിക്കുക, നന്മക്കും ഉപയുക്തമായതു ചെയ്യുക എന്നതിന്റെ ഭാഗമായി വരുന്ന കാര്യങ്ങളൊക്കെ ഇതിൽപെടും.

നമ്മുടെ ഇക്കാലത്ത്‌ തുടക്കം കുറിക്കപ്പെടുന്ന പുതുചര്യകളിൽ ഏറ്റം മികച്ചതിൽ പെട്ടതാണ്‌ 'ഇർബലി'ൽ നടന്നു വന്നിരുന്നതായ ഒരു ആചാരം. തിരുനബി(സ)യുടെ ജന്മത്തിൽ സന്തോഷവും അലങ്കാരവും പ്രകടിപ്പിക്കലാണത്‌. ഇത്‌ ദരിദ്ര ജനങ്ങൾക്ക്‌ പ്രയോജനപ്രദമായതിനു പുറമെ നബിതിരുമേനി (സ)യോടുള്ള ആദരവും ബഹുമാനവും സ്നേഹവുമെല്ലാം വിളിച്ചോതുന്ന കാര്യമാണ്‌. ലോകാനുഗ്രഹിയായ തിരുദൂതരുടെ നിയോഗത്തിൽ അല്ലാഹുവിനു വേണ്ടി നന്ദി പ്രകടിപ്പിക്കലും ഇതിൽ അടങ്ങിയിട്ടുണ്ട്‌. സച്ചരിതരിൽ പ്രസിദ്ധനായ ശൈഖ്‌ ഉമർ മുല്ലയാണ്‌ മൗസ്വിലിൽ ഇതിന്റെ തുടക്കക്കാരൻ. അദ്ദേഹത്തെയാണ്‌ ഇർബൽ രാജാവ്‌ മാതൃകയാക്കിയത്‌. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ.

_കിതാബുൽ ബാഇസ്‌ അലാ ഇൻകാറിൽ ബിദഇ വൽ ഹവാദിസ്‌ - 95,96_



:സൂചിക - നുസ്രത്തുൽ അനാം മാസിക 2012 ഫെബ്രുവരി.

നഖം മുറിക്കുന്നതിന്റെ രൂപം

നഖം മുറിക്കാൻ നല്ലത്‌ എന്ന്? എങ്ങിനെ?

ചോദ്യം: കൈകാലുകളുടെ നഖം മുറിക്കൽ സുന്നത്താണല്ലോ. എന്നാൽ നഖം മുറിക്കുവാൻ ഏറ്റവും നല്ല ദിവസം ഏതാണ്‌? ഏത്‌ വിരൽ മുതൽക്കാണ്‌ മുറിക്കാൻ തുടങ്ങേണ്ടത്‌?



✔ ഉത്തരം: വ്യാഴാഴ്ച പകലോ വെള്ളിയാഴ്ച രാവിലെയോ ആണ്‌ നഖം മുറിക്കൽ സുന്നത്തായ ദിവസം. വലത്‌ കൈയുടെ ചൂണ്ട്‌ വിരൽ മുതൽ തുടങ്ങി വഴിക്ക്‌ വഴിയായി ചെറുവിരലിലെത്തി അതും മുറിച്ച്‌ ശേഷം തള്ള വിരലിന്റേത്‌ മുറിക്കണം. ഇടത്‌ കൈയുടെ ചെറുവിരൽ മുതൽ തുടങ്ങി തള്ളവിരൽ വരെ ഇടവിടാതെയും ക്രമം തെറ്റാതെയും മുറിച്ച്‌ തീർക്കണം. കാലിന്റെ നഖം മുറിക്കുമ്പോൾ വലതുകാലിന്റെ ചെറുവിരൽ മുതൽ തുടങ്ങി ക്രമപ്രകാരം തള്ളവിരലിൽ അവസാനിച്ച്‌ ഇടത്‌ കാലിന്റെ തള്ളവിരൽ മുതൽ ആരംഭിച്ച്‌ ചെറുവിരൽ വരെ മുറിച്ച്‌ അവസാനിപ്പിക്കണം. ഇതാണ്‌ നഖം മുറിക്കുന്നതിന്റെ രൂപം. ഇതെല്ലാം തുഹ്ഫ: 2-476ൽ പ്രസ്‌താവിച്ചതാണ്‌.

(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 334)

وَالْمُعْتَمَدُ فِي كَيْفِيَّةِ تَقْلِيمِ الْيَدَيْنِ أَنْ يَبْدَأَ بِمُسَبِّحَةِ يَمِينِهِ إلَى خِنْصَرِهَا، ثُمَّ إبْهَامِهَا، ثُمَّ خِنْصَرِ يَسَارِهَا إلَى إبْهَامِهَا عَلَى التَّوَالِي وَالرِّجْلَيْنِ أَنْ يَبْدَأَ بِخِنْصَرِ الْيُمْنَى إلَى خِنْصَرِ الْيُسْرَى عَلَى التَّوَالِي ... وَيُسَنُّ فِعْلُ ذَلِكَ يَوْمَ الْخَمِيسِ أَوْ بَكْرَةَ يَوْمِ الْجُمُعَةِ لِوُرُودِ كُلٍّ (تحفة المحتاج).

കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

ബലിമാംസം അമുസ്‌ലിംകൾക്ക്‌ ?

അമുസ്‌ലിംകൾക്ക്‌ ബലിമാംസം നൽകണമെന്ന് ഹദീസിൽ ഉണ്ടോ?

ചോദ്യം: 26-12-2012 വെള്ളിയാഴ്ച 9.30 ന്‌ ടി. വി. യിൽ മുട്ടോളം താടിരോമം നീട്ടിയ ഒരു മൗലവി ഇങ്ങനെ പ്രഭാഷണം ചെയ്യുന്നത്‌ കേട്ടു. "ബഹു: അബ്ദുല്ലാഹിബ്‌'നു ഉമറി(റ)നോട്‌ നബി (സ) ബലിമാംസം തന്റെ അയൽവാസിയായ യഹൂദന്‌ കൊടുക്കാൻ കൽപിച്ചു. അതാണ്‌ നബിയുടെയും സഹാബത്തിന്റെയും മാതൃക. അത്‌ കൊണ്ട്‌ ബലിമാംസം അമുസ്‌'ലിംകൾക്കും കൊടുക്കണം" എന്ന്. എന്നാൽ ഖൽയൂബി 4 ആം ഭാഗത്തിൽ ബലിമാംസം അമുസ്‌'ലിംകൾക്ക്‌ കൊടുക്കരുതെന്നുണ്ടല്ലോ. വേവിച്ചതായാലും തനിക്ക്‌ കിട്ടിയ വിഹിതത്തിൽ നിന്നായാലും കൊടുക്കാൻ പാടില്ലെന്ന് നമ്മുടെ ഉസ്താദുമാരെല്ലാം പറയുന്നല്ലോ. അവരാരും ഈ ഹദീസ്‌ കണ്ടില്ലയോ? അതോ അങ്ങിനെ ഒരു ഹദീസില്ലേ?



ഉത്തരം: ഉള്‌ഹിയ്യത്തിന്റെ ബലിമാംസംത്തിൽ നിന്ന് ഒരംശവും അമുസ്‌'ലിമിന്‌ നൽകൽ അനുവദനീയമല്ലെന്നത്‌ ഇമാം ശാഫിഈ(റ)യുടെ വ്യക്തമായ പ്രസ്‌താവന(നസ്സ്വ്‌)യാണ്‌. തദടിസ്ഥാനത്തിലാണ്‌ താങ്കളുദ്ദരിച്ച ഖൽയൂബിയിലും ശാഫി'ഈ മദ്‌'ഹബിലെ മറ്റ്‌ ഗ്രന്ഥങ്ങളിലുമെല്ലാം ഈ നിയമം വിവരിച്ചിട്ടുള്ളത്‌. (ഉദാഹരണം തുഹ്ഫ: 9-346). പ്രശ്‌നത്തിലുന്നയിച്ച മൗലവി ഏത്‌ മദ്‌ഹബുകാരനാണെന്നറിയില്ല. ഹദീസിൽ നിന്ന് നേരിട്ട്‌ മനസിലാക്കി ബലിമാംസം അമുസ്‌ലിംകൾക്ക്‌ കൊടുക്കണം എന്നു ജൽപിച്ചതിൽ നിന്ന് അയാൾ ഒരു മദ്‌ഹബ്‌ വിരുദ്ധനാണെന്നാണ്‌ മനസിലാകുന്നത്‌. എങ്കിൽ താനുദ്ദരിച്ച ഹദീസ്‌ ആരു റിപ്പോർട്ട്‌ ചെയ്തതാണ്‌? അതിന്റെ സനദെന്ത്‌? സ്വഹീഹാണോ, ളഈഫാണോ? ഏതു ബലി മാംസത്തെ കുറിച്ചാണ്‌? എന്നെല്ലാം വ്യക്തമാക്കേണ്ട ബാദ്ധ്യത അയാൾക്കുണ്ടല്ലോ. അല്ലാത്തിടത്തോളം അയാൾ മറുപടിയർഹിക്കുന്നില്ല. ഇമാം ശാഫിഈറ)ക്കും ശാഫിഈ മദ്‌ഹബിലെ ഇമാമുകൾക്കും ഖുർആനും ഹദീസും നബിചര്യയും പഠിപ്പിക്കാൻ ഇവരാരും വളർന്നിട്ടില്ലെന്ന് ഏതായാലും വ്യക്തമാണ്‌.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 4, പേജ്: 204)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

ജിന്നുസേവ: ഒരു പഠനം (Moulana Najeeb Moulavi)

ജിന്നുകൾ മനുഷ്യനെ സേവിക്കുമോ? അതിനവർക്കു കഴിയുമോ? എന്നത്‌ ഇവിടെ ചർച്ച ചെയ്യേണ്ടതുണ്ട്‌. അവരുടെ സേവനം മനുഷ്യർക്കു സ്വീകരിക്കാൻ കഴിയുമോയെന്നും കഴിയുമെങ്കിൽ തന്നെ അതു ലഭ്യമാക്കാനെന്താണു മാർഗ്ഗമെന്നും പ്രമാണങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കേണ്ടതുണ്ട്‌.

ജിന്നുകളെന്നത്‌ മനുഷ്യരുടെ സഹോദര വർഗ്ഗമായി അല്ലാഹു സൃഷ്ടിച്ച ഒരു വിഭാഗമാണ്‌. മനുഷ്യ സൃഷ്ടിപ്പ്‌ പ്രധാനമായും മണ്ണിൽ നിന്നാണു നടന്നിട്ടുള്ളതെങ്കിൽ ജിന്നിന്റെ സൃഷ്ടിപ്പ്‌ തീയിൽ നിന്നാണ്‌. അല്ലാഹു പ്രസ്താവിച്ചു:

خلق الانسان من صلصال كالفخار . وخلق الجان من مارج من نار (الرحمان 41)



(മുട്ടിയാൽ ശബ്ദമുണ്ടക്കുന്ന ഓടുപോലെയുള്ള കളിമൺ രൂപത്തിൽ നിന്നാണു മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത്‌. ജിന്നിനെ തീയിന്റെ തെളിമയുള്ള നാളത്തിൽ നിന്നും അല്ലാഹു സൃഷ്ടിച്ചു). ജിന്നിനെയും ഇൻസിനെയും ഇപ്രകാരം കൂട്ടിച്ചേർത്തു കൊണ്ടാണ്‌ അല്ലാഹു മിക്കയിടത്തും പറഞ്ഞിട്ടുള്ളത്‌.


ഈ സൂക്തമുൾക്കൊള്ളുന്ന സൂറത്തുർറഹ്മാനിൽ "ജിന്നു-ഇൻസു വർഗ്ഗമേ, നിങ്ങളുടെ നാഥന്റെ ഏതനുഗ്രഹങ്ങൾ കൊണ്ടാണു നിങ്ങൾക്കു നിഷേധിക്കുവാൻ കഴിയുക?!" എന്ന് അല്ലാഹു ഇടക്കിടെ ആവർത്തിച്ചു ചോദിക്കുന്നു. അല്ലാഹുവിനെയും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയും അംഗീകരിച്ചു വിശ്വസിച്ചും അല്ലാഹുവിനു വഴിപ്പെട്ടും ജീവിക്കേണ്ട രണ്ടു സൃഷ്ടിവർഗ്ഗമാണ്‌ ജിന്നും ഇൻസുമെന്നു സാരം. പരലോകത്തും ഈ രണ്ടു വിഭാഗത്തെയും പുനർ ജന്മം നൽകി ഒരുമിച്ചു കൂട്ടുന്നതും വിചാരണ ചെയ്യുന്നതുമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്‌. മനുഷ്യനെപ്പോലെ അല്ലാഹുവിനെ അറിയാനും ഇബാദത്തു ചെയ്യുവാനും വേണ്ടി അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതാണ്‌ ജിന്നും ഇൻസുമെന്നും വിശുദ്ധ ഖുർആൻ (ദാരിയാത്ത്‌:56) വ്യക്തമാക്കുന്നു. ചുരുക്കത്തിൽ മനുഷ്യരുടെ സഹോദര വർഗ്ഗമാണു ജിന്ന്. ഈ രണ്ടു വർഗ്ഗങ്ങൾക്കു പുറമെ അല്ലാഹുവിന്റെ നിർദ്ദേശങ്ങൾ സർവ്വാത്മനാ പാലിച്ചു കൊണ്ട്‌ അല്ലാഹുവിനെ അറിഞ്ഞു വണങ്ങി ജീവിക്കുന്ന മറ്റൊരു സൃഷ്ടിവർഗ്ഗമാണു മലക്കുകൾ. അവരുടെ സൃഷ്ടിപ്പ്‌ തികച്ചും പ്രകാശത്തിൽ നിന്നാണ്‌.

ആയിശ(റ) യെ തൊട്ടു നിവേദനം: നബി(സ്വ) പ്രസ്താവിച്ചു. മലക്കുകളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ പ്രകാശത്തിൽ നിന്നാണ്‌. ജിന്നിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ തീയിന്റെ ശുദ്ധനാളത്തിൽ നിന്നും. ആദമിനെ സൃഷ്ടിക്കപ്പെട്ടത്‌ നിങ്ങൾക്കു വിശദീകരിക്കപ്പെട്ടു തന്നിട്ടുള്ള മണ്ണിൽ നിന്നും (മുസ്ലിം, അഹ്‌മദ്‌).

തന്നെ അറിഞ്ഞു വണങ്ങാനായി അല്ലാഹു സൃഷ്ടിച്ചിട്ടുള്ള മൂന്നു സൃഷ്ടി വർഗ്ഗങ്ങളെക്കുറിച്ച വിവരണമാണ്‌ ഈ ഹദീസിന്റെ ഉള്ളടക്കം. മലക്കുകൾ, ജിന്ന്, ഇൻസ്‌ ഇവരിൽ മലക്കുകൾ തീർത്തും വെളിച്ചത്തിൽ നിന്നു സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരാകയാൽ അവരിൽ ദോഷപ്രകൃതിയുടെ അംശമേയില്ല. അവരടങ്കലും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണ്‌.

بل عباد مكرمون (الانبياء 26)


മനുഷ്യരും ജിന്നും അങ്ങനെയല്ല. അവരിൽ നരകത്തിലേക്കു സൃഷ്ടിക്കപ്പെട്ടവരാണു വലിയ വിഭാഗം.

ولقد ذرأنا لجهنم كثيرا من الجن والانس.......(الاعراف179)

സ്വഭാവങ്ങൾ കൊണ്ടും ദുഷിപ്പുകൊണ്ടും പിശാചുക്കളായി മാറുന്നവർ അവരിലുണ്ട്‌. ഇവരെ ശൈത്വാന്മാർ (الشيطان) എന്നു പറയുന്നു. ജിന്നുവർഗ്ഗത്തിൽ നിന്നു ഗുരുത്വം കെട്ട ദുഷിച്ചവർക്കാണു ശൈത്വാന്മാർ എന്നു സാധാരണ പറയാറുള്ളതെങ്കിലും മനുഷ്യന്മാരിൽ തീർത്തും ദുഷിച്ച അഭിശപ്തന്മാർക്കും ശൈത്വാനുകൾ എന്നുപറയും. ഖുർആനങ്ങനെ പറഞ്ഞിട്ടുണ്ട്‌.

شياطين الانس والجن (انعام 112)


(മനുഷ്യ - ഭൂത പിശാചുകൾ) എന്നു ഖുർആൻ പറഞ്ഞത്‌ അല്ലാഹുവിന്റെ കരുണയർഹിക്കാത്ത ഇരുവർഗ്ഗത്തിലെയും അഭിശപ്തന്മാരെയാണ്‌.

من شر الوسواس الخناس . من الجنة والناس
(ജിന്നിൽ നിന്നും മനുഷ്യരിൽ നിന്നുമുള്ള ദുർബോധന ദു:ശക്തികൾ) എന്നും അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്‌.




അപ്പോൾ പ്രകൃതിയിലും സ്വഭാവത്തിലും മനുഷ്യരെപ്പോലെത്തന്നെ ദുഷിച്ചു പിശാചുകളാകാനും നല്ലവരായി ഉയർന്നു മാലാഖമാരോടൊപ്പം ചേരാനും പറ്റുന്നവിധം അല്ലാഹു സൃഷ്ടിച്ച സഹോദരവർഗ്ഗമാണു ജിന്നുകൾ എന്നു വ്യക്തമായി. പക്ഷേ, മനുഷ്യരിൽ നിന്നു ഭിന്നമായി ശാരീരിക പ്രകൃതിയിൽ അവർ തീയിന്റെ ശക്തിയുള്ളവരാണ്‌. തൻമൂലം മനുഷ്യരുടെ ദൃഷ്ടിയിൽ നിന്നു മറഞ്ഞാണ്‌ അവർ നിലകൊള്ളുന്നത്‌. നഗ്നനേത്രം കൊണ്ടു മനുഷ്യർക്കു സാധാരണഗതിയിൽ അവരെ കാണാൻ കഴിയുകയില്ല. അവർക്കു മനുഷ്യനെ ഇങ്ങോട്ടു കാണാൻ കഴിയുകയും ചെയ്യും. ഖുർആൻ പറയുന്നു:

إنه يراكم هو وقبيله من حيث لا ترونهم (اعراف 27)


(അവനും അവന്റെ പാർട്ടിയും നിങ്ങൾക്കങ്ങോട്ടു കാണാൻ കഴിയാത്ത വിധം നിങ്ങളെ ഇങ്ങോട്ടു കാണും). മലക്കുകളെപ്പോലെ വിഭിന്ന രൂപങ്ങൾ പ്രാപിക്കുവാനും മനുഷ്യർക്കു ദുഷ്ക്കരവും കഴിയാത്തതുമായ പ്രവർത്തികൾ ചെയ്യുവാനും പറ്റുന്ന രീതിയിലാണ്‌ അവരുടെ സൃഷ്ടിപ്പ്‌. ആഴിയിൽ മുങ്ങി മുത്തുകൾ വാരിയെടുക്കാനും വലിയ സൗധങ്ങൾ വളരെ പെട്ടെന്നു പണിതീർക്കാനും അതിവേഗം ദീർഘദൂരങ്ങൾ താണ്ടാനുമെല്ലാം കഴിയുന്ന പ്രകൃതമാണ്‌ ജിന്നുകൾക്കല്ലാഹു നൽകുന്നത്‌. വിശുദ്ധ ഖുർആൻ 21:82) ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌.

ഇങ്ങനെയെല്ലാമാണെങ്കിലും മനുഷ്യരാണു ജിന്നുകളേക്കൾ ഉന്നതർ. ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. ജിന്നുകളിൽ നിന്ന് ഒരു നബിയെയും റസൂലിനെയും അല്ലാഹു തെരഞ്ഞെടുത്ത ചരിത്രമില്ല. മനുഷ്യവർഗ്ഗത്തിൽ നിന്നു നമ്മുടെ നബിയെ അല്ലാഹു ജിന്നുകളിലേക്കു ദൂതരായയക്കുകയും ചെയ്തിട്ടുണ്ട്‌. അതിനാൽ തന്നെ നബി(സ) തങ്ങൾക്കു മനുഷ്യവർഗ്ഗത്തിന്റെ മേലിലെന്ന പോലെ ജിന്നു വർഗ്ഗത്തിന്റെ മേലിലും ആധിപത്യമുണ്ട്‌. ഏതൊരു നബിക്കും ആ നബിയെ ഏതൊരു വിഭാഗത്തിലേക്കാണോ ദൂതരായി അയക്കപ്പെട്ടതെങ്കിൽ ആ വിഭാഗത്തിന്റെ മേൽ ആത്മീയവും രാഷ്ട്രീയവുമായ അധികാരമുണ്ടെന്നതു സുവിദിതമാണ്‌. നുബുവ്വത്തും അതിന്റെ സവിശേഷഗുണങ്ങളും പ്രത്യേക പഠനമർഹിക്കുന്നതു കൊണ്ട്‌ ഇവിടെ അതു ചർച്ച ചെയ്യുന്നില്ല.

ജിന്നു വർഗ്ഗത്തിനുമേൽ ആധിപത്യം സ്ഥാപിക്കുവാനും അവരെ ആജ്ഞാനുവർത്തികളും സേവകരുമാക്കി മാറ്റിയെടുക്കുവാനും മനുഷ്യ വർഗ്ഗത്തിനു കഴിയുമെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ഇതിൽ നിന്നു തന്നെ വ്യക്തമാണ്‌. നബി(സ) തങ്ങൾ ജിന്നുകളുടെയെല്ലാം റസൂലാകുമ്പോൾ അവരിൽ നബിയെക്കൊണ്ടു വിശ്വസിച്ചവർ തീർച്ചയായും സ്വമേധയാ തന്നെ നബി(സ) തങ്ങളുടെ ആജ്ഞാനുവർത്തികളായും അനുസരണയുള്ള പ്രജകളായും മാറുന്നു. അവരിൽ നബി (സ) യെ ധിക്കരിക്കുന്ന കുബുദ്ധികളെയും ദുഷ്ടന്മാരെയും നബി ബലാൽക്കാരമായി കീഴടക്കിയതും വരുതിയിൽ വരുത്തിയതുമായ സംഭവങ്ങൾ എത്രയെങ്കിലും ഹദീസുകളിൽ ഉദ്ധരിക്കുവാനുണ്ട്‌. നബി(സ) തങ്ങളെപ്പോലെ തന്നെ ഹള്‌റത്ത്‌ സുലൈമാൻ നബി(അ)ക്കും ജിന്നുകളുടെ മേൽ അല്ലാഹു ആധിപത്യവും രാജാധികാരവും നൽകിയത്‌ വിശുദ്ധ ഖുർആൻ വ്യക്തമായി പ്രസ്താവിക്കുന്നു. ജിന്നുകൾ സുലൈമാൻ നബി(അ)ക്ക്‌ പലവിധ തൊഴിലുകളും സേവനങ്ങളും ചെയ്തിരുന്നതായും അല്ലാഹു വ്യക്തമാക്കുന്നുണ്ട്‌.

وَالشَّيَاطِينَ كُلَّ بَنَّاءٍ وَغَوَّاصٍ...(ص37)

അപ്പോൾ അല്ലാഹുവിന്റെ ഔദാര്യമായി അല്ലാഹു നൽകുന്ന സിദ്ധികൾ കൊണ്ടു പ്രവാചകന്മാരായ മനുഷ്യന്മാർക്ക്‌ ജിന്നു-ശൈത്വാൻ വർഗ്ഗത്തെ കീഴ്പ്പെടുത്തുവാനും വിധേയത്വമുള്ളവരാക്കി മാറ്റുവാനും സാധിക്കുമെന്ന് സുതരാം വ്യക്തമായി. ഓരോ മനുഷ്യർക്കും ജിന്നിൽ നിന്നുള്ള ഒരു കൂട്ടാളിയെ മലക്കിൽ നിന്നുള്ള കൂട്ടാളിയോടൊപ്പം അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെന്ന് നബി(സ) തങ്ങൾ പ്രസ്താവിച്ചപ്പോൾ ഇത്തരം കൂട്ടാളി(ഖരീൻ) അങ്ങേക്കുമുണ്ടോയെന്ന് സ്വഹാബത്തു ചോദിച്ചതായും 'അതേ ഉണ്ട്‌, പക്ഷേ ആ കൂട്ടാളിക്കെതിരെ അല്ലാഹു എന്നെ ഔദാര്യപൂർവ്വം സഹായിച്ചിട്ടുണ്ടെന്നും അതിനാൽ എന്റെ ജിന്ന് മുസ്ലിമായിട്ടുണ്ടെന്നും' നബി(സ) തങ്ങൾ പ്രത്യുത്തരം നൽകിയതായും പ്രസിദ്ധമായ ഹദീസിലുണ്ട്‌. സ്വഹീഹു മുസ്ലിമും മറ്റും ഈ ഹദീസു നിവേദനം ചെയ്തിട്ടുണ്ട്‌. നബി(സ)യുടെ ആജ്ഞാനുവർത്തിയും സേവകനുമായി മാറിയിട്ടുണ്ട്‌ തന്റെ ഖരീൻ എന്നാണ്‌ ഈ വാക്യത്തിന്റെ ഉദ്ദേശ്യം. ഇതു നബിയുടെ മാത്രം സവിശേഷതയല്ല. മറ്റെല്ലാ പ്രവാചകന്മാർക്കും ലഭ്യമായിട്ടുള്ള ഗുണമാന്നും ഹദീസു പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്‌.


ആകയാൽ ജിന്നുകളെ അതിജയിക്കാനും കീഴ്പ്പെടുത്താനുമുള്ള അജയ്യ ശക്തിയും പ്രതാപവും അല്ലാഹു നൽകുന്ന നബിമാർക്ക്‌ തങ്ങളുടെ ആത്മീയ ശക്തി കൊണ്ട്‌ ജിന്നുകളെ കീഴടക്കുവാനും അവരെ ആജ്ഞാനുവർത്തികളായി ഭരിക്കുവാനും സാധിക്കും. ജിന്നുകളുടെ സേവനം ഉപയോഗപ്പെടുത്തുവാനും ലഭ്യമാക്കുവാനും അസാധാരണമായി -മുഅ്ജിസത്തായി - അല്ലാഹു നൽകുന്ന ഈ സിദ്ധികൾ കൊണ്ട്‌ പറ്റും. സുലൈമാൻ നബി(അ), നമ്മുടെ നബി(സ) പോലുള്ള പ്രവാചകന്മാരുടെ ചരിത്രത്തിൽ ഇതിനുദാഹരണങ്ങളെമ്പാടും കാണാം. 

നബിമാർക്കു മുഅ്ജിസത്തായി ലഭിക്കുന്ന സിദ്ധികളും ശക്തികളും ആ നബിമാരെ പിൻപറ്റി ആത്മീയോന്നതിയിലെത്തുന്ന ഔലിയാഇന്‌ അല്ലാഹു നൽകാമെന്നും ഇങ്ങനെ നൽകപ്പെടുന്ന സിദ്ധികൾക്കു കറാമത്തുകളെന്നാണു സാങ്കേതിക നാമമെന്നും നാം മുമ്പു വിവരിച്ചിട്ടുണ്ടല്ലോ. അങ്ങനെ നബിമാരല്ലാത്ത ഭക്തന്മാർക്കു കറാമത്തായി ലഭിക്കുന്ന ആത്മീയ ശക്തി കൊണ്ടും ജിന്നുകളെ കീഴ്പ്പെടുത്തുവാനും അവരുടെ സേവനം ലഭ്യമാക്കുവാനും കഴിയും. ഇത്തരം എത്രയോ സംഭവങ്ങൾ ഔലിയാഇന്റെ ചരിത്രങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. പ്രമാണങ്ങൾ ഇതെല്ലാം സാധൂകരിക്കുകയും ചെയ്യുന്നു.


_മൗലാനാ നജീബ്‌ ഉസ്താദിന്റെ 'ജിന്നുസേവയും ജ്യോതിഷവും ' എന്ന ലേഖനത്തിൽ നിന്നും - നുസ്രത്തുൽ അനാം 2006 മാർച്ച്‌ - ഏപ്രീൽ_

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

കാലത്തിനു ശ്രേഷ്ടത പകർന്ന തിരുദൂതർ

❤കാലത്തിനു ശ്രേഷ്ടത പകർന്ന തിരുദൂതർ❤

അല്ലാമ: ഇബ്‌നുൽ ഹാജ്ജ്‌(റ)

നബി(സ)യുടെ ജന്മമെന്തു കൊണ്ട്‌ ലൈലതുൽ ഖദ്‌റിലോ റമളാനിലോ ആകാശ-ഭൂമികളുടെ സൃഷ്ടിപ്പുനാൾ മുതൽ പവിത്രമാസങ്ങളായി അറിയപ്പെടുന്ന മാസങ്ങളിലോ ശ്രേഷ്ടദിനമായ വെള്ളിയാഴ്ചയോ ആയില്ല എന്നു ചോദിച്ചാൽ അതിനു നാലു വിധത്തിൽ മറുപടി പറയാം.

ഒന്ന്, മരം സൃഷ്ടിക്കപ്പെട്ടത്‌ തിങ്കളാഴ്ചയാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്‌. ഭക്ഷണം, പഴവർഗ്ഗങ്ങൾ, നന്മകൾ തുടങ്ങിയ മനുഷ്യന്റെ നിലനിൽപിനാവശ്യമായും അവന്‌ ആത്മസംതൃപ്തി നൽകുന്നതുമായ കാര്യങ്ങളുടെ ദിനമാണതെന്ന സൂചനയാണിതിൽ അടങ്ങിയിരിട്ടുള്ളത്‌.

രണ്ട്‌, നാമധേയങ്ങൾക്കു നാമത്തിൽ പങ്കുണ്ട്‌ എന്ന തത്ത്വപ്രകാരം റബീഅ്(വസന്തം) എന്ന നാമം ഏറ്റവും നല്ല ശുഭസൂചന നൽകുന്നു....

മൂന്ന്, ഋതുക്കളിൽ ഏറ്റവും ഉത്തമവും ആനന്ദകരവുമാണ്‌ വസന്തം. തിരുനബി(സ)യുടെ ശരീഅത്താണ്‌ ശരീഅത്തുകളിൽ ഉത്തമവും മധ്യമവുമെന്ന് ഇത്‌ സൂചന നൽകുന്നു.

നാല്‌, ആദ്യമേ ശ്രേഷ്ടത കൽപ്പിക്കപ്പെടുന്ന കാലങ്ങളിലാണ്‌ തിരുമേനി(സ) ജന്മമെടുത്തിരുന്നെങ്കിൽ കാലം കൊണ്ട്‌ അവിടുന്ന് ശ്രേഷ്ടനാകുകയായിരുന്നുവെന്ന തെറ്റിദ്ധാരണക്ക്‌ വക നൽകുമായിരുന്നു. മറിച്ച്‌ ജന്മമാസത്തെ തിരുനബി(സ)യെ കൊണ്ട്‌ ശ്രേഷ്ടമാക്കലായിരുന്നു അല്ലാഹുവിന്റെ നിയതി.

_അൽ മദ്‌ഖൽ 2: 26-29_



:സൂചിക - നുസ്രത്തുൽ അനാം മാസിക 2014 ഡിസംബർ

ബിലാലി(റ)ന്റെ മദീന സിയാറത്ത്‌

മുഹർരിറുൽ മദ്‌ഹബ്‌ ഇമാം നവവി(റ) : 631-676

ബിലാലുബ്‌നു റബാഹ്‌(റ) അബൂബക്‌റി(റ)ന്റെ മൗലയാണ്‌. ഹുമാമയാണ്‌ മാതാവ്‌. ആദ്യകാല മുസ്‌ലിംകളിലും പ്രഥമ പലായനക്കാരിലും ഉൾപ്പെടുന്നു. ബദ്‌ർ, ഉഹദ്‌, ഖന്തഖ്‌ തുടങ്ങി എല്ലാ യുദ്ധങ്ങളിലും നബി(സ)യോടൊപ്പം സംബന്ധിച്ചിട്ടുണ്ട്‌.

അല്ലാഹുവിൽ വിശ്വസിച്ചതിന്റെ പേരിൽ ഏറെ പീഢിപ്പിക്കപ്പെട്ടിരുന്നു. അപ്പോളൊക്കെ ക്ഷമ കൈക്കൊണ്ടു. ഒന്നിനു പുറകെ മറ്റൊന്നായി പലവിധ പീഢനങ്ങൾക്കാണ്‌ ഉടമ ഉമയ്യത്തുബ്‌നു ഖലഫ്‌ അദ്ദേഹത്തെ ഇരയാക്കിയത്‌. അതുകൊണ്ടു തന്നെയാകണം ബദ്‌റിൽ ബിലാലിന്റെ കൈക്ക്‌ ഉമയ്യത്തിന്റെ വധം നടക്കണമെന്നായിരുന്നു അല്ലാഹുവിന്റെ നിയതി. അബൂബക്‌ർ(റ) അദ്ദേഹത്തെ അഞ്ച്‌ ഊഖിയ വെള്ളി നൽകിയാണ്‌ മോചിപ്പിച്ചത്‌. ഇസ്ലാമിലെ പ്രഥമ മുഅദ്ദിനാണദ്ദേഹം. നാട്ടിലുള്ളപ്പോളും യാത്രയിലുമെല്ലാം നബി(സ)ക്കു വേണ്ടി അദ്ദേഹം ബാങ്കു വിളിച്ചു.

നബി(സ) വഫാത്തായതോടെ ശാമിലേക്കു യുദ്ധത്തിനു പോയ അദ്ദേഹം മരണം വരെ അവിടെയായിരുന്നു താമസിച്ചത്‌. ഉമർ(റ) ശാമിൽ ചെന്നപ്പോൾ അദ്ദേഹത്തിനു വേണ്ടി ഒരിക്കൽ ബാങ്കു വിളിച്ചിട്ടുണ്ട്‌. അന്നത്തേതു പോലെ ജനം കരഞ്ഞ മറ്റൊരു ദിനമില്ല. മദീനയിൽ നബിയെ(സ) സിയാറത്തു ചെയ്യാൻ വേണ്ടി വന്ന ഒരു വരവിൽ സ്വഹാബാക്കൾ ആവശ്യപ്പെട്ടതു പ്രകാരവും അദ്ദേഹം ബാങ്കു വിളിക്കുകയുണ്ടായി. ആ ബാങ്കു പക്ഷേ അദ്ദേഹത്തിനു പൂർത്തിയാക്കാനായില്ല.

(തഹ്ദീബുൽ അസ്‌മാഇ വല്ലുഗാത്ത്‌ 1/146)



_സൂചിക - നുസ്രത്തുൽ അനാം മാസിക 2015 ഒക്ടോബർ_

ഏടുകളിലെ സ്വലാത്ത്‌ ചൊല്ലാമോ?

ഏടുകളിലെ സ്വലാത്ത്‌:

ചോദ്യം:  നൂറുവക ഏടിലുള്ള 'അഅ്ളമുസ്സ്വലാത്ത്‌' 'കൻജുൽ അർഷ്‌' തുടങ്ങിയവ പതിവായി ചൊല്ലാറുള്ള എന്നോട്‌ ഇതിനൊന്നും യാതൊരു തെളിവുമില്ലെന്ന് ഒരാൾ പറഞ്ഞു. എന്നാൽ ഈ സ്വലാത്തുകളും ഏടിൽ പറഞ്ഞ ഇവയുടെ പോരിശകളും ശരിയായ ഹദീസുകൊണ്ടു സ്ഥിരപ്പെട്ടതാണോ? ഇതിൽ പറഞ്ഞ ഗുണങ്ങൾ കിട്ടുമെന്നു കരുതി ഈ സ്വലാത്തു ചൊല്ലിക്കൂടെയോ?

ഉത്തരം: സ്വലാത്തുകളും മറ്റു ദിക്‌റുകളും ഏതു പദം കൊണ്ടായാലും പ്രതിഫലാർഹവും പുണ്യവുമാണ്‌. നബിയെതൊട്ടു ഹദീസുകളിൽ വന്ന പദങ്ങളാകുന്നതു കൂടുതൽ പുണ്യമാണെന്നു മാത്രം. എന്നാൽ ഏടുകളിലും മറ്റുമുള്ള മിക്ക സ്വലാത്തുകളും ദിക്‌റുകളും ഹദീസുകളിൽ നിന്നോ മഹാന്മാരുടെ വിർദു(പതിവായി ചൊല്ലി വരുന്ന ദിക്‌ർ, ദുആ മുതലായ) കളിൽ നിന്നോ ക്രോഡീകരിക്കപ്പെട്ടവയാണ്‌. തിരുനബി(സ്വ)യുടെയോ മറ്റു പുണ്യാത്മാക്കളുടെയോ തിരുനാവുകളിൽ നിന്നു പുറത്തുവന്ന പദം എന്ന നിലയ്ക്ക്‌ അവയ്ക്കു പ്രത്യേക സ്ഥാനമുണ്ട്‌. നബി(സ്വ) പറഞ്ഞുകൊടുത്ത ഒരു ദിക്‌റിൽ അവിടന്നു പറഞ്ഞുകൊടുത്ത പദം മാറ്റംവരുത്തിയ സ്വഹാബിയോട്‌ അതു തിരുത്താനാവശ്യപ്പെട്ടതായി ഹദീസിലുണ്ട്‌. അത്തരം പദം ശ്രദ്ധിക്കണമെന്ന് ഈ ഹദീസു പഠിപ്പിക്കുന്നു. ഇതുപ്രകാരം തന്നെയാണു മറ്റു പുണ്യാത്മാക്കളുടെ നാവിൽനിന്നു വീണ ദിക്‌റിന്റെയും സ്വലാത്തിന്റെയും പദം മാറ്റാതെ ശ്രദ്ധിക്കുന്നതാണു നല്ലത്‌.



ഇന്ന പദം കൊണ്ടെന്നു വ്യക്തമാക്കാതെ നബി(സ)യുടെ മേൽ സ്വലാത്തു ചൊല്ലാനും അല്ലാഹുവിനെ ദിക്‌റു ചെയ്യാനും വിശുദ്ധ ഖുർആനിലും ഹദീസുകളിലും വ്യക്തമായി കൽപ്പിക്കപ്പെട്ടിരിക്കെ, ഏതുതരം സ്വലാത്തിന്റെയും ദിക്‌റിന്റെയും പദങ്ങൾക്കു തെളിവില്ലെന്നു പറയുന്നതു വിവരക്കേടാണ്‌. ഇത്തരം സ്വലാത്തുകളിൽ നിന്നും മറ്റും സ്ത്രീകളുടെ ശ്രദ്ധ തിരിച്ചു, വ്യർത്ഥമായ കഥകളും നോവലുകളും വായിക്കാൻ പ്രോത്സാഹനം നൽകുന്ന മനുഷ്യപിശാചുക്കളിൽപ്പെട്ട ആരോ ആണ്‌ നിങ്ങളോട്‌ അങ്ങനെ പറഞ്ഞയാൾ എന്നു മനസ്സിലാക്കണം. അത്തരക്കാരെ സൂക്ഷിക്കുക.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ പ്രശ്നോത്തരം ഭാഗം 1, പേജ്‌:33-34)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.
മുബ്തദിഉകളോട് സലാം പറയാമോ?

പ്രശ്നം: മുജാഹിദ്‌, മൗദൂദി, തബ്‌ലീഗ്‌ എന്നീ പ്രസ്ഥാനക്കാർ മുബ്തദിഉകളാണോ? അവരോടു സലാം ചൊല്ലുവാനോ അവർ സലാം ചൊല്ലിയാൽ മടക്കുവാനോ ദീനിൽ തെളിവുണ്ടോ? ബുൽബുലിന്റെ പ്രതികരണമെന്ത്‌?

ഉത്തരം: വഹ്ഹാബികളും മൗദൂദികളും കറകളഞ്ഞ മുബ്തദിഉകളാണെന്ന് അവരുടെ ഗ്രന്ഥങ്ങളും മറ്റും പരിശോധിച്ച ശേഷം കേരളത്തിലെ ആദ്യകാല പണ്ഡിത പ്രമുഖർ തീരുമാനിച്ചിട്ടുണ്ട്‌. ശംസുൽ ഉലമാ ഖുതുബി, മൗലാനാ പുതിയാപ്പിള അബ്ദുർ റഹ്മാൻ മുസ്ലിയാർ, മൗലാനാ ശാലിയാത്തി, ശൈഖുനാ സ്വദഖത്തുല്ല മൗലവി, മൗലാനാ താഴേക്കോട്‌ കുഞ്ഞലവി മുസ്ലിയാർ, കരുവാരക്കുണ്ട്‌ മൊയ്തീൻ ഹാജി മുസ്ലിയാർ, അമാനത്ത്‌ ഹസ്സൻ മുസ്ലിയാർ, കുന്നപ്പള്ളി ഹൈദർ മുസ്ലിയാർ(ഇവരെല്ലാം വഫാത്തായിട്ടുണ്ട്‌. ന:മർഖദഹും) എന്നീ ഉലമാക്കൾ 1953 ഇൽ പെരിന്തൽമണ്ണയിൽ ചേർന്ന 'അഷ്ട ഉലമാ ശിരോമണി കോൺഫ്രൻസ്‌' ആണ്‌ ഇങ്ങനെ തീരുമാനിച്ചത്‌.



തബ്‌ലീഗ്‌ ജമാഅത്തിനെക്കുറിച്ചു ബിദ്‌ അത്തിന്റെ പ്രസ്ഥാനമാണെന്ന് 1965 ഇൽ സമസ്ത മുശാവറ തീരുമാനിച്ചിട്ടുണ്ട്‌. അന്നു ശൈഖുനാ സ്വദഖത്തുല്ല മൗലവി സമസ്തയിലുണ്ടെങ്കിലും മേൽ തീരുമാനത്തിലോ അതിന്നാധാരമായ ഉർദു ഗ്രന്ഥങ്ങൾ പരിശോധിക്കുന്നതിലോ തനിക്കു നേരിട്ടു യാതൊരു ബന്ധവുമില്ലെന്നു ശൈഖുനാ തന്നെ (നുസ്രത്ത്‌:1983 ജനുവരി ലക്കം) പ്രസ്താവിച്ചിട്ടുണ്ട്‌. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയാകട്ടെ ഇതു സംബന്ധിച്ച്‌ ഒന്നും തീരുമാനിച്ചിട്ടുമില്ല. ഇതുതന്നെ ബുൽബുലിന്റെയും നിലപാട്‌.

മുബ്തദിഉകൾ മുസ്ലിംകളാണ്‌. കാഫിറല്ല. മുസ്ലിംകൾ തമ്മിൽ കണ്ടുമുട്ടിയാൽ സലാം ചൊല്ലണമെന്നും മടക്കണമെന്നുമാണ്‌ അടിസ്ഥാന നിയമം. പക്ഷേ, സലാം ചൊല്ലാതിരിക്കുന്നതിനാലോ മടക്കാതിരിക്കുന്നതിനാലോ മുബ്തദിഉകളെയോ മറ്റോ ബിദ്‌അത്തിൽ നിന്ന് അകറ്റാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യൽ സുന്നത്താണെന്നു ഷാഫിഈ ഫിഖ്‌ഹിൽ ഉണ്ട്‌. (മുഗ്‌നി: 4-214) ഇതുകൊണ്ടാണു മേൽചൊന്ന 'അഷ്ട ഉലമാ കോൺഫ്രൻസ്‌', ബിദ്‌അത്തുകാർ കേരളത്തിൽ പ്രചാരണം തുടങ്ങിയ ആദ്യഘട്ടത്തിൽ സലാം ചെല്ലാതിരിക്കലും ബിദ്‌അത്തുകാരോടുള്ള പെരുമാറ്റ ചട്ടമായി അന്നു ചൂണ്ടിക്കാണിച്ചത്‌. പക്ഷേ ഈ ശിക്ഷണ നടപടി ഫലപ്രദമല്ലെങ്കിലും കൊണ്ടു നടക്കേണ്ട ഒരുറച്ച നിയമമൊന്നുമല്ല.

_മൗലാനാ നജീബ്‌ മൗലവിയുടെ പ്രശ്നോത്തരം - ഭാഗം:1, പേജ്‌:17_

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

ജ്യോതിഷം നിഷിദ്ധവിദ്യ

"നക്ഷത്രങ്ങളുമായി ബന്ധപ്പെടുന്ന മുഴുവൻ വിജ്ഞാനീയങ്ങളും നിഷിദ്ധമല്ല. അതിൽ ചിലതു പഠിക്കലും പഠിപ്പിക്കലും നിർബന്ധമുള്ളതുണ്ട്‌. ഉദാഹരണമായി ഖിബ്‌ല - കഅ്ബയും അതിന്റെ ദിശയും കണ്ടെത്തണമല്ലോ. സമയങ്ങൾ ഗ്രഹിച്ചിരിക്കണമല്ലോ. നമസ്കാരം നിർവ്വഹിക്കാൻ ഇതെല്ലാം അനിവാര്യവും നിർബന്ധവുമാണല്ലോ. ഉദയാസ്തമയങ്ങളിൽ വ്യത്യാസമുള്ള പ്രവിശ്യകളും ഒന്നായ സ്ഥലങ്ങളും അറിയേണ്ടതുണ്ടല്ലോ. സകാത്തിനും നോമ്പിനും വർഷവും മാസവും അറിയാനും കണക്കാക്കാനും ചന്ദ്രപ്പിറ ദർശനം അനിവാര്യമല്ലേ? ഇതിന്‌ ഉദയാസ്തമയ വിവരം അറിയണമല്ലോ. ഇതെല്ലാം സാമൂഹികമായെങ്കിലും അനിവാര്യവും നിർബന്ധവുമാണ്‌.

നക്ഷത്ര വിജ്ഞാനങ്ങളിൽ മറ്റു ചിലത്‌ അനുവദനീയമാണ്‌. ചന്ദ്രന്റെ രാശികളും സഞ്ചാര പഥങ്ങളും മനസ്സിലാക്കുക, നാടിന്റെ ത്വൂലും അർളും (ലാഞ്ചിറ്റ്യൂഡ്‌ - ലാറ്റിറ്റ്യൂഡ്‌) ഗ്രഹിക്കുക പോലുള്ളതെല്ലാം ഈ വിഭാഗത്തിൽ വരുന്നു. ചില നക്ഷത്ര വിദ്യകൾ ഹറാമും നിഷിദ്ധവുമാണ്‌. മനുഷ്യരെ തൊട്ടു മറഞ്ഞ കാര്യങ്ങൾ സംഭവിക്കുന്നതെപ്പോൾ? ഇന്നാലിന്ന നക്ഷത്രം കൊണ്ട്‌ ഇന്നിന്നതെല്ലാം സംഭവിക്കും എന്നിത്യാദി ഫലങ്ങൾ വിവരിക്കുന്ന ഭാഗമാണു നിഷിദ്ധം. നേരെമറിച്ച്‌, ഇന്നിന്ന രാശിയിൽ ഇന്ന നക്ഷത്രം വന്നാൽ ഇന്നയിന്ന കാര്യം നടക്കുക എന്നതാണ്‌ അല്ലാഹുവിന്റെ സാധാരണ നിശ്ചയം എന്നു പറയുന്നതുകൊണ്ടു കുഴപ്പമില്ല. ഇതിൽ അപാകതയൊന്നുമില്ലല്ലോ.

 പ്രകൃതി ശാസ്ത്രമെന്നാൽ, വസ്തുതകൾ യഥാവിധം അറിയാനുള്ള വിജ്ഞാനമെന്നാണുദ്ദേശ്യമെങ്കിൽ, അതു പഠിക്കുന്നതിനെന്താണു കുഴപ്പം? പഠിപ്പിക്കുന്നതിലും ചർച്ച ചെയ്യുന്നതിലുമെന്താണു തടസ്സം? ഇത്‌ നിഷിദ്ധമായ നക്ഷത്രഫലങ്ങളുടെ വിജ്ഞാനമായ ജ്യോതിഷത്തിനു തുല്യമല്ല. മതവിരുദ്ധരായ കേവല പ്രകൃതിവാദികൾ വിവരിക്കുന്ന രീതിയിൽ പ്രകൃതിശാസ്ത്രം പഠിക്കുകയാണുദ്ദേശ്യമെങ്കിൽ അതു നിഷിദ്ധമാണ്‌. കാരണം, അബദ്ധമായ വിശ്വാസങ്ങളിലേക്കും അടിസ്ഥാന രഹിതമായ തത്വങ്ങളിലേക്കും ഇതു കൊണ്ടെത്തിക്കും. പ്രപഞ്ചം അനാദിയാണ്‌, അതു സൃഷ്ടിക്കപ്പെട്ടതല്ല, തനിയെ ഉണ്ടായതാണ്‌ എന്നിതു പോലെയുള്ള സയൻസിന്റെ ജൽപ്പനങ്ങൾ പ്രസിദ്ധമാണല്ലോ. ഇവയെല്ലാം പഠിക്കലും പഠിപ്പിക്കലും ഹറാമാണ്‌. നിഷിദ്ധമായ ജ്യോതിഷത്തെപ്പോലെത്തന്നെ. കാരണം, രണ്ടും വിനാശകരമാണ്‌. അന്ധവിശ്വാസത്തിലേക്കും അബദ്ധധാരണകളിലേക്കും മതവിരുദ്ധമായ സങ്കൽപ്പങ്ങളിലേക്കും ഇതുരണ്ടും നമ്മെക്കൊണ്ടെത്തിക്കും. രണ്ടും രണ്ടു വിധത്തിലാണെങ്കിലും".

▪ഇമാം അഹ്‌മദ്‌ ശിഹാബുദ്ദീൻ ഇബ്നുഹജർ ഹൈതമി അൽമക്കി(909-974)▪

_ഫതാവൽ ഹദീസിയ്യ_



(സൂചിക - നുസ്രത്തുൽ അനാം 2006 മാർച്ച്‌ - ഏപ്രീൽ)

ഖബ്‌റുകൾ അനാദരിക്കപ്പെടരുത്‌:

 ഹാഫിള്‌ ഇബ്‌നു കസീർ (ഹി: 774).

"ഇബ്‌റാഹീം നബി(അ)യുടെയും പുത്രൻ ഇസ്‌ഹാഖി നബി(അ)യുടെയും പൗത്രൻ യഅ്ഖൂബ്‌ നബി(അ)യുടെയും ഖബ്‌റുകൾ സുലൈമാൻ നബി(അ) ഹിബ്‌'റോണിൽ പണിത ചതുരക്കെട്ടിനകത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. അൽ അഖീൽ പട്ടണമെന്ന പേരിൽ ഇന്നു പ്രസിദ്ധമായ നാടാണത്‌. ഇത്‌ തലമുറകൾ തലമുറകളായി ഒരു സമുദായം അടുത്ത സമുദായത്തിലേക്ക്‌ ഇന്നേ വരെ മുതവാതിറായി(അനിഷേധ്യ സത്യമായി) കൈമാറപ്പെട്ട കാര്യമാണ്‌. ഈ ചതുരത്തിനിടയിലാണെന്നതാണ്‌ ഇങ്ങനെ ലഭ്യമായത്‌. ഇതിൽ എവിടെയാണ്‌ അതെന്നതു സംബന്ധിച്ച്‌ വിശ്വാസയോഗ്യമായ വിവരം ലഭ്യമല്ല. അതുകൊണ്ട്‌ സമാനസ്ഥലങ്ങൾ പോലെ ആദരിക്കപ്പെടേണ്ടതും അതിന്റെ ഭാഗങ്ങളിൽ അവമതിക്കുന്ന വല്ലതും ചെയ്യാതെ കാത്തുസൂക്ഷിക്കപ്പെടേണ്ടതുമാണ്‌. ഇത്‌ അത്യാവശ്യമാണ്‌. അല്ലാത്ത പക്ഷം ഇബ്‌റാഹീം നബിയുടെയും മക്കളുടെയും ഖബ്‌റുകളെ അനാദരിക്കലായി ഭവിക്കാനുള്ള സാധ്യത പേടിക്കണം".

_അൽബിദായത്തു വന്നിഹായ: 1-204_



സൂചിക - നുസ്രത്തുൽ അനാം മാസിക 2014 സെപ്റ്റംബർ.

സ്വഭാവം: ഇരുമുഖങ്ങൾ

സദ്‌സ്വഭാവം പ്രവാചകപ്രഭുവായ മുഹമ്മദ്‌ നബി(സ)യുടെ വിശേഷഗുണവും വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന സുകൃതരുടെ പ്രവൃത്തികളിൽ  ഉൽകൃഷ്ടവുമാണ്. യഥാർത്ഥത്തിൽ അത് ദീനിന്റെ പകുതിയും ഭക്തജനങ്ങളുടെ പരിശ്രമത്തിന്റെ ഫലവും ആരാധനാ കർമ്മികൾക്കുള്ള പരിശീലനവുമാണ്.

ദുസ്സ്വഭാവം മനുഷ്യനെ നശിപ്പിക്കുന്ന വിഷമാണ്. അപമാനമുണ്ടാക്കുന്നവയും, വ്യക്തമായ നിന്ദ്യതയുമാണത്. പ്രപഞ്ചനാഥന്റെ സന്നിധിയിൽ നിന്നകറ്റുന്ന ചീത്ത കാര്യവുമാണ്. ദുസ്സ്വഭാവികളെ പിശാചുകളെ കോർത്തിണക്കുന്ന ചരടിൽ കോർത്തിണക്കുന്നതാണ്. കത്തിയെരിയുന്നതും ഹൃദയത്തിൽ കടന്നു ചെല്ലുന്നതുമായ നരകത്തിലേക്ക് തുറന്നു വെച്ചിട്ടുള്ള വാതിലുകളുമാണ്.

സൽസ്വഭാവങ്ങളാവട്ടെ, ഹൃദയത്തിൽ നിന്ന് സ്വർഗ്ഗീയസുഖങ്ങളിലേക്കും റഹ് മാനായ അല്ലാഹുവിന്റെ സന്നിധിയിലേക്കും തുറന്നു വെച്ചിട്ടുള്ള കവാടങ്ങളാണ്. ദുസ്വഭാവങ്ങൾ ഹൃദയത്തിലെ രോഗങ്ങളാണെന്നു മാത്രമല്ല, അത് ശാശ്വത സ്വർഗ്ഗീയ ജീവിതത്തെ നശിപ്പിച്ചു കളയുന്ന ഒരു മഹാരോഗവും കൂടിയാണ്.

ശരീരത്തിലെ ജീവനെ മാത്രം നഷ്ടപ്പെടുത്തുന്ന രോഗവും ദുസ്വഭാവങ്ങളും തമ്മിൽ എത്ര വ്യത്യാസം! ശാരീരിക രോഗ ചികിത്സാ നിയമങ്ങളെ വ്യവസ്ഥപ്പെടുത്തുന്നതിൽ വൈദ്യശാസ്ത്ര വിദഗ്ധൻമാരുടെ ശ്രദ്ധ ശക്തിപ്പെട്ടിടിരിക്കുമ്പോൾ, ശാശ്വത ജീവിതം നഷ്ടപ്പെടുത്തുന്ന ഹൃദയരോഗങ്ങൾക്കുള്ള ചികിത്സാമുറകളെ വ്യവസ്ഥപ്പെടുത്തുന്നതിൽ പ്രത്യേക പരിഗണന ഏറ്റവും ആവശ്യമാണ്‌.

:ഹുജ്ജത്തുൽ ഇസ്'ലാം ഇമാം ഗസ്സാലി(റ):



(സൂചിക - നുസ്രത്തുൽ അനാം മാസിക)

കഠിന ത്യാഗത്തിലൂടെയാണു തസവ്വുഫ്‌

ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനി(റ) (470-561)

തസവ്വുഫ്‌ എന്നാൽ പ്രശസ്തരുടെയും അപ്രശസ്തരുടെയും പ്രസ്താവനകളിൽ നിന്നും പിടിച്ചെടുക്കുന്നതല്ല. വിശപ്പു സഹിച്ചു, പരിചിതവും ഭംഗിയുമുള്ളതുമായ ഭൗതിക വിഭവങ്ങളെല്ലാം വേണ്ടെന്നു വച്ച്‌, കഠിന ത്യാഗത്തിലൂടെ നേടിയെടുക്കുന്നതാണ്‌ തസവ്വുഫ്‌ - മാനസിക തെളിമ.

എട്ടു കാര്യങ്ങളുടെ മേലിലാണു തസവ്വുഫിനെ പടുത്തുയർത്തപ്പെട്ടിരിക്കുന്നത്‌. ഹള്‌റത്ത്‌ ഇബ്രാഹീം നബി(അ)യുടെ ഉദാരത, പുത്രൻ ഇസ്‌ഹാഖ്‌ നബി(അ)യുടെ സ്വഭാവമായ അല്ലാഹുവിന്റെ വിധിയിലുള്ള പൂർണ്ണ സംതൃപ്തി, അയ്യൂബ്‌ നബി(അ)യുടെ അത്യുദാത്തമായ ക്ഷമ, സകരിയ്യാ നബി(അ)യുടെ മൗനം, യഹ്‌യാ നബി(അ)യുടെ ഏകാന്തവാസം, മൂസാ നബി(അ)യുടെ മാനസിക തെളിമ, ഈസാ നബി(അ)യുടെ വിശ്രമമില്ലാത്ത സഞ്ചാരം, നമ്മുടെ നബി(സ)യുടെ ഫഖ്‌ർ എന്നിവയാണ്‌ ആ എട്ടു കാര്യങ്ങൾ. 


ഫഖ്‌റിന്റെ യാഥാർത്ഥ്യം നിന്റെ സമശീർഷരുടെ ഇടയിൽ നീ ഇല്ലായ്‌മയും വല്ലായ്‌മയും പ്രകടിപ്പിക്കാതിരിക്കലാണ്‌. സ്വാശ്രയത്വത്തിന്റെ പരമാർത്ഥം നിന്നെ പോലുള്ളവരുടെ മുമ്പിൽ നിന്റെ ആശ്രയത്വം പ്രകടമാക്കാതിരിക്കലും.

:ഫുതൂഹുൽ ഗൈബിൽ നിന്ന്:




(സൂചിക - നുസ്രത്തുൽ അനാം 2008 ജനുവരി - ഫെബ്രുവരി)

രണ്ടു ബഷീർ: വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം (Moulana Najeeb Moulavi)


കുറിപ്പുകാരനെ ശ്രദ്ധിക്കുമ്പോൾ കൗതുകം തോന്നാം. പക്ഷെ ചെറുപ്പന്നാളിലേ എന്നെ ആകർഷിച്ച സാഹിത്യ സുൽത്താനെ അനുസ്മരിക്കാതെ മനസ്സു സമ്മതിക്കുന്നില്ല. ബഷീറിനെ അടുത്തുനിന്നു കണ്ട പരിചയം പോലും ഇയാൾക്കില്ല. സൗകര്യം ലഭിച്ചപ്പോളും അടുക്കാൻ പേടി തോന്നി. അകലെയിരുന്നു മാത്രം കണ്ടിട്ടുണ്ട്. പക്ഷെ അത്യുദാരനായ അല്ലാഹു മാനവരാശിക്ക് കനിഞ്ഞേകിയ പേന കൊണ്ടുള്ള 'വിദ്യ' ജനകോടികളെ തന്നിലേക്കടുപ്പിച്ചു. വിശുദ്ധ ഖുർആനിലെ പ്രാരംഭമായിറങ്ങിയ സൂക്തത്തിൽ അല്ലാഹു എടുത്തു പറഞ്ഞ ആ ഔദാര്യത്തിന്റെ മഹദ്ഫലം. ' പേന കൊണ്ടെഴുതാൻ പഠിപ്പിച്ച റബ്ബ് അത്യുദാരൻ തന്നെ!'.

മൻസൂർ ഹല്ലാജിന്റെ "അനൽഹഖും" ശങ്കരാചാര്യരുടെ "അഹം ബ്രഹ്മാസ്മി" യും ഒന്നെന്നു ധരിച്ച് 'അനർഘനിമിഷ' വും മറ്റുമെഴുതിയ വൈക്കം മുഹമ്മദ് ബഷീറുമായി എനിക്കെന്തു ബന്ധം! സി. എൻ. അഹമ്മദ് മൗലവി പോലുള്ളവരുമായി സമ്പർക്കപ്പെട്ടും ചർച്ച ചെയ്തും മതം പഠിക്കുകയും കേവലം വിവർത്തനഗ്രന്ഥങ്ങളിലൂടെ മാത്രം ഖുർആൻ തെല്ലു പഠിക്കുകയും ചെയ്തു സ്വന്തം സമുദായത്തിലെ പല ആചാരങ്ങൾക്കും നേരെ ശരമെയ്‌തും ഒളിയമ്പുകളെറിഞ്ഞും പരിഹാസം ചൊരിഞ്ഞും കഥയെഴുതിയ ബഷീറുമായി എനിക്കെന്ത് ബന്ധം!. കേശവ്‌ദേവ്, തകഴി, പൊൻകുന്നം വർക്കി തുടങ്ങിയവർക്കൊപ്പം കുടിച്ചുപൂസായി കളിച്ചും പുളച്ചും തെറിപറഞ്ഞും ലക്കുതെറ്റി ജീവിച്ച ബഷീറുമായി എനിക്കെന്തു ബന്ധം?.

'സദാ മദ്യപാനവുമായി, അടുക്കുന്നവരെ തെറി പറഞ്ഞോടിക്കുകയും ഏതു വമ്പനെയും ശകാരിച്ചു പടിയിറക്കുകയും ചെയ്യു' മെന്ന് എം.ടി പരിചയപ്പെടുത്തിയ ഗുരു, യാത്രക്കിടയിൽ കാറു കേടായപ്പോൾ കടലാസ്സിൽ പൊതിഞ്ഞു കരുതിയ കുപ്പി പുറത്തെടുത്തു കുടിക്കാൻ നോക്കുമ്പോൾ കാലിക്കുപ്പിയെന്നു കണ്ടു ദേഷ്യം പിടിച്ചെങ്കിലും സഹജ നർമ്മത്തോടെ "പോയി തന്റെ സഹോദരനെ കൊണ്ടു വാടാ" എന്നാക്രോശിച്ചു പുറത്തേക്കെറിഞ്ഞ വർക്കിയുടെ സുഹൃത്ത്, എറണാകുളത്തെ ബുക്ക്‌സ്റ്റാളിൽ സുഹൃത്തുക്കൾക്കൊപ്പം സംഘം ചേർന്നു വൈകുന്നേരമായാൽ മദ്യപിച്ച് എത്രനേരം വേണമെങ്കിലും നേരംപോക്കു പറയുന്ന തകഴിയുടെ ചങ്ങാതി, ഈ ബഷീറുമായി എനിക്കെന്തു ബന്ധം? !

ഉണ്ട്. ആത്മബന്ധം തന്നെയുണ്ട്. അദ്ദേഹം മുസ്ലിമായിരുന്നു. മുസ്ലിമെന്നു പറയുന്നതിൽ അഭിമാനി. മുസ്ലിം കഥാപാത്രങ്ങളെ വച്ച് ഇസ്‌ലാമിക കുടുംബപശ്ചാത്തലത്തിൽ കഥയെഴുതിയ അഥവാ കഥ പറഞ്ഞ മതഭക്തൻ. അണ്ഡ കടാഹങ്ങളെയും മഹാ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനെയും അവന്റെ കരുണയെയും ദിവ്യഗ്രന്ഥമായ വിശുദ്ധ ഖുർആനെയും സാഹിത്യ ലോകത്തു നെഞ്ചുറപ്പോടെ എഴുന്നള്ളിച്ച സാഹിത്യകാരൻ. വർഗ്ഗീയ മാനസർക്കു പോലും ചൊടിപ്പും അറപ്പുമുളവാക്കാതെ അഥവാ പ്രകടിപ്പിക്കാൻ അവസരം നൽകാതെ ഇസ്‌ലാമിനെയും മുസ്ലിംകളെയും അവരുടെ സംസ്കാരത്തെയും സാങ്കേതിക മൊഴികളെയും പോലും കഥാവിശയമാക്കിയ മറ്റാരെ തനിക്കൊപ്പം പറയാനാവും!. 'ഭഗവത് ഗീതയും കുറേ മുലകളും' എന്നു മഹാഭാരതത്തിൽ നിന്നു കൊണ്ട് ചിരിച്ചു പറയാൻ വേറെയാരെകൊണ്ടാവും!.

ബഷീറിന്റെ കഥകൾ വിലയിരുത്താൻ ഞാനാരുമല്ല. മലയാളക്കരയിലെ മാത്രമല്ല, സാഹിത്യ ലോകത്തെ മുടിചൂടാമെന്നന്മാർ ബഷീർ കൃതികൾ വായിച്ചു പ്രവിശാലമായ അർത്ഥ തലങ്ങളും ബഷീർ പോലും നിനച്ചിരിക്കാൻ വഴിയില്ലാത്ത വ്യാഖ്യാനങ്ങളും നൽകി വിലയിരുത്തുമ്പോൾ , അവിടെ നമുക്കെന്ത്?!. ഇല്ലാതില്ല!. സഹൃദയത്വമെന്തെന്നറിയാത്ത, 'അമർചിത്രകഥ' വായിക്കുന്ന കൊച്ചു കുട്ടികളും ബഷീർ സാഹിത്യത്തിന്റെ സഹൃദയരാണല്ലോ. അതുകൊണ്ടാണല്ലോ കുട്ടിക്കാലത്തു തന്നെ പള്ളി ദർസിലിരുന്നു ഞാനും ആ കഥകൾ ആസ്വദിച്ചത്. ബഷീർ കൃതികളിൽ ചിലതേ വായിക്കാൻ കിട്ടിയുള്ളൂവെന്നായിരുന്നു ധാരണ. ഇനിയും ധാരാളം കാണുമെന്നും. അന്തരിച്ച ബഷീറിനെപ്പറ്റി വായിച്ചപ്പോൾ തന്റെ കൃതികളെകുറിച്ചു നോക്കി. 32 കൃതികളേയുള്ളൂ. 'ബഷീർ സമ്പൂർണ്ണ കൃതികൾ' കൂടാതെ എല്ലാം വായിച്ചവ. ചിലതു പലവട്ടം.

ഇപ്രകാരം പഠിപ്പും വിവരവുമില്ലാത്ത നൂറുനൂറായിരം പേർ കാണും ബഷീർ സാഹിത്യത്തിന്റെ ആസ്വാദകരിൽ. ഇവരിലേറെയും പേർക്ക് ഭിന്നഭിന്ന വ്യാഖ്യാനങ്ങളും കാണും. കഥകളെ പറ്റി ഓ.എൻ.വി യും എം.ടി യും എൻ.പി. മുഹമ്മദും ടി. പത്മനാഭനും എം.എൻ വിജയനും എം.എം ബഷീറും യു.എ ഖാദറുമൊന്നും ഇതുവരെ കുറിച്ചിട്ടില്ലാത്ത, ഓർത്തിരിക്കാത്ത വ്യാഖ്യാനങ്ങൾ. ഇതാണ് ബഷീറിന്റെ വിജയം. കൊച്ചു കുട്ടികൾക്കും പടുവൃദ്ധന്മാർക്കും ബഷീർ ബഷീർ തന്നെ. അവരുടെയെല്ലാം സദാ അനുഭവങ്ങളാണ് ബഷീർ കഥയാക്കിയത്. ആടുകാരി പാത്തുമ്മയും ആടു പ്രസവിക്കുന്നതു തടസ്സമില്ലാതെ 'മുന്നംകണ്ട' തിൽ ഊറ്റം കൊള്ളുന്ന അബിയും പാത്തുകുട്ടിയും ഏതു വീട്ടിലാണില്ലാത്തത്! 'രണ്ടാനപ്പൂട' ക്കു വേണ്ടി കൊലകൊമ്പനാനയുടെ വാലിൽ കടിച്ചു പല്ലു കൊണ്ടു കരണ്ടു മുറിക്കാൻ ശ്രമിച്ചത് ബഷീറിന്റെ മാത്രം അനുഭവമാകാം.! എന്നാൽ അതിനു നിർബന്ധിച്ച വികാരം എല്ലാരുടേതുമാണ്.

എല്ലാവരും മനസ്സിലാക്കിയിട്ടുള്ള ഒന്നുണ്ട്. പ്രപഞ്ചത്തിലെ എല്ലാ ചാരാചരങ്ങളോടുമുള്ള ബഷീറിന്റെ സ്നേഹം. തിരുനബിയുടെ ഒരു ഹദീസ് ഇങ്ങനെ : സകല ചാരാചരങ്ങളോടും നന്മയിൽ വർത്തിക്കാൻ അല്ലാഹു നിർദേശിച്ചിരുന്നു. തീറ്റക്ക് വേണ്ടി മൃഗത്തെ അറുക്കുമ്പോൾ പോലും വധരീതി നന്നാക്കുക തീറ്റമൃഗത്തോടുള്ള കടപ്പെട്ട ഇഹ്‌സാനാണ്. (മുസ്‌ലിം). ഇത് ബഷീറിന്റെ പ്രകൃതമായിരുന്നു. മനുഷ്യരും മൃഗങ്ങളും മാത്രമല്ല, അചേതന വസ്തുക്കളും, കരുണയും സ്നേഹവും അർഹിക്കുന്നതായി ബഷീർ വരച്ചറിയിച്ചിട്ടുണ്ട്.



ഹാസസാഹിത്യത്തിലെ അത്യുത്‌കൃഷ്ട പടവിലായിരുന്നു ബഷീർ നിലയുറപ്പിച്ചത്. ജീവിതത്തിന്റെ തന്നെ വ്യഥാത്മകമായ വൈരുദ്ധ്യങ്ങളെയും പൊരുത്തക്കേടുകളെയും കരുണാപൂർവ്വം വീക്ഷിക്കുന്നതിൽ നിന്നുളവാക്കുന്ന ഹാസമാണ് അത്യുൽക്കൃഷ്ടം. ഇവിടെ ചിരിയും കരച്ചിലും പരസ്പരം മേളിക്കുന്നതും ഹാസം ജീവിത ചിന്തനവും നിരൂപണവുമായി പരിണമിക്കുന്നതും കാണാം. ഇത്തരം ഹാസം ക്രാന്തദർശികളായ മഹാ സാഹിത്യകാരന്മാരിൽ നിന്നേ പുറപ്പെടുകയുള്ളൂ.

ബഷീറിനെ കുറിച്ചോർക്കുമ്പോൾ മനസ്സിലോടിയെത്തുന്ന ഒരറബി സാഹിത്യകാരനുണ്ട്, അബൂനുവാസ് (ഹി: 145- 195). സുപ്രസിദ്ധ അറബിക്കവി. നിമിഷകവി. കവിയായി ജനിച്ചയാൾ. തികഞ്ഞ താന്തോന്നി. സദാചാരാ രഹിത ജീവിതം. മദ്യപാനി. എല്ലാവിധ സുഖഭോഗങ്ങളിലും സന്തോഷം കണ്ടായാൾ. ബഷീറീന്റെ കഥാപാത്രമായ 'പുരുഷവേശ്യ' യുമായി രമിക്കുന്നയാൾ. സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച് മദിക്കും. ഒരിക്കൽ താൻ മദ്യപാനം നിർത്തി എന്ന് കേട്ട് അഭിനന്ദിക്കാൻ വന്ന ഒരു സുഹൃത്തിനെയും മുന്നിലിരുത്തി ഒരു റാത്തൽ വീതം കുടിച്ചുകൊണ്ടിരുന്നുവത്രെ അയാൾ. അപ്പോളും പരമകാരുണികനായ, അണ്ഡകടാഹങ്ങളെ പടച്ച തന്റെ രക്ഷിതാവിൽ പ്രതീക്ഷയായിരുന്നയാൾക്ക്. അദ്ദേഹം പാടും :

"എത്രയും പാപം ചെയ്തോ! കരുണാമയനും പാപമോചകനുമായ റബ്ബിന്റെ മുമ്പിലാണെത്തുക. അവിടെയെത്തുമ്പോൾ നിന്റെ എല്ലാ പാപങ്ങളും അവൻ പൊറുക്കും. കരുണാമയനായ മഹാരാജാവും യജമാനനുമാണവൻ. നരകവും പേടിച്ച് ഇവിടത്തെ സന്തോഷങ്ങൾ കളഞ്ഞുകുടിച്ചാൽ പരമ ദയാലുവായ അല്ലാഹുവിങ്കൽ ഖേദിച്ചു കൈ കടിക്കേണ്ടി വരും..!"

തന്റെ കവിതയിൽ തുളുമ്പുന്ന നന്മകൾ മൂലം അന്നത്തെ സദ്ജനങ്ങൾക്കും അബൂനുവാസിനോട് വെറുപ്പില്ല. താന്തോന്നിത്തത്തിൽ പ്രതിഷേധമുണ്ടെങ്കിലും. അല്ലാഹുവിനെ പറ്റിയുള്ള അചഞ്ചലവിശ്വാസവും അളവറ്റ ആശയും തന്റെ കവിതകളിൽ നിറഞ്ഞു നിന്നിരുന്നു. തന്റെ സമകാലികനാണ് സർവ്വസംഗപരിത്യാഗിയും സൂഫിവാര്യനുമായ അബുൽ അതാഹിയ്യ. അദ്ദേഹം പറഞ്ഞു: " സുഹ്ദിന്റെ (ദുൻയാവുമായി മനസ്സിന്റെ ബന്ധം വിച്ഛേദിക്കൽ) കാര്യത്തിൽ ഇരുപതിനായിരം വരികൾ ഞാൻ ചൊല്ലിയിട്ടുണ്ട്. പക്ഷെ അവയെല്ലാം അബൂനുവാസിന്റെ മൂന്നേ മൂന്ന് വരികൾക് പകരം നിൽക്കില്ല. സ്വയം ശാസിച്ചുകൊണ്ടുള്ള ആ വരികളുടെ ആശയം ഇതാണ്.

" ഓ നുവാസ്, നീ അല്ലാഹുവിനെ ഭയക്കുക!. നിന്റെ ദുർഗതിയിൽ സഹതപിക്കുക, ക്ഷമിക്കുക. ജീവിതം നിനക്ക് ദുഃഖം സമ്മാനിച്ചിട്ടുണ്ടെങ്കിൽ നിനക്കത് സന്തോഷം പകർന്ന അനർഘ നിമിഷങ്ങൾ അതേക്കാൾ കൂടുതൽ കാണും! ഓ മഹാപാപീ, നിന്റെ പാപമോർത്ത് നീ പിന്മാറേണ്ട. അല്ലാഹുവിന്റെ മാപ്പ് നിന്റെ പാപത്തേക്കാൾ എത്രയോ വലുതാണ്. !"

അബുൽ അത്വാഹിയ അബൂനുവാസിനെ കുറ്റപ്പെടുത്തുകയും തന്റെ കുത്തഴിഞ്ഞ ജീവിതം ഒന്നു നിർത്തണമെന്ന് പലപ്പോഴും ഉപദേശിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം ചൊല്ലിയ കവിത ഇങ്ങനെ:

"അല്ലയോ അബൂ അതാഹീ ; ഞാനെന്റെ സുഖഭോഗങ്ങൾ നിർത്തുമെന്നാണോ നിന്റെ വിചാരം?!. ഇബാദത്തുമായി കഴിഞ്ഞു കൂടി ഞാനെന്റെ പേരും കീർത്തിയും നശിപ്പിക്കുകയോ?!". 

കുറ്റപ്പെടുത്തൽ വല്ലാതെ ഗൗരവം പൂണ്ടപ്പോൾ അബൂ നുവാസ് പാടി: 

"സ്വന്തം മനഃസാക്ഷിയിൽ നിന്നു തന്നെ ഉൾവിളിയില്ലാതെ ശരീരം ദുഷ്ചെയ്‌തികളിൽ നിന്നു വിരമിക്കുകയില്ല"


ഇതേ അബൂ നുവാസിനെ കുറിച്ചു മുഹമ്മദിബ്നു നാഫിഅ (റ) പറയുന്നു: 

"ഞാനും അബൂനുവാസും സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ അവസാന കാലത്ത് ഒന്നു പിണങ്ങി. പിന്നീട് ഞാൻ കേട്ടത് അയാളുടെ മരണ വാർത്തയാണ്. ഞാൻ ദുഃഖ വിവശനായി. അങ്ങനെയിരിക്കെ, ഞാനൊന്നു മയങ്ങി. ഉറക്കമല്ല. അപ്പോഴുണ്ട് അബൂ നുവാസ് ! ഞാൻ വിളിച്ചു: അബൂ നുവാസ് ! അദ്ദേഹം പറഞ്ഞു: ഇവിടെ ഓമനപ്പേരുകൾക്ക് സ്ഥാനമില്ല. ഞാനപ്പോൾ തന്റെ ശരിപ്പേർ (ഹസനുബ്നു ഹാനിഉ) വിളിച്ചു. അദ്ദേഹം വിളികേട്ടു. ഞാൻ ചോദിച്ചു. അല്ലാഹു താങ്കളെ എന്തു ചെയ്തു?

"ഞാൻ മരിക്കും മുമ്പു രോഗശയ്യയിൽ വച്ചു ചൊല്ലിയ കവിത മൂലം എന്നോടവൻ എല്ലാം ക്ഷമിച്ചു. ആ കവിത എന്റെ വിരിപ്പിനടിയിലുണ്ട്".

ഞാൻ മയക്കം വിട്ടെഴുന്നേറ്റു. നേരെ തന്റെ വീട്ടിൽ ചെന്നു. എന്നെ കണ്ടപ്പോൾ വീട്ടുകാർ പൊട്ടിക്കരഞ്ഞു. ഞാൻ ചോദിച്ചു: 

"എന്റെ പ്രിയ സുഹൃത്ത് മരിക്കും മുൻപു വല്ല കവിതയും ചൊല്ലിയിരുന്നോ?" 

"ഞങ്ങൾ അറിയില്ല. മഷിക്കുപ്പിയും പേനയും കടലാസും ആവശ്യപ്പെട്ടു മേടിച്ചു എന്തോ അതിൽ കുറിച്ചിരുന്നു. അതെന്തെന്ന് ഞങ്ങൾ അറിയില്ല. "

"എനിക്കൊന്നദ്ദേഹത്തിന്റെ റൂമിൽ പ്രവേശിക്കാൻ അനിവാദം തരുമോ?". അനുമതി ലഭിച്ചു. ഞാൻ റൂമിൽ കടന്നു. താൻ കിടന്ന കിടപ്പറയിലെ വസ്ത്രങ്ങൾ പോലും അനക്കിയിട്ടില്ല. ഞാൻ വിരിപ്പുയർത്തി. ഒന്നും കണ്ടില്ല. ഒരു വിരിപ്പു കൂടി പൊക്കി. അതാ കിടക്കുന്നു ഒരു കടലാസ്. അതിലിങ്ങനെ.

"എന്റെ നാഥാ! എന്റെ പാപച്ചുമട് വളരെ വലുതെങ്കിലും നിന്റെ മാപ്പും ക്ഷമയും അതിലും മഹത്താണെന്നു എനിക്കു വിശ്വാസമുണ്ട്. സദ്‌വൃത്തർക്ക് മാത്രമേ നിന്നോട് പ്രാർത്ഥിക്കാൻ അവകാശമുള്ളൂവെങ്കിൽ, പാപികൾ മറ്റാരോട് പ്രാർത്ഥിക്കാൻ! ആരെ ആശിക്കാൻ! എന്റെ നാഥാ! നിന്റെ കൽപ്പന പോലെ ഞാനിതാ നിന്നോട് കേഴുന്നു. എന്റെ കൈകൾ നീ മടക്കുമെങ്കിൽ എന്നോട് കരുണ കാണിക്കാൻ മറ്റാരുണ്ട്! ഇതാ, നാഥാ! ഈ അടിയന്റെ കൈവശം നിങ്കലേക്കൊന്നുമില്ല. നിന്നെകുറിച്ചു ജീവിതമാസകലം ഞാൻ വച്ചുപുലർത്തിയ പ്രതീക്ഷയും നിന്റെ മാപ്പുമല്ലാതെ! എന്തായാലും ഞാനൊരു മുസ്ലിമാണല്ലോ "

നമ്മുടെ ബഷീറും ഒരു മുസ്ലിമാണ്. പരമകാരുണികനായ റബ്ബിൽ പ്രതീക്ഷയുള്ള മുസ്‌ലിം. പരപ്രേരണയില്ലാതെ മദ്യപാനം തന്നിൽനിന്നുള്ള ഉൾവിളിമൂലം നിർത്തിയ മുസ്‌ലിം. നോക്കൂ. അടുത്തറിയുന്ന എം.ടി തന്റെ ഗുരുവിനെക്കുറിച്ചെഴുതി.

"വർഷങ്ങൾ കഴിഞ്ഞു. ആളുകൾ പറഞ്ഞു, ബഷീർ കൂടുതൽ മതഭക്തനായി! പലർക്കും അമ്പരപ്പു തോന്നി. 'ന്റപ്പൂപ്പ' യും മറ്റും എഴുതിയ ബഷീർ ഈശ്വര വിശ്വാസിയായിരുന്നു. മതഭക്തനുമായിരുന്നു...... എല്ലാ അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഞാനൊരു മുസൽമാനാണു!...... പിശുക്കിന്റെ പേരിൽ ഞാൻ പലപ്പോളും പരിഹസിക്കാറുള്ള അദ്ദേഹം മറുകൈ അറിയാതെ ദാനം ചെയ്ത കഥകൾ സ്വീകരിച്ചവർ വന്നു സ്വകാര്യമായി പറഞ്ഞിട്ടുണ്ട്".

ഇതാ പൊൻകുന്നം വർക്കി സുഹൃത്തിനെ പറ്റി : 

"രണ്ടു ബഷീർ എന്റെ ഓർമ്മയിലുണ്ട്. കുടിക്കുന്ന ബഷീറും കുടി നിർത്തിയ ബഷീറും. ബഷീറിലെ വീണ്ടുവിചാരക്കാരനാണ് രണ്ടാമത്തെ ബഷീറിന്റെ സ്രഷ്ട്ടാവ്." "നിസ്കാരത്തെ അവൻ ബഹുമാനിക്കും എന്നാൽ നിസ്കരിക്കില്ല". എന്ന് പറഞ്ഞ വർക്കിയുടെ ബഷീറിന് പകരം ഒ. എൻ.വി പരിചയപ്പെടുത്തുന്ന മറ്റൊരു ബഷീർ.

"ഞങ്ങൾ എല്ലാം ഉറങ്ങിക്കിടക്കുമ്പോൾ ആ മുറിയുടെ (തൃശ്ശൂരിലേ സാഹിത്യ അക്കാദമി ഗസ്റ്റ് റൂം) ഒത്ത മധ്യത്തിൽ ഒരു തോർത്തു വിരിച്ചിരുന്നു പലപ്പോഴും ബഷീർ നിസ്കരിക്കുന്ന ചിത്രം ഞാൻ ഓർക്കുന്നു. ബഷീർ പരമാകാരുണികനെന്നു പലപ്പോഴും വിശേഷിപ്പിക്കാറുള്ള ആ സ്നേഹമഹാശക്തിയിൽ ആത്മലയം പൂണ്ടിരിക്കുന്ന ആ ഇരിപ്പ്, കുനിഞ്ഞു നിലത്തു നെറ്റി മുട്ടിക്കുന്നത് നിശ്ശബ്ദതക്ക് ഒരു പോറലുമേൽപ്പിക്കാതെ ഞങ്ങൾ നോക്കിയിരുന്നിരുന്നു".

ഇതാണ് ബഷീർ. രണ്ടു ബഷീറുകൾ ചേർന്ന ഇമ്മിണി ബല്യ ബഷീർ! അബുനുവാസിന്റെ അവസാന വരികളെപ്പോലെ ജീവിതാവസാനം " അന്തിമകാഹള" മെഴുതിയ ബഷീർ. എല്ലാ കൃതികളിലെയും ശൈലിയിൽ അന്തിമ കാഹളത്തിനും മംഗളം നേർന്ന ബഷീർ!. ആ ബഷീറിന് പാപമോചനത്തിന്നും പരലോക സുഖത്തിനും പ്രാർത്ഥിച്ചു കൊണ്ട്. വിനയപൂർവ്വം...........

(1994 സെപ്തംബർ ലക്കം ബുൽബുൽ മാസികയിൽ മൗലാനാ നജീബുസ്താദ് എഴുതിയ കുറിപ്പ്. "അനുസ്മരണക്കുറിപ്പുകൾ" എന്ന മൗലാനയുടെ പുസ്തകത്തിലും വായിക്കാം)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

Saturday, April 02, 2016

വയൽ നികത്തൽ തൊഴിൽ പ്രശ്നമല്ല - ജീവൽ പ്രശ്നമാണ് (Moulana Najeeb Moulavi)

വയലുകൾ നികത്തലിനെതിരെ സമരവും പ്രതിസമരവും ഇതേച്ചൊല്ലി വിവാദം നിലനിൽക്കുകയാണ്. ഭരണമുന്നണിയിലെ നേതൃ കക്ഷിയായ സി.പി.എമ്മിന്റെ തൊഴിലാളി യൂണിയൻ നടത്തുന്നതാകകൊണ്ടും കർഷകരുടെ ധാന്യേതര വിളകൾ നശിപ്പിക്കുന്നിടം വരെ സമരമെത്തിയതുകൊണ്ടും പ്രതിപക്ഷത്തിന് അൽപ്പം വീര്യവും ഉശിരും ഐക്യവും പകരാൻ ഇത് നിമിത്തമായി. ഭരണമുന്നണിയിലെ ഘടകകക്ഷികൾ പോലും സമരത്തിനെതിരെ പ്രതിഷേധം മൂടിവച്ചില്ല. ഇതോടെ എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കാൻ ഭരണകക്ഷിയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇതു വലിച്ചുനീട്ടാൻ പ്രതിപക്ഷ മുന്നണിയും ശ്രമിക്കുന്നിടത്താണ് ഇപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത്. അതായത്; വയൽ നികത്താൻ 'യു.ഡി.എഫും' അതിനെതിരെ 'എൽ.ഡി എഫും' എന്ന രീതിയിലാണ് വിഷയത്തിന്റെ ഗമനം. താൽക്കാലിക രാഷ്ട്രീയ നേട്ടത്തിലാണ് ഇരുവിഭാഗത്തിന്റെയും കണ്ണ്. കടുത്ത രാഷ്ട്രീയ പക്ഷപാതിത്വം മറ്റുപലതും പോലെ ഈ വിഷയവും ഇപ്പരുവത്തിലാക്കിയെന്നു സാരം.

എന്നാൽ വിഷയത്തെ രാഷ്ട്രീയ മാനത്തിനപ്പുറം കണ്ടു വിലയിരുത്താൻ ഈ വിവാദം നിമിത്തമാകണമെന്നാണ് ഇതെഴുതുന്നയാളുടെ പക്ഷം. വർഷം പ്രതി നമ്മുടെ കൃഷിഭൂമികൾ ധാരാളം നികത്തപ്പെടുകയാണ്. മിക്കവാറും കെട്ടിടനിർമ്മാണത്തിനു വേണ്ടിയാണിത്. ഇതേപേരിൽ കുന്നും മലയും എത്രയെങ്കിലും ഇടിച്ചുനിരത്തപ്പെടുന്നുമുണ്ട്. എന്നിട്ടും പാർപ്പിട പ്രശ്നം തീരുന്നില്ലെന്നത് വേറെ കാര്യം. പരമ്പരാഗത ജലനിർഗമന മാർഗങ്ങൾ അടഞ്ഞുപോകുന്നതുൾപ്പെടെ പരിസ്ഥിതി സംബന്ധമായ നിരവധി പ്രത്യാഘാതങ്ങൾക്ക് ഇതു വഴിവയ്ക്കുന്നു. ശക്തമായി ഒന്നു മഴവർഷിച്ചാൽ റോഡും വീടും വെള്ളത്തിലാകുന്നതും പുഴയും കിണറും കുളവും തോടുമെല്ലാം പെട്ടെന്നു വറ്റി വരണ്ടുപോകുന്നതും മറ്റും നാം ഇതിനകം തന്നെ അനുഭവിച്ചു കഴിഞ്ഞു. ഇനി എന്തെല്ലാം കാണാനിരിക്കുന്നു!.




നമ്മുടെ മുഖ്യാഹാരമായ അരിക്കുതന്നെ ഇപ്പോളും വലിയൊരളവ് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് നാം. ഉള്ള നെൽവയലുകൾ നികത്തി ഇതര കൃഷികൾക്കാണുപയോഗിക്കുന്നതെന്നുവന്നാൽ തന്നെ ആവശ്യമായ ധാന്യം നമുക്കെവിടെ നിന്നു കിട്ടും. പഞ്ചാബും ആന്ധ്രയും കാർണ്ണാടകയുമെല്ലാം നമുക്ക് മുമ്പേ ആ വഴി നീങ്ങുകയല്ലേ. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങി നാണ്യവിലകളാണ് ആദായകരമെന്നു കണ്ടാൽ, കർഷകർ ആ വഴിക്കു നീങ്ങാതിരിക്കുമോ? അത്തരം കൃഷികൾക്കു നൽകുന്ന പ്രോത്സാഹനം പോലും നെൽകൃഷിക്ക് നൽകാതെ കർഷകർക്ക് നേരെ കൊടിയെടുക്കുന്നത് കൊണ്ടെന്തുനേട്ടം.! ജനസാന്ദ്രത കൂടുതലും കൃഷിഭൂമിയുടെ ലഭ്യത കുറവുമായ നമ്മുടെ സംസ്ഥാനത്ത് ഉള്ള സ്ഥലം മുഴുവൻ കൃഷി ചെയ്‌താൽ പോലും നമുക്ക് അരിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനാവില്ല. എന്നിരിക്കെ, ഉള്ള വയലുകളും നികത്താനും ധാന്യേതര കൃഷികൾക്കോ കോൺക്രീറ്റ് നിർമ്മാണത്തിനോ സ്ഥലമൊരുക്കാനും തുനിഞ്ഞാൽ എന്തായിരിക്കും അവസ്ഥ?

വെറും തൊഴിൽ പ്രശ്നമെന്നതിലുപരി നമ്മുടെ ജീവൽ പ്രശ്നമായി തന്നെ കണക്കിലെടുക്കേണ്ട വിഷയമാണിത്. ധാന്യകൃഷി പ്രോത്സാഹിപ്പിക്കപ്പെടുകയും നാണ്യവിളകളേക്കാൾ അഥവാ അതോളമെങ്കിലും കർഷകർക്ക് അത് ആദായകരമായി ബോധ്യപ്പെടുകയും വേണം. ഇതിന്നായി സൗജന്യങ്ങളും മറ്റും അനുവദിക്കപ്പെടണം. കൃഷി ലാഭകരമെന്നു കണ്ടാൽ കർഷകർ തന്നെ സ്വമേധയാ അതിനു മുന്നോട്ട് വരുമല്ലോ. കൃഷിയിടങ്ങൾ ഏറിയ കൂറും കർഷകരുടെ കയ്യിലല്ലെന്നതും മുക്കാൽ ഭാഗവും കച്ചവടക്കാരും ഉദ്യോഗസ്ഥരുമടക്കം 'ലാഭ' മോഹികളുടെ കൈവശമാണുള്ളതെന്നും നെൽകൃഷി അദായകരമല്ലാത്തതിന്റെ ഒരു കാരണമാണ്. ധാന്യവിളകൾ ആദായകരമെന്നു കണ്ടാൽ മാത്രമേ കൃഷിനടത്താനായി കർഷകർ അതിനു മുന്നോട്ട് വരികയുള്ളൂ. ഇപ്പോൾ കെട്ടിട കൃഷിയാണ് ആദായകരമെന്നതാണ് നില.

"വല്ലവനും കൃഷിഭൂമിയുണ്ടെങ്കിൽ അവനതു കൃഷി ചെയ്യുകയോ കൃഷിക്കായി മറ്റുള്ളവർക്ക് സൗജന്യമായി നൽകുകയോ ചെയ്യണമെന്നും അതിനു തയ്യാറല്ലെങ്കിൽ അവന്റെ കൃഷി നിലം അവൻ അങ്ങനെതന്നെ തടഞ്ഞുനിർത്തട്ടെ" എന്നും നബി (സ) തങ്ങൾ പ്രസ്താവിച്ചതായി ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്.

"സ്വയം കൃഷി ചെയ്യാൻ തയ്യാറല്ലാത്ത ഭൂവുടമ അതു കൃഷിചെയ്യാൻ തയ്യാറുള്ള സഹോദരനു പ്രതിഫലം വാങ്ങാതെ സൗജന്യമായി അനുവദിച്ചു കൊടുക്കുകയാണുത്തമ"മെന്നും നബി (സ) തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. കൃഷിഭൂമി കൃഷിയില്ലാതെ തടഞ്ഞുനിർത്തിയാൽ പുല്ലുകളാതി വിളകളെങ്കിലും അതിൽ മുളച്ചുണ്ടായി ഉപകരിക്കാനിടവരുമെന്നും ഭൂമിയുടെ ഉത്പാദനക്ഷമത മേലിൽ വർദ്ധിക്കുവാനെങ്കിലും ഈ ഒഴിച്ചിടൽ നിമിത്തമാകുമെന്നാണ് ഹദീസ് വ്യാഖ്യാതാക്കൾ ഈ ഹദീസിനെ അധികരിച്ച് പ്രസ്താവിച്ചത്. ഇതാണ് കൃഷിഭൂമിയെ സംബന്ധിച്ച ഇസ്‌ലാമിക സമീപനം.


തദടിസ്ഥാനത്തിൽ ഭൂവുടമകളെ അക്രമിക്കാതെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കൃഷിഭൂമി കൃഷിയോഗ്യമല്ലാതാകുന്നതിനെ നിയന്ത്രിക്കുകയും ചെയ്യുന്ന വല്ല നിയമ നിർമ്മാണവും നടത്തുന്നതിനെ മുസ്ലിംകൾ നിരാകരിക്കേണ്ടതില്ല. മറിച്ചു അനുകൂലിക്കുകയാണ് വേണ്ടത്. കേവല രാഷ്ട്രീയ വൈരാഗ്യവും പക്ഷപാതിത്തവും മാറ്റിവച്ചു ഇന്ന് ഭരിക്കുന്നവരും നാളെ ഭരിക്കേണ്ടവരുമായ ഉത്തരവാദപ്പെട്ടവർ വിഷയത്തെ അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കുകയും പ്രശ്‌ന പരിഹാരത്തിന് തുനിയുകയും ചെയ്യുന്നില്ലെങ്കിൽ നമ്മുടെ സംസ്ഥാനം കനത്ത പ്രത്യാഘാതം നേരിടും തീർച്ച. വയലുകളും കൃഷിയിടങ്ങളും അനിയന്ത്രിതമായി നികത്തുന്ന വഴക്കം നിയന്ത്രിക്കപ്പെടുകയും ഒപ്പം ധാന്യവിള കൃഷിയെ വേണ്ടവിധം പ്രോത്സാഹിപ്പിക്കപ്പെടുകയും തന്നെ വേണം.

(ബുൽബുൽ മാസിക - സെപ്തംബർ 1997 - 'ലഘുചിന്തകൾ' മൗലാനാ നജീബ് ഉസ്താദിന്റെ പുസ്തകത്തിലും വായിക്കാം)

സ്ത്രീ പുറത്തിറങ്ങലും സ്ത്രീ ജുമുഅ ജമാഅത്തും (Moulana Najeeb Moulavi)

സ്ത്രീ പുറത്തിറങ്ങൽ:

സ്ത്രീക്കു നൽകേണ്ട എല്ലാവിധ സംരക്ഷണങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചിട്ടുള്ള പരിശുദ്ധ ഇസ്ലാം പ്രകൃതിപരവും സൃഷ്ടിപരവുമായ അവളുടെ സമസ്തനിലകളും പരിഗണിക്കുകയും അതനുസരിച്ച്‌ അവളുടെ ശരീരത്തിനും അഭിമാനത്തിനും പൂർണ്ണസംരക്ഷണം ഉറപ്പു വരുത്തുന്ന നിയമങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്‌. പുരുഷനെ മദമിളക്കുന്ന അവളുടെ ശരീരലാവണ്യവും മാംസ നൈർമ്മല്ല്യവും അത്യാകർഷകമായ അവളുടെ ശരീരവടിവും ആകാരരൂപാതികളും വർണ്ണിക്കാത്ത കവികൾ കാണില്ല. ഇതു നിഷേധിച്ചു കൊണ്ടുള്ള ഒരു സമത്വവാദവും പ്രകൃതി അംഗീകരിക്കില്ല.

എല്ലാ രംഗത്തും സ്ത്രീ-പുരുഷ സമ്മിശ്രമായ ജീവിതരീതിയാണിന്ന്. ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സ്ത്രീ പുരുഷനോടൊത്തു വിഹരിക്കുന്നു. സ്ത്രീയും പുരുഷനും കൂടിക്കലർന്നുകൊണ്ടുള്ള ഈ ജീവിതരീതി, സമൂഹത്തെ ലൈംഗിക അരാചകത്വത്തിലേക്കു നയിച്ചതിൽ അനൽപമായ പങ്കു വഹിച്ചിട്ടുണ്ടെന്നത്‌ നഗ്നമായ സത്യമാണ്‌. എന്നാൽ ഇസ്ലാം കുത്തഴിഞ്ഞ ഈ ജീവിതരീതി പൂർണ്ണമായും നിഷേധിച്ചിരിക്കുന്നു.



അല്ലാഹു പറയുന്നു: "നിങ്ങളുടെ വീടുകളിൽ നിങ്ങൾ കഴിഞ്ഞു കൂടുക. ഇസ്ലാമിന്റെ മുമ്പുള്ള സ്ത്രീകൾ സൗന്ദര്യം പ്രദർശ്ശിപ്പിച്ചിരുന്നതു പോലെ നിങ്ങൾ പ്രദർശ്ശിപ്പിക്കുകയും അരുത്‌" (സൂറ അഹ്‌സാബ്‌).

وقرن في بيوتكن ولا تبرجن تبرج الجاهلية الأولى

سورة الأحزاب


ഒരിക്കലും സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന് ഇതിനർത്ഥമില്ല. ശറഇയ്യായ ആവശ്യങ്ങൾക്കു വേണ്ടി അവർക്കു പുറത്തിറങ്ങാം. മേൽ ആയത്തിനെ ഇങ്ങനെയാണ്‌ മുഫസ്സിറുകൾ വ്യാഖ്യാനിച്ചത്‌. (ഇബ്‌നു കസീർ 3-452 നോക്കുക).


أي : الزمن بيوتكن فلا تخرجن لغير حاجة

تفسير ابن كثير

എന്നാൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും അവൾ ചില ചിട്ടകളും സദാചാരമര്യാദകളും പാലിക്കണം. ഖുർആൻ പറഞ്ഞു: "നബിയേ, തങ്ങളുടെ ഭാര്യമാരോടും പുത്രിമാരോടും മറ്റു സത്യവിശ്വാസിനികളായ സ്ത്രീകളോടും അവരുടെ പ്രാഥമികാവശ്യങ്ങൾക്കു വേണ്ടി രാത്രിയിൽ പോലും പുറത്തിറങ്ങുകയാണെങ്കിലും അവരുടെ ജിൽബാബുകൾ(ആകെ മൂടി വസ്ത്രങ്ങൾ) കൊണ്ടു പുതക്കുകയും വഴികാണാനുള്ള കണ്ണൊഴിച്ചു ശരീരമാസകലം ആവരണം ചെയ്യുകയും ചെയ്തുകൊള്ളാൻ തങ്ങൾ നിർദ്ദേശിക്കണം. അവരെ മനസ്സിലാക്കി മാനം കെടുത്താതിരിക്കാൻ ഇതാണനുയോജ്യ മാർഗ്ഗം" (സൂറ അഹ്‌സാബ്‌).

ياأيها النبي قل لأزواجك وبناتك ونساء المؤمنين يدنين عليهن من جلابيبهن ذلك أدنى أن يعرفن فلا يؤذين وكان الله غفورا رحيما

سورة الأحزاب

ഇങ്ങനെ പർദ്ദാനിയമങ്ങൾ പാലിച്ചു സ്ത്രീകൾക്കു പുറത്തിറങ്ങാമെങ്കിലും മൊത്തത്തിൽ ഇസ്ലാം അത്‌ നിരുത്സാഹപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. നബി(സ) പറഞ്ഞു: "സ്ത്രീ ഔറത്താണ്‌ (പൂർണ്ണമായും മറക്കപ്പെടേണ്ടവളാണ്‌) അവൾ പുറത്തിറങ്ങിയാൽ പിശാച്‌ അവളിലേക്കു വെളിപ്പെടും. അവൾ അല്ലാഹുവിന്റെ റഹ്‌മത്തുമായി ഏറ്റവും അടുത്തിരിക്കുന്ന അവസരം തന്റെ വീടിന്റെ അകത്തളത്തിലിരിക്കുമ്പോളാണ്‌". (തുർമുദി - ബസ്സാർ).

المرأة عورة، فاذا خرجت استشرفها الشيطان، وأقرب من رحمة ربها وهي في قعر بيتها

ترمذي وبزار

സ്ത്രീകൾ വീടുവിട്ടു പുറത്തിറങ്ങുന്നതു വിലക്കിക്കൊണ്ടുള്ള ധാരാളം ഹദീസുകൾ ഉദ്ധരിച്ച്‌ ശേഷം ഇബ്നു ഹജർ(റ) പറയുന്നു: "സ്ത്രീകൾ സുഗന്ധം പൂശി മൊഞ്ചായി പുറത്തിറങ്ങുന്നത്‌ വൻദോഷമാണെന്നാണ്‌ ഈ ഹദീസുകളുടെ വ്യക്തമായ ഭാഷ്യം. എന്നാൽ നമ്മുടെ പ്രമാണങ്ങളുമായി യോജിക്കാൻ, ആ ഹദീസുകളെല്ലാം നാശം സുനിശ്ചിതമായിടത്തെന്നാണു കൽപ്പിക്കേണ്ടതുണ്ട്‌. പ്രത്യുത, നാശം ഭയപ്പെടുന്നേയുള്ളൂവെങ്കിൽ ഇതു കറാഹത്താണ്‌. നാശം ളന്ന് (ധാരണ) ഉണ്ടെങ്കിൽ കബീറത്ത്‌(വൻദോഷം) അല്ലാത്ത ഹറാമുമാണ്‌. ഇതു വ്യക്തമാണല്ലോ." (സവാജിർ 2-37)

تنبيه : عد هذا هو صريح الأحاديث وينبغي حمله ليوافق قواعدنا على ماذا تحققت الفتنة أما مع مجرد خشيتها فهو مكروه أو مع ظنها فهو حرام غير كبيرة كما هو ظاهره

زواجر


ചുരുക്കത്തിൽ തൊഴിൽ പോലുള്ള ആവശ്യങ്ങൾക്കും മറ്റു തങ്ങൾക്ക്‌ മസ്‌ലഹത്തുള്ള കാര്യങ്ങൾക്കും സ്ത്രീകൾ വീടുവിട്ടിറങ്ങുന്നത്‌ നിരുപാധികമായി തടയപ്പെട്ടിട്ടില്ല. നാശം സുനിശ്ചിതമാണെങ്കിലും ധാരണയുണ്ടെങ്കിലും മാത്രമാണ്‌ ഹറാമാകുന്നത്‌. ആശങ്കയുള്ളപ്പോൾ കറാഹത്തും. അവർ പുറപ്പെടുന്നത്‌ മൂലം ശറഅ് ഹറാമാക്കിയ യാതൊരു നാശവും ഭയമില്ലെങ്കിൽ അതനുവദനീയവുമാണ്‌. ഹിജാബും പർദ്ദാവിധിയുമെല്ലാം വന്നതിനു ശേഷമുള്ള വിധിയാണിത്‌. പക്ഷേ വീടിനകത്തു തന്നെ ഒതുങ്ങിക്കഴിയുന്നതാണ്‌ സ്ത്രീകൾക്കുത്തമമെന്നതിൽ സന്ദേഹമില്ല. മേൽ ചൊന്ന ഹദീസിൽ നബി(സ) തങ്ങൾ തന്നെ അങ്ങനെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭർത്താവിനു കൂട്ടു പോവുക, ഹജ്ജിനു പോവുക പോലുള്ള പുണ്യകർമ്മങ്ങൾക്കു മാത്രമേ വീടുവിട്ടു പുറത്തിറങ്ങുന്നതിൽ പുണ്യമുള്ളൂ. ഇതാണു സത്യവിശ്വാസിനികളുടെ വഴക്കവും.


🏻സ്ത്രീ ജുമുഅ: ജമാഅത്തു വിധി

ഇനി നോക്കാനുള്ളത് സ്ത്രീകൾ വീടുവിട്ടു പുറത്തിറങ്ങേണ്ട പുണ്യകർമ്മമാണോ അവർക്ക് ജുമുഅ:യും ജമാഅത്തും എന്നാണ്.സ്ത്രീകൾക്കു ജമാഅത്തു സംബന്ധിച്ച് പണ്ഡിതന്മാർക്കു വ്യത്യസ്ത വിധികളാണുള്ളത്. അവർക്കു സ്വന്തമായി അവരുടെ വീടുകളിൽ ജമാഅത്തായി നമസ്കരിക്കുന്നത് പുണ്യമാണെന്നാണ് ഇമാം ശാഫിഈ(റ)യും ഇമാം അഹ്'മദും(റ) പറയുന്നത്. എന്നാൽ അബൂഹനീഫ(റ)യും മാലികും(റ) അവർക്കു ജമാഅത്തു കറാഹത്താണെന്ന പക്ഷക്കാരാണ്. (റഹ്'മത്തുൽ ഉമ്മ - പേജ്:62)

جماعة النساء في بيوتهن افضل لكن لا كراهة في الجماعة لهن عند الشافعي واحمد وقال ابو حنيفة ومالك تكره الجماعة للنساء - رحمة الامة

ശാഫിഈ(റ) മദ്ഹബ് സംബന്ധിച്ച് ഇമാം നവവി(റ)യുടെ വിവരണം ശ്രദ്ധിക്കുക: "സ്ത്രീകൾക്കു ജമാഅത്തു സുന്നത്താണ്. ഇതിൽ ശാഫിഈ മദ്ഹബുകാർക്കു ഭിന്നാഭിപ്രായമില്ല. പക്ഷേ, അവർക്കു പുരുഷന്മാർക്കെന്ന പോലെ ശക്തിയായ സുന്നത്തുണ്ടോ എന്നതിൽ അസ്ഹാബിനു രണ്ടു പക്ഷമുണ്ട്. ഇല്ലെന്നാണു പ്രബലം.....സ്ത്രീകളുടെ ജമാഅത്ത് വീടുകളിലാണു പുണ്യം, അവർ പള്ളിയിൽ വരുന്നതിനേക്കാൾ. 'അവർക്കു വീടാണു പുണ്യ'മെന്ന ഹദീസാണ് അതിനു തെളിവ്. നമ്മുടെ അസ്ഹാബ് പറഞ്ഞു: തന്റെ വീട്ടിൽ നിന്നും ഏറ്റവും മറക്കുന്ന സ്ഥലമേതോ അവിടെ നമസ്ക്കരിക്കുന്നതാണവൾക്കു പുണ്യം. കാരണം നബി(സ) പ്രസ്താവിച്ചതായി ഇബ്നു മസ്ഊദ്(റ)വിന്റെ ഹദീസുണ്ട്: "സ്ത്രീ അവളുടെ മുറിയിൽ നമസ്കരിക്കുന്നതാണ് മേലേ അറയിൽ നമസ്ക്കരിക്കുന്നതിനെക്കാൾ പുണ്യം. അവളുടെ അകത്തളത്തിൽ നമസ്ക്കരിക്കുന്നത് മുറിയിൽ നമസ്കരിക്കുന്നതിനേക്കാൾ പുണ്യമുള്ളതും." - അബൂദാവൂദ്. (ശറഹുൽ മുഹദ്ദബ് 4-198)

يسن الجماعة للنساء بلا خلاف عندنا ، لكن هل تتأكد في حقهن كتأكدها في حق الرجال ؟ فيه الوجهان السابقان أصحهما المنع...

جماعة النساء في البيوت أفضل من حضورهن المساجد للحديث المذكور

قال أصحابنا : وصلاتها فيما كان من بيتها أستر أفضل لها لحديث عبد الله بن مسعود أن النبي صلى الله عليه وسلم قال صلاة المرأة في بيتها أفضل من صلاتها في حجرتها ، وصلاتها في مخدعها أفضل من صلاتها في بيتها -
رواه أبو داود بإسناد صحيح على شرط مسلم .
(شرح المهذب)

ഇനി ജുമുഅ:യുടെ വിധി നോക്കാം. 

"ജുമുഅ: ഫർള് ഐനാണെന്നതിൽ ഉലമാഅ് ഏകോപിച്ചിരിക്കുന്നു........ സ്ത്രീകൾക്കതു നിർബന്ധമില്ലെന്നാണു നാലു മദ്ഹബിന്റെയും പക്ഷം". (റഹ്'മത്തുൽ ഉമ്മ - പേജ്:73)

اتفق العلماء على ان صلاة الجمعة فرض واجب على الاعيان.......ولا يجب ذلك على صبي ولا عبد ولا مسافر ولا امرأة الا في رواية عن احمد في العبد خاصة - رحمة الامة

സ്ത്രീക്കു ജുമുഅ നിർബന്ധമില്ലെന്നതിൽ ഇജ്മാഉണ്ട് (ശറഹുൽ മുഹദ്ദബ് 4-484) ഈ ഇജ്മാഉ കൊണ്ടും സ്വഹീഹായ ഹദീസു കൊണ്ടും സ്ത്രീകൾക്കു ജുമുഅ നിർബന്ധമില്ലെന്നു ഖണ്ഡിതമായി തെളിഞ്ഞിരിക്കെ, ജുമുഅ നിർബന്ധമാണെന്നു തെളിയിക്കുന്ന ആയത്തിലെ പുരുഷന്മാരെ കുറിക്കുന്ന 'അല്ലദീന ആമനൂ' എന്ന വാക്യത്തിൽ ഒരു നിലക്കും സ്ത്രീകൾ പെട്ടിട്ടില്ലെന്നു സുവ്യക്തമായി. അങ്ങനെ പുത്തൻ വാദികൾക്കു പോലും പൊതുവേ വാദവുമില്ലല്ലോ. നിര്ബന്ധമാണെന്നതു പോകട്ടെ, സുന്നത്താണെന്നു പോലും തെളിയിക്കാനാവില്ലെന്നു തന്നെയാണ് അവരും പറയുന്നത്. പെണ്ണുങ്ങളെ പള്ളിയിലേക്കയക്കാൻ നിർബന്ധിക്കുകയാണു നബി ചെയ്തതെന്ന് 'മുസ്ലിം സ്ത്രീകൾക്കവകാശമുണ്ടോ' എന്ന ഗ്രന്ഥത്തിൽ എം.സി.സി എഴുതിയപ്പോൾ അതിനെ വിമർശിച്ചു കൊണ്ട് അൽമനാർ എഴുതിയത് കാണുക


"............................ആകയാൽ ചില ഉലമാക്കളല്ല, സകല ഉലമാക്കളും സ്ത്രീകൾക്കു ജുമുഅ വുജൂബില്ലെന്നു പറഞ്ഞവരാണെന്നു തെളിഞ്ഞു. സുന്നത്തുണ്ടെന്നു ഉലമാക്കൾ പറഞ്ഞുവെന്ന് മൗലവി(എം.സി.സി) വാദിക്കുന്നു. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അതുദ്ധരിച്ചു തരുവാൻ അദ്ദേഹത്തിനു സാധിക്കുമോ?" (അൽമനാർ - പു:3 ല:23,24).

(മൗലാനാ നജീബ് ഉസ്താദിന്റെ, 1998 ഇൽ പ്രസിദ്ധീകൃതമായ 'സ്ത്രീ പള്ളിയിൽ' എന്ന പുസ്തകത്തിൽ നിന്നും)