Tuesday, October 17, 2017

കനലായി മാറിയ പ്രതീക്ഷകൾ - പുകയായി തെളിഞ്ഞ രക്ഷ.

കച്ചവടത്തിനുള്ള യാത്രക്കിടെ പായ്ക്കപ്പൽ മറിഞ്ഞു കയ്യിൽ കിട്ടിയതെല്ലാം എടുത്ത് ഒരു പലകക്കഷണത്തിൽ അള്ളി പിടിച്ചു ഒഴുകിയൊഴുകി ഒരു ആൾപ്പാർപ്പില്ലാത്ത ദ്വീപിലെത്തിച്ചേർന്നതായിരുന്നു ഒരാൾ. എന്ത് ചെയ്യണമെന്നറിയില്ല, സഹായിക്കാൻ ആരുമില്ല എങ്കിലും തന്റെ റബ്ബിലേക്കുള്ള ആശ മുറിഞ്ഞിരുന്നില്ല. ബാക്കിയായ തന്റെ ആകെയുള്ള സമ്പത്ത് സൂക്ഷിക്കാനും പിടിമൃഗങ്ങൾ ആക്രമിക്കാതെ അന്തിയുറങ്ങാനും വേണ്ടി മരക്കൊമ്പുകൾ കൊണ്ട് അത്യദ്ധ്വാനം ചെയ്ത് അവിടെയൊരു കുടിലുണ്ടാക്കിയിരുന്നു അയാൾ. 

ഇടതൂർന്ന വനത്തിലെ മരങ്ങളുടെ കായ് കനികൾ ഭക്ഷിച്ചയാൾ ജീവിതം മുന്നോട്ടു തള്ളി. അതിരാവിലെ കടുത്ത തണുപ്പ് കാരണം കല്ലുകൾ കൂട്ടിയുരതി തീയുണ്ടാക്കി ശരീരം ചൂട് പിടിപ്പിച്ച ശേഷം കനലുകൾ വാരിയിട്ടയാൾ അന്നം തേടി അൽപ്പം ദൂരത്തേക്ക് പുറപ്പെട്ടു. വിശപ്പാറിയപ്പോൾ തിരിച്ചെത്തിയ അയാൾ കാണുന്നത് കനലുകളിൽ നിന്നും തീപടർന്ന് തന്റെ ആകെയുള്ള ബാക്കിയായ സമ്പാദ്യം സൂക്ഷിച്ച, ദിവസങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി താനുണ്ടാക്കിയ കുടിൽ കത്തിയമർന്ന് അന്തരീക്ഷം നിറയെ പുകയും കുറച്ചു ചാരവും മാത്രം ബാക്കിയായതാണ്. ഹൃദയം തകർന്നു വേദനിച്ചു കണ്ണീരോടെ 'എന്നെയെന്തിനാണ് അല്ലാഹ് ഇങ്ങനെ പരീക്ഷിക്കുന്നത്' എന്നയാളുടെ ഉള്ളിൽ നിന്നും വിതുമ്പൽ പുറത്തു വന്നു.






ഇനിയെന്ത് എന്നറിയാതെ അൽപ്പം ദൂരത്ത് മാറിക്കിടന്നു തളർന്ന് ഉറങ്ങിപ്പോയ അയാൾ ഗാഢനിദ്ര തെളിഞ്ഞത് കപ്പലിരമ്പത്തിന്റെയും അടയാള സൈറണിന്റെയും കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ്. എഴുന്നേറ്റ് തീരത്തേക്ക് നോക്കിയാ അയാൾക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു കപ്പൽ ദൂരെ നിന്നും താൻ നിൽക്കുന്ന ദ്വീപിലേക്ക് വരുന്നു. ഓടി കടൽത്തീരത്ത് പോയി നിന്ന അയാളെ കപ്പലിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറിയ കൈബോട്ടിൽ ആളുകളെത്തി. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ സ്വയം മറന്നിരിക്കുന്നു അയാളോട് കപ്പൽ യാത്രക്കാർ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

"നിങ്ങൾ എങ്ങനെയാണ് ആ ദ്വീപിൽ ഞാൻ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നറിഞ്ഞത്?" - അയാൾ ചോദിച്ചു.

"ആൾപ്പാർപ്പില്ലാത്ത ആ ദ്വീപിൽ നിന്നും ആകാശത്തേക്കുയർന്ന പുക രക്ഷപ്പെടുത്താനുള്ള ഒരു അടയാളമായി മനസ്സിലാക്കിയാണ് ഞങ്ങൾ വന്നത്" - കപ്പൽ അധികാരികൾ പറഞ്ഞു.

ഒരു നിമിഷം - അയാളുടെ മനസ്സിൽ എന്തെന്നില്ലാത്ത വേദന തോന്നി. തന്റെ കുടിൽ കത്തിച്ചാരമായി മാറിയതിൽ അല്ലാഹുവിന്റെ കഠിനമായ പരീക്ഷണം മനസ്സിലാക്കി ക്ഷമ നശിച്ചു വേദനിച്ചു പോയ ആ നിമിഷത്തെ അയാളോർത്തു. എത്ര കരുണാമയനാണല്ലാഹു! എന്റെ കുടിൽ കത്തി അതിന്റെ പുക ആകാശത്തേക്കുയർന്നില്ലായിരുന്നു എങ്കിൽ ഞാൻ രക്ഷപ്പെടില്ലായിരുന്നല്ലോ! കുടിൽ കത്തിയതിന്റെ ചെറു വേദനയുടെ കൂടെ ഒറ്റപ്പെട്ട ആ ദ്വീപിൽ നിന്നുമുള്ള രക്ഷ അല്ലാഹു സംവിധാനിച്ചു വെച്ചിരുന്നു എന്നത് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒരു തുള്ളി കണ്ണീർ ഉറ്റിവീണ മിഴികളോടെ അയാൾ ശുക്റിന്റെ സുജൂദിലായി അല്ലാഹുവിലേക്ക് തിരിഞ്ഞു.

പ്രതീക്ഷകളാണ് വിശ്വാസിയുടെ ജീവിതത്തിന്റെ ആണിക്കല്ല്. അത് നഷ്ടപ്പെടുന്നതോടെ ജീവിതത്തിന്റെ മധുരം നഷ്ടപ്പെടുന്നു. ജീവിതം പ്രയാസങ്ങളുടെ മേൽ പ്രയാസങ്ങളുമായി കയ്‌പ്പേറിയതാകുമ്പോഴും ക്ഷമയുടെ അനന്തരഫലമായി സന്തോഷ പൂർണ്ണമായൊരു മരണാനന്തര ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയും ആഗ്രഹവുമാണ് പ്രതിസന്ധികളെ അല്ലാഹുവിലേക്ക് തവക്കുലാക്കി തരണം ചെയ്യുന്നവർക്ക് കരുത്താകുന്നത്. ബുദ്ധിമുട്ടുകൾക്കും കഷ്ടപ്പാടുകൾക്കും പുറകെ എപ്പോഴും സന്തോഷങ്ങൾ വരാനുണ്ട് എന്നത് ഒരു വാഗ്ദാനമാണ്. ഉസ്‌റിനോടൊപ്പം യുസ്‌റുമുണ്ടെന്നത് നിശ്ചയമാണല്ലോ. കാലതാമസം അല്ലാഹുവിന്റെ തെരഞ്ഞെടുപ്പാണ്, നമുക്ക് ഏറ്റവും ആവശ്യമുള്ള സമയത്തായിരിക്കും ആ എളുപ്പം നമുക്ക് വന്നു ചേരുന്നത് എന്ന പ്രതീക്ഷ കൈവിടരുത്.

രക്ഷിതാവായ അല്ലാഹുവിന്റെ കാലെക്കൂട്ടിയുള്ള കൃത്യമായ അറിവോടും തീരുമാനത്തോടും കൂടിയല്ലാതെ ഒരില പോലും അനങ്ങുന്നില്ല. നമുക്ക്‌ ഇഷ്ടപ്പെടുന്നതിൽ നമുക്ക്‌ തിന്മയും നാം വെറുക്കുന്നതിൽ ചിലപ്പോ നമുക്ക്‌ നന്മയുമായിരിക്കും ഉള്ളടങ്ങിയിട്ടുണ്ടാകുക എന്ന ഖുർആനികാധ്യാപനം മറക്കരുത്‌....

Monday, October 16, 2017

ഗൗരി ലങ്കേഷ് - ആർജ്ജവത്തിന്റെ രക്തത്തുള്ളികൾ

"ഇന്ത്യാരാജ്യത്തെ ഒരു പൗര എന്ന നിലക്ക്‌ ഞാൻ BJP യുടെ ഫാസിസ്റ്റ്‌, വർഗ്ഗീയ രാഷ്ട്രീയത്തെയും, അവർ നടത്തുന്ന ഹിന്ദു ധർമ്മാശയത്തിന്റെ ദുർവ്യാഖ്യാനങ്ങളെയും ഹിന്ദു ധർമ്മത്തിലെ അനീതി പൂർവ്വകമായതും, അന്യായമായതും ലിംഗ വിവേചനപരവുമായ ജാതി വ്യവസ്ഥയെയും എതിർക്കുന്നു. LK അദ്വാനിയുടെ രാം മന്ദിർ യാത്രയെയും 2002 ലെ മോഡിയുടെ ഗുജറാത്ത്‌ വംശഹത്യയെയും ഞാൻ എതിർക്കുന്നു. രാജ്യത്തിന്റെ ഭരണഘടന വർഗ്ഗീയവാദിയാകാനല്ല, മതേതര പൗരയാകാനാണ്‌ പഠിപ്പിക്കുന്നത്‌.


സമൂഹത്തിൽ നിലനിന്ന ജാതീയമായ അസമത്വത്തിനെതിരെയും അനീതിക്കെതിരെയും നിലകൊണ്ട ബാസവണ്ണയെ പ്രസവിച്ച കർണ്ണാടകയിൽ നിന്നാണു ഞാൻ വരുന്നത്‌. വർഗ്ഗീയതക്കെതിരെ പടപൊരുതിയ ഡോക്ടർ BR അംബേദ്കർ രചിച്ച ഭരണഘടനയുള്ള ഇന്ത്യാ രാജ്യത്തെ പൗരയാണു ഞാൻ. അവരുടെയൊക്കെ അനീതിക്കെതിരായ പോരാട്ടത്തെ എന്റെ കഴിവിനനുസരിച്ച്‌ മുന്നോട്ടു കൊണ്ടു പോകുക മാത്രമാണു ഞാൻ ചെയ്യുന്നത്‌.


ഞാൻ ജനാധിപത്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു, അതിനാൽ തന്നെ വിമർശ്ശനങ്ങളോട്‌ തുറന്ന സമീപനം സ്വീകരിക്കുന്നു. എന്നെ ആളുകൾ അവർക്കാവശ്യമെങ്കിൽ BJP വിരുദ്ധയെന്നോ മോഡി വിരുദ്ധയെന്നോ വിളിക്കുന്നതിനെ ഞാൻ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. എനിക്ക്‌ എന്റെ അഭിപ്രായങ്ങളുണ്ടാകുന്നതിനു സ്വാതന്ത്ര്യമുള്ളത്‌ പോലെ അവർക്ക്‌ അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്‌".

:ഗൗരി ലങ്കേഷ്‌:





മോഡിയുടെ ഫാസിസ്റ്റ്‌ ഇന്ത്യയിൽ ഭീകരവാദികളുടെ കൊലക്കത്തിക്കിരയാകാൻ മതിയായ കാരണങ്ങൾ മിക്കതും ഗൗരിയിൽ സമ്മേളിച്ചിട്ടുണ്ട്‌ എന്നത്‌ മനസ്സിലാക്കാൻ ഈ വാക്കുകൾ മാത്രം മതിയാകും. ബഹുസ്വരതയും മത സൗഹാർദ്ദവും സവർണ്ണ വിരുദ്ധതയും ദളിത്‌ ആഭിമുഖ്യവും സവർണ്ണ ഫാസിസത്തിന്റെ ഇന്ത്യയിൽ മഹാ അപരാധമാണല്ലോ.


കീഴടങ്ങാൻ തയ്യാറില്ലാത്തവരെ ഇല്ലായ്മ ചെയ്യുന്ന കാവി ഭീകരത രാജ്യത്തെ കാലിസ്ഥാൻ ആക്കിക്കഴിഞ്ഞു. ശാനിയും വിനുവും മറ്റും മറ്റുമൊക്കെ പാഠമാക്കിക്കോളൂ എന്ന ആക്രോശവും 'മതേതര കേരള'ത്തിന്റെ പല ഭാഗത്ത്‌ നിന്നും ഉയർന്നു തുടങ്ങിയിരിക്കുന്നു.


പൻസാരേയും കൽബർഗിയും ഒരു തുടക്കമായിരുന്നില്ല - ഗൗരി ഒരു അവസാനവുമായിരിക്കില്ല. സംവാദാത്മകതയുടെ സെക്കുലർ ശബ്ദങ്ങൾ നാടിന്റെ മുക്കുമൂലകളിൽ കുഴിച്ചു മൂടാനുള്ള സവർണ്ണ സംഘി ഭീകര ദേശീയതയുടെ ചുവർ ചിത്രങ്ങളിൽ ഇനിയും രക്തവർണ്ണങ്ങൾ നിറയും, പിടിച്ചു കെട്ടാൻ മതേതര ഇന്ത്യയിലെ ജനതക്ക്‌ കഴിയുമോ എന്നതാണ്‌ കാലം അഭിമുഖീകരിക്കുന്ന പ്രസക്തമായ ചോദ്യം.


- പീഢിതരുടെയും അധ:സ്ഥിതരുടെയും ഭാഗത്ത്‌ നിലയുറപ്പിച്ച ആർജ്ജവത്തിനു ആദരാജ്ഞലികൾ -

Sunday, October 15, 2017

മുഹമ്മദ് ശൊഹൈത്: ഐലൻ കുർദ്ദിമാർ മരിച്ചു തീർന്നിട്ടില്ല!

ഐലൻ കുർദ്ദിമാരുടെ ജീവനറ്റു കൊണ്ടേയിരിക്കുകയാണ്. ഇപ്പ്രാവശ്യം അലിവും കരുണയും മനുഷ്യത്വമില്ലാത്ത ആസുരലോകത്തെ ജീവിതം കാലത്തേ നിർത്തിപ്പോയത് മുഹമ്മദ് ശൊഹൈത് എന്ന രോഹിംഗ്യൻ ബാലനാണ്. വേദനയുടെ നെരിപ്പോടിൽ ഇത്തിരി ആശ്വാസമാകുമെന്ന പ്രതീക്ഷയോടെ മാനവികതയുടെ ഏതെങ്കിലും തുരുത്ത് തുറന്നു വരുമെന്ന് കരുതി വെള്ളത്തിലൂടെ അവർ കറങ്ങുകയാണ്. ബംഗ്ളാദേശിലേക്ക് കടക്കാൻ വേണ്ടി ജീവനുമായി ഓടിയ പിതാവിനൊപ്പം നാഫ് നദി മുറിച്ചു കടക്കുന്നതിനിടെ മുങ്ങി മരിച്ച ശൊഹൈത് എന്ന പിഞ്ചു പൈതൽ ഒരു പ്രതീകമാണ്. ആരോരുമില്ലാതെ, മറവ് ചെയ്യപ്പെടാനുള്ള അവകാശം പോലുമില്ലാതെ കൊല്ലപ്പെട്ടു വീഴുന്ന നൂറുകണക്കായ രോഹിംഗ്യൻ കുഞ്ഞുങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഏറ്റവും ലളിതമായ മരണത്തിന്റെ പ്രതീകം.


സമാധാനത്തിന്റെ നോബൽ സമ്മാനം അലമാരയിൽ പൂട്ടി ആങ് സാൻ സൂക്യി കഴുകന്മാരായ പട്ടാളക്കാരെയും രക്തക്കൊതിയന്മാരായ ബുദ്ധ ഭിക്ഷുക്കളെയും കെട്ടഴിച്ചു വിട്ടിരിക്കുകയാണ്. ആർക്കും വേണ്ടാത്ത വിഴുപ്പു ഭാണ്ഡങ്ങൾ കണക്കെ രാജ്യാതിർത്തികൾ പന്ത് തട്ടുന്ന രോഹിംഗ്യൻ ദുരിതത്തിന് എന്നാണൊരു ശമനം? എന്നിട്ടുമെന്തേ ലോകം നിശ്ശബ്ദരായി കണ്ടുനിൽക്കുന്നു? എന്തേ ആളും അർത്ഥവും ശക്തിയുമുള്ള മുസ്ലിം ഭരണാധികാരികൾ കണ്ണുതുറക്കുന്നില്ല?





ദാവൂദ് നബി(അ)ന്റെ കാലത്ത് ബനൂ ഇസ്രായേലി സമൂഹം മൂന്നു വിഭാഗമായി തിരിഞ്ഞു വന്നത് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്.


1) ശനിയാഴ്ച മത്സ്യബന്ധനത്തിന് പോകരുത് എന്ന കൽപ്പന ലംഘിച്ച, പലവിധത്തിലുള്ള പാപങ്ങളിലായി മുഴുകിക്കൊണ്ട് അല്ലാഹുവിനെ ധിക്കരിച്ചു അക്രമകാരികളായി ജീവിച്ച ഒരു വിഭാഗം ആളുകൾ.


2) അവരോട് നന്മ കൊണ്ട് ഉപദേശിക്കുകയും അവരിലെ തിന്മകളെ വിരോധിക്കുകയും ചെയ്ത ദാവൂദ് നബി(അ)ന്റെ നല്ലവരായ അനുയായികളുടെ രണ്ടാം വിഭാഗം.


3) മൂന്നാമത്തെ വിഭാഗം ആളുകൾ യഥാർത്ഥത്തിൽ നല്ല വിശ്വാസികളും തിന്മകളെ തൊട്ട് വിട്ടു നിന്നവരുമായിരുന്നു. തിന്മയിൽ മുഴുകിയ ഒന്നാം വിഭാഗത്തെ ഉപദേശിക്കാനോ തിന്മകളെ വിരോധിക്കാനോ തയ്യാറാകാതിരുന്ന അവർ അങ്ങനെ ഉപദേശിച്ചിരുന്നു രണ്ടാം വിഭാഗത്തോട് "അല്ലാഹു നശിപ്പിക്കാൻ പോകുന്ന കൂട്ടരെ നിങ്ങളെന്തിനാണ് ഉപദേശിക്കാൻ പോകുന്നത്" എന്ന് ചോദിക്കുകയാണുണ്ടായത്. രണ്ടാം വിഭാഗം മറുപടി പറഞ്ഞത് "ഞങ്ങൾ പറഞ്ഞാൽ അനുസരിക്കില്ല എന്നറിയാമെങ്കിലും അല്ലാഹുവിലേക്ക് ഞങ്ങൾ ഞങ്ങളുടെ കടമ നിറവേറ്റിയിട്ടുണ്ട് എന്ന് പറയാൻ ഞങ്ങൾക്ക് കഴിയുമല്ലോ" എന്നായിരുന്നു.


അവസാനം തെമ്മാടികളായ ഒന്നാം വിഭാഗത്തെ അല്ലാഹു കുരങ്ങുകളാക്കി മാറ്റി ശിക്ഷിച്ചു, സന്മാർഗ്ഗത്തിൽ ജീവിക്കുകയും അതോടൊപ്പം അക്രമികളോട് നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്ത രണ്ടാം വിഭാഗത്തെ അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്തത് വ്യക്തമായി വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നുണ്ട്, പക്ഷെ തിന്മകൾ നടമാടുമ്പോൾ മിണ്ടാതെ സ്വന്തം കാര്യം നോക്കിയിരുന്ന വിശ്വാസികളായ മനുഷ്യരടങ്ങിയ മൂന്നാം വിഭാഗത്തെ എന്ത് ചെയ്തു എന്ന് ഖുർആൻ വ്യക്തമാക്കിപ്പറയുന്നില്ല.


തിന്മയോട് മനസ്സ് കൊണ്ട് വിരോധമുള്ളവരാകയാലും അത്തരം അക്രമികളുടെ പ്രവർത്തിയിൽ അസംപ്‌തൃപ്തരായിരുന്നതിനാലും അവരെയും അല്ലാഹു രക്ഷപ്പെടുത്തിയിട്ടുണ്ടാകും, പക്ഷെ ലോകാന്ത്യം വരെ അല്ലാഹുവിന്റെ കലാമിൽ വാഴ്ത്തപ്പെടുന്ന രണ്ടാം വിഭാഗത്തിൽ വിശ്വാസികൾ ആയിരുന്നിട്ടു കൂടി അവർ പെടാതിരുന്നത് അക്രമങ്ങളും തെമ്മാടിത്തരങ്ങളുമായി നാട് നിറഞ്ഞ ഒരു സമൂഹത്തെ ഗുണദോഷിക്കാനോ സദുപദേശം കൊണ്ട് നന്നാക്കാനോ ശ്രമിക്കാനുള്ള കടമ നിറവേറ്റാതെ സ്വന്തം നഫ്സിലായി ഒതുങ്ങിയിരുന്ന മൂന്നാം വിഭാഗത്തെ വിശ്വാസികൾ ആയിരുന്നിട്ടു കൂടി അല്ലാഹു അവരെ അവസാനം എന്ത് ചെയ്തു എന്ന് പറയാത്തത് ചുറ്റുപാടും ആകെമൊത്തം തെറ്റുകൾ നടമാടുമ്പോൾ അതിനെതിരെ ശബ്ദിക്കാതെ അക്ഷന്തവ്യമായ മൗനം പുലർത്തിയത് കൊണ്ടാണ് എന്നത്രെ പണ്ഡിതന്മാർ വ്യക്തമാക്കുന്നത്.


വിശ്വാസികളായിരിക്കുക എന്നത് മാത്രമല്ല, ജീവിക്കുന്ന സമൂഹത്തിൽ നടമാടുന്ന അക്രമങ്ങൾക്കും അനീതികൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ അവരവർക്ക് കഴിയുന്ന രീതിയിൽ പ്രതികരിക്കലും ഉത്തമരായ വിശ്വാസികളുടെ കടമയാണ്. എല്ലാ അക്രമികളെയും അല്ലാഹു അവന്റെ കഠിനമായ ശിക്ഷയിലേക്ക് തള്ളി വിടുക തന്നെ ചെയ്യുമെങ്കിലും അതിനു കാത്തു നിന്ന് നിഷ്ക്രിയരായിരിക്കുന്നവർ എന്നെന്നും പ്രകീർത്തിക്കപ്പെടേണ്ടവരായി നിലകൊള്ളുകയില്ല എന്നതാണ് ദാവൂദ് നബിയുടെ സമൂഹത്തിന്റെ ചരിത്രം നൽകുന്ന പാഠം. 





മാനുഷികതയുടെ ഒരിറ്റു പരിഗണന പോലും ലഭിക്കാതെ റോഹിംഗ്യൻ പിഞ്ചു പൈതങ്ങൾ മരിച്ചു തീരുകയാണ്. തിന്നാനൊന്നുമില്ലാതെ, കിടപ്പാടമില്ലാതെ, ജീവനും കൊണ്ട് അവർ എങ്ങോട്ടെന്നില്ലാതെ ഓടുകയാണ്. ആയിരങ്ങൾ വെട്ടിയും കുത്തിയും കത്തിച്ചും വെടിവെച്ചും മുങ്ങിയും മറ്റും മറ്റുമായി മരിച്ചു തീരുന്ന, അരക്ഷിതരായി എങ്ങോട്ടു പോകണം എന്നറിയാതെ, കണ്ണീരു പോലും വറ്റി നിരാലംബരായ നിൽക്കുന്ന റോഹിംഗ്യൻ മുസ്ലിമീങ്ങളെ വാക്കു കൊണ്ടെങ്കിലും സമാധാനിപ്പിക്കാൻ പോലും തയ്യാറാകാതെ അധികാരവും സമ്പത്തും കഴിവുമെല്ലാം ആവോളമുണ്ടായിട്ടും മുസ്ലിം ലോകത്തെ ഭരണാധികാരികൾ സുഖസുഷുപ്തിയിൽ ലയിച്ചുറങ്ങുകയാണ്. എല്ലാ അനീതികൾക്കും കണ്ണടക്കലുകൾക്കും മറുപടി പറയേണ്ടി വരുന്ന ഒരു കോടതി വരാനുണ്ട് എന്നത് മറക്കരുത്.


ആ കോടതിയിൽ 'ഞങ്ങളുടെ കടമ ഞങ്ങൾ നിറവേറ്റിയിട്ടുണ്ട്' എന്നെങ്കിലും പറയാനുള്ള കാര്യങ്ങൾ ചെയ്ത ശേഷം ഫലം അല്ലാഹുവിലേക്ക് ഏൽപ്പിക്കാനുള്ള വകയെങ്കിലും മുസ്ലിം ലോകം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ വരും കാല സമൂഹം നമ്മെ കടമകൾ പൂർത്തിയാക്കിയ സത്യവിശ്വാസികളായി ഓർക്കാനേ പോകുന്നില്ല. അല്ലാഹു ഓർക്കാൻ വഴിവെക്കില്ല. സ്വന്തം സഹോദരന്മാർ കശാപ്പു ശാലയിലെ മൃഗങ്ങളെന്ന പോലെ അറുത്തു വീഴ്ത്തപ്പെടുമ്പോഴും നിഷ്ക്രിയരായി സ്വന്തത്തിലേക്ക് മുഖം പൂഴ്ത്തിക്കൂടിയ ഷണ്ഡന്മാർ മാത്രമായി വരും കാലം നമ്മെയോർക്കും.


ഇത്ര കഠിനമായ വംശ ഹത്യയും അനീതിയും അക്രമവും കണ്ടിട്ടും ഒന്നും മിണ്ടാതിരിക്കുന്ന അധികാരികളുടെ കാരണത്താൽ സമൂഹത്തെ മൊത്തമായി അല്ലാഹു ശിക്ഷിക്കുമോയെന്ന് ഭയക്കാതെ വയ്യ. തിന്മയെ കൈകൊണ്ട് തടുക്കാൻ കഴിയുന്നവർ അത് ചെയ്യണമെന്നും അതിനു കഴിയാത്തവർ നാവു കൊണ്ട് തടയണമെന്നും അതിനും കഴിയാത്തവർ ഹൃദയം കൊണ്ട് വെറുക്കുകയും ചെയ്യണം എന്ന് പറഞ്ഞു നിർത്തിയിട്ടില്ല തിരു പ്രവാചകർ(സ്വ). അങ്ങനെ മനസ്സ് കൊണ്ട് വെറുക്കുന്ന നില ഈമാനിന്റെ 'ഏറ്റവും ബലഹീനമായ' അവസ്ഥയാണെന്നാണ് അവിടുന്ന് തുടർത്തിയത്. പ്രതികരണ ശേഷിയിൽ മുന്നിട്ട് നിൽക്കുന്നവർ ഈമാനിലും മുന്നിട്ടു നിൽക്കുന്നു, അതായത് ഈമാനിന്റെ ദാർഢ്യം കൂടുന്നതോടൊപ്പം തിന്മകൾക്കെതിരെയുള്ള പ്രതികരണവും കഠിനമാകുന്നു. മനസ്സിൽ വെറുപ്പ് പോലും വരാൻ മാത്രം വിഷയത്തെ പരിഗണിക്കാത്തവർക്ക് ഈമാനിന്റെ കണിക പോലും ബാക്കിയില്ലെന്നു വേണ്ടേ മനസ്സിലാക്കാൻ?! 😓

രോഹിംഗ്യൻ വേദനകൾ കാട്ടാളന്മാർ കേൾക്കുമോ?

സ്വന്തമാണെന്നു പറയാൻ ഈ ഉലകത്തിൽ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ പ്രയാസങ്ങളുടെ നടുത്തളത്തിൽ മരിച്ചു ജീവിക്കുന്ന റോഹിംഗ്യൻ മുസ്ലിംകളിലെ നാൽപ്പതിനായിരത്തോളം അഭയാർത്ഥികൾ ഇന്ത്യയിലുണ്ട്. അവരെ നാട് കടത്താൻ ഒരുങ്ങുകയാണ് വർഗ്ഗീയത തലക്ക് പിടിച്ച സംഘീ ഭരണകൂടം എന്ന റിപ്പോർട്ട് വന്നത് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്. ഇന്ന് അതേ സർക്കാരിന്റെ ആഭ്യന്തര മന്ത്രി പറയുന്നത് അരുണാചൽ പ്രദേശിൽ അഭയാർത്ഥികളായുള്ള പതിനായിരത്തിൽ പരം ബുദ്ധ മതക്കാർക്ക് രാജ്യത്തെ പൗരത്വം കൊടുക്കാൻ പോകുന്നു എന്നാണ്.

ഒരേ വിഷയത്തിൽ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിൽ ഒരു കൂട്ടർക്ക് പൗരത്വം കൊടുക്കുന്നു, മറ്റൊരു കൂട്ടരേ തീരാ ദുരിതക്കയത്തിലേക്ക് ഇറക്കി വിടുന്നു. ആരോരും സഹായിക്കാനില്ലാത്ത, അശരണരായ അഭയാർഥികളുടെ വിഷയത്തിൽ പോലും വർഗ്ഗീയ രാഷ്ട്രീയം കളിച്ചു മുസ്ലിം വിരുദ്ധത തെളിയിക്കുകയാണ് BJP. മുസ്ലിമാണെങ്കിൽ അവർക്ക് യാതൊരു വിധ മാനുഷിക പരിഗണന പോലും നൽകാതിരിക്കാൻ സർക്കാർ ബദ്ധശ്രദ്ധരാണ്. മതവും ജാതിയും രീതിയും നോക്കാതെ തിബത്തൻ ബുദ്ധ മതക്കാരെയും ശ്രീലങ്കൻ തമിഴരെയും അതുപോലെ കാലാകാലങ്ങളിൽ പലതരക്കാരായ അഭയാർത്ഥികളെ സ്വീകരിക്കുകയും നിയമസുരക്ഷിതത്വം നൽകുകയും ചെയ്ത പാരമ്പര്യമുള്ള നാടിനെ ഹൈന്ദവ ദേശീയതയുടെ വോട്ടുപെട്ടി ലക്‌ഷ്യം വെച്ച് മനുഷ്യാവകാശങ്ങളെ വരെ കുരുതി കൊടുക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്.




ലോകത്തെ ഏറ്റവും കൂടുതൽ പീഢിപ്പിക്കപ്പെട്ടതും വംശഹത്യാ ശ്രമങ്ങൾക്ക് നിരന്തരം ഇരയാക്കപ്പെട്ടു കൊണ്ടിരിക്കുന്നവരുമായ ആയിരക്കണക്കായ ഒരുകൂട്ടം നിസ്സഹായരായ മനുഷ്യരെ അവരുടെ മതം ഇസ്‌ലാമായിപ്പോയി എന്ന കാരണത്താൽ മാത്രം രാജ്യത്ത് നിന്നും പുറം തള്ളുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കേട്ടു കേൾവിയില്ലാത്ത വിധം ക്രൂരവും അമാനവികവും മനുഷ്യത്വ വിരുദ്ധവുമായ നടപടിയാണ്. അല്ലെങ്കിലും സമാനതകളില്ലാത്ത പീഢനം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന റോഹിംഗ്യകൾക്ക് വേണ്ടിയും അവരെ കൂട്ടക്കൊല ചെയ്ത് വംശഹത്യ നടപ്പിലാക്കുന്ന സൈന്യത്തിനും ബുദ്ധ ഭീകരർക്കും എതിരെ ലോകം മുഴുക്കെ സംസാരിക്കുന്ന സമയത്ത് മ്യാൻമറിൽ പോയി 'റോഹിംഗ്യൻ തീവ്രവാദികൾക്കെതിരെ മ്യാൻമർ സർക്കാരിനൊപ്പം നിൽക്കുന്നു' എന്ന് പ്രഖ്യാപിച്ച മനുഷ്യത്വം എന്ന വാക്കു പോലും പരിചയമില്ലാത്ത പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിൽ ഇതിൽ കൂടുതൽ എന്ത് നീതി പ്രതീക്ഷിക്കാൻ!

ഡൽഹിയിൽ ജീവിക്കുന്ന ആയിരത്തോളം വരുന്ന റോഹിംഗ്യൻ കമ്മ്യൂണിറ്റിയെ പറ്റിയുള്ള ഒരു ലേഖനം ഈയടുത്ത് വായിച്ചതോർക്കുന്നു. വാടകക്കോ മനുഷ്യാവകാശ സംഘടനകൾ സൗജന്യമായി നൽകിയ സ്ഥലത്തോ ആണ് എല്ലാവരും ജീവിക്കുന്നത്. കുടിക്കാൻ ശുദ്ധജലം പോലും ലഭിക്കാതെ, വൈദ്യുതി സൗകര്യമോ ടോയ്ലറ്റുകളോ വൃത്തിയുള്ള താമസ സൗകര്യമോ ഇല്ലാതെ ആരോഗ്യപരമായ യാതൊരു പരിരക്ഷയോ വിദ്യാഭ്യാസ സൗകര്യമോ ഒരു തരത്തിലുള്ള പരിഗണനയോ ലഭിക്കാതെ അന്നന്നത്തെ അന്നത്തിനു വേണ്ടി കഠിനമായി ദണ്ഡിക്കേണ്ടി വരുന്ന ദയനീയമായ അവസ്ഥ അതിൽ നിഴലിച്ചു കണ്ടിരുന്നു. അഭയാർത്ഥി കാർഡുകമായി ആശുപത്രികളിൽ പോലും ചികിത്സ ലഭ്യമാകാത്തത്രയും അതിദയനീയതയിലാണവരുടെ ജീവിതം. ആശുപത്രിയിൽ എത്തിയാൽ തന്നെ ഭാഷാ പരിജ്ഞാനമില്ലായ്മയും ജീവനക്കാരുടെ കഠിനമായ വിവേചനപരമായ സമീപനങ്ങളും അവർക്ക് കൂടുതൽ ദുരിതം സൃഷ്ടിക്കുന്നു.

മോഡീ ഗവണ്മെന്റ് ചെയ്തു കൂട്ടുന്ന മുസ്ലിം വിരുദ്ധമായ എല്ലാത്തരം തോന്നിവാസങ്ങളും ന്യായീകരിക്കുന്ന കൂട്ടത്തിൽ റോഹിംഗ്യകളെ പറഞ്ഞു വിടുന്നതിനെപ്പറ്റി പറഞ്ഞത് മ്യാന്മറിൽ റോഹിങ്ക്യൻ തീവ്രവാദ സംഘടന നടത്തിയ ഭീകരാക്രമണത്തിനു ശേഷം ആണ് കേന്ദ്രം അങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ്. ബല്ലാത്ത ന്യായീകരണം! വംശീയമായി ഉന്മൂലനം ചെയ്യപ്പെടുന്ന സമയത്ത് സഹികെട്ട് ഒരു കൂട്ടർ അങ്ങനെ തിരിച്ചടിക്കുന്നു എന്ന് തന്നെ വാദത്തിനായി വിചാരിക്കുക അങ്ങനെ എങ്കിൽ അതിന്റെ പേരിൽ എങ്ങനെയാണ് ആ സമൂഹം മുഴുവനുമായി അതിന്റെ പേരിൽ ശിക്ഷിക്കപ്പെടണം എന്ന് പറയുന്നത്? ഇന്ത്യാ രാജ്യത്ത് അവിടവിടെയായി ആയിരക്കണക്കായ മുസ്ലിമീങ്ങൾ ഹൈന്ദവ ഭീകരവാദികളായ സംഘ് പരിവാറിനാൽ കൊല്ലപ്പെട്ടിട്ടുണ്ട്, അതിന്റെ പേരിൽ മുഴുവൻ ഹൈന്ദവ മതത്തിൽ വിശ്വസിക്കുന്നവരും തെറ്റുകാരാണ് എന്ന് പറയാമോ? ഗൾഫ് രാജ്യങ്ങളിൽ ജോലി നോക്കുന്ന ഹൈന്ദവർ മുഴുവനും അപ്പേരിൽ നാട്ടിലേക്ക് മടങ്ങണം എന്ന് പറയുന്നത് പോലെ എത്ര തരം താണ ന്യായീകരണമാണത്!

അങ്ങനെ ഒരു വാദത്തിലാണ് സർക്കാർ എങ്കിൽ അവിടെപ്പോലും വിവേചനം വ്യക്തമായിക്കാണാം. മ്യാൻമറിൽ ഇതേ റോഹിംഗ്യൻ മുസ്ലിംകളെ വെട്ടിയും കത്തിച്ചും ബലാൽസംഗം ചെയ്തും കൊന്നു തീർക്കുന്നതിൽ നല്ലൊരു പങ്ക് ബുദ്ധമത ഭീകരവാദികൾക്കാണ്. ഇന്ത്യയിലെ റോഹിംഗ്യകളെ പുറത്താക്കാനുള്ള ന്യായം അങ്ങനെയെങ്കിൽ അരുണാചലിലെ ബുദ്ധമതക്കാരായ അഭയാർത്ഥികൾക്കും ബാധകമാകണ്ടേ?! അവർക്കും ഒരു സഹായവും ചെയ്തു കൊടുക്കരുതല്ലോ. പക്ഷെ, സർക്കാർ ചെയ്യുന്നത് അവർക്ക് പൗരത്വം കൊടുത്ത് സംരക്ഷിക്കുകയും മുസ്ലിംകൾ ആയിപ്പോയി എന്നതിനാൽ റോഹിംഗ്യകളെ പുറത്താക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നു!.


Rohigyan Slum in Delhi


ചുരുങ്ങിയ നാളുകൾ കൊണ്ട് ബംഗ്ളാദേശിൽ അഭയാർത്ഥികളായെത്തിയ റോഹിംഗ്യകളുടെ എണ്ണം മൂന്ന് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. തിന്നാനും ഉടുക്കാനും അന്തിയുറങ്ങാനും ഒന്നുമില്ലാതെ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് ജീവനും കൊണ്ട് ഓടിയവർ. അത്തരം ഒരു വിഭാഗക്കാരായ ജനതയെ അതിർത്തിയിലേക്ക് മടക്കി അയച്ചാൽ എന്താണവർക്ക് സംഭവിക്കാൻ പോകുന്നത്? ഒന്നുകിൽ മ്യാൻമർ പട്ടാളത്തിന്റെ വെടിയേറ്റ്, അല്ലെങ്കിൽ ബുദ്ധിസ്റ് ഭീകരന്മാരുടെ കൈകളാൽ മരിച്ചു വീഴും, അല്ലെങ്കിൽ ഇപ്പോ ഇന്ത്യയിൽ ഉള്ളതിലേറെ ദയനീയമായ ബംഗ്ളാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ മരണം ജീവിതത്തേക്കാൾ സുന്ദരമാണ് എന്ന് വിശ്വസിക്കാവുന്ന തരത്തിൽ ദയനീയമായ ജീവിതം നയിക്കണം. ഒരൽപം മനുഷ്യത്വം ഇരക്കുന്ന ആ പാവം ജനതയെ മുസ്ലിംകളായിപ്പോയി എന്ന കാരണത്താൽ മടക്കി അയക്കുന്നത് വല്ലാത്ത ക്രൂരതയാണ്. ചരിത്രം ഒരിക്കലും മാപ്പു നൽകില്ലാത്ത കഠിനമായ മനുഷ്യാവകാശ ലംഘനം.

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി പോലും റോഹിംഗ്യകളെ നാടുകടത്താനുള്ള ഇന്ത്യയുടെ നിലപാടിനെതിരെ രംഗത്തു വന്നിട്ടും അണ്ണനും കൂട്ടർക്കും കുലുക്കമില്ല. കൊന്നും കത്തിച്ചുമൊക്കെ അറപ്പു തീർന്നൊരു വിഭാഗത്തിന്റെ പ്രഖ്യാപിത നേതാവിന് മനുഷ്യത്വമെന്ന വികാരം കൈവരുമെന്ന പ്രതീക്ഷ വെക്കുന്നവരാണ് വിഡ്ഢികൾ. 😪

والأرض وضعها للأنام

കാല,ദേശ,മത, ഭാഷാ വ്യത്യാസങ്ങൾക്കപ്പുറത്ത് മനുഷ്യർക്കെല്ലാമായാണ് രക്ഷിതാവ് ഭൂമിയെ സംവിധാനിച്ചു വെച്ചിരിക്കുന്നത്. അല്ലാഹു ഉദ്ദേശിച്ചിരുന്നു എങ്കിൽ മനുഷ്യരെയെല്ലാം ഒരേ ഒരു സമൂഹമായി അവൻ സൃഷ്ടിക്കുമായിരുന്നു എന്നും ഖുർആൻ പറയുന്നത് കാണാം. ഈ വൈവിധ്യങ്ങളും വ്യത്യാസങ്ങളും മനുഷ്യർക്ക് ഗുണമായി അവൻ സംവിധാനിച്ചു വെച്ചതാണെന്നിരിക്കെ മനുഷ്യർ എന്ത് കൊണ്ടാണിതിനെ പരസ്പരം കൊന്നൊടുക്കാനും മറ്റുള്ളവർക്ക് ഭൂമിക്ക് മുകളിൽ ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുന്നത്? റോഹിഗ്യകളും ഭൂമിയുടെ അവകാശികളല്ലേ?

Saturday, October 14, 2017

അയ്യൂബ് നബിയുടെ സന്ദേശം - ക്ഷമയുടെ വിളംബരം

അയ്യൂബ് നബി(അ) ചരിത്രം ഓരോ മനുഷ്യനും വേദനകളിലും പരീക്ഷണങ്ങളിലും പകരുന്ന ഊർജ്ജം വിവരണാതീതമാണ്. എന്ത് തന്നെ വന്നു ഭവിച്ചാലും അതെല്ലാം അല്ലാഹുവിനു നന്ദി ചെയ്യാനുള്ള കാരണങ്ങൾ മാത്രമാണ് എന്നും ദുരനുഭവങ്ങളിൽ നിരാശപ്പെട്ടു സഹികെടാനുള്ളവരല്ല നമ്മെളെന്നുമുള്ള വിശ്വാസികൾക്ക് എന്നും വഴികാട്ടിയാകുന്ന ചരിത്രമാണ് അയ്യൂബ് നബി(അ)മിൽ നിന്നും പഠിക്കാനുള്ളത്. അല്ലാഹുവിന്റെ പരീക്ഷണാർത്ഥം, ഉണ്ടായിരുന്ന സമ്പത്തും സന്താനങ്ങളുമെല്ലാം നഷ്ടപ്പെട്ട് കഠിനമായ രോഗം കാരണം നാട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ദൂരത്താക്കപ്പെട്ട് പ്രിയ പത്നി റഹ്‌മത്ത്(റ) നോടൊപ്പം ജീവിച്ച വർഷങ്ങളിൽ ഒരിക്കൽ പോലും തനിക്ക് വന്നു ചേർന്ന രോഗത്തെക്കുറിച്ചും അവസ്ഥയെക്കുറിച്ചും അല്ലാഹുവിനോട് പരാതി പറഞ്ഞേയില്ല. 




ഈ പരീക്ഷണത്തിന്റെ ദൈർഘ്യം എത്രയെന്നതിൽ ഭിന്നാഭിപ്രായമുണ്ട്, ചിലർ 3 വർഷമെന്നും ചിലർ 7 വർഷമെന്നും മറ്റു ചിലർ 18 വർഷമെന്നും പറയുന്നു. ഈ കാലമത്രയും റഹ്മത്ത് ബീവി(റ) എല്ലാം മറന്നു അയ്യൂബ് നബി(അ) പരിചരിക്കുകയായിരുന്നു. മഹാനവർകൾ അനുഭവിക്കുന്ന വേദനയുടെ കാഠിന്യം കണ്ട് അവസാനം 'ഇനിയും എത്ര കാലമാണിങ്ങനെ? അല്ലാഹുവിനോട് ഈ പരീക്ഷണത്തിൽ നിന്നും രക്ഷപ്പെടുത്താൻ പറഞ്ഞാൽ അവൻ കേൾക്കുമല്ലോ' എന്ന് പറഞ്ഞത് അവിടുത്തേക്ക് കടുത്ത പ്രയാസമുണ്ടാക്കി.


"എത്ര കാലം ഞാൻ ആരോഗ്യത്തോടെയും സർവ്വ സൗഭാഗ്യങ്ങളോട് കൂടെയും ജീവിച്ചു?" അവിടുന്ന് ചോദിച്ചു.


'80 വർഷം". ഭാര്യ പറഞ്ഞു


"എത്ര കാലമായി എനിക്കീ പരീക്ഷണം വന്നിട്ട്"


"7 വർഷം (എത്രയാണോ അത്രയും)" മഹതി മറുപടി പറഞ്ഞു.


"ഈ രോഗം വരുന്നതിനു മുമ്പ് 80 വർഷങ്ങൾ പൂർണ്ണ ആരോഗ്യവാനായി അല്ലാഹു എന്നെ ജീവിപ്പിച്ചു, അതിന് തുല്യമായ കാലമെങ്കിലും രോഗാവസ്ഥയിൽ കഴിയാതെ അല്ലാഹുവിനോട് എനിക്കവൻ നൽകിയ പരീക്ഷണത്തിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി പറയാൻ ഞാൻ ലജ്ജിക്കുന്നു" എന്നായിരുന്നു അവിടുന്ന് പ്രതിവചിച്ചത്.


പരീക്ഷണാടിസ്ഥാനത്തിൽ അല്ലാഹു തിരിച്ചെടുത്തതെല്ലാം - മക്കളെയും സമ്പത്തും ആരോഗ്യവും - അതിലേറെയായി അല്ലാഹു വീണ്ടും നൽകിയാണ്‌ അവസാനം അയ്യൂബ്‌ നബി(അ)നെ സന്തോഷിപ്പിച്ചത്‌. ഭൗതികമായ നമുക്ക്‌ വരാവുന്ന നഷ്ടങ്ങളൊക്കെ എങ്ങനെയായാലും ഒരുനാൾ നഷ്ടപ്പെടേണ്ടത്‌ തന്നെയാണ്‌. അവന്റെ പരീക്ഷണങ്ങളിൽ അടിപതറാതിരിക്കുമ്പോൾ തിരിച്ചു ലഭിക്കുന്നത്‌ ഭൗതിക ലോകത്തും ഒപ്പം ആഖിറത്തിലുമാകാം. വ്യത്യസ്തങ്ങളായ ഹിക്മതാണ് ആളുകളിൽ പരീക്ഷണങ്ങൾ നൽകുമ്പോൾ അല്ലാഹുവിനുള്ളത്. വിശ്വാസികളിൽ ചിലർക്ക് അത് അവന്റെ മഗ്‌ഫിറത്തിനുള്ള വഴിയാണ് എങ്കിൽ അമ്പിയാക്കന്മാർക്കും മഹത്തുക്കൾക്കും അത് അവർക്കല്ലാഹുവിങ്കലുള്ള പദവി ഉയർത്തി ഉയർത്തി നൽകുവാനാണ്‌.


إنما يوفى الصابرون أجرهم بغير حساب


എല്ലാ പ്രതീക്ഷകളും കൈവിട്ടു പോകുന്ന, അതികഠിനമായ പരീക്ഷണങ്ങളുടെ തിരമാലയിൽ കുടുങ്ങി ആഴിയിൽ എങ്ങോട്ട് തുഴയണമെന്നറിയാതെ നിൽക്കുന്ന സമയത്തും തമാശക്ക് കളിപ്പിക്കാൻ വേണ്ടി മുകളിലേക്ക് അറിയപ്പെടുന്ന കുട്ടി തന്റെ എറിഞ്ഞവർ തന്നെ പിടിച്ചു കൊള്ളുമെന്ന നിഷ്കളങ്കമായ ഭാവത്തിൽ താഴെ വീഴുമെന്ന ഭയമില്ലാതെ ചിരിക്കുന്നത് പോലെ തന്നെ കൈവിടാത്ത തമ്പുരാന്റെ പരീക്ഷണത്തിന്റെ അവസാനം അവൻ രക്ഷ നൽകാനുണ്ട് എന്നുറച്ചു വിശ്വസിച്ചു ക്ഷമ കൈക്കൊള്ളുന്നവർക്ക് അവൻ നൽകുന്ന പ്രതിഫലം കണക്കില്ലാത്തതാണ്. ഒന്നുകിൽ ഹിസാബില്ലാത്ത പരലോക വിജയം നൽകുന്നു എന്ന് വായിക്കാം, അല്ലെങ്കിൽ കയ്യും കണക്കുമില്ലാതെ ഇരട്ടിയിരട്ടിയായി പ്രതിഫലം നൽകുമെന്ന്.


ജീവിതം പലവിധങ്ങളായ പരീക്ഷണങ്ങൾ മുന്നിൽ കൊണ്ട് വന്നിടുന്നത് അല്ലാഹുവിലുള്ള അചഞ്ചലമായിരിക്കേണ്ട വിശ്വാസത്തിന്റെ ഉറപ്പിനെ പരീക്ഷിക്കുകയാണ്. ജീവിതവും മരണവും ആകെ തന്നെ അല്ലാഹു സൃഷ്ടിച്ചത് പരീക്ഷണത്തിന്റെ ഭാഗമായാണ് എന്നാണല്ലോ വിശുദ്ധ കലാം വിവരിക്കുന്നത്. ( ليبلوكم أيكم أحسن عملا). ജീവിതം മുഴുക്കെ ആരോഗ്യാവസ്ഥയും സാമ്പത്തിക ഭദ്രതയും കുടുംബ സന്തോഷങ്ങളും എല്ലാമെല്ലാം നൽകിയ അല്ലാഹു കുറഞ്ഞ സമയത്തേക്ക് പരീക്ഷിക്കുമ്പോഴേക്ക് കഴിഞ്ഞു പോയ കാലത്തെ അനുഗ്രഹങ്ങളെയെല്ലാം മറന്നു നമ്മൾ നിരാശരാവുകയാണോ?! ക്ഷമയോടൊപ്പം അല്ലാഹുവിന്റെ സഹായവുമുണ്ട് എന്ന തിരുനബി(സ്വ) യുടെ പുണ്യവചനം മറന്നു പോകരുത് (النصر مع الصبر ). 





നിരന്തരമായി ശഹാദത്ത് മൊഴിയുകയും നിഫാഖിനെ തൊട്ട് അല്ലാഹുവിനോട് പറഞ്ഞു കൊണ്ടേയിരിക്കുന്ന അബുദ്ദർദ്ദാ(റ) തങ്ങളെയായിരുന്നു അവിടുത്തെ വീട്ടിലേക്ക് വന്ന ജുബൈർ(റ) കണ്ടത്. തിരുനബി(സ്വ) യുടെ പ്രിയ സ്വഹാബികളിൽ ഒരാളായ അബുദ്ദർദ്ദാ(റ) തങ്ങളുടെ ഈ പ്രവർത്തിയിൽ ആശ്ചര്യം തോന്നിയ ആഗതൻ അതിനെപ്പറ്റി ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു:


"ആരാണ് അല്ലാഹുവിന്റെ പരീക്ഷണത്തെ തൊട്ട് സുരക്ഷിതരായവർ? ആരാണ് അല്ലാഹുവിന്റെ പരീക്ഷണത്തെ തൊട്ട് സുരക്ഷിതരായവർ?ആരാണ് അല്ലാഹുവിന്റെ പരീക്ഷണത്തെ തൊട്ട് സുരക്ഷിതരായവർ? (3 വട്ടം). അല്ലാഹുവാണെ, വെറും ഒരു മണിക്കൂർ നേരത്തെ (വളരെ ചെറിയ സമയത്തെ) അല്ലാഹുവിന്റെ പരീക്ഷണത്തിന്റെ കാരണത്താൽ പോലും അതിൽ ക്ഷമിക്കാതെ ആളുകൾ ദീനിനെ വിട്ടു പിന്തിരിഞ്ഞു പോയേക്കാം".


ആകയാൽ ദുനിയവിയ്യായ പരീക്ഷണങ്ങളെ കുറിച്ചോർത്തല്ല നമ്മൾ വേവലാതി കൊള്ളേണ്ടത്, മറിച്ച് ആത്മീയമായ പരീക്ഷണങ്ങൾ വന്നു ചേരുന്നതിനെ പേടിച്ചാണ്. ഈമാനിനും ഇസ്‌ലാമിനും ഭീഷണിയാകുന്ന തരത്തിൽ നമ്മുടെ ചിന്തകളെ പരീക്ഷിക്കാൻ അല്ലാഹുവിന് എളുപ്പമാണ്. ചരിത്രത്തിൽ ഒരുപാട് ഉദാഹരണങ്ങളുമുണ്ട്. എല്ലാ വഴിയിലും പരീക്ഷണങ്ങൾ നിറയുമ്പോഴും പ്രതീക്ഷകൾ പൂത്തുലഞ്ഞു തന്നെ നിൽക്കണം. ജീവിതം സന്തോഷത്തിന്റെ ഒരു വാതിൽ അടച്ചിടുമ്പോൾ ക്ഷമയും സഹനവും തവക്കുലും വിജയത്തിന്റെ എട്ടു വാതിലുകൾ തുറന്നു നൽകുന്നുണ്ട്.


രോഗത്തിൽ നിന്നും ശമനം ലഭിക്കാൻ വേണ്ടി ഡോക്ടർമാർ സൂചി കുത്തുന്നത് നമുക്ക് വേദനിക്കുന്നുണ്ട് എങ്കിലും ആത്യന്തികമായി അത് നമ്മുടെ നന്മക്ക് വേണ്ടിയുള്ള വേദനിപ്പിക്കലാണ്. നമ്മെയിഷ്ടമല്ലാത്തത് കൊണ്ടാണ് അല്ലാഹു പരീക്ഷിക്കുന്നത് എന്ന ചിന്ത മായ്ച്ചു കളയേണ്ടത് അവനേറ്റവും ഇഷ്ടപ്പെട്ട പ്രവാചകന്മാർക്കാണ് മനുഷ്യരിൽ ഏറ്റവും പരീക്ഷണങ്ങളും അവൻ നൽകിയത് എന്നോർത്തു കൊണ്ടാണ്. മറ്റാരില്ലെങ്കിലും അല്ലാഹു കൂടെയുണ്ട് - അവനിലേക്ക് തന്നെയാണ് പരമമായ മടക്കവും.💖

ഹാദിയയും ആയിഷയും ഓർമ്മിപ്പിക്കുന്നത്

ഹാദിയ: ജനിച്ചു വീണത് മുതൽ 24 വയസ്സ് വരെ ജീവിച്ച മതവും സംസ്കാരവും കൂട്ടവും കുടുംബവുമെല്ലാം വിട്ടെറിയാൻ പോലും തയ്യാറായി സ്വമേധയാ ഇസ്‌ലാം സ്വീകരിക്കാൻ കാരണമായത് വിശുദ്ധ മതത്തിന്റെ പരലോകത്തെ കുറിച്ചുള്ള അധ്യാപനത്തെക്കുറിച്ച് നിരന്തരം ആലോചിച്ചത് കൊണ്ടായിരുന്നുവത്രെ! സത്യമതത്തിൽ വിശ്വസിച്ചു ജീവിച്ചില്ലെങ്കിൽ വരാനിരിക്കുന്ന കഠിനാൽ കഠിനമായ ശിക്ഷയെപ്പറ്റി അറിഞ്ഞത് കൊണ്ടാണത്രേ!




ആയിഷ: 20 വയസ്സോളം കാലം താൻ പരിചയിച്ചതും പഠിച്ചതും അറിഞ്ഞതും ജീവിച്ചതുമായ ഒരു മതവിശ്വാസം മാറ്റി അമ്മയോ അച്ഛനോ കുടുംബമോ സമൂഹമോ ആരെതിരായാലും ഞാൻ മുസ്ലിമായി ജീവിക്കുമെന്ന് സ്വമേധയാ ആർജ്ജവത്തോടെ പ്രഖ്യാപിക്കാൻ നിദാനമായത് കൂട്ടുകാരികളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും പരലോകത്തെയും നരകശിക്ഷയെയും പറ്റി കേട്ടപ്പോൾ അതിനെ ഭയന്നും അതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയുമായിരുന്നത്രെ! (ആയിഷ വീണ്ടും ആതിരയായി എന്ന വിഷയം ചർച്ചയാകും മുമ്പ് എഴുതിയ കുറിപ്പാണ്. അവർ തിരിച്ചു പോയാലും ഇല്ലെങ്കിലും ഇങ്ങോട്ടേക്ക് പോരാൻ ആ കുട്ടി കാണിച്ച ആർജ്ജവമാണ് വിഷയമാകേണ്ടത്)


സമൂഹത്തിലെ ദുർബലകളായ രണ്ട് അവിവാഹിത സ്ത്രീകൾ - അവർക്ക് എല്ലാം ത്യജിച്ചു, വ്യവസ്ഥിതികളെ വെല്ലുവിളിച്ചു കൊണ്ട് , കഠിന പീഢനങ്ങൾ ഏറ്റു വാങ്ങാൻ തയ്യാറായി വിശുദ്ധ ഇസ്‌ലാം സ്വീകരിക്കാൻ കാരണമായത് വരാനിരിക്കുന്ന ലോകത്തെ രക്ഷാ ശിക്ഷകളെക്കുറിച്ചുള്ള കേവല പഠനം മാത്രമാണെങ്കിൽ യാ അല്ലാഹ്, ജനിച്ചത് മുതൽ ഇന്നീ നിമിഷം വരെ എല്ലാ സമയവും എത്ര വട്ടം ഞാനിതൊക്കെ കേൾക്കുന്നു, വായിക്കുന്നു, പഠിക്കുന്നു, ചിന്തിക്കുന്നു. എന്നിട്ടും അവന്റെ ശിക്ഷയിൽ നിന്നും രക്ഷ നേടാനും അവന്റെ രക്ഷ പ്രാപിക്കാനും വേണ്ടി നേരായ വിശ്വാസത്തിലും കർമ്മ വിശുദ്ധിയിലുമായി ഒരു മണിക്കൂറെങ്കിലും ജീവിക്കാൻ എനിക്ക്‌ കഴിയുന്നില്ലല്ലോ.


ഹാദിയയും ആയിഷയും അവരുടെ ഇസ്‌ലാം സ്വീകരണവും നാമോരോരുത്തർക്കും അല്ലാഹു നൽകിയ ദൃഷ്ടാന്തമാണ്. നമുക്കവൻ ഔദാര്യമായി നൽകുകയും അതനുസരിച്ചു ജീവിക്കുന്നതിൽ ഒരു പുൽക്കൊടി കൊണ്ടുള്ള വേദന പോലും അനുഭവിക്കാതെ ജീവിക്കാനുള്ള അവസരമൊരുക്കുകയും ചെയ്ത ഈമാൻ എത്രമാത്രം കഷ്ടതകളും പ്രയാസങ്ങളും സഹിച്ചാണ് പലർക്കും അല്ലാഹു നൽകുന്നത് എന്നോർക്കാൻ, നമ്മൾ അശ്രദ്ധമായും ചിന്തയില്ലാതെയും കേട്ടും വായിച്ചും പോകുന്ന പരലോക ചിന്തകൾ എത്ര മാത്രം ശക്തമായി മനസ്സുകളെ സ്വാധീനിക്കുന്നു എന്നോർക്കാൻ, ഇത്ര കഠിനമായ പരീക്ഷണങ്ങൾ സഹിച്ചവർ അവരുടെ ഈമാനിനാൽ പോകേണ്ട സ്വർഗ്ഗത്തെ തന്നെയാണ് നമ്മളും ആശിക്കുന്നത് എന്നോർക്കാൻ.....


ഖബ്ബാബും സുമയ്യയും യാസിറും അമ്മാറും ബിലാലുമൊക്കെ (റളിയള്ളാഹു അൻഹും) ചുറ്റുപാടും പലരിലായി ഇന്നും ജനിച്ചും ജീവിച്ചും മരിച്ചും കൊണ്ടിരിക്കുന്നുണ്ട്. അവർക്കൊപ്പം പരീക്ഷണങ്ങൾ സഹിക്കാതെ രക്ഷപ്പെടുമ്പോൾ അവർക്ക് കൈ സഹായമാകാനെങ്കിലും നമുക്ക് കഴിയുന്നില്ലല്ലോ. സത്യവിശ്വാസത്തിന്റെ പേരിൽ ഈർച്ചവാളുകൾ കൊണ്ട് തലമുതൽ മുറിച്ചു കണ്ടം തുണ്ടമായി കഷണമാക്കപ്പെട്ടവർ മുൻകാലത്തുണ്ട്, ഇന്നുമുണ്ട്. അവരൊക്കെ രക്ഷപ്പെടുന്ന കൂട്ടത്തിൽ ഈമാനിലാണെന്ന ഗർവ്വും പ്രൗഢിയും അഹങ്കാരപൂർവ്വമായ പ്രത്യാശയും മാത്രമുള്ള നാമും എളുപ്പമങ് രക്ഷപ്പെടുമെന്നെങ്ങനെ പ്രതീക്ഷിക്കാനാകും?


أحسب الناس أن يتركوا أن يقولوا آمنا وهم لا يفتنون 😢

അല്ലാഹു കൈവിടില്ല - നിശ്ചയം!


ഉടയ തമ്പുരാനൊരിക്കലുമവന്റെ അലിവിന്റെയും കരുണയുടെയും കവാടങ്ങളടച്ചു വെക്കുകയേയില്ല. ചെയ്തു കൂട്ടിയ പാപങ്ങളുടെ പേരിൽ ഏഴയായ, ദുർബലനായ, ബലഹീനനായ ഈ അടിമയെ ശിക്ഷിക്കുന്നത്‌ കൊണ്ട്‌ സർവ്വ പ്രതാപിയും സർവ്വാധികാരിയും സർവ്വ ശക്തനുമായ റബ്ബിന്‌ യാതൊന്നും വർദ്ധിക്കാനില്ല, അവന്റെ സംരക്ഷണത്തിന്റെ കരവലയത്തിലാക്കി പറുദീസയിലേക്ക്‌ ചേർക്കുന്നത്‌ കൊണ്ട്‌ ഒരണുമണിയുടെ ഘനത്തിൽ പോലും അവന്‌ യാതൊന്നും കുറയാനുമില്ല.


മുഖ്ലിസും മുത്തഖിയുമായ ഒരു ആലിം തന്റെ ജീവിതത്തിലൊരിക്കലും നരകത്തിന്റെ ഭയാനകതയെക്കുറിച്ച്‌ തന്റെ ശിഷ്യന്മാരോട്‌ ഭയപ്പെടുത്താറേയില്ലായിരുന്നത്രെ. അദ്ദേഹം വഫാത്തായ ശേഷം ശിഷ്യൻ സ്വപ്നത്തിൽ കണ്ട്‌ 'അല്ലാഹു അങ്ങയെ എന്ത്‌ ചെയ്തു' എന്ന് ചോദിച്ചുവത്രെ.


അദ്ദേഹം പറഞ്ഞു: അല്ലാഹു എന്നോട്‌ ചോദിച്ചു. "എന്ത്‌ കൊണ്ടാണ്‌ നീ ഒരിക്കലും എന്റെ അടിമകളെ നരകത്തെത്തൊട്ട്‌ പറഞ്ഞ്‌ ഭയപ്പെടുത്താതിരുന്നത്‌?" ഞാൻ അല്ലാഹുവിനോട്‌ പറഞ്ഞു: "യാ അല്ലാഹ്‌, അവർ നിന്നെ ഇഷ്ടപ്പെടുന്നതിനെയാണ്‌ ഞാൻ ആഗ്രഹിച്ചത്‌", ശേഷം അല്ലാഹു എനിക്ക്‌ എല്ലാം പൊറുത്തു തന്നു!.





കഴിഞ്ഞു പോയ സമയത്തിൽ ചെയ്തു കൂട്ടിയ തിന്മകളിലാകെ അവന്റെ ശിക്ഷക്ക്‌ പകരം അവന്റെ മഗ്ഫിറത്തിനെയാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. തെറ്റുകളിലായി ജീവിക്കുവാൻ പോലുമെനിക്ക്‌ അറ്റമില്ലാത്ത അനുഗ്രഹങ്ങൾ വാരി നൽകുന്ന നാഥനെ കുറിച്ച്‌ ഞാനെങ്ങനെ നിരാശനാകും?! അവന്റെ ദേഷ്യത്തെ അവന്റെ കാരുണ്യം കവച്ചു വെക്കുന്നുണ്ടെന്നത്‌ പ്രതീക്ഷയുടെ വാതിലിലേക്കുള്ള ആശയുടെ താക്കോലാണ്‌. ഉയരെ ആകാശത്തേക്കോ ഭൂമിയുടെ ആഴങ്ങളിലേക്കോ വിശാലമായ പാപങ്ങളാണെങ്കിലും പൊറുക്കുമെന്നവന്റെ വാഗ്ദാനമാണ്‌. സ്വർഗ്ഗത്തിന്റെ താക്കോൽ കൂട്ടങ്ങളായ ലാ ഇലാഹ ഇല്ലല്ലാഹിയിൽ ഞാൻ അവിശ്വസിച്ചിട്ടേയില്ലല്ലൊ.


ദിവസവും 70 പ്രാവശ്യം പാപങ്ങൾ ചെയ്യുകയും ഓരോ വട്ടവും ശേഷം ഉടനെ തൗബ ചെയ്യുകയും ചെയ്യുന്ന ആളെക്കൊണ്ട്‌ ഹസനുൽ ബസ്വരി(റ) വിനോട്‌ ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞത്‌

ما أعلم هذا إلا من أخلاق المؤمن

സത്യവിശ്വാസിയുടെ സ്വഭാവം തന്നെയല്ലാതെ അതിൽ മറ്റൊന്നും ഞാൻ കാണുന്നില്ല എന്നായിരുന്നു.


മാലാഖമാരായല്ല അല്ലാഹു നമ്മെ സൃഷ്ടിച്ചത്‌, പാപങ്ങൾ ചെയ്യുകയും അവനിലേക്ക്‌ അവന്റെ മഗ്ഫിറത്തിനായി നിറകണ്ണുകളോടെ കൈ നീട്ടുകയും ചെയ്യുന്നവരേക്കാൾ അവനിഷ്ടമുള്ളവരായി ആരുണ്ട്‌?!


تعاظمني ذنبي فلما قرنته

بعفوك ربي كان عفوك اعظما




പാപങ്ങളുടെ ഭീമമായ ഭാണ്ഡം എണ്ണവും വണ്ണവുമെടുക്കാൻ കഴിയാത്ത വിധം ഏറെയേറെയുണ്ടെന്നെനിക്കറിയാമെങ്കിലും നാഥാ, നിന്റെ മഗ്ഫിറത്തും അലിവും കരുണയും എന്റെ പാപങ്ങളേക്കാളേറെ വിശാലവും മഹത്വമുടയതുമാണെന്ന വിശ്വാസത്തിലാണെന്റെ മോഹവും പ്രതീക്ഷയും ആശയും. നീയാകട്ടെ, അശേഷം ആലംബഹീനരായ അടിമകൾക്ക്‌ മോഹഭംഗം വരുത്തുന്നവനല്ലേയല്ല...

ആയിഷ - ആതിര: പ്രതീക്ഷകൾ അസ്തമിക്കുമോ?

ആയിഷ വീട്ടിൽ നിന്നും പോകുന്നതിന്റെ മുമ്പ് മാതാപിതാക്കൾക്ക് എഴുതി വെച്ച കത്ത് വായിച്ചു കഴിഞ്ഞപ്പോൾ മനസ്സ് പറയുന്നു തീർച്ചയായും അവൾ തിരിച്ചു വരുമെന്ന്. ഏകദൈവ വിശ്വാസത്തോടുള്ള താൽപ്പര്യം അവളുടെ ഫിത്രയുടെ തന്നെ ഭാഗമാണെന്ന് അത് വായിക്കുന്നവർക്ക് ബോധ്യമാകും. അല്ലാഹു അവളുടെ മനസ്സിനുള്ളിൽ കത്തിച്ചു വെച്ച ഹിദായത്തിന്റെ വെളിച്ചത്തെ ഊതിക്കെടുത്താൻ നോക്കുന്നവർക്ക് താൽക്കാലിക വിജയമുണ്ടായേക്കാമെങ്കിലും കാലവും സമയവും ഒത്തു വരുമ്പോൾ ഇൻശാ അല്ലാഹ് ആ വെളിച്ചത്തെ അത് വളർത്തിയ തമ്പുരാൻ തന്നെ പൂർത്തീകരിക്കും....

"ഇസ്‌ലാം ആണ് സത്യം എന്നെനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. നിങ്ങളെന്നെ ഭീഷണിപ്പെടുത്തിയോ മറ്റോ ഒരു വിവാഹം കഴിപ്പിച്ചാൽ എത്ര നാൾ ഞാനിതൊക്കെ മറച്ചു വെക്കും? എന്റെ മനസ്സാക്ഷിയോട് തന്നെ ചെയ്യുന്ന വഞ്ചനയാണത്. മനസ്സിൽ ഒന്നുവെച്ച് പുറത്ത് മറ്റൊന്നായി എത്രനാൾ ഞാൻ അഭിനയിക്കും? ആ വിവാഹം കഴിക്കുന്ന ആളോടും കൂടി ചെയ്യുന്ന ഏറ്റവും വലിയ വിശ്വാസ വഞ്ചനയല്ലേ അത്. അതുകൊണ്ട് ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് ആ വിശ്വാസം അനുസരിച്ച് ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. എന്റെ വിശ്വാസത്തെ മറന്ന് എനിക്ക് ജീവിക്കാനാവില്ല" (ആയിഷയുടെ കത്തിന്റെ 18 ആം പേജ്).





"എന്റെ വിശ്വാസത്തെ മറന്നു കൊണ്ട് എനിക്ക് ജീവിക്കാനാവില്ല. അതെന്റെ മാനസിക നില തന്നെ തെറ്റിക്കും. എന്റെ ആ ഒരവസ്ഥയാണോ നിങ്ങൾക്ക് കാണേണ്ടത്? അല്ല, ഞാൻ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുന്നതാണോ? അച്ഛാ - അമ്മേ, നിങ്ങൾക്ക് ഞാനാണോ വലുത്? അല്ല സമൂഹമാണോ? എനിക്കീ ജീവിതം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. എന്റെ വിശ്വാസങ്ങളെയും കർമ്മങ്ങളെയും ഒഴിവാക്കിക്കൊണ്ട് ജീവിക്കാൻ എനിക്ക് പറ്റുന്നില്ല. അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുക്കുകയാണ്. ഞാൻ ഇസ്‌ലാം പഠിക്കാൻ വേണ്ടി പോകുകയാണ്. നിങ്ങൾ വിഷമിക്കരുത്. സമൂഹത്തിൽ മുസ്ലിം എന്ന ഐഡന്റിറ്റി എനിക്ക് വേണം. അതിന് സർട്ടിഫിക്കറ്റ് വേണം. എന്നാലേ സമൂഹം എന്നെ മുസ്ലിം ആയിട്ട് അംഗീകരിക്കുകയുള്ളൂ. ഏതെങ്കിലും അഫയേഴ്സിൽ പെട്ടോ, ആരെങ്കിലും നിർബന്ധിപ്പിച്ചോ എടുത്ത തീരുമാനം അല്ല ഇത്. ഇസ്‌ലാം ആണ് സത്യം എന്ന് ബോധ്യപ്പെട്ടതു കൊണ്ട് എടുത്ത എന്റെ സ്വന്തം തീരുമാനമാണിത്

അച്ഛാ അമ്മേ, എന്റെ വിശ്വാസം മാത്രമേ ഞാൻ മാറുന്നുള്ളൂ, ഞാൻ എന്നും നിങ്ങളുടെ സ്വന്തം മകൾ ആണ്. ഞാൻ ഒരിക്കലും നിങ്ങളെ ഉപേക്ഷിച്ച് പോകുന്നുമില്ല. ഈ എഴുത്ത് കേവലം ഒരു കത്തായി മാത്രം കണക്കാക്കരുത്. ഇസ്‌ലാം എന്താണെന്ന് നിങ്ങളും അറിയാൻ ശ്രമിക്കണം. സ്വന്തം മനസ്സാക്ഷിയോടെങ്കിലും ചോദിക്കണം. എന്തിനാണീ ജീവിതം? ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ആരാണ് നമ്മുടെ സ്രഷ്ടാവ്? എന്നൊക്കെ.

സത്യം എന്നെങ്കിലും നിങ്ങൾ അംഗീകരിക്കണേ എന്നാണ് എന്നും അല്ലാഹുവിനോടുള്ള എന്റെ പ്രാർത്ഥന. ഈ ലോകത്ത് നമുക്ക് ഒരു ചാൻസ് മാത്രമേ ഉള്ളൂ അത് നഷ്ടപ്പെടുത്തരുത്. സത്യം ഏതാണെന്ന് നിങ്ങളും കണ്ടെത്തുക. തിരിച്ചറിയുക. എനിക്ക് വിശ്വാസമുണ്ട്. സത്യം നിങ്ങളും തിരിച്ചറിയുമെന്ന്. ഇൻശാ അല്ലാഹ്..." (കത്തിന്റെ അവസാന ഭാഗം 19 - 20 പേജ്).

ഇസ്‌ലാമിലല്ലാതെയുള്ള ജീവിതം അവൾക്ക് സാധ്യമല്ല എന്ന് പറഞ്ഞ മനസ്സിൽ പതിഞ്ഞ ഈമാൻ ദൃഢമാണ്, പീഢനങ്ങൾ സഹിക്കുന്നതിന് വെറുമൊരു ദുർബലയായ 20 വയസ്സുകാരി പെണ്ണിന് പരിധിയുണ്ട്, എക്കാലവും അവളെ കാൽക്കീഴിൽ ഞെരിച്ചമർത്തി ജീവിക്കാൻ ആർക്കും സാധ്യമല്ലല്ലോ, മനസ്സ് പറയുന്നത് ഇന്നും അവൾ ഈമാനിൽ തന്നെയാണ്, എന്നെങ്കിലും ഒരിക്കൽ സാഹചര്യവും സമയവും ഒത്തു വരുമ്പോൾ ഇന്ന് നടക്കുന്നതിന്റെയൊക്കെ ഉള്ളറയിലെ രഹസ്യങ്ങൾ അവൾ വെളിപ്പെടുത്തുക തന്നെ ചെയ്യും, ഒന്നുമില്ലെങ്കിൽ അവൾക്കല്ലാഹു നൽകിയ ഈമാനിലായി സ്വകാര്യതയിൽ എങ്കിലും അവൾ ജീവിക്കും.

ഇതൊരു ശുഭ പ്രതീക്ഷയാണ്, കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ എടുത്തു ചാട്ടക്കാരി പെണ്ണൊന്നുമല്ല ആയിഷയെന്ന് ഒരു വട്ടം ആ കത്ത് വായിച്ചവർക്ക് മനസ്സിലാകും.വർഷങ്ങളുടെ നിരന്തരമായ പഠനവും ബോധ്യവുമാണ് അവൾക്ക് കൈമുതലായത്. ആയിഷ എന്ന നാമം തന്നെ ക്ഷമയുടെയും സഹനത്തിന്റെയും പരീക്ഷണത്തിന്റെയും വലിയൊരു ചരിത്രം മുന്നിൽ വെക്കുന്നുണ്ട്.



ജീവനേക്കാൾ സംരക്ഷിക്കുന്ന പരിശുദ്ധിയെപ്പറ്റി കപട വിശ്വാസികൾ ഉയർത്തി വിട്ട കളവുകളും ഊഹാപോഹങ്ങളും വിശ്വാസികളെ പോലും സ്വാധീനിക്കപ്പെട്ടു പോയപ്പോൾ പ്രവാചകരുടെ (സ്വ) പ്രിയപത്നി ഹസ്രത്ത് ആയിഷ ബീവി(റ) അനുഭവിച്ച കഠിനമായ പ്രയാസം അവസാനം മറകൾ നീക്കി ഹഖിനെ വെളിവാക്കി പത്തോളം വിശുദ്ധ വചനങ്ങൾ അവതീർണ്ണമാക്കി ഉടയ തമ്പുരാനായ അല്ലാഹു തന്നെ മഹതിയുടെ പരിശുദ്ധി വ്യക്തമാക്കിയപ്പോൾ മഹതി പറഞ്ഞത്

ولكن والله ما كنت أظن أن الله عز وجل ينزل في شأني وحيا يتلى

"അല്ലാഹുവാണെ സത്യം, എന്റെ നിരപരാധിത്വം വെളിവാക്കാൻ അല്ലാഹു അവന്റെ വിശുദ്ധ ഖുർആനിൽ എന്നെന്നും ഓതപ്പെടുന്ന ആയത്ത് വഹ്'യായി ഇറക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല" എന്നായിരുന്നു. എല്ലാ കഴിവുമുടയവനായ അല്ലാഹു അവൾക്കായി എന്ത് സംവിധാനിച്ചു വെച്ചിരിക്കുന്നു എന്ന് നാമറിയില്ലല്ലോ.

ഭീഷണികളിലും പീഡനങ്ങളിലും പിടിച്ചു നിൽക്കാൻ മറിച്ചു പറഞ്ഞാൽ ഒലിച്ചു പോകുന്നതല്ല ഈമാൻ എന്നവൾക്ക് തീർച്ചയായും അറിയാമായിരിക്കും. ബാഹ്യമായ അമലുകൾക്കപ്പുറം ഹൃദയത്തിൽ വേരുറച്ച വെളിച്ചമാണ് വിശ്വാസം. അത് തെളിഞ്ഞു തന്നെ നിൽക്കുന്നുണ്ടാകും എന്ന് പ്രതീക്ഷിക്കാം. എല്ലാ മറകളും നീക്കി സ്രഷ്ടാവായ നാഥൻ അവൾക്ക് സുരക്ഷിതത്വവും ഈമാനിന്റെ വെളിച്ചവും പകർന്നു നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ലല്ലോ..😪

ആയിഷയുടെ കത്തിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുനബിയിലേക്ക് - വിജയത്തിലേക്ക്..

അല്ലാഹുവിന്റെയും സൃഷ്ടികളുടെയും ഇടയിലെ വസീലയാണ്‌ തിരുനബി(സ്വ). അവിടുന്ന് ഇങ്ങോട്ടുള്ളത്‌ നൽകാനുള്ളതിന്‌ മാത്രമല്ല ഇവിടുന്നങ്ങോട്ട്‌ കാര്യങ്ങൾ സാധിക്കാനും കൂടെ അവിടുന്ന് വസീലയാണെന്നത്‌ ആർക്കും മനസ്സിലാക്കാവുന്നതാണ്‌. അവിടുത്തെ മേലുള്ള സ്വലാത്തില്ലാതെ ദുആകൾ ഉയർത്തപ്പെടുകയില്ലെന്നത്‌ തിരുവചനത്തിൽ തന്നെ വ്യക്തമാക്കപ്പെട്ടതാണല്ലോ.

ഒരു തിന്മയും പ്രവർത്തിക്കുകയോ അതിലേക്ക്‌ ആലോചിക്കുകയോ ചെയ്യരുതെന്ന ഇലാഹീ നിർദ്ദേശം തക്‌'ലീഫുള്ള ഇരുവിഭാഗം സൃഷ്ടികൾക്കാസകലം എത്തിച്ചു നൽകിയ തിരുനബി(സ്വ)ക്ക്‌ അവരിൽ നിന്ന് തിരിച്ച്‌ നിന്ന് ലഭിക്കാനുള്ളതായി അല്ലാഹു തീരുമാനിച്ചു നൽകിയ ഹഖാണ് അവിടുത്തെ പൂർണ്ണമായും അനുസരിക്കപ്പെടുക എന്നത്. അല്ലാഹുവിന്റെ തിരുകലാം മാത്രം വിശ്വസിച്ചത്‌ കൊണ്ടൊരാളും സത്യവിശ്വാസി ആകുന്നില്ല. ഇലാഹായ തമ്പുരാന്റെ ഏകത്വത്തെ സമ്മതിച്ചു, വിശ്വസിച്ചു അംഗീകരിക്കുന്നതോടൊപ്പം മുത്ത് നബി(സ്വ) തങ്ങളേയും സ്വീകരിക്കാതെ മുസ്ലിമാകുക സാധ്യമല്ല തന്നെ.





മുകല്ലഫായ സൃഷ്ടികളിലേക്ക്‌ അവിടുന്ന് അല്ലാഹുവിങ്കൽ നിന്നും കൊണ്ട്‌ വന്നതിനെയൊക്കെ അന്ത്യനാൾ വരെയുള്ള സർവ്വ സമൂഹത്തിലും സകലരാലും അനുസരിക്കപ്പെടണം എന്നത് അവിടുത്തേക്ക് സ്രഷ്ടാവായ ഉടയ തമ്പുരാൻ ഏകിയ ഹഖാണ്. തിരുനബിക്ക്‌(സ്വ) വഴിപ്പെടാതെ അല്ലാഹുവിനു വഴിപ്പെടുക സംഭവ്യമല്ല തന്നെ. ത്വാഅത്തുകളുടെ സ്വീകാര്യത പോലും റസൂൽ(സ്വ)യെ അനുസരിക്കുന്നതിലാണ്‌ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്‌. അതിനാൽ തന്നെ നാം ചെയ്യുന്ന ഏതൊരു പാപത്തിലും അല്ലാഹുവിന്റെ ഹഖിലുള്ള നിഷേധവും അതേ അളവിൽ തന്നെ ഹബീബിന്റെ ഹഖിലുള്ള നിഷേധവും ഉൾക്കൊള്ളുന്നു എന്നത് ബുദ്ധിയുള്ള ഏതൊരു മനുഷ്യനും അംഗീകരിക്കാനും സമ്മതിക്കാനും കഴിയുന്ന പരമാർത്ഥമാണ്.

സ്വന്തത്തോട്‌ അക്രമം ചെയ്തവർ അവിടുത്തെ സവിധത്തിലേക്ക്‌ ചെല്ലാനുള്ള വിശുദ്ധ ഖുർആനിന്റെ നിർദ്ദേശം ഏതെങ്കിലും ഒരു വിഭാഗം ആളുകളിലോ ഒരു കാലത്തേക്കോ മാത്രം ചുരുക്കപ്പെട്ടതായി ഇമാമീങ്ങളാരും പഠിപ്പിക്കുന്നില്ല. അവിടുന്ന് പ്രവാചകരായിട്ടുള്ള എല്ലാ സമൂഹത്തിന്റെയും പാപങ്ങൾ സ്വന്തത്തോടുള്ള അക്രമവും അതുവഴി അല്ലാഹുവിന്റെയും നബിതങ്ങളുടെയും(സ്വ) ഹഖിന്റെ നിഷേധവുമാണ്‌.

അവിടുത്തെ ഹഖിനെ നിഷേധിച്ചവർ അവിടുത്തെ തിരുസന്നിധിയിലേക്ക് ചെന്ന് അല്ലാഹുവിന്റെ മഗ്ഫിറത്‌ നേടി എടുക്കാനുള്ള മാർഗ്ഗമാണ് അവിടുത്തെ ശഫാഅത്ത് തേടൽ. കഴിഞ്ഞു പോയ നൂറ്റാണ്ടുകളിൽ ആകമാനം അറിവിന്റെ വെളിച്ചം നിറച്ച ഉലമാക്കളിലെ അഗ്രഗണ്യരായ നാല് മദ്ഹബിലെയും ഇമാമീങ്ങൾ തിരു ശഫാഅത്ത് ലഭ്യമാക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ പുണ്യമാണ് എന്ന് പഠിപ്പിച്ചവരാണ്.

ശാരീരികമായി അവിടുത്തെ സമീപിക്കാൻ മദീനാ മുനവ്വറയിലേക്ക്‌ പോയി തിരു ഖബ്‌റു ശരീഫിങ്കൽ ചെന്ന് പാപങ്ങളെത്തൊട്ട്‌ അന്യായം പറഞ്ഞ്‌ അവിടുത്തെ ശഫാഅത്ത്‌ തേടാൻ കഴിയുന്നവർ അങ്ങനെയും അല്ലാത്തവർ ആത്മീയമായെങ്കിലും തിരുമുന്നിൽ പാപത്തെച്ചൊല്ലി അന്യായം ബോധിപ്പിച്ച്‌ റബ്ബിലേക്കവിടുത്തെ വസീലയാക്കിയതായാണ്‌ കഴിഞ്ഞുപോയ എല്ലാ കാലത്തെയും ഉലമാ സമൂഹത്തിന്റെയും ചരിത്രം പഠിപ്പിക്കുന്നത്‌..

فـي حالة البعد روحي كنت أرسلها

تقبــل الأرض عنــي وهــي نـائبتي.

പാപങ്ങളിൽ മുഖം പൂഴ്ത്തി അക്രമിയായി ജീവിച്ച ഇന്നലെകളും ഇന്നുകളും പ്രയാസത്തിന്റെ വേവലാതിയായി നെഞ്ചിൽ വേദന പകരുമ്പോൾ ആശ്വാസത്തിന്റെ ഇളം തലോടലാകുന്നത്‌ തിരുനബിയാണ്‌(സ്വ). പാപമെത്ര വലുതായാലും അവിടുന്ന് കൈ വെടിഞ്ഞിട്ടില്ല, വെടിയുകയുമില്ല.

ولم تصرف وجهك عنه وهو وسيلتك ووسيلة أبيك آدم عليه السلام إلى الله تعالى يوم القيامة


"അവിടുത്തെത്തൊട്ട്‌ മുഖം തിരിക്കല്ലേ" എന്ന് ഇമാം മാലിക്ക്‌(റ) തങ്ങൾ ഖലീഫയോട്‌ പറഞ്ഞത്‌ നാമോരോരുത്തർക്കുമായാണ്‌. മനുഷ്യപിതാവായ ആദം നബി(അ)ന്റെ പോലും വസീലയായ റസൂലുല്ലഹി(സ്വ) തങ്ങളെത്തൊട്ട്‌ മുഖം തിരിക്കാതെ അവിടുത്തെ അല്ലാഹുവിലേക്ക്‌ ഇടയാളരായിപ്പിടിച്ചു രക്ഷനേടാനല്ലാതെ നമുക്കെവിടെയാണൊരു പിടിവള്ളിയുള്ളത്‌?!

شفاعتي لأهل الكبائر من أمتي


അവിടുത്തെ ശഫാഅത്ത്‌ വിശാലമാണ്‌, ആ ശഫാഅത്തിനെ സ്വീകരിക്കുമെന്നത്‌ തമ്പുരാന്റെ വാഗ്ദാനമാണ്‌. പാപികളേ, തിരുനബിയിലേക്ക്‌ മടങ്ങൂ - അവിടുന്നാണല്ലാഹുവിലേക്കുള്ള വഴി.

യാ റസൂലല്ലാഹ്‌, പാപങ്ങളിൽ മുങ്ങിയ ജീവിതമാണെന്റെത്‌, അവിടുത്തെ ശഫാഅത്തിലാണാകെയുള്ള പ്രതീക്ഷ, അതിനർഹതപ്പെടുന്നവരിലെങ്കിലും പെടാനവിടുത്തെ സഹായമേകണേ....

Thursday, March 09, 2017

ഞങ്ങൾ ഞങ്ങളുടെ സൽക്കർമ്മങ്ങളെ വിൽക്കാറില്ല!

എന്ത്‌ നന്മ ഒരാൾക്ക്‌ ചെയ്ത്‌ കൊടുക്കുമ്പോഴും പല രീതിയിൽ മനുഷ്യർ അതിനെ കാണും. തിരിച്ച്‌ വല്ലതും ലഭിക്കും എന്ന പേരിലാകാം പലപ്പോഴും നമ്മൾ പല ഉപകാരങ്ങളും ചെയ്യുന്നത്‌. അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ച്‌ കൊണ്ട്‌ ചെയ്യുന്നതും ഉണ്ടാകും അക്കൂട്ടത്തിൽ. എങ്കിൽ പോലും ഒരിക്കൽ നാമൊരു കാര്യം ചെയ്ത്‌ കൊടുത്ത ഒരു മനുഷ്യനിൽ നിന്നും നമുക്ക്‌ സഹായം നിഷേധിക്കപ്പെട്ടാൽ തീർച്ചയായും അതിന്റെ പേരിൽ നാം വിഷമിക്കുകയും 'അന്ന് ഞാനവന്‌ അത്‌ ചെയ്തു കൊടുത്തിരുന്നു - ഇന്ന് എനിക്ക്‌ ഈയൊരു കാര്യം അവൻ ചെയ്തു തന്നില്ല' എന്ന് പരാതിപ്പെടുകയും ചെയ്യുന്നത് പതിവാണ്.




ആരിൽ നിന്നും എന്ത്‌ തിരിച്ച്‌ കിട്ടിയാലും ഇല്ലെങ്കിലും അല്ലാഹുവിങ്കൽ പ്രതിഫലം ലഭിക്കണം എന്ന ഉത്തമമായ ചിന്ത മനസ്സിലുള്ളവർ താൻ ചെയ്യുന്ന ശാരീരികമോ മാനസികമോ, സാമ്പത്തികമോ ആയ എന്ത്‌ സഹകരണങ്ങളും ചെയ്യലോടെ അതിനെ റബ്ബിലേക്ക്‌ ഏൽപ്പിക്കുകയാണ്‌ ചെയ്യേണ്ടത്‌. അതിന്റെ ഭാഗം തന്നെയാണ്‌ 'വലത്‌ കൈ കൊണ്ട്‌ കൊടുത്തത്‌ ഇടത്‌ കൈ അറിയാതിരിക്കുക ' എന്നതും. തിരിച്ച്‌ പ്രതീക്ഷിക്കാതിരിക്കുക എന്നത്‌ ചെയ്യുന്ന കാര്യത്തിന്റെ പൂർണ്ണതയെ പോലും ബാധിക്കുമെന്നതാണ്‌ ശരി. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ പിറന്ന നാടും വിട്ട്‌ മദീനയിലേക്ക്‌ വന്ന മുഹാജിറുകളിൽ പലരും പിൽക്കാലത്ത്‌ അൻസ്വാറുകളേക്കാൾ സാമ്പത്തിക ശേഷിയുള്ളവരായി മാറിയത്‌ തിരിച്ച്‌ പ്രതീക്ഷിക്കാതെയുള്ള അൻസ്വാറുകളുടെ സഹകരണത്തിന്റെ തന്നെ പ്രതിഫലനമായിരുന്നു.


ഇറാഖിലെ പ്രവിശ്യാ ഭരണാധികാരി, ഖലീഫ അലി (റ) വിൽ നിന്നും ഒരു കാര്യം നേടാൻ വേണ്ടി ഹസ്രത്ത്‌ അബ്ദുല്ലാഹ്‌ ഇബ്നു ജഅഫർ (റ) വിനോട്‌ സഹായം അഭ്യർത്ഥിച്ചു. മഹാൻ അലി(റ) വിനോട്‌ ആ കാര്യം സൂചിപ്പിക്കുകയും ഫലമായി കാര്യം സമ്മതിച്ചു കിട്ടുകയും ചെയ്തു. ഉപകാരസ്മരണയായി ഭരണാധികാരി നാൽപ്പതിനായിരം ദിർഹം അബ്ദുല്ലാഹ്‌ തങ്ങൾക്ക്‌ കൊടുത്തയച്ചു. ആ പണം അതേപടി തിരിച്ചയച്ച്‌ കൊണ്ട്‌ മഹാൻ അധികാരിയെ അറിയിച്ചു:


"ഞങ്ങൾ ഞങ്ങളുടെ സൽക്കർമ്മങ്ങളെ വിൽക്കാറില്ല".!!


വല്ലതും തിരിച്ച്‌ ലഭിക്കണം എന്ന് പ്രതീക്ഷിക്കാതിരിക്കുക മാത്രമല്ല തിരിച്ച്‌ ലഭിക്കുന്നത്‌ ചെയ്ത നന്മയെ നശിപ്പിച്ചേക്കുമോ എന്ന ഭയവുമായിരുന്നു അവരെ നയിച്ചത്‌. ഞാൻ ചെയ്തത്‌ കൊണ്ട്‌ എനിക്കെന്ത്‌ നേട്ടം ലഭിച്ചു എന്ന് ആലോചിക്കുന്നതിനേക്കാൾ അത്‌ കൊണ്ട്‌ അല്ലാഹുവിൽ എനിക്ക്‌ വല്ലതും ലഭിക്കുമോ എന്നതിനെ പറ്റി വേവലാതി കൊള്ളുന്നതാണ്‌ സത്യവിശ്വാസിക്ക്‌ ഭൂഷണം. വിശ്വാസിയുടെ ആ നിലയും കടന്ന് അല്ലാഹുവിൽ നിന്നും പ്രതിഫലം ലഭിക്കുമോ എന്നതിനേക്കാളും ഉത്തമമായതും അത്യുന്നതമായ ചിന്തയാണ് സൽക്കർമ്മങ്ങളെല്ലാം സ്രഷ്ടാവായ നാഥന്റെ തൃപ്തിയും പൊരുത്തവും ലഭ്യമാകാൻ മാത്രം ചെയ്യുകയെന്നത്. 




ഒഴുക്കുന്ന രക്തമോ ദാനമായി കൊടുക്കുന്ന മാംസമോ അല്ല അതിനൊക്കെ പിന്നിലെ നിങ്ങളുടെ മനസ്സിലെ ഉദ്ദേശ്യ ശുദ്ധിയായ തഖ്'വായാണ് ദൈവിക സമക്ഷത്തിൽ ഉപകാരപ്രദമായി എത്തുകയെന്ന ആഹ്വാനം നമ്മൾ ആർക്കെന്ത് സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുമ്പോഴും അതിന്റെ പേരിൽ ലഭിച്ച ആളുകളിൽ നിന്നും തിരിച്ചു കിട്ടുന്ന പ്രത്യുപകാരങ്ങളോ നന്ദിവാക്കുകളോ അതുകൊണ്ട് അവരെടുക്കുന്ന ഉപകാരങ്ങളോ നോക്കിയല്ല അല്ലാഹു അതിനെ സ്വീകരിക്കുന്നതെന്നും മറിച്ച് ഏതൊരു കർമ്മത്തിലും അല്ലാഹുവിനെ മാത്രം മുൻനിർത്തുകയും പരിഗണിക്കുകയും ചെയ്യുകയെന്ന തഖ്'വയാണ് പ്രധാനമെന്നുമുള്ള കൃത്യമായ അവബോധം നൽകുന്നുണ്ട്. കഅബയുടെ സമീപത്ത് നേർച്ചയും അറവുമൊക്കെ ജാഹിലിയ്യത്തിലും നടന്നിരുന്നു, ഏക ഇലാഹായ നാഥനിലേക്ക് ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ലെന്നതിനാൽ തന്നെ അതൊന്നും ഉപകരിക്കുന്നതായി റബ്ബിലേക്ക് എത്തുന്നതുമല്ലല്ലോ.


ആർക്കെങ്കിലും വല്ല നന്മയും ചെയ്യുന്നതിനേക്കാൾ പ്രധാനമാണ് ആ പ്രവൃത്തിയുടെ പിന്നിലുള്ള നിയ്യത്ത് ശുദ്ധവും ഖാലിസുമായി റബ്ബിനെ മാത്രം ഉദ്ദേശിച്ചാവുക എന്നത്. കാരണം ഇലാഹീ പ്രീതിക്കായി ആ നല്ല കർമ്മത്തിലേക്ക് മനസ്സിനെ മെരുക്കി ഒരുക്കിയവർക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആ സദുദ്ദേശ്യത്തിന്റെ പേരിൽ നാഥൻ പ്രതിഫലം നൽകുക തന്നെ ചെയ്യും. ജിഹാദിലേക്ക് മോഹിച്ചിട്ടും പലവിധ കാരണങ്ങളാൽ കഴിയാതെ മദീനത്ത് തന്നെയായിപ്പോയ സ്വഹാബികളെക്കുറിച്ച് സമരമുഖത്തേക്ക് പോകുമ്പോൾ ആദരവായി നബിതങ്ങൾ(സ്വ) പുകഴ്ത്തിയതും അവരിലെ സൽക്കർമ്മത്തിലേക്ക് ഉദ്ദേശ്യമുണ്ടായിട്ടും ചെയ്യാൻ കഴിയാത്തവർക്ക് സുവാർത്തയറിയിച്ചതാണ്. നേരെ തിരിച്ച് എത്ര നല്ല നല്ല സഹായങ്ങൾ ആർക്ക് ചെയ്തു കൊടുത്താലും നിയ്യത്ത് ശുദ്ധമല്ലെങ്കിൽ റബ്ബിന്റെ തൃപ്തിക്ക് പകരം അവന്റെ ദേഷ്യവും ശിക്ഷയും തന്നെ ലഭിക്കിച്ചേക്കാം.


നിസ്വാർത്ഥതയും സദുദ്ദേശ്യവും ഇലാഹീ സാമീപ്യവും ലക്ഷ്യമില്ലാതെ പോകുന്ന കർമ്മങ്ങൾ കൃഷിഭൂമിയിൽ വളരുന്ന കളകൾ കണക്കെ ഉപയോഗശൂന്യവും വിളവ് തരാൻ വിതച്ച വിത്തുകളെ പോലും നശിപ്പിക്കാൻ ഉതകുന്നതുമാണ്. ഏവരും എല്ലാ പ്രവർത്തനങ്ങളാലും എന്തുദ്ദേശിക്കുന്നോ അതാണ് ലഭിക്കുകയെന്നറിയാവുന്ന നമുക്ക് അവന്റെ തൃപ്തിയേക്കാൾ വലുതായതൊന്നും ലഭിക്കാനേ ഇല്ലല്ലോ...

Saturday, March 04, 2017

നാസർ കൂടത്തായിയുടെ മറപിടിക്ക് മറുപടി

"മഹല്ലുകൾ ശിഥിലമാകരുത്" എന്ന പ്രമേയത്തിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ കാലികവും കൃത്യവുമായ ദ്വൈമാസ കാമ്പെയ്‌നും അത് കൊള്ളേണ്ടിടത്ത് കൊള്ളേണ്ട പോലെ കൊണ്ടപ്പോൾ ചിലരുടെ ഉത്തരം മുട്ടിയാലുള്ള കൊഞ്ഞനം കുത്തലും മറുപടി ഇല്ലാതാകുമ്പോഴുള്ള അവസാന വഴിയായ കുപ്രചരണങ്ങളും അധിക്ഷേപങ്ങളും തെറിവിളികളും എമ്പാടും നടക്കുന്നു ഓൺലൈനിലും ഓഫ്'ലൈനിലും. 



കൂട്ടത്തിൽ സമസ്തക്കാരല്ലാത്തവരെ തെറിവിളിക്കുന്നതിൽ ഗവേഷണപരമായ കഴിവുണ്ടെന്ന് തെളിയിച്ച കൂടത്തായിക്കാരൻ ഫൈസിയുടേതായി മറുപടി എന്ന പേരിൽ മറപിടി എന്നുപോലും വിളിക്കാൻ കഴിയാത്ത ഒരു കുറിപ്പ് ശ്രദ്ധയിൽ പെട്ടു. സംഗതി മൂപ്പിലാൻ എഴുതിയതാകാൻ ഒരു സാധ്യതയുമില്ല - കാരണം സാഹിബിന്റെ ഐഡന്റിറ്റിയുടെ ഭാഗമായ തെറികൾ അധികമൊന്നും അതിൽ കാണുന്നില്ല. അത് പോട്ടെ, വിഷയത്തിലേക്ക് കടക്കാം. പത്ത് നമ്പറിട്ട് കൂടത്തായി എഴുതിയതിന് അതെ നമ്പറിൽ മറുപടി:

1) 'സമസ്ത' എന്ന പേര് ആരുടേതാണ് എന്ന തർക്കത്തിൽ ഞങ്ങൾ ഇടപെടേണ്ടതില്ലല്ലോ, 1967 വരെയുള്ളത് സമസ്തയും ശേഷമുള്ളത് ആധുനിക സമസ്തയുമാണ് എന്ന് സമസ്തയുടെ സ്ഥാപകരായ 40 പേരിൽ ഒരാളും അവിഭക്ത സമസ്തയുടെ അവസാന പ്രസിഡണ്ടുമായ താജുൽ ഉലമാ സ്വദഖത്തുല്ലാഹ് മുസ്ലിയാർ(ന:മ:) പറഞ്ഞത് ഓർമ്മയിരിക്കട്ടെ. ആ ആധുനിക സമസ്തയുടെ അവകാശം ആർക്കായാലും ഞങ്ങൾക്ക് സമമാണ്. സിറാജിൽ ലേഖനം എഴുതിയത് കൊണ്ട് മൗലാന നജീബ് ഉസ്താദ് APക്കാരുടെ മെഗാഫോണോ ലൗഡ്സ്പീക്കറോ ആയി എന്ന് പറയുന്നതൊക്കെ മേലെപ്പറഞ്ഞ ഉത്തരം മുട്ടിയതിന്റെ കൊഞ്ഞനം കുത്തലാണ്.

89 ഇൽ എല്ലായിടത്തും മഹല്ലുകളിൽ പ്രശ്നമുണ്ടായപ്പോൾ മഹല്ലുകൾ എല്ലാവരുടേതുമായി ഇക്കാലം വരെ നടന്നത് പോലെ നടക്കണം എന്ന് പറഞ്ഞു കൊണ്ട് 'പീസ് കാമ്പെയ്ൻ' എന്ന പേരിൽ ഇതേ മൗലാന ജനറൽ സെക്രട്ടറി ആയിരുന്ന SYF നടത്തിയ കാമ്പെയ്ൻ AP ക്കാർക്ക് കൊണ്ടപ്പോൾ അവർ പറഞ്ഞതും ഇത് തന്നെ. സംസ്ഥാനക്കാർ ലീഗിനും EK ക്കാർക്കും വേണ്ടി സംസാരിക്കുന്നു എന്നും അവരാണ് സംസ്ഥാനക്കാരെ സ്പോൺസർ ചെയ്യുന്നതെന്നുമൊക്കെ. ഇന്നും മഹല്ലുകൾ സംഘടനാവൽക്കരിക്കാതെ സമുദായത്തിന്റെ പൊതു ഐക്യത്തിന്റെ കേന്ദ്രമായി നിലനിൽക്കണം എന്ന് പറഞ്ഞപ്പോൾ കൊണ്ടത് EKക്കാർക്ക് - അവരിപ്പോൾ പറയുന്നത് സംസ്ഥാനക്കാർ AP ക്കാർക്ക് വേണ്ടി അവർ സ്പോൺസർ ചെയ്താണ് സംസാരിക്കുന്നത് എന്ന്. അഥവാ APക്കാരുടെ അന്യായത്തിനെതിരെ പ്രതികരിക്കുമ്പോൾ സംസ്ഥാനക്കാർ EKക്കാരുടെ ആളെന്ന് APക്കാരും EKക്കാരുടെ അന്യായത്തിനെതിരെ പ്രതികരിക്കുമ്പോൾ APക്കാരുടെ ആളെന്ന് EKക്കാരും പറയുന്നു - ഞങ്ങൾക്കാണെങ്കിൽ ഹഖിനോട് മാത്രമാണ് കൂർ.


2) മൗലവിക്ക് മാത്രം തിരിയും എന്ന് മൗലവിക്ക് തോന്നിയിട്ടില്ല, സംസ്ഥാനക്കാർക്കും. മൗലവിക്ക് മാത്രം തിരിയും എന്ന് മൗലവി പറയാത്തത് നിങ്ങൾ ഇടയ്ക്കിടെ പറയുന്നത് കൊണ്ട് ഞങ്ങൾക്ക് മനസ്സിലാകുന്നത് കാര്യങ്ങൾ മൗലവിക്ക് മാത്രമാണ് കൃത്യമായി മനസ്സിലാകുക എന്ന് നിങ്ങൾക്ക് തോന്നുന്നു എന്നാണ്, അതിന് ഞങ്ങൾ ഉത്തരവാദിയല്ല. ഭരണസമിതി ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല എന്നത് കാമ്പെയ്ൻ വിഷയങ്ങൾ അറിഞ്ഞ ജനങ്ങളിൽ SK യുടെ പ്രവർത്തകർ പോലും 'ഇങ്ങനെ ഒക്കെ ഉണ്ടോ' എന്ന് ചോദിക്കുന്നത് കണ്ട ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. മഹല്ല് ഭരണസമിതി സമസ്തയുടെ കീഴിൽ രെജിസ്റ്റർ ചെയ്യും മുമ്പ് അതിന്റെ നിയമനിബന്ധനകൾ നന്നായി പഠിക്കണം എന്നും വെറുതെ സമസ്തക്കാർ പറയുന്നിടത്തൊക്കെ ഒപ്പിട്ടു കൊടുക്കുന്ന പ്രകൃതം മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട് എന്നും ജനത്തെ ബൊധീകരിച്ചപ്പോൾ ഗൂഢമായി മഹല്ലുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ജനങ്ങൾ തിരിച്ചറിഞ്ഞതിലെ വെപ്രാളമാണ്.


3) മദ്രസ്സകൾ സമസ്തയുടെ ബോർഡിൽ സിലബസ് പഠിപ്പിക്കാൻ രെജിസ്റ്റർ ചെയ്യുന്നതിന് ആരും എതിർപ്പ് പറഞ്ഞിട്ടില്ല, കളവ് പറയൽ നിങ്ങളുടെ സംസ്ക്കാരത്തിന്റെ ഭാഗമാണല്ലോ. നാട്ടുകാർ നടത്തുന്ന മദ്രസകളിൽ സമസ്തക്കാർ അല്ലാത്തവർക്ക് പഠിപ്പിക്കാൻ അവകാശമില്ല എന്നും പഠിപ്പിക്കുന്ന മുഅല്ലിമുകൾ സമസ്തക്കാർ അല്ലെങ്കിൽ അവർക്ക് യാതൊരു ആനുകൂല്യവും നൽകില്ല, അവരുടെ സർവ്വീസ് രെജിസ്റ്റർ പോലും നൽകില്ല എന്ന അന്യായമായ തീരുമാനങ്ങളെ ആണ് ചോദ്യം ചെയ്തത്. പുത്തൻവാദികൾ കയറിക്കൂടി കയ്യേറ്റം ചെയ്യാതിരിക്കാൻ വേണ്ടി മറ്റു സംഘങ്ങൾ ഇല്ലാതിരുന്ന കാലത്ത് 'സമസ്തയുടെ ആശയപ്രകാരം നടക്കണം' എന്നതിന്റെ അർഥം സുന്നികൾ തമ്മിൽ ഭിന്നാഭിപ്രായമില്ലാത്തതും ബിദ്അത്തുകാരുമായി ഭിന്നാഭിപ്രായം ഉള്ളതുമായ വിഷയങ്ങളിൽ സുന്നീ ആശയപ്രകാരം നടക്കണം എന്നാണ്. അല്ലാതെ അത് സമസ്ത എന്ന സംഘടനക്ക് തീറെഴുതിയതല്ല എന്ന് മനസ്സിലാക്കാൻ കോമ്മൺ സെൻസ് മതി.


സംഘടനയുടെ സ്ഥാപനമായി അറിയപ്പെട്ടതോ അതിന്റെ കീഴിലായി തന്നെ ഉണ്ടാക്കപ്പെട്ടതോ ആയ സ്ഥാപനങ്ങളെ പറ്റി ചർച്ചയില്ല. ചെമ്മാട് ദാറുൽ ഹുദയോ ജാമിഅ നൂരിയ്യയോ നന്തി ദാറുസ്സലാമോ എന്താണിങ്ങനെ നടത്തുന്നത് എന്ന് ആരും ചോദിച്ചിട്ടില്ല. നാട്ടുകാരുടെ പൊതുസ്വത്തായ മഹല്ല്, പള്ളി, മദ്രസ്സാ സംവിധാനങ്ങൾ നാട്ടുകാരുടെ തന്നെയായി നിലനിൽക്കണം എന്നാണ് കാമ്പെയ്ൻ പറഞ്ഞത്. ഇയാൾ പറയുന്നത് 'സമസ്തയുടെ ആളുകൾ പിരിവെടുത്താണ്' മദ്രസ്സകളും പള്ളികളുമൊക്കെ ഉണ്ടാക്കിയത് എന്നാണ്!. പൊതുജനം കഴുതയാണെന്നാണോ ഇയാൾ കരുതുന്നത്? ഓരോ മഹല്ലിലും മദ്രസ്സകൾ ഉണ്ടാക്കുന്നതും സംവിധാനിച്ചു കൊണ്ട് പോകുന്നതും മഹല്ലിലെ എല്ലാ സംഘടനക്കാരും സംഘടന ഇല്ലാത്തവരുമെല്ലാം ഒന്നിച്ചാണ്. നാട്ടുകാർ മദ്രസ്സ രെജിസ്റ്റർ ചെയ്യുന്നത് എല്ലായിടത്തും ഉള്ള പോലെയുള്ള സിലബസ് നടത്താനാണ്, അല്ലാതെ സമസ്തക്ക് തീറെഴുതുന്നതല്ല. നാട്ടുകാർക്ക് കാര്യങ്ങൾ വിശദമാക്കി കൊടുക്കുന്നതിനു ഇവർക്ക് എന്തിനാണ് പ്രയാസം? ഉള്ളതല്ലേ പറയുന്നുള്ളൂ, ആ ഉള്ളത് ജനം അറിയുന്നതിൽ ബുദ്ധിമുട്ട് തോന്നുന്നതിൽ എന്തോ ഇല്ലേ?!


4) മഹല്ല് രെജിസ്റ്റർ ചെയ്യാൻ മാതൃകാ നിയമാവലി എന്തിനാണ് ചോദിക്കുകയല്ല കാമ്പെയ്ൻ ചെയ്തത്, മറിച്ച് മഹല്ല് ഒരു സംഘടനയിലും രെജിസ്റ്റർ ചെയ്യാതെ തന്നെ സമുദായത്തിന്റെ ഐക്യത്തിന്റെ കേന്ദ്രമായി നിലനിൽക്കണം എന്നാണ്. സമസ്ത ചെയ്യുന്നത് രെജിസ്റ്റർ ചെയ്യാൻ കൊടുക്കുന്ന മാതൃകാ നിയമപ്രകാരം രെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നെ നിയമാവലിയിൽ ഉള്ളത് പ്രകാരം മഹല്ലിലെ ജനറൽ ബോഡിയിൽ പോലും സമസ്തക്കാർ മാത്രമേ പാടുള്ളൂ എന്നും നടപ്പാക്കുകയാണ്. ഇത് കാരണം മഹല്ലുകളിൽ അടിപിടി ഉണ്ടാകുന്നു/ഉണ്ടാകും എന്നും അതുവഴി മഹല്ലുകൾ ശിഥിലമാകുമെന്നും. ബിദ്അത്തുകാർ പിടിച്ചെടുക്കുന്നതിനെ പ്രതിരോധിക്കാൻ വേണ്ടി രെജിസ്റ്റർ ചെയ്യുമ്പോൾ ചേർക്കുന്ന "ആശയങ്ങൾ സമസ്തയുടേത് ആകണം" എന്നത് EK സമസ്ത എന്ന സംഘടന എന്ന അർത്ഥത്തിലല്ല സുന്നി എന്ന ആശയത്തിന്റെ അർത്ഥത്തിലാണ് എന്ന് ആർക്കാണ് അറിയാത്തത്? അല്ലെങ്കിൽ EK സമസ്തക്കാർ മാത്രമാണ് സുന്നികൾ, മറ്റു മൂന്നു സംഘടനയും സുന്നികളല്ല എന്നാണോ ഇവരുടെ വാദം എന്ന് വ്യക്തമാക്കട്ടെ.


ആശയം രെജിസ്റ്റർ ചെയ്യുന്നതിന്റെ മറവിൽ മറ്റു സംഘടനകളെ അടിച്ചമർത്തി മഹല്ലുകൾ സ്വന്തമാക്കാനുള്ള ഗൂഢതന്ത്രമാണ് തുറന്നു കാട്ടപ്പെട്ടത്. അതിന് ചൂടായായിട്ടെന്ത്?!. ശംസുൽ ഉലമാ കീഴന ഓറും(ന:മ) ഓറുടെ അണികളും നാട്ടിൽ ഇക്കാലമത്രയും നടന്ന പോലെ ഭിന്നിക്കാതെ മഹല്ലുകൾ നടന്നുപോകാൻ ആഗ്രഹിക്കുന്നവരാണ്. ഓറുടെ കാലത്തില്ലാത്ത സംഘടനാവൽക്കരണം സമസ്ത തുടങ്ങിയപ്പോൾ ഓർക്ക് വേണ്ടി തന്നെ സംഘം പ്രതികരിക്കുന്നു, സമസ്തയുടെ നയവൈകല്യങ്ങൾ എക്കാലവും ഓർ തുറന്നു കാട്ടിയിട്ടുണ്ട്. ഓർ വഫാതായപ്പോൾ ഓർ ഏൽപ്പിച്ചവരും.

5) ഇസ്‌ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ നയങ്ങൾക്ക് ഉദാഹരണമായി തികച്ചും ഭൗതികമായ സംവിധാനങ്ങളെ കാണിക്കുന്ന ഇയാളൊക്കെ ആ സംഘത്തിന് ഭാരമാണ്. ഉപ്പയെയും ഉപ്പാപ്പയെയും പഠിപ്പിച്ച ഉസ്താദ് മുഅല്ലിം ക്ഷേമനിധിയിൽ നിന്നും വല്ല സഹായവും ലഭിക്കാൻ MSRന് വേണ്ടി SK കുട്ടിയെ തേടി നടക്കണം, സമസ്തക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളല്ലെങ്കിൽ അദ്ദേഹത്തിന് അവൻ ഒപ്പിട്ടു കൊടുക്കില്ല! പലവട്ടം ആ വയസ്സുള്ള ഉസ്താദ് പുറകിൽ നടന്നാലും കൊടുക്കില്ല. അല്ല സാഹിബേ, ഒപ്പിട്ടു കൊടുക്കുന്നതിന്റെ നിയമവശം ആരും ചോദിച്ചില്ല - മറിച്ച് ദീനിന്റെ ഏറ്റവും വലിയ അടിസ്ഥാനങ്ങളിൽ ഒന്നായ അദബ് എന്ന ഒന്ന് നിങ്ങൾക്ക് ബാധകമല്ലേ?! വല്യാപ്പാനെ പഠിപ്പിച്ച ഉസ്താദിന് ഒപ്പ് വാങ്ങാൻ ചെറുമകന്റെ പ്രായമുള്ള കുട്ടിയുടെ പുറകിൽ നടക്കുന്നത് ഒന്നാം ക്ലാസ്സിൽ മദ്രസ്സയിൽ പഠിച്ച അദബ് എന്നതുമായി നിങ്ങൾ എങ്ങനെ കൂട്ടിവായിക്കും! അദബോക്കെ പഠിപ്പിക്കാൻ മാത്രമാണോ? SKക്കാർക്ക് ഇതൊന്നും ബാധകമല്ലേ?


ഓഫീസറുടെ ഉദാഹരവും ഇയാൾക്കെതിരാണ്, ദുരിതാശ്വാസ ഫണ്ട് ലഭിക്കാൻ അർഹത ഉള്ളയാൾ ഒപ്പിട്ടു കൊടുക്കാൻ വേണ്ടി ഓഫീസറുടെ അടുക്കൽ പോയാൽ ഭരിക്കുന്ന പാർട്ടിയായ CPMന്റെ അനുയായികൾക്ക് വേണ്ടി മാത്രമേ ഒപ്പിട്ടു നൽകൂ എന്ന് പറഞ്ഞാൽ എന്താകും കഥ! അതല്ലേ ഇക്കൂട്ടർ ചെയ്യുന്നത്? സിലബസ് സമസ്തയുടേതാണ് എന്നതിനാൽ ഒപ്പിട്ടു കൊടുക്കുക സമസ്തക്കാര്ക്ക് മാത്രം! അവകാശി ആണെങ്കിൽ പോലും ഒപ്പിട്ടു കൊടുക്കില്ല.


6) സർക്കാർ സ്ഥാപനം പോലെയാണ് സമസ്തയുടെ സിലബസ് പഠിപ്പിക്കുന്ന മദ്രസ്സകൾ എന്നതൊക്കെ ജനത്തോട് ഒന്ന് പറയണം കമ്മിറ്റികളിൽ പോയി, അപ്പോൾ അവർ പറഞ്ഞു തരും ബാക്കി. ഇനി വാദത്തിനു അങ്ങനെ എടുത്താൽ തന്നെ അൺഎയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ പഠിപ്പിക്കണം എങ്കിൽ ആ അധ്യാപകർ ഭരിക്കുന്ന സർക്കാറിലേ പ്രധാന പാർട്ടിയായ CPM ഇൽ മെമ്പർഷിപ്പ് ഉള്ളവർ മാത്രമായിരിക്കണം എന്നോ അങ്ങനത്തെ സ്ഥാപനങ്ങളിൽ സർക്കാർ നൽകുന്ന ആനുകൂല്യം വല്ലതും നൽകണമെങ്കിൽ DYFI ക്കാരന്റെ സാക്ഷ്യപത്രം വേണം, കമ്മിറ്റികളിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമേ പാടുള്ളൂ എന്നും പറഞ്ഞാൽ എങ്ങനെ ഉണ്ടാകും കഥ! പരിഹാസ്യമായ സമീപനം ആരുടേതാണ് എന്ന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ.


7) സ്ഥാപനം ഉണ്ടാക്കുന്നത് നാട്ടിലെ സമസ്തക്കാർ മാത്രമാണ് എന്ന് ജനങ്ങളോട് പറഞ്ഞാൽ അവർ പുച്ഛിച്ചു തള്ളും, എല്ലായിടത്തും മദ്രസ്സയും പള്ളിയും ഉണ്ടാക്കിയത് സംഘടനാ വ്യത്യാസമില്ലാതെ നാട്ടുകാർ എല്ലാവരും കാശെടുത്താണ്. മദ്രസ്സകളും പള്ളികളും നടത്തുന്നത് മഹല്ലിലെ എല്ലാ സംഘടനക്കാരും സംഘടന ഇല്ലാത്തവരും ഒരുപോലെ കീശയിൽ നിന്നും കാശെടുത്താണ്. അത്തരം സ്ഥാപനങ്ങൾ സമസ്തക്കാരുടേത് മാത്രമായി കമ്മിറ്റിയിൽ പോലും മറ്റാർക്കും മെമ്പർഷിപ്പില്ലാത്ത വണ്ണം കയ്യേറുന്ന നിയമങ്ങൾ സഹിതം രെജിസ്റ്റർ ചെയ്യുന്നത് അക്രമവും അന്യായവുമാണ്. സമസ്തക്കാർ മാത്രം കാശ് കൊടുത്താൽ മതി ഇനിമുതൽ മദ്രസ്സയിൽ ശമ്പളം കൊടുക്കാൻ എന്ന് സർക്കുലർ ഇറക്കാൻ സമസ്തക്കാർക്ക് ധൈര്യമുണ്ടെങ്കിൽ അത് കാണട്ടെ.


8) മഹല്ലുകളിലെ ഐക്യവും സാഹോദര്യവും സംഘടനയുടെ പേരും പറഞ്ഞു തകർക്കുന്നതിനെ പറ്റി പറയുന്ന കാമ്പെയ്‌നിൽ പുതിയ സംവിധാനം കണ്ടെത്താനാണ് പറയുക, പ്രശ്നങ്ങൾ ഇല്ലാത്ത വിധം നടന്നു പോയിരുന്ന മഹല്ല് സംവിധാനങ്ങൾ അപ്പടി നിലനിർത്തി എല്ലാവര്ക്കും പ്രാതിനിധ്യം നൽകി അതാത് നാട്ടുകാർ നടത്തിക്കൊണ്ടു പോകുകയാണ്. സംഘടനയിൽ രെജിസ്റ്റർ ചെയ്യുന്നതോടെ മഹല്ല് സംവിധാനത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ട് നോക്കുകുത്തിയാകുകയാണ്. കോഴിക്കോട് ഓഫീസിൽ നിന്ന് വരുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം തുറക്കുകയും അടക്കുകയും ചെയ്യേണ്ട അവസ്ഥയാണ് പൂട്ടിയിടപ്പെട്ട പള്ളികളിൽ ഉള്ളത്. ഇതൊക്കെ മാറി മഹല്ലിലെ ജനങ്ങൾ ഏകോപിച്ച് സംഘടനാ പ്രശ്നങ്ങൾ മാറ്റിവെച്ച് കമ്മിറ്റികൾ ഉണ്ടാക്കി ഭരണം നടത്തുന്ന പഴയകാല വഴക്കം തന്നെ നിലനിൽക്കണം എന്ന് പറയുന്നത് മഹല്ലുകൾ ശിഥിലമാകാതിരിക്കാനുള്ള മുൻകരുതലാണ്.


9) സംസ്ഥാന രൂപപ്പെട്ട കാലം മുതൽ ഇന്നോളം സമസ്തയുടെ നയവൈകല്യങ്ങൾക്ക് എതിരെ അപ്പപ്പോൾ പ്രതികരിച്ചിട്ടുണ്ട്. 89 ഇൽ എല്ലായിടത്തും പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ മഹല്ലുകൾ ഇതുവരെ പോയ പോലെ നടക്കണം എന്ന് പറഞ്ഞു 'പീസ് കാമ്പെയ്ൻ' നടത്തിയ സംസ്ഥാനക്കാർ അന്നത്തേതിന് സമാനരീതിയിൽ പള്ളികൾ പൂട്ടുന്ന രീതിയിൽ പ്രശ്നങ്ങൾ ഇരുവിഭാഗവും തമ്മിൽ ഈയടുത്തായി കൂടുതലായി തുടങ്ങിയപ്പോൾ അതിന്റെ മൂലകാരണമായ EK സമസ്തയുടെ മഹല്ല്, പള്ളി, മദ്രസ്സ തലങ്ങളിലെ സംഘടനാ വൽക്കരണത്തിന് എതിരെ സംസാരിക്കൽ അനിവാര്യമാണെന്നും അല്ലെങ്കിൽ എല്ലായിടത്തും പ്രശനങ്ങൾ കൂടുതലാകുകയും മഹല്ലുകൾ ശിഥിലമാകുകയും ചെയ്യും എന്ന് തിരിച്ചറിയുകയും ചെയ്തപ്പോൾ കാമ്പെയ്ൻ നടത്തി. ആവശ്യത്തിനനുസരിച്ചാന്ന് സംസ്ഥാനക്കാർ ഇടപെടുക. അനാവശ്യമായി പരസ്പരം ചെളിവാരി എറിയാൻ സ്റ്റേജ് കെട്ടുന്ന പരിപാടി സംസ്ഥാനക്കാർക്കില്ല.


10) നല്ല തമാശയാണ് മൂപ്പിലാൻ എഴുതി വിട്ടത്. വന്ദ്യരായ മൗലാനാ രാമന്തളി തങ്ങൾ(ന:മ:) വഫാത്താകുന്നത് വരെ കാത്തിരുന്നത്രെ! ഡിസംബർ 27ന് ജംഇയ്യത്തിന്റെ സുവർണ്ണ ജൂബിലി പ്രഖ്യാപന സമ്മേളനത്തിൽ കാമ്പെയ്ൻ പ്രഖ്യാപിച്ച അന്ന് അരമണിക്കൂറോളം സംസാരിച്ചത് ബഹു: തങ്ങളാണ്. സംസ്ഥാന എന്ന പ്രസ്ഥാനത്തിന്റെ ഹഖിനോടുള്ള കൂർ വ്യക്തമാക്കി ഹിമ്മത്തോടെ എന്നത്തേയും പോലെ സംസാരിച്ചാണ് അവിടുന്ന് പോയത്. കൊടുവള്ളിയിൽ നടക്കാനിരുന്ന പരിപാടിയിൽ അവിടുന്ന് പങ്കെടുക്കാൻ വേണ്ടി നോട്ടീസ് വരെ അടിച്ചതുതുമായിരുന്നു. മഞ്ചേരി നടന്നതും സമസ്തക്കാർ ഇപ്പോൾ ക്ലിപ്പിട്ടു പ്രസംഗിക്കുന്നതുമായ മൗലാനായുടെ പ്രഭാഷണം നടന്നത് ജനുവരി 2നാണ്. അവിടുന്ന് വഫാത്തായത് ഫെബ്രുവരി 1നും!. മൗലാന വിഷയം വ്യക്തമാക്കി പ്രസംഗിച്ചു ഒരുമാസം കഴിഞ്ഞാണ് അവിടുന്ന് പിരിഞ്ഞത്. അവിടുന്ന് ജനറൽ സെക്രട്ടറി ആയ മുശാവറ ദീർഘമായ ചർച്ചകൾക്ക് ശേഷം തന്നെയാണ് ഈയൊരു കാമ്പെയ്ൻ നടത്താൻ തീരുമാനിച്ചത്.


ജംഇയ്യത്തിന്റെ സെക്രട്ടറിയും ശംസുൽ ഉലമാ കീഴന ഓറുടെ(ന:മ:) ശേഷം നാദാപുരം മുദരിസുമായ കെ.കെ കുഞ്ഞാലി ഉസ്താദ് മുതലക്കുളത്ത് പറഞ്ഞത് പോലെ നജീബ് ഉസ്താദിലൂടെ ജംഇയ്യത്തുൽ ഉലമ പറഞ്ഞ വിഷയങ്ങൾക്ക് മറുപടി പറയാൻ കഴിയാതായപ്പോൾ കുപ്രചരണം നടത്തുന്നു എന്ന് മാത്രം. ആകെക്കൂടി സംസ്ഥാനയുടെ കാമ്പെയ്ൻ കൃത്യമായി മർമ്മത്തിൽ തറച്ചു എന്നും അതിന്റെ പേരിലുള്ള പിടയലാണ് ഇക്കാണുന്നതൊക്കെ എന്നുമാണ് വ്യക്തമാകുന്നത്. ആൾ കുറഞ്ഞാലും സമ്പത്തും സൗകര്യവും കുറഞ്ഞാലും ന്യായത്തിനും ഹഖിനും വേണ്ടി സംസാരിക്കുന്നവരുടെ ശബ്ദത്തെ അല്ലാഹു സഹായിക്കുമെന്നതിന് ഇനിയെന്ത് തെളിവ് വേണം!. 

മഹല്ലുകൾ മുസ്ലിം സമുദായത്തിൽ ബാക്കി നിൽക്കുന്ന ചുരുക്കം ഐക്യത്തിന്റെ കേന്ദ്രമാണ്, അതിനെക്കൂടി സംഘടനാ വൽക്കരിച്ചു പിടിച്ചെടുക്കാൻ നോക്കുന്നത് ജനം തിരിച്ചറിയുക തന്നെ ചെയ്യും. ഐക്യത്തിനും സമുദായ നന്മക്കും വേണ്ടി സംസാരിക്കുന്ന മൗലാനയെ പോലുള്ള ഉഖ്‌റവിയ്യായ ആലിമീങ്ങളെ തെറിവിളിക്കുന്ന സംഘടനാ സംസ്ക്കാരമാണ് ഇവർ വളർത്തുന്നത് എന്ന് സമൂഹം മനസ്സിലാക്കുന്നുണ്ടല്ലോ...

Sunday, January 22, 2017

മൗലാനാ നജീബ് ഉസ്താദിനെ വ്യക്തിഹത്യ നടത്തുന്നവരോട്...

നാടുനാടാന്തരം മഹല്ലുകളിൽ സുന്നികളിലെ രണ്ടുവിഭാഗങ്ങൾക്കിടയിൽ തർക്കങ്ങളും, പ്രശ്നങ്ങളും അടിപിടിയും, രക്തച്ചൊരിച്ചിലും, പള്ളി മദ്രസ്സകൾ പൂട്ടിയിടലും പതിവു കാഴ്ച്ചയായി മാറിയ കേരളത്തിലെ സാമുദായിക മണ്ഡലത്തിൽ മുസ്ലിമീങ്ങൾ തമ്മിൽ പരസ്പരം സഹോദരന്മാരാണെന്നും ഒരാളുടെ രക്തവും മുതലും അഭിമാനവും മറ്റൊരാളുടെ മേൽ ഹറാമാണെന്നും വിശ്വാസികൾക്കിടയിൽ എന്തിന്റെ പേരിലാണെങ്കിലും ഇത്ര കടുത്ത വൈരാഗ്യവും ശത്രുതയും വേണ്ടതില്ല എന്നും വ്യക്തമാക്കിക്കൊണ്ട്‌ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ *'മഹല്ലുകൾ ശിഥിലമാകരുത്‌'* എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പെയ്നിൽ കേരളത്തിലെ ഉലമാനിരയിലെ അദ്വിതീയ സ്ഥാനക്കാരിൽ ഒരാളായി ഏവരും അംഗീകരിക്കുന്ന മൗലാനാ നജീബ്‌ ഉസ്താദ്‌ നടത്തിയ പ്രസംഗം ചില കേന്ദ്രങ്ങളിൽ ഹാലിളക്കം സൃഷ്ടിച്ചിരിക്കുകയാണ്‌.

സംഘടനാ മാധ്യമമായ ബുൽബുൽ മാസികയിലിലും നുസ്രത്തുൽ അനാമിലും നിരന്തരം മുഖപ്രസംഗമായി വരെ എഴുതി തന്നെ ഇതൊന്നും ശരിയല്ലെന്നും ഇത്തരം ഉരുക്കുമുഷ്ടി പ്രയോഗം മദ്രസ്സകളുടെയും മദ്രസ്സയിൽ പഠിപ്പിക്കുന്ന അധ്യാപകരുടെയും മേൽ ചിലവാക്കുന്നത് അന്യായമാണ് എന്നുമൊക്കെ സമസ്തയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പലരീതിയിലും എഴുതി - ആരോട് പറയാൻ..! അതൊന്നും മുഖവിലക്കെടുക്കാൻ അവിടെയാരും തയ്യാറല്ല. ശ്രദ്ധിക്കാൻ എവിടെ സമയം ഇവർക്ക്! നാട്ടിലാകെ പള്ളി പൂട്ടലും ആളെ കൊല്ലലുമൊക്കെയായുള്ള സംഘടന വളർത്തൽ ഒക്കെ അല്ലെ പ്രധാനം. അങ്ങനെ കഴിയുന്ന രീതിയിൽ പ്രതികരിച്ചിട്ട് ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല എന്ന് കണ്ടപ്പോഴാണ് ഈ വിഷയം ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ അതിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ "മഹല്ലുകൾ ശിഥിലമാകരുത്" എന്ന പേരിൽ ഒരു കാമ്പെയ്നിന്റെ ഭാഗമായി നടക്കുന്ന പ്രസംഗത്തിൽ മൗലാന ഇത് സൂചിപ്പിച്ചത്. (നുസ്രത്തുൽ അനാം മാസികയിൽ എഴുതിയ മുഖപ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക).


മഹല്ലുകൾ അവിടെ താമസിക്കുന്ന എല്ലാ മുസ്ലിമീങ്ങളുടെയും പൊതുവായ വേദിയാണെന്നും അതിനെ താമസക്കാരുടെ ഭൂരിപക്ഷത്തെ നോക്കി ഏതെങ്കിലും സംഘടനയുടെതാക്കി മാറ്റി ബാക്കിവരുന്ന ന്യൂനപക്ഷമായ മറ്റു സംഘടനാ വിശ്വാസികളുടെയും ഒരു സംഘടനയുമില്ലാത്ത മുസ്ലിമീങ്ങളുടെയും മേൽ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച്‌ സ്വന്തം സംഘടനാ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത്‌ മഹല്ലുകളിൽ ഭിന്നിപ്പും ശിഥിലീകരണവും നടക്കാൻ കാരണമാവുന്നു എന്നും പഴയകാലത്തേയുള്ള നാട്ടുകാരെല്ലാം ചേർന്നുണ്ടാക്കിയ പള്ളികളും മദ്രസ്സകളുമൊക്കെ എല്ലാ മുസ്ലിമീങ്ങളുടെയും കൂടിയായതിനാൽ അവിടെ പഠിപ്പിക്കുന്ന സില്ലബസ്‌ തങ്ങളുടെതാണെന്ന് വെച്ച്‌ അക്രമപരവും അന്യായവുമായ നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കി സമസ്തക്കാരല്ലാത്ത മദ്രസ്സാ ഉസ്താദുമാരുടെ അന്നം മുടക്കാൻ നോക്കരുതെന്നും മൗലാന ആ പ്രസംഗത്തിൽ ന്യായമായും വിവരിച്ചിരുന്നു.




കടന്നൽ കൂട്ടിൽ കല്ലുവീണതു പോലെ താഴേക്കിടയിൽ സോഷ്യൽ മീഡിയ മുതൽ ഔദ്യോഗികവേദികളിൽ വരെ ഈ പ്രസംഗം ആഴത്തിൽ തറച്ചുവെന്നതാണ്‌ സത്യം. സംഘടനാന്ധത ബാധിക്കാത്ത മുസ്ലിമീങ്ങളെല്ലാം ഈ പ്രസംഗത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. എന്നാൽ സമസ്തയുടെ അണികൾക്ക്‌ ഹാലിളക്കമാണ്‌ തുടങ്ങിയത്‌. എന്തിനാണ്‌ ഇളകുന്നത്‌ എന്ന് മനസ്സിലാകുന്നില്ല. മൗലാന പറഞ്ഞതിൽ ഹഖല്ലാത്ത എന്തെങ്കിലുമുണ്ടോ?. MSR ന്റെ പേരിലുള്ള മുഅല്ലിം പീഡനങ്ങൾ സത്യവും തന്റെ പിതാവിന്റെ അനുഭവവും ആണെന്ന് ഒരു സഹോദരൻ ഫെയ്സ്ബുക്കിൽ പറഞ്ഞുകണ്ടു.


സംഘടനാ ഭേദമന്യേ നാട്ടുകാർ പിരിവെടുത്ത്‌ കൊടുക്കുന്ന തുഛമായ ശമ്പളം വാങ്ങി ഇക്കാലമത്രയും നമ്മുടെ മക്കളെ അലിഫും ബാഉം പഠിപ്പിച്ച, ഇസ്ലാമും ഈമാനും ഇഹ്സാനും അറിയിച്ചുകൊടുത്ത ഉസ്താദുമാർ സമസ്ത എന്ന സംഘടനയിൽ പ്രവർത്തിക്കുന്നില്ല, പത്രത്തിൽ ആളെ ചേർക്കുന്നില്ല എങ്കിൽ മദ്രസ്സയിൽ പഠിപ്പിക്കേണ്ട എന്നും അവർ ഇത്രയും കാലം പഠിപ്പിച്ചതിന്റെ സാക്ഷ്യമായ സർവ്വീസ്‌ രെജിസ്റ്റർ ലഭിക്കില്ല എന്നുമാണ്‌ നടപ്പിൽ വരുത്തുന്നത്‌.


മഹല്ലുകൾ *'ശിഥിലമാക്കരുത്‌'* എന്നല്ല സംസ്ഥാനക്കാർ പ്രമേയമാക്കിയത്‌ എന്നത്‌ കൂടെ ശ്രദ്ധിക്കണം. *'ശിഥിലമാകരുത്‌'* എന്നാണ്‌ ആവശ്യപ്പെടുന്നത്‌. പരസ്പരം പഴിചാരി കുറ്റമാരോപിച്ച്‌ കാലം കഴിക്കുന്നതിലും നല്ലത്‌ എല്ലാവരും കൂടെ നിന്ന് ശിഥിലമാകാതെ നോക്കുന്നതാണുത്തമം എന്ന തിരിച്ചറിവ്‌ എത്ര പക്വതയുള്ളതാണ്‌.


ഒരു ആലിമിന്റെ ബാധ്യത മനസ്സിലാക്കി ഹഖ്‌ പറയേണ്ടിടത്ത്‌ എന്നും അതുറക്കെ വിളിച്ചു പറയുന്നതിൽ പുറകിലെത്ര ആളുണ്ടെന്ന് നോക്കാത്ത ധീരരായ പണ്ഡിതരാണ്‌ മൗലാന എന്ന് അവിടുത്തെ അറിയുന്നവർക്കെന്നും ബോധ്യമുള്ളതാണ്‌. അതുകൊണ്ട്‌ തന്നെ സംഭവബഹുലമായ ആ ജീവിതത്തിൽ എന്നും പണ്ഡിതവേഷധാരികളുടെയും അവരുടെ അന്തമില്ലാത്ത അണികളുടെയും അധിക്ഷേപങ്ങൾ അവിടുത്തേക്ക്‌ സഹിക്കേണ്ടി വന്നിട്ടുണ്ട്‌. എക്കാലവും വിശുദ്ധ ദീനിന്റെ അവലംബങ്ങളായ അമ്പിയാക്കൾക്കും അവരുടെ ശരിയായ അനന്തരാവകാശികളായ ഉഖ്രവിയ്യായ ഉലമാക്കൾക്കും സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ പരിഹാസങ്ങളും അധിക്ഷേപങ്ങളും അക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടല്ലോ.


ഇപ്പോഴും സംഭവിക്കുന്നത്‌ അതാണ്‌. ഇവരുടെയൊക്കെ വലിയ ശൈഖന്മാർ പതിറ്റാണ്ടുകൾ ശ്രമിച്ചിട്ടും തിരുത്താനോ ഇരുത്താനോ കഴിയാത്ത മൗലാനയെ ചില 'കുട്ടികൾ' ഇരുത്തുമെന്ന് കട്ടായം പറയുകയാണ്‌. സോഷ്യൽ മീഡിയയിൽ അവിടുത്തെ തെറികൊണ്ട്‌ മൂടുകയാണ്‌ ചിലർ, ചിലർ മൗലാനയെ ഇനി മുതൽ ഒറ്റപ്പെടുത്തുമെന്ന് പറയുന്നു, മറ്റുചിലർ സംഘടനയെ ആളുകൾ ശ്രദ്ദിക്കാത്തത്‌ കൊണ്ട്‌ പുതിയ ശ്രമമാണെന്ന് വറ്റുത്തിത്തീർക്കാൻ പാടുപെടുന്നു.


ഇതൊക്കെ ചരിത്രത്തിന്റെ ആവർത്തനം മാത്രം. കാലമേറെയൊന്നും പോകണ്ട, സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക മെമ്പറും അവിഭക്ത സമസ്തയുടെ അവസാന പ്രസിഡണ്ടുമായ താജുൽ ഉലമാ ശൈഖുനാ സ്വദഖത്തുല്ലാഹ്‌ മൗലവി(ന:മ) അവർകൾ 'ഹഖ്‌ പറയാൻ തടസ്സമാകുമെങ്കിൽ അതെനിക്കാവശ്യമില്ല' എന്നുറക്കെ പ്രഖ്യാപിച്ച്‌ പ്രസിഡണ്ട്‌ സ്ഥാനം വലിച്ചെറിഞ്ഞ്‌ പുറത്ത്‌ പോരുമ്പോൾ കൂടെയാളുണ്ടോയെന്ന് വേവലാതി കൊണ്ടിട്ടില്ല. 'നിങ്ങൾ ഒറ്റപ്പെടും, സമസ്തയിലേക്ക്‌ തിരിച്ചുവരണം' എന്ന് പറഞ്ഞ ബാഫഖി തങ്ങളോട്‌ *'ഞാനെന്റെ ഉമ്മയാൽ പ്രസവിക്കപ്പെടുമ്പോൾ തനിച്ചായിരുന്നു, എല്ലാം വിട്ട്‌ അന്ത്യയാത്ര പോകുമ്പോഴും തനിച്ചായിരിക്കും, അതിനിടയിലെ ഈ ചെറിയ കാലം ഒറ്റപ്പെടുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല'* എന്നായിരുന്നു മറുപടി പറഞ്ഞത്‌.

താജുൽ ഉലമാ ഖുദ്‌വത്തുൽ മുഹഖിഖീൻ ശൈഖുനാ സ്വദഖാത്തുല്ലാഹ് മൗലവി

കേരളീയ ഉലമാക്കളുടെ കിരീടമായ താജുൽ ഉലമയെ അവിടുന്ന് മനസ്സിലാക്കിയ ഹഖിന്‌ വേണ്ടി ഇടറാതെ, പതറാതെ പ്രമാണങ്ങൾ വെച്ച്‌ സംസാരിച്ചപ്പോൾ ജീവിതകാലത്ത്‌ തന്നെ ചിലർ അപഹസിച്ചത്‌ *"ളോഹ ധരിക്കുന്ന പാതിരി"* യെന്നും മാർപ്പാപ്പ എന്നുമൊക്കെ വിളിച്ചുകൊണ്ടായിരുന്നു. ആ അപഹസിച്ചവർ പിൽക്കാലത്ത്‌ അവിടുത്തെ ശിഷ്യരാണ്‌ ഞാനും ഞാനും എന്ന് പറയാൻ വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന കാഴ്ച്ചയും ലോകം കണ്ടു. ഇന്ന് നിങ്ങൾ തെറിവിളിക്കുന്ന അതേ മൗലാനയിൽ നിങ്ങൾ അഭിമാനം കൊള്ളുന്ന കാലം വിദൂരമല്ല, തീർച്ച.


*'ഹഖ്‌ വിളിച്ചു പറയേണ്ടിടത്ത്‌ നിശബ്‌ദരായിരുന്നാൽ നിങ്ങൾ നിങ്ങളുടെ കടമ വീട്ടിയവരാവില്ല'* എന്നായിരുന്നു താജുൽ ഉലമ അവിടുത്തെ ശിഷ്യരോടും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയെന്ന അവിടുത്തെ സംഘത്തോടും പറഞ്ഞത്‌.


അന്തസ്സും അഭിമാനവും സത്യബോധവും ഭൗതിക ലഭേഛയില്ലായ്മയും നിറഞ്ഞു നിന്ന ഗുരുവിന്റെ ഒരേ അച്ചിൽ വാർത്ത ശിഷ്യരാണ്‌ മൗലാന. ചീത്തവിളിച്ചും ഭീഷണിപ്പെടുത്തിയും പരിഹസിച്ചുമൊക്കെ ന്യായവും ഹഖും വിളിച്ചു പറയുന്നതിനെ തൊട്ട്‌ അവിടുത്തെ തടഞ്ഞു നിർത്താം എന്ന് നിങ്ങൾക്ക്‌ തോന്നിയെങ്കിൽ നിങ്ങൾ വിഡ്ഡികളുടെ പറുദീസയിലാണ്‌.


സമസ്തയുടെ മർഗ്ഗഭ്രംശങ്ങൾക്കെതിരിൽ ശബ്ദിച്ചു കൊണ്ടുണ്ടായ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ 5 പതിറ്റാണ്ട്‌ കാലം കൈരളിയുടെ മണ്ണിൽ പ്രവർത്തിച്ചത്‌ നിങ്ങളാരും പിന്തുണച്ചത്‌ കൊണ്ടല്ല, മറിച്ച്‌ എല്ലാനിലക്കും ഒറ്റപ്പെടുത്താനും നശിപ്പിക്കാനും ദ്രോഹിക്കാനും നോക്കിയിട്ടും ഹഖിന്റെ മേൽ അടിയുറച്ചു നിൽക്കുന്ന ചെറുസംഘത്തെ നിലനിർത്താനുള്ള അല്ലാഹുവിന്റെ സഹായത്താൽ മാത്രമാണ്‌ പിഴവുകളോ തിരുത്തുകളോ ആവശ്യമായി വരാതെ മുന്നോട്ട്‌ തന്നെ നീങ്ങുന്നത്‌.


സംഘടനയുടെ പേരിൽ സമുദായത്തെ നെടുകെ പിളർക്കുന്ന, പരസ്പരം രക്തം ചൊരിയുന്ന പക്ഷപാതിത്തം സംസ്ഥാനക്കാരെ നേതാക്കൾ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട്‌ തന്നെ ഒരുതുള്ളി ചോരപോലും 1967 ഇൽ സമസ്തയിൽ നിന്നും പിരിഞ്ഞുപോന്നതിന്റെ പേരിൽ സംസ്ഥാനക്കാർ എവിടെയും ചിന്തിയിട്ടില്ല. അഭിപ്രായഭിന്നതകളെ പണ്ഡിതോചിതമായി കൈകാര്യം ചെയ്യുന്നതോടൊപ്പം സുന്നികൾ ഒരേ കുടുംബമാണെന്നും മുസ്ലിമീങ്ങൾ ഇസ്ലാമിന്റെ പേരിൽ ഒന്നിക്കേണ്ടിടത്ത്‌ ഒന്നിച്ചു നിൽക്കണം എന്നും ഛിദ്രതകൾ ഉണ്ടാക്കാതെ നോക്കണമെന്നും എന്നും പറഞ്ഞിട്ടുള്ളവരാണ്‌ സംസ്ഥാനക്കാർ.


സംസ്ഥാനക്കാർക്ക്‌ ജോലി പോകുന്ന ഭയമാണ്‌ സംഘടനയുടെ പ്രമേയത്തിനുള്ള കാരണമെന്ന് പറഞ്ഞു കണ്ടു. അല്ലാഹു ഐഹികലോകത്തെ അന്നം ഏറ്റെടുത്തിട്ടുണ്ട്‌ എന്നും അതിൽ ഒരു മണി വറ്റുപോലും കുറക്കാൻ സമസ്തക്കോ ഒരു മഖ്ലൂഖിനോ സാധ്യമല്ലെന്നും വിശ്വസിക്കുന്നവരാണ്‌ സംസ്ഥാനയുടെ ഉലമാക്കൾ. ശരിയാണ്‌, സംസ്ഥാനക്കാർക്ക്‌ ജോലി നഷ്ടപ്പെട്ടേക്കാം - സത്യം പറഞ്ഞത്‌ കൊണ്ട്‌ ജോലി പോകുന്നെങ്കിൽ *"ദീനിനെ വിറ്റ്‌ ജീവനം തേടരുത്‌, ജീവിക്കാൻ മത്തിക്കച്ചവടം ചെയ്തെടോ"* എന്ന് ഹിമ്മത്തോടെ പറഞ്ഞ താജുൽ ഉലമയാണീ സംഘത്തെ ഉണ്ടാക്കിയത്‌ എന്ന് നിങ്ങൾ മറക്കണ്ട. സംഘടനയുടെ പേരിൽ ജോലി നഷ്ടപ്പെടുന്ന ഓരോ നിസ്സഹായനായ മുഅല്ലിമും മള്‌ലൂമാണ്‌. അവരുടെ കണ്ണീരു കൊണ്ടുള്ള ദുആ ളുൽമ്‌ കാണിച്ചവരെ എങ്ങനെ ബാധിക്കുമെന്ന് കരുതിയിരുന്നോളൂ.


اخسر الناس من باع اخرته بدنياه، واخسر منه من باع اخرته بدنيا غيره


"ജനങ്ങളുടെ കൂട്ടത്തിൽ നഷ്ടത്തിലായവൻ ദുനിയാവിന്‌ വേണ്ടി ആഖിറത്തെ വിറ്റവനാണ്‌. ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നഷ്ടകാരി മറ്റുള്ളവന്റെ ദുനിയാവിന്‌ വേണ്ടി സ്വന്തം ആഖിറത്തെ വിറ്റവനാണ്‌".


മഹാന്മാരുടെ ഈ വാക്ക്‌ മൗലാനയെ പോലുള്ള ഉഖ്രവിയ്യായ ആലിമീങ്ങളെ സംഘടനക്കും അതിന്റെ കുട്ടിനേതാക്കൾക്കും വഴങ്ങി തെറിവിളിക്കുന്നവർ ഓർക്കുന്നത്‌ നല്ലതാണ്‌. ഉലമാക്കളെ ഭത്സിക്കുന്നവർ ആഖിറത്തിൽ വിരൽ കടിച്ച്‌ സ്വന്തം നാശത്തെ പഴിക്കേണ്ടി വരുമെന്നതിൽ സംശയമില്ല.


നിങ്ങൾ ആരു വെറുത്താലും, ഒറ്റപ്പെടുത്താൻ നോക്കിയാലും മൗലാനക്കോ അവിടുത്തെ അണികൾക്കോ യാതൊരു പ്രയാസവുമില്ല, മൗലാനയും സംഘവും ലക്ഷ്യമിട്ടത്‌ അല്ലാഹുവിന്റെ വജ്‌ഹിനെയാണ്‌. കാലമെത്ര നിങ്ങൾ തപസ്സ്‌ ചെയ്ത്‌ ശ്രമിച്ചാലും അല്ലാഹു ഉയർത്താൻ ഉദ്ദേശിച്ചവരെ ഇകഴ്ത്താൻ നിങ്ങളെ കൊണ്ടാവില്ല. മൗലാന പറയേണ്ടത്‌ പറയുന്നു - കേൾക്കലും കേൾക്കാതിരിക്കലും, അതിലെ നന്മകളെ സ്വീകരിക്കലും തള്ളലും നിങ്ങളുടെയിഷ്ടമാണ്‌. ഉണർത്തിക്കൊണ്ടേയിരിക്കാൻ രക്ഷിതാവിന്റെ കൽപ്പനയുണ്ട്‌, ഉദ്ബോധിതർക്ക്‌ സ്വീകരിക്കുന്ന മനസ്സുണ്ടാകാൻ ഈമാൻ ഉള്ളിൽ വേണമെന്നും അവൻ സൂചിപ്പിച്ചിട്ടുണ്ട്‌..


ابو زاهد🤗

മദ്രസ്സയും അധ്യാപകരും: സമസ്ത ഉരുക്കുമുഷ്ടി പ്രയോഗിക്കരുത്


ശുദ്ധമായ മനസ്സോടെ സമുദായത്തിന് നല്ലത് മാത്രം ആഗ്രഹിക്കുന്ന, ആശയപരമായ ഭിന്നതകൾ നിലനിർത്തിക്കൊണ്ട് തന്നെ സുന്നീ സമൂഹം ഒന്നായി നിലകൊള്ളണം എന്നാശിക്കുന്ന, അതിനു വേണ്ടി തങ്ങളാൽ കഴിയുന്ന വിധം പ്രവർത്തിക്കുന്നവരാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ നേതാക്കൾ.

നാട്ടുകാരുണ്ടാക്കി നാട്ടുകാർ ശംബളം കൊടുത്ത്‌ നാട്ടുകാർ പരിപാലിക്കുന്ന, സംഘടനാ ഭേദമന്യേ, ചിലയിടത്തൊക്കെ പല സംഘടനകളായി സുന്നികൾ പിളരുന്നതിനു മുമ്പ്‌ പാവപ്പെട്ട നന്മുടെ പിതാക്കൾ അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും അല്ലാഹുവിന്റെ ദീനിനെയോർത്ത്‌ ശേഖരിച്ച വിയർപ്പിന്റെ മണമുള്ള കാശുകൊണ്ടുണ്ടാക്കിയ മദ്രസ്സകളിൽ പഠിപ്പികുന്നത്‌ തങ്ങളുണ്ടാക്കിയ സില്ലബസാണെന്നതിന്റെ പേരിൽ തങ്ങളുടെ സംഘടനാ അധീശത്വത്തിന്റെയും ആധിപത്യത്തിന്റെയും കാൽക്കൽ നമിച്ച്‌ കൊച്ചുകുട്ടികളുടെ സംഘമായ എസ്‌.കെ ക്കാരുടെ സാക്ഷ്യപത്രം ഉണ്ടെങ്കിൽ മാത്രം അവിടെ ജോലി ചെയ്താൽ മതിയെന്നാണ് ഇപ്പൊ പറഞ്ഞും നടപ്പിലാക്കിയും വരുന്നത്.



ഇത്തരം തികഞ്ഞ സങ്കുചിതവും അസഹിഷ്ണുതാ പരവുമായ സമസ്തയുടെ തീരുമാനത്തിനെതിരെ മനസ്സിൽ അശേഷം ദുരുദ്ദേശമില്ലാതെ, നന്മ മാത്രം മുന്നിൽ കണ്ടു കൊണ്ട് ഒരു ആലിമിന്റെ ബാധ്യത മനസ്സിലാക്കി കൊണ്ട് നുസ്രത്തുൽ അനാം മാസികയിൽ മൗലാനാ നജീബ്‌ ഉസ്താദ്‌ എഴുതിയ പത്രാധിപക്കുറിപ്പിനെ സംഘടനാ കണ്ണോടെ കാണാതെ അതിൽ വല്ല യാഥാർത്ഥ്യവും നന്മയുമുണ്ടോ എന്നു നോക്കി പ്രതികരിക്കാൻ കഴിയുന്ന സുന്നികളായിരുന്നു ബഹുവന്ദ്യരായ ഉസ്താദുൽ അസാത്തീദ്‌ ശംസുൽ ഉലമാ ഖുതുബി തങ്ങളുടെയും വരക്കൽ തങ്ങളുടെയും പാങ്ങിലിന്റെയും താജുൽ ഉലമയുടെയും കണ്ണിയത്ത് അവർകളുടെയും കുഞ്ഞറമൂട്ടി മുസ്ലിയാരുടെയും (ന:മ) പിൻതലമുറയായി വരേണ്ടത്.


അമ്പതും അറുപതും വർഷമായി തലമുറകൾക്ക്‌ ദീൻ പകർന്നു കൊടുത്ത, നമ്മിലോരോരുത്തരിടെയും സകല സൽക്കർമ്മങ്ങളുടെയും ഏറ്റവുമാദ്യത്തെ അടിസ്ഥാനമായി നിലകൊള്ളുന്ന പാവപെട്ട വന്ദ്യ വയോധികരായ ഉസ്താദുമാർ തങ്ങളുടെ ചെറുമക്കളുടെ പ്രായമില്ലാത്ത കുട്ടികളുടെ സർട്ടിഫിക്കറ്റിനായി കേഴേണ്ടി വരുന്ന അവസ്ഥ നിങ്ങളാലോചിക്കുന്നുണ്ടോ?! അവരുടെ മനസ്സിനെ വേദനിപ്പിച്ചാൽ അല്ലാഹുവിന്റെ കോടതിയെ നിങ്ങൾ ഭയപ്പെടുന്നില്ലേ?!

എന്തു ചെയ്യാൻ നിങ്ങൾക്ക് സുന്നിയല്ല, ദീനല്ല, ഇൽമല്ല വലുത്. മറിച്ച് സംഘടന മാത്രമാണ്. സംഘടനക്ക് മുമ്പും ആശയങ്ങൾ നിലനിന്നിരുന്ന കാലത്തെ വഴക്കങ്ങൾ കാറ്റിൽ പറത്താനായിരുന്നില്ല ക്രാന്തദർശികളായ മുൻഗാമികൾ സംഘമുണ്ടാക്കിയത്. യോജിപ്പിന്റെ തലങ്ങളെ മുറുക്കെ പിടിക്കാനും വിയോജിപ്പിന്റെ വഴികളെ ബഹുമാനിക്കാനുമാണ്. അതിൽ നിന്നും 1967 മുതലിങ്ങോട്ട് സമസ്ത വഴിമാറിയെന്ന് മനസ്സിലായി മാറിനിന്നവർ തന്നെയായിരുന്നു സമസ്ത ഉണ്ടാക്കി, പാല് കൊടുത്ത് വളർത്തിയവർ.

അവരുടെ കൂടെ വിയർപ്പിന്റെ ഫലമാണ് ഇന്ന് സമസ്തയുടെ പേരിൽ ഭിന്നത മാത്രം വളർത്തുന്ന വാലിനെ നിയന്ത്രിക്കുന്ന തലകൾ അനുഭവിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഉലമാഇന്റെ ദൗത്യം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ചെയ്തു കൊണ്ടേയിരിക്കുന്നു - അതിനു വേണ്ടിയാണ് അവർ സംഘടിച്ചതും..


ദീനിനോടുള്ള കൂറിനേക്കാളും വലുതല്ല ഞങ്ങൾക്ക് ഞങ്ങളുടെ സംഘത്തോടുള്ള വിധേയത്വം. ഇത്രയും ദുഷിച്ച, ജീർണ്ണിച്ച, കുടുസ്സായ മനസ്സുമായി നിങ്ങൾ അധ:പതിക്കുന്നതിൽ വേദനയുണ്ട്. മദ്രസ്സാ ഉസ്താദുമാർ ദീനിന്റെ തൂണുകളാണ് - അവരെ നിങ്ങൾ സംഘടനയുടെ വേലിക്കെട്ട് കെട്ടി തിരിച്ച് സങ്കുചിതത്തിന്റെ ജയിലിനുള്ളിൽ അടച്ചാൽ വരും കാല സമൂഹം നീങ്ങുന്ന മൂല്യനാശത്തിനു നിങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ സമാധാനം പറയേണ്ടി വരും. തീർച്ച..😊

NB: നുസ്രത്തുൽ അനാമിലെ പത്രാധിപക്കുറിപ്പ് ഇമേജ് ആയി ഇവിടെ കൊടുക്കുന്നു - വായിക്കുക




Saturday, January 14, 2017

അതിരു വിടുന്ന പ്രകീർത്തനങ്ങൾ


തങ്ങളുടെ സംഘടനയിലെ നേതാക്കൾ മരണപ്പെട്ടു പിരിഞ്ഞ ശേഷം അവരെ അനുസ്മരിക്കുന്ന സമയത്ത് അവരുടെ നന്മകൾ പറയുന്നത് സ്വാഭാവികവും ന്യായവുമാണ്. മരണപ്പെട്ട മുസ്ലിമിന്റെ മോശമായ വശങ്ങൾ ശറഇന്റെ അനിവാര്യമായ കാര്യങ്ങൾക്ക് വേണ്ടിയല്ലാതെ പറയാതിരിക്കേണ്ടത് തിരുനബി തങ്ങളുടെ അധ്യാപനമാണ്. എങ്കിലും മരണപ്പെട്ടവർക്ക് ഇല്ലാത്ത മഹത്വങ്ങൾ, അതുതന്നെ മറ്റു സംഘടനകളിലെ നേതാക്കളെയും അവർക്കു മുമ്പേ മരണപ്പെട്ടു പോയ ഉസ്താദുമാരെയും അപഹസിക്കാൻ വേണ്ടി പടച്ചുണ്ടാക്കുന്ന രീതി വ്യാപകമായി കണ്ടു വരുന്നു.


അതിനെതിരെ തെളിവുകൾ സഹിതം ഒരു ഉണർത്തൽ. ബഹുമാനപ്പെട്ട അബൂ അസ്‌ലം ഉസ്താദ് അവർകൾ നുസ്രത്തുൽ അനാം മാസികയിൽ കുറിച്ചത്.



കടപ്പാട്: നുസ്രത്തുൽ അനാം മാസിക. 

Friday, January 13, 2017

വഹ്ഹാബികൾക്കും കഅബയേക്കാൾ മഹത്വമുണ്ടെന്നോ?

സുന്നികളുടെതായാലും വഹ്ഹാബി - മൗദൂദികളുടെതായാലും അവർ മുസ്ലിമാണെങ്കിൽ അവരുടെ ഇസ്‌ലാമിന്റെ മഹത്വം കഅബയുടെ മഹത്വത്തേക്കാൾ ഉന്നതമാണ് എന്ന് ഹദീസുദ്ധരിച്ച്‌ മൗലാനാ നജീബ്‌ ഉസ്താദ്‌ പറഞ്ഞത്‌ സോഷ്യൽ മീഡിയയിൽ ജീവിക്കുന്ന ചിലർക്ക്‌ പിടിക്കുന്നില്ല. സുന്നികൾ അങ്ങനെ പറയില്ലത്രെ! സുന്നി എന്നാൽ എന്താണ് എന്നാണാവോ ഇവർ മനസ്സിലാക്കി വെച്ചത് എന്നറിയില്ല. (പ്രസ്തുത പ്രസംഗത്തിന്റെ ആശയവിവരണത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക).

മുജാഹിദുകാരും ജമാഅത്തുകാരും ബിദ്‌അത്തിന്റെ പാർട്ടിയായ വഹ്ഹാബീ ആശയധാരയുടെ ഭാഗമാണെന്നതിൽ ആർക്കും തർക്കമില്ല. ഇന്ന് കേരളക്കരയിൽ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും എങ്ങനെയും ഏറ്റവും ഫലപ്രദമായി വഹ്ഹാബിസത്തിനെ ചെറുക്കുന്ന അഹ്ലുസ്സുന്നയുടെ പടനായകരാണ്‌ മൗലാനാ നജീബ്‌ ഉസ്താദെന്ന് വിമർശ്ശകർ പോലും സമ്മതിക്കും. അവിടുത്തെയും സുന്നിസം പഠിപ്പിക്കാൻ നോക്കുന്ന ചില വിവരദോഷികൾ.

സത്യത്തിൽ മൗലാന പ്രസ്തുത കാര്യം പറഞ്ഞത്‌ പലയിടങ്ങളിലും അല്ലാഹുവിന്റെ ഭവനം പോലും പൂട്ടിയിടേണ്ടി വരുന്ന രീതിയിൽ മഹല്ലുകളിൽ സുന്നികളിലെ രണ്ട്‌ സംഘക്കാർ തമ്മിൽ കലഹങ്ങളും രക്തച്ചൊരിച്ചിലും വരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത്‌ 'മഹല്ലുകൾ ശിഥിലമാകരുത്‌' എന്ന പേരിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അമ്പതാം വാർഷികാഘോഷത്തിനനുബന്ധമായി നടത്തുന്ന കാമ്പെയ്നിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുമ്പോഴായിരുന്നു. നബിതങ്ങളുടെ ഒരു ഹദീസായിരുന്നു പ്രതിപാദ്യം. റസൂൽ(സ്വ) കഅബ ത്വവാഫ് ചെയ്യുന്ന സമയത്ത് കഅബയെ നോക്കിക്കൊണ്ട് പറഞ്ഞു:

ما أعظمك وأعظم حرمتك والذي نفس محمد بيده لحرمة المؤمن أعظم عند الله حرمة منك ماله ودمه وأن نظن به إلا خيرا

"നീ എത്ര മഹത്വമുടയതാണ്, നിന്റെ പവിത്രത എത്ര വലുതാണ്. എന്റെ നിയന്താവായ റബ്ബാണെ സത്യം - വിശ്വാസിയായ മനുഷ്യന്റെ മഹത്വവും പവിത്രതയും നിന്റെ പവിത്രതയേക്കാളും മഹത്വത്തെക്കാളും അല്ലാഹുവിങ്കൽ ഉയർന്നതാണ്"(അബൂയഅ്ല).

ബിദ്‌അത്തിന്റെ ഗൗരവം കുറച്ചു കാണുകയോ അവരെ മഹത്വപ്പെടുത്തുകയോ ഉദ്ദേശിച്ചല്ല ആ പരാമർശം, മറിച്ച്‌ മുസ്ലിമീങ്ങൾ എന്ന മില്ലത്തിലെ എല്ലാവരും മുസ്ലിമാണെന്നതിന്റെ പേരിൽ തന്നെ വളരെ ബഹുമാനമുള്ളവരാണെന്നും എന്തൊക്കെ ആശയഭിന്നതയുടെ പേരിലാണെങ്കിലും പരസ്പരം രക്തം ചിന്തുന്നതും അഭിമാനം വ്രണപ്പെടുത്തുന്നതും വലിയ തെറ്റാണെന്നും വ്യക്തമാക്കാനാണ്‌. അതൊരു പോസ്റ്റർ ആക്കിയൊന്നും ഇറക്കേണ്ട ആവശ്യമില്ലായിരുന്നു എന്നത് ന്യായമാണ്. 



പാപങ്ങളിൽ കുഫ്രിനോടടുത്ത്‌ നിൽക്കുന്ന ബിദ്‌അത്തിന്റെ വിശ്വാസക്കാർക്ക്‌ പോലും മുസ്ലിമെന്ന നിലക്കാ മഹത്വമുണ്ടെങ്കിൽ പിന്നെ മുസ്ലിം എന്നതിൽ പിഴവില്ലാത്ത, ഋജുവായ സരണിയിൽ ഒരേ വിശ്വാസത്തിലായി അണിനിരന്ന സുന്നികൾക്ക്‌ എത്ര മഹത്വമുണ്ടാകും എന്ന് ചിന്തിക്കാൻ ഇതുതന്നെ പോരേ?!. അതുകൊണ്ട്‌ ആ മഹത്വത്തെ മാനിച്ചെങ്കിലും മഹല്ലുകളിൽ തമ്മിൽ തല്ലാതെ ഒന്നിച്ച് പഴയകാലത്തെ പോലെ നീങ്ങണം എന്ന് പറഞ്ഞതാണ്‌ മഹാനർ ചെയ്ത തെറ്റ്‌!!.

ചിലർക്ക്‌ പ്രശ്നം ഇവിടെ മുഅ്മിൻ എന്നു പറഞ്ഞതിൽ വഹ്ഹാബി - മൗദൂദികൾ പെടുമോ എന്നുള്ളതാണ്‌. ബിദ്‌അത്തുകാർ കാഫിറാണെന്ന് പറയുവാൻ മൗലാന തയ്യാറല്ല. കാരണം അവിടുന്ന് മുൻ കഴിഞ്ഞ ഇമാമുകളുടെ പൊതുധാര വിട്ട്‌ സഞ്ചരിക്കാൻ തയ്യാറല്ല. ബിദ്‌അത്തിന്റെ പാർട്ടികൾ കാഫിറാണെന്ന് വിശ്വാസമുള്ള ഇമാമീങ്ങളെ പിന്തുടരുന്നവർക്ക് പിന്നെ ഇതൊന്നും ബാധകമല്ല. അതാണ് ഇവരുടെ ന്യായമെങ്കിൽ അത് വ്യക്തമാക്കിയാൽ മതിയാകും.

ബാഹ്യത്തിൽ കലിമത്തു ശഹാദയിലും രിസാലത്തിലും അടിയുറച്ച്‌ വിശ്വസിക്കുകയും അറിയാതിരിക്കൽ അസംഭവ്യമെന്ന നിലക്ക്‌ ഏവർക്കും വ്യക്തമായറിയുന്ന ശറഇന്റെ നിയമങ്ങളെ വ്യക്തമായി നിഷേധിക്കുകയും ചെയ്യാത്ത കാലത്തോളം അവരും വിശ്വാസികൾ എന്ന പൊതുഗണത്തിൽ തന്നെ എണ്ണപ്പെടാൻ അർഹരാണ്‌. അവരുടെ വിശ്വാസത്തിൽ പിഴവുകളുണ്ടെങ്കിലും കലിമത്തുശഹാദയിലുള്ള വിശ്വാസത്തോടെയാണു മരണപ്പെട്ടതെങ്കിൽ അല്ലാഹു പൊറുത്തു കൊടുക്കുന്നില്ലെങ്കിൽ അവനുദ്ദേശിക്കുന്ന അത്രയും കാലം ശിക്ഷക്കർഹരാവുകയും പിന്നെ സ്വർഗ്ഗത്തിലേക്ക്‌ കടക്കുകയും ചെയ്യുമെന്നതിൽ അഹ്ലുസ്സുന്നക്ക്‌ അശേഷം സംശയമില്ല. ഈമാനിനും കുഫ്രിനുമിടയിലൊരു നില മുഅ്തസിലത്തിന്റെ വിശ്വാസമാണ്‌. ഏതിൽ പെടും നിങ്ങളെന്ന് സ്വയം തീരുമാനിക്കുക.

ഖവാരിജത്തും, ശീഅത്തും ഖദ്‌രിയ്യത്തും മുഅ്തസിലത്തും ജബ്‌രിയ്യത്തും മുജസ്സിമത്തും മുശബ്ബിഹത്തും ജുഹമിയ്യയും പോലുള്ള ഒട്ടനവധി സംഘങ്ങളിൽ നിന്നും ചിലത്‌ ചിലത്‌ തോണ്ടിക്കൊണ്ട്‌ വന്ന് ഫിത്ന ഉണ്ടാക്കുന്ന ചെറുകൂട്ടം മാത്രമാണ്‌ ഇന്നത്തെ വഹ്ഹാബി മൗദൂദികളൊക്കെ. ഇവരുടെയൊക്കെ വാദങ്ങൾ പഠിച്ചാൽ മൂക്കത്ത്‌ വിരൽ വെച്ച്‌ 'ഈ വഹ്ഹാബികളൊക്കെ എന്ത്‌' എന്ന് ചോദിച്ചു പോകും. എന്നിട്ടും അവരെയാരെയും കാഫിറെന്ന് വിളിക്കാനോ ഇസ്ലാമിൽ നിന്നും പുറത്തു പോയെന്ന് വ്യാഖ്യാനിക്കാനോ ഇമാമീങ്ങൾ തയ്യാറായില്ല.

ബിദ്‌അത്തു പ്രസ്ഥാനങ്ങളുടെ പൊതുരീതിയാണ് തങ്ങളല്ലാത്തവരുടെ മേൽ ശിർക്കും കുഫ്‌റുമാരോപിക്കൽ. പക്ഷേ, സ്വഹാബത്തിൽ കുഫ്രാരോപിച്ച വിഭാഗത്തെ പോലും ബിദ്‌അത്തുകാരിൽ എണ്ണാനേ സ്വഹാബികൾ തയ്യാറായുള്ളൂ. സ്വഹാബത്തിന്റെ രക്തം ഹലാലാക്കിയ, ഖുർആൻ കണ്ട്‌ പിഴച്ച, ഇന്നത്തെ വഹ്ഹാബികളുടെ മൂത്താപ്പമാരായ ഖവാരിജുകളുമായി നഹ്‌റവാനിൽ വെച്ച്‌ യുദ്ധം നടക്കുകയും അവരിൽ നിന്നും ഒട്ടനവധി പേരെ വധിക്കുകയും ചെയ്ത സംഭവം നബിതങ്ങളുടെ പ്രവചനത്തിന്റെ പുലർച്ചയായിരുന്നു.

യുദ്ധശേഷം ഖലീഫ അലി(റ)വിനോട്‌ 'അവർ മുശ്‌രിക്കുകളായിരുന്നോ?' എന്ന് ചോദിച്ചപ്പോൾ 'അവർ ശിർക്കിൽ നിന്നും ഓടുകയായിരുന്നു' എന്നും 'മുനാഫിഖുകളായിരുന്നോ?' എന്ന് ചോദിച്ചപ്പോൾ 'മുനാഫിഖുകൾ കുറച്ചു മാത്രമേ അല്ലാഹുവിനെ സ്തുതിക്കുമായിരുന്നുള്ളൂ, ഇവരങ്ങനെയല്ലല്ലോ' എന്നും മറുപടി പറഞ്ഞു. പിന്നെ 'ആരാണവർ?' എന്ന ചോദ്യത്തിന്‌ 'നമ്മുടെ സഹോദരങ്ങളാണവർ, നമുക്കെതിരെ, നമ്മുടെ ഇമാമത്തിനെതിരെ അതിക്രമം കാണിച്ചതിനാലാണവരോട്‌ നാം യുദ്ധം ചെയ്തത്‌' എന്നായിരുന്നു അവിടുത്തെ മറുപടി. (ഉദ്ധരണം: അഹ്ലുസ്സുന്ന - മൗലാനാ നജീബ്‌ ഉസ്താദ്‌: അൽ ബിദായത്തു വന്നിഹായ, താരീഖുൽ ഉമമി വൽ മുലൂക്ക്‌). ഇത്ര കടുത്ത ബിദ്‌അത്തുകാരെയും മില്ലത്തിൽ നിന്നും പുറത്തു ചാടിക്കാതെ ഇസ്ലാമിലാക്കി തന്നെ വ്യാഖ്യാനിക്കുന്നതായിരുന്നു അവരുടെ രീതി.

ബിദ്‌അത്തുകാരെ വിമർശ്ശിക്കുന്നതും എതിർക്കുന്നതും വെറുതെ എതിർക്കാൻ വേണ്ടിയല്ല എന്ന് ആവേശക്കമ്മിറ്റിക്കാർ മനസ്സിലാക്കണം. അവരെ ബഹിഷ്കരിക്കുന്നതും സലാം ചൊല്ലാതിരിക്കലും ദൂരത്താക്കുന്നതുമെല്ലാം അവർ നന്നായിക്കാണാനുള്ള ശിക്ഷണ നടപടി എന്ന നിലക്കാണ്‌ അല്ലാതെ അവരെ കയ്യൊഴിച്ചു പിഴച്ചു മരിക്കാൻ വിടുന്നതല്ല. എല്ലാവരും നന്നായി സുന്നിയായി വരണമെന്ന നല്ല ചിന്തയാണിതിന്റെയൊക്കെ അടിസ്ഥാനം. മക്കൾ മോശമായാൽ അവരെ നന്നാക്കാൻ പലവിധത്തിലുള്ള ശിക്ഷണനടപടികൾ രക്ഷിതാക്കൾ ചെയ്യുന്നത്‌ അവരോട്‌ ദേഷ്യമുള്ളത്‌ കൊണ്ടല്ല, മറിച്ച്‌ അവർ നന്നായിക്കാണാനാണ്‌.

ബിദ്‌അത്തിന്റെ ഗൗരവമുണർത്താൻ വേണ്ടി ഇമാമീങ്ങൾ പറഞ്ഞ വാക്കുകളൊക്കെ സജ്‌'റിന്റെ അർത്ഥത്തിലാണെടുക്കേണ്ടത്‌. അല്ലാതെ "ബിദ്‌അത്തുകാർ നടക്കുന്ന വഴിയിൽ നടക്കുക പോലും ചെയ്യരുത്‌" എന്ന് പറഞ്ഞ ഇമാമിനെ ഉദ്ധരിച്ച്‌ സുന്നികളൊക്കെ പറന്നുപോകണം, "ബിദ്അത്തുകാരുടെ മുഖത്തു നോക്കരുത്" എന്ന് പറഞ്ഞത് വെച്ച് കണ്ണുകെട്ടി നടക്കണം എന്നൊന്നും പറയാൻ നിൽക്കരുത്‌. അതൊക്കെ അതിന്റെ ഗൗരവം മനസ്സിലാക്കിത്തരാൻ പറഞ്ഞതാണ്. മജൂസികളോട് തിരുനബി ഉപമിച്ച കൂട്ടത്തെ പോലും നമ്മുടെ ഇമാമീങ്ങൾ ബിദ്അത്തുകാർ എന്നേ എണ്ണിയുള്ളൂ - അത് ഗൗരവം വ്യക്തമാക്കാൻ പറഞ്ഞതാണെന്ന ന്യായം വെച്ച്.

അവർ നമ്മളെ കാഫിറാക്കുന്നു എങ്കിൽ അവരിലേക്ക്‌ തന്നെ ആ കുഫ്രാരോപണം മടങ്ങുമെന്നല്ലാതെ കുറുക്കൻ ഓരിയിട്ടത്‌ കൊണ്ട്‌ നിലാവെളിച്ചം മങ്ങുകയില്ല. സ്വഹാബത്തിന്റെ മേൽ രിദ്ദത്താരോപിച്ചവരെ പോലും അവർ തിരിച്ച്‌ കുഫ്രാരോപിക്കാൻ നിന്നിട്ടില്ല, പിന്നെ നമുക്കെന്താണു പ്രശ്നം?.നമ്മെ സംബന്ധിച്ചിടത്തോളം അവർ ബിദ്‌അത്തുകാരായ മുസ്ലിംകളാണ്‌. കുഫ്രിൽ നിന്നും രക്ഷയുള്ള മുസ്ലിമിന്‌ എന്തൊക്കെ മഹത്വമുണ്ടോ അതൊക്കെ ഇസ്ലാമിക മില്ലത്തിലെ എല്ലാ വിഭാഗങ്ങൾക്കുമുണ്ട്‌. അത്‌ ഉപകരിക്കണമെങ്കിൽ മരിക്കുന്ന സമയത്ത്‌ ആ ഈമാൻ നഷ്ടപ്പെടാതിരിക്കണം. ബിദ്‌അത്തിന്റെ വിശ്വാസം കൊണ്ട്‌ മരണസമയത്ത്‌ ഈമാൻ ഊരിപ്പോകാൻ സാധ്യതയുണ്ടെന്ന് ഇമാമീങ്ങൾ പഠിപ്പിക്കുന്നുണ്ട്‌.

അതവരെ ഉണർത്തുന്നത്‌ അവരോടുള്ള അനുകമ്പയും അവരും സത്യമാർഗ്ഗത്തിലേക്ക്‌ വരണം എന്ന നല്ലമനസ്സ്‌ കൊണ്ടുമാണ്‌. ബാഹ്യം മാത്രമാണ്‌ നമുക്കാധാരം, ഉള്ളറിയുന്നവൻ അല്ലാഹു മാത്രമാണ്‌. അവർ ലാ ഇലാഹ ഇല്ലല്ലാഹ്‌ മൊഴിഞ്ഞവരാണെങ്കിൽ അവരുടെ ഉള്ള്‌ കീറി പരിശോധിച്ച്‌ വിധി പറയാൻ നമുക്ക്‌ ബാധ്യതയോ അർഹതയോ ഇല്ല. അതൊക്കെ അല്ലാഹുവിന്റെ കോടതിയിൽ വ്യക്തമായിക്കോളും.

ബിദ്‌അത്തിനെ ഖണ്ഡിക്കുന്നത്‌ അവരെ കൂടുതൽ ബിദ്‌അത്തിലേക്ക്‌ നയിക്കാൻ കാരണമാകുന്നത്‌ സൂക്ഷിക്കണം. അടച്ചാക്ഷേപിക്കൽ കൊണ്ടും ബന്ധം വിഛേദിക്കൽ കൊണ്ടുമൊക്കെ ആളെ നന്നാക്കാൻ കഴിഞ്ഞിരുന്ന കാലമാണോ ഇന്നെന്ന് അനുഭവങ്ങൾ കൊണ്ട്‌ ആലോചിച്ചു നോക്കണം. നല്ലനിലക്ക്‌ പറഞ്ഞുകൊടുത്താൽ സ്വീകരിക്കാനുള്ള മനസ്സുള്ളവരെ പോലും ആക്ഷേപിച്ച്‌ ആട്ടിയയക്കരുത്‌. മാന്യമായും പരിഹസിക്കാതെയും വിഷയങ്ങൾ പറഞ്ഞു കൊടുക്കുന്നത്‌ കൊണ്ട്‌ തന്നെയാണ്‌ മൗലാന പറയുന്നത്‌ കേൾക്കാനും അതുവഴി പലർക്കും മാനസാന്തരം വരാനും വഴിയൊരുങ്ങുന്നത്‌ എന്നത്‌ മറക്കരുത്‌..


🏴ابو زاهد🏳

Thursday, January 12, 2017

കോണിയും പെട്ടിയും സ്വർഗ്ഗപ്രവേശനവും

സ്വർഗ്ഗപ്രവേശനത്തിന്‌ കോണിയും പെട്ടിയുമൊക്കെ പറ്റുന്നത്‌ തന്നെയാണ്‌, കോണിയിലൂടെ കയറുന്ന കാലുകളും പെട്ടിയിൽ കാശിടുന്ന കൈകളുമല്ല അതിന്റെ പുറകിൽ ഉടയവനും പ്രവർത്തിക്കുന്നവനും മാത്രമറിയുന്ന മനസ്സാണ്‌ അതിനർഹമാക്കുന്നത്‌ എന്നു മാത്രം. ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാനുദ്ദേശിച്ചു പോയവർക്ക്‌ ഹിജ്രയുടെ പ്രതിഫലത്തിനു പകരം ദുനിയാവിലെ പെണ്ണിനെ മാത്രം കിട്ടുമെന്ന് നബിതങ്ങൾ(സ്വ) പറഞ്ഞത്‌ കൃത്യമായ അടയാളമാണ്‌. ഹിജ്രക്കാരിൽ എല്ലാവരും പെണ്ണിനെയോ ദുനിയാവിനെയോ ആശിച്ചു പോയവരല്ല, മറിച്ച്‌ ഉള്ള ദുനിയാവും കൂടെ വിട്ടൊഴിഞ്ഞ്‌ പോയവരാണ്‌. ചെയ്ത പണി ഒരുപോലെയെന്ന് തോന്നുമെങ്കിലും എല്ലാ കർമ്മങ്ങളുടെയും ഉള്ളിലൊരു ജീവനുള്ള ആത്മാവുണ്ടല്ലോ. ആ ആത്മാവാണ്‌ സ്വർഗ്ഗലബ്ധിക്കാ കർമ്മം ഉപകരിക്കുമോയെന്ന് തീരുമാനിക്കുന്നത്‌.




കോണിയിൽ കയറിയവരിൽ ദുനിയാവ്‌ ലക്ഷ്യമുള്ളവരുണ്ടാകും, അവരത്‌ നേടും - നേടാതിരിക്കും. എങ്കിലും സ്വർഗ്ഗം മോഹിച്ച്‌, കൂട്ടത്തിലെ ദുനിയാവ്‌ ലക്ഷ്യമാക്കിയ കോണിക്കാർക്ക്‌ വഴങ്ങാതെ തന്നെ കോണിയിൽ പിടിയുറപ്പിച്ചവർക്കാ കോണി തീർച്ചയായും സ്വർഗ്ഗത്തിലേക്കുള്ള ചവിട്ടുപടിയാക്കാൻ കഴിയും (കേവലം കോണി മാത്രമല്ല മറ്റു പല ഉപകരണങ്ങളുമീ മേഖലയിൽ ഉപകരിക്കും).

നബിതങ്ങൾ(സ്വ) പറഞ്ഞു:

احب الناس الى الله انفعهم للناس واحب الاعمال الى الله سرور تدخله على مسلم او تكشف عنه كربة..

"ജനങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടവർ അവരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതലായി ജനങ്ങൾക്ക്‌ ഉപകാരത്തിനെത്തുന്നവരാണ്‌. കർമ്മങ്ങളുടെ കൂട്ടത്തിൽ അല്ലാവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ മുസ്ലിമായ മനുഷ്യനെ സന്തോഷിപ്പിക്കുന്ന കർമ്മങ്ങളോ അല്ലെങ്കിൽ മുസ്ലിം സഹോദരന്റെ പ്രയാസം ദൂരീകരിക്കുന്നതോ ആണ്‌...".


അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന, മുസ്ലിമീങ്ങൾക്ക്‌ വേണ്ടി ഓടിനടക്കുന്ന ഒട്ടനവധി നിഷ്ക്കളങ്കരായ പ്രവർത്തകർ കോണിയെ കാണുന്നത്‌ സ്വർഗ്ഗത്തിലേക്കുള്ള ഏണിയായിട്ടാണ്‌, നിയ്യത്ത്‌ ശുദ്ധമാണെങ്കിൽ അതവർക്ക്‌ ലഭിക്കാതെ പോകില്ല (അല്ലാഹു തുണക്കട്ടെ).


പെട്ടിയിൽ കാശിടുന്നവരിലും കാശിടാൻ പറയുന്നവരിലും ദുനിയാവ്‌ ലക്ഷ്യമുള്ളവരുണ്ടാകാം, അവർക്കത്‌ കിട്ടും - കിട്ടാതിരിക്കും. എങ്കിലും സ്വർഗ്ഗം മോഹിച്ച്‌ പെട്ടിയിലിടുന്നവരും ഇടാൻ പറയുന്നവരും സ്വർഗ്ഗവഴിയിലേക്കുള്ള സൂക്ഷിപ്പു സ്വത്തായി പെട്ടിയിലെ നിക്ഷേപങ്ങൾ എത്തിക്കാതിരിക്കില്ല എന്നത്‌ സംശയ സാധ്യത പോലുമില്ലാത്ത വസ്തുതയാണ്‌. (കേവലം പെട്ടി മാത്രമല്ല മറ്റു പലതും ഇതിൽ പെടും).


ആഖിറം മോഹിച്ചു പെട്ടിയിലിടുന്നവർക്ക്‌ അപകടങ്ങളും പ്രയാസങ്ങളും തടയപ്പെടുമെന്ന തിരുനബി(സ്വ) പറഞ്ഞതിലെ ബലാഉകളും മുസ്വീബത്തുകളും ഇരുലോകത്തെയും പെടുമെന്നതിൽ സംശയമില്ല - അതുവഴി സ്വർഗ്ഗത്തിലേക്കുള്ള പെട്ടിയായി അത്‌ മാറുകയും ചെയ്യും.




ആയിഷ ബീവിയുടെ കയ്യിൽ ആകെയുണ്ടായിരുന്ന ഒരേ ഒരു മുന്തിരി അവിടുന്ന് ദാനം കൊടുത്തു. അത്‌ കണ്ട ആരോ ഇത്രയും ചെറിയൊരു മുന്തിരി കൊണ്ട്‌ അവർക്കെന്ത്‌ ഉപകാരത്തിനെത്തുമെന്ന രീതിയിൽ അത്ഭുതത്തോടെ നിന്നത്‌ കണ്ട മഹതി പറഞ്ഞത്‌ അത്‌ കിട്ടിയവർക്കുണ്ടാകുന്ന ഉപകാരത്തെ കുറിച്ചായിരുന്നില്ല.

أتعجب ! كم ترى في هذه الحبة من مثقال ذرة

"നിങ്ങൾ അത്ഭുതപ്പെടുന്നോ?!
ആ ഒരൊറ്റ മുന്തിരിയിൽ എത്ര എത്ര അണുമണിത്തൂക്കമുള്ള കണങ്ങൾ ഉണ്ടാകും?!" മഹതി അല്ലാഹുവിന്റെ വാഗ്ദാനം ഓർമ്മിപ്പിക്കുകയാണ്‌.


فمن يعمل مثقال ذرة خيرا يره

ആരെങ്കിലും അണുമണിത്തൂക്കത്തിനു നന്മ ചെയ്താൽ അതിന്റെ പ്രതിഫലം അവനു ലഭിക്കുക തന്നെ ചെയ്യും(ആശയം - ഖുർആൻ).

അതുകൊണ്ട്‌ ആരും ഒരുതരം ഖൈറായ കർമ്മങ്ങളെയും വിലകുറച്ചു കാണാൻ ശ്രമിക്കരുത്‌. അല്ലാഹുവിന്റെ റസൂൽ(സ്വ) പഠിപ്പിച്ചത്‌ ഇങ്ങനെയാണ്‌.

لا تحقرن من المعروف شيئا

"നന്മയായ കർമ്മങ്ങളിൽ ഒന്നിനെയും വിലകുറച്ചു കാണരുത്‌" എന്ന്.

അത്തരം എല്ലാ സൽക്കർമ്മങ്ങളിലും മുസ്ലിമീങ്ങൾ പരസ്പരം ഖാലിസ്വായ നിയ്യത്തോടെ മൽസരിക്കുന്നത്‌ നല്ലതാണ്‌. അവരുടെ നിയ്യത്ത്‌ അല്ലാഹുവിങ്കലാണ്‌ വെളിപ്പെടുക. ചെയ്യുന്ന പ്രവർത്തിയിൽ ബാഹ്യമായി ശറഇനു വിരുദ്ധമായി ഒന്നും കാണുന്നില്ലെങ്കിൽ അവരുടെ പ്രവർത്തികളെ അല്ലാഹുവിലേക്ക്‌ വിടുക, അവൻ പ്രവർത്തിച്ചവരുടെ ഉദ്ദേശ്യങ്ങൾക്കനുസരിച്ച്‌ നീതിമാത്രം നടപ്പിലാക്കുന്ന ദിവസം വരാനുണ്ടല്ലോ.


ഇമാം ഗസ്സാലി തങ്ങൾ ഉദ്ധരിക്കുന്ന ഒരു ചരിത്രത്തിൽ ഒട്ടനവധി കിതാബുകൾ എഴുതിയ ഒരു മഹാനെ പറ്റി സൂചിപ്പിക്കുന്നുണ്ട്‌. അദ്ദേഹം വഫാത്തായ ശേഷം വേണ്ടപ്പെട്ട ആരോ സ്വപ്നം കണ്ടു. 'നിങ്ങളെ അല്ലാഹു എന്ത്‌ ചെയ്തു?' എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഹൃദയത്തിൽ തൊടേണ്ടതാണ്‌.


"എന്റെ കിതാബെഴുത്തും നിസ്കാരവും നോമ്പുമൊന്നുമല്ല എനിക്ക്‌ രക്ഷയായത്‌. ഒരിക്കൽ ഞാൻ പേനയിൽ മഷി മുക്കി ഗ്രന്ഥരചന നടത്തുമ്പോൾ ഒരു ഈച്ച വന്ന് പേനത്തുമ്പിൽ ഇരുന്ന് അതിലെ മഷി കൊണ്ട്‌ ദാഹം മാറ്റാൻ തുടങ്ങി. ഞാനതിനെ ആട്ടിയോടിക്കാതെ അതതിന്റെ ദാഹം മാറിയപ്പോൾ പറന്നുപോയി. ആ ഈച്ചയുടെ ദാഹം മാറ്റിയ നന്മ അല്ലാഹു എനിക്ക്‌ എഴുതിവെക്കുകയും അതുകാരണം എനിക്കവൻ പൊറുക്കുകയും ചെയ്തു!!!"


താൻ പോലും ചിന്തിക്കാത്ത, ഒരീച്ചയുടെ ദാഹം മാറ്റിയെന്നത്‌ സൽക്കർമ്മമായി രേഖപ്പെടുത്തി അതുവഴി അല്ലാഹു ഒരാളെ രക്ഷപ്പെടുത്തി എങ്കിൽ ഏതൊരു കർമ്മം കൊണ്ടാണ്‌ അവനിൽ നിന്നുള്ള റഹ്മത്തും മഗ്ഫിറത്തും നമുക്ക്‌ ലഭിക്കുന്നതെന്നറിയില്ലല്ലോ.

അബ്ദുല്ലാഹ് ഇബ്നു മുബാറക്ക്(റ) തങ്ങളുടെ വാക്കുകൾ ഏതൊരു കർമ്മത്തിലും നമുക്ക് ഒരു മാർഗ്ഗദർശിയാകാൻ മാത്രം വിലപ്പെട്ടതാണ്.

رب عمل صغير تعظمه النية ورب عمل كبير تصغره النية

"എത്ര എത്ര ചെറിയ കർമ്മങ്ങളെയാണ് നിയ്യത്ത് മഹത്വമേറിയതാക്കുന്നത്. എത്ര എത്ര വലിയ വലിയ കർമ്മങ്ങളെയാണ് നിയ്യത്ത് ചെറുതാക്കുന്നത്".
കോണിക്കാർ കോണിയിലൂടെ സ്വർഗ്ഗം കിട്ടുമെന്നുണർത്തുന്നതിൽ അസാംഗത്യമില്ല - സ്വർഗ്ഗ ലബ്ധിക്കുതകുന്ന പ്രവർത്തനങ്ങൾ മാത്രമാണ്‌ കോണിക്ക്‌ കീഴിൽ ഞങ്ങൾ ചെയ്യേണ്ടതെന്ന് പ്രവർത്തകർക്ക്‌ ഓർമ്മിക്കാനൊരു വഴിയാകുമെങ്കിൽ എത്രയും നല്ലത്‌ തന്നെ. പെട്ടിക്ക്‌ പുറത്ത്‌ സ്വർഗ്ഗത്തിലേക്ക്‌ എന്നെഴുതുന്നത്‌ കാരക്കയുടെ ചീന്ത്‌ കൊണ്ടെങ്കിലും സ്വർഗ്ഗത്തെ തേടിപ്പിടിക്കണമെന്ന ഓർമ്മ കുഞ്ഞുമക്കളിൽ വളർത്താൻ നല്ലതാണ്‌.


സൽക്കർമ്മങ്ങളെ സംഘടന തിരിച്ച്‌ വിമർശ്ശിക്കാൻ നിൽക്കുന്നത്‌ ഗുരുതരമായ തിന്മയാണ്‌. നന്മയെ കൽപ്പിക്കുന്നവരും തിന്മയെ വിരോധിക്കുന്നവരും എന്നാണ്‌ നമ്മുടെ ഗുണമായി അല്ലാഹു പറഞ്ഞത്‌. അതിനു പകരം തിന്മയെ പ്രോൽസാഹിപ്പിക്കുകയും നന്മയെ എതിർക്കുകയും ചെയ്യുന്നവരായി നാം മാറിയാൽ നാശം വളരെയടുത്താണെന്ന് ഓർക്കാതിരിക്കരുത്‌.💛


🤗ابو زاهد🤗